Saturday, 18 July 2026

ഇരുപത് രൂപയും ജോർജ്കുട്ടിയും

സിനിമയിൽ അഭിനയിക്കണമെന്നമോഹവുമായി ജീവിച്ചുജീവിച്ച് ജീവിതം തീരാറായ ഒരു ദിവസം, ഒരു ശനിയാഴ്ച. കുഞ്ഞിന് രണ്ടുമണിക്കൂർ ഡാൻസ് പ്രാക്ടീസ് ഉണ്ടെന്ന് പറഞ്ഞ് സ്കൂളിലേക്ക് ചെല്ലാൻ പറഞ്ഞു. കുന്നിക്കുരുവിനെ അവിടെ കൊണ്ടാക്കിയിട്ട് വൈകിട്ടത്തെ ടോക്കൺ എടുക്കാൻ ആശുപത്രിയിലേക്ക് പോയി , അത് കിട്ടാത്ത സങ്കടത്തിൽ ഇറങ്ങി റോഡിലേക്ക് നടക്കുമ്പോൾ വഴിവക്കിൽ ഒരാൾ നിന്ന് കരയുന്നു, 20 രൂപ തന്നു സഹായിക്കാമോ എന്ന് ഹിന്ദിയിൽ ചോദിച്ചു. ചെറിയ രീതിയിൽ മദ്യത്തിന്റെ മണമൊക്കെ വരുന്നുണ്ട്, പതിവുപോലെ പറ്റിക്കപ്പെടാൻ നിന്നു കൊടുക്കണോ എന്ന് ആലോചിച്ചു. പക്ഷേ നോക്കുമ്പോൾ അടുത്ത് വലിയൊരു ബാഗ് ഒക്കെ ഉണ്ട്, എങ്ങോട്ടോ യാത്ര പോകാനുള്ള തയ്യാറെടുപ്പിലാണ് ആൾ വന്നിരിക്കുന്നത്. രണ്ടുകൊല്ലം കേരളത്തിൽ ജോലി ചെയ്തു, സമ്പാദ്യങ്ങൾ ഒക്കെ ആയിട്ട് തിരിച്ച് നേപ്പാളിലേക്ക് പോകാൻ ട്രെയിൻ കാത്ത് കിടക്കുന്നതിനിടയിൽ ഉറങ്ങിപ്പോയി,ആരോ പേഴ്സും ഫോണും എല്ലാം അടിച്ചുമാറ്റി, ഇതാണ് സംഭവം. ഒന്നുകിൽ ഒരു ജോലി എവിടേലും ഒപ്പിച്ചുതരണം, അല്ലെങ്കിൽ നിങ്ങൾ ഓരോരുത്തരും അഞ്ചോ പത്തോ തന്ന് എനിക്ക് വീടുവരെ പോകാനുള്ള പൈസ തരണം എന്നുപറഞ്ഞ് വല്ലാത്തൊരു കരച്ചിൽ. കാറ് കുറച്ച് അപ്പുറത്ത് പാർക്ക് ചെയ്തിരിക്കുകയാണ്,പേഴ്സ് അതിനുള്ളിൽ ആയതിനാൽ അവിടെ പോയി പൈസ എടുത്തിട്ട് വരാം എന്ന്പറഞ്ഞ് നടന്നു. നടക്കുന്നതിനിടയിൽ റോഡ് വൃത്തിയാക്കിക്കൊണ്ടിരുന്ന ഒരു ചേട്ടൻ ചോദിച്ചു എന്താ സംഭവം എന്ന്, കാര്യം ഇങ്ങനെയൊക്കെയാണെന്ന് പറഞ്ഞപ്പോൾ പുള്ളി പറഞ്ഞു കുറച്ചു നേരമായി ആൾ അവിടെ നിന്ന് കരയുന്നുവത്രേ . 

എന്റെ ഉള്ളിലെ ജോർജുകുട്ടിയുടെ നാലാം ക്ലാസുകാരന്റെ ബുദ്ധി ഉണർന്നു. 
അയാളുടെ അടുത്തെത്തി ഞാൻ ചോദിച്ചു, ഫോൺ പോയതല്ലേ നമുക്ക് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്താലോ എന്ന്. പോലീസ് സ്റ്റേഷനിൽ പോയാൽ ഞാൻ വെള്ളമടിച്ചിട്ടുള്ളതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്ന് പറഞ്ഞ് അവരെന്നെ ഓടിച്ചു വിടും, എന്റെ ഭാഷയും അവർക്ക് വലിയ വശമില്ലാത്തതുകൊണ്ട് സഹായിക്കില്ല എന്നയാൾ ഉറപ്പിച്ച് പറഞ്ഞു. നഷ്ടപ്പെട്ട ഫോൺ മറ്റാരെങ്കിലും മോശമായ എന്തെങ്കിലും കാര്യത്തിന് ഉപയോഗിച്ചാൽ നിങ്ങൾക്ക് പ്രശ്നമാകും എന്ന് പറഞ്ഞപ്പോൾ പുള്ളിക്ക് മനസ്സിലായി. എന്റെ കൂടെ പോലീസ്റ്റേഷനിലേക്ക് വരാൻ സമ്മതിച്ചു. ഞാൻ കാറിൽ അയാളെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് പോയി. എനിക്ക് എന്നെപ്പറ്റിത്തന്നെ ഒരു മതിപ്പൊക്കെ തോന്നി. ഇന്നെനിക്ക് ഈ സിനിമയിൽ ഹീറോ ആയെ പറ്റൂ എന്ന ഒരുതരം വാശി. 

അവിടെ എത്തി സംഭവം പറഞ്ഞപ്പോൾ പോലീസ് നേരെ സെല്ലിന്റെ അടുത്തേക്ക് കൊണ്ടുപോയി, അതിനുള്ളിൽ കിടക്കുന്ന ഒരാളെ ചൂണ്ടിക്കാണിച്ചു ചോദിച്ചു ഇയാളാണോ ഫോൺ കട്ടതെന്ന് . അകത്ത് കിടക്കുന്ന ആളെ നോക്കി പുറത്തു നിൽക്കുന്ന നമ്മുടെ അണ്ണൻ പറഞ്ഞു അല്ല എന്ന്. വീണ്ടും കരച്ചിലോട് കരച്ചിൽ. ഭാഷ ഒരു വലിയ പ്രശ്നം തന്നെയാണ്.
സബ് ഇൻസ്പെക്ടർ രഞ്ജിത്ത് സാർ വന്നു , കണ്ടപ്പോൾ തന്നെ ഒരു മാന്യനാണെന്ന് തോന്നി. അദ്ദേഹത്തോട് - ഇയാളുടെ ഫോൺ നഷ്ടപ്പെട്ടു അത് വെച്ച് മറ്റാരെങ്കിലും എന്തെങ്കിലും ചെയ്താൽ പ്രശ്നമാകില്ലെയെന്ന് കരുതി ഒരു പരാതി തരാൻ വന്നതാണെന്ന് ഞാൻ പറഞ്ഞു. ആ നമ്പർ ഇപ്പോൾ ആക്ടീവ് ആണെങ്കിൽ നമുക്ക് തപ്പിയെടുക്കാം എന്നുപറഞ്ഞ് സാർ വിളിച്ചുനോക്കി പക്ഷേ അത് സ്വിച്ച് ഓഫ് ആയിരുന്നു. അദ്ദേഹം യൂട്യൂബിൽ ഒരു വീഡിയോ കാണിച്ചുതന്നു, ആ പറയുന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നമ്പർ ബ്ലോക്ക് ചെയ്തിട്ട് പുതിയൊരു സിമ്മിന് അപ്ലൈ ചെയ്യാൻ പറഞ്ഞു. അപ്പോഴാണ് മറ്റൊരു പ്രശ്നം, നേപ്പാളിയായ ഇദ്ദേഹത്തിന് സിം എടുത്തു കൊടുത്തിരിക്കുന്നത് മറ്റാരുടെയോ പേരിലാണ്. അല്ലേൽത്തന്നെ പലവിധ വള്ളിക്കേസുകളിൽ കുടുങ്ങി നിൽക്കുന്ന പോലീസുകാർ പറഞ്ഞു ഇയാളെയുംകൊണ്ട് എത്രയും പെട്ടെന്ന് അവിടുന്ന് സ്ഥലം വിട്ടോ, ഈ കാര്യത്തിൽ കൂടുതൽ ഒന്നും ചെയ്യാനില്ലെന്ന് . നമ്മുടെ അണ്ണൻ വീണ്ടും കരയാൻ തുടങ്ങി, നിങ്ങളെല്ലാവരും 100 രൂപ വെച്ച് തന്നാൽ എനിക്ക് നാട്ടിൽ പോകാനുള്ള കാശ് ആവും എങ്ങനെയെങ്കിലും എനിക്കൊന്ന് നേപ്പാളിൽ എത്തിയാൽ മതി, അല്ലെങ്കിൽ ഒരു പേപ്പറിൽ എഴുതിയെങ്കിലും തരണം, ഇങ്ങനെയൊക്കെ സംഭവിച്ചു ഇയാളെ വെറുതെവിടണം, നേപ്പാൾ വരെ എത്തിക്കണം എന്നൊക്കെ . അയാളുടെ പാസ്പോർട്ട് നോക്കിയിട്ട് രഞ്ജിത്ത് സാർ - വിദേശത്ത് ഒക്കെ വർക്ക് ചെയ്തിട്ടുള്ള ആളാണല്ലോ, എന്നിട്ടും ഇത്ര ശ്രദ്ധയില്ലാതെ പോയല്ലോ , ദിവസവും കുറഞ്ഞത് പത്ത് കേസെങ്കിലും ഇതുപോലെതന്നെ വരാറുണ്ട്,എന്ത് ചെയ്യാൻ പറ്റും - ഇപ്പോൾ പരമാവധി എനിക്കൊരു നൂറു രൂപ തന്നു സഹായിക്കാനേ പറ്റൂ. അയാൾക്ക് നേപ്പാൾ വരെ എത്തണമെങ്കിൽ ഒരായിരം രൂപ കൊടുത്താൽ എങ്ങനെയെങ്കിലും കയറിപ്പൊക്കോളാം എന്ന് വീണ്ടും പറഞ്ഞു. 

ഇനിയും അവിടെനിന്ന് പോലീസുകാരുടെ ബി പി കൂട്ടണ്ട എന്നുകരുതി - ആ പൈസ ഞാൻ കൊടുത്തോളാം, റെയിൽവേ സ്റ്റേഷനിൽ ഞാൻ കൊണ്ടാക്കിക്കോളാം എന്ന് സാറിനോട് പറഞ്ഞപ്പോൾ - നിങ്ങൾക്ക് എന്റെ പത്തിരട്ടി സന്മനസ്സ് ഉണ്ടല്ലോ എന്ന് അദ്ദേഹം പറഞ്ഞു. ദിവസവും ഇതുപോലെ ഒരുപാടുപേരെ കാണുമ്പോൾ എല്ലാവർക്കുമായി കൊടുക്കാൻ സാറിന് പറ്റില്ലല്ലോ എന്ന് ഞാനെന്ന ജോർജുകുട്ടി അദ്ദേഹത്തെ ആശ്വസിപ്പിച്ചു . അന്യസംസ്ഥാന തൊഴിലാളികളുടെ അതിപ്രസരവും പോലീസുകാർ ഇല്ലാത്ത കുറവുമൊക്കെ അദ്ദേഹം പറഞ്ഞു. എവിടെയോ വായിച്ച് മറന്ന- 600 പേർക്ക് ഒരു പോലീസ് അല്ലേ ഉള്ളൂ ഇവിടെ - എന്ന എന്റെ ഡയലോഗ് ആ പോലീസ് സ്റ്റേഷൻ ഭിത്തിയിൽ തട്ടി പ്രതിധ്വനിച്ചു . ഞാൻ എവിടെയാണ് ജോലി ചെയ്യുന്നത്, ഒരു ഇരുത്തംവന്ന ഇടപെടൽ ആണല്ലോ, നിങ്ങളെപ്പോലെയുള്ള ആളുകൾ ഉള്ളതാണ് നമ്മുടെ നാടിന്റെ നന്മ എന്നൊക്കെ അദ്ദേഹം പറയുമ്പോൾ എന്നിലെ നന്മമരം പുളകംകൊണ്ടു.. തലേന്ന് രാത്രി തലയിണയ്ക്ക് വേണ്ടി കുഞ്ഞിനോട് അടിയുണ്ടാക്കി കുഞ്ഞിനെ താഴെയിട്ട രംഗം എന്റെ മനസ്സിൽ കടന്നുവന്നു, കഴിഞ്ഞ ആഴ്ച മിൽക്കിബാർ വാങ്ങിയിട്ട് അതിനുവേണ്ടി അടിയുണ്ടാക്കിയ എന്നെ ഭാര്യയും സങ്കൽപിക്കും ഈ കഥ കേൾക്കുമ്പോൾ( ലെ,  ഇരുത്തംവന്ന ഞാൻ ).  

കാറിൽ കയറിയപ്പോൾ നേപ്പാളിലേക്ക് ഒരു കോൾ ചെയ്താലോ എന്ന് ചോദിച്ചു, നോർമൽ കോൾ വിളിച്ചപ്പോൾ പോകുന്നില്ല, അണ്ണനിലെ ജോർജുകുട്ടി ചോദിച്ചു വാട്സാപ്പിൽ പറ്റില്ലേയെന്ന്, എന്നിലെ ജോർജുകുട്ടി നാലാംക്ലാസിൽനിന്ന് എൽകെജിയിലേക്ക് പോയോ, ഞാൻ എന്താ അത് ഓർക്കാഞ്ഞത്. 
കോൾ എടുത്തത് പുള്ളിയുടെ ഭാര്യയാണ്. ഇയാൾ കള്ളുംകുടിച്ച് കിടന്നുറങ്ങി ഫോൺ കൊണ്ട് കളഞ്ഞു അല്ലേ എന്നും പറഞ്ഞ് നല്ല ചീത്ത പറയുന്നുണ്ട്. ചീത്ത കേട്ട് മതിയായി പകുതിക്ക് വെച്ച് അണ്ണൻ ഫോൺ കട്ട് ചെയ്ത് തന്നു. ഭാര്യമാരോം കി സിന്ദഗി ഖതർനാക് ഹേ അല്ലേ. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ടെൻഷൻ അയാളിൽ കാണാമായിരുന്നു, ആപ് ലോഗ് ഭഗവാൻ ജയ്സാ ഹേ എന്നുപറഞ്ഞ് വീണ്ടും കരച്ചിൽ. 

