Wednesday, 25 February 2026

ഡൽഹി : റിട്ടേൺ

നാലരയ്ക്ക് എണീറ്റു. പെട്ടന്ന് റെഡിയായി സാധനങ്ങളൊക്കെയെടുത്ത് ഹോസ്റ്റലിൽനിന്നിറങ്ങി. ഇന്നലെത്തന്നെ ബില്ലൊക്കെ സെറ്റിൽ ചെയ്തതുകൊണ്ട് വേറേ ഒന്നും ചെയ്യാനില്ലാരുന്നു. മെയിൻറോഡിൽചെന്ന് ഊബർ ബുക്ക്‌ ചെയ്യാമെന്നുകരുതി. വഴിയിൽ വീണ്ടും ഒരു തക്കുടുഗുണ്ടൻ പട്ടി. ഡൽഹിയിലെ മറ്റൊരു പ്രത്യേകതയാണ് വഴിയിലൊക്കെയുള്ള നല്ല സൈസുള്ള പട്ടികൾ, കണ്ടാൽ ആരെങ്കിലും വളർത്തുന്നതാണെന്നെ തോന്നൂ. ഇന്നലേംകൂടി അനന്തുച്ചേട്ടൻ പറഞ്ഞതാണ് ആവശ്യമില്ലാതെ അതുങ്ങളെ നോക്കരുത് പിന്നാലെ വരുമെന്ന്. അനുസരണയില്ലാത്ത കണ്ണുകൾ ആ ഗുണ്ടപ്പൻ പട്ടിയെ ഒന്ന് നോക്കി. മര്യാദക്ക് ഒരു സൈഡിൽ കിടന്നിരുന്ന അത് വാലാട്ടിക്കൊണ്ട് കൂടെവന്നു. ഞാൻ അതിനെ മൈൻഡ് ആക്കാതെ മുന്നോട്ട് നടന്നു. അത് വിടുന്ന ലക്ഷണമില്ല, എന്റെ കയ്യിലുള്ള കവറിൽ തട്ടിത്തട്ടി കൂടെവന്നു. ഞാൻ ചുറ്റും നോക്കി, മെയിൻ റോഡിലേക്ക് ഇനിയും കുറച്ച് ദൂരമുണ്ട്, അടുത്തെങ്ങും ഒരു മനുഷ്യനില്ല. പേടിയായി. ഞാൻ ഹിന്ദിയിൽ ആട്ടിയോടിക്കാൻ നോക്കി, ഏഹേ, നോ രക്ഷ. കുനിഞ്ഞ് കല്ലെടുത്തു, അതിന് പേടിയില്ല. എറിയുന്നപോലെ കാണിച്ചു, അത് കണ്ടതായി ഭാവിച്ചില്ല. ഞാൻ വിറയ്ക്കാൻ തുടങ്ങി. ഇത്രനാളും മനസ്സിൽ കണ്ടുവച്ചിരുന്ന അടവുകളൊന്നും പുറത്തുവന്നില്ല. ആളുകളൊക്കെ എന്തിനാണ് പട്ടിയെ ഇങ്ങനെ പേടിക്കുന്നത്, നമ്മൾ പേടിച്ചാലല്ലേ അവറ്റയ്ക്ക് കടിക്കാൻ തോന്നൂ, അഥവാ കടിക്കാൻ വന്നാൽ തൊഴിച്ചാൽപോരെ എന്നൊക്കെയുള്ള എന്റെ ഇത്രനാളുമുള്ള ചിന്തകൾക്ക് യാതൊരു ഫലവുമില്ലായെന്ന് ആ സമയത്ത് എനിക്ക് മനസ്സിലായി. ഇടയ്ക്കുവച്ച് ആ പട്ടിക്ക് ബോറടിച്ചിട്ട് അത് തിരിച്ചുപോയി, അതിന്റെ മുഖത്തെ ഭാവം കണ്ടാലറിയാം പേടിച്ചിട്ടല്ല പക്ഷെ നിന്നെ ഞാൻ വെറുതെയങ്ങ് വെറുതെവിടുകയാണ് എന്ന്. 
ടാക്സിയിൽ കയറിയപ്പോൾ, അടച്ച ഡോറിന്റെ സുരക്ഷിതത്വത്തിൽ എനിക്ക് ശ്വാസം തിരിച്ചുകിട്ടി. ഡൽഹിയിലെ പട്ടികൾ കണ്ടാൽ ഭീകരന്മാരാണെങ്കിലും കടിക്കില്ല എന്ന് പെങ്ങന്മാർ പറഞ്ഞത്‌ ഞാൻ ഓർത്തു. സമാധാനത്തിന്റെ ആ ജീൻ എന്നും അതുങ്ങളുടെ ഉള്ളിലുണ്ടാവട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു. 

ട്രെയിന്റെ സമയം ആറുമണി കഴിഞ്ഞിട്ടാണ്. എങ്കിലും കുറേമുന്നെതന്നെ ട്രെയിൻ പ്ലാറ്റ്ഫോമിലെത്തി. അതുകൊണ്ട് നേരത്തെതന്നെ അകത്തുകയറി.ഡൽഹിയെപ്പറ്റി നല്ല ഓർമകളുമായാണ് തിരിച്ചുപോകുന്നത്. പൊല്യൂഷനും സ്വന്തം കാര്യം മാത്രം നോക്കുന്ന ആളുകളും എവിടെത്തിരിഞ്ഞാലും വൃത്തികേടും, മൊത്തത്തിൽ സിറ്റിയും ആയിരിക്കും എന്ന സങ്കല്പത്തിലെ ഡൽഹി പതിയെ മാഞ്ഞുപോയി. ഒരുപാട് ചരിത്രം ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചുവച്ചിരിക്കുന്ന, നല്ലനല്ല റോഡുകളുള്ള, വിചാരിച്ചതിലുംകൂടുതൽ മരങ്ങളും പക്ഷികളുമുള്ള, മറ്റുള്ളവരോട് ബഹുമാനം കാണിക്കുന്ന ആളുകളുള്ള, കോൺഫിഡന്റായി തല ഉയർത്തിനടക്കുന്ന ആണുങ്ങളും പെണ്ണുങ്ങളുമുള്ള, ഒരുപാട് സംസ്ഥാനങ്ങളിലെ ആളുകളെ ഒരുപോലെ ഉൾക്കൊള്ളുന്ന നല്ലൊരു നഗരമാണ് ഡൽഹി. 

ട്രെയിനിൽ രണ്ട് മലയാളികൾ എതിരെ വന്ന് ഇരുന്നു, പട്ടാളക്കാരാണ്. ഇങ്ങോട്ടുവന്നപ്പോൾ കണ്ടുമുട്ടിയ പയ്യനെപ്പോലെതന്നെ ചെറുപ്രായത്തിലേ പട്ടാളത്തിൽ കയറിയതാണെന്നുതോന്നി അവരുടെ മുഖം കണ്ടപ്പോൾ. ചെറുപ്പമാണ് പക്ഷേ പരുക്കനാണ്. അതിലൊരാൾ ഹിന്ദിക്കാർ മോശമാണെന്നും ഡൽഹി കൊള്ളില്ലന്നുമൊക്കെപ്പറഞ്ഞ് റേസിസം തുടങ്ങി. തീരെ താല്പര്യമില്ലാഞ്ഞിട്ടും എന്നെയും അവരുടെ സംസാരത്തിലേക്ക് വലിച്ചിട്ടു. അല്പം കഴിഞ്ഞപ്പോൾ ഹിന്ദിക്കാരായ ഒരു ഭാര്യയും ഭർത്താവും വന്നു. പയ്യന്മാർ അവരപ്പറ്റിയും ബഹുമാനമില്ലാത്തരീതിയിൽ കളിയാക്കിയൊക്കെ സംസാരംതുടങ്ങി. ഇവിടുന്ന് വേറേ എങ്ങോട്ടേലും പോയാലോ എന്നുവരെ ഞാൻ ആലോചിച്ചു. അവരെ തിരുത്തിക്കൊടുക്കുന്നതിനുപകരം ഞാനും അവരുടെ താഴ്ന്ന ചിന്താഗതിക്ക് മൗനാനുവാദം നൽകി. ട്രെയിനെടുത്തു. അല്പംകഴിഞ്ഞ് അവന്മാർ ഉറങ്ങി. സമാധാനം. 

എതിരെ ഇരുന്ന ഭാര്യയും ഭർത്താവും സംസാരം തുടങ്ങി. ഈ അടുത്ത് കല്യാണം കഴിഞ്ഞിട്ടേ ഉള്ളു എന്ന് പെരുമാറ്റത്തിൽ മനസ്സിലാകും. എന്തോ പറയുന്നതിനിടയിൽ ഭാര്യക്ക് ഭർത്താവിന്റെ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും കാണണം. ഭർത്താവ് ഉരുണ്ടുകളി തുടങ്ങി. അപ്പോ ഭാര്യയ്ക്ക് ആവേശമായി. കുറേനേരം നിർബന്ധം പിടിച്ചപ്പോൾ ഭാര്യയുടെ ഫേസ്ബുക്ക് ഭർത്താവിനും കാണണമെന്ന് പറഞ്ഞു. പിന്നെന്താ, കണ്ടോ എന്നായി ഭാര്യ. ഭർത്താവ് പിന്നേം പെട്ടു. ഭാര്യ എങ്ങനൊക്കെയോ ഒന്നുരണ്ട് ചാറ്റുകൾ കണ്ടുപിടിച്ചു. അതൊക്കെ കല്യാണത്തിന് മുന്നത്തെയാണെന്ന് ഭർത്താവ്. ആയിക്കോട്ടെ ഞാനൊന്ന് വായിക്കട്ടെയെന്ന് ഭാര്യ. അവസാനം ഭർത്താവ് വളരെ കഷ്ടപ്പെട്ട് ഭാര്യയുടെ കയ്യിൽനിന്നും ഫോൺ തട്ടിപ്പറിച്ചു. ഭാര്യ സെന്റിനമ്പർ ഇറക്കി. ഓക്കേ ഇനി ഒരിക്കലും ഞാൻ ആ ഫോൺ നോക്കില്ല, സത്യം എന്നൊക്കെ പറഞ്ഞ് ഭർത്താവിന്റെ തലയിൽ കൈവച്ചു. ഭർത്താവ് ആരാ മോൻ, അതിലൊന്നും വീണില്ല, ആശാൻ വിഷയം മാറ്റി. എല്ലാ വീട്ടിലും ഇത് ഉണ്ടല്ലോ എന്നോർത്ത് ഞാൻ ചിരിച്ചു. മാസ്ക് ഉണ്ടായിരുന്നതുകൊണ്ട് എന്റെ അടക്കിപ്പിടിച്ച ചിരി അവർ പുറത്തുകണ്ടില്ല. 
ഭർത്താവെ മോനേ നീ സൂക്ഷിച്ചോ, നീ ഉറങ്ങുമ്പോൾ നിന്റെ ഫിംഗർപ്രിന്റ്സ് വേണേൽ മാറ്റിവച്ചോ. ഇനി ആ ചാറ്റ് വായിക്കാതെ നിങ്ങടെ ഭാര്യ സമാധാനമായിട്ട് ഉറങ്ങുമെന്ന് എനിക്ക് യാതൊരു വിശ്വാസവുമില്ല. കുറേക്കഴിഞ്ഞ് അവരും ഉറങ്ങി. ഭാര്യയുടെ ഫോൺ ബെല്ലടിച്ചു. ഏതോ ബന്ധുവാണ്, അവർ ബുദ്ധിമുട്ടി ഫോണെടുത്ത് സംസാരിച്ചു. ഭർത്താവ് എവിടെ എന്ന് ബന്ധു ചോദിച്ചു, സുഖമായി ഉറങ്ങുന്ന ഭർത്താവിനെ ഭാര്യ വിളിച്ചുണർത്തി ഫോൺ കൊടുത്തു. ദേഷ്യം വരാൻ ഇതിൽകൂടുതൽ എന്തേലും വേണോ. പുതുമോടി ആയതുകൊണ്ട് "ഞാൻ ഉറങ്ങുവാണെന്ന് പറഞ്ഞേക്ക്" എന്ന്മാത്രം അല്പം ദേഷ്യത്തോടെ പറഞ്ഞ് ഭർത്താവ് തിരിഞ്ഞുകിടന്നു. താൻ ചെയ്തതിൽ എന്താണ് തെറ്റെന്ന് മനസ്സിലാകാത്ത ഭാര്യയും ദേഷ്യത്തോടെ ഫോൺമാറ്റി. പറയൂ സുഹൃത്തുക്കളെ, ആരുടെ ഭാഗത്താണ് തെറ്റ്. 

കമ്പാർട്മെന്റിലെ ഏസിക്ക് തണുപ്പ് ഭയങ്കര കൂടുതലായിട്ട് തോന്നി. ഇവിടെ ഒട്ടിച്ചിരിക്കുന്ന ഒരു നമ്പറിൽ കംപ്ലയിന്റ് ചെയ്തപ്പോൾ ഒരു ടെക്‌നിഷ്യൻ വന്നു. എല്ലാം സെറ്റ് ആക്കിയിട്ടുണ്ടെന്നും ടെമ്പറേച്ചർ ഓട്ടോമാറ്റിക്കിലോട്ട് മാറ്റിയിട്ടുണ്ടെന്നും പറഞ്ഞു. അയാൾ പോയി. രണ്ടുമൂന്നു മണിക്കൂർ കഴിഞ്ഞിട്ടും തണുപ്പിന് കുറവൊന്നുമില്ല. പിന്നെയും അതേ നമ്പറിൽവിളിച്ച് കംപ്ലയിന്റ് പറഞ്ഞു. കുറേക്കഴിഞ്ഞ് ടെക്‌നിഷ്യൻ അയാളുടെ നമ്പറിൽനിന്ന് വിളിച്ചിട്ട് പറഞ്ഞു അയാൾ ഇപ്പോൾ ഞാൻ പറഞ്ഞ ബോഗിയിൽ എന്റെ സീറ്റിന്റെ അടുത്ത് നിപ്പുണ്ടെന്ന്, ഞാൻ എവിടെയാണെന്നും ചോദിച്ചു. ഞാൻ സീറ്റിൽത്തന്നെ ഉണ്ടെന്നുപറഞ്ഞപ്പോൾ അയാൾ ചോദിക്കുന്നു കറക്റ്റ് ബോഗിയിൽത്തന്നെ ആണോയെന്ന്. തിരിച്ച് അയാളോട് ബോഗി ചെക്ക് ചെയ്യാൻ ഞാനും പറഞ്ഞു. കുറച്ചുകഴിഞ്ഞ് അയാൾ വിളിച്ചിട്ട് മറ്റൊരാളുടെ കയ്യിൽ ഫോൺ കൊടുത്തു. മറ്റെയാൾ പറഞ്ഞു അയാളാണ് ഈ പറഞ്ഞ ബോഗിയിൽ ഞാൻ പറഞ്ഞ സീറ്റിൽ ഇരിക്കുന്നതെന്ന്. ഇതിപ്പോ എനിക്ക് പ്രാന്തായതാണോ അതോ ബാക്കി എല്ലാർക്കും പ്രാന്തായതാണോ എന്ന അവസ്ഥയായി. ടെക്‌നിഷ്യനോട്‌ ഞാൻ ട്രെയിൻനമ്പറും ബോഗിയും സീറ്റ്‌ നമ്പറും വീണ്ടും പറഞ്ഞു. അപ്പളും അയാൾക്ക് തലയിൽ കേറുന്നില്ല. ഇലക്ട്രിക്കൽ ബോക്സിന്റെ മുകളിൽ എഴുതിയിരിക്കുന്ന നമ്പർ പറയാൻ അയാൾ എന്നോട് പറഞ്ഞു. അവിടെ നോക്കിയിട്ട് നമ്പറൊന്നും കണ്ടില്ല. ട്രെയിനിലെ വേറെയൊരു സ്റ്റാഫ്‌ അപ്പോൾ അതുവഴി വന്നു. അയാൾക്ക് ഞാൻ ഫോൺ കൊടുത്തു. ആയാളും ഈ ടെക്‌നിഷ്യനോട് ഉറപ്പിച്ചുപറഞ്ഞു ഇത് ബി നയൻ ആണെന്ന്. കുറേനേരം സംസാരിച്ചുകഴിഞ്ഞ് ഫോൺ എനിക്കുതന്നു. ടെക്‌നിഷ്യൻ പറഞ്ഞു " സാറേ ഇത് നിസാമുദീൻ ന്ന് തിരുവനന്തപുരം പോണ ട്രെയിൻ അല്ലേ, ഞാൻ തിരുവനന്തപുരത്തുന്നു നിസാമുദീൻ പോണ ട്രെയിനിലെ ബി നയൻ ഇൽ ആണ് ". എനിക്കുവന്ന അരിശം. എടൊ തന്നോട് ഒരായിരംതവണ ഞാനീ ട്രെയിനിന്റെ നമ്പർ പറഞ്ഞതല്ലേ എന്ന് ചോദിച്ചപ്പോൾ ജബജബ. 
കുറച്ചുകഴിഞ്ഞ് ഒരു മല്ലൻ വന്നു, അയാൾ ടെക്‌നിഷ്യൻ ആണ്. വിവരം അന്വേഷിച്ച് അയാൾ പോയി. ഇപ്പോൾ തണുപ്പിന് അല്പം ശമനം വന്നിട്ടുണ്ട്. ഓരോരോ തൊന്തരവേ.

