74% of all the people in this world are good. But the issue is 78% of all the people think that others are bad - Human kind, a hopeful history - Rutger Bregman. Let us start believing that this world is a good place to be in.
Sunday, 27 July 2025
ഓട്ടം
കുഞ്ഞിനേംകൊണ്ട് മാജിക് കാണാൻ പുറപ്പെട്ടു. സ്ഥലത്ത് എത്തിയപ്പോൾ അവിടെ ഉടനെയെങ്ങും തുടങ്ങുന്ന ലക്ഷണമില്ല, എങ്കിൽപ്പിന്നെ തൊട്ടടുത്ത ദർബാർ ഹാളിന്റെ പരിസരമൊക്കെ ഒന്ന് കാണാമെന്നുകരുതി. വിശാലമായ ആ പരിസരമൊക്കെ കണ്ടുനടക്കുമ്പോൾ ദാ അതിനോടുചേർന്നുതന്നെ എറണാകുളത്തപ്പന്റെ അമ്പലം. അല്പം ഭക്തിമാർഗം ആവാം, കുഞ്ഞിനും നന്മ വരട്ടെ എന്നുകരുതി അകത്തുകയറി, ചുറ്റമ്പലത്തിൽ നിന്ന് തൊഴുതു. ഇതുവരെ ചെയ്ത തെറ്റുകളൊക്കെ ക്ഷമിക്കണമെന്നും സമാധാനം എപ്പോഴും ജീവിതത്തിൽ കൂടെയുണ്ടാകണമെന്നും പ്രാർത്ഥിച്ച് തിരിച്ചുനടക്കാൻ തുടങ്ങുമ്പോൾ കുഞ്ഞിന്റെ വക ചോദ്യം - അച്ഛൻ അമ്പോറ്റിയോട് പ്രാർത്ഥിച്ചോ, ഞാൻ പ്രാർത്ഥിച്ചു,എനിക്ക് ലിപ്സ്റ്റിക്ക് തരണേ എന്ന്. കുഞ്ഞിന് കൊടുക്കാൻ കോലുമിട്ടായിയും കയ്യിൽപിടിച്ചിരുന്ന ഭഗവാൻ പിൻവാതിൽവഴി കടയിലോട്ട് ഓടി,വീട്ടിനകത്ത് സ്വന്തമായി ലുലുമാൾ വേണമെന്ന് ആഗ്രഹം പറയുന്നേനുമുന്നേ കുഞ്ഞിനേംകൊണ്ട് ഞാനും ഓടി.
Friday, 18 July 2025
റാഗിങ്ങ്
എത്ര ലളിതമാണ് കുഞ്ഞുങ്ങളുടെ ലോകം. ഇന്നലെ ഞാൻ വൈകിട്ട് ഓഫീസിന്ന് എത്തുമ്പോഴേക്കും കുഞ്ഞിപ്പെണ്ണ് ഉറങ്ങി. രാത്രി ഞാൻ കിടന്നപ്പോഴേക്കും കുഞ്ഞിക്കണ്ണും മിഴിച്ച് വന്നു. അച്ഛൻ ഒരു കഥ പറഞ്ഞുതരുമോ എന്ന് ഓമനത്തത്തോടെ ചോദിച്ചു. എങ്ങനേലും ഒന്ന് ഉറങ്ങിയാൽമതിയെന്ന അവസ്ഥയിൽ ക്ഷീണിച്ചിരുന്ന ഞാൻ അപേക്ഷിച്ചു 'അച്ഛന്റെ പൊന്നുമോൾ തൽക്കാലം ഉറങ്ങ്, രാത്രി കുറേയായി'. കുഞ്ഞ് ഒന്നും മിണ്ടിയില്ല, രക്ഷപെട്ടു എന്നുകരുതി കണ്ണടച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോ ഏങ്ങലടി കേൾക്കാം. അച്ഛൻ ഒരു പാട്ട് പാടിത്തരുമോ എന്ന് കണ്ണുനീരിനിടെ വീണ്ടും ഓമനത്തത്തോടെയുള്ള ചോദ്യം. ഇല്ലാത്ത സ്വരശുദ്ധിയെ തട്ടിവിളിച്ച് ഉറക്കപ്പിച്ചിൽ പാടി. ഒന്ന് പാടി, രണ്ട് പാടി, മൂന്ന് പാടിയെന്ന് തോന്നുന്നു, ഞാൻ ഉറങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോ ആരോ തട്ടിവിളിക്കുന്നു, അച്ഛാ പാട്ട്. ഇനി വയ്യ, കിടന്നുറങ്ങ് എന്ന് കടുപ്പിച്ചു പറഞ്ഞു. അച്ഛന് ഞാൻ ഇന്നുകൊണ്ടുവന്ന സർപ്രൈസ് തരില്ല, അമ്മയ്ക്കേ കൊടുക്കൂ എന്നുപറഞ്ഞ് എന്നോട് പിണങ്ങി. പിണങ്ങിയാലും സാരമില്ല, ഉറങ്ങിയാൽ മതി എന്ന അവസ്ഥയിൽ ഒന്നും മിണ്ടാതെ ഞാൻ കിടന്നു. പിന്നെയും ആ കുഞ്ഞിക്കൈ തട്ടിവിളിച്ചുണർത്തി. എന്റെ കൈ എടുത്ത് സ്വന്തം കഴുത്തിൽ വച്ച് തൊട്ടുനോക്കിച്ചു, എന്നിട്ട് മിണ്ടാതെ കിടക്കുകയാണ് കുഞ്ഞിപ്പെണ്ണ്. ഞാൻ തിരിഞ്ഞുകിടന്നുറങ്ങി. പിന്നേം തട്ടിവിളിച്ച് കൈ കഴുത്തിൽ വപ്പിച്ചു. ഇമ്മിണി വിയർത്തിട്ടുണ്ട്, അതാണ് കവി ഉദ്ദേശിക്കുന്നത്. തണുത്ത് വിറച്ച് പുതച്ചുകിടന്ന ഞാൻ മനസ്സില്ലാമനസ്സോടെ ഫാൻ ഇട്ടു, അങ്ങനേലും ഉറങ്ങിയാലോ.