അണ്ണനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കി. ഭക്ഷണം വല്ലോം കഴിക്കണോ എന്ന് ചോദിച്ചപ്പോൾ ഒരു പുകവലിച്ചോളാം എന്ന് അണ്ണൻ, താടിക്ക് ഒരു തട്ടുകൊടുക്കാനാണ് തോന്നിയത്, നന്മമരമേ അടങ്ങ് എന്ന് ഞാൻ എന്നെത്തന്നെ അടക്കി.. ആദ്യം ട്രെയിൻ കിട്ടുമോയെന്ന് നോക്കിയിട്ട് ബാക്കിയൊക്കെ ചെയ്താൽ മതി എന്ന് പറഞ്ഞു നിർബന്ധമായും കൂട്ടിക്കൊണ്ടുപോയി. അണ്ണന്റെ ഭാര്യയുടെ ഫോണിൽ നിന്ന് വീഡിയോകോൾ വന്നു. പുള്ളി അയാളുടെ ഭാര്യയെയും മക്കളെയും കാണിച്ചുതന്നു. അവര് പിന്നെയും എന്തൊക്കെയോ ചീത്ത പറയുന്നുണ്ട് . അവസാനം, ഇനി ഈ നമ്പറിലേക്ക് തിരിച്ചു വിളിക്കരുതെന്ന് പറയണമെന്ന് ഞാൻ പുള്ളിയോട് പറഞ്ഞു. കയ്യിലുള്ള കൃത്യം ആയിരം രൂപയിൽ നൂറുമാത്രം പേഴ്സിൽ വച്ച് ബാക്കി കയ്യിൽ ഏല്പിച്ചു. കണ്ണുനിറഞ്ഞ് - ദൈവം നിങ്ങളെ അനുഗ്രഹിക്കുമെന്നൊക്കെ പറഞ്ഞ് ഇനി ട്രെയിൻ പിടിക്കാമെന്ന ലെവലായി. ലക്നൗ വരെ എത്തിയാൽ അവിടുന്ന് നേപ്പാളിൽ പോകാം എന്നാണ് പ്ലാൻ. ഇൻഫർമേഷൻ കൗണ്ടറിൽ ചോദിച്ചപ്പോൾ ഇനി നാളെ രാത്രി പതിനൊന്നുമണിക്കേ ഉള്ളു അങ്ങോട്ടുള്ള ട്രെയിൻ. നോർത്തിൽ എങ്ങോട്ടേലുമുള്ള ട്രെയിൻ മതി എന്ന് പറഞ്ഞപ്പോൾ തത്കാലം ഉടനെയുള്ള അഹല്യനഗരി എക്സ്പ്രസിൽ ഇൻഡോർ വരെ പോകാമെന്ന് തീരുമാനിച്ചു. ടിക്കറ്റ് എടുക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ടോയ്‌ലെറ്റിൽവല്ലോം ഇരുന്ന് പൊയ്‌ക്കോളാം, ടിക്കറ്റ് എടുത്താൽ ഭക്ഷണത്തിനുള്ള വക ഇല്ലായെന്ന്പറഞ്ഞ് എന്നിലെ നന്മമരത്തിന്റെ തായ്തടിയിൽ അയാൾ വീണ്ടും വെട്ടി . 
ട്രെയിനിൽ പലയിടത്തും ചെക്കിംഗ് ഒക്കെ നടക്കും അപ്പോൾ അവരോട് സംസാരിക്കാൻ മലയാളം അറിയില്ല, വിളിച്ചുതരാം, അവരോട് ഒന്ന് സംസാരിക്കണം, എങ്ങനെയെങ്കിലും നേപ്പാൾവരെ ഒന്ന് എത്തിക്കണം എന്നൊക്കെ പറഞ്ഞ് എന്റെ ഫോൺ നമ്പർ ഒരു പേപ്പറിൽ എഴുതിവാങ്ങി, . ഇനി ടിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ പ്രശ്നം വേണ്ട എന്ന് കരുതി ഒരു ജനറൽ ടിക്കറ്റെടുത്ത് കൊടുത്തു - 595 രൂപ. അപ്പോൾ സമയം രാവിലെ പത്തര. 11. 10 നാണ് ട്രെയിൻ. പ്ലാറ്റ്ഫോം നമ്പറും ട്രെയിനിന്റെ പേരും നമ്പറുമൊക്കെ ടിക്കറ്റിന്റെ പിന്നിൽ എഴുതി കൊടുത്തു. പിന്നെയും നിന്ന് കരഞ്ഞപ്പോൾ - ഇനി കരഞ്ഞാൽ പോലീസ് പിടിച്ചുകൊണ്ടുപോവും അതുകൊണ്ട് തൽക്കാലം നിർത്തി സമാധാനമായിട്ട് പോകാൻ പറഞ്ഞു. ഞാൻ യാത്ര പറഞ്ഞിറങ്ങി, പിരിയും മുന്നേ ജോർജുകുട്ടി വീണ്ടും തലപൊക്കി, അണ്ണന്റെ ഒരു ഫോട്ടോ എടുത്തു, എന്തെങ്കിലും ആവശ്യം വന്നാലോ . പാർക്ക് ചെയ്തിരുന്ന കാർ എടുക്കാൻ പോയപ്പോൾ അവിടെയൊരു ചേച്ചി ഉണ്ടായിരുന്നു, എത്ര രൂപയായി എന്ന് ചോദിച്ചപ്പോൾ - " നോ പാർക്കിങ്ങ്   ഏരിയയിലാണ് ഇട്ടിരിക്കുന്നത് പോലീസ് കണ്ടാൽ നിങ്ങക്കും എനിക്കും പ്രശ്നമാവും" എന്ന് . അപ്പോൾ അഹങ്കാരത്തോടെ മനസ്സിൽ ഓർത്തു ഞാനും പോലീസും ഇപ്പോൾ ഭായി ഭായി ആണല്ലോ , ചേച്ചിക്ക് അത് അറിയില്ല.

 പിന്നെ ഭാര്യയ്ക്ക് വേണ്ടുന്ന ഒരു മരുന്നുവാങ്ങാൻ നേരെ ആശുപത്രിയിൽ പോയി (ഏത് സമയവും പ്രസവിക്കാൻ റെഡി ആയ ഭാര്യയെയും, സ്കൂളിലിരിക്കുന്ന കുഞ്ഞിനേയും വച്ചിട്ടാണ് എന്റെയീ ഹീറോയിസം). ആശുപത്രിയിൽനിന്ന് മരുന്ന് വാങ്ങി ഇറങ്ങിയപ്പോഴേക്കും 11 മണിയായി. കുഞ്ഞിനെ വിളിക്കേണ്ട സമയമായി, പിന്നെ തിരക്ക്പിടിച്ച് സ്കൂളിലേക്ക് ഓടി. അവിടെ എത്തുമ്പോഴേക്കും നമ്മുടെ നന്മനിറഞ്ഞ പോലീസുകാരന്റെ മെസ്സേജ് വന്നു. അതിൽ ഒരു ഫോണിന്റെ പടവും, ഇത് മറ്റേ അണ്ണന്റെ ഫോൺ ആണോ എന്ന് ചോദിക്കാൻ . സ്കൂളിൽ കുഞ്ഞിന്റെ പരിപാടി കഴിഞ്ഞിട്ടില്ല, ഒരു പത്ത് മിനിറ്റിൽ വരാമെന്ന് പറഞ്ഞ് അവിടുന്ന് വീണ്ടും ഇറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് പോയി. ഇത്രയൊക്കെ നന്മമരം ആവണ്ട കാര്യമുണ്ടോ എന്ന് സ്വയം ഒരു തോന്നൽ . പക്ഷേ ഇന്ന് ഞാനൊരു സിനിമയിൽ ആണല്ലോ, ഈ സിനിമയിലെ നായകൻ ഞാനാണല്ലോ, അപ്പോൾ പിന്നെ അങ്ങനെയങ്ങ് വിടാൻ പറ്റുമോ. റെയിൽവേ ഇൻഫർമേഷൻ കൗണ്ടറിൽ ചോദിച്ചു അഹല്യ നഗരി എക്സ്പ്രസ് പോയോ എന്ന്, അപ്പോൾ സമയം 11.19. ട്രെയിൻ എന്തായാലും ഒരു 20 മിനിറ്റ് എങ്കിലും ലേറ്റ് ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നത്. പക്ഷേ ഇന്നെന്തോ ട്രെയിനിന് കൃത്യസമയത്ത് ഓടണം എന്ന് തോന്നി, അത് പോയി. എങ്കിലും, നമ്മടെ അണ്ണൻ കുടിയനാണല്ലോ, ട്രെയിനിൽ കയറാതെ അവിടെയെങ്ങാനും കിടന്നുറങ്ങുന്നുണ്ടോ എന്ന് നോക്കാമെന്ന് വിചാരിച്ച് പ്ലാറ്റ്ഫോമിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേ അറ്റം വരെ നടന്നുനോക്കി, അവിടെയെങ്ങും കണ്ടുകിട്ടിയില്ല. മുന്നെ പേഴ്സിൽ ഒരു 100 രൂപ ബാക്കി വെച്ചത് കാര്യമായി, ഇത്തവണ കാർ പത്ത് മിനിറ്റ് പാർക്ക്‌ ചെയ്തതിന് 40 രൂപയായി. 

പോലീസുകാരൻ അയച്ചുതന്ന ഫോണിന്റെ ഫോട്ടോ അണ്ണന്റെ ഭാര്യക്ക് അയച്ചുകൊടുത്തു. അല്പം കഴിഞ്ഞപ്പോൾ അവർ വിളിച്ചു. അവര് പറയുന്ന നേപ്പാളി എനിക്ക് മനസ്സിലായില്ല. ഫോൺ അയാളുടെ തന്നെ ആണെന്നാണ് പറയുന്നതെന്ന് ഏകദേശം മനസ്സിലായി. പിന്നെ ഗൂഗിളിൽ ഇംഗ്ലീഷ് അടിച്ച് നേപ്പാളിയിലേക്ക് ട്രാൻസ്ലേറ്റ് ചെയ്ത് വാട്സാപ്പിൽ മെസ്സേജ് അയച്ചു, പല കോളുകൾക്ക്  പല ട്രാൻസ്ലേഷൻ മെസ്സേജ് . ഒരു വിധത്തിൽ അവരെ മനസ്സിലാക്കികൊടുത്തു, ഫോൺ പോലീസിന്റെ കയ്യിലാണെന്ന് .

രഞ്ജിത്ത് സാറിനെ ഒന്നുകൂടെ വിളിച്ചു, പുള്ളി വേറേ ഏതോ പ്രതിയെ പിടിച്ച് ജയിലിലാക്കുന്ന തിരക്കിലാണ്. എങ്കിലും പറഞ്ഞു - "ഫോൺ അയാളുടേത് ആണെന്നുള്ള എന്തെങ്കിലും ഒരു തെളിവ് പറഞ്ഞാൽ കൊറിയർ അയച്ചു കൊടുത്തേക്കാം , അതിനുവേണ്ടി ഇങ്ങോട്ട് വരേണ്ട കാര്യമില്ല, കൊറിയറിന്റെ പൈസ ഞാൻ എടുത്തോളാം " . ഞാനും രഞ്ജിത്ത് സാറും തമ്മിൽ കൂടുതൽ നല്ലവൻ ആരാണെന്ന് തെളിയിക്കാനുള്ള ഒരു മത്സരം നടക്കുന്നതുപോലെ തോന്നി . സത്യത്തിൽ പുള്ളിയല്ലേ കഥയിലെ ഹീറോ, ആക്ഷൻ ഹീറോ ബിജുവിനെ പോലെ പെട്ടെന്ന് തന്നെ ഇടപെട്ട് കാര്യങ്ങളൊക്കെ കണ്ടെത്തി ഏകദേശം ആ ഫോൺ അയാൾക്ക് എത്തിക്കുന്ന അവസ്ഥയിൽ വരെ എത്തിച്ചു . ഞാൻ അമിതാവേശം കാണിച്ച് അയാളെ 11 മണിക്ക് തന്നെയുള്ള ട്രെയിനിൽ കയറ്റിവിട്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷേ അയാൾക്ക് ഫോൺ തിരിച്ചെടുക്കാമായിരുന്നു.  
ഇനി ഇതൊന്നുമല്ല, ആ അണ്ണൻ ആണോ കഥയിലെ ഹീറോ. ആദ്യം തന്നെ പുള്ളിക്ക് ഒരു മദ്യത്തിന്റെ മണം ഉണ്ടായിരുന്നു. പുള്ളിയുടെ സ്വന്തം നമ്പർ പലതവണ തിരിച്ചുമറിച്ച് ആലോചിച്ചിട്ടാണ് പോലീസുകാരന് പറഞ്ഞുകൊടുത്തത്, അതാവട്ടെ സ്വന്തം പേരിലല്ല എന്ന് പറയുകയും ചെയ്തു, അതോടെ പിന്നെ ആരും കൂടുതലൊന്നും അതിനെപ്പറ്റി ചികയില്ലല്ലോ. അതൊരു എയർടെൽ സിം ആണ് എന്നാണ് പറഞ്ഞത്. പക്ഷേ പോലീസിന് ഇപ്പോൾ കിട്ടിയ ഫോണിലുള്ളത് എയർടെൽ സിമ്മോ ആ നമ്പറോ അല്ല. ഞാനെടുത്തു കൊടുത്ത ടിക്കറ്റും വെച്ച് പുള്ളിയാ ട്രെയിൻ കയറി പോയിട്ടുണ്ടോ എന്ന്പോലും എനിക്കറിയില്ല. അയാളുടെ ഭാര്യയുടെ നമ്പറാണെന്ന് പറഞ്ഞ് ഒരു നമ്പറിൽ വിളിച്ച് അവരെ വീഡിയോകോളിൽ കണ്ടു എന്നുള്ളത് സത്യം, ഒരുപക്ഷേ ഭാര്യയായിരിക്കുംതാനും. ഇനി ഇവര് രണ്ടും ചേർന്നുള്ള കളിയാണെങ്കിലോ. ഇതേ കാരണം പറഞ്ഞ് ഇതേപോലെ കരഞ്ഞ് പുള്ളി മറ്റാരെയെങ്കിലും പറ്റിക്കുന്നുണ്ടാവുമോ ഇപ്പോൾ. ഇരുപതുരൂപ തന്നാ മതി എന്ന് പറഞ്ഞ കരയുന്ന ഒരാളോട് ആ 20 രൂപ കൊടുത്തിട്ട് ബാധ്യത ഒഴിവാക്കി പോകുന്നതാണോ അതോ നല്ലവനാകാൻ തുനിഞ്ഞിറങ്ങി അയാളെയും കൊണ്ട് പോലീസ് സ്റ്റേഷനിൽപോയി സത്യമാണോ എന്ന്പോലും അറിയാത്ത ഒരു കാര്യത്തിന് പോലീസുകാരെ കൂടെ മണ്ടനാക്കുന്നതാണോ വേണ്ടത് . അയാളുടെ കയ്യിൽ ഒരു വലിയ ബാഗ് ഉണ്ടായിരുന്നു, ബാഗിനകത്ത് കുറെ തുണിയുണ്ടായിരുന്നു, അതിനുള്ളിൽ നിന്നാണ് നേപ്പാളി പാസ്പോർട്ട് എടുത്തത് എന്നുള്ളത് സത്യം, അത്രയും വരെ ഞാൻ കണ്ടതാണ്. പക്ഷേ ആ ബാഗിന്റെ ഏറ്റവും അടിയിൽ സൈലന്റ് ആക്കി സ്വന്തം ഫോൺ വച്ചിട്ടുണ്ടായിരുന്നെങ്കിലോ. വള്ളിക്കേസായതുകൊണ്ട് പോലീസുകാരും കൂടുതലൊന്നും ചെക്ക് ചെയ്തില്ല, ബാഗ് കുടഞ്ഞ് വെളിയിൽ ഇട്ടു നോക്കിയില്ല. എന്റെ 900 രൂപയ്ക്ക് ഇന്ന് മൊത്തം വെള്ളമടിച്ച് കിണ്ടിയായി കിടക്കുന്നുണ്ടാവുമോ അണ്ണൻ. നന്മമരം കളിച്ച് ഞാൻ എടുത്തുകൊടുത്ത ട്രെയിൻ ടിക്കറ്റ് ഏതെങ്കിലും പ്ലാറ്റ്ഫോമിൽ വീണുകിടക്കുന്നുണ്ടാവുമോ വെറുതെ. ഏയ് അങ്ങനെ സംഭവിക്കില്ല അല്ലെ. ഒന്നുമല്ലെങ്കിലും ഹ്യൂമൻ കൈൻഡ്, ഏ ഹോപ്ഫുൾ ഹിസ്റ്ററി എന്ന ബുക്കിൽ റെഡ്ഗർ ബ്രഗ്മൻ പറയുന്നത് ലോകത്തിലെ 74 ശതമാനം ആളുകളും നല്ലവരാണെന്നാണ്, പക്ഷേ അതിൽ 78 ശതമാനം ആളുകളും ചിന്തിക്കുന്നത് മറ്റുള്ളവർ മോശമാണെന്നാണ് . അതായത് ഈ നല്ലവരായ ആളുകൾപോലും ചിന്തിക്കുന്നത് മറ്റുള്ളവർ മോശമാണെന്നാണ്, സത്യത്തിൽ ഭൂരിഭാഗം ആളുകളും ഈ ലോകത്തിൽ നല്ലവരാണത്രേ. ഒരു കുടിയനാണെങ്കിലും ഈ അണ്ണനും പറഞ്ഞതൊക്കെ സത്യമായിരിക്കണേ.