ഉച്ചക്ക് ഊണ്കഴിഞ്ഞും പട്ടാളക്കാർ ഉറക്കംതന്നെ, ഞാൻ ആശ്വസിച്ചു. ചായ ആയപ്പോൾ ട്രെയിൻസ്റ്റാഫ്‌ അവരെ വിളിച്ചുണർത്തി. അപ്പുറത്തെ ബോഗിയിൽനിന്ന് ഇവരുടെ ഒരു പരിചയക്കാരൻ പട്ടാളംകൂടി വന്നു. അയാൾ ഇതിനേക്കാൾ മൂത്ത ഐറ്റം. ഫോണിൽ പുള്ളി ഭാര്യയോട് മകനെപ്പറ്റിയൊക്കെ അന്വേഷിക്കുന്നുണ്ട്, ആ കൂട്ടത്തിൽ അതുവഴിപോയ പെണ്ണിനെപ്പറ്റി കണ്ണുകൊണ്ട് ഈ പട്ടാളക്കാരോട് ആംഗ്യം കാണിക്കുന്നു. ഫോൺ വച്ചുകഴിഞ്ഞപ്പോൾ പറയുന്നു അയാളുടെ കമ്പാർട്മെന്റിൽ കളക്ഷൻ തീരെ ഇല്ലന്ന്. എന്നിട്ട് എണീറ്റു, ഒന്ന് മുന്നോട്ട് നടന്നിട്ടുവരാം എന്നുപറഞ്ഞ് കുറച്ച് മുന്നോട്ട് കളക്ഷൻ എടുക്കാൻ പോയി. കുറച്ചുകഴിഞ്ഞ് എല്ലാരേയുംകണ്ട് സന്തോഷത്തോടെ തിരിച്ചെത്തി. പണ്ട് ഉത്തർപ്രദേശിലേക്ക് സ്കൂളിൽനിന്ന് ട്രെയിനിൽ കൊണ്ടുപോയ രാത്രി എനിക്ക് ഓർമവന്നു. ഞങ്ങൾ കുറച്ച് പട്ടാളക്കാരുടെകൂടെ ചീട്ടുകളിക്കുന്നു, കൂടെ ഞങ്ങടെകൂടെയുള്ള പെൺകുട്ടികളുമുണ്ട്. അല്പം കഴിഞ്ഞ് അവരോട് ആ പട്ടാളക്കാർ നല്ലതല്ലാത്തരീതിയിൽ സംസാരിച്ചു എന്നൊക്കെ അന്നൊരു അനുഭവമുണ്ടായി. അതുപോലെയുള്ളവരാണല്ലോ ഇവരുമെന്ന് തോന്നി. പിന്നെ മൂന്ന് പട്ടാളക്കാരുംകൂടെ കുറച്ചുനേരം അവരവരുടെ ക്യാമ്പിലെ കുറച്ച് വിശേഷങ്ങളുമൊക്കെ പറഞ്ഞു, കൂടുതലും മറ്റ് സംസ്ഥാനങ്ങളിലെ ആളുകളുമായുള്ള താരതമ്യമായിരുന്നു. മലയാളികളെല്ലാം ലോണെടുത്ത് വീടുവക്കും, പെങ്ങന്മാരെ കെട്ടിച്ചുവിടും അത്രെയേ ആകെയുള്ള സർവീസ്‌കൊണ്ട് നേടൂ, ഹിന്ദിക്കാരൊക്കെ നല്ല പിശുക്കന്മാരും കൂട്ടുകുടുംബത്തിൽ ജീവിക്കുന്നവരുമായതുകൊണ്ട് അവരുടെയൊക്കെ കയ്യിൽ എപ്പോളും ഒരുപാട് പൈസയുണ്ടാകും, അങ്ങനെയങ്ങനെ. കുറേനേരമിരുന്ന് സംസാരിച്ച് അവരുമായി കൂട്ടൊക്കെയായി. കൂട്ടുകാരെപ്പറ്റി മോശമായി എഴുതുന്നത് ശരിയാണോ എന്നുവരെ തോന്നി. ഏതെങ്കിലും കാരണവശാൽ അവരെങ്ങാനും ഈ എഴുത്ത് വായിച്ചാൽ എന്താവും എന്റെ മാനസികാവസ്ഥ എന്നുപോലും ചിന്തിച്ചുകൂട്ടി. ഈ സന്ദർഭത്തിൽ ഇതുമായി ചേർത്തുവായിക്കാവുന്ന ഒരു കാര്യം ഓർമ്മവരുന്നു. പണ്ട് ഏറ്റവുമടുത്ത ഒരു കൂട്ടുകാരനെപ്പറ്റി ഒരു കൂട്ടുകാരി കുറ്റപ്പെടുത്തി സംസാരിച്ചപ്പോൾ അവനെ സപ്പോർട്ട്ചെയ്ത് ഒന്നുംപറയാതെ കേട്ടിരുന്നത്. അത് ശരിക്കും അവനോടുള്ള ചതിയായിപ്പോയി. അവൻ അത് അറിയുകയും അവനെ ആ കാര്യം എത്രമാത്രം വേദനിപ്പിച്ചു എന്ന് പിന്നീട് ഞാൻ മനസ്സിലാക്കുകയും ചെയ്തപ്പോൾ ഞാനനുഭവിച്ച ജാള്യത, എന്നോടുതന്നെ തോന്നിയ പുച്ഛം. നീയൊക്കെ ഒരു കൂട്ടുകാരനാണോടാ എന്ന അവന്റെ ചോദ്യം ഇപ്പോഴും തറഞ്ഞുനിൽപ്പുണ്ട്. 

മൂന്നാമൻ പട്ടാളക്കാരൻ അയാളുടെ കമ്പാർട്മെന്റിലേക്ക് തിരിച്ചുപോയി. അടുത്ത സ്റ്റേഷനിൽ ഒരു ഹിന്ദിക്കാരൻകൂടെ ഞങ്ങടെ കമ്പാർട്മെന്റിലേക്ക് വന്നു. പട്ടാളംപയ്യന് അതും ഇഷ്ടമായില്ല, അവൻ എന്നോട് കുറ്റമൊക്കെ പറഞ്ഞുതുടങ്ങി. അവനെ വെറുപ്പിക്കണ്ടായെന്നുകരുതി ഞാൻ പറഞ്ഞു മിണ്ടാതിരിക്ക് നമുക്കുമാത്രമല്ല പല ഭാഷകൾ അറിയാവുന്നതെന്ന്. അവൻ ഒന്നടങ്ങി. 

ട്രെയിനിൽ വീണ്ടും ഭക്ഷണം വന്നു. അതിന്റെ പാക്കിങ്ങും അറേഞ്ച്മെന്റുമൊക്കെ കൗതുകത്തോടെ ഞാൻ നോക്കി. ഇന്ത്യൻ റെയിൽവേ സർവീസിൽ മെച്ചപ്പെടുന്നു എന്ന് തോന്നി. വിശപ്പില്ലാത്തതുകൊണ്ട് കുറേനേരം നോക്കിയിരുന്നു. നമ്മടെ നോസി പാർക്കർ (മറ്റുള്ളവരുടെ കാര്യത്തിൽ അമിതമായ ശ്രദ്ധയുള്ള ) പയ്യന് അതും പറ്റുന്നില്ല. എന്താ കഴിക്കുന്നില്ലേ എന്നായി. ഞാൻ പറഞ്ഞു 'ദാ കഴിക്കുകയാണ്'. കഴിക്കുന്നതിനിടയ്ക്ക് ഒന്ന് സ്റ്റക്കായി. അതിനും അവന്റെചോദ്യം 'എന്താ ആലോചിക്കുന്നത് '. പിന്നെ സർജറിയുടെയും ഹെർണിയയുടെ കാര്യമൊക്കെ വിശദീകരിച്ച് അവനെ സമാധാനപ്പെടുത്തി ഒരു മൂലക്കിരുത്തി. കുറച്ചുകഴിഞ്ഞ് ഒന്ന് ടോയ്ലറ്റ് വരെ പോയിട്ട് വന്നപ്പോൾ വീണ്ടും ചോദ്യം - ' എവിടെയാരുന്നു '. പതിയെ കാര്യം പറഞ്ഞപ്പോൾ അവൻ ഉറക്കെ വീണ്ടും ചോദിച്ചു, അവസാനം സാഷ്ടാഗം പ്രണമിച്ച് ഞാൻ ഉറക്കെ പറഞ്ഞുകൊടുത്തു 'ഒന്ന് ടോയ്‌ലെറ്റുവരെ പോയതാണ് '. 
ഭാഗ്യത്തിന് ഇന്നത്തെ ദിവസം തീരുകയാണ്. ഇനി കണ്ണടച്ച് കിടന്നേക്കാം. കുറച്ചുകഴിയുമ്പോ അവൻ വരുമോ പേടിപ്പിക്കാൻ "ഒറങ്ങുവാന്നോ " എന്ന് ചോദിച്ചുകൊണ്ട്. 


ഡൽഹി : ചരിത്രങ്ങളിലൂടെ part 2

വീണ്ടും മെട്രോയിറങ്ങി, ഏകദേശം രണ്ടുകിലോമീറ്റർ നടന്ന് കുത്തബ്മിനാറിന്റെ സ്ഥലത്തെത്തി. ഫുഡ് കഴിച്ചപ്പോഴേക്കും അനന്തുച്ചേട്ടനെത്തി, പുള്ളിക്ക് നോമ്പാണല്ലോ അതുകൊണ്ട് കഴിച്ചില്ല. ഗേറ്റിനടുത്ത് രണ്ട് ഓട്ടോക്കാർ തമ്മിൽ കശപിശ, അതിൽ ഒരുത്തൻ മറ്റവനോട് അലറുന്നു 'അബെ തു പാകിസ്താനി ഹേ ക്യാ ', ഇന്ത്യക്കകത്തുവച്ച് ഒരു ഇന്ത്യക്കാരനോട് ചോദിക്കാവുന്ന ഏറ്റവും മോശം ചോദ്യം. അത് പാകിസ്ഥാൻ അത്ര മോശമായതുകൊണ്ടല്ല, നമ്മുടെ മനോഭാവം അങ്ങനായതുകൊണ്ടാണ്. അത് കേൾക്കേണ്ടിവന്ന ആളുടെ മനസ്സ് എത്രമാത്രം അരിശപ്പെട്ടിട്ടുണ്ടാകും, പ്രത്യേകിച്ച് അയാളൊരു മുസ്ലിം ആണെങ്കിൽ. സ്വന്തം രാജ്യത്തിനകത്ത് ശത്രുവിനെപ്പോലെ കാണുകയാണെങ്കിൽ പിന്നെ എങ്ങനെ ഈ രാജ്യത്തോട് സ്നേഹം തോന്നും. രാഷ്ട്രീയക്കാർ എന്തും പറഞ്ഞോട്ടെ, തിരഞ്ഞെടുപ്പുകൾ ജയിക്കാൻ എന്തും ചെയ്തോട്ടെ, പക്ഷേ അത് ജനങ്ങൾ മനസ്സിൽ പതിപ്പിച്ചാൽ വലിയ താമസമില്ലാതെ നമ്മുടെ ഈ വൈവിധ്യങ്ങളുടെ സ്വർഗ്ഗഭൂമി എത്രയുംവേഗം തകർന്ന് ഇല്ലാതെയാകും. മറ്റുള്ളവർക്ക് വേണ്ടതും അതുതന്നെയല്ലേ. 
അകത്ത് ഒരു ലോകാത്ഭുദംപോലെ കണ്ണെത്താത്ത ഉയരത്തിലങ്ങനെ വിരിഞ്ഞുനിൽക്കുകയാണ് നമ്മുടെ കക്ഷി കുത്തബ് കുമാരൻ.
സംഭവം ഏതോ ഒരു വിക്റ്ററി മെമ്മോറിയലാണ്. പണിതത് ആയിരത്തി ഇരുന്നൂറുകളിലും. അന്ത കാലത്ത് ഇങ്ങനെയൊരു ഐറ്റം പണിയാൻ എത്രമാത്രം ആളുകൾ കഷ്ടപ്പെട്ടിട്ടുണ്ടാവുമെന്ന് ചിന്തിക്കാൻ ശ്രമിച്ചു. ചാട്ടയ്ക്ക് അടികൊണ്ടും അടിമപ്പണിയെടുത്തും ജനലക്ഷങ്ങൾ ഒന്നിച്ചുകൂടിയായിരിക്കും ഇത്രയും ബ്രിഹത്തായൊരു സാധനം ഇങ്ങനെ ആക്കിയെടുത്തത്. ബാഹുബലി സിനിമയിലെ പൽവാൾദേവൻ ആളുകളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് മനസ്സിൽ തെളിഞ്ഞുവന്നു. 
കുറേനേരം സ്ഥൂപങ്ങളും ശവകുടീരങ്ങളും അതിന്റെ എഴുത്തുകളുമൊക്കെ വായിച്ചുവായിച്ച് ഞാൻ മുൻപെഴുതിയ പല എക്സാമുകളിലെ കഥാപാത്രങ്ങളെയും സന്ദർഭങ്ങളേയുമൊക്കെ നേരിൽ കണ്ടു. 
അനന്തുച്ചേട്ടൻ ഫോട്ടോ എടുക്കുന്ന തിരക്കിലേക്ക് കടന്നു. ഞാനും അപ്പോഴേക്കും കുറച്ചധികം ഫോട്ടോ എടുത്തിരുന്നു. പുള്ളി എന്റെ കുറച്ച് നല്ല ഫോട്ടോ എടുത്തുതന്നപ്പോൾ ഇനി തിരിച്ചും ചെയ്യണമല്ലോ എന്ന ഉത്തരവാദിത്തഭാരം എന്റേതായി. പക്ഷേ എന്തുചെയ്യാൻ, എനിക്ക് അഭിനയിക്കാനല്ലേ അറിയൂ, ക്യാമറ കൈകാര്യം ചെയ്യാൻ അറിയില്ലല്ലോ. ഫോട്ടോ എടുക്കാൻ അറിയാവുന്ന എല്ലാ കൂട്ടുകാർക്കും സ്ഥിരം പറ്റുന്നപോലെ സ്വന്തം നല്ലൊരു ഫോട്ടോ കിട്ടാൻ ആ മനുഷ്യൻ എന്നെക്കൊണ്ട് പാടുപെട്ടു. അവസാനം കുറേ എടുത്തതിൽ ഒന്നുരണ്ടെണ്ണം ഓക്കേ ഓക്കേ എന്ന അവസ്ഥയിൽ കിട്ടി. തത്കാലം ഒള്ളതുകൊണ്ട് അങ്ങേര് തൃപ്തിപ്പെട്ടതായി അഭിനയിച്ചു. അവിടുന്ന് പുറത്തിറങ്ങുംമുൻപ് ഇനി അടുത്ത് എന്താണ് കാണാനുള്ളതെന്നു നോക്കിയപ്പോൾ നെറ്റ് പറഞ്ഞു ഏതോ അയേൺ പില്ലർ ഉണ്ടെന്ന്. മാപ്പ് ഇട്ട് നോക്കിയപ്പോഴോ, ഞങ്ങൾ നിന്നതിന്റെ തൊട്ടടുത്ത് ഉണ്ട് സാധനം. തിരിഞ്ഞുനോക്കിയപ്പോൾ ദാ നിൽക്കുന്നു ചെറിയൊരു തൂണ്. ആയിരത്തി അറുന്നൂറ് കൊല്ലമായിട്ടും തുരുമ്പിക്കാതെ ഞെളിഞ്ഞുനിക്കുന്ന ഈ എന്നെ നിനക്കൊന്നും മനസ്സിലായില്ല അല്ലേടാ ജാഡത്തെണ്ടി എന്ന് അത് എന്നോട് ചോദിക്കാതെ ചോദിച്ചു. അതിനുചുവട്ടിൽ എഴുതിയിട്ടുണ്ട് ഇത് ഇവിടെവരെ എവിടെനിന്ന് വന്നതാണെന്ന് ആർക്കുമറിയില്ല എന്ന്. നിഗൂഢമായി ഇങ്ങനെയൊരു സാധനം ഇവിടെയെത്തിയ ആ കാലത്തിനെ വീണ്ടും അത്ഭുതത്തോടെ സ്മരിച്ചു. കോമ്പൗണ്ടിനുള്ളിൽ അമ്പലങ്ങളിലെപ്പോലെ കൽത്തൂണുകളുണ്ട്, ഏതാണ്ടൊരു മഹാബലിപുരം സ്റ്റൈൽ ഉള്ള നിർമിതികൾ. ചരിത്രം ചികഞ്ഞുപോയാൽ പലകാലങ്ങളിൽ പലരും ഉഴുതുമറിച്ച ശേഷിപ്പുകൾ കണ്ടെടുക്കാം. രാജാവ് പണിഞ്ഞതിനുമേലെ സുൽത്താൻ പണിഞ്ഞതിനുമേലെ സായിപ്പ് പണിഞ്ഞതിനുമേലെ സർക്കാർ പണിഞ്ഞത്. ഭരണാധികാരികൾ ചരിത്രത്തെ തിരുത്തിയെഴുതി സ്വയം ഭാവിയിലെ ചരിത്രമാകാൻ എത്രയോ കിണഞ്ഞുശ്രമിച്ചിരിക്കുന്നു, ഇപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. 

ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് പോകാനിറങ്ങി. ഓട്ടോക്കാർ വിടാതെ വട്ടംപിടിക്കുകയാണ്. മെട്രോയിലോട്ടല്ലേ പോകണ്ടേ എന്ന് പലതവണ അവർ ചോദിച്ചു. അല്ലെന്ന് മറുപടിയും പറഞ്ഞു അത്രതന്നെ തവണ. ഒരാൾ വന്നിട്ട് പിന്നെയും തമാശരൂപേണ '"എനിക്കറിയാം നിങ്ങൾക്ക് മെട്രോതന്നെ ആണ് പോകണ്ടതെന്ന്, ഒന്ന് വാ ഭായ് " എന്നരീതിയിൽ സംസാരിച്ചു.
ഇടയ്ക്ക് തോന്നി ഇങ്ങനെയുള്ള ശല്യങ്ങളൊക്കെ ഇല്ലായിരുന്നെങ്കിലെന്ന്. പക്ഷേ അവരും ജീവിക്കാനുള്ള ഓട്ടമല്ലേ, മോഷണവും പിടിച്ചുപറിയുമൊന്നുമല്ലല്ലോ എന്ന് മനസ്സ് ഓർമിപ്പിച്ചു. ഞങ്ങൾ ഓട്ടോപിടിച്ച് അടുത്ത സ്ഥലത്തേക്ക് പോയി, മെഹറോളി ആർക്കിയോളജിക്കൽ പാർക്ക്‌. കേരളത്തിൽനിന്നാണെന്നറിഞ്ഞ ഓട്ടോക്കാരൻ കേരളം വളരെ മനോഹരമാണെന്നും കൊച്ചി സൂപ്പറാണെന്നും പറഞ്ഞു. നമ്മുടേത് നല്ലതെന്ന് കേൾക്കുമ്പോ കിട്ടുന്ന ഒരു സന്തോഷം. നമ്മളാണ് നമ്മടെ നാടിന്റെ അംബാസിഡർമാർ എന്ന ഉത്തരവാദിത്തബോധം നമ്മളോരോരുത്തർക്കും എല്ലാ യാത്രകളിലും വേണമെന്നാണ് എന്റെയൊരു അഭിപ്രായം. അത് പല അതിർവരമ്പുകളിൽ പലതാണെന്നെ ഉള്ളു. ഇന്ത്യക്കുവെളിയിൽ ഞാൻ ഇന്ത്യയുടെ, ഇന്ത്യയ്ക്കകത്ത് കേരളത്തിന്റെ, കേരളത്തിനകത്തുനിൽകുമ്പോൾ പത്തനംതിട്ടക്കാരുടെ , പത്തനംതിട്ടയിലോ റാന്നിയുടെ പ്രതിനിധി. ഈ വരമ്പുകൾ തീരുന്നേയില്ല. നല്ലതെന്ന് പറയിക്കാൻ വലിയ പാടാണ്. പക്ഷേ മോശമെന്ന് പറയിക്കാതെ ഇരിക്കാൻ അത്ര പാടൊന്നുമില്ല. ഓരോ സ്ഥലത്ത് ചെല്ലുമ്പോളും ആളുകൾ നമ്മളെവച്ച് നമ്മുടെ നാടിനെ വിലയിരുത്തും, നമ്മടെ നാടിന്റെ അഭിമാനം നമ്മളാകണം. 
മെഹറോളി ആർക്കിയോളജിക്കൽ പാർക്ക്‌ അടുത്തുതന്നെയായിരുന്നു. അവിടെയും ചരിത്രത്തെ വെട്ടിമാറ്റിയത് കണ്ടു. ആരോ പണിഞ്ഞിരുന്ന ശവകുടീരം മാറ്റി ബോട്ട്ഹൗസ് ആക്കിയിരിക്കുന്നു സായിപ്പ്. ഏതായാലും പുള്ളി പണിഞ്ഞ ആർട്ടിഫിഷ്യൽ തടാകം കാരണം അവിടെയാകെ പച്ചപ്പുണ്ട്. കുറച്ചപ്പുറത്ത് കാട്ടിലൂടെ നടന്നെത്തുന്ന വഴിയിൽ അങ്ങേയറ്റത്ത് രാജോൺ കി ബാവലി എന്ന സ്റ്റെപ് വെൽ ഉണ്ട്. കാട്ടിലൂടെയുള്ള നടത്തത്തിനിടക്ക് പട്ടികൾ കൂട്ടമായി ഓടിവന്നു, വരവ് അത്ര പന്തിയല്ലായിരുന്നെങ്കിലും പ്രശ്നമുണ്ടാക്കാതെ അവന്മാർ പോയി. സ്റ്റെപ് വെൽ നമ്മൾ ഹിന്ദി സിനിമകളിൽ കണ്ടിട്ടുണ്ടാവും. കുറേ കല്പടവുകൾ ഇറങ്ങിചെല്ലുമ്പോൾ കുളംപോലെ വെള്ളം. ഇവിടെ വെള്ളം കറുത്ത് കൊഴുത്തുകിടക്കുന്നു. ആളുകൾ മുകളിൽനിന്ന് എന്തോ ഇട്ടുകൊടുത്തപ്പോൾ മീനുകൾ പൊങ്ങിവന്ന് അത് കഴിച്ചു. ഈ വൃത്തികെട്ട വെള്ളത്തിൽ മീനുകൾ ഉണ്ടാവുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല. കുറച്ചുനേരം അവിടെ ഇരുന്നിട്ട് ഞങ്ങൾ പോകാനിറങ്ങി. കൂടെ നടക്കുന്ന അനന്തുചേട്ടൻ വെള്ളംപോലും കുടിക്കാതെ ക്ഷീണിച്ചിട്ടുണ്ട്. എത്രമണിക്ക് വെള്ളം കുടിക്കാം എന്ന് ചോദിച്ചപ്പോൾ ആറുമണി എന്ന് ആശാൻ പറഞ്ഞു. കയ്യിലിരുന്ന ചെറിയ കുപ്പിയിലെ ഇത്തിരിവെള്ളം കാണിച്ചിട്ട് ഒരു ദയാദാക്ഷിണ്യവുമില്ലാതെ ഞാൻ പറഞ്ഞു - 'ഇപ്പൊ അഞ്ചുമണി, ഇത് ഞാൻ കുടിക്കുവാ.'

ഞങ്ങൾ ഓട്ടോ പിടിച്ച് വീണ്ടും മെട്രോസ്റ്റേഷനിലെത്തി. മെട്രോയിൽ ഇടയ്ക്കുവച്ച് ഞങ്ങൾ രണ്ടുവഴി പിരിഞ്ഞു, പുള്ളി എയർപോർട്ടിലോട്ടും ഞാൻ ഹുമയുണിന്റെ ടോംബ് കാണാനും. പക്ഷെ മെട്രോ ഇറങ്ങിക്കഴിഞ്ഞപ്പോ മനസിലായി ഹുമയുൺ ടോംബ് അടക്കാനുള്ള സമയമായിയെന്ന്. അതോണ്ട് ഇന്ത്യാഗേറ്റ് കാണാൻ തീരുമാനിച്ചു. ഓട്ടോ ചോദിച്ചപ്പോൾ നാനൂറ്‌ രൂപ പറഞ്ഞു. അപ്പൊത്തന്നെ ഊബറിൽ ബൈക്ക് ബുക്ക്‌ ചെയ്ത് എന്റെ ആദ്യത്തെ ഊബർ ബൈക്ക് റൈഡ് എടുത്തു. എഴുപതുരൂപക്ക് അങ്ങനെ ഇന്ത്യാഗേറ്റിന്റെ പരിസരത്തെത്തി. പക്ഷേ അവിടെങ്ങും ഗേറ്റ് കാണാനില്ല. ബൈക്ക് ഓടിച്ച ആളോട് ചോദിച്ചപ്പോൾ ഇവിടെ മൂന്നുനാല് ഗേറ്റ് ഉണ്ടെന്നൊക്കെയാണ് പുള്ളി പറയുന്നത്. അയാൾ പോയി. പിന്നെ വഴിയിൽ കണ്ട പലരോടും ചോദിച്ച് മുന്നോട്ട് നടന്നു. ഉരല് ചെന്ന് മദ്ദളത്തോട് ചോദിക്കുന്നപോലെ വഴിയിലൊരു സ്ത്രീ എന്നോട് ചോദിച്ചു ഈ ഇന്ത്യാഗേറ്റ് എന്നുപറയുന്ന സാധനം എവിടെയാണെന്ന്. ഞാൻ എന്റെ അവസ്ഥ പറഞ്ഞിട്ട് മുന്നോട്ട് നടന്നു. പിന്നെയും ഒരു അര കിലോമീറ്റർ നടന്നപ്പോ കണ്ടുപിടിച്ചു. അപ്പഴേക്കും രാത്രിയായിതുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ കാലമത്രയും സിനിമകളിൽമാത്രം കണ്ടിട്ടുള്ള ഇന്ത്യാഗേറ്റ് അങ്ങനെ കൺമുന്നിൽ കണ്ടു. ചുറ്റുമൊക്കെ കറങ്ങിനടന്ന് പല ആംഗിളിൽ ഫോട്ടോ എടുത്തു. പാവം കുറേ ഫോട്ടോഗ്രാഫർമാർ ആ പരിസരത്തൊക്കെയുണ്ട്. ഇന്നത്തെ കാലത്ത് ഫോണുള്ളപ്പോൾ ആരും അവരെക്കൊണ്ട് ഫോട്ടോ എടുപ്പിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാലം മാറുന്നതിനനുസരിച്ച് നമ്മൾ അപ്ഡേറ്റ് ആയില്ലെങ്കിൽ നിലനിൽപ്പ് കഷ്ടത്തിലാകുമെന്ന് അവരെ കണ്ടപ്പോൾ തോന്നി. റീൽസ് എടുത്തും ഷാറുഖാനെപ്പോലെ കൈവിടർത്തിനിന്നുമൊക്കെ എല്ലാരും ഫോട്ടോയ്ക്ക് മത്സരിക്കുന്നു. ഇന്ത്യാഗേറ്റും താനും മാത്രമുള്ള ഫോട്ടോ കിട്ടാൻവേണ്ടി പല ആംഗിളുകൾ പരീക്ഷിക്കുകയാണ് ആളുകൾ. ഏതോ ഫേമസ് ഫോട്ടോഗ്രാഫർ ചെയ്ത ഒരു പ്രൊജക്റ്റ്‌ ഓർമവന്നു. അവർ ഇതുപോലെ തിരക്കുപിടിച്ച ഏതോ ടൂറിസ്റ്റ് സ്പോട്ടിൽ ഒരേദിവസം പല ടൈമിലുള്ള ഫോട്ടോസ് എടുത്തിട്ട് അത് കമ്പയിൻ ചെയ്ത് ഒന്നാക്കി, നമ്മുടെയെല്ലാം ഫോട്ടോയിൽ കാണുന്ന നമ്മളും ആ സൂപ്പർ ബാക്ഗ്രൗണ്ടും മാത്രമുള്ള സങ്കല്പങ്ങളെ മാറ്റിമറിക്കുന്ന തിങ്ങിനിറഞ്ഞ ആ ഫോട്ടോയാണ് യഥാർത്ഥ ഇന്നത്തെ എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളും. 

ഇന്നിനി മെട്രോവരെ നടക്കാൻ വയ്യ എന്ന തിരിച്ചറിവിൽ ടാക്സിപിടിച്ച് ഹോസ്റ്റലിലേക്കുപോയി. ഡൽഹിയിലെ മൂന്നാമത്തെ രാത്രിയും റൊട്ടിയും പനീറും ഒരു മടിയുംകൂടാതെ തട്ടി. തിരിച്ച് എറണാകുളം എത്തുന്നതുവരെ രാജധാനിയിലുൾപ്പെടെ ഉള്ള ഫുഡ്കൂടി കൂട്ടിയാൽ ഏകദേശം ഒരാഴ്ച്ചത്തെ എന്റെ പ്രധാന ഭക്ഷണമാണ് മേല്പറഞ്ഞത്. എടുത്തുകൂട്ടിയ ഫോട്ടോകൾ സ്റ്റാറ്റസ് ഇടണമെന്നും വേണ്ടാത്തത് ഡിലീറ്റ് ചെയ്യണമെന്നുമൊക്കെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നാളെരാവിലെ ഇനി നേരത്തെതന്നെ റിട്ടേൺ ട്രെയിൻ പിടിക്കണമല്ലോ എന്നോർത്ത് അടങ്ങിക്കിടന്നുറങ്ങി. ഇന്നുമൊത്തത്തിൽ ഏറ്റവുംകുറഞ്ഞത് ഒൻപത് കിലോമീറ്ററെങ്കിലും നടന്നിട്ടുണ്ട്, തളർച്ചകാരണം വേഗമുറങ്ങി. 