പിന്നെയും കുറച്ചുനേരം കഴിഞ്ഞുകാണും. കുഞ്ഞിക്കൈകൊണ്ട് എന്നെ വിളിക്കുകയാണ്. ഇത്തവണ വെള്ളം വേണം കുടിക്കാൻ. ഇതെല്ലാം മുൻകൂട്ടിക്കണ്ട് തൊട്ടടുത്ത് കുപ്പിയിൽ വെള്ളം കരുതിവച്ചിരുന്ന എന്നെ സ്വയം പ്രശംസിച്ച് ഞാൻ കുപ്പിയെടുത്ത് കൊടുത്തു. എന്റെ മുഖത്തെ വിജയീഭാവം നിലാവിന്റെ വെളിച്ചത്തിൽ ആ മാക്കാൻ കണ്ടെന്ന് തോന്നുന്നു. ഒറ്റ കരച്ചിൽ. കാര്യം മനസ്സിലാകാതെ ഞാൻ ഉറക്കപ്പിച്ചിലും ഞെട്ടി. പലതവണ ചോദിച്ചിട്ടും ഒന്നും മിണ്ടുന്നില്ല, കരച്ചിലൊട്ട് നിർത്തുന്നുമില്ല. കുഞ്ഞിപ്പെണ്ണും നല്ല ഉറക്കത്തിലാണെന്ന് മനസ്സിലായി, അതുകൊണ്ട്തന്നെ ആൾക്ക് മിണ്ടാനൊന്നും വയ്യ, എങ്കിലും വാശിക്ക് കുറവുമില്ല. അവസാനം എന്റെ ഗർജനം കേട്ട് പാതി ബോധത്തിൽ കുഞ്ഞ് പറഞ്ഞു, ഈ കുപ്പി അല്ല നീല കുപ്പിയിൽ മതി വെള്ളം. ഈ ബോധമില്ലാത്ത അവസ്ഥയിലും കുപ്പിയുടെ നിറം കണ്ടുപിടിച്ച അവന്റെ അഹങ്കാരത്തെ ഓർത്ത്, അതിന് പ്രേരിപ്പിച്ച സകല ദൈവങ്ങളെയും ആ നിമിഷംതന്നെ ചോദ്യം ചെയ്യാൻ മനസ്സിൽ ഞാൻ വരിയായി നിർത്തി. എല്ലാ ദൈവങ്ങളും തല കുമ്പിട്ടുനിന്നു, ഓരോരുത്തരെയും വിചാരണചെയ്ത് ഞാൻ മുന്നോട്ട് നടന്നപ്പോൾ പിന്നിൽനിന്ന് അവർ അടക്കംപറഞ്ഞ് ചിരിക്കുന്നു.
രംഗം മനസ്സിലാകാതെ പാതിപോലും ബോധമില്ലാതെ എണീറ്റ ഭാര്യ എങ്ങനൊക്കെയോ ആ വെള്ളം അതേ കുപ്പിയിൽ കുഞ്ഞിനെ കുടിപ്പിച്ചു. വീണ്ടും ശാന്തി. കുറച്ചുകൂടി കഴിഞ്ഞപ്പോൾ ദാ വിതുമ്പൽ വീണ്ടും കേൾക്കാം. അച്ഛൻ പാട്ടുപാടി തരുമോ. അലറിയ എന്നെ കുറ്റബോധത്തിന്റെ പടുകുഴിയിലേക്ക് തള്ളിക്കൊണ്ട് കുഞ്ഞിന്റെ നാടക ഡയലോഗ് " അച്ഛന് എന്നെ ഇഷ്ടമല്ലാത്തോണ്ടല്ലേ എനിക്ക് പാട്ടുപാടി തരാത്തത് ". ഒറ്റ നിമിഷത്തിൽ അലിഞ്ഞുപോയി ഞാൻ. പിന്നെ എന്റെ തേൻസ്വരം ആ രാത്രിയെ കരയിച്ച് പല പാട്ടുകൾ പല ഈണത്തിൽ പാടി. എങ്ങനെയോ രാത്രി കടന്നുപോയി. അലാറം അടിച്ചത് അറിഞ്ഞില്ല. വെളിച്ചം പലതവണ വന്ന് തട്ടിവിളിച്ചപ്പോൾ എണീറ്റു. കണ്ണ് തുറന്നുവരുന്നില്ല. പത്തുപന്ത്രണ്ട് മണിക്കൂർ വയറുനിറച്ചുറങ്ങിയ മാക്കാൻ ദാ കുഞ്ഞിക്കണ്ണും മിഴിച്ച് എണീറ്റു. ചാടിയോടിപ്പോയി ഒരു മഞ്ഞ ബലൂൺ എടുത്തോണ്ടുവന്നു. ഈ ബലൂൺ ആർക്കാണ് കളിക്കാൻ വേണ്ടത്, ഞാൻ സ്കൂളിന്ന് കൊണ്ടുവന്ന സർപ്രൈസാ. ഞാനും ഭാര്യയും ഉറക്കച്ചടവിൽ മുഖത്തോടുമുഖം നോക്കി. അനൗൺസ്മെന്റ് വീണ്ടും മുഴങ്ങുകയാണ്, "എന്നെ വഴക്കുണ്ടാക്കാതെ ഇരിക്കുന്ന ആൾക്കേ ഞാൻ ഈ ബലൂൺ തരൂ, ആർക്കുവേണം ". കുഞ്ഞുമനസ്സിൽ ആ ബലൂണിന് സ്വർണ്ണത്തിന്റെ വിലയുണ്ട് അപ്പോൾ. ആ വില കളയാതിരിക്കാൻ ഞങ്ങൾ രണ്ടുപേരും ബലൂണിനുവേണ്ടി