വീട്ടിലെത്തിയപ്പോൾ ഭാര്യ ദൃശ്യം 3 കാണുകയാണ്. ഗണേഷ്കുമാർ പറയുന്ന രംഗം - " പോലീസുകാരുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ നിങ്ങളും മനസ്സിലാക്കണം, ഏകദേശം 600 പേർക്ക് ഒരു പോലീസ് എന്നുള്ളതാണ് കേരളത്തിലെ കണക്ക് ". ഓ അപ്പൊ രാവിലെ ഞാൻ രഞ്ജിത്ത് സാറിനോട് തള്ളിയത് സിനിമയിൽ നിന്ന് കേട്ട അറിവാണ്. ഓക്കേ, എന്തായാലും എന്റെ സിനിമ ഇന്നത്തേക്ക് തീർന്നു, അതിലെ നല്ലവനായ നായകനായി സ്വയം അവരോധിച്ച് ഞാൻ ആത്മനിർവൃതി അണയട്ടെ. ദേ ആ നേപ്പാളി അമ്മച്ചി പിന്നേം വിളിക്കുന്നുണ്ട്. എനിക്ക് ഹിന്ദി അറിഞ്ഞുകൂടാ എന്ന് ഈ മറുതേനോട് പറഞ്ഞുകൊടുക്കടാ. 

Thursday, 21 May 2026

പക്കി - സെൽഫ് ഹെല്പ്

എസ്‌കലേറ്ററിൽ ഞാൻ കയറിയ പടിക്കുമുന്നേ അഞ്ചാറുപടികൾ ഉയരത്തിലെത്താൻ മത്സരിക്കുന്നുണ്ട്. അതിലൊന്നിൽ ഒരു കുഞ്ഞു പക്കി (നിശാശലഭം) ഇരിപ്പുണ്ട്. മുകളിലേക്ക് എത്തിയ പടികൾ ഏതോ ഗർത്തത്തിലേക്ക് എടുത്തെറിയപ്പെട്ടപോലെ പെട്ടന്ന് ഇല്ലാതെയാവുമ്പോൾ അതാ ആ പക്കിയും അതിനിടയിലേക്ക് പോകുന്നു. അത് ചത്തിരുന്നു. ഞാൻ കയറുംമുൻപേ എത്രയോ വട്ടം അത് ഇതേപോലെ ഈ ലൂപ്പിൽ കിടന്ന് കറങ്ങിയിട്ടുണ്ടാവും. 

ആദ്യം മനസ്സിൽ വന്ന നെഗറ്റീവ് ചിന്ത പറയാം - നമ്മളിൽ പലരും ഇതുപോലെ ചത്ത്‌ ജീവിക്കുകയല്ലേ. 

സെൽഫ് ഹെല്പ് ബുക്കുകൾ പറയുന്ന പോസിറ്റീവ് ചിന്ത ചിന്തിക്കാൻവേണ്ടി ചിന്തിച്ചുനോക്കിയാൽ ഇങ്ങനെയും പറയാം - ആഹാ, ചത്തതിനുശേഷവും ആ പക്കി അത് ഒരിക്കൽ മോഹിച്ച യാത്ര ചെയ്തുകൊണ്ടേ ഇരിക്കുകയല്ലേ. 

Wednesday, 1 April 2026

അയലത്തെ കൂട്ട്

എപ്പോഴും പകൽ ആയിരുന്നെങ്കിലെന്ന് അവധിക്കാലത്ത് കൊതിച്ചിട്ടുണ്ട്. എനിക്കുചുറ്റും അന്ന് കുറേ ചേട്ടന്മാർ ഉണ്ടായിരുന്നു, ഒന്നുരണ്ട് അനിയന്മാരും, അവരുടെകൂടെയുള്ള ക്രിക്കറ്റുകളി സ്വപ്നംകണ്ടാണ് ഉറങ്ങുന്നതുപോലും. മഴ മാറാൻ എത്രയോതവണ ഉള്ളുരുകി പ്രാർത്ഥിച്ചിട്ടുണ്ട്. മഴയൊഴിഞ്ഞ മുറ്റത്ത് വെള്ളം നിറഞ്ഞ സ്ഥലങ്ങൾ ഞൊടിയിടയിൽ പ്രൊഫഷണൽ ഗ്രൗണ്ട് സ്റ്റാഫിനെ വെല്ലുന്ന രീതിയിൽ മണ്ണിട്ട് വീണ്ടും കളിക്കാൻ പാകമാക്കിയെടുത്തിട്ടുണ്ട്. രാവിലെ കണ്ണുതുറക്കുമ്പളേ ഒരു പ്രതീക്ഷയാണ്, എന്തൊരു സന്തോഷവും ഉത്സാഹവുമാണ്. ഇന്ന് ആ ഉത്സാഹം എന്റെ കുഞ്ഞിന്റെ കണ്ണുകളിലുണ്ടെന്ന് ഫോൺ വിളിക്കുമ്പോഴേ അറിയാം. എനിക്ക് ചേട്ടന്മാർ ഉണ്ടായിരുന്നപോലെ അവൾക്ക് ഇന്നൊരു ദേവുചേച്ചി ഉണ്ട്, അയലത്തെ കൂട്ട്. ഒരാഴ്ച കഴിഞ്ഞ് ഈ കൂട്ടുകെട്ട് തകർത്തിട്ടുവേണമിനി കുഞ്ഞിനേയുംകൊണ്ട് തിരികെ വരാൻ. എന്റെ നാടിന്റെ സ്നേഹവും സന്തോഷവും അനുഭവിക്കാൻ എന്റെ കുഞ്ഞിക്ക് ഞാൻ കൊടുത്ത സമയം, ഒരാഴ്ച, അത് അന്ന് തീരുമല്ലോ. 

2026 മാർച്ച്‌ ഏപ്രിൽ മാസം, സായുവിന് നാല് വയസ്സ്. പ്ലേ സ്കൂൾ കഴിഞ്ഞ് ശരിക്കുള്ള സ്കൂളിൽ ചേർക്കുന്നതിന് തൊട്ടുമുൻപുള്ള അവധിക്കാലം. ഒരുപക്ഷേ പിന്നീട് അവൾ മറന്നാലും, അവളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഒരാഴ്ച. എന്റെ അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും എന്ന ലേബൽ ഏറ്റവും ആസ്വദിച്ച കാലം. 

Thursday, 12 March 2026

കാലുകളുടെ ഭാരം

ഞാൻ ഈ ഭൂമിയിലേക്ക് വന്നിട്ട് 12532 ദിവസമായി. അതിൽ ആദ്യത്തെ ഒരു വർഷം ഒഴിവാക്കാം. അപ്പോൾ 12167 ദിവസം. ഏറ്റവും കുറഞ്ഞത് അത്രയും ദിവസമെങ്കിലുമായി ഞാൻ നടന്നുതുടങ്ങിയിട്ട്. ഇന്നിങ്ങനെ വളരെ ലാഘവത്തോടെ നടക്കുമ്പോൾ പെട്ടന്ന് തോന്നിയതാണ്. എപ്പോഴും കൂടെ ഉള്ളതുകൊണ്ടും ഇതുവരെയും കാര്യമായി പണിമുടക്കാത്തതുകൊണ്ടും പ്രത്യേകമായി ഗൗനിക്കാത്ത എന്റെ കാലുകളെ ഞാൻ കുറച്ച് അത്ഭുദത്തോടെ നോക്കി. നടന്നുതീർത്ത ദിവസങ്ങളിൽ ഒട്ടുമിക്കതും ഓർമയില്ല, ഇനി നടക്കാനുള്ളതും വലിയ ഓർമ്മയൊന്നും ബാക്കിവക്കാതെ ഒന്നിനെയും ചവിട്ടിനോവിക്കാതെ തൂവൽപോലെയങ്ങ് പോകണം. 

Wednesday, 25 February 2026

ഡൽഹി : റിട്ടേൺ

നാലരയ്ക്ക് എണീറ്റു. പെട്ടന്ന് റെഡിയായി സാധനങ്ങളൊക്കെയെടുത്ത് ഹോസ്റ്റലിൽനിന്നിറങ്ങി. ഇന്നലെത്തന്നെ ബില്ലൊക്കെ സെറ്റിൽ ചെയ്തതുകൊണ്ട് വേറേ ഒന്നും ചെയ്യാനില്ലാരുന്നു. മെയിൻറോഡിൽചെന്ന് ഊബർ ബുക്ക്‌ ചെയ്യാമെന്നുകരുതി. വഴിയിൽ വീണ്ടും ഒരു തക്കുടുഗുണ്ടൻ പട്ടി. ഡൽഹിയിലെ മറ്റൊരു പ്രത്യേകതയാണ് വഴിയിലൊക്കെയുള്ള നല്ല സൈസുള്ള പട്ടികൾ, കണ്ടാൽ ആരെങ്കിലും വളർത്തുന്നതാണെന്നെ തോന്നൂ. ഇന്നലേംകൂടി അനന്തുച്ചേട്ടൻ പറഞ്ഞതാണ് ആവശ്യമില്ലാതെ അതുങ്ങളെ നോക്കരുത് പിന്നാലെ വരുമെന്ന്. അനുസരണയില്ലാത്ത കണ്ണുകൾ ആ ഗുണ്ടപ്പൻ പട്ടിയെ ഒന്ന് നോക്കി. മര്യാദക്ക് ഒരു സൈഡിൽ കിടന്നിരുന്ന അത് വാലാട്ടിക്കൊണ്ട് കൂടെവന്നു. ഞാൻ അതിനെ മൈൻഡ് ആക്കാതെ മുന്നോട്ട് നടന്നു. അത് വിടുന്ന ലക്ഷണമില്ല, എന്റെ കയ്യിലുള്ള കവറിൽ തട്ടിത്തട്ടി കൂടെവന്നു. ഞാൻ ചുറ്റും നോക്കി, മെയിൻ റോഡിലേക്ക് ഇനിയും കുറച്ച് ദൂരമുണ്ട്, അടുത്തെങ്ങും ഒരു മനുഷ്യനില്ല. പേടിയായി. ഞാൻ ഹിന്ദിയിൽ ആട്ടിയോടിക്കാൻ നോക്കി, ഏഹേ, നോ രക്ഷ. കുനിഞ്ഞ് കല്ലെടുത്തു, അതിന് പേടിയില്ല. എറിയുന്നപോലെ കാണിച്ചു, അത് കണ്ടതായി ഭാവിച്ചില്ല. ഞാൻ വിറയ്ക്കാൻ തുടങ്ങി. ഇത്രനാളും മനസ്സിൽ കണ്ടുവച്ചിരുന്ന അടവുകളൊന്നും പുറത്തുവന്നില്ല. ആളുകളൊക്കെ എന്തിനാണ് പട്ടിയെ ഇങ്ങനെ പേടിക്കുന്നത്, നമ്മൾ പേടിച്ചാലല്ലേ അവറ്റയ്ക്ക് കടിക്കാൻ തോന്നൂ, അഥവാ കടിക്കാൻ വന്നാൽ തൊഴിച്ചാൽപോരെ എന്നൊക്കെയുള്ള എന്റെ ഇത്രനാളുമുള്ള ചിന്തകൾക്ക് യാതൊരു ഫലവുമില്ലായെന്ന് ആ സമയത്ത് എനിക്ക് മനസ്സിലായി. ഇടയ്ക്കുവച്ച് ആ പട്ടിക്ക് ബോറടിച്ചിട്ട് അത് തിരിച്ചുപോയി, അതിന്റെ മുഖത്തെ ഭാവം കണ്ടാലറിയാം പേടിച്ചിട്ടല്ല പക്ഷെ നിന്നെ ഞാൻ വെറുതെയങ്ങ് വെറുതെവിടുകയാണ് എന്ന്. 
ടാക്സിയിൽ കയറിയപ്പോൾ, അടച്ച ഡോറിന്റെ സുരക്ഷിതത്വത്തിൽ എനിക്ക് ശ്വാസം തിരിച്ചുകിട്ടി. ഡൽഹിയിലെ പട്ടികൾ കണ്ടാൽ ഭീകരന്മാരാണെങ്കിലും കടിക്കില്ല എന്ന് പെങ്ങന്മാർ പറഞ്ഞത്‌ ഞാൻ ഓർത്തു. സമാധാനത്തിന്റെ ആ ജീൻ എന്നും അതുങ്ങളുടെ ഉള്ളിലുണ്ടാവട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു. 

