Wednesday, 25 February 2026

ഡൽഹി : ചരിത്രങ്ങളിലൂടെ part 1

അനന്തുച്ചേട്ടന്റെ കൊളീഗാണ് ത്രിവേണി ചേച്ചി, ഇവരെല്ലാം എന്റെ ചേട്ടന്റെകൂടെ ഷിപ്യാർഡിൽ ഒരുമിച്ച് ജോലിചെയ്തിട്ടുള്ളവരാണ്. അനന്തുചേട്ടൻ കുറച്ചുവർഷങ്ങളായി നോമ്പെടുക്കുന്നുണ്ട്, അതുകൊണ്ട് പുള്ളി പകൽ ഒന്നും കഴിക്കില്ല. രാവിലെ ഞാനും ആ ചേച്ചിയുംകൂടിയാണ് കഴിക്കാനിരുന്നത്. പുള്ളിക്കാരി മൂന്നുവർഷത്തേക്ക് ഡെപ്യൂട്ടേഷനിൽ കൊച്ചിയിൽനിന്ന് ഉടുപ്പി ഷിപ്യാർഡിലേക്ക് പോയതാണ്. അവിടെ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ പറഞ്ഞു വർക്പ്രഷർ കൂടുതലാണെന്ന് , ഞാൻ മനസ്സിലോർത്തു ഓഹ് എല്ലാടത്തും ഇതുതന്നെ അവസ്ഥ, പക്ഷേ പുള്ളിക്കാരി കൂട്ടിച്ചേർത്തു പ്രഷർ കൂടുതലാണെങ്കിലും അവിടെ വർക് ചെയ്യാൻ ഇഷ്ടമാണ്, ഒരുപാട് കാര്യങ്ങൾ കൂടുതൽ പഠിക്കാൻ പറ്റുന്നുണ്ട് എന്നൊക്കെ. അവിടെയുള്ള ഒരു സാർ നല്ലോണം ചീത്തയൊക്കെ പറയും, എങ്കിലും പുള്ളിക്കാരന് എല്ലാവരും നല്ലരീതിയിൽ കാര്യങ്ങളൊക്കെ പഠിക്കണമെന്നാണ് ആഗ്രഹം എന്നൊക്കെ പറഞ്ഞു. ഒരു അത്ഭുദവും ബഹുമാനവുമൊക്കെയാണ് തോന്നിയത്. ഞങ്ങടെ സ്വന്തം ഗാന്ധി അനീഷ്‌ സംസാരിക്കുന്നപോലെ ഉണ്ട്. കോളേജിലെ കൂട്ടുകാരനാണ്, ബാക്കി ആളുകൾ കുറ്റംകാണുന്ന എല്ലാ കാര്യങ്ങളിലും എന്തെങ്കിലുമൊരു നന്മ കാണുന്ന ആളാണ് ഞങ്ങടെ അനീഷ്‌. 

ഇന്ന് ഡൽഹി പരമാവധി കാണണമെന്ന ആഗ്രഹവുമായി ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. വഴിയിലിടയ്ക്ക് വലിയൊരു ഗ്രൗണ്ട് കണ്ടപ്പോ അങ്ങോട്ട് കേറി. ആളുകൾ കുറച്ചുപേരൊക്കെ വ്യായാമം ചെയ്യുന്നു, കുറച്ചുപേർ ക്രിക്കറ്റുകളിക്കുന്നു. അൽപനേരം അത് കണ്ടുനിന്നിട്ട് മെട്രോകയറാൻ പോയി. രാവിലത്തെ മഞ്ഞും പുല്ലുനനയ്ക്കുന്ന വെള്ളവുമൊക്കെ ഗ്രൗണ്ടിലുണ്ടായിരുന്നു. ചെരുപ്പ്മുഴുവൻ ചെളിയായി കൊളമായി. മെട്രോ സ്റ്റേഷനിൽ വാഷ്റൂമിൽ പോയി കഴുകി. ഇവിടെ വാഷ്റൂം ഒക്കെ കോൺട്രാക്ട് കൊടുത്തേക്കുകയാണെന്ന് തോന്നുന്നു, നമ്മുടെപോലെയല്ല, പേ ആൻഡ് യൂസ് ആണ്. 