വാശിപിടിച്ചു. ഒന്നാമതേ എണീറ്റത് താമസിച്ച്, കൂടെ ബലൂൺ കളിയും. അങ്ങനെ കുറച്ചധികം വൈകി. പിന്നെ ഓടിപ്പിടിച്ച് റെഡി ആവുകയും റെഡി ആക്കുകയും ചെയ്യുന്നതിനിടയിൽ വാച്ച് ഓടുന്നില്ല എന്ന് കണ്ടു. എന്റെ നോട്ടമൊക്കെ കണ്ട് കാര്യം തിരക്കിയിട്ട് കുഞ്ഞിക്കണ്ണൻ അടുത്തുവന്ന് രഹസ്യമായി ചെവിയിൽ പറഞ്ഞു " ഞാൻ വലുതായിട്ട് അച്ഛൻ കുഞ്ഞിതാകുമ്പോൾ ഞാൻ അച്ഛന് പുതിയ വാച്ച് വാങ്ങിച്ചുതരാം, ഒന്ന് ഞെക്കുമ്പോ ലൈറ്റ് കത്തും, പിന്നേം ഞെക്കുമ്പോ ലൈറ്റ് കെടും, അങ്ങനത്തെ വാച്ച് ".
ഓമനക്കുട്ടനെ കെട്ടിപ്പിടിച്ച് ഉമ്മയും കൊടുത്തിട്ട് ഞാൻ ചോദിച്ചു " എന്റെ പൊന്നിന് ഇപ്പോ അങ്ങനെയൊരു വാച്ച് വേണം, അത്രയല്ലേ ഉള്ളു? "
പെണ്ണ് അതേയെന്ന് ചിരിച്ചോണ്ട് തലയാട്ടി.
സ്കൂളിൽ ആർക്കേലും അങ്ങനെയൊരു വാച്ച് കണ്ടുകാണും. മനസ്സിൽ ഓർത്ത് ചിരിച്ചുകൊണ്ട് വേഗം യാത്രപറഞ്ഞ് ഞാൻ ഇറങ്ങി,ഇറങ്ങാൻനേരം വീണ്ടും ഡിമാൻഡ് "അച്ഛൻ എനിക്ക് ടിവി വച്ചുതന്നിട്ട് പോകുമോ ". ഓമനത്തത്തിന്പിന്നിൽ ഒളിപ്പിച്ചുവച്ച കുസൃതിയുമായി പിന്നെയും പിന്നെയും തോല്പിക്കുകയാണ്. അനുസരണയോടെ അതും ചെയ്ത് തൽക്കാലം ഓടി. വീട്ടിലെ റാഗിങ്ങ് കഴിഞ്ഞു, ഇനി ഓഫീസിൽ സാറുമ്മാരുടെ വക.
Wednesday, 16 July 2025
അസ്ഥിത്വം
നമുക്കുചുറ്റുമുള്ള വന്മരങ്ങൾ പലതും നാമറിയാതെ വാടുന്നു, പൊടുന്നനെയൊരുദിവസം വീഴുന്നു. അവ അത്രയുംനാളത്തെ ജീവിതംകൊണ്ട് ആർജിച്ച എല്ലാം അവയോടൊപ്പം മണ്ണടിയുന്നു. അവർ കണ്ട വസന്തങ്ങളും ഋതുക്കളും അവർ അഭിമുഖീകരിച്ച പേമാരികളും അവരുടേതുമാത്രമായി വായുവിലലിയുന്നു. കുഞ്ഞുനാൾമുതൽ കണ്ടുവളർന്ന പല മുഖങ്ങളും ഈ ഭൂമിയിൽനിന്ന് പതിയെപ്പതിയെ ഇല്ലാതെയാകുന്നു. ഏതൊക്കെയോ നിമിഷങ്ങളിൽ ഒരു ചിരിയായും ചെറിയൊരു തലോടലായുമൊക്കെ സ്നേഹം സമ്മാനിച്ച പലരും ഒരു യാത്രപോലും പറയാതെ എവിടേക്കോ പോയ്മറയുന്നു. സമപ്രായക്കാരായ കുഞ്ഞുങ്ങളാൽ ചുറ്റപ്പെട്ട ബാല്യം, ആ ബാല്യത്തിനു മീതേ വളർന്ന കൗമാരം, കൗമാരം കടന്ന യൗവനവും ഒപ്പം നടന്ന കൂട്ടുകാരും, പിരിഞ്ഞുപോയ സൗഹൃദങ്ങൾ വേദനിപ്പിച്ചതറിയാതെ, അതറിയാൻ സമയമില്ലാതെ ഓടിക്കിതച്ച യൗവനത്തിന്റെ രണ്ടാം പാതി. വാർദ്ധക്യം വന്ന് മാതാപിതാക്കളെ പൊതിഞ്ഞത് അത്ഭുദത്തോടെ നോക്കുന്ന, സ്വയം വർദ്ധക്യത്തിലേക്ക് കാലെടുത്തുവയ്ക്കാൻ തുടങ്ങുന്ന കണ്ണുകൾ. നരവന്ന്, ചുളിവന്ന്, പക്വത വന്നുതുടങ്ങുമ്പോഴേക്കും എല്ലാം ഏല്പിച്ച് പാതിയിലുപേക്ഷിച്ചുപോകുന്ന അച്ഛനുമമ്മയും. അവർ ഉള്ളകാലം കൺകുളിർക്കെ കണ്ട് നിർവൃതിയടയാഞ്ഞതെന്തേ, അവരുടെയൊപ്പം ജീവിച്ചുതീർക്കുവാൻ യോഗം