Saturday, 21 February 2026

രാജധാനി യാത്ര

ഒരു ട്രെയിനിങ് ആവശ്യത്തിന് ഡൽഹിക്ക് പോകാൻ ട്രെയിൻ കയറി. രാജധാനി ആയതുകൊണ്ട് കുറച്ച് സമാധാനമായിട്ട് പോകാമെന്നുകരുതി ലോവർ ബർത്ത് ആണ് എടുത്തത്, പകലിരുന്ന് കാഴ്ചയൊക്കെ കാണാമല്ലോ. രാത്രിയിൽ വണ്ടിയിൽ കയറുമ്പോ സീറ്റിനടുത്ത് ആകെയൊരു കൺജഷൻ, എല്ലാരുംകൂടി ബാഗ് വക്കാനും അറേഞ്ച് ചെയ്യാനുമൊക്കെ തിരക്കുകൂട്ടുകയാണ്. എന്തായാലും അരമണിക്കൂറോളം അങ്ങനെതന്നെ പോയി. പിന്നെയൊന്ന് സെറ്റായി കിടന്നു. അപ്പുറത്തെ ബർത്തിലൊരു കുറുമ്പിക്കുട്ടി ഉണ്ട്, എന്റെ കുഞ്ഞിനെപോലെതന്നെ. എന്തായാലും രാത്രിയിൽ അവൾ മനസ്സില്ലാമനസ്സോടെ ഉറങ്ങി. 

