ടാക്സിയിൽ കയറിയപ്പോൾ, അടച്ച ഡോറിന്റെ സുരക്ഷിതത്വത്തിൽ എനിക്ക് ശ്വാസം തിരിച്ചുകിട്ടി. ഡൽഹിയിലെ പട്ടികൾ കണ്ടാൽ ഭീകരന്മാരാണെങ്കിലും കടിക്കില്ല എന്ന് പെങ്ങന്മാർ പറഞ്ഞത് ഞാൻ ഓർത്തു. സമാധാനത്തിന്റെ ആ ജീൻ എന്നും അതുങ്ങളുടെ ഉള്ളിലുണ്ടാവട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ട്രെയിന്റെ സമയം ആറുമണി കഴിഞ്ഞിട്ടാണ്. എങ്കിലും കുറേമുന്നെതന്നെ ട്രെയിൻ പ്ലാറ്റ്ഫോമിലെത്തി. അതുകൊണ്ട് നേരത്തെതന്നെ അകത്തുകയറി.ഡൽഹിയെപ്പറ്റി നല്ല ഓർമകളുമായാണ് തിരിച്ചുപോകുന്നത്. പൊല്യൂഷനും സ്വന്തം കാര്യം മാത്രം നോക്കുന്ന ആളുകളും എവിടെത്തിരിഞ്ഞാലും വൃത്തികേടും, മൊത്തത്തിൽ സിറ്റിയും ആയിരിക്കും എന്ന സങ്കല്പത്തിലെ ഡൽഹി പതിയെ മാഞ്ഞുപോയി. ഒരുപാട് ചരിത്രം ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചുവച്ചിരിക്കുന്ന, നല്ലനല്ല റോഡുകളുള്ള, വിചാരിച്ചതിലുംകൂടുതൽ മരങ്ങളും പക്ഷികളുമുള്ള, മറ്റുള്ളവരോട് ബഹുമാനം കാണിക്കുന്ന ആളുകളുള്ള, കോൺഫിഡന്റായി തല ഉയർത്തിനടക്കുന്ന ആണുങ്ങളും പെണ്ണുങ്ങളുമുള്ള, ഒരുപാട് സംസ്ഥാനങ്ങളിലെ ആളുകളെ ഒരുപോലെ ഉൾക്കൊള്ളുന്ന നല്ലൊരു നഗരമാണ് ഡൽഹി.
ട്രെയിനിൽ രണ്ട് മലയാളികൾ എതിരെ വന്ന് ഇരുന്നു, പട്ടാളക്കാരാണ്. ഇങ്ങോട്ടുവന്നപ്പോൾ കണ്ടുമുട്ടിയ പയ്യനെപ്പോലെതന്നെ ചെറുപ്രായത്തിലേ പട്ടാളത്തിൽ കയറിയതാണെന്നുതോന്നി അവരുടെ മുഖം കണ്ടപ്പോൾ. ചെറുപ്പമാണ് പക്ഷേ പരുക്കനാണ്. അതിലൊരാൾ ഹിന്ദിക്കാർ മോശമാണെന്നും ഡൽഹി കൊള്ളില്ലന്നുമൊക്കെപ്പറഞ്ഞ് റേസിസം തുടങ്ങി. തീരെ താല്പര്യമില്ലാഞ്ഞിട്ടും എന്നെയും അവരുടെ സംസാരത്തിലേക്ക് വലിച്ചിട്ടു. അല്പം കഴിഞ്ഞപ്പോൾ ഹിന്ദിക്കാരായ ഒരു ഭാര്യയും ഭർത്താവും വന്നു. പയ്യന്മാർ അവരപ്പറ്റിയും ബഹുമാനമില്ലാത്തരീതിയിൽ കളിയാക്കിയൊക്കെ സംസാരംതുടങ്ങി. ഇവിടുന്ന് വേറേ എങ്ങോട്ടേലും പോയാലോ എന്നുവരെ ഞാൻ ആലോചിച്ചു. അവരെ തിരുത്തിക്കൊടുക്കുന്നതിനുപകരം ഞാനും അവരുടെ താഴ്ന്ന ചിന്താഗതിക്ക് മൗനാനുവാദം നൽകി. ട്രെയിനെടുത്തു. അല്പംകഴിഞ്ഞ് അവന്മാർ ഉറങ്ങി. സമാധാനം.