ലഭിക്കാഞ്ഞതെന്തേ എന്ന ഉത്തരമില്ലാത്ത ചോദ്യങ്ങൾകൊണ്ട് ഘനീഭവിച്ച മനസ്സിനെ തട്ടി സാന്ത്വനിപ്പിക്കാൻ ആർക്കുപറ്റും. ലോകം വളർന്നതിനൊപ്പം നമ്മുടെയൊക്കെ ആവശ്യങ്ങളും വല്ലാതെയങ്ങ് വളർന്നുപോയില്ലേയെന്ന് ഒരു തോന്നൽ. ഉള്ളതുകൊണ്ട് കഴിയാൻ കഴിയാതെയായിരിക്കുന്നു. വാങ്ങിയാലും വാങ്ങിയാലും മതിയാവാത്തത്ര ഉപഭോഗവസ്തുക്കൾ, ചെയ്താലൊന്നും തീരാത്ത ജോലി, കിട്ടിയാലൊട്ടും തികയാത്ത പൈസ, അടച്ചാലുമടച്ചാലും തികയാത്ത ആശുപത്രി ചിലവുകൾ, ഒരിക്കലുമൊടുങ്ങാത്ത ആഗ്രഹങ്ങൾ, ഇവയെല്ലാംചേർന്ന് പകുത്തെടുക്കുന്ന ജീവനും ജീവിതവും, അതിലേറെ വിലപ്പെട്ട സമയവും.
വീടിനടുത്തൊരു ജോലി, അച്ഛനുമമ്മയ്ക്കുമൊപ്പം താമസം, അവരുടെ കൂടെ വളരുന്ന കുഞ്ഞ്, അതുകണ്ട് സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞ് മനസ്സുനിറയുന്ന ഞാൻ, ഹാ എത്ര മനോഹരമായ സ്വപ്നം, അതേ വെറും സ്വപ്നം. കാലം ഇത്രയൊന്നും വികസിച്ചിരുന്നില്ലെങ്കിൽ എത്ര നന്നായിരുന്നു. വണ്ടികളും തീവണ്ടികളും കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ എത്ര നന്നായേനെ. ദൂരെദിക്കിൽ പോയി ജോലിചെയ്യേണ്ടിവരില്ലായിരുന്നല്ലോ, സമൂഹത്തിലൊരു നിലയ്ക്കും വിലയ്ക്കുംവേണ്ടി എവിടെയോപോയി എന്തോ ചെയ്ത് ജീവിക്കേണ്ടിയിരുന്നില്ലല്ലോ. ഇണങ്ങിയും പിണങ്ങിയും അച്ഛനുമമ്മയ്ക്കുമൊപ്പം ആയുസ്സ് തള്ളിനീക്കാമായിരുന്നല്ലോ.
കാലത്ത് ഒരു കൈലിയും ബനിയനും തലയിലൊരു തോർത്തുകെട്ടുമായി പറമ്പിലിറങ്ങി കിളച്ച്, കുറച്ച് കപ്പയൊക്കെ പറിച്ചെടുത്ത് ചന്തയിൽ കൊണ്ടുപോയി വിറ്റ്, ചായക്കടയിൽ കൂട്ടുകാരുടെയൊപ്പം കഥകൾ പങ്കിട്ട്,ചില്ലുകൂട്ടിൽ കൂട്ടുകൂടിയിരിക്കുന്ന ആകെയുള്ള ഒന്നുരണ്ട് പലഹാരങ്ങൾ കൊതിയോടെ കഴിച്ച്,പോരുംവഴി ആറ്റിലൊന്നു മുങ്ങിനിവർന്ന്, വീട്ടിൽവന്ന് അയയിലിട്ട അലക്കിയ കൈലി മാറിയുടുത്ത്, കാലുകഴുകി അകത്തുകയറി മൺതറയിൽ ചമ്രം പടിഞ്ഞിരിക്കുമ്പോഴേക്കും മൺചട്ടിയിൽ കഞ്ഞിയും ചമ്മന്തിയും ഇലയിൽ കപ്പയും നിറയണം. വിളമ്പിത്തന്നു കൂടെയിരുന്ന് ഭാര്യ കഴിക്കുമ്പോൾ അമ്മ അല്പം അനിഷ്ടത്തോടെയൊന്നു നോക്കണം. അപ്പുറത്തൊരു ചാരുകസേരയിൽ മുറുക്കാൻ ചവച്ചിരിക്കുന്ന അച്ഛനോട് കുറുമ്പ് പറയുന്ന കുഞ്ഞിനെ അച്ഛൻ ലാളിക്കുന്നത് നിർവൃതിയോടെ കാണണം, കാത്തിരുന്ന പ്രിയപ്പെട്ട നോവൽ വായനശാലയിൽച്ചെന്ന് കൊതിയോടെ വായിക്കണം, പുളിയുടെ തണലിലിരുന്ന് കഥയും കവിതയുമെഴുതണം, സൂര്യൻ മറയുമ്പോഴേക്കും വിളക്ക് തെളിയണം, ലോകത്തിന് നന്മ വരാൻ പ്രാർത്ഥിക്കണം , പിന്നെ പതിയെ പ്രകൃതിയെ ഉറങ്ങാൻ അനുവദിക്കണം , കൂടെ നമ്മളും.