ഡൽഹി : ചരിത്രങ്ങളിലൂടെ part 1

അനന്തുച്ചേട്ടന്റെ കൊളീഗാണ് ത്രിവേണി ചേച്ചി, ഇവരെല്ലാം എന്റെ ചേട്ടന്റെകൂടെ ഷിപ്യാർഡിൽ ഒരുമിച്ച് ജോലിചെയ്തിട്ടുള്ളവരാണ്. അനന്തുചേട്ടൻ കുറച്ചുവർഷങ്ങളായി നോമ്പെടുക്കുന്നുണ്ട്, അതുകൊണ്ട് പുള്ളി പകൽ ഒന്നും കഴിക്കില്ല. രാവിലെ ഞാനും ആ ചേച്ചിയുംകൂടിയാണ് കഴിക്കാനിരുന്നത്. പുള്ളിക്കാരി മൂന്നുവർഷത്തേക്ക് ഡെപ്യൂട്ടേഷനിൽ കൊച്ചിയിൽനിന്ന് ഉടുപ്പി ഷിപ്യാർഡിലേക്ക് പോയതാണ്. അവിടെ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ പറഞ്ഞു വർക്പ്രഷർ കൂടുതലാണെന്ന് , ഞാൻ മനസ്സിലോർത്തു ഓഹ് എല്ലാടത്തും ഇതുതന്നെ അവസ്ഥ, പക്ഷേ പുള്ളിക്കാരി കൂട്ടിച്ചേർത്തു പ്രഷർ കൂടുതലാണെങ്കിലും അവിടെ വർക് ചെയ്യാൻ ഇഷ്ടമാണ്, ഒരുപാട് കാര്യങ്ങൾ കൂടുതൽ പഠിക്കാൻ പറ്റുന്നുണ്ട് എന്നൊക്കെ. അവിടെയുള്ള ഒരു സാർ നല്ലോണം ചീത്തയൊക്കെ പറയും, എങ്കിലും പുള്ളിക്കാരന് എല്ലാവരും നല്ലരീതിയിൽ കാര്യങ്ങളൊക്കെ പഠിക്കണമെന്നാണ് ആഗ്രഹം എന്നൊക്കെ പറഞ്ഞു. ഒരു അത്ഭുദവും ബഹുമാനവുമൊക്കെയാണ് തോന്നിയത്. ഞങ്ങടെ സ്വന്തം ഗാന്ധി അനീഷ്‌ സംസാരിക്കുന്നപോലെ ഉണ്ട്. കോളേജിലെ കൂട്ടുകാരനാണ്, ബാക്കി ആളുകൾ കുറ്റംകാണുന്ന എല്ലാ കാര്യങ്ങളിലും എന്തെങ്കിലുമൊരു നന്മ കാണുന്ന ആളാണ് ഞങ്ങടെ അനീഷ്‌. 

ഇന്ന് ഡൽഹി പരമാവധി കാണണമെന്ന ആഗ്രഹവുമായി ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. വഴിയിലിടയ്ക്ക് വലിയൊരു ഗ്രൗണ്ട് കണ്ടപ്പോ അങ്ങോട്ട് കേറി. ആളുകൾ കുറച്ചുപേരൊക്കെ വ്യായാമം ചെയ്യുന്നു, കുറച്ചുപേർ ക്രിക്കറ്റുകളിക്കുന്നു. അൽപനേരം അത് കണ്ടുനിന്നിട്ട് മെട്രോകയറാൻ പോയി. രാവിലത്തെ മഞ്ഞും പുല്ലുനനയ്ക്കുന്ന വെള്ളവുമൊക്കെ ഗ്രൗണ്ടിലുണ്ടായിരുന്നു. ചെരുപ്പ്മുഴുവൻ ചെളിയായി കൊളമായി. മെട്രോ സ്റ്റേഷനിൽ വാഷ്റൂമിൽ പോയി കഴുകി. ഇവിടെ വാഷ്റൂം ഒക്കെ കോൺട്രാക്ട് കൊടുത്തേക്കുകയാണെന്ന് തോന്നുന്നു, നമ്മുടെപോലെയല്ല, പേ ആൻഡ് യൂസ് ആണ്. 

ഒന്നുരണ്ട് ദിവസംകൊണ്ടുതന്നെ ഇവിടുത്തെ മെട്രോ എനിക്ക് സ്വന്തം വണ്ടിപോലെ ആയി. ആ ഒരു കോൺഫിഡൻസിൽ ചെന്നതാ, പക്ഷേ പീക്ക് ടൈം ആയിപ്പോയി, എല്ലാരും ഓഫീസിലോക്കെ പോണ സമയം. തിരക്കുകാരണം ആദ്യത്തെ മെട്രോയ്ക്കു കയറിയില്ല, അടുത്തതിനും അതേ അവസ്ഥ, പക്ഷേ ഇടിച്ചങ്ങ് കയറി. ഇടയ്ക്ക് ഏതോ ഒരു പ്രധാന സ്റ്റോപ്പിൽ ആളുകൾ കൂട്ടത്തോടെ ഇറങ്ങി. എനിക്ക് ഇറങ്ങേണ്ടായിരുന്നു, എന്നാൽ ആ ഒഴുക്കിൽ ഞാൻ പെട്ടുപോയി. ഒഴുക്കിനെതിരെ നീന്താൻ നോക്കിയപ്പോൾ കൂടുതൽ ശക്തിയിൽ വെളിയിലോട്ട് നീങ്ങിപ്പോയി. പാടുപെട്ടാണ് തിരിച്ചുകയറിയത്. 
മെട്രോ ഇറങ്ങി ഒരുകിലോമീറ്റർ നടന്ന് ലോട്ടസ് ടെംപിൾ കാണാൻ പോയി. വഴിയിൽ ഇടയ്ക്ക് ആളുകൾ നീണ്ടനിരയിൽ കയ്യിൽ കുറേ തട്ടവും പൂജാസാധനങ്ങളുമൊക്കെയായി നിൽക്കുന്നത് കണ്ടു, അവരുടെ കാലിൽ ചെരിപ്പൊന്നുമില്ല, നടുറോഡിലാണ് നിൽക്കുന്നത്. പണിപാളി എന്ന് ഓർത്തപ്പോഴാണ് മാപ്പ് പറഞ്ഞത്‌ എനിക്ക് പോകാനുള്ളത് കുറച്ചുകൂടി അപ്പുറത്തേക്കാണെന്ന്. ഇത് കൽക്കാജി മന്ദിർ എന്ന വേറേ ഏതോ അമ്പലത്തിന്റെ തിരക്കായിരുന്നു. 
വഴിയിൽ പണിക്കേഴ്സ് ട്രാവൽസിന്റെ ബസ് കണ്ടു, നോർത്ത്ഇന്ത്യയിൽ ഫേമസായിട്ടുള്ള മലയാളിഗ്രൂപ്പ് ആണ്. 

ലോട്ടസ് ടെമ്പിളിന്റെ വലിയ കോമ്പൗണ്ടിലൂടെ ഞാൻ അകത്തേക്കുനടന്നു. വിശാലമായ പുൽമൈതാനത്ത് കുറേ കുഞ്ഞൻ ഓറഞ്ച്മരങ്ങൾ നിറയെ കായ്ച്ചുനിപ്പുണ്ട്. അവിടെയുള്ള എല്ലാ മരങ്ങളും ചെടികളും ബോൺസായിപോലെ ഉണ്ട്. എനിക്ക് തോന്നുന്നു ആ മുപ്പതേക്കറിന്റെ ഒത്തനടുക്കുള്ള വെള്ളത്താമരരൂപം ഏറ്റവും പ്രധാനമായിത്തന്നെ കാണാൻ മറ്റെല്ലാം മനഃപൂർവം ചെറുതാക്കി നിർത്തിയിരിക്കുകയാണ്. ചെരുപ്പുകൾ അവിടെവച്ചിരിക്കുന്ന സഞ്ചിയിലാക്കി പ്രത്യേകസ്ഥലത്ത് അവർ വാങ്ങിവച്ചു. പിന്നെ വരിയായി പടിക്കെട്ടുകൾ നടന്ന് ഉയരത്തിലുള്ള വെള്ള ശില്പത്തിലേക്ക് നടന്നു. വെളിയിൽ അൽപനേരം വരിയായി നിർത്തിയിട്ട് വോളന്റീർമാർ ആ ടെമ്പിളിനെപ്പറ്റിയും അതിന്റെ ഉദ്ദേശത്തെപ്പറ്റിയുമൊക്കെ പറഞ്ഞു. ലോകത്ത് എട്ടോളം സ്ഥലത്ത് ഇവർക്ക് ഇതുപോലെ ആരാധനാസ്ഥലം ഉണ്ടെന്നും എല്ലാ മാനവരാശിയെയും ഉൾകൊള്ളുന്ന ഒരു തനതായ മതമാണ് ഇതെന്നും അവർ പറഞ്ഞു. ബഹായികൾ എന്നാണ് ഇവർ അറിയപ്പെടുന്നത്. അകത്ത് ഫോൺ ഉപയോഗിക്കരുതെന്നും സംസാരിക്കരുതെന്നും പറഞ്ഞത്‌ കുറച്ച് തമിഴരും നോർത്ത് ഈസ്റ്റ്‌ന്റെ ഏതോ ഭാഗത്തുനിന്നുള്ള ആളുകളും തീരെ കേട്ടതായി ഭാവിച്ചില്ല. അകത്തുവച്ച് വോളന്റീർമാർ പലതവണ ഈ രണ്ടുകൂട്ടരേയും വിലക്കുന്നതുകണ്ടു. ചെയ്യരുതെന്ന് പറയുന്നത് എന്തിനാണ് നമ്മൾ ഇത്ര അഹങ്കാരികളായി ചെയ്യുന്നതെന്ന് ആലോചിച്ചുപോയി. 
അകത്ത് ഒരു ക്രിസ്ത്യൻപള്ളിയുടെ രൂപമാണ്, തടിയിൽ മാർബിൾ കൊണ്ടുള്ള ഇരിപ്പിടം, മുകളിലേക്ക് നോക്കുമ്പോൾ താമരയുടെരൂപമുള്ള ബിൽഡിങ്ങിന്റെ ഏറ്റവും നടുക്ക് ചന്ദ്രക്കലയും അറബിപോലെ എന്തോ എഴുത്തും,കേൾക്കുന്ന പ്രാർത്ഥന ഹിന്ദുക്കളുടേതുപോലെ, മൊത്തത്തിൽ ഒരു സർവമതസ്ഥലം. ആളുകൾക്ക് എത്രനേരംവേണമെങ്കിലും മൗനമായി ഇരിക്കാം, മറ്റ് പ്രതിഷ്ഠകളൊന്നുമില്ല. കുറച്ചുനേരം കണ്ണടച്ചിരുന്നു, എന്തൊരു സമാധാനം, ചുറ്റിലും ഒൻപത് കുളങ്ങളുണ്ട്, അതിലെ വെള്ളത്തിന്റെ തണുപ്പ് ഉള്ളിലേക്ക് തഴുകിവരുന്നു. അമ്മയെപ്പോലെ സമാധാനം കൊതിക്കുന്നവർക്ക് ഈ സ്ഥലം എന്തായാലും ഇഷ്ടമാകുമെന്ന് തോന്നി. 
തിരികെ ഇറങ്ങുമ്പോൾ ഒരു മദാമ്മ വോളന്റീരോട് ചോദിക്കുന്നു എന്തായാലും ഈ മതം തുടങ്ങിയത് ഏതോ ഒരാൾ ആണല്ലോ, അയാളുടെ മതം ഏതായിരുന്നെന്ന്. ഹഹ മനുഷ്യരെ അങ്ങനെയൊന്നും സർവമതത്തിലേക്ക് അടുപ്പിക്കാൻ പറ്റില്ലാന്ന് ആ മദാമ്മയുടെ മുഖത്ത് എഴുതിയിട്ടുണ്ട്. 