രാവിലെ കലപില ശബ്ദംകേട്ട് എണീറ്റു. മുന്നിൽ കുറുമ്പിപ്പെണ്ണ് എന്തൊക്കെയോ തട്ടിവിടുകയാണ്. കുറേമുന്നേ എണീറ്റതാണെന്ന് തോന്നുന്നു. അധികം വൈകാതെ ബ്രേക്ഫാസ്റ്റ് വന്ന്, എല്ലാരും അതോടെ ആക്റ്റീവ് ആയി എണീറ്റു. വീണ്ടും ഇന്നലത്തെപോലെതന്നെ ആകെയൊരു കൺജഷൻ. പതുക്കെ എല്ലാരും വീണ്ടും സെറ്റായി. ഫുഡ്‌ ഒക്കെ കഴിഞ്ഞ് കുട്ടിപ്പെണ്ണ് അങ്ങോട്ടുമിങ്ങോട്ടും ചാട്ടം തുടങ്ങി. കുറേനേരം ആക്ഷനിലൂടെ ഞങ്ങൾ പരിചയപ്പെട്ടു, പിന്നെ പേരൊക്കെ ചോദിച്ച് കൂട്ടായി. അതിനും നാലുവയസ്സ്, കാവ്യ എന്നാണ് ആ ഹിന്ദിക്കുട്ടിയുടെ പേര്. എന്റെ കുഞ്ഞിന്റെ (സായുവിന്റെ) ഫോട്ടോ കാണിച്ചുകൊടുത്തപ്പോൾ പറയുവാ " ഇത് അവളുതന്നെ (കാവ്യതന്നെ) ആണെന്ന്. അല്പംകഴിഞ്ഞ് എന്റെയും, പിന്നെ അപ്പുറത്തിരിക്കുന്ന പട്ടാളക്കാരൻ പയ്യന്റെയും മുടിയൊക്കെ പിടിച്ച് വലിക്കലായി അവളുടെ ഹോബി. ഇടയ്ക്ക് ആ പയ്യനെ പരിചയപ്പെട്ടു. അവൻ അഞ്ചുവർഷമായി പട്ടാളത്തിൽ ചെന്നിട്ട്. ചൊറിയന്മാരായ സീനിയർസിനെകൊണ്ട് അവന് വയ്യാണ്ടായി എന്ന് പറയുമ്പോൾ ചൊറിയന്മാരായ എന്റെ ഓഫീസർമാരുടെ കാര്യം പറഞ്ഞ് ഞാനും ദുഃഖത്തിൽ പങ്കുചേർന്നു. കാവ്യയുടെ അച്ഛനും അമ്മയും സീറ്റൊക്കെ അറേഞ്ച് ചെയ്ത് എണീക്കുന്നു, അടുത്ത സ്റ്റേഷനിൽ വേറേ ആരോ കയറാനുണ്ടെന്ന് ടി ടി പറഞ്ഞു. കാർവാർ എത്തിയപ്പോ വേറൊരു ഫാമിലികൂടെ എത്തി, എന്തൊരു കോയിൻസിഡൻസ്, അവർ ഈ കാവ്യക്കുട്ടിയുടെ ഫാമിലിയുടെ ഫ്രണ്ട്‌സ് ആണ്. പിന്നെ അവരുടെ പരസ്പരം സഹായിക്കലും കഥകളുമൊക്കെയായി ആകെ അലങ്കോലം. അതിൽ ഒരാളുടെ സീറ്റ്‌ ഇവിടെയല്ലാതാനും, അവരുംകൂടെ ഇവിടെ ഇരുന്ന് കൺജഷന്റെ പരിധി ലങ്കിച്ചു. അവരുടെകൂടെ ഒരു കുഞ്ഞിപ്പെണ്ണുകൂടിയുണ്ട്, മൊത്തത്തിൽ ജഗപൊക. ഇതിന്റെയൊക്കെ ഇടയിൽ കുറേ തലയണകളും കമ്പിളിയും പുതപ്പും, ഹോ ഇതായിരുന്നോ ഞാൻ സങ്കല്പിച്ച രാജധാനി. 
പട്ടാളക്കാരൻ പയ്യൻ ഗോഡ്സൺ, തിരുവനന്തപുരത്തിന്റെ അറ്റത്ത് തമിഴ്നാടിന്റെ ഏതോ ഭാഗത്തുനിന്നാണ് അവന്റെ വരവ്. കട്ടിമീശയും ബലിഷ്ഠമായ ദേഹവും കണ്ടപ്പോൾ മുപ്പത് വയസ്സ് തോന്നിച്ചു, പറഞ്ഞുവന്നപ്പോൾ മനസ്സിലായി ഇരുപത്തിമൂന്നുവയസ്സേ ഉള്ളെന്ന്. അവന് ഒന്ന് കിടന്നുറങ്ങണമെന്നുണ്ട്, പക്ഷേ മിഡിൽ ബർത്ത് ആണ്, പിന്നെ ഇവിടുത്തെ ജഗപൊകയും, പെട്ടിരിക്കുകയാണ്. 
കുഞ്ഞുങ്ങൾ രണ്ടുപേരും ചിരിച്ചും കളിച്ചുമിരിക്കുന്നു. എന്തൊരു നിഷ്കളങ്കമായ സന്തോഷമാണ് അവരുടെ മുഖത്ത്. കുറച്ചുകഴിഞ്ഞപ്പോൾ രണ്ടുപേരും ഫോണിലേക്ക് ശ്രദ്ധ തുടങ്ങി. ചുറ്റും നോക്കിയപ്പോൾ മറ്റെല്ലാവരും അങ്ങനെതന്നെ. എനിക്ക് ഓഫീസിന്ന് മെസ്സേജ് വന്നു, അക്കൗണ്ട്സ് ബജറ്റിന്റെ ഗൂഗിൾ സ്പ്രെഡ്ഷീറ്റ് ഫിൽ ചെയ്ത് വേഗന്ന് മറുപടി അയക്കാൻ. സർക്കാർ ജോലിയാണെന്ന് പറഞ്ഞിട്ടും ഇതാണല്ലോ അവസ്ഥ എന്ന് ഓർത്ത് ഞാൻ ഫോണിൽ പരിപാടി തുടങ്ങി, പാവം ഗോഡ്സൺ സ്വന്തം മടിയിലേക്ക് തല കുമ്പിട്ട് ഉറങ്ങാനും. അവധികഴിഞ്ഞ് പോവുകയാണ് അവൻ, ഉത്തർപ്രദേശിലേക്ക്. അവിടെ ചെന്നുകഴിഞ്ഞാൽ ഉറങ്ങാൻപോലും പറ്റില്ലത്രേ. ഇതിന്റെയൊക്കെയിടക്ക് അവന്റെ സീനിയർസ് ഒന്നുരണ്ടുപേർ വന്ന് എന്തോപറഞ്ഞ് ചൊറിഞ്ഞിട്ടുമുണ്ട്. ട്രെയിനിൽപോലും സമാധാനമില്ല പാവത്തിന്. ഓ, ദാ, ഓഫീസിലെ ചൊറിയന്മാർ മെസ്സേജ് അയക്കുന്നുണ്ട് ഡേറ്റ കൊടുക്കാൻ പറഞ്ഞിട്ട് , എന്റെ സമാധാനവും പോയി. 