പുലരുമ്പോൾ സൂര്യനെ കണ്ടുണരണം, ഭൂമിയെ നോക്കി പുഞ്ചിരിക്കണം, മാവിലവച്ച് പല്ലുതേക്കണം, പുഴയിൽ മുങ്ങിക്കുളിക്കണം, തഴുകുന്ന കാറ്റിനെയും തണലാകുന്ന ജീവിതങ്ങളെയും ചേർത്തുപിടിക്കണം, തൊട്ടടുത്തുള്ള എല്ലാവരെയും അറിയണം, അവരിലൊരാളായി മാറണം, മനസ്സുനിറഞ്ഞ് സംസാരിക്കണം, ദുഃഖം വരുമ്പോൾ കുളക്കടവിലെ ആൽമരച്ചുവട്ടിലിരിക്കണം, നന്നായൊന്ന് ശ്വസിച്ച് ശാന്തനാവണം,വിശേഷപ്പെട്ട ദിവസങ്ങളിൽമാത്രം പുതുവസ്ത്രം ധരിക്കണം, ആ ശുഭ്രവസ്ത്രത്തിന്റെയും ഭസ്മത്തിന്റെയും മണം ഹൃദയത്തിനെ ശുദ്ധീകരിക്കണം,നാടകങ്ങൾ കാണണം, ഉത്സവങ്ങൾ കൂടണം, ഒരുമയോടെ കഴിയണം, ജീവിക്കുവാൻ കൊതിയുണ്ടാവണം, നാളേയ്ക്ക് പ്രതീക്ഷയുണ്ടാവണം, മനുഷ്യനായി ജീവിക്കണം, ജീവിക്കാൻവേണ്ടി ജോലിചെയ്യണം, ഈ മണ്ണിൽ അസ്ഥിത്വമുണ്ടാവണം.
പായുന്ന ലോകത്തിന് നടുവിൽ ബഹുനിലക്കെട്ടിടത്തിന്റെ ബാൽക്കണിയിലിരുന്ന് ജീവിതമെന്തെന്ന് വിഫലമായി ചിന്തിച്ച് ഗതകാലസ്മരണകളിൽ മുഴുകുമ്പോഴേക്കും കാലവും ബന്ധുമിത്രാദികളും ഏറെ അകലേക്ക് പോയ്മറഞ്ഞിരുന്നു. ഇന്ന് ചുറ്റും നിറങ്ങളുടെ വലിയ നിര, സാധനങ്ങളുടെ ധാരാളിത്തം, രണ്ടാമതൊന്ന് ചിന്തിക്കാതെ എല്ലാം വാങ്ങാനുള്ള ആളുകളുടെ സാമ്പത്തിക ശേഷി, തിളങ്ങുന്ന പല വർണങ്ങളിലുള്ള വസ്ത്രങ്ങൾ, ഓരോ ദിവസവും വിശേഷ ദിവസങ്ങൾ, അതിനുവേണ്ടുന്ന ആഭരണങ്ങൾ, ചെറുപ്പമാകാനുള്ള മുഖഛായങ്ങൾ,വിരൽത്തുമ്പിൽ പുതുലോകങ്ങൾ, ഞൊടിയിടയിൽ മിന്നിമറയുന്ന ബന്ധങ്ങൾ, ജോലിക്കുവേണ്ടിയുള്ള ജീവിതം, ആരോഗ്യത്തിനുവേണ്ടിയുള്ള എക്സർസൈസ് സെഷനുകൾ, മനശ്ശാന്തിക്കുവേണ്ടിയുള്ള ക്ലാസുകൾ, ഉറങ്ങാനുള്ള ഗുളികകൾ, എല്ലാം ഇൻസ്റ്റന്റ്. പക്ഷേ, മിതത്വമുള്ള കാലത്ത് ജീവിച്ചിരുന്നപ്പോഴുണ്ടായിരുന്ന മനസ്സമാധാനമെന്ന ഔഷധം തേടി ഈ ലോകം എങ്ങോട്ടൊക്കെയോ അലയുന്നു.
Monday, 7 July 2025
സ്കൂട്ടർ
മഴ തോരാതെ പെയ്തിങ്ങനെ നിൽക്കുകയാണ്, ഇതിപ്പോ ദിവസം കുറേയായി. സ്കൂട്ടർ ഉപയോഗിച്ചിട്ടും കുറച്ചായി. ഇന്ന് എന്തായാലും സ്കൂട്ടറുംകൊണ്ടേ പോകുന്നുള്ളൂ എന്ന് തീരുമാനിച്ചു. അവനങ്ങനെ വെറുതെയിരുന്ന് സുഖിക്കാൻ തുടങ്ങിയിട്ട് എത്ര ദിവസമായി, എനിക്കൊരു അസൂയ.