തിരികെ വിശാലമായ കോമ്പൗണ്ടും അതിലെ സുന്ദരമായ പൂക്കളും മരങ്ങളുമൊക്കെ കണ്ട് വെളിയിലിറങ്ങി. അടുത്തുകണ്ട ചെറിയ കടയിൽനിന്ന് ഒരു ലസ്സി വാങ്ങി, പേട ചീകിയിട്ടപോലെ എന്തോ ഒരു സാധനവും അയാൾ എക്സ്ട്രാ ചേർത്തു. മണ്ണുകൊണ്ടുള്ള പ്രത്യേകം ഗ്ലാസിൽ അത് കുടിച്ചപ്പോൾ രസമുകുളങ്ങൾ സന്തോഷംകൊണ്ട് തുള്ളിച്ചാടി. ഇന്നുവരെ ഞാൻ കുടിച്ചിട്ടുള്ളതിൽ ഏറ്റവും മനോഹരമായ ലസ്സി. തൈരിൽ മധുരമിട്ട സാധനം എന്നുപറഞ്ഞ് പണ്ട് മാനസികമായി അടുക്കാൻ കഴിയാത്ത ഐറ്റമായിരുന്നു ലസ്സി എനിക്ക്, കാലം എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഇനി ഒരിക്കൽ ഈ വഴി വന്നാൽ തീർച്ചയായും ഇവിടുന്ന് വീണ്ടും കുടിക്കുമെന്ന് ഉറപ്പിച്ച് മെട്രോ സ്റ്റേഷനിലേക്ക് വീണ്ടും നടന്നു.
ഇനി എങ്ങോട്ടുപോണമെന്ന് ചോദിച്ചപ്പോൾ ചാറ്റ്ജിപിടി ഒരുപിടി ഓപ്ഷനുകൾ തന്നു. അതിൽ സഫ്‌ദർജംഗ് ടോംബ് കാണാമെന്ന് തീരുമാനിച്ചു. മെട്രോയിൽ അതിനുപറ്റിയ ഒരു സ്റ്റേഷനിലേക്ക് യാത്രതുടങ്ങി. ഇവിടെ ശ്രദ്ധിച്ച പ്രധാനപ്പെട്ട ഒരു കാര്യം - മുതിർന്നവർക്കുവേണ്ടി എപ്പോഴും ആളുകൾ ഒരു മടിയുംകൂടാതെ അങ്ങോട്ടുപറഞ്ഞ് സീറ്റ്‌ ഒഴിഞ്ഞുകൊടുക്കുന്നു, നമ്മടെപോലെ വയ്യാത്തവരെ കാണുമ്പോ ഉറക്കം നടിക്കുന്നില്ല. മെട്രോ ഇറങ്ങി വീണ്ടും ഒരു ഒന്നര കിലോമീറ്റർ നടന്നു. ഹൈവേയിൽ രണ്ടുവശത്തും വീതിയുള്ള നടപ്പാതയുണ്ട്. അതിലൂടെ റിലാക്സ്ഡ് ആയിട്ട് നടന്നു. എതിരെ ഒരു പെൺകുട്ടി വന്നു, അതിന്റെ ഒരു കണ്ണിന് എന്തോ പ്രശ്നമുണ്ട്. അടുത്തെത്തിയപ്പോൾ അത് പേടിച്ച് ദൂരേക്ക് മാറിപ്പോയി. ജീവിതത്തിൽ എന്തെങ്കിലും ഭയങ്കരമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ആളായിരിക്കാം എന്ന് തോന്നി. 
താജ്മഹലിന്റെ ആൾക്കൂട്ടമില്ലാത്ത വെർഷൻ ആയിരുന്നു സഫ്‌ദർജംഗ് ടോംബ്. അതുപോലെതന്നെ വിശാലമായ ഒരു കോമ്പൗണ്ടിൽ ഒത്തനടുക്ക് ഏകദേശം അതേരൂപത്തിൽ ചെങ്കല്ലുകൊണ്ട് പണിതിരിക്കുന്ന ഒരു ശവകുടീരം, നേരെ മുന്നിൽ നീളത്തിലുള്ള തടാകം, ഇപ്പോൾ വെള്ളമില്ലെന്നുമാത്രം . താജ്മഹൽ പോലെതന്നെ, ശവകുടീരമാണെന്ന് തോന്നുകയേയില്ല. ഒരു ചെറിയ കൊട്ടാരംപോലെയുണ്ട്. റോഡിനരികിലെ കവാടത്തിനടുത്തുനിന്ന് ഈ പറഞ്ഞ കൊട്ടാരസമമായ ശവകുടീരത്തിലേക് നല്ല ദൂരമുണ്ട്. ഇല്ലാത്തത് ഉണ്ടെന്ന് സങ്കല്പിച്ചുനോക്കിയിട്ടുണ്ടോ. ദൂരേന്ന് കൊട്ടാരത്തിലേക്ക് നടക്കുമ്പോൾ അതിന്റെ മട്ടുപ്പാവിൽ നിന്ന് എനിക്ക് മനസ്സിലാവാത്ത ഭാഷയിൽ രാജാവും മറ്റുള്ളവരും എന്തൊക്കെയോ വിളിച്ചുപറയുന്നപോലെ സങ്കല്പിച്ചു. രോമാഞ്ചം. ശരിക്കും ഞാൻ ചരിത്രത്തിലേക്ക് നടക്കുകയാണ്. രാജാവ് നിന്നിരുന്ന മട്ടുപ്പാവിൽനിന്നും താഴേക്ക് നോക്കുമ്പോൾ സ്പടികവെള്ളം നിറഞ്ഞ നീളൻ തടാകം സങ്കല്പിച്ചു , അതിനുചുറ്റും വലിയൊരു പൂന്തോട്ടം,എന്തൊരു ഗ്രാൻഡ് വ്യൂ. 
അകത്തു കയറി. കയറിയപ്പോൾത്തന്നെ തണുത്ത ഒരു കാറ്റ് വന്നുപൊതിഞ്ഞു. ഒരു ഏസി റൂമിനകത്ത് നിൽക്കുന്നത്പോലെ. വെളിയിലെ കത്തുന്ന വെയിൽ ഇവിടെ അറിയാനേയില്ല. വാസ്തുവിദ്യ എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയായിരിക്കണം. ഇവിടെ നിൽക്കുമ്പോൾ വാട്ട് ഐ ഫീൽ ഈസ് ജസ്റ്റ് വൗ.
വലിയ വാതിലുകളുണ്ട് നാലുവശത്തും, കതകില്ല,അതിന്റെ കമാനങ്ങളെല്ലാം മാർബിൾകൊണ്ടാണ് പണിതിരിക്കുന്നത്. 
അകത്ത് പല ഉത്തരങ്ങളിൽനിന്നും ചങ്ങല കൊണ്ടുള്ള വലിയ കൊളുത്തുകൾ താഴേക്ക് തൂങ്ങി കിടപ്പുണ്ട്, എനിക്ക് മനസ്സിലായതുവെച്ച് ശവകുടീരത്തിനുമുകളിൽ ഒരു മകുടമുണ്ട് പള്ളിയുടെ മുകൾവശം പോലെ, അതിന്റെ ഭാഗങ്ങൾ ടൈറ്റ് ചെയ്തു വെച്ചിരിക്കുന്നതാണെന്ന് തോന്നുന്നു ഈ കൊളുത്തുകൾകൊണ്ട് . ഗോപുരത്തിന്റെ നടുക്ക് മാർബിൾകൊണ്ട് ഒരു ചെറിയ കല്ലറയുണ്ട്. അവിടുന്ന് പിന്നിലേക്ക് നോക്കുമ്പോഴും മുന്നിൽ നിന്ന് കണ്ടപോലത്തെ അതേ നീളത്തിൽ ഒരു തടാകം. വെള്ളം ഉണ്ടായിരുന്ന സമയത്ത് എന്തൊരു ഗ്രാൻഡ് ആയിരുന്നിരിക്കും ഈ ശവകുടീരം എന്ന് ഞാൻ ചിന്തിച്ചു നോക്കി. 
ചുറ്റുമുള്ള വലിയ മരങ്ങളും മനോഹരമായ പൂന്തോട്ടവും, എത്ര ശാന്തമായ സ്ഥലം.പണ്ടും ഇത് ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നോ എന്തോ. കാലം മുന്നോട്ടുപോകുംതോറും പഴയ പലതും മായ്ച്ചുകളയാനുള്ള അധികാരികളുടെ വ്യഗ്രതയിൽ ഇതൊന്നും മാഞ്ഞുപോകാതിരിക്കട്ടെ, ഇതൊക്കെ ഒരു ഓർമ്മപ്പെടുത്തൽ മാത്രമല്ല ഇതുപോലെയുള്ള ഭീകരനഗരങ്ങൾക്ക് നടുവിലുള്ള ശ്വാസകോശം കൂടിയാണ്. വിശാലമായ പൂന്തോട്ടത്തിൽ മാവിന് ചുറ്റും ഇന്നത്തെ തലമുറയിലെ കുട്ടി രാജാക്കന്മാരും രാജ്ഞിമാരും കണ്ണുകെട്ടി കളിക്കുന്നുണ്ട്. വരണ്ടുകിടക്കുന്ന തടാകത്തിന് നടുവിലെ ചെറിയൊരു തൂണിൽ ഒരു കുഞ്ഞുകിളി എന്തോ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എന്നെങ്കിലും ഒരു കാലത്ത് ഇതിനുള്ളിൽ വെള്ളം നിറയുമായിരിക്കും പിന്നെയും.
 വിശാലമായ പൂന്തോട്ടത്തിലൂടെ ഒന്ന് നടന്നു. ഒരുപാട് നടക്കാനുണ്ട്. നാല് ദിക്കിലും തോട്ടക്കാരൻ ഉണ്ട്. ഒരാൾ പുല്ലുചെത്തുന്ന മെഷീൻ തള്ളിക്കൊണ്ട് നടക്കുന്നു, സൈഡിലുള്ള വലിയ മരങ്ങളിലോട്ട് കുഞ്ഞുകുഞ്ഞ് അണ്ണാൻകുട്ടന്മാർ ഓടിനടക്കുന്നുണ്ട്, ഇലയില്ലാത്ത ഒരു നെല്ലിമരം അത്യാവശ്യം നല്ലരീതിയിൽ കായ്ച്ചുനിൽപ്പുണ്ട്.

പണ്ട് ഇവിടം എങ്ങനെയായിരുന്നു എന്നറിയില്ല. എന്നാൽ ഇന്ന് ഇവിടെ നിൽക്കുമ്പോൾ മൊത്തത്തിൽ ഒരു സന്തോഷമുണ്ട്. ഇവിടുത്തെ ടോയ്ലറ്റ് പോലും അത്ഭുദപ്പെടുത്തുന്നു, എന്തൊരു വൃത്തി. ഈ കാണുന്ന പത്തുമുപ്പത് ഏക്കറിൽ ഇപ്പോൾ മൊത്തത്തിൽ ഒരു നാല്പത് ആളുകളെ കാണു, ഇവിടുത്തെ ഇരുപത് ജോലിക്കാരുൾപ്പെടെ. ആൾക്കൂട്ടം ഇല്ലാത്ത ഈ മനോഹരതീരം ഒരുപാട് ഇഷ്ടമായി. ഇവിടുന്ന് പോകാനേ തോന്നുന്നില്ല. ഈ ടോംബിനെ ചരിത്രകാരന്മാർ വിളിക്കുന്നത് ദി ലാസ്റ്റ് ഫ്ലിക്കർ ഇൻ ദി ലാംപ് ഓഫ് മുഗൾ ആർകിട്ടക്ചർ അറ്റ് ഡൽഹി എന്നാണ് .മനസ്സില്ലാമനസ്സോടെ പച്ചപ്പിന്റെ ഈ സമാധാനതീരത്തുനിന്ന് വീണ്ടും മാസ്കുവച്ച് ഞാൻ റോഡിലേക്ക് നടന്നു.

അനന്തുചേട്ടന് എന്നെപോലെയല്ല ശരിക്കും ട്രെയിനിങ് ഉള്ളതുകൊണ്ട് ഉച്ചക്ക് ക്ലാസ്സ് കഴിഞ്ഞിട്ട് ഒരുമിച്ച് കുത്തബ്മിനാർ കാണാൻ പോകാമെന്ന് പറഞ്ഞു. അതുവരെ ഇനി വേറേ എന്തുചെയ്യുമെന്ന് നെറ്റിനോട് ചോദിച്ചപ്പോൾ അടുത്ത് ലോധിഗാർഡൻ ഉണ്ടെടാ കൊച്ചേ എന്ന് നെറ്റ്. 
ലോധി മുഗളന്മാർക് തൊട്ടുമുന്നത്തെ രാജാവായിരുന്നു. സഫ്‌ദർജങ്ങിനെക്കാൾ വളരെ വലുതാണ് ലോധിഗാർഡന്റെ ഏരിയ. ഇവിടെ കൂടുതൽ മരങ്ങളും ചെടികളുമുണ്ട്, പല ശവകുടീരങ്ങളുണ്ട്. കുടീരങ്ങളെല്ലാം പക്ഷേ നാശാവസ്ഥയിലാണ്. ഇവിടുത്തെ കല്ലറകൾ വെട്ടുകല്ലിന് മുകളിൽ സിമന്റ്കൊണ്ടുള്ളതാണ്.
അതിൽപോലും ആരൊക്കെയോ കൊത്തിവരച്ച് സ്വന്തം പേരും കാമുകിയുടെ പേരുമൊക്കെ എഴുതിയിട്ടുണ്ട്. എന്തൊരു വിരോധാഭാസം. 

പുറത്ത് കാവൽ നിൽക്കുന്ന സെക്യൂരിറ്റി അപ്പൂപ്പനിട്ടിരിക്കുന്ന യൂണിഫോം നമ്മുടെ കൊച്ചി മെട്രോസ്റ്റേഷനിലെ സെക്യൂരിറ്റിക്കാർ ഇടുന്നത് തന്നെയാണ്. നോക്കിയപ്പോൾ കമ്പനി ഒന്നുതന്നെ - എസ് ഐ എസ് സെക്യൂരിറ്റി. സഫ്ദർജങ്കിലെയും ഇവിടെയും ശവകുടീരങ്ങളുടെ മുകളിലെ നിലയിലേക്ക് കയറാൻ പടവുകൾ ഉണ്ട്. അതെല്ലാം പക്ഷേ ഇപ്പോൾ അടച്ചിരിക്കുകയാണ്. എന്തിനായിരിക്കും ശവകുടീരങ്ങൾക്ക് മുകളിലൊക്കെ ഇങ്ങനെ ഗാലറിയിൽനിന്ന് കാണുന്നത്. ഒരുപക്ഷേ മുകളിലെ നിലയിൽ പോയിരുന്ന് താഴേക്ക് നോക്കി പ്രാർത്ഥിക്കുന്നതായിരിക്കുമോ. 
ഇവിടുത്തെ മറ്റൊരു ശവകുടീരത്തിലെ കൊത്തുപണികൾകണ്ട് കണ്ണുതള്ളി നിന്നു. എത്ര വർഷമെടുത്തുകാണും അങ്ങനെ ഭിത്തി നിറയെ കൊത്തിവയ്ക്കാൻ എന്നാണ് ഞാൻ ചിന്തിച്ചത്. കുറേ ചിത്രങ്ങളും പിന്നെ അറബിയിലോ ഉറുദുവിലോ ഒക്കെയുള്ള എഴുത്തുമൊക്കെയായി ഉഗ്രനൊരു പ്രിന്റെഡ് സാരിപോലെ നിൽക്കുന്നു ആ ഭിത്തികൾ.
തിരികെ വീണ്ടും മെട്രോസ്റ്റേഷനിലേക്ക് നടന്നു. നടക്കുന്ന വഴിയിലൊക്കെ നല്ല പോഷ് കുറെ വീടുകൾ കണ്ടു, വലിയ ഗേറ്റുകളും മതിലുകളുമൊക്കെയുള്ള ആ വീടുകളുടെ ഫ്രണ്ടിൽ ഹൈവേയ്ക്ക് സമാന്തരമായി നമ്മുടെയൊക്കെ ബൈപ്പാസ് പോലെ റോഡുകൾ ഉണ്ട്. അവിടെയൊക്കെ നല്ല സൂപ്പർ കാറുകൾ പാർക്കുചെയ്തിട്ടുണ്ട്. ടിപ്പ്ടോപ്പിൽ കോട്ടും സ്യൂട്ടുമിട്ട ഡ്രൈവർമാർ കാറിന്റെ മുകളിലെ ഇലകളൊക്കെ തട്ടിമാറ്റുന്നു. നമ്മുടെ പനമ്പിള്ളി നഗർ പോലെ നല്ല നടപ്പാതകൾ കിലോമീറ്റർ കണക്കിന് നീളത്തിലുണ്ടിവിടെ. അതുകൊണ്ട് മാപ്പ് നോക്കി ഒരു താളത്തിലങ്ങ് നടന്നു. ഇന്ന് ഇതുവരെ അഞ്ച് കിലോമീറ്ററെങ്കിലും നടന്നിട്ടുണ്ട്. 


