Tuesday, 22 April 2025

ഒറ്റദിവസം

അത്യാഡംബര കാറിന്റെ പിൻസീറ്റിൽ രണ്ട് കുഞ്ഞുമക്കളെ ചേർന്ന് ആ നാൽപതുകാരി വെളിയിലേക്ക് നോക്കി ഇരുന്നു. കുഞ്ഞുങ്ങൾ വളരെ ഉത്സാഹത്തോടെ ചാടിയും മറിഞ്ഞും കളിക്കുന്നു, ഇതിലൊന്നും ശ്രദ്ധിക്കാതെ വെളിയിലെ ഇലക്ട്രിക് പോസ്റ്റിലേക്കും അതിനപ്പുറത്തെ നീലാകാശത്തേക്കും കണ്ണുനട്ട് മനസ്സിൽ എന്തൊക്കെയോ അവർ പരതുകയാണ്. അല്പംകഴിഞ്ഞ് വണ്ടി സ്റ്റാർട്ട്‌ ആയി മുന്നോട്ട് നീങ്ങി, വലിയൊരു അമ്പരചുംബിയായ കെട്ടിടത്തിന്റെ വിശാലമായൊരു പാർക്കിംഗ് ഏരിയയിൽ അത് ചെന്ന് നിന്നു. കോഴിയമ്മ കുഞ്ഞുങ്ങളെ കൊണ്ടുനടക്കുന്ന അത്ര കരുതലോടെ ആ കുഞ്ഞുങ്ങളെയും തന്റെ രണ്ടുകയ്യിലും ഭദ്രമായി പിടിച്ച് അവർ കെട്ടിടത്തിന്റെ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു, നിർനിമേഷയായി. പതിനഞ്ചാം നിലയിലെ മനോഹര സൗധത്തിൻ കതകുതുറന്ന് ഉള്ളിലേക്ക് കയറുമ്പോൾ ആകെയൊരു ശ്വാസംമുട്ടൽ. ചുറ്റും കാണുന്ന ആഡംബരങ്ങളെ അവർ പാടെ അവഗണിക്കുന്നു. കുഞ്ഞുങ്ങളെ കുളിപ്പിച്ച് റെഡി ആക്കി ടിവിയുടെ മുന്നിലിരുത്തിയിട്ട് അന്നത്തെ പത്രം വായിക്കാൻ അവർ കസേരയിലിരുന്നു. പത്രത്തിന്റെ വരികളിൽ കണ്ണുകൾ യാന്ത്രികമായി ചലിച്ചു. ഓർമ്മകൾ മുഴുവൻ മറ്റെങ്ങോ സഞ്ചരിക്കുന്നു. അതിനെ ഭഞ്ജിച്ചുകൊണ്ട് ഫോൺ ബെല്ലടിച്ചു. വിറയ്ക്കുന്ന കൈകളോടെ അതെടുത്തപ്പോൾ അപ്പുറത്തുനിന്ന് നേർത്ത ശബ്ദം " മോളെ, നിന്റെ അച്ഛൻ പോയി ". 
മാലതി ആന്റി എന്തിനാ കരയുന്നത് എന്ന കുഞ്ഞുമനസ്സിന്റെ ചോദ്യം കേട്ട് ബോധത്തിലേക്ക് ഞെട്ടിയുണർന്ന അവർ പറഞ്ഞു "ആന്റി കരഞ്ഞില്ലല്ലോ, അത് ചിലപ്പോ ഉള്ളി അരിഞ്ഞേന്റെ ആരിക്കും ", ഇത്രയും പറഞ്ഞ് കണ്ണുതുടച്ച് അവർ മുറിക്കുള്ളിലേക്ക് കയറിപ്പോയി. വലിയ കബോർഡിന്റെ വലത്തേ മൂലയിൽ ചുരുട്ടിവച്ചിരുന്ന പഴയ സഞ്ചിയെടുത്ത് തന്റെ തുണികളൊക്കെ അതിലേക്കാക്കി. ഇനി പോകാതെ വയ്യല്ലോ. എന്തൊക്കെ സംഭവിച്ചാലും മാസത്തിൽ ഒറ്റ ലീവേ തരുള്ളൂ, അതും ഏതെങ്കിലും ഞായറാഴ്ച മാത്രം എന്ന് കട്ടായം പറഞ്ഞിട്ടാണ് ജോലിക്കെടുത്തത്, ഈ മാസം തുടക്കത്തിൽത്തന്നെ അത് തീർന്നു. ഇനിയിപ്പോ തിരികെ ഇവിടെ എടുക്കില്ല എന്നത് തീർച്ച, ഡോക്ടർ സാറിനോട് കെഞ്ചിയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഇവിടെയല്ലെങ്കിൽ മറ്റൊരിടത്ത്, അത്രേയല്ലേ ഉള്ളു. അച്ഛനെ യാത്രയാക്കാതെ പറ്റില്ലല്ലോ. മനസ്സ് പിടക്കുന്നത് മറ്റൊരു കാരണംകൊണ്ടുകൂടിയാണ്, കഴിഞ്ഞ രണ്ടുവർഷമായി പോറ്റിവളർത്തിയ ഈ കുഞ്ഞുമക്കളെ ഇനി കാണാൻ ആവില്ലല്ലോ എന്ന സങ്കടംകൊണ്ട്. ആഡംബരങ്ങളുടെ ലോകത്തുനിന്ന് കുടിലിലേക്കുള്ള ദൂരം എത്ര, ദാ ഇത്രമാത്രം, ഒറ്റദിവസം. അല്ലെങ്കിൽത്തന്നെ ശരീരമല്ലേ ഈ ആഡംബരം അനുഭവിക്കുന്നുള്ളു, മനസ്സുമുഴുവൻ അവിടെയല്ലേ എപ്പോഴും,ഭിത്തി തേച്ചിട്ടില്ലാത്ത, ഇരുട്ടുപരന്ന മുറിയിൽ , വെള്ളം നിറച്ച ചിരട്ടകളിൽ എടുത്തുവച്ച കാലുകളിൽ എങ്ങനെയോ താങ്ങിനിൽക്കുന്ന കട്ടിൽ, അതിൽ എപ്പോഴും ഞരങ്ങി കിടക്കുന്ന അച്ഛൻ. എത്രമാത്രം എന്നെ ഓമനിച്ചിട്ടുണ്ട് പാവം. അവസാനമായി ഒന്ന് കാണാൻ പോലും....
ഇരുട്ട് വീണ്ടും പടർന്നുതുടങ്ങിയിരിക്കുന്നു, മണ്ണിലും മനസ്സിലും. 

No comments:

Post a Comment