ഒന്നുരണ്ട് ദിവസംകൊണ്ടുതന്നെ ഇവിടുത്തെ മെട്രോ എനിക്ക് സ്വന്തം വണ്ടിപോലെ ആയി. ആ ഒരു കോൺഫിഡൻസിൽ ചെന്നതാ, പക്ഷേ പീക്ക് ടൈം ആയിപ്പോയി, എല്ലാരും ഓഫീസിലോക്കെ പോണ സമയം. തിരക്കുകാരണം ആദ്യത്തെ മെട്രോയ്ക്കു കയറിയില്ല, അടുത്തതിനും അതേ അവസ്ഥ, പക്ഷേ ഇടിച്ചങ്ങ് കയറി. ഇടയ്ക്ക് ഏതോ ഒരു പ്രധാന സ്റ്റോപ്പിൽ ആളുകൾ കൂട്ടത്തോടെ ഇറങ്ങി. എനിക്ക് ഇറങ്ങേണ്ടായിരുന്നു, എന്നാൽ ആ ഒഴുക്കിൽ ഞാൻ പെട്ടുപോയി. ഒഴുക്കിനെതിരെ നീന്താൻ നോക്കിയപ്പോൾ കൂടുതൽ ശക്തിയിൽ വെളിയിലോട്ട് നീങ്ങിപ്പോയി. പാടുപെട്ടാണ് തിരിച്ചുകയറിയത്. 
മെട്രോ ഇറങ്ങി ഒരുകിലോമീറ്റർ നടന്ന് ലോട്ടസ് ടെംപിൾ കാണാൻ പോയി. വഴിയിൽ ഇടയ്ക്ക് ആളുകൾ നീണ്ടനിരയിൽ കയ്യിൽ കുറേ തട്ടവും പൂജാസാധനങ്ങളുമൊക്കെയായി നിൽക്കുന്നത് കണ്ടു, അവരുടെ കാലിൽ ചെരിപ്പൊന്നുമില്ല, നടുറോഡിലാണ് നിൽക്കുന്നത്. പണിപാളി എന്ന് ഓർത്തപ്പോഴാണ് മാപ്പ് പറഞ്ഞത്‌ എനിക്ക് പോകാനുള്ളത് കുറച്ചുകൂടി അപ്പുറത്തേക്കാണെന്ന്. ഇത് കൽക്കാജി മന്ദിർ എന്ന വേറേ ഏതോ അമ്പലത്തിന്റെ തിരക്കായിരുന്നു. 
വഴിയിൽ പണിക്കേഴ്സ് ട്രാവൽസിന്റെ ബസ് കണ്ടു, നോർത്ത്ഇന്ത്യയിൽ ഫേമസായിട്ടുള്ള മലയാളിഗ്രൂപ്പ് ആണ്. 

ലോട്ടസ് ടെമ്പിളിന്റെ വലിയ കോമ്പൗണ്ടിലൂടെ ഞാൻ അകത്തേക്കുനടന്നു. വിശാലമായ പുൽമൈതാനത്ത് കുറേ കുഞ്ഞൻ ഓറഞ്ച്മരങ്ങൾ നിറയെ കായ്ച്ചുനിപ്പുണ്ട്. അവിടെയുള്ള എല്ലാ മരങ്ങളും ചെടികളും ബോൺസായിപോലെ ഉണ്ട്. എനിക്ക് തോന്നുന്നു ആ മുപ്പതേക്കറിന്റെ ഒത്തനടുക്കുള്ള വെള്ളത്താമരരൂപം ഏറ്റവും പ്രധാനമായിത്തന്നെ കാണാൻ മറ്റെല്ലാം മനഃപൂർവം ചെറുതാക്കി നിർത്തിയിരിക്കുകയാണ്. ചെരുപ്പുകൾ അവിടെവച്ചിരിക്കുന്ന സഞ്ചിയിലാക്കി പ്രത്യേകസ്ഥലത്ത് അവർ വാങ്ങിവച്ചു. പിന്നെ വരിയായി പടിക്കെട്ടുകൾ നടന്ന് ഉയരത്തിലുള്ള വെള്ള ശില്പത്തിലേക്ക് നടന്നു. വെളിയിൽ അൽപനേരം വരിയായി നിർത്തിയിട്ട് വോളന്റീർമാർ ആ ടെമ്പിളിനെപ്പറ്റിയും അതിന്റെ ഉദ്ദേശത്തെപ്പറ്റിയുമൊക്കെ പറഞ്ഞു. ലോകത്ത് എട്ടോളം സ്ഥലത്ത് ഇവർക്ക് ഇതുപോലെ ആരാധനാസ്ഥലം ഉണ്ടെന്നും എല്ലാ മാനവരാശിയെയും ഉൾകൊള്ളുന്ന ഒരു തനതായ മതമാണ് ഇതെന്നും അവർ പറഞ്ഞു. ബഹായികൾ എന്നാണ് ഇവർ അറിയപ്പെടുന്നത്. അകത്ത് ഫോൺ ഉപയോഗിക്കരുതെന്നും സംസാരിക്കരുതെന്നും പറഞ്ഞത്‌ കുറച്ച് തമിഴരും നോർത്ത് ഈസ്റ്റ്‌ന്റെ ഏതോ ഭാഗത്തുനിന്നുള്ള ആളുകളും തീരെ കേട്ടതായി ഭാവിച്ചില്ല. അകത്തുവച്ച് വോളന്റീർമാർ പലതവണ ഈ രണ്ടുകൂട്ടരേയും വിലക്കുന്നതുകണ്ടു. ചെയ്യരുതെന്ന് പറയുന്നത് എന്തിനാണ് നമ്മൾ ഇത്ര അഹങ്കാരികളായി ചെയ്യുന്നതെന്ന് ആലോചിച്ചുപോയി. 
അകത്ത് ഒരു ക്രിസ്ത്യൻപള്ളിയുടെ രൂപമാണ്, തടിയിൽ മാർബിൾ കൊണ്ടുള്ള ഇരിപ്പിടം, മുകളിലേക്ക് നോക്കുമ്പോൾ താമരയുടെരൂപമുള്ള ബിൽഡിങ്ങിന്റെ ഏറ്റവും നടുക്ക് ചന്ദ്രക്കലയും അറബിപോലെ എന്തോ എഴുത്തും,കേൾക്കുന്ന പ്രാർത്ഥന ഹിന്ദുക്കളുടേതുപോലെ, മൊത്തത്തിൽ ഒരു സർവമതസ്ഥലം. ആളുകൾക്ക് എത്രനേരംവേണമെങ്കിലും മൗനമായി ഇരിക്കാം, മറ്റ് പ്രതിഷ്ഠകളൊന്നുമില്ല. കുറച്ചുനേരം കണ്ണടച്ചിരുന്നു, എന്തൊരു സമാധാനം, ചുറ്റിലും ഒൻപത് കുളങ്ങളുണ്ട്, അതിലെ വെള്ളത്തിന്റെ തണുപ്പ് ഉള്ളിലേക്ക് തഴുകിവരുന്നു. അമ്മയെപ്പോലെ സമാധാനം കൊതിക്കുന്നവർക്ക് ഈ സ്ഥലം എന്തായാലും ഇഷ്ടമാകുമെന്ന് തോന്നി. 
തിരികെ ഇറങ്ങുമ്പോൾ ഒരു മദാമ്മ വോളന്റീരോട് ചോദിക്കുന്നു എന്തായാലും ഈ മതം തുടങ്ങിയത് ഏതോ ഒരാൾ ആണല്ലോ, അയാളുടെ മതം ഏതായിരുന്നെന്ന്. ഹഹ മനുഷ്യരെ അങ്ങനെയൊന്നും സർവമതത്തിലേക്ക് അടുപ്പിക്കാൻ പറ്റില്ലാന്ന് ആ മദാമ്മയുടെ മുഖത്ത് എഴുതിയിട്ടുണ്ട്. 