ഡൽഹി : വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും

രാവിലെ റെഡിയായി ട്രെയിനിങ് സെന്ററിലേക്ക് പോയി. അവിടെയാണെങ്കിലോ ഒരു നൂറായിരം ക്ലാസ്സുകളും കോഴ്സുകളും ഒരുപാട് ട്രെയിനർമാരും എല്ലാമുണ്ട്. എന്റെ കോഴ്സിന്റെ പേരൊക്കെ സ്‌ക്രീനിൽ എഴുതിയിട്ടുമുണ്ട്, പക്ഷേ തപ്പിപ്പിടിച്ച് ക്ലാസ്സിലെത്തിയപ്പോൾ അവിടെ കുറേ കമ്പ്യൂട്ടറുകൾ ഓണാക്കി വച്ചിട്ടുണ്ടെന്നല്ലാതെ ഒരു പൂച്ചക്കുഞ്ഞുപോലുമില്ല. മറ്റൊരു സ്ഥലത്ത് വേറേ ഏതോ കോഴ്സിന്റെ കോർഡിനേറ്റർ ഇരിപ്പുണ്ട്. അവര് പറഞ്ഞതനുസരിച്ച് കുറച്ചുനേരം ആ കമ്പ്യൂട്ടർലാബിൽ ആരെങ്കിലും വരുന്നതുകാത്ത് ഇരുന്നുനോക്കി. അവസാനം, ഇനിയും ഇരുന്നാൽ ഞാനാണ് ഫാക്കൽറ്റിയെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുമെന്ന് മനസ്സിലായപ്പോൾ അവിടുന്നിറങ്ങി. വന്ന വഴിയെല്ലാം തിരികെനടന്ന് അഡ്മിൻ സെക്ഷനിൽ പോയി അന്വേഷിച്ചു. അവർ ആ സത്യം പറഞ്ഞു, എന്റെ കോഴ്സ് ക്യാൻസൽഡ് ആൻഡ് പോസ്റ്റ്പോൻഡ്. ഇനി എന്തുചെയ്യുമെന്നറിയാതെ മറ്റവനെത്തന്നെ വിളിച്ചു, ചാറ്റ്ജിപിടിയെ. അവൻ ധൈര്യംതന്ന് കൊല്ലാൻ നോക്കി. ഇവിടുന്നൊരു മെയിൽ വാങ്ങി പരിപാടി ക്ലോസ് ചെയ്തേക്കാൻ അവൻ ഉപദേശിച്ചു. ഞാൻ അങ്ങനെതന്നെ ചെയ്തു. പിന്നെ അവിടുന്നുകിട്ടിയ മെയിൽ ഓഫീസിലോട്ട് അയച്ചിട്ട് പറഞ്ഞു സാർ ഞാൻ പെട്ടിരിക്കുകയാണ്. ഉള്ളിൽ തുള്ളിച്ചാടുന്ന സന്തോഷം മെയിലിലൂടെ പുറത്തുവരല്ലേ എന്ന് പ്രാർത്ഥിച്ചു. പിന്നെ ഒന്നും നോക്കിയില്ല, ഇറങ്ങി, ഇനി ഡൽഹിയൊന്ന് സമാധാനമായി കാണണം. 
പണ്ട് ചെന്നൈയിൽ ഒരുമിച്ച് ജോലിചെയ്ത ഒരു ഹരിയാനക്കാരൻ കൂട്ടുകാരൻ ഇപ്പോൾ ഡൽഹിയിൽ റെയിൽവേയിലാണ്, ഇന്നലെ ഡൽഹിയിലെത്തിയ വിവരം സ്റ്റാറ്റസ് ഇട്ടപ്പോൾത്തന്നെ അവൻ വിളിച്ചിരുന്നു. ഇന്നിനി ഒന്നും നോക്കാനില്ലല്ലോ, നേരെ ഏറ്റവും അടുത്ത മെട്രോ കേറി, നെറ്റ് പറഞ്ഞപോലെ മജന്ത ലൈനും യെല്ലോ ലൈനുമൊക്കെ മാറിക്കയറി (ഇവിടെ കൊച്ചിപോലല്ല ഒരുപാട് നിറങ്ങളുടെ പേരിൽ മാർക്ക്‌ ചെയ്ത പലപല റൂട്ടുകളാണ് ) അവന്റെ ഓഫീസിന്റെയടുത്തെത്തി, ഇന്നലെ പോയ അതേ കൊണാട്ട് പ്ലേസ് ന്റെ അടുത്ത്. കുറേ ദൂരേന്ന് ഓടിവന്ന് സ്നേഹത്തോടെ അവൻ കൈതന്ന് കെട്ടിപ്പിടിച്ചു. എത്ര വർഷങ്ങൾക്കുശേഷമാണ് ഈ കണ്ടുമുട്ടലെന്ന് ഞങ്ങൾ പരസ്പരം അത്ഭുദപ്പെട്ട് ഓർത്തുനോക്കി, ഏറ്റവും കുറഞ്ഞത് എഴുവർഷമെങ്കിലും ആയിട്ടുണ്ട്. എങ്കിൽപോലും തമ്മിൽ നോക്കിയിട്ട് രണ്ടുപേർക്കും വലിയ മാറ്റമില്ല എന്ന് അന്യോന്യം പറഞ്ഞു. അവിടെയൊരു ഹോട്ടലിൽകയറി ഞങ്ങടെ കോമണായ മറ്റൊരു കൂട്ടുകാരനെ വീഡിയോകോളും വിളിച്ച്, ഒരു പ്ലേറ്റിൽനിന്ന് ഭക്ഷണമൊക്കെ കഴിച്ച്, കുറേ വിശേഷങ്ങളൊക്കെ പറഞ്ഞ് അങ്ങനെയിരുന്നു. അവന് നാലുവയസ്സുള്ള ഒരു കുഞ്ഞുണ്ട്, അടുത്ത കുഞ്ഞിനെ ദത്തെടുക്കാനാണ് പ്ലാൻ. എനിക്കും അങ്ങനെയൊരു പ്ലാൻ ഉണ്ടായിരുന്നകാര്യം ഞാൻ ഓർത്തു, അവനോട് പറഞ്ഞു. എന്റെകാര്യത്തിൽ അതെന്തായാലും നടക്കില്ലെന്ന് പറയുമ്പോഴും അവൻ അവന്റെകാര്യത്തിൽ ഉറച്ച വിശ്വാസത്തിലാണ്. അത് കാണുമ്പോളറിയാം അവനത് നടത്തിയെടുക്കുമെന്ന്. 
അല്പംകഴിഞ്ഞ് അവന്റെ ഓഫീസ്കാണാൻ പോയി. അവിടെ കുറച്ചുനേരം സ്പെൻഡ്‌ ചെയ്തിട്ട് അവനെന്നെ അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽനിന്ന് ജനശതാബ്തിക്ക് കയറ്റി, എനിക്ക് ചിറ്റപ്പനെ കാണാൻ ഹരിയാനവരെ പോണമെന്ന് അവനോട് പറഞ്ഞാരുന്നു. സ്റ്റേഷനിൽനിന്നുതന്നെ ടിടി ഗൗരവത്തിൽ പറഞ്ഞു ലോക്കൽ ടിക്കറ്റുമായിട്ട് ഈ ട്രെയിനിൽ കയറാൻ പറ്റില്ലാന്ന്. കൂട്ടുകാരൻ അതേ ഗൗരവത്തിൽ അവൻ റയിൽവേ സ്റ്റാഫ്‌ ആണെന്നും ഞാൻ അവന്റെ കേരളത്തിൽനിന്നുവന്ന ഭായ് ആണെന്നും (ആ പറഞ്ഞ ടോൺ എന്തൊരു ആത്മാർഥമായിരുന്നു എന്ന് ഞാൻ അഭിമാനത്തോടെയും സ്നേഹത്തോടെയും ഓർക്കുന്നു - അപ്പ്ണേ ഭായി ഹേ ജെ, കേരൾ സെ ) ഇവിടുന്നു രണ്ടാമത്തെ സ്റ്റേഷൻവരെ ഏതെങ്കിലും സീറ്റ്‌ കൊടുത്തേപറ്റുവെന്നും പുള്ളിയോട് പറഞ്ഞു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ടിടി സമ്മതിച്ചു. ഒരു സ്ഥാനത്ത് ഇരുന്നാൽമാത്രം കാര്യമില്ലെന്നും അതിന്റെ പവർ കാണിച്ചാൽമാത്രമേ കാര്യമുള്ളുവെന്നും അവന്റെ ആറ്റിട്യൂട് കണ്ടപ്പോൾ തോന്നി. സത്യംപറഞ്ഞാൽ എന്നെപ്പോലുള്ള ഭൂരിഭാഗം മലയാളികളും വെറും മണുക്കൂസുകളാണ്, ഹിന്ദിക്കാരുടെ ധൈര്യമൊന്നും നമുക്കില്ല. ചെറുപ്പംമുതലേ അനുസരണ ശീലിച്ച നമുക്ക് പല കാര്യങ്ങളിലും ആവശ്യത്തിൽകൂടുതൽ വിനയമാണ്, അതുകൊണ്ടുതന്നെ വരുന്നവരും പോണവരുമൊക്കെ നമ്മുടെ പുറത്ത് കുതിരകയറുകയും ചെയ്യും. ആ എന്തേലുമാട്ടെ. എന്തായാലും തിരിച്ചുചെല്ലുമ്പോ മിക്കവാറും ചൊറിയൻ ഓഫീസർ തെറിപറയും, എങ്കിപ്പിന്നെ ഇനി ഉള്ളദിവസം ഡൽഹി ഒന്ന് കണ്ടിട്ടുതന്നെ കാര്യമെന്ന് ഉറപ്പിച്ചതാ രാവിലെതന്നെ. അതുകൊണ്ട് മുന്നോട്ടുവച്ച കാൽ മുന്നോട്ടുതന്നെ. ചിറ്റപ്പൻ ഡൽഹിയുംകടന്ന് ഹരിയാനയിൽ ആണ് ഇപ്പോൾ ഉള്ളത്. പഞ്ചാബിനുപോകുന്ന ട്രെയിനിൽ ആദ്യം കുറച്ചുനേരം സീറ്റ്‌ കിട്ടിയെങ്കിലും പിന്നെ നല്ല കിടിലൻ പഞ്ചാബി അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഇടിച്ചുകയറി. പിന്നെ കുറച്ചുനേരം നിന്നു. ഇടക്ക് തീരെ വയ്യാത്ത ഒരു അപ്പൂപ്പൻ പത്തുരൂപയുടെ മിട്ടായിപ്പാക്കറ്റുമായി ഉറക്കെ സംസാരിച്ച് നടന്നുവന്നു. ഭിക്ഷ ആയിട്ട് ആരും കാണരുതെന്നും ഭിക്ഷ എടുക്കുന്നതുതന്നെ തെറ്റാണെന്നുമൊക്കെ വിളിച്ചുപറയുന്നുണ്ട് പുള്ളി. ദേഹമൊക്കെ മൊത്തത്തിൽ വിറയ്ക്കുകയാണ്. എങ്കിലും ഈ പ്രായത്തിലും ആരോടും യാചിക്കാതെ ജീവിക്കാൻ അദ്ദേഹം പാടുപെടുന്നത് കാണുമ്പോൾ സങ്കടം തോന്നി. പുള്ളിയുടെ അഭിമാനത്തെ ചോദ്യംചെയ്യാതെ ഒരു പാക്കറ്റ് വാങ്ങി. അടുത്തിരുന്ന ഒരു പഞ്ചാബി അങ്കിൾ ഒരു പാക്കറ്റ് വാങ്ങിയിട്ട് നൂറുരൂപ കൊടുത്തു, അതിന്റെ ബാക്കി തൊണ്ണൂറ്‌രൂപ എണ്ണിക്കൊടുക്കാൻ ഈ അപ്പൂപ്പൻ നന്നായി ബുദ്ധിമുട്ടി, പുള്ളിയുടെ കയ്യിലുള്ള നോട്ടുകൾ പലതും പിഞ്ചിപ്പോകാറായതുമായിരുന്നു. ആ തൊണ്ണൂറ്‌രൂപ കൊടുത്തപ്പോഴേക്കും പാവത്തിന്റെ കയ്യിലെ പൈസ ഏകദേശം തീർന്നതായി കാണപ്പെട്ടു. തിരക്കിനിടയിലൂടെ ആ മനുഷ്യൻ നടന്നകന്നു. എന്താണ് ജീവിതം. ജീവനുള്ളതുവരെ അഭിമാനത്തോടെ ജീവിക്കാനുള്ളതാണ് ജീവിതം എന്ന് പുള്ളി വിളിച്ചുപറയുന്നതുപോലെ. 
സോണിപത് സ്റ്റേഷനിൽ വണ്ടിയിറങ്ങി, ഒരു പരീക്ഷണത്തിന് ഊബർ ബൈക്ക് എടുത്ത് ചിറ്റപ്പന്റെ ഫാക്ടറിയിൽ പോകാം എന്ന് തീരുമാനിച്ചു. ബൈക്ക് ബുക്ക്‌ ചെയ്ത് ഇത്തിരികഴിഞ്ഞപ്പോ ചിറ്റപ്പൻ വിളിച്ചിട്ട് പറഞ്ഞു സ്റ്റേഷനിലോട്ട് വന്നോണ്ടിരിക്കുവാണെന്ന്. അങ്ങനെ ഞാൻ വീണ്ടുമൊരു ബാധ്യതയായി. ചിറ്റപ്പൻ കാറുംകൊണ്ട് വന്നു. പൊടിയും തിരക്കുമുള്ള മങ്ങിയ വഴിയിലൂടെ കുറേദൂരം പോയി, പോണവഴിക്ക് ഇടക്കൊരു കടയിൽ നിർത്തി മുസംബിജ്യൂസ് കുടിച്ചു, കുറച്ച് ഉപ്പിട്ട ജ്യൂസ്‌, പിന്നെ ഒരു ഓറഞ്ച്നിറവും, മൊത്തത്തിലൊരു വെറൈറ്റി. പോകുംതോറും ചെന്നൈയിലെ പൊടിപിടിച്ച വഴികൾപോലെ തോന്നി. മുന്നോട്ട് പോകുംതോറും കൃഷിയും ട്രാക്ടറുകളുമൊക്കെ കണ്ടുതുടങ്ങി, പഞ്ചാബും ഹരിയാനയുമൊക്കെ കൃഷിക്ക് പ്രധാനപ്പെട്ട സ്ഥലങ്ങളാണല്ലോ. മുഴുത്ത പോത്തുകളും ഗ്രാമീണരായ മനുഷ്യരുമൊക്കെ വഴിയിലെല്ലാമുണ്ട്. കുറേ ഉള്ളിലൊരു വഴിയിൽ ചിറ്റപ്പന്റെ ഫാക്ടറിയിൽ വണ്ടിയെത്തി. കുപ്പിവെള്ളം ഉണ്ടാക്കുന്ന കമ്പനിയാണ്. വലിയ മെഷീനുകളുള്ള, കുറേ കൺസ്ട്രക്ഷനുമൊക്കെ നടക്കുന്ന സ്ഥലം. 
അവിടം ചുറ്റിക്കണ്ടിട്ട് കുറച്ചുകഴിഞ്ഞ് ചിറ്റപ്പന്റെ താമസസ്ഥലവും കണ്ട് കുറച്ചൂടെ മുന്നോട്ട് ഒരു ടാക്സി സ്റ്റാണ്ടുപോലത്തെ സ്ഥലത്ത് ഇറങ്ങി. അവിടുന്ന് ഷെയർ ഓട്ടോയിൽ ഇടിച്ചുകയറി. ചിറ്റപ്പന് ടാറ്റാ പറയുമ്പോൾ ഞാനൊരു രണ്ടായിരത്തി ഏഴിലേക്ക് പോയി, ഞാൻ ഉത്തർപ്രദേശിൽ നവോദയായിൽ പഠിക്കുന്ന കാലം. എനിക്ക് ക്രിസ്മസ് വെക്കേഷൻ ആയപ്പോൾ പാവം ചിറ്റപ്പൻ ബുലൻഡ്ഷഹർ മുതൽ ബറുവാസാഗർവരെ ഏകദേശം നാനൂറ്റൻപത് കിലോമീറ്റർ വന്നത് എന്നെ ചിറ്റപ്പന്റെ വീട്ടിൽ കൊണ്ടുപോകാനാണ്. അന്നുപക്ഷെ കൂട്ടുകാരുടെകൂടെ നിക്കണമെന്ന് സിംപിൾ ആയിട്ട് പറഞ്ഞപ്പോ ഇത്ര ദൂരത്തൂന്നാണ് പാവം വന്നതെന്നുപോലും ഓർത്തില്ല. അന്ന് കൊണ്ടുനടന്ന് വാങ്ങിത്തന്ന സാധനങ്ങളും ഒരുമിച്ച് പോയി തീയറ്ററിൽ കണ്ട ധൂം ടു വുമൊക്കെ ഇന്ന് ദാ വീണ്ടും ഇത്ര വർഷങ്ങൾക്കുശേഷവും മനസ്സിലേക്ക് വരുന്നു. അതിനൊന്നും പകരമാവില്ല ഏതായാലും ഇന്ന് ഞാൻ പോയ അറുപത് കിലോമീറ്റർ. 
ഷെയർ ഓട്ടോയിൽ പകുതിദൂരം തല വളച്ച് കുനിച്ച് ഇരിക്കേണ്ടിവന്നു, അത്ര തിരക്കായിരുന്നു. ഇടയ്ക്കുവച്ച് ഏതായാലും നിവർന്നിരിക്കാൻ പറ്റി. കുറച്ചധികംനേരം ഹൈവേയിലൂടെ ഓടി വണ്ടി ഏതോ ഒരു മെട്രോ സ്റ്റേഷനിലെത്തി. നെറ്റ് കാര്യങ്ങളൊക്കെ എത്ര എളുപ്പമാക്കി. വളരെ എളുപ്പംതന്നെ ഏത് സ്ഥലത്തുവച്ച് ട്രെയിൻ മാറിക്കയറണമെന്നും എങ്ങോട്ട് തിരിയണമെന്നുമൊക്കെ സിംപിളായി പറഞ്ഞുതന്നു. അങ്ങനെ ഒരു ടെൻഷനുമില്ലാതെ ഡൽഹി മെട്രോയിൽ അങ്ങോളമിങ്ങോളം പല നിറത്തിലെ ലൈനുകൾ മാറിക്കയറി വീണ്ടും മാപ്പിട്ട് നടന്ന് ഹോസ്റ്റലിലെത്തി. എത്രയെളുപ്പം കാര്യങ്ങൾ. പ്രശ്‌നമൊന്നേയുള്ളു, ആരോടും സംസാരിച്ചില്ല. മാപ്പ് ഇല്ലായിരുന്നെങ്കിൽ ഒരു പത്തുപേരോടെങ്കിലും സംസാരിച്ച് സഹായംചോദിക്കേണ്ടിവന്നേനെ. ഒരു സാമൂഹ്യജീവിയാകാനുള്ള അവസരമാണ് നമുക്കെല്ലാം നഷ്ടമായിക്കൊണ്ടിരിക്കുന്നത്. അത് പറഞ്ഞപ്പോഴാണ് ഷെയർ ഓട്ടോയിലെ ഒരു കാര്യം ഓർത്തത്. എല്ലാരും ഞെങ്ങിഞെരുങ്ങി ബലംപിടിച്ച് ഇരിക്കുകയായിരുന്നു. ഓട്ടോയിൽ എന്തോ പാട്ടും ഇട്ടിട്ടുണ്ട്. കുറച്ചായപ്പോൾ ഒരു വല്യപ്പൻ പറഞ്ഞു 'ആ ക്ണാപ്പൊന്നു നിർത്ത് ' എന്ന് അർഥംവരുന്ന രീതിയിൽ എന്തോ. എല്ലാരും ചിരിച്ചു, പിന്നെ ഒന്നുരണ്ട് മിനിറ്റ് എല്ലാരും അതിനെപ്പറ്റി അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചു. ഇങ്ങനത്തെ ചെറിയചെറിയ മൊമെൻറ്സ് ആണ് ഫോണിലേക്കും നമ്മളിലേക്കും ഒതുങ്ങുമ്പോൾ നമുക്ക് നഷ്ടമാകുന്നത്. 
ഹോസ്റ്റൽന്റെ കാന്റീനിൽ എത്തി. യാത്ര തുടങ്ങിയപ്പോൾ ട്രെയിനിൽമുതൽ കഴിഞ്ഞ മൂന്നുദിവസമായി കഴിക്കുന്ന റൊട്ടിയും പനീറും വീണ്ടും മുന്നിലെത്തി. ഇന്നും ഇഷ്ടത്തോടെതന്നെ കഴിച്ചു. അങ്ങനെ ട്രെയിനിങ്ങിന്റെ ആദ്യദിവസം കഴിഞ്ഞു, ട്രെയിനിങ്ങില്ലാതെതന്നെ. 