കുറച്ചുകഴിഞ്ഞ് വീണ്ടും ഫുഡ്‌ വന്നു, ഈ തിരക്കിന്റെയിടയിൽ എല്ലാരുംകൂടി കഴിക്കാൻകൂടെ തുടങ്ങി, എന്റമ്മോ ശ്വാസംമുട്ടുന്നു. മര്യാദയ്ക്ക് സാധാരണ എടുക്കുന്നപോലെ അപ്പർ ബർത്ത് എടുത്താൽമതിയാരുന്നു. അതെടുത്താൽ നിവർന്നിരിക്കാൻ പറ്റില്ല തല മുട്ടുമെന്ന് കരുതിയാണ് ലോവർ ബർത്ത് എടുത്തത്. ഇവിടെയോ, നല്ലോണം ഇരിക്കാം പക്ഷേ ഇരുന്നേടത്തുനിന്ന് അനങ്ങാൻ പറ്റില്ല, വേണേൽ മാന്യമായി പറയാം - ആസനം പെരുക്കുന്നുണ്ട്. 
തിരക്കിന് പരിധിയില്ല എന്ന് തെളിയിക്കാൻ ഇടയിൽകൂടെ പലവിധ സാധനങ്ങളുമായി ഐആർസിടിസിയുടെ ആളുകളും തലങ്ങും വിലങ്ങും നടക്കുന്നു. ഒരുവിധത്തിൽ ഫുഡ്‌ കഴിഞ്ഞ് കൈ കഴുകാൻ പോകുമ്പോൾ കാണാം വഴിയിലാകെ ദാൽ കറിയും പനീറുമൊക്കെ ചിതറിക്കിടക്കുന്നു, ഓഹ്, എനിക്കുതന്നെ ഇത്രയും അറപ്പുതോന്നുന്നെകിൽ വിദേശികൾ ഇത് കാണുമ്പോൾ എന്താകും അവസ്ഥ. ദാ സൂക്ഷംപോലെ ഒരു മദാമ്മ ഇരിക്കുന്നു. അവര് മനസ്സിൽ ഓർക്കുന്നത് 'ഓ മൈ ഗോഡ്, വാട്ട്‌ അ മെസ്സ് ' എന്നാരിക്കുമെന്ന് തോന്നി. അപ്പൊ മനസ്സ് വീണ്ടും പറഞ്ഞു, അങ്ങനെ ആലോചിക്കാൻ വരട്ടെ മദാമ്മേ പിക്ചർ അബ് ഭി ബാക്കി ഹേ, ഈ കഴിച്ച ദാലും പനീറുമെല്ലാംകൂടെ ഇനി പലവിധ ഗ്യാസുകളായി ഈ ഏസി റൂമിനെ ഞെരിക്കാൻ പോണെയുള്ളു. അതോടെ എല്ലാം ശുഭം. 
പുറത്ത് വാഷ്ബേസിനടുത്ത് ഫുഡ്‌ വേസ്റ്റുകൾ കൂട്ടിവച്ചിട്ടുണ്ട്, എല്ലാ പാത്രത്തിലും ഫുഡ് പകുതിയും വേസ്റ്റ് ആക്കിയിരിക്കുകയാണ്. ഉള്ളവന് പകുതിയും വേണ്ട, ഇല്ലാത്തവന് ഒന്നുമില്ല. 

ഫുഡ്‌ കൊണ്ടുതന്നെ ചേട്ടൻ നല്ലപോലെ ബുദ്ധിമുട്ടുന്നതായി തോന്നി, തിരികെ വേസ്റ്റ്പാത്രം എടുക്കുന്നതും പുള്ളിതന്നെ. ദാ കുറച്ച് പാത്രം പുള്ളിയുടെ കയ്യിൽനിന്നും താഴെവീഴുന്നു. കുനിഞ്ഞിരുന്ന് ആ വേസ്റ്റ് എല്ലാം പറക്കി അയാൾ വേസ്റ്റ്ബിന്നിലിട്ടു. ആരെങ്കിലും എന്തെങ്കിലും ടിപ്പ് ഒക്കെ കൊടുക്കുന്നുണ്ടാവുമോ പുള്ളിക്ക്. എന്തായാലും ഒരു അൻപത്‌രൂപ നീട്ടി. അദ്ദേഹം നന്ദി പറഞ്ഞില്ല പക്ഷേ ആ രൂപയെടുത്ത് സ്വന്തം നെറ്റിയിൽവച്ച് പ്രാർത്ഥിച്ച് പോക്കറ്റിലിട്ടു. പൈസയോടുള്ള ആ ബഹുമാനം, എത്ര മനോഹരമായ അംഗവിക്ഷേപം. മനസ്സുനിറഞ്ഞു. അദ്ദേഹം പതിനഞ്ചുകൊല്ലമായി മാറിയും തിരിഞ്ഞും രാജധാനിയിൽത്തന്നെ പണിയെടുക്കുന്നു, ഹമ്മോ ഒരുതരത്തിലെ കാരാഗൃഹവാസംതന്നെയല്ലേ ഇത്, ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനംതന്നെ പാരിൽ. ആളുകൾ എന്തെല്ലാം പണിയെടുത്ത് ജീവിക്കുന്നു,
ഇൻ ദി എൻഡ് - അന്നംതന്നെ ഉന്നം. 
തൽകാലം ചിന്തകൾക്ക് വിരാമമിട്ട് ഞാൻ ഗ്യാസ്ചേമ്പറിലേക്ക് നടന്നു. യെസ്, എന്റെ ഊഹം വളരെ ശരിയായിരുന്നു, ഐ ആം ട്രാപ്പ്ഡ്..

