മാലതി ആന്റി എന്തിനാ കരയുന്നത് എന്ന കുഞ്ഞുമനസ്സിന്റെ ചോദ്യം കേട്ട് ബോധത്തിലേക്ക് ഞെട്ടിയുണർന്ന അവർ പറഞ്ഞു "ആന്റി കരഞ്ഞില്ലല്ലോ, അത് ചിലപ്പോ ഉള്ളി അരിഞ്ഞേന്റെ ആരിക്കും ", ഇത്രയും പറഞ്ഞ് കണ്ണുതുടച്ച് അവർ മുറിക്കുള്ളിലേക്ക് കയറിപ്പോയി. വലിയ കബോർഡിന്റെ വലത്തേ മൂലയിൽ ചുരുട്ടിവച്ചിരുന്ന പഴയ സഞ്ചിയെടുത്ത് തന്റെ തുണികളൊക്കെ അതിലേക്കാക്കി. ഇനി പോകാതെ വയ്യല്ലോ. എന്തൊക്കെ സംഭവിച്ചാലും മാസത്തിൽ ഒറ്റ ലീവേ തരുള്ളൂ, അതും ഏതെങ്കിലും ഞായറാഴ്ച മാത്രം എന്ന് കട്ടായം പറഞ്ഞിട്ടാണ് ജോലിക്കെടുത്തത്, ഈ മാസം തുടക്കത്തിൽത്തന്നെ അത് തീർന്നു. ഇനിയിപ്പോ തിരികെ ഇവിടെ എടുക്കില്ല എന്നത് തീർച്ച, ഡോക്ടർ സാറിനോട് കെഞ്ചിയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഇവിടെയല്ലെങ്കിൽ മറ്റൊരിടത്ത്, അത്രേയല്ലേ ഉള്ളു. അച്ഛനെ യാത്രയാക്കാതെ പറ്റില്ലല്ലോ. മനസ്സ് പിടക്കുന്നത് മറ്റൊരു കാരണംകൊണ്ടുകൂടിയാണ്, കഴിഞ്ഞ രണ്ടുവർഷമായി പോറ്റിവളർത്തിയ ഈ കുഞ്ഞുമക്കളെ ഇനി കാണാൻ ആവില്ലല്ലോ എന്ന സങ്കടംകൊണ്ട്. ആഡംബരങ്ങളുടെ ലോകത്തുനിന്ന് കുടിലിലേക്കുള്ള ദൂരം എത്ര, ദാ ഇത്രമാത്രം, ഒറ്റദിവസം. അല്ലെങ്കിൽത്തന്നെ ശരീരമല്ലേ ഈ ആഡംബരം അനുഭവിക്കുന്നുള്ളു, മനസ്സുമുഴുവൻ അവിടെയല്ലേ എപ്പോഴും,ഭിത്തി തേച്ചിട്ടില്ലാത്ത, ഇരുട്ടുപരന്ന മുറിയിൽ , വെള്ളം നിറച്ച ചിരട്ടകളിൽ എടുത്തുവച്ച കാലുകളിൽ എങ്ങനെയോ താങ്ങിനിൽക്കുന്ന കട്ടിൽ, അതിൽ എപ്പോഴും ഞരങ്ങി കിടക്കുന്ന അച്ഛൻ. എത്രമാത്രം എന്നെ ഓമനിച്ചിട്ടുണ്ട് പാവം. അവസാനമായി ഒന്ന് കാണാൻ പോലും....
ഇരുട്ട് വീണ്ടും പടർന്നുതുടങ്ങിയിരിക്കുന്നു, മണ്ണിലും മനസ്സിലും.
No comments:
Post a Comment