ചെന്ന് നോക്കുമ്പോ മ്യൂസിയത്തിൽ വച്ചപോലെ ഉണ്ട്. ആരെങ്കിലുമൊന്ന് കൈവച്ചിട്ട് വർഷങ്ങളായപോലെ. സീറ്റിനടിയിൽ വല്ല പാമ്പും കയറി ഇരിപ്പുണ്ടോ എന്നുവരെ ഞാൻ സംശയിച്ചു. പണ്ടെന്നോ കൂടുകൂട്ടിയ വേട്ടാവളിയൻപോലും തിരിഞ്ഞുനോക്കാത്ത അത്ര പരിതാപകരമായ അവസ്ഥയിലിരുന്ന് ഉറങ്ങുന്നു പാവം സ്കൂട്ടർ. മൺപുറ്റും ചിലന്തിവലകളുമൊക്കെ തട്ടിക്കുടഞ്ഞപ്പോ അവൻ മയക്കത്തിൽനിന്ന് ഞെട്ടിയുണർന്നു. ഓ വന്നോ, ചത്തോന്നറിയാൻ വന്നതാരിക്കും എന്ന ഭാവത്തിൽ എന്നെയൊരു നോട്ടം. പൂപ്പൽ പിടിച്ച സീറ്റിൽ ഞെളിഞ്ഞിരുന്ന് ഞാൻ പടയോട്ടം തുടങ്ങി. അങ്ങനങ്ങു പോയാലോ ഏന്നുപറഞ്ഞ് നൂറുമീറ്റർ പിന്നിട്ടപ്പോ അവൻ നിന്നു. ചക്കരേ പൊന്നേ എന്നൊക്കെ ഓമനിച്ച് ക്ഷമയൊക്കെ പറഞ്ഞപ്പോ പയ്യെ സ്റ്റാർട്ടായി.
റോഡിലേക്ക് കയറിയതുമാത്രമേ ഓർമ്മയുള്ളൂ, പിന്നെ ആ രാജവീഥി എന്നെ കൊണ്ടുപോവുകയായിരുന്നു. കാലുകുത്താൻ ഇടമില്ലാത്തത്ര തിരക്ക്. സ്കൂട്ടർ പിറുപിറുത്തു, മര്യാദയ്ക്ക് ഒരു മൂലയ്ക്ക് പുതച്ചിരുന്ന അവനെ തട്ടിയെണീപ്പിച്ച് ഈ കൊടും തിരക്കിൽ ഇഴയിപ്പിക്കുന്നതിന്റെ ദേഷ്യം.
ഇടയ്ക്ക് തിരക്കുമൂത്ത് വണ്ടിയൊന്ന് സ്റ്റക്ക് ആയി. അപ്പോൾ ദാ ഹെൽമെറ്റിന്റെ ഗ്ലാസിലൂടെ എന്തോ നടക്കുന്നു. ഗ്ലാസ് പാതി തുറന്നിരിക്കുകയാണ്. അതിന്റെ കാലുകൾ കൂടിവരുന്നു. ഒറ്റനിമിഷംകൊണ്ട് പണ്ടെന്നോ കണ്ട ഇംഗ്ലീഷ് സിനിമ 'അരാക്ക്നോഫോബിയ' മനസ്സിൽ പാഞ്ഞുവന്നു. എവിടെ തിരിഞ്ഞാലും ചിലന്തികൾ വന്ന് ആക്രമിക്കുന്ന ആ സിനിമ ഇന്നുമൊരു പേടിസ്വപ്നമാണ്. റിഫ്ളക്സ് ആക്ഷൻ കൊണ്ടുവന്ന ധൈര്യം എന്റെ ഇടതുകൈ യാന്ത്രികമായി പൊക്കി ആ ജീവിയെ ഒറ്റ തട്ട്. നിന്നുതിരിയാൻ സ്ഥലമില്ലാത്ത ആ ട്രാഫിക്കിൽ ഞാൻ തിരിഞ്ഞും മറിഞ്ഞും നോക്കി, ചിലന്തി റോഡിലേക്കുതന്നെയല്ലേ വീണതെന്ന് ഉറപ്പിക്കാൻ. അതിനെ അവിടെയെങ്ങും കണ്ടില്ല. വണ്ടികൾ നീങ്ങിത്തുടങ്ങി. സ്കൂട്ടർ മുന്നോട്ടെടുത്തെങ്കിലും ഒരു ഹെലിക്യാം വച്ച് നോക്കുന്നപോലെ മനസ്സുമുഴുവൻ ഹെൽമെറ്റിന്റെ മുകളിലാണ്. ആ ചിലന്തിയെങ്ങാനും അവിടെത്തന്നെ ഇരിപ്പുണ്ടോ എന്ന് ഇടതുകൈകൊണ്ട് പലതവണ തട്ടിനോക്കി. മുന്നോട്ടുള്ള യാത്രക്കിടയിൽ പലതരം ചിന്തകൾ വന്നുപൊതിഞ്ഞു. സ്കൂട്ടർ എടുക്കുംമുൻപ് ഹെൽമെറ്റ് ഞാൻ പലതവണ തട്ടിക്കുടഞ്ഞതാണല്ലോ. അപ്പൊ ആ ചിലന്തി ഹെൽമെറ്റിലേക്ക് എത്തിയത് സ്കൂട്ടറിൽനിന്നാണ്. സ്കൂട്ടറിന്റെ അടിയിൽനിന്നും പതിയെ മുകളിലേക്കുവന്ന് എന്റെ പുറത്തൂടെ കയറി നടന്നുനടന്ന് ഹെൽമെറ്റിൽ എത്തിയതാവും. പിറകേ വന്ന വണ്ടിക്കാരൊക്കെ കാണുന്നുണ്ടായിരുന്നോ ആ രംഗം. ആരും ഒന്ന് പറഞ്ഞുപോലുമില്ലല്ലോ. പണ്ടെങ്ങോ ഇതുപോലൊരു ജീവി വേറൊരാളുടെ ഉടുപ്പിലൂടെ കയറുന്നതുകണ്ട് പറഞ്ഞുകൊടുത്ത രംഗം എന്റെ മനസ്സിലേക്കുവന്നു, പക്ഷേ അത് എവിടെവച്ചാണെന്ന് എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല.