കഥയിലൊരു ചെറിയ ട്വിസ്റ്റ്‌ ഉണ്ട്. അടുത്തദിവസം ഉച്ചയായി. ട്രെയിൻ ഇന്ന് അതിന്റെ ലാസ്റ്റ് സ്റ്റോപ്പായ ഡൽഹിയിലെത്തും. ഇന്നലെ ഞാൻ പറഞ്ഞ, ഫുഡ് ഒക്കെ കൊണ്ടുതന്നെ അണ്ണൻ ഇന്നിതാ എല്ലാവരുടെയും അടുത്ത് വന്ന് ടിപ്പ് ചോദിച്ചുവാങ്ങുന്നു. ഒരാൾ ഇരുപതുരൂപ കൊടുത്തപ്പോൾ അത് പോര എന്നുപറഞ്ഞ് പിന്നെയും നിൽക്കുന്നു. ഇന്നലെ തോന്നിയ ബഹുമാനമൊക്കെ ഞാനിങ്ങ് തിരിച്ചെടുക്കുവാ ചേട്ടാ, അദ്ദേഹം വീണ്ടും അയാൾ ആയി. പിന്നാലെ അടുത്ത ആളും വന്നു, ബെഡ്ഷീറ്റുകൾ തന്ന ആൾ, അയാളും ആളുകളെ തിരഞ്ഞുപിടിച്ച് ഭിക്ഷയെടുത്തു. മനസ്സറിഞ്ഞുകൊടുക്കുന്നതും പിടിച്ചുവാങ്ങുന്നതുംതമ്മിൽ എന്തൊരു വ്യത്യാസം. ഇനിയിപ്പോ അടുത്തവണ ഇതുപോലെയുള്ളവർക്ക് മനസ്സറിഞ്ഞുകൊടുക്കാനും മടിക്കും, അർഹതയോടെ കിട്ടേണ്ട ആളുകൾക്ക് അങ്ങനെ കിട്ടാതെയുമാകും. 






സ്വകാര്യം

പല്ലൊക്കെ ദ്രവിച്ചുതുടങ്ങിയെന്ന് അച്ഛൻ പറഞ്ഞപ്പോൾ മനസ്സിലെന്തോ ഒരു പിരിമുറുക്കം. അച്ഛൻ സാധാരണ ഇതുവരെയും അങ്ങനെ സ്വകാര്യതകൾ പങ്കുവച്ചിട്ടില്ല. ആദ്യമായി പങ്കുവച്ചപ്പോൾ സന്തോഷം തോന്നേണ്ടത്തിനുപകരം പക്ഷേ ചെറിയൊരു പേടിയാണ് തോന്നുന്നത്. പ്രായമായി, എനിക്കും ഇനി ഒരു താങ്ങുവേണം എന്ന് പറയാൻ അച്ഛന്റെ മനസ്സ് ശ്രമിക്കുകയാണോ. കാലം എത്രപെട്ടെന്ന് കുതിച്ചുപ്പായുന്നു. മാവിന്റെ ചുവട്ടിൽനിന്ന് ആദ്യമായി കൈതന്ന് സൈക്കിളിൽ കയറ്റി കൂടെ ഉന്തിക്കൊണ്ട് ഓടിയ അച്ഛനെ മിന്നായംപോലെ ഞാൻ കാണുന്നു. മനസ്സിനെക്കാൾ വേഗത്തിൽ കാലം ഓടിയോ എന്ന് ഒരു ഞെട്ടലോടെ, എനിക്ക് ചുറ്റും ഇത്രമേൽ മാറിയ ലോകത്തെ ഒരത്ഭുതത്തോടെ ഞാൻ അറിയുന്നു. 

ചെരുപ്പില്ലാത്ത കാലുകൾ

ഇപ്പോഴും ഈ ഭൂമിയിൽ ചെരുപ്പിടാതെ ജീവിക്കുന്ന മനുഷ്യരുണ്ട്. അത്ഭുതമല്ലേ. അഴുക്കിൽ, ആണിയിൽ, പൊടിയിൽ, അങ്ങനെ നമ്മൾ മാറ്റി നിർത്തുന്ന എല്ലാത്തിലും ചവിട്ടിനടക്കുന്ന ചിലർ. പഴയകാലത്തെ, അവശേഷിക്കുന്ന ചുരുക്കം ചിലർ. അവർ ഭൂമിയോട് കുറച്ച് കൂടുതൽ ചേർന്ന് ജീവിക്കുന്നില്ലേ എന്നൊരു തോന്നൽ. പണ്ടൊക്കെ ആളുകൾ മിതമായി വസ്ത്രംധരിച്ച്, വിശപ്പകറ്റാൻമാത്രം കഴിച്ച്, പറ്റാവുന്ന ദൂരമൊക്കെ നടന്ന്, നല്ലതുപോലെ കൂട്ടുകൂടി, സൊറപറഞ്ഞ്, സന്തോഷത്തോടെ ആരോഗ്യത്തോടെ ജീവിച്ചില്ലേ. അന്ന് മരണനിരക്ക് കൂടുതലായിരുന്നു എന്ന് പറയപ്പെടുന്നു. അത് പല രീതിയിലായിരുന്നല്ലോ, ചിലപ്പോൾ ജനിക്കുന്ന ഉടനെതന്നെ, ചിലപ്പോൾ പാമ്പ് കടിച്ച്, മിന്നലേറ്റ്, പനിച്ച്. പക്ഷേ ജീവിച്ചിരിക്കുന്ന സമയത്ത് അവരുടെ ശരീരത്തിന്റെ ആരോഗ്യം കുറച്ചുകൂടെ മെച്ചമായിരുന്നില്ലേ. അന്ന് ചികിത്സാരീതികൾ ഇത്രയങ്ങോട്ട് പുരോഗമിച്ചിട്ടില്ലാത്തതുകൊണ്ട് തൊട്ടതിനും പിടിച്ചതിനുമെല്ലാം ആശുപത്രിയിൽ പോകില്ലല്ലോ. ട്യൂബ് കടത്തിയും ക്യാമറ കടത്തിയും ഉള്ളിലെന്താണെന്ന് അറിയാത്തതുകൊണ്ട് സമാധാനത്തോടെ ഉള്ളകാലം തള്ളിനീക്കിയില്ലേ അവർ. നമ്മളോ, മേൽപറഞ്ഞ എല്ലാത്തിന്റെയും നേർവിപരീതം . നമുക്ക് ചിലപ്പോൾ ജീവിതകാലം കൂടുതലായിരിക്കാം, പക്ഷേ അതിൽ എത്രനാൾ നമ്മൾ ശരിക്കും ആരോഗ്യമായി ജീവിക്കുന്നുണ്ട്? ലോങ്ങ്‌ ലൈഫ്, ഈസ്‌ ഇറ്റ് വർത് ഇറ്റ് ? 