ട്രെയിന്റെ സമയം ആറുമണി കഴിഞ്ഞിട്ടാണ്. എങ്കിലും കുറേമുന്നെതന്നെ ട്രെയിൻ പ്ലാറ്റ്ഫോമിലെത്തി. അതുകൊണ്ട് നേരത്തെതന്നെ അകത്തുകയറി.ഡൽഹിയെപ്പറ്റി നല്ല ഓർമകളുമായാണ് തിരിച്ചുപോകുന്നത്. പൊല്യൂഷനും സ്വന്തം കാര്യം മാത്രം നോക്കുന്ന ആളുകളും എവിടെത്തിരിഞ്ഞാലും വൃത്തികേടും, മൊത്തത്തിൽ സിറ്റിയും ആയിരിക്കും എന്ന സങ്കല്പത്തിലെ ഡൽഹി പതിയെ മാഞ്ഞുപോയി. ഒരുപാട് ചരിത്രം ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചുവച്ചിരിക്കുന്ന, നല്ലനല്ല റോഡുകളുള്ള, വിചാരിച്ചതിലുംകൂടുതൽ മരങ്ങളും പക്ഷികളുമുള്ള, മറ്റുള്ളവരോട് ബഹുമാനം കാണിക്കുന്ന ആളുകളുള്ള, കോൺഫിഡന്റായി തല ഉയർത്തിനടക്കുന്ന ആണുങ്ങളും പെണ്ണുങ്ങളുമുള്ള, ഒരുപാട് സംസ്ഥാനങ്ങളിലെ ആളുകളെ ഒരുപോലെ ഉൾക്കൊള്ളുന്ന നല്ലൊരു നഗരമാണ് ഡൽഹി. 

ട്രെയിനിൽ രണ്ട് മലയാളികൾ എതിരെ വന്ന് ഇരുന്നു, പട്ടാളക്കാരാണ്. ഇങ്ങോട്ടുവന്നപ്പോൾ കണ്ടുമുട്ടിയ പയ്യനെപ്പോലെതന്നെ ചെറുപ്രായത്തിലേ പട്ടാളത്തിൽ കയറിയതാണെന്നുതോന്നി അവരുടെ മുഖം കണ്ടപ്പോൾ. ചെറുപ്പമാണ് പക്ഷേ പരുക്കനാണ്. അതിലൊരാൾ ഹിന്ദിക്കാർ മോശമാണെന്നും ഡൽഹി കൊള്ളില്ലന്നുമൊക്കെപ്പറഞ്ഞ് റേസിസം തുടങ്ങി. തീരെ താല്പര്യമില്ലാഞ്ഞിട്ടും എന്നെയും അവരുടെ സംസാരത്തിലേക്ക് വലിച്ചിട്ടു. അല്പം കഴിഞ്ഞപ്പോൾ ഹിന്ദിക്കാരായ ഒരു ഭാര്യയും ഭർത്താവും വന്നു. പയ്യന്മാർ അവരപ്പറ്റിയും ബഹുമാനമില്ലാത്തരീതിയിൽ കളിയാക്കിയൊക്കെ സംസാരംതുടങ്ങി. ഇവിടുന്ന് വേറേ എങ്ങോട്ടേലും പോയാലോ എന്നുവരെ ഞാൻ ആലോചിച്ചു. അവരെ തിരുത്തിക്കൊടുക്കുന്നതിനുപകരം ഞാനും അവരുടെ താഴ്ന്ന ചിന്താഗതിക്ക് മൗനാനുവാദം നൽകി. ട്രെയിനെടുത്തു. അല്പംകഴിഞ്ഞ് അവന്മാർ ഉറങ്ങി. സമാധാനം. 

എതിരെ ഇരുന്ന ഭാര്യയും ഭർത്താവും സംസാരം തുടങ്ങി. ഈ അടുത്ത് കല്യാണം കഴിഞ്ഞിട്ടേ ഉള്ളു എന്ന് പെരുമാറ്റത്തിൽ മനസ്സിലാകും. എന്തോ പറയുന്നതിനിടയിൽ ഭാര്യക്ക് ഭർത്താവിന്റെ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും കാണണം. ഭർത്താവ് ഉരുണ്ടുകളി തുടങ്ങി. അപ്പോ ഭാര്യയ്ക്ക് ആവേശമായി. കുറേനേരം നിർബന്ധം പിടിച്ചപ്പോൾ ഭാര്യയുടെ ഫേസ്ബുക്ക് ഭർത്താവിനും കാണണമെന്ന് പറഞ്ഞു. പിന്നെന്താ, കണ്ടോ എന്നായി ഭാര്യ. ഭർത്താവ് പിന്നേം പെട്ടു. ഭാര്യ എങ്ങനൊക്കെയോ ഒന്നുരണ്ട് ചാറ്റുകൾ കണ്ടുപിടിച്ചു. അതൊക്കെ കല്യാണത്തിന് മുന്നത്തെയാണെന്ന് ഭർത്താവ്. ആയിക്കോട്ടെ ഞാനൊന്ന് വായിക്കട്ടെയെന്ന് ഭാര്യ. അവസാനം ഭർത്താവ് വളരെ കഷ്ടപ്പെട്ട് ഭാര്യയുടെ കയ്യിൽനിന്നും ഫോൺ തട്ടിപ്പറിച്ചു. ഭാര്യ സെന്റിനമ്പർ ഇറക്കി. ഓക്കേ ഇനി ഒരിക്കലും ഞാൻ ആ ഫോൺ നോക്കില്ല, സത്യം എന്നൊക്കെ പറഞ്ഞ് ഭർത്താവിന്റെ തലയിൽ കൈവച്ചു. ഭർത്താവ് ആരാ മോൻ, അതിലൊന്നും വീണില്ല, ആശാൻ വിഷയം മാറ്റി. എല്ലാ വീട്ടിലും ഇത് ഉണ്ടല്ലോ എന്നോർത്ത് ഞാൻ ചിരിച്ചു. മാസ്ക് ഉണ്ടായിരുന്നതുകൊണ്ട് എന്റെ അടക്കിപ്പിടിച്ച ചിരി അവർ പുറത്തുകണ്ടില്ല. 
ഭർത്താവെ മോനേ നീ സൂക്ഷിച്ചോ, നീ ഉറങ്ങുമ്പോൾ നിന്റെ ഫിംഗർപ്രിന്റ്സ് വേണേൽ മാറ്റിവച്ചോ. ഇനി ആ ചാറ്റ് വായിക്കാതെ നിങ്ങടെ ഭാര്യ സമാധാനമായിട്ട് ഉറങ്ങുമെന്ന് എനിക്ക് യാതൊരു വിശ്വാസവുമില്ല. കുറേക്കഴിഞ്ഞ് അവരും ഉറങ്ങി. ഭാര്യയുടെ ഫോൺ ബെല്ലടിച്ചു. ഏതോ ബന്ധുവാണ്, അവർ ബുദ്ധിമുട്ടി ഫോണെടുത്ത് സംസാരിച്ചു. ഭർത്താവ് എവിടെ എന്ന് ബന്ധു ചോദിച്ചു, സുഖമായി ഉറങ്ങുന്ന ഭർത്താവിനെ ഭാര്യ വിളിച്ചുണർത്തി ഫോൺ കൊടുത്തു. ദേഷ്യം വരാൻ ഇതിൽകൂടുതൽ എന്തേലും വേണോ. പുതുമോടി ആയതുകൊണ്ട് "ഞാൻ ഉറങ്ങുവാണെന്ന് പറഞ്ഞേക്ക്" എന്ന്മാത്രം അല്പം ദേഷ്യത്തോടെ പറഞ്ഞ് ഭർത്താവ് തിരിഞ്ഞുകിടന്നു. താൻ ചെയ്തതിൽ എന്താണ് തെറ്റെന്ന് മനസ്സിലാകാത്ത ഭാര്യയും ദേഷ്യത്തോടെ ഫോൺമാറ്റി. പറയൂ സുഹൃത്തുക്കളെ, ആരുടെ ഭാഗത്താണ് തെറ്റ്. 

കമ്പാർട്മെന്റിലെ ഏസിക്ക് തണുപ്പ് ഭയങ്കര കൂടുതലായിട്ട് തോന്നി. ഇവിടെ ഒട്ടിച്ചിരിക്കുന്ന ഒരു നമ്പറിൽ കംപ്ലയിന്റ് ചെയ്തപ്പോൾ ഒരു ടെക്‌നിഷ്യൻ വന്നു. എല്ലാം സെറ്റ് ആക്കിയിട്ടുണ്ടെന്നും ടെമ്പറേച്ചർ ഓട്ടോമാറ്റിക്കിലോട്ട് മാറ്റിയിട്ടുണ്ടെന്നും പറഞ്ഞു. അയാൾ പോയി. രണ്ടുമൂന്നു മണിക്കൂർ കഴിഞ്ഞിട്ടും തണുപ്പിന് കുറവൊന്നുമില്ല. പിന്നെയും അതേ നമ്പറിൽവിളിച്ച് കംപ്ലയിന്റ് പറഞ്ഞു. കുറേക്കഴിഞ്ഞ് ടെക്‌നിഷ്യൻ അയാളുടെ നമ്പറിൽനിന്ന് വിളിച്ചിട്ട് പറഞ്ഞു അയാൾ ഇപ്പോൾ ഞാൻ പറഞ്ഞ ബോഗിയിൽ എന്റെ സീറ്റിന്റെ അടുത്ത് നിപ്പുണ്ടെന്ന്, ഞാൻ എവിടെയാണെന്നും ചോദിച്ചു. ഞാൻ സീറ്റിൽത്തന്നെ ഉണ്ടെന്നുപറഞ്ഞപ്പോൾ അയാൾ ചോദിക്കുന്നു കറക്റ്റ് ബോഗിയിൽത്തന്നെ ആണോയെന്ന്. തിരിച്ച് അയാളോട് ബോഗി ചെക്ക് ചെയ്യാൻ ഞാനും പറഞ്ഞു. കുറച്ചുകഴിഞ്ഞ് അയാൾ വിളിച്ചിട്ട് മറ്റൊരാളുടെ കയ്യിൽ ഫോൺ കൊടുത്തു. മറ്റെയാൾ പറഞ്ഞു അയാളാണ് ഈ പറഞ്ഞ ബോഗിയിൽ ഞാൻ പറഞ്ഞ സീറ്റിൽ ഇരിക്കുന്നതെന്ന്. ഇതിപ്പോ എനിക്ക് പ്രാന്തായതാണോ അതോ ബാക്കി എല്ലാർക്കും പ്രാന്തായതാണോ എന്ന അവസ്ഥയായി. ടെക്‌നിഷ്യനോട്‌ ഞാൻ ട്രെയിൻനമ്പറും ബോഗിയും സീറ്റ്‌ നമ്പറും വീണ്ടും പറഞ്ഞു. അപ്പളും അയാൾക്ക് തലയിൽ കേറുന്നില്ല. ഇലക്ട്രിക്കൽ ബോക്സിന്റെ മുകളിൽ എഴുതിയിരിക്കുന്ന നമ്പർ പറയാൻ അയാൾ എന്നോട് പറഞ്ഞു. അവിടെ നോക്കിയിട്ട് നമ്പറൊന്നും കണ്ടില്ല. ട്രെയിനിലെ വേറെയൊരു സ്റ്റാഫ്‌ അപ്പോൾ അതുവഴി വന്നു. അയാൾക്ക് ഞാൻ ഫോൺ കൊടുത്തു. ആയാളും ഈ ടെക്‌നിഷ്യനോട് ഉറപ്പിച്ചുപറഞ്ഞു ഇത് ബി നയൻ ആണെന്ന്. കുറേനേരം സംസാരിച്ചുകഴിഞ്ഞ് ഫോൺ എനിക്കുതന്നു. ടെക്‌നിഷ്യൻ പറഞ്ഞു " സാറേ ഇത് നിസാമുദീൻ ന്ന് തിരുവനന്തപുരം പോണ ട്രെയിൻ അല്ലേ, ഞാൻ തിരുവനന്തപുരത്തുന്നു നിസാമുദീൻ പോണ ട്രെയിനിലെ ബി നയൻ ഇൽ ആണ് ". എനിക്കുവന്ന അരിശം. എടൊ തന്നോട് ഒരായിരംതവണ ഞാനീ ട്രെയിനിന്റെ നമ്പർ പറഞ്ഞതല്ലേ എന്ന് ചോദിച്ചപ്പോൾ ജബജബ. 
കുറച്ചുകഴിഞ്ഞ് ഒരു മല്ലൻ വന്നു, അയാൾ ടെക്‌നിഷ്യൻ ആണ്. വിവരം അന്വേഷിച്ച് അയാൾ പോയി. ഇപ്പോൾ തണുപ്പിന് അല്പം ശമനം വന്നിട്ടുണ്ട്. ഓരോരോ തൊന്തരവേ.