തിരികെ വിശാലമായ കോമ്പൗണ്ടും അതിലെ സുന്ദരമായ പൂക്കളും മരങ്ങളുമൊക്കെ കണ്ട് വെളിയിലിറങ്ങി. അടുത്തുകണ്ട ചെറിയ കടയിൽനിന്ന് ഒരു ലസ്സി വാങ്ങി, പേട ചീകിയിട്ടപോലെ എന്തോ ഒരു സാധനവും അയാൾ എക്സ്ട്രാ ചേർത്തു. മണ്ണുകൊണ്ടുള്ള പ്രത്യേകം ഗ്ലാസിൽ അത് കുടിച്ചപ്പോൾ രസമുകുളങ്ങൾ സന്തോഷംകൊണ്ട് തുള്ളിച്ചാടി. ഇന്നുവരെ ഞാൻ കുടിച്ചിട്ടുള്ളതിൽ ഏറ്റവും മനോഹരമായ ലസ്സി. തൈരിൽ മധുരമിട്ട സാധനം എന്നുപറഞ്ഞ് പണ്ട് മാനസികമായി അടുക്കാൻ കഴിയാത്ത ഐറ്റമായിരുന്നു ലസ്സി എനിക്ക്, കാലം എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഇനി ഒരിക്കൽ ഈ വഴി വന്നാൽ തീർച്ചയായും ഇവിടുന്ന് വീണ്ടും കുടിക്കുമെന്ന് ഉറപ്പിച്ച് മെട്രോ സ്റ്റേഷനിലേക്ക് വീണ്ടും നടന്നു.
ഇനി എങ്ങോട്ടുപോണമെന്ന് ചോദിച്ചപ്പോൾ ചാറ്റ്ജിപിടി ഒരുപിടി ഓപ്ഷനുകൾ തന്നു. അതിൽ സഫ്‌ദർജംഗ് ടോംബ് കാണാമെന്ന് തീരുമാനിച്ചു. മെട്രോയിൽ അതിനുപറ്റിയ ഒരു സ്റ്റേഷനിലേക്ക് യാത്രതുടങ്ങി. ഇവിടെ ശ്രദ്ധിച്ച പ്രധാനപ്പെട്ട ഒരു കാര്യം - മുതിർന്നവർക്കുവേണ്ടി എപ്പോഴും ആളുകൾ ഒരു മടിയുംകൂടാതെ അങ്ങോട്ടുപറഞ്ഞ് സീറ്റ്‌ ഒഴിഞ്ഞുകൊടുക്കുന്നു, നമ്മടെപോലെ വയ്യാത്തവരെ കാണുമ്പോ ഉറക്കം നടിക്കുന്നില്ല. മെട്രോ ഇറങ്ങി വീണ്ടും ഒരു ഒന്നര കിലോമീറ്റർ നടന്നു. ഹൈവേയിൽ രണ്ടുവശത്തും വീതിയുള്ള നടപ്പാതയുണ്ട്. അതിലൂടെ റിലാക്സ്ഡ് ആയിട്ട് നടന്നു. എതിരെ ഒരു പെൺകുട്ടി വന്നു, അതിന്റെ ഒരു കണ്ണിന് എന്തോ പ്രശ്നമുണ്ട്. അടുത്തെത്തിയപ്പോൾ അത് പേടിച്ച് ദൂരേക്ക് മാറിപ്പോയി. ജീവിതത്തിൽ എന്തെങ്കിലും ഭയങ്കരമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ആളായിരിക്കാം എന്ന് തോന്നി. 
താജ്മഹലിന്റെ ആൾക്കൂട്ടമില്ലാത്ത വെർഷൻ ആയിരുന്നു സഫ്‌ദർജംഗ് ടോംബ്. അതുപോലെതന്നെ വിശാലമായ ഒരു കോമ്പൗണ്ടിൽ ഒത്തനടുക്ക് ഏകദേശം അതേരൂപത്തിൽ ചെങ്കല്ലുകൊണ്ട് പണിതിരിക്കുന്ന ഒരു ശവകുടീരം, നേരെ മുന്നിൽ നീളത്തിലുള്ള തടാകം, ഇപ്പോൾ വെള്ളമില്ലെന്നുമാത്രം . താജ്മഹൽ പോലെതന്നെ, ശവകുടീരമാണെന്ന് തോന്നുകയേയില്ല. ഒരു ചെറിയ കൊട്ടാരംപോലെയുണ്ട്. റോഡിനരികിലെ കവാടത്തിനടുത്തുനിന്ന് ഈ പറഞ്ഞ കൊട്ടാരസമമായ ശവകുടീരത്തിലേക് നല്ല ദൂരമുണ്ട്. ഇല്ലാത്തത് ഉണ്ടെന്ന് സങ്കല്പിച്ചുനോക്കിയിട്ടുണ്ടോ. ദൂരേന്ന് കൊട്ടാരത്തിലേക്ക് നടക്കുമ്പോൾ അതിന്റെ മട്ടുപ്പാവിൽ നിന്ന് എനിക്ക് മനസ്സിലാവാത്ത ഭാഷയിൽ രാജാവും മറ്റുള്ളവരും എന്തൊക്കെയോ വിളിച്ചുപറയുന്നപോലെ സങ്കല്പിച്ചു. രോമാഞ്ചം. ശരിക്കും ഞാൻ ചരിത്രത്തിലേക്ക് നടക്കുകയാണ്. രാജാവ് നിന്നിരുന്ന മട്ടുപ്പാവിൽനിന്നും താഴേക്ക് നോക്കുമ്പോൾ സ്പടികവെള്ളം നിറഞ്ഞ നീളൻ തടാകം സങ്കല്പിച്ചു , അതിനുചുറ്റും വലിയൊരു പൂന്തോട്ടം,എന്തൊരു ഗ്രാൻഡ് വ്യൂ. 