എതിരെ ഇരുന്ന ഭാര്യയും ഭർത്താവും സംസാരം തുടങ്ങി. ഈ അടുത്ത് കല്യാണം കഴിഞ്ഞിട്ടേ ഉള്ളു എന്ന് പെരുമാറ്റത്തിൽ മനസ്സിലാകും. എന്തോ പറയുന്നതിനിടയിൽ ഭാര്യക്ക് ഭർത്താവിന്റെ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും കാണണം. ഭർത്താവ് ഉരുണ്ടുകളി തുടങ്ങി. അപ്പോ ഭാര്യയ്ക്ക് ആവേശമായി. കുറേനേരം നിർബന്ധം പിടിച്ചപ്പോൾ ഭാര്യയുടെ ഫേസ്ബുക്ക് ഭർത്താവിനും കാണണമെന്ന് പറഞ്ഞു. പിന്നെന്താ, കണ്ടോ എന്നായി ഭാര്യ. ഭർത്താവ് പിന്നേം പെട്ടു. ഭാര്യ എങ്ങനൊക്കെയോ ഒന്നുരണ്ട് ചാറ്റുകൾ കണ്ടുപിടിച്ചു. അതൊക്കെ കല്യാണത്തിന് മുന്നത്തെയാണെന്ന് ഭർത്താവ്. ആയിക്കോട്ടെ ഞാനൊന്ന് വായിക്കട്ടെയെന്ന് ഭാര്യ. അവസാനം ഭർത്താവ് വളരെ കഷ്ടപ്പെട്ട് ഭാര്യയുടെ കയ്യിൽനിന്നും ഫോൺ തട്ടിപ്പറിച്ചു. ഭാര്യ സെന്റിനമ്പർ ഇറക്കി. ഓക്കേ ഇനി ഒരിക്കലും ഞാൻ ആ ഫോൺ നോക്കില്ല, സത്യം എന്നൊക്കെ പറഞ്ഞ് ഭർത്താവിന്റെ തലയിൽ കൈവച്ചു. ഭർത്താവ് ആരാ മോൻ, അതിലൊന്നും വീണില്ല, ആശാൻ വിഷയം മാറ്റി. എല്ലാ വീട്ടിലും ഇത് ഉണ്ടല്ലോ എന്നോർത്ത് ഞാൻ ചിരിച്ചു. മാസ്ക് ഉണ്ടായിരുന്നതുകൊണ്ട് എന്റെ അടക്കിപ്പിടിച്ച ചിരി അവർ പുറത്തുകണ്ടില്ല.
ഭർത്താവെ മോനേ നീ സൂക്ഷിച്ചോ, നീ ഉറങ്ങുമ്പോൾ നിന്റെ ഫിംഗർപ്രിന്റ്സ് വേണേൽ മാറ്റിവച്ചോ. ഇനി ആ ചാറ്റ് വായിക്കാതെ നിങ്ങടെ ഭാര്യ സമാധാനമായിട്ട് ഉറങ്ങുമെന്ന് എനിക്ക് യാതൊരു വിശ്വാസവുമില്ല. കുറേക്കഴിഞ്ഞ് അവരും ഉറങ്ങി. ഭാര്യയുടെ ഫോൺ ബെല്ലടിച്ചു. ഏതോ ബന്ധുവാണ്, അവർ ബുദ്ധിമുട്ടി ഫോണെടുത്ത് സംസാരിച്ചു. ഭർത്താവ് എവിടെ എന്ന് ബന്ധു ചോദിച്ചു, സുഖമായി ഉറങ്ങുന്ന ഭർത്താവിനെ ഭാര്യ വിളിച്ചുണർത്തി ഫോൺ കൊടുത്തു. ദേഷ്യം വരാൻ ഇതിൽകൂടുതൽ എന്തേലും വേണോ. പുതുമോടി ആയതുകൊണ്ട് "ഞാൻ ഉറങ്ങുവാണെന്ന് പറഞ്ഞേക്ക്" എന്ന്മാത്രം അല്പം ദേഷ്യത്തോടെ പറഞ്ഞ് ഭർത്താവ് തിരിഞ്ഞുകിടന്നു. താൻ ചെയ്തതിൽ എന്താണ് തെറ്റെന്ന് മനസ്സിലാകാത്ത ഭാര്യയും ദേഷ്യത്തോടെ ഫോൺമാറ്റി. പറയൂ സുഹൃത്തുക്കളെ, ആരുടെ ഭാഗത്താണ് തെറ്റ്.