സെലിബ്രേഷൻ പാർട്ടി

മനുഷ്യന് രണ്ട് വരം കിട്ടുകയാണ്, ഒന്ന് - വയറുനിറഞ്ഞാലും ഇഷ്ടമുള്ള അത്രയും കഴിക്കാം, കഴിച്ച് സ്റ്റോർ ചെയ്യാം. രണ്ട് - ഒരിക്കലും വിശക്കാതിരിക്കാനുള്ള കഴിവ്. 

എനിക്ക് തോന്നുന്നു, തത്വത്തിൽ ഗുണം രണ്ടാമത്തെ വരത്തിനാണെങ്കിലും ഭൂരിഭാഗം ആളുകളും ആദ്യത്തെ വരംതന്നെ തിരഞ്ഞെടുക്കും. 
ഒരു സെലിബ്രേഷൻ പാർട്ടിക്ക് ഭക്ഷണം കഴിക്കുമ്പോൾ തോന്നിയത്.

സർക്കാർ ആശുപത്രി

താൽകാലികജീവനക്കാരനായി ഓഫീസിൽ ജോലിചെയ്യുന്ന സെക്യൂരിറ്റിചേട്ടന് പെട്ടന്ന് തലകറക്കം, ദേഹം വിയർക്കൽ, അസ്വസ്ഥത. 
ഓഫീസിന്റെ വണ്ടിയിൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഇ സി ജി എടുത്തിട്ട് അവര് പറഞ്ഞു വേറേ ആശുപത്രിയിലേക്ക് പെട്ടന്നുതന്നെ കൊണ്ടുപോകാൻ. ഞാനും വേറൊരു കൂട്ടുകാരനുംകൂടെ ഓഫീസിന്റെ വണ്ടിയിൽ പുള്ളിയെയുമിരുത്തി ജനറലാശുപത്രിയിലേക്ക് തിരിച്ചു. പോകുംവഴി ഞങ്ങൾ പലതും പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കി. ലക്ഷണമൊക്കെ ചോദിച്ചറിഞ്ഞ് അറിയാവുന്നതും അറിയാത്തതുമായ പല കാര്യങ്ങളും ഞങ്ങൾ ആധികാരികമായിത്തന്നെ പറഞ്ഞു, കൈക്ക് വേദനയുണ്ടോ, നെഞ്ചിനുള്ളിൽ ബുദ്ധിമുട്ടുണ്ടോ അങ്ങനെ പലതും. ഇടക്ക് എനിക്കുതന്നെ തോന്നി ഈ ഒരു അവസ്ഥയിൽ അല്പം സമാധാനം ആയിരിക്കില്ലേ പുള്ളി ആഗ്രഹിക്കുന്നതെന്ന്. ഞങ്ങടെ ചോദ്യശരങ്ങൾ കഴിഞ്ഞപ്പോൾ അടുത്ത ശല്യം വണ്ടിയിലെ പാട്ടായിരുന്നു. കുഴപ്പമില്ലെന്നൊക്കെ പുള്ളി പറയുന്നുണ്ടെങ്കിലും അത് അങ്ങനെയല്ല എന്ന് എനിക്ക് തോന്നി, ഞാനായിരുന്നു അങ്ങേരുടെ സ്ഥാനത്തെങ്കിൽ എനിക്ക് നല്ല ബുദ്ധിമുട്ട് തോന്നിയേനെ. റോഡുവഴിയുള്ള യാത്ര കഠിനംതന്നെ. ഇടക്ക് കാലുവയ്യാത്ത ഒരാൾ റോഡുമുറിച്ചുകടക്കുന്നു, വണ്ടികൾ അക്ഷമയോടെ നിർത്തികൊടുക്കുന്നു. വണ്ടി മുന്നോട്ടെടുത്തു. അയാളുടെ നടത്തത്തിൽ പന്തികേട് തോന്നിയതുകൊണ്ട് വെറുതേ ഒന്ന് തിരിഞ്ഞുനോക്കി. ദാ റോഡുകടന്നുകഴിഞ്ഞപ്പോ ഒരു കുഴപ്പവുമില്ലാതെ അയാൾ നടക്കുന്നു. റോഡ് ക്രോസ്സ് ചെയ്യണെങ്കിൽ ഇങ്ങനെ എന്തെങ്കിലും അടവ് സ്വീകരിക്കേണ്ട അവസ്ഥയായി, ഞാൻ മനസ്സിൽ ചിരിച്ചു. 
കുറച്ചധികം നേരമെടുത്ത് ഞങ്ങൾ ജനറലാശുപത്രിയിലെത്തി. അവിടെ ക്യാഷുവാലിറ്റിയിലാക്കി. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സിസ്റ്റർമാർ അവിടെ ഉണ്ടായിരുന്നു. അവരോട് സിസ്റ്ററെ എന്നുപറഞ്ഞ് കാര്യങ്ങൾ പറഞ്ഞ് കുറച്ചുകഴിഞ്ഞപ്പളാണ് മനസ്സിലായത് അവർ ഡോക്ടർമാരായിരുന്നുവെന്ന്, ഹൗസ് സർജൻസി ചെയ്യുന്ന ആളുകൾ. എന്തായാലും അവർ മനസ്സിൽ പറഞ്ഞിട്ടുണ്ടാവും 'സിസ്റ്റർ നിന്റെ മറ്റവളാടാ' എന്ന്. ഞങ്ങൾ വണ്ടിയിലിരുന്ന് ചോദിച്ചപോലെ വളരെ ബേസിക് ആയ കുറേ ചോദ്യങ്ങൾ അവരും സെക്യൂരിറ്റിച്ചേട്ടനോട് ചോദിച്ചു. അവർക്കും ഇതിനെപ്പറ്റി വലിയ ധാരണയൊന്നുമില്ലെന്ന് മനസ്സിലായി. എക്സ്പീരിയൻസ് ഉള്ള സിസ്റ്റർമാരോട് ചോദിച്ചും വേറേ ഡോക്ടറോട് റിപ്പോർട്ട്‌ ചെയ്തും അവർ കുറേനേരം കളഞ്ഞു. ഇടക്ക് പല ടെസ്റ്റുകൾക്ക് പലതവണ ബിൽ അടക്കേണ്ടിവന്നു, ഒരേ സ്ഥലത്ത്, ഒരേ ക്യുവിൽ, കൂട്ടുകാരൻ പാടുപെട്ടു. ഞാൻ അകത്ത് നിൽക്കുകയായിരുന്നു. വല്ലാത്ത എന്തോ മണവും ഈച്ചയുമൊക്കെ വന്നപ്പോഴാണ് അവിടെ ഒരു സ്‌ട്രെച്ചറിൽ കിടക്കുന്ന സ്ത്രീയെ ശ്രദ്ധിച്ചത്. അവർക്ക് കണ്ണുതുറക്കാനെ പറ്റുന്നില്ല,മുഖമൊക്കെ ഇടിച്ചുവീണപോലെ ചുവന്നിരിക്കുന്നു, മൂക്ക് വല്ലാതെ നിറഞ്ഞ് ചീറ്റാൻ ശ്രമിക്കുന്നുണ്ട്, കാലിൽ എന്തോ വലിയ വ്രണമുണ്ട്, അതിവേദനയിലാണ്. അവരുടെ മകനാണെന്ന് തോന്നുന്നു, മീശയുടെ രണ്ടറ്റവും ബ്രൗൺ കളറടിച്ച ഒരാൾ അടുത്തുണ്ട്. അയാൾ ഒരു ദാക്ഷിണ്യവുമില്ലാതെ സ്ത്രീയുടെ മൂക്ക് പിഴിയുന്നു, അവർ വേദനകൊണ്ട് തട്ടിമാറ്റുന്നു. 
അപ്പുറത്ത് ഒരു പതുപതിനഞ്ചുവയസ്സുള്ള പെൺകുട്ടി എന്തോ വലിയ വേദനയിൽ കട്ടിലിൽ കിടന്ന് പിടയുന്നു. 
പാവപ്പെട്ടവരുടെ ആശ്രയമായ സർക്കാർ ആശുപത്രിയുടെ അത്യാഹിതവിഭാഗം ഇങ്ങനെയൊക്കെ ആയില്ലെങ്കിലല്ലേ അത്ഭുദമുള്ളൂ. നമ്മടെ ജീവിതത്തെപ്പറ്റിയൊക്കെ ഒരു മതിപ്പുതോന്നാൻ ഇടക്ക് ഇങ്ങനെ ചില സ്ഥലങ്ങളിൽ വരുന്നത് ഇടയാക്കും. 
പിന്നെയും പല ടെസ്റ്റുകൾ, ജൂനിയർ ഡോക്ടർമാരുടെ പല സംശയങ്ങൾ, പലതരത്തിലുള്ള രോഗികളുടെ വരവും പോക്കും അങ്ങനെയങ്ങനെ കുറച്ചുകഴിഞ്ഞപ്പോൾ ഈ ചേട്ടന്റെ അമ്മയും ഭാര്യയും മകനും വന്നു. ഇൻഷുറൻസ് ഇല്ലാത്ത, നീക്കിയിരിപ്പില്ലാത്ത ഒരുപാട് സാധാരണക്കാരുടെ ദയനീയമായ മുഖം ആ അമ്മയിലും ഞാൻ കണ്ടു, ചുറ്റുമുള്ള പലരിലും കണ്ടു.ഇപ്പോൾത്തന്നെ ഏകദേശം ആയിരം രൂപയോളം ചിലവായി, അതും സർക്കാർ ആശുപത്രിയായിട്ടുപോലും. വേറേ എവിടെയെങ്കിലും പോയിരുന്നെങ്കിൽ എന്തായേനെ ചിലവ്. ഇതുവരെ എത്ര ചിലവായി, 'അത് ഞാൻ തന്നേക്കാം' എന്നൊക്കെ ആ ചേട്ടൻ ഇടക്ക് പറയുന്നുണ്ട്. അഭിമാനമാണല്ലോ നമ്മുടെയെല്ലാം ഏറ്റവും വലിയ സ്വത്ത്‌. 
സ്ഥിരവരുമാനമില്ലാത്ത, നാളെയെപ്പറ്റി വലിയ ചിന്തയില്ലാത്ത, ആശുപത്രിചിലവുവന്നാൽ കടത്തിലാകുന്ന അനേകായിരങ്ങളുടെ അത്താണിയായ സർക്കാർ ആശുപത്രിയെ അല്പം ബഹുമാനത്തോടെ, സ്നേഹത്തോടെ നോക്കി, ആ ചേട്ടനെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കയ്യിലേൽപിച്ച് ഞങ്ങൾ തിരിച്ച് യാത്രയായി. 