ഡൽഹി : ആഫ്റ്റർ ഏ വെരി ലോങ്ങ്‌ ടൈം

പതിനേഴുവർഷത്തെ ഇടവേളക്കുശേഷം ഡൽഹിയിലെത്തി, സമയം ഉച്ചക്ക് പന്ത്രണ്ടര.  മുപ്പത്തിനാല് വർഷങ്ങളായിട്ട് എന്റെയൊരു  ചിറ്റപ്പൻ ഡൽഹിയുടെ പരിസരങ്ങളിലുണ്ട്. ഞങ്ങൾ ബന്ധുക്കളാരെങ്കിലും ഇവിടെ വന്നാൽ ചിറ്റപ്പനാണ് ഞങ്ങടെ ഫസ്റ്റ് ആൻഡ് ലാസ്റ്റ് പോയിന്റ് ഓഫ് കോൺടാക്ട്.  ഇപ്പോൾ പുതിയ ഒരു കമ്പനിയിലാണ്  ചിറ്റപ്പന് ജോലി. ഞായറാഴ്ച ഡ്യൂട്ടി ഉണ്ടായിരുന്നതുകൊണ്ട്  സ്റ്റേഷനിൽ വരാൻ സാധ്യതയില്ലെന്ന് ചിറ്റപ്പൻ പറഞ്ഞിരുന്നു. പകരം സ്വീകരിക്കാൻ പെങ്ങന്മാർ വന്നു , ചിറ്റപ്പന്റെ മക്കൾ - അച്ചുവും ചിന്നുവും . ഞങ്ങൾ തമ്മിൽ കാണുന്നത്  വർഷങ്ങൾക്ക്ശേഷമാണ്. പക്ഷേ കണ്ട സെക്കന്റിൽത്തന്നെ വർഷങ്ങളുടെ അകലം ഠപ്പേന്ന് ഇല്ലാണ്ടായി. പിന്നെ രണ്ടുംകൂടെ എന്നെയുംകൊണ്ട് ഇവിടുത്തെ പ്രധാനപ്പെട്ട കൊണാട്ട് പ്ലേസ് എന്ന സ്ഥലം കാണാൻ കൊണ്ടുപോയി. ഡൽഹിയുടെ സ്പെഷ്യലായ കച്ചോരിയ എന്ന ഐറ്റവും ലസ്സിയും വാങ്ങിക്കഴിച്ചു. പിന്നെ വീണ്ടും നടന്ന് പിസയും കഴിച്ച് ഷോപ്പിംഗിന് തയ്യാറെടുത്തു.  ഇവിടെയാണെങ്കിൽ ഇന്ന്  തീവ്രവാദി ആക്രമണത്തിന്റെ അലേർട്ടൊക്കെ ആണ്. തിരക്കുപിടിച്ച സ്ഥലത്തേക്ക് പോണോ എന്ന് സംശയിച്ചെങ്കിലും വൈകാതെ ഞങ്ങൾ തിരക്കിന്റെ തിരമാലയിൽ പെട്ടു. ഡൽഹിയിൽ ഭീകരമായ വായുമലിനീകരണമാണ്- മാസ്ക് വെക്കണം -എന്ന് ചാറ്റ്ജിപിടി വാണിംഗ് തന്നതാണ്, അതും എൻ നയന്റിഫൈവ് തന്നെ. പക്ഷെ ഒറ്റ മെഡിക്കൽഷോപ്പ് പോലും കണ്ടില്ല. അതുകൊണ്ട് മാസ്ക് ഇല്ലാതെ കറങ്ങി.   
ഒരു ദിവസത്തിന്റെ പകുതി പോയതേ അറിഞ്ഞില്ല. ഇനിയുള്ള രണ്ടുദിവസം ട്രെയിനിങ്ങും മൂന്നാമത്തെ ദിവസം രാവിലെ തിരിച്ചുള്ള ട്രെയിനും ആയതുകൊണ്ട് ഇന്നേ വീട്ടിലോട്ടുള്ള സാധനങ്ങളൊക്കെ വാങ്ങാമെന്നുകരുതി തുടങ്ങിയതാണ് ഷോപ്പിംഗ്. എന്തായാലും അതൊരു പൂരമായിരുന്നു. ഡൽഹിയിൽ ജനിച്ചുവളർന്ന പിള്ളേർക്ക് ബാർഗയിനിങ് ആരും പ്രത്യേകം പഠിപ്പിക്കേണ്ട എന്ന് ഇന്നെനിക്ക് മനസ്സിലായി. ഇല്ലെങ്കിൽ ആയിരത്തി ഇരുന്നൂറ് രൂപ പറഞ്ഞ സാധനം അറുനൂറ് രൂപക്ക് വാങ്ങാൻ പറ്റുമോ, എന്തായാലും എന്നെക്കൊണ്ട് പറ്റില്ല. 

കസിൻസ് ആയിട്ട് കുറച്ചധികം പെങ്ങന്മാരുണ്ട്. പക്ഷേ അവർക്കൊക്കെ നല്ലൊരു ആങ്ങളയാകാൻ പറ്റിയിട്ടില്ല എന്ന് എപ്പോഴുമൊരു കുറ്റബോധമുണ്ട്. പലപ്പോഴും നമ്മൾ കാണാറുള്ളപോലെ അടിച്ചുപൊളിച്ച് ഫ്രണ്ട്സിനെപ്പോലെ നടക്കുന്ന കസിൻസ്, എന്തൊക്കെ വന്നാലും കട്ടക്ക് കൂടെനിക്കുന്ന കസിൻസ്, അങ്ങനെയൊന്നാകാൻ ശ്രമിച്ചിട്ടുമില്ല, പറ്റിയിട്ടുമില്ല. പിന്നെ എന്തായി, വെറുതേ പേരിനൊരു ചേട്ടൻ. ഇന്നൊരുദിവസമെങ്കിലും സന്തോഷമായി അവരുടെകൂടെ ചുറ്റിത്തിരിയാൻ പറ്റി എന്നത് ആശ്വാസത്തോടെ ഓർക്കുന്നു. 

ഭാര്യ നിർബന്ധമായിട്ട് പറഞ്ഞേല്പിച്ചിരുന്നു പിള്ളാർക്ക് എന്തേലും വാങ്ങിക്കൊടുക്കണമെന്ന്. ശരിക്കും ആണുങ്ങളെക്കാൾ ഇങ്ങനത്തെ കാര്യങ്ങൾക്കൊക്കെ വിവേകമായ തീരുമാനമെടുക്കാൻ പെണ്ണുങ്ങൾക്കെ കഴിയു. അങ്ങനെ അവൾ പറഞ്ഞതുകൊണ്ട്മാത്രം അത്രയും ചെയ്തു, ഇല്ലെങ്കിൽ വീണ്ടും വന്ന്‌ കണ്ട് ആ വഴിക്ക് പോയേനെ. ഇങ്ങനൊരു മാങ്ങാത്തലയൻ ചേട്ടൻ, യായാ ഞാൻതന്നെ. 

വൈകിട്ട് പെങ്ങൾസ് രണ്ടുപേരുടെ മെട്രോയിൽ എനിക്ക് ഇറങ്ങാൻപറ്റുന്ന ലാസ്റ്റ് സ്റ്റോപ്പ്‌വരെ കൂടെവന്ന് യാത്രയാക്കി. എന്നിട്ട് അവർ വന്നവഴിയേ മെട്രോയ്ക്ക് തിരിച്ചുപോയി. 
പിന്നെ ഓട്ടോ പിടിച്ച് ട്രെയിനിങ് ഇന്സ്ടിട്യൂട്ടിൽ എത്തിയപ്പോൾ അറിഞ്ഞു ഹോസ്റ്റൽ കുറച്ചങ്ങ് അപ്പുറത്താണെന്ന്. നടന്നുനടന്ന് 
ഏകദേശം ഏഴുമണി ആകാറായപ്പോൾ ട്രെയിനിങ് ഇന്സ്ടിട്യൂട്ടിന്റെ ഹോസ്റ്റലിലെത്തി. വഴിയിലിടയ്ക്ക് അവർ പറ്റിക്കുകയും ചെയ്തു. ഹോസ്റ്റൽ എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിവച്ച വഴിയിലൂടെ നടന്നുനടന്ന് ഒരു വരാന്തയുടെ അങ്ങേയറ്റം എത്തിയപ്പോൾ അവിടെ ഗ്രിൽ ഇട്ട് പൂട്ടിയിരിക്കുന്നു. പിന്നെയും വന്നവഴിയേ തിരിച്ചുനടന്ന് കുറച്ച് വളഞ്ഞ് ഹോസ്റ്റലിലെത്തേണ്ടിവന്നു. അവിടെ ചെന്നപ്പോൾ വീണ്ടും ട്വിസ്റ്റ്‌, അവർക്ക് ഇങ്ങനൊരു ട്രയിനിങ്ങിനെപ്പറ്റി അറിയില്ല. ഏതായാലും നാളെ ഇന്സ്ടിട്യൂട്ടിൽ പോയി അന്വേഷിക്ക് തത്കാലം അവിടെ റൂമെടുത്തോളാൻ അവർ പറഞ്ഞു. സിംഗിൾ വേണോ ഷെയറിങ് വേണോ എന്ന് ചോദിച്ചപ്പോൾ ആദ്യം ജാടക്ക് സിംഗിൾ എന്ന് പറഞ്ഞെങ്കിലും അവരുടെ ഈ ഒരു കൺഫ്യൂഷൻ കാരണം ഷെയറിങ് മതിയെന്ന് തീരുമാനിച്ചു. തന്ന റൂമിൽ ചെന്ന് നോക്കുമ്പോൾ ഒരു കട്ടിലിലെ മെത്ത അന്നേരം ആരോ ഉപയോഗിച്ചപോലെ ചുളുങ്ങിയിരിക്കുന്നു. ആ എന്തേലുമാട്ടെ എന്നുകരുതി തത്കാലം അവിടെത്തന്നെയങ്ങ് കൂടി. ബാത്‌റൂമിലെ ഭിത്തി പൊട്ടി പൈപ്പുകളൊക്കെ ദ്രവിച്ചിരിക്കുന്നത് പുറത്തുകാണാം , എങ്കിലും ചൂടുവെള്ളമൊക്കെ വരുന്നുണ്ട്. കുളിച്ച് റെഡിയായി കാന്റീനിലോട്ട് ചെന്നു. ഫുഡ് കഴിക്കുന്നതിനിടയിൽ അപ്പുറത്തുള്ള ടേബിളിൽ രണ്ടുപേരിരുന്ന് മലയാളം പറയുന്നു. അവർ ഏത് ട്രെയിനിങ് ആണെന്ന് പോകുമ്പഴേക്ക് ചോദിച്ചുമനസ്സിലാക്കണമെന്ന് തീരുമാനിച്ചു. അല്പം കഴിഞ്ഞ് അവർ എണീറ്റപ്പോൾ വീണ്ടും വൻ ട്വിസ്റ്റ്‌. അതിൽ ഒരാൾ ഞങ്ങടെ സ്വന്തം അനന്തുചേട്ടൻ. എന്റെ ചേട്ടന്റെ കൊളീഗ് ആണ്, കൂടാതെ ഞങ്ങളെല്ലാം കുറച്ചുനാൾ റൂംമേറ്റ്സും ആയിരുന്നു . 
അധികം വൈകാതെ ഞാൻ പുള്ളിയുടെ റൂമിലേക്ക് ഷിഫ്റ്റ്‌ ആയി. പുള്ളിക്ക് ആദ്യം കിട്ടിയത് എന്റെ റൂം ആയിരുന്നെന്നും ആ കട്ടിലിൽകണ്ട ചുളിവ് അങ്ങനെ വന്നതാണെന്നും വൈകാതെ മനസ്സിലായി.
ഒന്നുരണ്ട് സാധനങ്ങൾ വാങ്ങാൻ ഞങ്ങളൊരുമിച്ച് ആ തണുപ്പത്ത് പുറത്തിറങ്ങി.  ഡൽഹിയിൽവന്നതിൽപ്പിന്നെ ആദ്യത്തെ മെഡിക്കൽഷോപ് വഴിക്കുവച്ച് കണ്ടു, അപ്പൊത്തന്നെ മാസ്ക് വാങ്ങി, എൻ നയന്റിഫൈവ് തന്നെ. അപ്പോഴേക്കും തലവേദന തുടങ്ങിയിട്ടുണ്ടാരുന്നു. അത് ഡൽഹിയിലെ പൊലൂഷനേക്കാൾ മനസ്സിന്റെ ആവലാതികൊണ്ട് വന്നതാണെന്ന് എനിക്കൊരു സംശയമില്ലാതില്ല. അയ്യോ ഡൽഹിയാണ് പൊലൂഷനാണ്, അസുഖം വന്നുപോകുമല്ലോ എന്ന ആവലാതി. എന്തിനുമേതിനും ഗൂഗിളിനോട് ചോദിക്കുന്നതുകൊണ്ടുള്ള പ്രശ്നങ്ങളാണ് ഇതൊക്കെ. 

കണ്ടുമുട്ടലുകളുടെയും ട്വിസ്റ്റുകളുടെയും ഒരു ദിവസം അങ്ങനെയങ്ങ് തീർന്നു.

Saturday, 21 February 2026

രാജധാനി യാത്ര

ഒരു ട്രെയിനിങ് ആവശ്യത്തിന് ഡൽഹിക്ക് പോകാൻ ട്രെയിൻ കയറി. രാജധാനി ആയതുകൊണ്ട് കുറച്ച് സമാധാനമായിട്ട് പോകാമെന്നുകരുതി ലോവർ ബർത്ത് ആണ് എടുത്തത്, പകലിരുന്ന് കാഴ്ചയൊക്കെ കാണാമല്ലോ. രാത്രിയിൽ വണ്ടിയിൽ കയറുമ്പോ സീറ്റിനടുത്ത് ആകെയൊരു കൺജഷൻ, എല്ലാരുംകൂടി ബാഗ് വക്കാനും അറേഞ്ച് ചെയ്യാനുമൊക്കെ തിരക്കുകൂട്ടുകയാണ്. എന്തായാലും അരമണിക്കൂറോളം അങ്ങനെതന്നെ പോയി. പിന്നെയൊന്ന് സെറ്റായി കിടന്നു. അപ്പുറത്തെ ബർത്തിലൊരു കുറുമ്പിക്കുട്ടി ഉണ്ട്, എന്റെ കുഞ്ഞിനെപോലെതന്നെ. എന്തായാലും രാത്രിയിൽ അവൾ മനസ്സില്ലാമനസ്സോടെ ഉറങ്ങി. 