കമ്പാർട്മെന്റിലെ ഏസിക്ക് തണുപ്പ് ഭയങ്കര കൂടുതലായിട്ട് തോന്നി. ഇവിടെ ഒട്ടിച്ചിരിക്കുന്ന ഒരു നമ്പറിൽ കംപ്ലയിന്റ് ചെയ്തപ്പോൾ ഒരു ടെക്‌നിഷ്യൻ വന്നു. എല്ലാം സെറ്റ് ആക്കിയിട്ടുണ്ടെന്നും ടെമ്പറേച്ചർ ഓട്ടോമാറ്റിക്കിലോട്ട് മാറ്റിയിട്ടുണ്ടെന്നും പറഞ്ഞു. അയാൾ പോയി. രണ്ടുമൂന്നു മണിക്കൂർ കഴിഞ്ഞിട്ടും തണുപ്പിന് കുറവൊന്നുമില്ല. പിന്നെയും അതേ നമ്പറിൽവിളിച്ച് കംപ്ലയിന്റ് പറഞ്ഞു. കുറേക്കഴിഞ്ഞ് ടെക്‌നിഷ്യൻ അയാളുടെ നമ്പറിൽനിന്ന് വിളിച്ചിട്ട് പറഞ്ഞു അയാൾ ഇപ്പോൾ ഞാൻ പറഞ്ഞ ബോഗിയിൽ എന്റെ സീറ്റിന്റെ അടുത്ത് നിപ്പുണ്ടെന്ന്, ഞാൻ എവിടെയാണെന്നും ചോദിച്ചു. ഞാൻ സീറ്റിൽത്തന്നെ ഉണ്ടെന്നുപറഞ്ഞപ്പോൾ അയാൾ ചോദിക്കുന്നു കറക്റ്റ് ബോഗിയിൽത്തന്നെ ആണോയെന്ന്. തിരിച്ച് അയാളോട് ബോഗി ചെക്ക് ചെയ്യാൻ ഞാനും പറഞ്ഞു. കുറച്ചുകഴിഞ്ഞ് അയാൾ വിളിച്ചിട്ട് മറ്റൊരാളുടെ കയ്യിൽ ഫോൺ കൊടുത്തു. മറ്റെയാൾ പറഞ്ഞു അയാളാണ് ഈ പറഞ്ഞ ബോഗിയിൽ ഞാൻ പറഞ്ഞ സീറ്റിൽ ഇരിക്കുന്നതെന്ന്. ഇതിപ്പോ എനിക്ക് പ്രാന്തായതാണോ അതോ ബാക്കി എല്ലാർക്കും പ്രാന്തായതാണോ എന്ന അവസ്ഥയായി. ടെക്‌നിഷ്യനോട് ഞാൻ ട്രെയിൻനമ്പറും ബോഗിയും സീറ്റ് നമ്പറും വീണ്ടും പറഞ്ഞു. അപ്പളും അയാൾക്ക് തലയിൽ കേറുന്നില്ല. ഇലക്ട്രിക്കൽ ബോക്സിന്റെ മുകളിൽ എഴുതിയിരിക്കുന്ന നമ്പർ പറയാൻ അയാൾ എന്നോട് പറഞ്ഞു. അവിടെ നോക്കിയിട്ട് നമ്പറൊന്നും കണ്ടില്ല. ട്രെയിനിലെ വേറെയൊരു സ്റ്റാഫ് അപ്പോൾ അതുവഴി വന്നു. അയാൾക്ക് ഞാൻ ഫോൺ കൊടുത്തു. ആയാളും ഈ ടെക്‌നിഷ്യനോട് ഉറപ്പിച്ചുപറഞ്ഞു ഇത് ബി നയൻ ആണെന്ന്. കുറേനേരം സംസാരിച്ചുകഴിഞ്ഞ് ഫോൺ എനിക്കുതന്നു. ടെക്‌നിഷ്യൻ പറഞ്ഞു " സാറേ ഇത് നിസാമുദീൻ ന്ന് തിരുവനന്തപുരം പോണ ട്രെയിൻ അല്ലേ, ഞാൻ തിരുവനന്തപുരത്തുന്നു നിസാമുദീൻ പോണ ട്രെയിനിലെ ബി നയൻ ഇൽ ആണ് ". എനിക്കുവന്ന അരിശം. എടൊ തന്നോട് ഒരായിരംതവണ ഞാനീ ട്രെയിനിന്റെ നമ്പർ പറഞ്ഞതല്ലേ എന്ന് ചോദിച്ചപ്പോൾ ജബജബ.
കുറച്ചുകഴിഞ്ഞ് ഒരു മല്ലൻ വന്നു, അയാൾ ടെക്‌നിഷ്യൻ ആണ്. വിവരം അന്വേഷിച്ച് അയാൾ പോയി. ഇപ്പോൾ തണുപ്പിന് അല്പം ശമനം വന്നിട്ടുണ്ട്. ഓരോരോ തൊന്തരവേ.
ഉച്ചക്ക് ഊണ്കഴിഞ്ഞും പട്ടാളക്കാർ ഉറക്കംതന്നെ, ഞാൻ ആശ്വസിച്ചു. ചായ ആയപ്പോൾ ട്രെയിൻസ്റ്റാഫ് അവരെ വിളിച്ചുണർത്തി. അപ്പുറത്തെ ബോഗിയിൽനിന്ന് ഇവരുടെ ഒരു പരിചയക്കാരൻ പട്ടാളംകൂടി വന്നു. അയാൾ ഇതിനേക്കാൾ മൂത്ത ഐറ്റം. ഫോണിൽ പുള്ളി ഭാര്യയോട് മകനെപ്പറ്റിയൊക്കെ അന്വേഷിക്കുന്നുണ്ട്, ആ കൂട്ടത്തിൽ അതുവഴിപോയ പെണ്ണിനെപ്പറ്റി കണ്ണുകൊണ്ട് ഈ പട്ടാളക്കാരോട് ആംഗ്യം കാണിക്കുന്നു. ഫോൺ വച്ചുകഴിഞ്ഞപ്പോൾ പറയുന്നു അയാളുടെ കമ്പാർട്മെന്റിൽ കളക്ഷൻ തീരെ ഇല്ലന്ന്. എന്നിട്ട് എണീറ്റു, ഒന്ന് മുന്നോട്ട് നടന്നിട്ടുവരാം എന്നുപറഞ്ഞ് കുറച്ച് മുന്നോട്ട് കളക്ഷൻ എടുക്കാൻ പോയി. കുറച്ചുകഴിഞ്ഞ് എല്ലാരേയുംകണ്ട് സന്തോഷത്തോടെ തിരിച്ചെത്തി. പണ്ട് ഉത്തർപ്രദേശിലേക്ക് സ്കൂളിൽനിന്ന് ട്രെയിനിൽ കൊണ്ടുപോയ രാത്രി എനിക്ക് ഓർമവന്നു. ഞങ്ങൾ കുറച്ച് പട്ടാളക്കാരുടെകൂടെ ചീട്ടുകളിക്കുന്നു, കൂടെ ഞങ്ങടെകൂടെയുള്ള പെൺകുട്ടികളുമുണ്ട്. അല്പം കഴിഞ്ഞ് അവരോട് ആ പട്ടാളക്കാർ നല്ലതല്ലാത്തരീതിയിൽ സംസാരിച്ചു എന്നൊക്കെ അന്നൊരു അനുഭവമുണ്ടായി. അതുപോലെയുള്ളവരാണല്ലോ ഇവരുമെന്ന് തോന്നി. പിന്നെ മൂന്ന് പട്ടാളക്കാരുംകൂടെ കുറച്ചുനേരം അവരവരുടെ ക്യാമ്പിലെ കുറച്ച് വിശേഷങ്ങളുമൊക്കെ പറഞ്ഞു, കൂടുതലും മറ്റ് സംസ്ഥാനങ്ങളിലെ ആളുകളുമായുള്ള താരതമ്യമായിരുന്നു. മലയാളികളെല്ലാം ലോണെടുത്ത് വീടുവക്കും, പെങ്ങന്മാരെ കെട്ടിച്ചുവിടും അത്രെയേ ആകെയുള്ള സർവീസ്‌കൊണ്ട് നേടൂ, ഹിന്ദിക്കാരൊക്കെ നല്ല പിശുക്കന്മാരും കൂട്ടുകുടുംബത്തിൽ ജീവിക്കുന്നവരുമായതുകൊണ്ട് അവരുടെയൊക്കെ കയ്യിൽ എപ്പോളും ഒരുപാട് പൈസയുണ്ടാകും, അങ്ങനെയങ്ങനെ. കുറേനേരമിരുന്ന് സംസാരിച്ച് അവരുമായി കൂട്ടൊക്കെയായി. കൂട്ടുകാരെപ്പറ്റി മോശമായി എഴുതുന്നത് ശരിയാണോ എന്നുവരെ തോന്നി. ഏതെങ്കിലും കാരണവശാൽ അവരെങ്ങാനും ഈ എഴുത്ത് വായിച്ചാൽ എന്താവും എന്റെ മാനസികാവസ്ഥ എന്നുപോലും ചിന്തിച്ചുകൂട്ടി. ഈ സന്ദർഭത്തിൽ ഇതുമായി ചേർത്തുവായിക്കാവുന്ന ഒരു കാര്യം ഓർമ്മവരുന്നു. പണ്ട് ഏറ്റവുമടുത്ത ഒരു കൂട്ടുകാരനെപ്പറ്റി ഒരു കൂട്ടുകാരി കുറ്റപ്പെടുത്തി സംസാരിച്ചപ്പോൾ അവനെ സപ്പോർട്ട്ചെയ്ത് ഒന്നുംപറയാതെ കേട്ടിരുന്നത്. അത് ശരിക്കും അവനോടുള്ള ചതിയായിപ്പോയി. അവൻ അത് അറിയുകയും അവനെ ആ കാര്യം എത്രമാത്രം വേദനിപ്പിച്ചു എന്ന് പിന്നീട് ഞാൻ മനസ്സിലാക്കുകയും ചെയ്തപ്പോൾ ഞാനനുഭവിച്ച ജാള്യത, എന്നോടുതന്നെ തോന്നിയ പുച്ഛം. നീയൊക്കെ ഒരു കൂട്ടുകാരനാണോടാ എന്ന അവന്റെ ചോദ്യം ഇപ്പോഴും തറഞ്ഞുനിൽപ്പുണ്ട്.