ഇതെന്ത് കൂത്ത്

ചെയ്തത് മോശമാണ്, എങ്കിലും ചെയ്തു. ബസിൽ യാത്ര ചെയ്യുമ്പോ നിക്കേണ്ടിവന്നു. അടുത്ത് ഇരുന്ന് യാത്രചെയ്യുന്നവരുടെ ഫോണിലേക്ക് നോട്ടം പോയി. മറ്റുള്ളവരൊക്കെ എന്തൊക്കെയാണ് കാണുന്നതെന്ന് അറിയാനൊരു മോഹം. ഇത് സ്വന്തം കാര്യത്തിൽ സംഭവിച്ചാൽ ഇഷ്ടപ്പെടുകയുമില്ല എന്നുള്ളത് സത്യം. എന്തായാലും നോക്കി. ഒരാളിരുന്ന് റെസിലിംഗ് കാണുന്നു. ആഹാ കൊള്ളാല്ലോ, ഇപ്പളും ഇത് ആളുകൾ കാണാറുണ്ടോ, പണ്ട് ചേട്ടന്റെയൊപ്പം സ്ഥിരം കണ്ടിരുന്ന ഡബ്ല്യൂ ഡബ്ല്യൂ എഫ് ഓർമവന്നു. പക്ഷേ ഒന്നൂടെ നോക്കിയപ്പളാണ് കണ്ടത്, റെസിലിംഗ് മാറ്റാരോ കാണുന്നതിന്റെ റിവ്യൂ കാണുകയാണ് ഇയാൾ. ഏഹ് ഇതെന്ത് കൂത്ത് എന്ന് തോന്നി. അയാളുടെ ചെവിയിൽ ഹെഡ്സെറ്റ് ഉള്ളതുകൊണ്ട് ശബ്ദം വെളിയിലേക്ക് കേൾക്കില്ല. വീഡിയോ മാത്രം കണ്ടുകൊണ്ട് മനസ്സിൽ ഞാൻതന്നെ ശബ്ദം കൊടുത്തുനോക്കി, ഷൈജു ദാമോദരൻ പറയുന്നപോലെ 'അതൊരു ബൂംചിക് വാവാ മൊമെന്റ് ആയിരുന്നു' എന്നാവുമോ റെസിലിംഗ് കണ്ട് ലൈവ് ആയി റിവ്യൂ കൊടുത്തോണ്ടിരിക്കുന്ന ആൾ പറയുന്നത്. ഒന്നൂടെ ശ്രദ്ധിച്ചപ്പോ ആ റിവ്യൂ പറയാനിരിക്കുന്ന ആൾ കാര്യമായി ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടു, അയാൾ വെറുതേ ഇരുന്ന് റെസിലിംഗ് കാണുകയാണ്, അത് ഇയാൾ കാണുകയാണ്.എന്തായാലും പരമബോറായി തോന്നി. കുറച്ചൂടെ അപ്പുറത്തിരുന്ന ആൾ കാണുന്നത് ഒരാൾ കയ്യിൽ വെള്ളം കോരി മീനിന് കുടിക്കാൻ കൊടുക്കുന്നതാണ്. ഒന്നൂടെ സൂക്ഷിച്ച് നോക്കിയപ്പോ മനസ്സിലായടാ ഉണ്ണീ അത് മീനല്ല പാമ്പാണ്. അയാൾ അടുത്ത വീഡിയോ സ്ക്രോൾ ചെയ്തു, ദാ വരുന്നു മുട്ടനൊരു രാജവെമ്പാല, അത് ഒരുത്തന്റെ ദേഹത്തൂടെ കയറി അയാളുടെ കയ്യിൽവന്ന് അനുസരണയോടെ ഇരിക്കുന്നു . എന്ത് ലോകമാടോ ഇത്. മനുഷ്യരൊക്കെ എന്തൊക്കെയാണോ ഈ കണ്ടുകൂട്ടുന്നത്. ഇനി നോക്കാൻ വയ്യടോ, നമ്മളില്ലേ.