അകത്തു കയറി. കയറിയപ്പോൾത്തന്നെ തണുത്ത ഒരു കാറ്റ് വന്നുപൊതിഞ്ഞു. ഒരു ഏസി റൂമിനകത്ത് നിൽക്കുന്നത്പോലെ. വെളിയിലെ കത്തുന്ന വെയിൽ ഇവിടെ അറിയാനേയില്ല. വാസ്തുവിദ്യ എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയായിരിക്കണം. ഇവിടെ നിൽക്കുമ്പോൾ വാട്ട് ഐ ഫീൽ ഈസ് ജസ്റ്റ് വൗ.
വലിയ വാതിലുകളുണ്ട് നാലുവശത്തും, കതകില്ല,അതിന്റെ കമാനങ്ങളെല്ലാം മാർബിൾകൊണ്ടാണ് പണിതിരിക്കുന്നത്. 
അകത്ത് പല ഉത്തരങ്ങളിൽനിന്നും ചങ്ങല കൊണ്ടുള്ള വലിയ കൊളുത്തുകൾ താഴേക്ക് തൂങ്ങി കിടപ്പുണ്ട്, എനിക്ക് മനസ്സിലായതുവെച്ച് ശവകുടീരത്തിനുമുകളിൽ ഒരു മകുടമുണ്ട് പള്ളിയുടെ മുകൾവശം പോലെ, അതിന്റെ ഭാഗങ്ങൾ ടൈറ്റ് ചെയ്തു വെച്ചിരിക്കുന്നതാണെന്ന് തോന്നുന്നു ഈ കൊളുത്തുകൾകൊണ്ട് . ഗോപുരത്തിന്റെ നടുക്ക് മാർബിൾകൊണ്ട് ഒരു ചെറിയ കല്ലറയുണ്ട്. അവിടുന്ന് പിന്നിലേക്ക് നോക്കുമ്പോഴും മുന്നിൽ നിന്ന് കണ്ടപോലത്തെ അതേ നീളത്തിൽ ഒരു തടാകം. വെള്ളം ഉണ്ടായിരുന്ന സമയത്ത് എന്തൊരു ഗ്രാൻഡ് ആയിരുന്നിരിക്കും ഈ ശവകുടീരം എന്ന് ഞാൻ ചിന്തിച്ചു നോക്കി. 
ചുറ്റുമുള്ള വലിയ മരങ്ങളും മനോഹരമായ പൂന്തോട്ടവും, എത്ര ശാന്തമായ സ്ഥലം.പണ്ടും ഇത് ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നോ എന്തോ. കാലം മുന്നോട്ടുപോകുംതോറും പഴയ പലതും മായ്ച്ചുകളയാനുള്ള അധികാരികളുടെ വ്യഗ്രതയിൽ ഇതൊന്നും മാഞ്ഞുപോകാതിരിക്കട്ടെ, ഇതൊക്കെ ഒരു ഓർമ്മപ്പെടുത്തൽ മാത്രമല്ല ഇതുപോലെയുള്ള ഭീകരനഗരങ്ങൾക്ക് നടുവിലുള്ള ശ്വാസകോശം കൂടിയാണ്. വിശാലമായ പൂന്തോട്ടത്തിൽ മാവിന് ചുറ്റും ഇന്നത്തെ തലമുറയിലെ കുട്ടി രാജാക്കന്മാരും രാജ്ഞിമാരും കണ്ണുകെട്ടി കളിക്കുന്നുണ്ട്. വരണ്ടുകിടക്കുന്ന തടാകത്തിന് നടുവിലെ ചെറിയൊരു തൂണിൽ ഒരു കുഞ്ഞുകിളി എന്തോ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എന്നെങ്കിലും ഒരു കാലത്ത് ഇതിനുള്ളിൽ വെള്ളം നിറയുമായിരിക്കും പിന്നെയും.