ചിന്തകൾ കാടുകയറുന്നു. ചിലന്തി നടന്നുകയറിയ വഴിയിൽ കോളറിലൂടെ ഉഡുപ്പിനകത്തേക്ക് കയറിയിരുന്നെങ്കിൽ ഞാൻ അപ്പൊത്തന്നെ തീർന്നേനെ. ഓർത്തിട്ടുതന്നെ പേടിക്കുളിര്. ദൈവമേ തത്കാലം നീ കാത്തു.
പിന്നീടുള്ള പതിനെട്ടു കിലോമീറ്റർമുഴുവൻ എന്റെ തലച്ചോറിനുള്ളിൽ ചിലന്തിയെപ്പറ്റിയുള്ള പലതരം പേടികൾ വലനെയ്തു . ദിവസവും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന പാവം സ്കൂട്ടർ എന്നെയൊരു പുച്ഛത്തോടെ നോക്കി.
സങ്കല്പ ലോകം
എന്റെ പച്ച ബൈക്ക് ആരോ എടുത്തെറിയുന്നു. ഏറിയല്ലേ എന്നുപറഞ്ഞ് കരയുന്ന എന്നെ അമ്മ സമാധാനിപ്പിച്ചു. ഒന്നുമില്ലടാ, നീ സ്വപ്നം കണ്ടതാ, ഉറങ്ങിക്കോ, വാവോ...
ഇടയ്ക്കെപ്പോഴോ അച്ഛനും അമ്മയും എണീറ്റുപോയി, കട്ടിൽ മൊത്തം എനിക്കും ചേട്ടനും സ്വന്തം. വിശാലമായി ക്ലോക്കുപോലെ തിരിഞ്ഞുതിരിഞ്ഞു കിടക്കുന്നതിനിടയിൽ അച്ഛൻ വന്ന് തട്ടി, മതി മതി സ്കൂളിൽ പോകാറായി. അതൊരു സൈറെൻ ആണ്, ഓട്ടം തുടങ്ങാറായി എന്ന സൈറെൻ. പാതി ബോധത്തിൽ പല്ലൊക്കെ തേച്ച് കുളിച്ചൂന്ന് വരുത്തി അടുക്കളയിലേക്ക് പോയിരുന്നു. എനിക്ക് ഇടിയപ്പം വേണ്ടാരുന്നു എന്ന് പറയാൻ തുടങ്ങുമ്പോഴേക്കും അമ്മക്ക് കാര്യം മനസ്സിലായി. കുഞ്ഞേ ഇന്ന് ഇതേയുള്ളു, വേറേ ഓപ്ഷൻ ഇല്ല. വരാത്ത കണ്ണീരിനെ കുത്തി വരുത്തി സങ്കടപ്പുഴ ആക്കാൻ നോക്കി, ഏറ്റില്ല. അങ്ങനങ്ങു വിടാൻ പറ്റുമോ. എനിക്ക് പഞ്ചാര മതി, ഈ കറി വേണ്ട എന്നുപറഞ്ഞ് ഒറ്റക്കാലിൽനിന്നു. അതിന് അമ്മയ്ക്ക് സമ്മതിക്കേണ്ടിവന്നു. ജയിച്ച ഭാവത്തിൽ ലല്ലലാ പാടി പതിയെ കഴിക്കുമ്പളേക്കും അമ്മ യൂണിഫോം കട്ടിലിൽ എടുത്തിട്ടിരുന്നു. പിന്നെ ഒന്നും ഓർമയില്ല, ഓടടാ ഓട്ടം.
ക്ലാസ്സ്, പി ടി പീരിയഡ്, കൂട്ടുകാരുമായിട്ടുള്ള വഴക്ക്, സ്നേഹം, ചൂരൽമഴ, പ്രൊജക്റ്റ്സ്, എക്സാമുകൾ, ഹോ ശ്വാസമെടുക്കാൻ സമയമില്ല. ഓടിക്കിതച്ച് സ്കൂൾ തീർത്തു, ഇനി അല്പം ശ്വാസമെടുക്കാം എന്ന് കരുതിയപ്പോ ഡിഗ്രി ആയി, ശ്വാസം ഉണ്ടോ എന്ന് ചിന്തിക്കുംമുന്നേ അതൊന്നു കഴിഞ്ഞപ്പോ ദാ ജോലിക്കുവേണ്ടിയുള്ള പാച്ചിൽ. ഇനിയൊന്ന് ജീവിതം ആസ്വദിക്കാമെന്ന് കരുതുമ്പോളേക്കും കല്യാണവും കഴിഞ്ഞു, കുട്ടിയുമായി.
കുഞ്ഞ് രാവിലെ ഞെട്ടിക്കരഞ്ഞു, എന്റെ വള പൊട്ടി എന്നുപറഞ്ഞ്. ഒന്നുമില്ലടാ, നീ സ്വപ്നം കണ്ടതാ, ഉറങ്ങിക്കോ, വാവോ...എന്നുപറഞ്ഞ് തട്ടിക്കൊടുക്കുമ്പോൾ, കടന്നുപോയ, പറന്നുപോയ കാലത്തെ വെറുതെയൊന്ന് സ്മരിച്ചു.