പലരിൽ ഒരാൾ

നമ്മളെ കരുതാൻ ആരെങ്കിലുമൊക്കെ ഉണ്ടെന്നുള്ളത് എന്തൊരു സുഖമാണ്, എന്തൊരു സമാധാനമാണ്. രാവിലെ കാറെടുക്കാൻ ചെന്നപ്പോൾ ആകെ മൊത്തത്തിൽ എന്തോ ഒരു വ്യത്യാസം. ഇന്നലെ കുറച്ചൂടെ പൊടി ഉണ്ടായിരുന്നില്ലേ എന്ന് ഞാനും ഭാര്യയും മുഖത്തോട് മുഖം നോക്കി. അതോ ഇനി ഇന്നലെ രാത്രി വണ്ടി മഴയത്തുവല്ലോം പാർക്ക്‌ ചെയ്തിരുന്നോ എന്ന് സംശയം. പക്ഷേ ഇന്നലെ തിരിച്ച് വീട്ടിൽ കയറുന്നതിനുമുന്നേ അവൾ പറഞ്ഞതാണല്ലോ 'നാളെ ഈ വണ്ടിയൊന്ന് കഴുകിയിടാൻ സുഖറാം ഭായിയോട് പറയണം' എന്ന്. ഭായി ഫ്ലാറ്റിലെ സെക്യൂരിറ്റിയാണ്, എല്ലാവർക്കും വളരെ ഇഷ്ടമുള്ള, അല്ലെങ്കിൽ എല്ലാവർക്കും വളരെ കൺവീനിയന്റ് ആയ ആൾ. പുള്ളി ഉണ്ടെങ്കിൽ ഫ്ലാറ്റിലെ കാര്യങ്ങളെല്ലാം വളരെ ഭംഗിയായി നടക്കും. ആൾക്ക് രാവിലെമുതൽ വൈകിട്ടുവരെയുള്ള ഡ്യൂട്ടി കഴിഞ്ഞ് രാത്രിയിൽ ഫ്ലാറ്റിലെ വണ്ടികൾ കഴുകുന്ന പരിപാടിയുണ്ട്. അതിന് ഇരുന്നൂറ് രൂപയാണ് വാങ്ങാറ്. നമ്മൾ പറഞ്ഞാൽ കഴുകിയിടും, അത്രയേ ഉള്ളു. കാറെടുത്ത് ഇറങ്ങുമ്പോൾ ഗേറ്റിൽ പുള്ളി നിൽപ്പുണ്ട്. വണ്ടിയിൽ എന്തെങ്കിലും ചെയ്താരുന്നോ എന്ന് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞു 'പൊടി കണ്ടിട്ട് വെറുതേ ഒന്ന് തട്ടിക്കുടഞ്ഞു എന്ന് '. സ്നേഹത്തോടെ അദ്ദേഹത്തെ ഞാൻ നോക്കി, വൈകിട്ടൊന്ന് കഴുകിയിട്ടേക്കണേ എന്ന് പറഞ്ഞ് മുന്നോട്ട് നീങ്ങി (അതാകുമ്പോ ആ പേരിൽ പൈസ കൊടുക്കാമല്ലോ എന്ന് മനസ്സിൽ കരുതി) .
ഞാൻ അങ്ങോട്ട് ചോദിച്ചില്ലായിരുന്നെങ്കിൽ ഈ കാര്യം പുള്ളി പറയില്ലായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. അച്ഛൻ, അമ്മ, കൂടെപ്പിറപ്പ്, ഭാര്യ, ഇവരല്ലാതെയും നമുക്കുവേണ്ടി നമ്മളറിയാതെ കരുതാൻ ആരെങ്കിലുമുള്ളത് എന്തൊരു ഭാഗ്യമാണ്. അങ്ങനെ കരുതലുള്ള പലരിൽ ഒരാളെ ഞാൻ ആ മുഖത്ത് കണ്ടു. നമുക്കും ഇതുപോലെയാകാൻ പറ്റട്ടെ.