 വിശാലമായ പൂന്തോട്ടത്തിലൂടെ ഒന്ന് നടന്നു. ഒരുപാട് നടക്കാനുണ്ട്. നാല് ദിക്കിലും തോട്ടക്കാരൻ ഉണ്ട്. ഒരാൾ പുല്ലുചെത്തുന്ന മെഷീൻ തള്ളിക്കൊണ്ട് നടക്കുന്നു, സൈഡിലുള്ള വലിയ മരങ്ങളിലോട്ട് കുഞ്ഞുകുഞ്ഞ് അണ്ണാൻകുട്ടന്മാർ ഓടിനടക്കുന്നുണ്ട്, ഇലയില്ലാത്ത ഒരു നെല്ലിമരം അത്യാവശ്യം നല്ലരീതിയിൽ കായ്ച്ചുനിൽപ്പുണ്ട്.

പണ്ട് ഇവിടം എങ്ങനെയായിരുന്നു എന്നറിയില്ല. എന്നാൽ ഇന്ന് ഇവിടെ നിൽക്കുമ്പോൾ മൊത്തത്തിൽ ഒരു സന്തോഷമുണ്ട്. ഇവിടുത്തെ ടോയ്ലറ്റ് പോലും അത്ഭുദപ്പെടുത്തുന്നു, എന്തൊരു വൃത്തി. ഈ കാണുന്ന പത്തുമുപ്പത് ഏക്കറിൽ ഇപ്പോൾ മൊത്തത്തിൽ ഒരു നാല്പത് ആളുകളെ കാണു, ഇവിടുത്തെ ഇരുപത് ജോലിക്കാരുൾപ്പെടെ. ആൾക്കൂട്ടം ഇല്ലാത്ത ഈ മനോഹരതീരം ഒരുപാട് ഇഷ്ടമായി. ഇവിടുന്ന് പോകാനേ തോന്നുന്നില്ല. ഈ ടോംബിനെ ചരിത്രകാരന്മാർ വിളിക്കുന്നത് ദി ലാസ്റ്റ് ഫ്ലിക്കർ ഇൻ ദി ലാംപ് ഓഫ് മുഗൾ ആർകിട്ടക്ചർ അറ്റ് ഡൽഹി എന്നാണ് .മനസ്സില്ലാമനസ്സോടെ പച്ചപ്പിന്റെ ഈ സമാധാനതീരത്തുനിന്ന് വീണ്ടും മാസ്കുവച്ച് ഞാൻ റോഡിലേക്ക് നടന്നു.

അനന്തുചേട്ടന് എന്നെപോലെയല്ല ശരിക്കും ട്രെയിനിങ് ഉള്ളതുകൊണ്ട് ഉച്ചക്ക് ക്ലാസ്സ് കഴിഞ്ഞിട്ട് ഒരുമിച്ച് കുത്തബ്മിനാർ കാണാൻ പോകാമെന്ന് പറഞ്ഞു. അതുവരെ ഇനി വേറേ എന്തുചെയ്യുമെന്ന് നെറ്റിനോട് ചോദിച്ചപ്പോൾ അടുത്ത് ലോധിഗാർഡൻ ഉണ്ടെടാ കൊച്ചേ എന്ന് നെറ്റ്. 
ലോധി മുഗളന്മാർക് തൊട്ടുമുന്നത്തെ രാജാവായിരുന്നു. സഫ്‌ദർജങ്ങിനെക്കാൾ വളരെ വലുതാണ് ലോധിഗാർഡന്റെ ഏരിയ. ഇവിടെ കൂടുതൽ മരങ്ങളും ചെടികളുമുണ്ട്, പല ശവകുടീരങ്ങളുണ്ട്. കുടീരങ്ങളെല്ലാം പക്ഷേ നാശാവസ്ഥയിലാണ്. ഇവിടുത്തെ കല്ലറകൾ വെട്ടുകല്ലിന് മുകളിൽ സിമന്റ്കൊണ്ടുള്ളതാണ്.