ഉച്ചക്ക് ഊണ്കഴിഞ്ഞും പട്ടാളക്കാർ ഉറക്കംതന്നെ, ഞാൻ ആശ്വസിച്ചു. ചായ ആയപ്പോൾ ട്രെയിൻസ്റ്റാഫ്‌ അവരെ വിളിച്ചുണർത്തി. അപ്പുറത്തെ ബോഗിയിൽനിന്ന് ഇവരുടെ ഒരു പരിചയക്കാരൻ പട്ടാളംകൂടി വന്നു. അയാൾ ഇതിനേക്കാൾ മൂത്ത ഐറ്റം. ഫോണിൽ പുള്ളി ഭാര്യയോട് മകനെപ്പറ്റിയൊക്കെ അന്വേഷിക്കുന്നുണ്ട്, ആ കൂട്ടത്തിൽ അതുവഴിപോയ പെണ്ണിനെപ്പറ്റി കണ്ണുകൊണ്ട് ഈ പട്ടാളക്കാരോട് ആംഗ്യം കാണിക്കുന്നു. ഫോൺ വച്ചുകഴിഞ്ഞപ്പോൾ പറയുന്നു അയാളുടെ കമ്പാർട്മെന്റിൽ കളക്ഷൻ തീരെ ഇല്ലന്ന്. എന്നിട്ട് എണീറ്റു, ഒന്ന് മുന്നോട്ട് നടന്നിട്ടുവരാം എന്നുപറഞ്ഞ് കുറച്ച് മുന്നോട്ട് കളക്ഷൻ എടുക്കാൻ പോയി. കുറച്ചുകഴിഞ്ഞ് എല്ലാരേയുംകണ്ട് സന്തോഷത്തോടെ തിരിച്ചെത്തി. പണ്ട് ഉത്തർപ്രദേശിലേക്ക് സ്കൂളിൽനിന്ന് ട്രെയിനിൽ കൊണ്ടുപോയ രാത്രി എനിക്ക് ഓർമവന്നു. ഞങ്ങൾ കുറച്ച് പട്ടാളക്കാരുടെകൂടെ ചീട്ടുകളിക്കുന്നു, കൂടെ ഞങ്ങടെകൂടെയുള്ള പെൺകുട്ടികളുമുണ്ട്. അല്പം കഴിഞ്ഞ് അവരോട് ആ പട്ടാളക്കാർ നല്ലതല്ലാത്തരീതിയിൽ സംസാരിച്ചു എന്നൊക്കെ അന്നൊരു അനുഭവമുണ്ടായി. അതുപോലെയുള്ളവരാണല്ലോ ഇവരുമെന്ന് തോന്നി. പിന്നെ മൂന്ന് പട്ടാളക്കാരുംകൂടെ കുറച്ചുനേരം അവരവരുടെ ക്യാമ്പിലെ കുറച്ച് വിശേഷങ്ങളുമൊക്കെ പറഞ്ഞു, കൂടുതലും മറ്റ് സംസ്ഥാനങ്ങളിലെ ആളുകളുമായുള്ള താരതമ്യമായിരുന്നു. മലയാളികളെല്ലാം ലോണെടുത്ത് വീടുവക്കും, പെങ്ങന്മാരെ കെട്ടിച്ചുവിടും അത്രെയേ ആകെയുള്ള സർവീസ്‌കൊണ്ട് നേടൂ, ഹിന്ദിക്കാരൊക്കെ നല്ല പിശുക്കന്മാരും കൂട്ടുകുടുംബത്തിൽ ജീവിക്കുന്നവരുമായതുകൊണ്ട് അവരുടെയൊക്കെ കയ്യിൽ എപ്പോളും ഒരുപാട് പൈസയുണ്ടാകും, അങ്ങനെയങ്ങനെ. പിന്നത്തെ വിഷയം കേരള എന്നത് കേരളം ആക്കാൻ പോകുന്നതും പി എസ് സി പരീക്ഷ എഴുതാനുള്ള പരമാവധി പ്രായം നാല്പത് ആക്കിയതുമൊക്കെയായിരുന്നു. അവരുടെ കൂട്ടത്തിലെ ഒരാൾ ഇടയ്ക്കുവച്ച് ഈ ജോലി രാജിവച്ച് കുത്തിയിരുന്ന് പഠിച്ച് പി എസ് സി എഴുതി, ആദ്യമൊക്കെ റാങ്ക് ഇരുനൂറും മുന്നൂറുമൊക്കെ ആയിരുന്നു, ഇപ്പോൾ എഴുതിയെഴുതി എല്ലാ പരീക്ഷക്കും ആദ്യത്തെ പത്തിൽ വരുന്നുണ്ടത്രേ. എക്സ് സർവീസ്മെൻ ആയതുകൊണ്ട് കുറച്ചൊന്ന് മെനക്കെട്ടാൽ എന്തായാലും പി എസ് സി കിട്ടുമെന്ന ശുഭാപ്തിവിശ്വാസവും ഈ പറയുന്ന ആൾ (കളക്ഷൻ ഏജന്റ് )പങ്കുവച്ചു. 
 കുറേനേരമിരുന്ന് സംസാരിച്ച് അവരുമായി കൂട്ടൊക്കെയായി. കൂട്ടുകാരെപ്പറ്റി മോശമായി എഴുതുന്നത് ശരിയാണോ എന്നുവരെ തോന്നി. ഏതെങ്കിലും കാരണവശാൽ അവരെങ്ങാനും ഈ എഴുത്ത് വായിച്ചാൽ എന്താവും എന്റെ മാനസികാവസ്ഥ എന്നുപോലും ചിന്തിച്ചുകൂട്ടി. അവരിൽ മോശം മാത്രമല്ല നല്ല വശവുമുണ്ട് എന്ന് കൂട്ടിച്ചേർക്കുകയാണ്. പിന്നെ, ഈ മേൽപറഞ്ഞ കളക്ഷൻ എടുക്കുന്ന പരിപാടിയും മറ്റുള്ളവരെ വേർതിരിച്ച് കാണുന്നതുമൊക്കെ ചെയ്യാത്തവർ ആരാണ്, പ്രായം കൂടുന്നതനുസരിച്ച് വരുന്ന ചെറിയ ചില പക്വതകൾ ചിലപ്പോൾ ഇതിനൊക്കെ അല്പം കുറവ് വരുത്തിയിട്ടുണ്ടാവാം അത്രേയുള്ളൂ. ഒന്നുകിൽ ഈ പട്ടാളക്കാർ വളർന്നുവന്ന സാഹചര്യം, അല്ലെങ്കിൽ ജോലിസ്ഥലത്ത് അവർ അനുഭവിക്കുന്ന വിവേചനം, ഇതൊക്കെയാവാം പട്ടാളമായിട്ടും മറ്റ് സംസ്ഥാനക്കാരോടുള്ള ഇവരുടെ വേർതിരിവിന് പിന്നിൽ. ഈ മൂന്നുപേരും പതിനെട്ടാം വയസ്സിൽ റാലിക്ക് പോയി ആർമിയിൽ ചേർന്നതാണ്, അതായത് നമ്മളൊക്കെ പ്ലസ് ടു കഴിഞ്ഞ് കോളേജ് കൊണ്ടാടുന്ന സമയം ഇവർ പട്ടാളക്കാരാണ്. ഇന്ന് പത്തുകൊല്ലത്തിനടുത്ത് എക്സ്പീരിയൻസ് ഉള്ള, അതായത് പരമാവധി ഇരുപത്തെട്ട് വയസ്സുള്ള ആളുകൾ അല്ലെങ്കിൽ പയ്യന്മാർ. പ്രായത്തിന്റെ ഇളവും, ചെറുപ്രായത്തിൽ എടുത്തുവച്ച ജീവിതഭാരവും ഉത്തരവാദിത്തവും, ഇതിന്റെയൊക്കെയൊരു ആകെത്തുകയാണ് അവരുടെ പെരുമാറ്റമെന്ന് നമുക്ക് അല്പം ക്ഷമിക്കാം അല്ലേ. 
ഈ സന്ദർഭത്തിൽ ഇതുമായി ചേർത്തുവായിക്കാവുന്ന ഒരു കാര്യം ഓർമ്മവരുന്നു. പണ്ട് ഏറ്റവുമടുത്ത ഒരു കൂട്ടുകാരനെപ്പറ്റി ഒരു കൂട്ടുകാരി കുറ്റപ്പെടുത്തി സംസാരിച്ചപ്പോൾ അവനെ സപ്പോർട്ട്ചെയ്ത് ഒന്നുംപറയാതെ കേട്ടിരുന്നത്. അത് ശരിക്കും അവനോടുള്ള ചതിയായിപ്പോയി. അവൻ അത് അറിയുകയും അവനെ ആ കാര്യം എത്രമാത്രം വേദനിപ്പിച്ചു എന്ന് പിന്നീട് ഞാൻ മനസ്സിലാക്കുകയും ചെയ്തപ്പോൾ ഞാനനുഭവിച്ച ജാള്യത, എന്നോടുതന്നെ തോന്നിയ പുച്ഛം. നീയൊക്കെ ഒരു കൂട്ടുകാരനാണോടാ എന്ന അവന്റെ ചോദ്യം ഇപ്പോഴും തറഞ്ഞുനിൽപ്പുണ്ട്. 

മൂന്നാമൻ പട്ടാളക്കാരൻ അയാളുടെ കമ്പാർട്മെന്റിലേക്ക് തിരിച്ചുപോയി. അടുത്ത സ്റ്റേഷനിൽ ഒരു ഹിന്ദിക്കാരൻകൂടെ ഞങ്ങടെ കമ്പാർട്മെന്റിലേക്ക് വന്നു. പട്ടാളംപയ്യന് അതും ഇഷ്ടമായില്ല, അവൻ എന്നോട് കുറ്റമൊക്കെ പറഞ്ഞുതുടങ്ങി. അവനെ വെറുപ്പിക്കണ്ടായെന്നുകരുതി ഞാൻ പറഞ്ഞു മിണ്ടാതിരിക്ക് നമുക്കുമാത്രമല്ല പല ഭാഷകൾ അറിയാവുന്നതെന്ന്. അവൻ ഒന്നടങ്ങി. 

ട്രെയിനിൽ വീണ്ടും ഭക്ഷണം വന്നു. അതിന്റെ പാക്കിങ്ങും അറേഞ്ച്മെന്റുമൊക്കെ കൗതുകത്തോടെ ഞാൻ നോക്കി. ഇന്ത്യൻ റെയിൽവേ സർവീസിൽ മെച്ചപ്പെടുന്നു എന്ന് തോന്നി. വിശപ്പില്ലാത്തതുകൊണ്ട് കുറേനേരം നോക്കിയിരുന്നു. നമ്മടെ നോസി പാർക്കർ (മറ്റുള്ളവരുടെ കാര്യത്തിൽ അമിതമായ ശ്രദ്ധയുള്ള ) പട്ടാളംപയ്യന് അതും പറ്റുന്നില്ല. എന്താ കഴിക്കുന്നില്ലേ എന്നായി. ഞാൻ പറഞ്ഞു 'ദാ കഴിക്കുകയാണ്', മനസ്സിൽ പറഞ്ഞു- എന്റെ പൊന്നോ ഞാൻ കഴിച്ചോളാം . കഴിക്കുന്നതിനിടയ്ക്ക് ഒന്ന് സ്റ്റക്കായി. അതിനും അവന്റെചോദ്യം 'എന്താ ആലോചിക്കുന്നത് '. പിന്നെ സർജറിയുടെയും ഹെർണിയയുടെ കാര്യമൊക്കെ വിശദീകരിച്ച് അവനെ സമാധാനപ്പെടുത്തി ഒരു മൂലക്കിരുത്തി. കുറച്ചുകഴിഞ്ഞ് ഒന്ന് ടോയ്ലറ്റ് വരെ പോയിട്ട് വന്നപ്പോൾ വീണ്ടും ചോദ്യം - ' എവിടെയാരുന്നു '. പതിയെ കാര്യം പറഞ്ഞപ്പോൾ അവൻ ഉറക്കെ വീണ്ടും ചോദിച്ചു, അവസാനം സാഷ്ടാഗം പ്രണമിച്ച് ഞാൻ ഉറക്കെ പറഞ്ഞുകൊടുത്തു 'ഒന്ന് ടോയ്‌ലെറ്റുവരെ പോയതാണ് '. പാവം, സ്നേഹംകൊണ്ടാ കേട്ടോ. മലയാളി ആണെന്നുള്ള ഒരു പ്രത്യേക സ്നേഹം അവന് എന്നോടുണ്ട്. 
ഭാഗ്യത്തിന് ഇന്നത്തെ ദിവസം തീരുകയാണ്. ഇനി കണ്ണടച്ച് കിടന്നേക്കാം. കുറച്ചുകഴിയുമ്പോ അവൻ വരുമോ പേടിപ്പിക്കാൻ "ഒറങ്ങുവാന്നോ " എന്ന് ചോദിച്ചുകൊണ്ട്. 

പിൻകുറിപ്പ്:അവനോട് യാത്രപറയാൻനേരം വിഷമംതോന്നി. 


ഡൽഹി : ചരിത്രങ്ങളിലൂടെ part 2

വീണ്ടും മെട്രോയിറങ്ങി, ഏകദേശം രണ്ടുകിലോമീറ്റർ നടന്ന് കുത്തബ്മിനാറിന്റെ സ്ഥലത്തെത്തി. ഫുഡ് കഴിച്ചപ്പോഴേക്കും അനന്തുച്ചേട്ടനെത്തി, പുള്ളിക്ക് നോമ്പാണല്ലോ അതുകൊണ്ട് കഴിച്ചില്ല. ഗേറ്റിനടുത്ത് രണ്ട് ഓട്ടോക്കാർ തമ്മിൽ കശപിശ, അതിൽ ഒരുത്തൻ മറ്റവനോട് അലറുന്നു 'അബെ തു പാകിസ്താനി ഹേ ക്യാ ', ഇന്ത്യക്കകത്തുവച്ച് ഒരു ഇന്ത്യക്കാരനോട് ചോദിക്കാവുന്ന ഏറ്റവും മോശം ചോദ്യം. അത് പാകിസ്ഥാൻ അത്ര മോശമായതുകൊണ്ടുമാത്രമാണോ , നമ്മുടെ മനോഭാവവും അങ്ങനായതുകൊണ്ടല്ലേ. അത് കേൾക്കേണ്ടിവന്ന ആളുടെ മനസ്സ് എത്രമാത്രം അരിശപ്പെട്ടിട്ടുണ്ടാകും, പ്രത്യേകിച്ച് അയാളൊരു മുസ്ലിം ആണെങ്കിൽ. സ്വന്തം രാജ്യത്തിനകത്ത് ശത്രുവിനെപ്പോലെ കാണുകയാണെങ്കിൽ പിന്നെ എങ്ങനെ ഈ രാജ്യത്തോട് സ്നേഹം തോന്നും. രാഷ്ട്രീയക്കാർ എന്തും പറഞ്ഞോട്ടെ, തിരഞ്ഞെടുപ്പുകൾ ജയിക്കാൻ എന്തും ചെയ്തോട്ടെ, പക്ഷേ അത് ജനങ്ങൾ മനസ്സിൽ പതിപ്പിച്ചാൽ വലിയ താമസമില്ലാതെ നമ്മുടെ ഈ വൈവിധ്യങ്ങളുടെ സ്വർഗ്ഗഭൂമി എത്രയുംവേഗം തകർന്ന് ഇല്ലാതെയാകും. മറ്റുള്ളവർക്ക് വേണ്ടതും അതുതന്നെയല്ലേ. 
അകത്ത് ഒരു ലോകാത്ഭുദംപോലെ കണ്ണെത്താത്ത ഉയരത്തിലങ്ങനെ വിരിഞ്ഞുനിൽക്കുകയാണ് നമ്മുടെ കക്ഷി കുത്തബ് കുമാരൻ.
സംഭവം ഏതോ ഒരു വിക്റ്ററി മെമ്മോറിയലാണ്. പണിതത് ആയിരത്തി ഇരുന്നൂറുകളിലും. അന്ത കാലത്ത് ഇങ്ങനെയൊരു ഐറ്റം പണിയാൻ എത്രമാത്രം ആളുകൾ കഷ്ടപ്പെട്ടിട്ടുണ്ടാവുമെന്ന് ചിന്തിക്കാൻ ശ്രമിച്ചു. ചാട്ടയ്ക്ക് അടികൊണ്ടും അടിമപ്പണിയെടുത്തും ജനലക്ഷങ്ങൾ ഒന്നിച്ചുകൂടിയായിരിക്കും ഇത്രയും ബ്രിഹത്തായൊരു സാധനം ഇങ്ങനെ ആക്കിയെടുത്തത്. ബാഹുബലി സിനിമയിലെ പൽവാൾദേവൻ ആളുകളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് മനസ്സിൽ തെളിഞ്ഞുവന്നു. 
കുറേനേരം സ്ഥൂപങ്ങളും ശവകുടീരങ്ങളും അതിന്റെ എഴുത്തുകളുമൊക്കെ വായിച്ചുവായിച്ച് ഞാൻ മുൻപെഴുതിയ പല എക്സാമുകളിലെ കഥാപാത്രങ്ങളെയും സന്ദർഭങ്ങളേയുമൊക്കെ നേരിൽ കണ്ടു. 
അനന്തുച്ചേട്ടൻ ഫോട്ടോ എടുക്കുന്ന തിരക്കിലേക്ക് കടന്നു. ഞാനും അപ്പോഴേക്കും കുറച്ചധികം ഫോട്ടോ എടുത്തിരുന്നു. പുള്ളി എന്റെ കുറച്ച് നല്ല ഫോട്ടോ എടുത്തുതന്നപ്പോൾ ഇനി തിരിച്ചും ചെയ്യണമല്ലോ എന്ന ഉത്തരവാദിത്തഭാരം എന്റേതായി. പക്ഷേ എന്തുചെയ്യാൻ, എനിക്ക് അഭിനയിക്കാനല്ലേ അറിയൂ, ക്യാമറ കൈകാര്യം ചെയ്യാൻ അറിയില്ലല്ലോ. ഫോട്ടോ എടുക്കാൻ അറിയാവുന്ന എല്ലാ കൂട്ടുകാർക്കും സ്ഥിരം പറ്റുന്നപോലെ സ്വന്തം നല്ലൊരു ഫോട്ടോ കിട്ടാൻ ആ മനുഷ്യൻ എന്നെക്കൊണ്ട് പാടുപെട്ടു. അവസാനം കുറേ എടുത്തതിൽ ഒന്നുരണ്ടെണ്ണം ഓക്കേ ഓക്കേ എന്ന അവസ്ഥയിൽ കിട്ടി. തത്കാലം ഒള്ളതുകൊണ്ട് അങ്ങേര് തൃപ്തിപ്പെട്ടതായി അഭിനയിച്ചു. അവിടുന്ന് പുറത്തിറങ്ങുംമുൻപ് ഇനി അടുത്ത് എന്താണ് കാണാനുള്ളതെന്നു നോക്കിയപ്പോൾ നെറ്റ് പറഞ്ഞു ഏതോ അയേൺ പില്ലർ ഉണ്ടെന്ന്. മാപ്പ് ഇട്ട് നോക്കിയപ്പോഴോ, ഞങ്ങൾ നിന്നതിന്റെ തൊട്ടടുത്ത് ഉണ്ട് സാധനം. തിരിഞ്ഞുനോക്കിയപ്പോൾ ദാ നിൽക്കുന്നു ചെറിയൊരു തൂണ്. ആയിരത്തി അറുന്നൂറ് കൊല്ലമായിട്ടും തുരുമ്പിക്കാതെ ഞെളിഞ്ഞുനിക്കുന്ന ഈ എന്നെ നിനക്കൊന്നും മനസ്സിലായില്ല അല്ലേടാ ജാഡത്തെണ്ടി എന്ന് അത് എന്നോട് ചോദിക്കാതെ ചോദിച്ചു. അതിനുചുവട്ടിൽ എഴുതിയിട്ടുണ്ട് ഇത് ഇവിടെവരെ എവിടെനിന്ന് വന്നതാണെന്ന് ആർക്കുമറിയില്ല എന്ന്. നിഗൂഢമായി ഇങ്ങനെയൊരു സാധനം ഇവിടെയെത്തിയ ആ കാലത്തിനെ വീണ്ടും അത്ഭുതത്തോടെ സ്മരിച്ചു. കോമ്പൗണ്ടിനുള്ളിൽ അമ്പലങ്ങളിലെപ്പോലെ കൽത്തൂണുകളുണ്ട്, ഏതാണ്ടൊരു മഹാബലിപുരം സ്റ്റൈൽ ഉള്ള നിർമിതികൾ. ചരിത്രം ചികഞ്ഞുപോയാൽ പലകാലങ്ങളിൽ പലരും ഉഴുതുമറിച്ച ശേഷിപ്പുകൾ കണ്ടെടുക്കാം. രാജാവ് പണിഞ്ഞതിനുമേലെ സുൽത്താൻ പണിഞ്ഞതിനുമേലെ സായിപ്പ് പണിഞ്ഞതിനുമേലെ സർക്കാർ പണിഞ്ഞത്. ഭരണാധികാരികൾ ചരിത്രത്തെ തിരുത്തിയെഴുതി സ്വയം ഭാവിയിലെ ചരിത്രമാകാൻ എത്രയോ കിണഞ്ഞുശ്രമിച്ചിരിക്കുന്നു, ഇപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. 

ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് പോകാനിറങ്ങി. ഓട്ടോക്കാർ വിടാതെ വട്ടംപിടിക്കുകയാണ്. മെട്രോയിലോട്ടല്ലേ പോകണ്ടേ എന്ന് പലതവണ അവർ ചോദിച്ചു. അല്ലെന്ന് മറുപടിയും പറഞ്ഞു അത്രതന്നെ തവണ. ഒരാൾ വന്നിട്ട് പിന്നെയും തമാശരൂപേണ '"എനിക്കറിയാം നിങ്ങൾക്ക് മെട്രോതന്നെ ആണ് പോകണ്ടതെന്ന്, ഒന്ന് വാ ഭായ് " എന്നരീതിയിൽ സംസാരിച്ചു.
ഇടയ്ക്ക് തോന്നി ഇങ്ങനെയുള്ള ശല്യങ്ങളൊക്കെ ഇല്ലായിരുന്നെങ്കിലെന്ന്. പക്ഷേ അവരും ജീവിക്കാനുള്ള ഓട്ടമല്ലേ, മോഷണവും പിടിച്ചുപറിയുമൊന്നുമല്ലല്ലോ എന്ന് മനസ്സ് ഓർമിപ്പിച്ചു. ഞങ്ങൾ ഓട്ടോപിടിച്ച് അടുത്ത സ്ഥലത്തേക്ക് പോയി, മെഹറോളി ആർക്കിയോളജിക്കൽ പാർക്ക്‌. കേരളത്തിൽനിന്നാണെന്നറിഞ്ഞ ഓട്ടോക്കാരൻ കേരളം വളരെ മനോഹരമാണെന്നും കൊച്ചി സൂപ്പറാണെന്നും പറഞ്ഞു. നമ്മുടേത് നല്ലതെന്ന് കേൾക്കുമ്പോ കിട്ടുന്ന ഒരു സന്തോഷം. നമ്മളാണ് നമ്മടെ നാടിന്റെ അംബാസിഡർമാർ എന്ന ഉത്തരവാദിത്തബോധം നമ്മളോരോരുത്തർക്കും എല്ലാ യാത്രകളിലും വേണമെന്നാണ് എന്റെയൊരു അഭിപ്രായം. അത് പല അതിർവരമ്പുകളിൽ പലതാണെന്നെ ഉള്ളു. ഇന്ത്യക്കുവെളിയിൽ ഞാൻ ഇന്ത്യയുടെ, ഇന്ത്യയ്ക്കകത്ത് കേരളത്തിന്റെ, കേരളത്തിനകത്തുനിൽകുമ്പോൾ പത്തനംതിട്ടക്കാരുടെ , പത്തനംതിട്ടയിലോ റാന്നിയുടെ പ്രതിനിധി. ഈ വരമ്പുകൾ തീരുന്നേയില്ല. നല്ലതെന്ന് പറയിക്കാൻ വലിയ പാടാണ്. പക്ഷേ മോശമെന്ന് പറയിക്കാതെ ഇരിക്കാൻ അത്ര പാടൊന്നുമില്ല. ഓരോ സ്ഥലത്ത് ചെല്ലുമ്പോളും ആളുകൾ നമ്മളെവച്ച് നമ്മുടെ നാടിനെ വിലയിരുത്തും, നമ്മടെ നാടിന്റെ അഭിമാനം നമ്മളാകണം. 
മെഹറോളി ആർക്കിയോളജിക്കൽ പാർക്ക്‌ അടുത്തുതന്നെയായിരുന്നു. അവിടെയും ചരിത്രത്തെ വെട്ടിമാറ്റിയത് കണ്ടു. ആരോ പണിഞ്ഞിരുന്ന ശവകുടീരം മാറ്റി ബോട്ട്ഹൗസ് ആക്കിയിരിക്കുന്നു സായിപ്പ്. ഏതായാലും പുള്ളി പണിഞ്ഞ ആർട്ടിഫിഷ്യൽ തടാകം കാരണം അവിടെയാകെ പച്ചപ്പുണ്ട്. കുറച്ചപ്പുറത്ത് കാട്ടിലൂടെ നടന്നെത്തുന്ന വഴിയിൽ അങ്ങേയറ്റത്ത് രാജോൺ കി ബാവലി എന്ന സ്റ്റെപ് വെൽ ഉണ്ട്. കാട്ടിലൂടെയുള്ള നടത്തത്തിനിടക്ക് പട്ടികൾ കൂട്ടമായി ഓടിവന്നു, വരവ് അത്ര പന്തിയല്ലായിരുന്നെങ്കിലും പ്രശ്നമുണ്ടാക്കാതെ അവന്മാർ പോയി. സ്റ്റെപ് വെൽ നമ്മൾ ഹിന്ദി സിനിമകളിൽ കണ്ടിട്ടുണ്ടാവും. കുറേ കല്പടവുകൾ ഇറങ്ങിചെല്ലുമ്പോൾ കുളംപോലെ വെള്ളം. ഇവിടെ വെള്ളം കറുത്ത് കൊഴുത്തുകിടക്കുന്നു. ആളുകൾ മുകളിൽനിന്ന് എന്തോ ഇട്ടുകൊടുത്തപ്പോൾ മീനുകൾ പൊങ്ങിവന്ന് അത് കഴിച്ചു. ഈ വൃത്തികെട്ട വെള്ളത്തിൽ മീനുകൾ ഉണ്ടാവുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല. കുറച്ചുനേരം അവിടെ ഇരുന്നിട്ട് ഞങ്ങൾ പോകാനിറങ്ങി. കൂടെ നടക്കുന്ന അനന്തുചേട്ടൻ വെള്ളംപോലും കുടിക്കാതെ ക്ഷീണിച്ചിട്ടുണ്ട്. എത്രമണിക്ക് വെള്ളം കുടിക്കാം എന്ന് ചോദിച്ചപ്പോൾ ആറുമണി എന്ന് ആശാൻ പറഞ്ഞു. കയ്യിലിരുന്ന ചെറിയ കുപ്പിയിലെ ഇത്തിരിവെള്ളം കാണിച്ചിട്ട് ഒരു ദയാദാക്ഷിണ്യവുമില്ലാതെ ഞാൻ പറഞ്ഞു - 'ഇപ്പൊ അഞ്ചുമണി, ഇത് ഞാൻ കുടിക്കുവാ.'

ഞങ്ങൾ ഓട്ടോ പിടിച്ച് വീണ്ടും മെട്രോസ്റ്റേഷനിലെത്തി. മെട്രോയിൽ ഇടയ്ക്കുവച്ച് ഞങ്ങൾ രണ്ടുവഴി പിരിഞ്ഞു, പുള്ളി എയർപോർട്ടിലോട്ടും ഞാൻ ഹുമയുണിന്റെ ടോംബ് കാണാനും. പക്ഷെ മെട്രോ ഇറങ്ങിക്കഴിഞ്ഞപ്പോ മനസിലായി ഹുമയുൺ ടോംബ് അടക്കാനുള്ള സമയമായിയെന്ന്. അതോണ്ട് ഇന്ത്യാഗേറ്റ് കാണാൻ തീരുമാനിച്ചു. ഓട്ടോ ചോദിച്ചപ്പോൾ നാനൂറ്‌ രൂപ പറഞ്ഞു. അപ്പൊത്തന്നെ ഊബറിൽ ബൈക്ക് ബുക്ക്‌ ചെയ്ത് എന്റെ ആദ്യത്തെ ഊബർ ബൈക്ക് റൈഡ് എടുത്തു. എഴുപതുരൂപക്ക് അങ്ങനെ ഇന്ത്യാഗേറ്റിന്റെ പരിസരത്തെത്തി. പക്ഷേ അവിടെങ്ങും ഗേറ്റ് കാണാനില്ല. ബൈക്ക് ഓടിച്ച ആളോട് ചോദിച്ചപ്പോൾ ഇവിടെ മൂന്നുനാല് ഗേറ്റ് ഉണ്ടെന്നൊക്കെയാണ് പുള്ളി പറയുന്നത്. അയാൾ പോയി. പിന്നെ വഴിയിൽ കണ്ട പലരോടും ചോദിച്ച് മുന്നോട്ട് നടന്നു. ഉരല് ചെന്ന് മദ്ദളത്തോട് ചോദിക്കുന്നപോലെ വഴിയിലൊരു സ്ത്രീ എന്നോട് ചോദിച്ചു ഈ ഇന്ത്യാഗേറ്റ് എന്നുപറയുന്ന സാധനം എവിടെയാണെന്ന്. ഞാൻ എന്റെ അവസ്ഥ പറഞ്ഞിട്ട് മുന്നോട്ട് നടന്നു. പിന്നെയും ഒരു അര കിലോമീറ്റർ നടന്നപ്പോ കണ്ടുപിടിച്ചു. അപ്പഴേക്കും രാത്രിയായിതുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ കാലമത്രയും സിനിമകളിൽമാത്രം കണ്ടിട്ടുള്ള ഇന്ത്യാഗേറ്റ് അങ്ങനെ കൺമുന്നിൽ കണ്ടു. ചുറ്റുമൊക്കെ കറങ്ങിനടന്ന് പല ആംഗിളിൽ ഫോട്ടോ എടുത്തു. പാവം കുറേ ഫോട്ടോഗ്രാഫർമാർ ആ പരിസരത്തൊക്കെയുണ്ട്. ഇന്നത്തെ കാലത്ത് ഫോണുള്ളപ്പോൾ ആരും അവരെക്കൊണ്ട് ഫോട്ടോ എടുപ്പിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാലം മാറുന്നതിനനുസരിച്ച് നമ്മൾ അപ്ഡേറ്റ് ആയില്ലെങ്കിൽ നിലനിൽപ്പ് കഷ്ടത്തിലാകുമെന്ന് അവരെ കണ്ടപ്പോൾ തോന്നി. റീൽസ് എടുത്തും ഷാറുഖാനെപ്പോലെ കൈവിടർത്തിനിന്നുമൊക്കെ എല്ലാരും ഫോട്ടോയ്ക്ക് മത്സരിക്കുന്നു. ഇന്ത്യാഗേറ്റും താനും മാത്രമുള്ള ഫോട്ടോ കിട്ടാൻവേണ്ടി പല ആംഗിളുകൾ പരീക്ഷിക്കുകയാണ് ആളുകൾ. ഏതോ ഫേമസ് ഫോട്ടോഗ്രാഫർ ചെയ്ത ഒരു പ്രൊജക്റ്റ്‌ ഓർമവന്നു. അവർ ഇതുപോലെ തിരക്കുപിടിച്ച ഏതോ ടൂറിസ്റ്റ് സ്പോട്ടിൽ ഒരേദിവസം പല ടൈമിലുള്ള ഫോട്ടോസ് എടുത്തിട്ട് അത് കമ്പയിൻ ചെയ്ത് ഒന്നാക്കി, നമ്മുടെയെല്ലാം ഫോട്ടോയിൽ കാണുന്ന നമ്മളും ആ സൂപ്പർ ബാക്ഗ്രൗണ്ടും മാത്രമുള്ള സങ്കല്പങ്ങളെ മാറ്റിമറിക്കുന്ന തിങ്ങിനിറഞ്ഞ ആ ഫോട്ടോയാണ് യഥാർത്ഥ ഇന്നത്തെ എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളും. 