രാവിലെ കലപില ശബ്ദംകേട്ട് എണീറ്റു. മുന്നിൽ കുറുമ്പിപ്പെണ്ണ് എന്തൊക്കെയോ തട്ടിവിടുകയാണ്. കുറേമുന്നേ എണീറ്റതാണെന്ന് തോന്നുന്നു. അധികം വൈകാതെ ബ്രേക്ഫാസ്റ്റ് വന്ന്, എല്ലാരും അതോടെ ആക്റ്റീവ് ആയി എണീറ്റു. വീണ്ടും ഇന്നലത്തെപോലെതന്നെ ആകെയൊരു കൺജഷൻ. പതുക്കെ എല്ലാരും വീണ്ടും സെറ്റായി. ഫുഡ്‌ ഒക്കെ കഴിഞ്ഞ് കുട്ടിപ്പെണ്ണ് അങ്ങോട്ടുമിങ്ങോട്ടും ചാട്ടം തുടങ്ങി. കുറേനേരം ആക്ഷനിലൂടെ ഞങ്ങൾ പരിചയപ്പെട്ടു, പിന്നെ പേരൊക്കെ ചോദിച്ച് കൂട്ടായി. അതിനും നാലുവയസ്സ്, കാവ്യ എന്നാണ് ആ ഹിന്ദിക്കുട്ടിയുടെ പേര്. എന്റെ കുഞ്ഞിന്റെ (സായുവിന്റെ) ഫോട്ടോ കാണിച്ചുകൊടുത്തപ്പോൾ പറയുവാ " ഇത് അവളുതന്നെ (കാവ്യതന്നെ) ആണെന്ന്. അല്പംകഴിഞ്ഞ് എന്റെയും, പിന്നെ അപ്പുറത്തിരിക്കുന്ന പട്ടാളക്കാരൻ പയ്യന്റെയും മുടിയൊക്കെ പിടിച്ച് വലിക്കലായി അവളുടെ ഹോബി. ഇടയ്ക്ക് ആ പയ്യനെ പരിചയപ്പെട്ടു. അവൻ അഞ്ചുവർഷമായി പട്ടാളത്തിൽ ചെന്നിട്ട്. ചൊറിയന്മാരായ സീനിയർസിനെകൊണ്ട് അവന് വയ്യാണ്ടായി എന്ന് പറയുമ്പോൾ ചൊറിയന്മാരായ എന്റെ ഓഫീസർമാരുടെ കാര്യം പറഞ്ഞ് ഞാനും ദുഃഖത്തിൽ പങ്കുചേർന്നു. കാവ്യയുടെ അച്ഛനും അമ്മയും സീറ്റൊക്കെ അറേഞ്ച് ചെയ്ത് എണീക്കുന്നു, അടുത്ത സ്റ്റേഷനിൽ വേറേ ആരോ കയറാനുണ്ടെന്ന് ടി ടി പറഞ്ഞു. കാർവാർ എത്തിയപ്പോ വേറൊരു ഫാമിലികൂടെ എത്തി, എന്തൊരു കോയിൻസിഡൻസ്, അവർ ഈ കാവ്യക്കുട്ടിയുടെ ഫാമിലിയുടെ ഫ്രണ്ട്‌സ് ആണ്. പിന്നെ അവരുടെ പരസ്പരം സഹായിക്കലും കഥകളുമൊക്കെയായി ആകെ അലങ്കോലം. അതിൽ ഒരാളുടെ സീറ്റ്‌ ഇവിടെയല്ലാതാനും, അവരുംകൂടെ ഇവിടെ ഇരുന്ന് കൺജഷന്റെ പരിധി ലങ്കിച്ചു. അവരുടെകൂടെ ഒരു കുഞ്ഞിപ്പെണ്ണുകൂടിയുണ്ട്, മൊത്തത്തിൽ ജഗപൊക. ഇതിന്റെയൊക്കെ ഇടയിൽ കുറേ തലയണകളും കമ്പിളിയും പുതപ്പും, ഹോ ഇതായിരുന്നോ ഞാൻ സങ്കല്പിച്ച രാജധാനി. 
പട്ടാളക്കാരൻ പയ്യൻ ഗോഡ്സൺ, തിരുവനന്തപുരത്തിന്റെ അറ്റത്ത് തമിഴ്നാടിന്റെ ഏതോ ഭാഗത്തുനിന്നാണ് അവന്റെ വരവ്. കട്ടിമീശയും ബലിഷ്ഠമായ ദേഹവും കണ്ടപ്പോൾ മുപ്പത് വയസ്സ് തോന്നിച്ചു, പറഞ്ഞുവന്നപ്പോൾ മനസ്സിലായി ഇരുപത്തിമൂന്നുവയസ്സേ ഉള്ളെന്ന്. അവന് ഒന്ന് കിടന്നുറങ്ങണമെന്നുണ്ട്, പക്ഷേ മിഡിൽ ബർത്ത് ആണ്, പിന്നെ ഇവിടുത്തെ ജഗപൊകയും, പെട്ടിരിക്കുകയാണ്. 
കുഞ്ഞുങ്ങൾ രണ്ടുപേരും ചിരിച്ചും കളിച്ചുമിരിക്കുന്നു. എന്തൊരു നിഷ്കളങ്കമായ സന്തോഷമാണ് അവരുടെ മുഖത്ത്. കുറച്ചുകഴിഞ്ഞപ്പോൾ രണ്ടുപേരും ഫോണിലേക്ക് ശ്രദ്ധ തുടങ്ങി. ചുറ്റും നോക്കിയപ്പോൾ മറ്റെല്ലാവരും അങ്ങനെതന്നെ. എനിക്ക് ഓഫീസിന്ന് മെസ്സേജ് വന്നു, അക്കൗണ്ട്സ് ബജറ്റിന്റെ ഗൂഗിൾ സ്പ്രെഡ്ഷീറ്റ് ഫിൽ ചെയ്ത് വേഗന്ന് മറുപടി അയക്കാൻ. സർക്കാർ ജോലിയാണെന്ന് പറഞ്ഞിട്ടും ഇതാണല്ലോ അവസ്ഥ എന്ന് ഓർത്ത് ഞാൻ ഫോണിൽ പരിപാടി തുടങ്ങി, പാവം ഗോഡ്സൺ സ്വന്തം മടിയിലേക്ക് തല കുമ്പിട്ട് ഉറങ്ങാനും. അവധികഴിഞ്ഞ് പോവുകയാണ് അവൻ, ഉത്തർപ്രദേശിലേക്ക്. അവിടെ ചെന്നുകഴിഞ്ഞാൽ ഉറങ്ങാൻപോലും പറ്റില്ലത്രേ. ഇതിന്റെയൊക്കെയിടക്ക് അവന്റെ സീനിയർസ് ഒന്നുരണ്ടുപേർ വന്ന് എന്തോപറഞ്ഞ് ചൊറിഞ്ഞിട്ടുമുണ്ട്. ട്രെയിനിൽപോലും സമാധാനമില്ല പാവത്തിന്. ഓ, ദാ, ഓഫീസിലെ ചൊറിയന്മാർ മെസ്സേജ് അയക്കുന്നുണ്ട് ഡേറ്റ കൊടുക്കാൻ പറഞ്ഞിട്ട് , എന്റെ സമാധാനവും പോയി. 

കുറച്ചുകഴിഞ്ഞ് വീണ്ടും ഫുഡ്‌ വന്നു, ഈ തിരക്കിന്റെയിടയിൽ എല്ലാരുംകൂടി കഴിക്കാൻകൂടെ തുടങ്ങി, എന്റമ്മോ ശ്വാസംമുട്ടുന്നു. മര്യാദയ്ക്ക് സാധാരണ എടുക്കുന്നപോലെ അപ്പർ ബർത്ത് എടുത്താൽമതിയാരുന്നു. അതെടുത്താൽ നിവർന്നിരിക്കാൻ പറ്റില്ല തല മുട്ടുമെന്ന് കരുതിയാണ് ലോവർ ബർത്ത് എടുത്തത്. ഇവിടെയോ, നല്ലോണം ഇരിക്കാം പക്ഷേ ഇരുന്നേടത്തുനിന്ന് അനങ്ങാൻ പറ്റില്ല, വേണേൽ മാന്യമായി പറയാം - ആസനം പെരുക്കുന്നുണ്ട്. 
തിരക്കിന് പരിധിയില്ല എന്ന് തെളിയിക്കാൻ ഇടയിൽകൂടെ പലവിധ സാധനങ്ങളുമായി ഐആർസിടിസിയുടെ ആളുകളും തലങ്ങും വിലങ്ങും നടക്കുന്നു. ഒരുവിധത്തിൽ ഫുഡ്‌ കഴിഞ്ഞ് കൈ കഴുകാൻ പോകുമ്പോൾ കാണാം വഴിയിലാകെ ദാൽ കറിയും പനീറുമൊക്കെ ചിതറിക്കിടക്കുന്നു, ഓഹ്, എനിക്കുതന്നെ ഇത്രയും അറപ്പുതോന്നുന്നെകിൽ വിദേശികൾ ഇത് കാണുമ്പോൾ എന്താകും അവസ്ഥ. ദാ സൂക്ഷംപോലെ ഒരു മദാമ്മ ഇരിക്കുന്നു. അവര് മനസ്സിൽ ഓർക്കുന്നത് 'ഓ മൈ ഗോഡ്, വാട്ട്‌ അ മെസ്സ് ' എന്നാരിക്കുമെന്ന് തോന്നി. അപ്പൊ മനസ്സ് വീണ്ടും പറഞ്ഞു, അങ്ങനെ ആലോചിക്കാൻ വരട്ടെ മദാമ്മേ പിക്ചർ അബ് ഭി ബാക്കി ഹേ, ഈ കഴിച്ച ദാലും പനീറുമെല്ലാംകൂടെ ഇനി പലവിധ ഗ്യാസുകളായി ഈ ഏസി റൂമിനെ ഞെരിക്കാൻ പോണെയുള്ളു. അതോടെ എല്ലാം ശുഭം. 
പുറത്ത് വാഷ്ബേസിനടുത്ത് ഫുഡ്‌ വേസ്റ്റുകൾ കൂട്ടിവച്ചിട്ടുണ്ട്, എല്ലാ പാത്രത്തിലും ഫുഡ് പകുതിയും വേസ്റ്റ് ആക്കിയിരിക്കുകയാണ്. ഉള്ളവന് പകുതിയും വേണ്ട, ഇല്ലാത്തവന് ഒന്നുമില്ല. 

ഫുഡ്‌ കൊണ്ടുതന്നെ ചേട്ടൻ നല്ലപോലെ ബുദ്ധിമുട്ടുന്നതായി തോന്നി, തിരികെ വേസ്റ്റ്പാത്രം എടുക്കുന്നതും പുള്ളിതന്നെ. ദാ കുറച്ച് പാത്രം പുള്ളിയുടെ കയ്യിൽനിന്നും താഴെവീഴുന്നു. കുനിഞ്ഞിരുന്ന് ആ വേസ്റ്റ് എല്ലാം പറക്കി അയാൾ വേസ്റ്റ്ബിന്നിലിട്ടു. ആരെങ്കിലും എന്തെങ്കിലും ടിപ്പ് ഒക്കെ കൊടുക്കുന്നുണ്ടാവുമോ പുള്ളിക്ക്. എന്തായാലും ഒരു അൻപത്‌രൂപ നീട്ടി. അദ്ദേഹം നന്ദി പറഞ്ഞില്ല പക്ഷേ ആ രൂപയെടുത്ത് സ്വന്തം നെറ്റിയിൽവച്ച് പ്രാർത്ഥിച്ച് പോക്കറ്റിലിട്ടു. പൈസയോടുള്ള ആ ബഹുമാനം, എത്ര മനോഹരമായ അംഗവിക്ഷേപം. മനസ്സുനിറഞ്ഞു. അദ്ദേഹം പതിനഞ്ചുകൊല്ലമായി മാറിയും തിരിഞ്ഞും രാജധാനിയിൽത്തന്നെ പണിയെടുക്കുന്നു, ഹമ്മോ ഒരുതരത്തിലെ കാരാഗൃഹവാസംതന്നെയല്ലേ ഇത്, ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനംതന്നെ പാരിൽ. ആളുകൾ എന്തെല്ലാം പണിയെടുത്ത് ജീവിക്കുന്നു,
ഇൻ ദി എൻഡ് - അന്നംതന്നെ ഉന്നം. 
തൽകാലം ചിന്തകൾക്ക് വിരാമമിട്ട് ഞാൻ ഗ്യാസ്ചേമ്പറിലേക്ക് നടന്നു. യെസ്, എന്റെ ഊഹം വളരെ ശരിയായിരുന്നു, ഐ ആം ട്രാപ്പ്ഡ്..

കഥയിലൊരു ചെറിയ ട്വിസ്റ്റ്‌ ഉണ്ട്. അടുത്തദിവസം ഉച്ചയായി. ട്രെയിൻ ഇന്ന് അതിന്റെ ലാസ്റ്റ് സ്റ്റോപ്പായ ഡൽഹിയിലെത്തും. ഇന്നലെ ഞാൻ പറഞ്ഞ, ഫുഡ് ഒക്കെ കൊണ്ടുതന്നെ അണ്ണൻ ഇന്നിതാ എല്ലാവരുടെയും അടുത്ത് വന്ന് ടിപ്പ് ചോദിച്ചുവാങ്ങുന്നു. ഒരാൾ ഇരുപതുരൂപ കൊടുത്തപ്പോൾ അത് പോര എന്നുപറഞ്ഞ് പിന്നെയും നിൽക്കുന്നു. ഇന്നലെ തോന്നിയ ബഹുമാനമൊക്കെ ഞാനിങ്ങ് തിരിച്ചെടുക്കുവാ ചേട്ടാ, അദ്ദേഹം വീണ്ടും അയാൾ ആയി. പിന്നാലെ അടുത്ത ആളും വന്നു, ബെഡ്ഷീറ്റുകൾ തന്ന ആൾ, അയാളും ആളുകളെ തിരഞ്ഞുപിടിച്ച് ഭിക്ഷയെടുത്തു. മനസ്സറിഞ്ഞുകൊടുക്കുന്നതും പിടിച്ചുവാങ്ങുന്നതുംതമ്മിൽ എന്തൊരു വ്യത്യാസം. ഇനിയിപ്പോ അടുത്തവണ ഇതുപോലെയുള്ളവർക്ക് മനസ്സറിഞ്ഞുകൊടുക്കാനും മടിക്കും, അർഹതയോടെ കിട്ടേണ്ട ആളുകൾക്ക് അങ്ങനെ കിട്ടാതെയുമാകും. 






സ്വകാര്യം

പല്ലൊക്കെ ദ്രവിച്ചുതുടങ്ങിയെന്ന് അച്ഛൻ പറഞ്ഞപ്പോൾ മനസ്സിലെന്തോ ഒരു പിരിമുറുക്കം. അച്ഛൻ സാധാരണ ഇതുവരെയും അങ്ങനെ സ്വകാര്യതകൾ പങ്കുവച്ചിട്ടില്ല. ആദ്യമായി പങ്കുവച്ചപ്പോൾ സന്തോഷം തോന്നേണ്ടത്തിനുപകരം പക്ഷേ ചെറിയൊരു പേടിയാണ് തോന്നുന്നത്. പ്രായമായി, എനിക്കും ഇനി ഒരു താങ്ങുവേണം എന്ന് പറയാൻ അച്ഛന്റെ മനസ്സ് ശ്രമിക്കുകയാണോ. കാലം എത്രപെട്ടെന്ന് കുതിച്ചുപ്പായുന്നു. മാവിന്റെ ചുവട്ടിൽനിന്ന് ആദ്യമായി കൈതന്ന് സൈക്കിളിൽ കയറ്റി കൂടെ ഉന്തിക്കൊണ്ട് ഓടിയ അച്ഛനെ മിന്നായംപോലെ ഞാൻ കാണുന്നു. മനസ്സിനെക്കാൾ വേഗത്തിൽ കാലം ഓടിയോ എന്ന് ഒരു ഞെട്ടലോടെ, എനിക്ക് ചുറ്റും ഇത്രമേൽ മാറിയ ലോകത്തെ ഒരത്ഭുതത്തോടെ ഞാൻ അറിയുന്നു.