അതിൽപോലും ആരൊക്കെയോ കൊത്തിവരച്ച് സ്വന്തം പേരും കാമുകിയുടെ പേരുമൊക്കെ എഴുതിയിട്ടുണ്ട്. എന്തൊരു വിരോധാഭാസം. 

പുറത്ത് കാവൽ നിൽക്കുന്ന സെക്യൂരിറ്റി അപ്പൂപ്പനിട്ടിരിക്കുന്ന യൂണിഫോം നമ്മുടെ കൊച്ചി മെട്രോസ്റ്റേഷനിലെ സെക്യൂരിറ്റിക്കാർ ഇടുന്നത് തന്നെയാണ്. നോക്കിയപ്പോൾ കമ്പനി ഒന്നുതന്നെ - എസ് ഐ എസ് സെക്യൂരിറ്റി. സഫ്ദർജങ്കിലെയും ഇവിടെയും ശവകുടീരങ്ങളുടെ മുകളിലെ നിലയിലേക്ക് കയറാൻ പടവുകൾ ഉണ്ട്. അതെല്ലാം പക്ഷേ ഇപ്പോൾ അടച്ചിരിക്കുകയാണ്. എന്തിനായിരിക്കും ശവകുടീരങ്ങൾക്ക് മുകളിലൊക്കെ ഇങ്ങനെ ഗാലറിയിൽനിന്ന് കാണുന്നത്. ഒരുപക്ഷേ മുകളിലെ നിലയിൽ പോയിരുന്ന് താഴേക്ക് നോക്കി പ്രാർത്ഥിക്കുന്നതായിരിക്കുമോ. 
ഇവിടുത്തെ മറ്റൊരു ശവകുടീരത്തിലെ കൊത്തുപണികൾകണ്ട് കണ്ണുതള്ളി നിന്നു. എത്ര വർഷമെടുത്തുകാണും അങ്ങനെ ഭിത്തി നിറയെ കൊത്തിവയ്ക്കാൻ എന്നാണ് ഞാൻ ചിന്തിച്ചത്. കുറേ ചിത്രങ്ങളും പിന്നെ അറബിയിലോ ഉറുദുവിലോ ഒക്കെയുള്ള എഴുത്തുമൊക്കെയായി ഉഗ്രനൊരു പ്രിന്റെഡ് സാരിപോലെ നിൽക്കുന്നു ആ ഭിത്തികൾ.
തിരികെ വീണ്ടും മെട്രോസ്റ്റേഷനിലേക്ക് നടന്നു. നടക്കുന്ന വഴിയിലൊക്കെ നല്ല പോഷ് കുറെ വീടുകൾ കണ്ടു, വലിയ ഗേറ്റുകളും മതിലുകളുമൊക്കെയുള്ള ആ വീടുകളുടെ ഫ്രണ്ടിൽ ഹൈവേയ്ക്ക് സമാന്തരമായി നമ്മുടെയൊക്കെ ബൈപ്പാസ് പോലെ റോഡുകൾ ഉണ്ട്. അവിടെയൊക്കെ നല്ല സൂപ്പർ കാറുകൾ പാർക്കുചെയ്തിട്ടുണ്ട്. ടിപ്പ്ടോപ്പിൽ കോട്ടും സ്യൂട്ടുമിട്ട ഡ്രൈവർമാർ കാറിന്റെ മുകളിലെ ഇലകളൊക്കെ തട്ടിമാറ്റുന്നു. നമ്മുടെ പനമ്പിള്ളി നഗർ പോലെ നല്ല നടപ്പാതകൾ കിലോമീറ്റർ കണക്കിന് നീളത്തിലുണ്ടിവിടെ. അതുകൊണ്ട് മാപ്പ് നോക്കി ഒരു താളത്തിലങ്ങ് നടന്നു. ഇന്ന് ഇതുവരെ അഞ്ച് കിലോമീറ്ററെങ്കിലും നടന്നിട്ടുണ്ട്. 


No comments:

Post a Comment