ഇന്നിനി മെട്രോവരെ നടക്കാൻ വയ്യ എന്ന തിരിച്ചറിവിൽ ടാക്സിപിടിച്ച് ഹോസ്റ്റലിലേക്കുപോയി. ഡൽഹിയിലെ മൂന്നാമത്തെ രാത്രിയും റൊട്ടിയും പനീറും ഒരു മടിയുംകൂടാതെ തട്ടി. തിരിച്ച് എറണാകുളം എത്തുന്നതുവരെ രാജധാനിയിലുൾപ്പെടെ ഉള്ള ഫുഡ്കൂടി കൂട്ടിയാൽ ഏകദേശം ഒരാഴ്ച്ചത്തെ എന്റെ പ്രധാന ഭക്ഷണമാണ് മേല്പറഞ്ഞത്. എടുത്തുകൂട്ടിയ ഫോട്ടോകൾ സ്റ്റാറ്റസ് ഇടണമെന്നും വേണ്ടാത്തത് ഡിലീറ്റ് ചെയ്യണമെന്നുമൊക്കെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നാളെരാവിലെ ഇനി നേരത്തെതന്നെ റിട്ടേൺ ട്രെയിൻ പിടിക്കണമല്ലോ എന്നോർത്ത് അടങ്ങിക്കിടന്നുറങ്ങി. ഇന്നുമൊത്തത്തിൽ ഏറ്റവുംകുറഞ്ഞത് ഒൻപത് കിലോമീറ്ററെങ്കിലും നടന്നിട്ടുണ്ട്, തളർച്ചകാരണം വേഗമുറങ്ങി. 

ഡൽഹി : ചരിത്രങ്ങളിലൂടെ part 1

അനന്തുച്ചേട്ടന്റെ കൊളീഗാണ് ത്രിവേണി ചേച്ചി, ഇവരെല്ലാം എന്റെ ചേട്ടന്റെകൂടെ ഷിപ്യാർഡിൽ ഒരുമിച്ച് ജോലിചെയ്തിട്ടുള്ളവരാണ്. അനന്തുചേട്ടൻ കുറച്ചുവർഷങ്ങളായി നോമ്പെടുക്കുന്നുണ്ട്, അതുകൊണ്ട് പുള്ളി പകൽ ഒന്നും കഴിക്കില്ല. രാവിലെ ഞാനും ആ ചേച്ചിയുംകൂടിയാണ് കഴിക്കാനിരുന്നത്. പുള്ളിക്കാരി മൂന്നുവർഷത്തേക്ക് ഡെപ്യൂട്ടേഷനിൽ കൊച്ചിയിൽനിന്ന് ഉടുപ്പി ഷിപ്യാർഡിലേക്ക് പോയതാണ്. അവിടെ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ പറഞ്ഞു വർക്പ്രഷർ കൂടുതലാണെന്ന് , ഞാൻ മനസ്സിലോർത്തു ഓഹ് എല്ലാടത്തും ഇതുതന്നെ അവസ്ഥ, പക്ഷേ പുള്ളിക്കാരി കൂട്ടിച്ചേർത്തു പ്രഷർ കൂടുതലാണെങ്കിലും അവിടെ വർക് ചെയ്യാൻ ഇഷ്ടമാണ്, ഒരുപാട് കാര്യങ്ങൾ കൂടുതൽ പഠിക്കാൻ പറ്റുന്നുണ്ട് എന്നൊക്കെ. അവിടെയുള്ള ഒരു സാർ നല്ലോണം ചീത്തയൊക്കെ പറയും, എങ്കിലും പുള്ളിക്കാരന് എല്ലാവരും നല്ലരീതിയിൽ കാര്യങ്ങളൊക്കെ പഠിക്കണമെന്നാണ് ആഗ്രഹം എന്നൊക്കെ പറഞ്ഞു. ഒരു അത്ഭുദവും ബഹുമാനവുമൊക്കെയാണ് തോന്നിയത്. ഞങ്ങടെ സ്വന്തം ഗാന്ധി അനീഷ്‌ സംസാരിക്കുന്നപോലെ ഉണ്ട്. കോളേജിലെ കൂട്ടുകാരനാണ്, ബാക്കി ആളുകൾ കുറ്റംകാണുന്ന എല്ലാ കാര്യങ്ങളിലും എന്തെങ്കിലുമൊരു നന്മ കാണുന്ന ആളാണ് ഞങ്ങടെ അനീഷ്‌. 

ഇന്ന് ഡൽഹി പരമാവധി കാണണമെന്ന ആഗ്രഹവുമായി ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. വഴിയിലിടയ്ക്ക് വലിയൊരു ഗ്രൗണ്ട് കണ്ടപ്പോ അങ്ങോട്ട് കേറി. ആളുകൾ കുറച്ചുപേരൊക്കെ വ്യായാമം ചെയ്യുന്നു, കുറച്ചുപേർ ക്രിക്കറ്റുകളിക്കുന്നു. അൽപനേരം അത് കണ്ടുനിന്നിട്ട് മെട്രോകയറാൻ പോയി. രാവിലത്തെ മഞ്ഞും പുല്ലുനനയ്ക്കുന്ന വെള്ളവുമൊക്കെ ഗ്രൗണ്ടിലുണ്ടായിരുന്നു. ചെരുപ്പ്മുഴുവൻ ചെളിയായി കൊളമായി. മെട്രോ സ്റ്റേഷനിൽ വാഷ്റൂമിൽ പോയി കഴുകി. ഇവിടെ വാഷ്റൂം ഒക്കെ കോൺട്രാക്ട് കൊടുത്തേക്കുകയാണെന്ന് തോന്നുന്നു, നമ്മുടെപോലെയല്ല, പേ ആൻഡ് യൂസ് ആണ്. 

ഒന്നുരണ്ട് ദിവസംകൊണ്ടുതന്നെ ഇവിടുത്തെ മെട്രോ എനിക്ക് സ്വന്തം വണ്ടിപോലെ ആയി. ആ ഒരു കോൺഫിഡൻസിൽ ചെന്നതാ, പക്ഷേ പീക്ക് ടൈം ആയിപ്പോയി, എല്ലാരും ഓഫീസിലോക്കെ പോണ സമയം. തിരക്കുകാരണം ആദ്യത്തെ മെട്രോയ്ക്കു കയറിയില്ല, അടുത്തതിനും അതേ അവസ്ഥ, പക്ഷേ ഇടിച്ചങ്ങ് കയറി. ഇടയ്ക്ക് ഏതോ ഒരു പ്രധാന സ്റ്റോപ്പിൽ ആളുകൾ കൂട്ടത്തോടെ ഇറങ്ങി. എനിക്ക് ഇറങ്ങേണ്ടായിരുന്നു, എന്നാൽ ആ ഒഴുക്കിൽ ഞാൻ പെട്ടുപോയി. ഒഴുക്കിനെതിരെ നീന്താൻ നോക്കിയപ്പോൾ കൂടുതൽ ശക്തിയിൽ വെളിയിലോട്ട് നീങ്ങിപ്പോയി. പാടുപെട്ടാണ് തിരിച്ചുകയറിയത്. 
മെട്രോ ഇറങ്ങി ഒരുകിലോമീറ്റർ നടന്ന് ലോട്ടസ് ടെംപിൾ കാണാൻ പോയി. വഴിയിൽ ഇടയ്ക്ക് ആളുകൾ നീണ്ടനിരയിൽ കയ്യിൽ കുറേ തട്ടവും പൂജാസാധനങ്ങളുമൊക്കെയായി നിൽക്കുന്നത് കണ്ടു, അവരുടെ കാലിൽ ചെരിപ്പൊന്നുമില്ല, നടുറോഡിലാണ് നിൽക്കുന്നത്. പണിപാളി എന്ന് ഓർത്തപ്പോഴാണ് മാപ്പ് പറഞ്ഞത്‌ എനിക്ക് പോകാനുള്ളത് കുറച്ചുകൂടി അപ്പുറത്തേക്കാണെന്ന്. ഇത് കൽക്കാജി മന്ദിർ എന്ന വേറേ ഏതോ അമ്പലത്തിന്റെ തിരക്കായിരുന്നു. 
വഴിയിൽ പണിക്കേഴ്സ് ട്രാവൽസിന്റെ ബസ് കണ്ടു, നോർത്ത്ഇന്ത്യയിൽ ഫേമസായിട്ടുള്ള മലയാളിഗ്രൂപ്പ് ആണ്. 

ലോട്ടസ് ടെമ്പിളിന്റെ വലിയ കോമ്പൗണ്ടിലൂടെ ഞാൻ അകത്തേക്കുനടന്നു. വിശാലമായ പുൽമൈതാനത്ത് കുറേ കുഞ്ഞൻ ഓറഞ്ച്മരങ്ങൾ നിറയെ കായ്ച്ചുനിപ്പുണ്ട്. അവിടെയുള്ള എല്ലാ മരങ്ങളും ചെടികളും ബോൺസായിപോലെ ഉണ്ട്. എനിക്ക് തോന്നുന്നു ആ മുപ്പതേക്കറിന്റെ ഒത്തനടുക്കുള്ള വെള്ളത്താമരരൂപം ഏറ്റവും പ്രധാനമായിത്തന്നെ കാണാൻ മറ്റെല്ലാം മനഃപൂർവം ചെറുതാക്കി നിർത്തിയിരിക്കുകയാണ്. ചെരുപ്പുകൾ അവിടെവച്ചിരിക്കുന്ന സഞ്ചിയിലാക്കി പ്രത്യേകസ്ഥലത്ത് അവർ വാങ്ങിവച്ചു. പിന്നെ വരിയായി പടിക്കെട്ടുകൾ നടന്ന് ഉയരത്തിലുള്ള വെള്ള ശില്പത്തിലേക്ക് നടന്നു. വെളിയിൽ അൽപനേരം വരിയായി നിർത്തിയിട്ട് വോളന്റീർമാർ ആ ടെമ്പിളിനെപ്പറ്റിയും അതിന്റെ ഉദ്ദേശത്തെപ്പറ്റിയുമൊക്കെ പറഞ്ഞു. ലോകത്ത് എട്ടോളം സ്ഥലത്ത് ഇവർക്ക് ഇതുപോലെ ആരാധനാസ്ഥലം ഉണ്ടെന്നും എല്ലാ മാനവരാശിയെയും ഉൾകൊള്ളുന്ന ഒരു തനതായ മതമാണ് ഇതെന്നും അവർ പറഞ്ഞു. ബഹായികൾ എന്നാണ് ഇവർ അറിയപ്പെടുന്നത്. അകത്ത് ഫോൺ ഉപയോഗിക്കരുതെന്നും സംസാരിക്കരുതെന്നും പറഞ്ഞത്‌ കുറച്ച് തമിഴരും നോർത്ത് ഈസ്റ്റ്‌ന്റെ ഏതോ ഭാഗത്തുനിന്നുള്ള ആളുകളും തീരെ കേട്ടതായി ഭാവിച്ചില്ല. അകത്തുവച്ച് വോളന്റീർമാർ പലതവണ ഈ രണ്ടുകൂട്ടരേയും വിലക്കുന്നതുകണ്ടു. ചെയ്യരുതെന്ന് പറയുന്നത് എന്തിനാണ് നമ്മൾ ഇത്ര അഹങ്കാരികളായി ചെയ്യുന്നതെന്ന് ആലോചിച്ചുപോയി. 
അകത്ത് ഒരു ക്രിസ്ത്യൻപള്ളിയുടെ രൂപമാണ്, തടിയിൽ മാർബിൾ കൊണ്ടുള്ള ഇരിപ്പിടം, മുകളിലേക്ക് നോക്കുമ്പോൾ താമരയുടെരൂപമുള്ള ബിൽഡിങ്ങിന്റെ ഏറ്റവും നടുക്ക് ചന്ദ്രക്കലയും അറബിപോലെ എന്തോ എഴുത്തും,കേൾക്കുന്ന പ്രാർത്ഥന ഹിന്ദുക്കളുടേതുപോലെ, മൊത്തത്തിൽ ഒരു സർവമതസ്ഥലം. ആളുകൾക്ക് എത്രനേരംവേണമെങ്കിലും മൗനമായി ഇരിക്കാം, മറ്റ് പ്രതിഷ്ഠകളൊന്നുമില്ല. കുറച്ചുനേരം കണ്ണടച്ചിരുന്നു, എന്തൊരു സമാധാനം, ചുറ്റിലും ഒൻപത് കുളങ്ങളുണ്ട്, അതിലെ വെള്ളത്തിന്റെ തണുപ്പ് ഉള്ളിലേക്ക് തഴുകിവരുന്നു. അമ്മയെപ്പോലെ സമാധാനം കൊതിക്കുന്നവർക്ക് ഈ സ്ഥലം എന്തായാലും ഇഷ്ടമാകുമെന്ന് തോന്നി. 
തിരികെ ഇറങ്ങുമ്പോൾ ഒരു മദാമ്മ വോളന്റീരോട് ചോദിക്കുന്നു എന്തായാലും ഈ മതം തുടങ്ങിയത് ഏതോ ഒരാൾ ആണല്ലോ, അയാളുടെ മതം ഏതായിരുന്നെന്ന്. ഹഹ മനുഷ്യരെ അങ്ങനെയൊന്നും സർവമതത്തിലേക്ക് അടുപ്പിക്കാൻ പറ്റില്ലാന്ന് ആ മദാമ്മയുടെ മുഖത്ത് എഴുതിയിട്ടുണ്ട്. 