നല്ല തൊണ്ടവേദന, തണുക്കുന്നുമുണ്ട്. ലീവ് പറഞ്ഞാലോ എന്ന് മനസ്സില്ലാ മനസ്സോടെ ആലോചിച്ചു. ഓഫീസിലെ ഒരിക്കലും തീരാത്ത പണികളെക്കുറിച്ച് ഓർത്തിട്ട് തലപെരുക്കുന്നു. എന്തായാലും പോണം എന്ന് മനസ്സ് ഉറപ്പിച്ചു, കണ്ണടച്ചു . അലാറം അടിച്ചപ്പോൾ ഞെട്ടിയുണർന്നു. പതിവില്ലാതെ ഭാര്യ മൂടിപ്പുതച്ചു കിടക്കുന്നു. തട്ടിയുണർത്തിയപ്പോൾ മനസ്സിലായി അവൾക്കും പനിയാണെന്ന്. വയ്യാഞ്ഞിട്ടും രണ്ടുപേരുംകൂടി അടുക്കളയിൽ കയറി. അവസാനം തലകറങ്ങി വീഴുമെന്നായപ്പോ തീരുമാനിച്ചു, ഇന്നിനി പോകണ്ട, ലീവ് പറയാം. ഫോൺ എടുത്ത് മെസ്സേജ് അയക്കാൻ തുടങ്ങിയപ്പോൾ കണ്ടു ഓഫീസിലെ മറ്റ് മൂന്നുപേർ ഇന്ന് ലീവ് ആണ്. എന്നിലെ ആത്മാർത്ഥതയുടെ നിറകുടം ഉറപ്പിച്ചു, ഇന്ന് പോയെ പറ്റൂ. ഓട്ടം തുടങ്ങുകയാണ്, ആരോ പറഞ്ഞപോലെ സബ്രോം കി സിന്ദഗീ ജോ കഭീ നഹീ ഖതം ഹോ ജാതി ഹേ, ദി ലൈഫ് ദാറ്റ് നെവർ എൻഡ്സ്. ശ്വാസം എന്നുവരെ, അന്നുവരെ ഈ ഓട്ടം ഇങ്ങനെ തുടർന്നുകൊണ്ടേ ഇരിക്കും.
പ്രസിഡന്റിന്റെ പട്ടും വളയും പ്രതീക്ഷിച്ച് ഓഫീസിൽ ചെന്നു, പക്ഷേ കാര്യമില്ലാത്ത കാര്യത്തിന് ഓഫീസറുടെ വക ശകാരം. കൂടെ ഒരു ഉപദേശവും, എന്റെ ആറ്റിട്യൂട് ശരിയല്ലത്രേ, പണിയെല്ലാം പെൻഡിങ് ആണെന്ന്.. പണിയോടുള്ള ആത്മാർഥത മൂത്ത് കുഴിയിലേക്കിറങ്ങിയ കണ്ണുകൾകൊണ്ട് അയാളെയൊന്ന് ജ്വലിപ്പിക്കാൻ നോക്കി. ഗ്രൗണ്ട് റിയാലിറ്റി അറിയാത്ത കിഴവന്റെ ജൽപനങ്ങളെ പുച്ഛിച്ചു തള്ളണമെന്നുണ്ടാരുന്നു, പക്ഷേ ആത്മാഭിമാനത്തിന് ക്ഷതമേറ്റത് വല്ലാത്ത നോവായി. എല്ലായിടത്തും ഇതാവാം അവസ്ഥ. പണിയെടുക്കുന്നവർ മരണംവരെ അത് തുടരും. സുഖിക്കുന്നവരും അങ്ങനെതന്നെ. അമ്മ പറയുന്നപോലെ, എല്ലാ ഓഫീസിലും ഒരു ഇരുപത്തിയഞ്ചു ശതമാനം ആളുകൾ പണിയെടുക്കും, ബാക്കിയുള്ളവർ ഇവരെക്കൊണ്ട് ജീവിക്കും. മരിക്കുമ്പോൾ ആരെങ്കിലും പറയുമായിരിക്കും, ഹോ കഷ്ടമായിപ്പോയി, നല്ല മനുഷ്യനാരുന്നു, ഒന്നാന്തരം ജോലിക്കാരനാരുന്നു എന്ന്. അന്ന് ആർക്കും വേണ്ടാത്ത നല്ലവാക്ക്.
ജോലി ഇല്ലെങ്കിൽ ജീവിക്കാനാവുമോ എന്ന സ്ഥിരം സങ്കല്പ ലോകത്തേക്ക് ഞാൻ വീണ്ടും നടക്കുകയാണ്, ഒരിക്കലും യാഥാർഥ്യമാവാത്ത സ്വപ്നത്തിലേക്ക്, ജീവിതത്തിന്റെയും സമൂഹത്തിന്റെയും ബന്ധനങ്ങളുടെ പാത്രമായ മനസ്സ് ചങ്ങലകൾ പൊട്ടിച്ചെറിയാൻ ഒരുവട്ടംകൂടെ ശ്രമിക്കുന്നു, വിഫലമായ മറ്റൊരു അവസാനവട്ട ശ്രമം. ശരിക്കും ഈ ലോകമൊരു സങ്കൽപ്പമല്ലേ, സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത സങ്കല്പ ലോകം.
Subscribe to:
Posts (Atom)