മൂന്നാമൻ പട്ടാളക്കാരൻ അയാളുടെ കമ്പാർട്മെന്റിലേക്ക് തിരിച്ചുപോയി. അടുത്ത സ്റ്റേഷനിൽ ഒരു ഹിന്ദിക്കാരൻകൂടെ ഞങ്ങടെ കമ്പാർട്മെന്റിലേക്ക് വന്നു. പട്ടാളംപയ്യന് അതും ഇഷ്ടമായില്ല, അവൻ എന്നോട് കുറ്റമൊക്കെ പറഞ്ഞുതുടങ്ങി. അവനെ വെറുപ്പിക്കണ്ടായെന്നുകരുതി ഞാൻ പറഞ്ഞു മിണ്ടാതിരിക്ക് നമുക്കുമാത്രമല്ല പല ഭാഷകൾ അറിയാവുന്നതെന്ന്. അവൻ ഒന്നടങ്ങി.
ട്രെയിനിൽ വീണ്ടും ഭക്ഷണം വന്നു. അതിന്റെ പാക്കിങ്ങും അറേഞ്ച്മെന്റുമൊക്കെ കൗതുകത്തോടെ ഞാൻ നോക്കി. ഇന്ത്യൻ റെയിൽവേ സർവീസിൽ മെച്ചപ്പെടുന്നു എന്ന് തോന്നി. വിശപ്പില്ലാത്തതുകൊണ്ട് കുറേനേരം നോക്കിയിരുന്നു. നമ്മടെ നോസി പാർക്കർ (മറ്റുള്ളവരുടെ കാര്യത്തിൽ അമിതമായ ശ്രദ്ധയുള്ള ) പയ്യന് അതും പറ്റുന്നില്ല. എന്താ കഴിക്കുന്നില്ലേ എന്നായി. ഞാൻ പറഞ്ഞു 'ദാ കഴിക്കുകയാണ്'. കഴിക്കുന്നതിനിടയ്ക്ക് ഒന്ന് സ്റ്റക്കായി. അതിനും അവന്റെചോദ്യം 'എന്താ ആലോചിക്കുന്നത് '. പിന്നെ സർജറിയുടെയും ഹെർണിയയുടെ കാര്യമൊക്കെ വിശദീകരിച്ച് അവനെ സമാധാനപ്പെടുത്തി ഒരു മൂലക്കിരുത്തി. കുറച്ചുകഴിഞ്ഞ് ഒന്ന് ടോയ്ലറ്റ് വരെ പോയിട്ട് വന്നപ്പോൾ വീണ്ടും ചോദ്യം - ' എവിടെയാരുന്നു '. പതിയെ കാര്യം പറഞ്ഞപ്പോൾ അവൻ ഉറക്കെ വീണ്ടും ചോദിച്ചു, അവസാനം സാഷ്ടാഗം പ്രണമിച്ച് ഞാൻ ഉറക്കെ പറഞ്ഞുകൊടുത്തു 'ഒന്ന് ടോയ്‌ലെറ്റുവരെ പോയതാണ് '.
ഭാഗ്യത്തിന് ഇന്നത്തെ ദിവസം തീരുകയാണ്. ഇനി കണ്ണടച്ച് കിടന്നേക്കാം. കുറച്ചുകഴിയുമ്പോ അവൻ വരുമോ പേടിപ്പിക്കാൻ "ഒറങ്ങുവാന്നോ " എന്ന് ചോദിച്ചുകൊണ്ട്.