തിരികെ വിശാലമായ കോമ്പൗണ്ടും അതിലെ സുന്ദരമായ പൂക്കളും മരങ്ങളുമൊക്കെ കണ്ട് വെളിയിലിറങ്ങി. അടുത്തുകണ്ട ചെറിയ കടയിൽനിന്ന് ഒരു ലസ്സി വാങ്ങി, പേട ചീകിയിട്ടപോലെ എന്തോ ഒരു സാധനവും അയാൾ എക്സ്ട്രാ ചേർത്തു. മണ്ണുകൊണ്ടുള്ള പ്രത്യേകം ഗ്ലാസിൽ അത് കുടിച്ചപ്പോൾ രസമുകുളങ്ങൾ സന്തോഷംകൊണ്ട് തുള്ളിച്ചാടി. ഇന്നുവരെ ഞാൻ കുടിച്ചിട്ടുള്ളതിൽ ഏറ്റവും മനോഹരമായ ലസ്സി. തൈരിൽ മധുരമിട്ട സാധനം എന്നുപറഞ്ഞ് പണ്ട് മാനസികമായി അടുക്കാൻ കഴിയാത്ത ഐറ്റമായിരുന്നു ലസ്സി എനിക്ക്, കാലം എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഇനി ഒരിക്കൽ ഈ വഴി വന്നാൽ തീർച്ചയായും ഇവിടുന്ന് വീണ്ടും കുടിക്കുമെന്ന് ഉറപ്പിച്ച് മെട്രോ സ്റ്റേഷനിലേക്ക് വീണ്ടും നടന്നു.
ഇനി എങ്ങോട്ടുപോണമെന്ന് ചോദിച്ചപ്പോൾ ചാറ്റ്ജിപിടി ഒരുപിടി ഓപ്ഷനുകൾ തന്നു. അതിൽ സഫ്‌ദർജംഗ് ടോംബ് കാണാമെന്ന് തീരുമാനിച്ചു. മെട്രോയിൽ അതിനുപറ്റിയ ഒരു സ്റ്റേഷനിലേക്ക് യാത്രതുടങ്ങി. ഇവിടെ ശ്രദ്ധിച്ച പ്രധാനപ്പെട്ട ഒരു കാര്യം - മുതിർന്നവർക്കുവേണ്ടി എപ്പോഴും ആളുകൾ ഒരു മടിയുംകൂടാതെ അങ്ങോട്ടുപറഞ്ഞ് സീറ്റ്‌ ഒഴിഞ്ഞുകൊടുക്കുന്നു, നമ്മടെപോലെ വയ്യാത്തവരെ കാണുമ്പോ ഉറക്കം നടിക്കുന്നില്ല. മെട്രോ ഇറങ്ങി വീണ്ടും ഒരു ഒന്നര കിലോമീറ്റർ നടന്നു. ഹൈവേയിൽ രണ്ടുവശത്തും വീതിയുള്ള നടപ്പാതയുണ്ട്. അതിലൂടെ റിലാക്സ്ഡ് ആയിട്ട് നടന്നു. എതിരെ ഒരു പെൺകുട്ടി വന്നു, അതിന്റെ ഒരു കണ്ണിന് എന്തോ പ്രശ്നമുണ്ട്. അടുത്തെത്തിയപ്പോൾ അത് പേടിച്ച് ദൂരേക്ക് മാറിപ്പോയി. ജീവിതത്തിൽ എന്തെങ്കിലും ഭയങ്കരമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ആളായിരിക്കാം എന്ന് തോന്നി. 
താജ്മഹലിന്റെ ആൾക്കൂട്ടമില്ലാത്ത വെർഷൻ ആയിരുന്നു സഫ്‌ദർജംഗ് ടോംബ്. അതുപോലെതന്നെ വിശാലമായ ഒരു കോമ്പൗണ്ടിൽ ഒത്തനടുക്ക് ഏകദേശം അതേരൂപത്തിൽ ചെങ്കല്ലുകൊണ്ട് പണിതിരിക്കുന്ന ഒരു ശവകുടീരം, നേരെ മുന്നിൽ നീളത്തിലുള്ള തടാകം, ഇപ്പോൾ വെള്ളമില്ലെന്നുമാത്രം . താജ്മഹൽ പോലെതന്നെ, ശവകുടീരമാണെന്ന് തോന്നുകയേയില്ല. ഒരു ചെറിയ കൊട്ടാരംപോലെയുണ്ട്. റോഡിനരികിലെ കവാടത്തിനടുത്തുനിന്ന് ഈ പറഞ്ഞ കൊട്ടാരസമമായ ശവകുടീരത്തിലേക് നല്ല ദൂരമുണ്ട്. ഇല്ലാത്തത് ഉണ്ടെന്ന് സങ്കല്പിച്ചുനോക്കിയിട്ടുണ്ടോ. ദൂരേന്ന് കൊട്ടാരത്തിലേക്ക് നടക്കുമ്പോൾ അതിന്റെ മട്ടുപ്പാവിൽ നിന്ന് എനിക്ക് മനസ്സിലാവാത്ത ഭാഷയിൽ രാജാവും മറ്റുള്ളവരും എന്തൊക്കെയോ വിളിച്ചുപറയുന്നപോലെ സങ്കല്പിച്ചു. രോമാഞ്ചം. ശരിക്കും ഞാൻ ചരിത്രത്തിലേക്ക് നടക്കുകയാണ്. രാജാവ് നിന്നിരുന്ന മട്ടുപ്പാവിൽനിന്നും താഴേക്ക് നോക്കുമ്പോൾ സ്പടികവെള്ളം നിറഞ്ഞ നീളൻ തടാകം സങ്കല്പിച്ചു , അതിനുചുറ്റും വലിയൊരു പൂന്തോട്ടം,എന്തൊരു ഗ്രാൻഡ് വ്യൂ. 
അകത്തു കയറി. കയറിയപ്പോൾത്തന്നെ തണുത്ത ഒരു കാറ്റ് വന്നുപൊതിഞ്ഞു. ഒരു ഏസി റൂമിനകത്ത് നിൽക്കുന്നത്പോലെ. വെളിയിലെ കത്തുന്ന വെയിൽ ഇവിടെ അറിയാനേയില്ല. വാസ്തുവിദ്യ എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയായിരിക്കണം. ഇവിടെ നിൽക്കുമ്പോൾ വാട്ട് ഐ ഫീൽ ഈസ് ജസ്റ്റ് വൗ.
വലിയ വാതിലുകളുണ്ട് നാലുവശത്തും, കതകില്ല,അതിന്റെ കമാനങ്ങളെല്ലാം മാർബിൾകൊണ്ടാണ് പണിതിരിക്കുന്നത്. 
അകത്ത് പല ഉത്തരങ്ങളിൽനിന്നും ചങ്ങല കൊണ്ടുള്ള വലിയ കൊളുത്തുകൾ താഴേക്ക് തൂങ്ങി കിടപ്പുണ്ട്, എനിക്ക് മനസ്സിലായതുവെച്ച് ശവകുടീരത്തിനുമുകളിൽ ഒരു മകുടമുണ്ട് പള്ളിയുടെ മുകൾവശം പോലെ, അതിന്റെ ഭാഗങ്ങൾ ടൈറ്റ് ചെയ്തു വെച്ചിരിക്കുന്നതാണെന്ന് തോന്നുന്നു ഈ കൊളുത്തുകൾകൊണ്ട് . ഗോപുരത്തിന്റെ നടുക്ക് മാർബിൾകൊണ്ട് ഒരു ചെറിയ കല്ലറയുണ്ട്. അവിടുന്ന് പിന്നിലേക്ക് നോക്കുമ്പോഴും മുന്നിൽ നിന്ന് കണ്ടപോലത്തെ അതേ നീളത്തിൽ ഒരു തടാകം. വെള്ളം ഉണ്ടായിരുന്ന സമയത്ത് എന്തൊരു ഗ്രാൻഡ് ആയിരുന്നിരിക്കും ഈ ശവകുടീരം എന്ന് ഞാൻ ചിന്തിച്ചു നോക്കി. 
ചുറ്റുമുള്ള വലിയ മരങ്ങളും മനോഹരമായ പൂന്തോട്ടവും, എത്ര ശാന്തമായ സ്ഥലം.പണ്ടും ഇത് ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നോ എന്തോ. കാലം മുന്നോട്ടുപോകുംതോറും പഴയ പലതും മായ്ച്ചുകളയാനുള്ള അധികാരികളുടെ വ്യഗ്രതയിൽ ഇതൊന്നും മാഞ്ഞുപോകാതിരിക്കട്ടെ, ഇതൊക്കെ ഒരു ഓർമ്മപ്പെടുത്തൽ മാത്രമല്ല ഇതുപോലെയുള്ള ഭീകരനഗരങ്ങൾക്ക് നടുവിലുള്ള ശ്വാസകോശം കൂടിയാണ്. വിശാലമായ പൂന്തോട്ടത്തിൽ മാവിന് ചുറ്റും ഇന്നത്തെ തലമുറയിലെ കുട്ടി രാജാക്കന്മാരും രാജ്ഞിമാരും കണ്ണുകെട്ടി കളിക്കുന്നുണ്ട്. വരണ്ടുകിടക്കുന്ന തടാകത്തിന് നടുവിലെ ചെറിയൊരു തൂണിൽ ഒരു കുഞ്ഞുകിളി എന്തോ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എന്നെങ്കിലും ഒരു കാലത്ത് ഇതിനുള്ളിൽ വെള്ളം നിറയുമായിരിക്കും പിന്നെയും.
 വിശാലമായ പൂന്തോട്ടത്തിലൂടെ ഒന്ന് നടന്നു. ഒരുപാട് നടക്കാനുണ്ട്. നാല് ദിക്കിലും തോട്ടക്കാരൻ ഉണ്ട്. ഒരാൾ പുല്ലുചെത്തുന്ന മെഷീൻ തള്ളിക്കൊണ്ട് നടക്കുന്നു, സൈഡിലുള്ള വലിയ മരങ്ങളിലോട്ട് കുഞ്ഞുകുഞ്ഞ് അണ്ണാൻകുട്ടന്മാർ ഓടിനടക്കുന്നുണ്ട്, ഇലയില്ലാത്ത ഒരു നെല്ലിമരം അത്യാവശ്യം നല്ലരീതിയിൽ കായ്ച്ചുനിൽപ്പുണ്ട്.

പണ്ട് ഇവിടം എങ്ങനെയായിരുന്നു എന്നറിയില്ല. എന്നാൽ ഇന്ന് ഇവിടെ നിൽക്കുമ്പോൾ മൊത്തത്തിൽ ഒരു സന്തോഷമുണ്ട്. ഇവിടുത്തെ ടോയ്ലറ്റ് പോലും അത്ഭുദപ്പെടുത്തുന്നു, എന്തൊരു വൃത്തി. ഈ കാണുന്ന പത്തുമുപ്പത് ഏക്കറിൽ ഇപ്പോൾ മൊത്തത്തിൽ ഒരു നാല്പത് ആളുകളെ കാണു, ഇവിടുത്തെ ഇരുപത് ജോലിക്കാരുൾപ്പെടെ. ആൾക്കൂട്ടം ഇല്ലാത്ത ഈ മനോഹരതീരം ഒരുപാട് ഇഷ്ടമായി. ഇവിടുന്ന് പോകാനേ തോന്നുന്നില്ല. ഈ ടോംബിനെ ചരിത്രകാരന്മാർ വിളിക്കുന്നത് ദി ലാസ്റ്റ് ഫ്ലിക്കർ ഇൻ ദി ലാംപ് ഓഫ് മുഗൾ ആർകിട്ടക്ചർ അറ്റ് ഡൽഹി എന്നാണ് .മനസ്സില്ലാമനസ്സോടെ പച്ചപ്പിന്റെ ഈ സമാധാനതീരത്തുനിന്ന് വീണ്ടും മാസ്കുവച്ച് ഞാൻ റോഡിലേക്ക് നടന്നു.

അനന്തുചേട്ടന് എന്നെപോലെയല്ല ശരിക്കും ട്രെയിനിങ് ഉള്ളതുകൊണ്ട് ഉച്ചക്ക് ക്ലാസ്സ് കഴിഞ്ഞിട്ട് ഒരുമിച്ച് കുത്തബ്മിനാർ കാണാൻ പോകാമെന്ന് പറഞ്ഞു. അതുവരെ ഇനി വേറേ എന്തുചെയ്യുമെന്ന് നെറ്റിനോട് ചോദിച്ചപ്പോൾ അടുത്ത് ലോധിഗാർഡൻ ഉണ്ടെടാ കൊച്ചേ എന്ന് നെറ്റ്. 
ലോധി മുഗളന്മാർക് തൊട്ടുമുന്നത്തെ രാജാവായിരുന്നു. സഫ്‌ദർജങ്ങിനെക്കാൾ വളരെ വലുതാണ് ലോധിഗാർഡന്റെ ഏരിയ. ഇവിടെ കൂടുതൽ മരങ്ങളും ചെടികളുമുണ്ട്, പല ശവകുടീരങ്ങളുണ്ട്. കുടീരങ്ങളെല്ലാം പക്ഷേ നാശാവസ്ഥയിലാണ്. ഇവിടുത്തെ കല്ലറകൾ വെട്ടുകല്ലിന് മുകളിൽ സിമന്റ്കൊണ്ടുള്ളതാണ്.
അതിൽപോലും ആരൊക്കെയോ കൊത്തിവരച്ച് സ്വന്തം പേരും കാമുകിയുടെ പേരുമൊക്കെ എഴുതിയിട്ടുണ്ട്. എന്തൊരു വിരോധാഭാസം. 

പുറത്ത് കാവൽ നിൽക്കുന്ന സെക്യൂരിറ്റി അപ്പൂപ്പനിട്ടിരിക്കുന്ന യൂണിഫോം നമ്മുടെ കൊച്ചി മെട്രോസ്റ്റേഷനിലെ സെക്യൂരിറ്റിക്കാർ ഇടുന്നത് തന്നെയാണ്. നോക്കിയപ്പോൾ കമ്പനി ഒന്നുതന്നെ - എസ് ഐ എസ് സെക്യൂരിറ്റി. സഫ്ദർജങ്കിലെയും ഇവിടെയും ശവകുടീരങ്ങളുടെ മുകളിലെ നിലയിലേക്ക് കയറാൻ പടവുകൾ ഉണ്ട്. അതെല്ലാം പക്ഷേ ഇപ്പോൾ അടച്ചിരിക്കുകയാണ്. എന്തിനായിരിക്കും ശവകുടീരങ്ങൾക്ക് മുകളിലൊക്കെ ഇങ്ങനെ ഗാലറിയിൽനിന്ന് കാണുന്നത്. ഒരുപക്ഷേ മുകളിലെ നിലയിൽ പോയിരുന്ന് താഴേക്ക് നോക്കി പ്രാർത്ഥിക്കുന്നതായിരിക്കുമോ. 
ഇവിടുത്തെ മറ്റൊരു ശവകുടീരത്തിലെ കൊത്തുപണികൾകണ്ട് കണ്ണുതള്ളി നിന്നു. എത്ര വർഷമെടുത്തുകാണും അങ്ങനെ ഭിത്തി നിറയെ കൊത്തിവയ്ക്കാൻ എന്നാണ് ഞാൻ ചിന്തിച്ചത്. കുറേ ചിത്രങ്ങളും പിന്നെ അറബിയിലോ ഉറുദുവിലോ ഒക്കെയുള്ള എഴുത്തുമൊക്കെയായി ഉഗ്രനൊരു പ്രിന്റെഡ് സാരിപോലെ നിൽക്കുന്നു ആ ഭിത്തികൾ.
തിരികെ വീണ്ടും മെട്രോസ്റ്റേഷനിലേക്ക് നടന്നു. നടക്കുന്ന വഴിയിലൊക്കെ നല്ല പോഷ് കുറെ വീടുകൾ കണ്ടു, വലിയ ഗേറ്റുകളും മതിലുകളുമൊക്കെയുള്ള ആ വീടുകളുടെ ഫ്രണ്ടിൽ ഹൈവേയ്ക്ക് സമാന്തരമായി നമ്മുടെയൊക്കെ ബൈപ്പാസ് പോലെ റോഡുകൾ ഉണ്ട്. അവിടെയൊക്കെ നല്ല സൂപ്പർ കാറുകൾ പാർക്കുചെയ്തിട്ടുണ്ട്. ടിപ്പ്ടോപ്പിൽ കോട്ടും സ്യൂട്ടുമിട്ട ഡ്രൈവർമാർ കാറിന്റെ മുകളിലെ ഇലകളൊക്കെ തട്ടിമാറ്റുന്നു. നമ്മുടെ പനമ്പിള്ളി നഗർ പോലെ നല്ല നടപ്പാതകൾ കിലോമീറ്റർ കണക്കിന് നീളത്തിലുണ്ടിവിടെ. അതുകൊണ്ട് മാപ്പ് നോക്കി ഒരു താളത്തിലങ്ങ് നടന്നു. ഇന്ന് ഇതുവരെ അഞ്ച് കിലോമീറ്ററെങ്കിലും നടന്നിട്ടുണ്ട്.