Saturday, 21 February 2026

ആമിക്കുട്ടൻ

ഒരുപാടുനാളൂടെ കണ്ണൊക്കെ നിറഞ്ഞുവരുന്നു. ഇന്ന് ഞങ്ങടെ ആമിക്കുട്ടന്റെ ബർത്ഡേ ആണ്. ഞങ്ങടെയെല്ലാം ആദ്യത്തെ കണ്മണി, ഞങ്ങടെ രഞ്ജിത് ചേട്ടന്റെ കുഞ്ഞ്. സീരിയൽ പോലെയൊരു കഥയാണ് അവളുടേത്. അവൾ ഈ ഭൂമിയിലേക്ക് കണ്ണുമിഴിച്ച് വരുംമുന്നേ രഞ്ജിത് ചേട്ടൻ പോയി. ചേട്ടൻ എഴുതുമായിരുന്നു. പുള്ളി എഴുതിയ ഒരു പുസ്തകത്തിന്റെ പേര് 'അനാമികയുടെ അങ്കലാപ്പ്' എന്നാണ്. ആ പേരാണ് ആമിക്ക് - അനാമിക. കുഞ്ഞിന്റെ ഇതുവരെയുള്ള ജീവിതവും ആ പുസ്തകത്തിന്റെ പേരുപോലെതന്നെ. 

ആമിക്കുട്ടൻ വളർന്നത് അവളുടെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെയാണ്. കുഞ്ഞല്ലേ, അവൾ എന്തറിയാൻ. വലിയൊരു വീട്ടിൽ എല്ലാവരുടെയും സ്നേഹംമുഴുവൻ ഏറ്റുവാങ്ങി രാജകുമാരിയെപ്പോലെ അവൾ നടന്നു. ടീവിയിൽ കാർട്ടൂൺകണ്ട് ഹിന്ദി പഠിച്ച അവൾ ഞങ്ങളെയൊക്കെ അത്ഭുദപ്പെടുത്തി. ആഗ്രഹിക്കുന്നതെല്ലാം അവളുടെ അമ്മൂമ്മ അവൾക്ക് വാങ്ങിനൽകി. ഇടയ്ക്കിടയ്ക്ക് സാധനങ്ങൾ വാങ്ങാനും ഐസ്ക്രീം കഴിക്കാനുമൊക്കെ അമ്മൂമ്മയും ആമിയുംകൂടെ ഓട്ടോപിടിച്ച് ഏഴ് കിലോമീറ്റർ അപ്പുറമുള്ള കോഴഞ്ചേരിക്ക് പോയി. കുഞ്ഞിനെ ഇങ്ങനെയങ്ങ് ലാളിക്കരുതെന്ന് പലരും ഉപദേശിച്ചെങ്കിലും വലിയ കാര്യമുണ്ടായില്ല. സന്തോഷമായി, വാശിക്കാരിയായി, സുഖലോലുപയായി ജീവിക്കുന്നതിനിടയിൽ അപ്പൂപ്പൻ പോയി, പിന്നാലെ അമ്മൂമ്മയും. എട്ടാം വയസ്സിൽ അവൾ ആ വലിയ വീടുവിട്ടിറങ്ങി. പിന്നെ അമ്മയുടെ വീട്ടിൽ, അവിടുത്തെ അപ്പൂപ്പന്റെയും അമ്മൂമ്മയുടേയുമൊപ്പം. ഇന്ന് അവൾക്ക് പതിനാറ് വയസ്സ്. ഈ ഒരു കാലത്തിനിടയ്ക്ക് ലോകം എങ്ങനെയൊക്കെ മാറി, ഞങ്ങടെ കുഞ്ഞിന്റെ ജീവിതം എങ്ങനെയൊക്കെ തലകീഴ്മറിഞ്ഞു. ഇന്നവൾക്ക് ഹോസ്റ്റൽ ജീവിതം,വല്ലപ്പോഴുമുള്ള അവധികളിൽ വീണ്ടും അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം. വാശി പോയിട്ട് ശബ്ദം പോലും തീരെ കുറവ്. വല്യ കുട്ടി ആകുന്നതിന്റെ അങ്കലാപ്പ്. വീടിനടുത്ത് കൂട്ടുകാർപോലുമില്ലാതെ, അവൾപോലുമറിയാതെ ഒരു ഏകാന്തതടവിൽ ബാല്യവും കൗമാരവും കടന്നുപോകുന്നു. അതിനിടക്ക് വല്ലപ്പോഴുമൊരു ഓർമപുതുക്കാൻമാത്രം, പഴയകാലത്തിന്റെ അവശേഷിപ്പ് തുടരാൻമാത്രം ചെന്നുകാണുന്ന എന്നെപ്പോലെയുള്ള ചിറ്റപ്പന്മാർ, ബന്ധുക്കൾ. തനിയെ ജീവിതം തുടങ്ങുമ്പോഴെങ്കിലും വിധിയുടെ തടവിൽനിന്ന് അവൾ രക്ഷപെടട്ടെ, ടോക്സിക് അല്ലാത്ത ഒരു പങ്കാളിയെ കിട്ടട്ടെ. ലോകം എന്റെ ആമിക്കുട്ടന് നിറഞ്ഞ സന്തോഷം വീണ്ടും നൽകട്ടെ. 

No comments:

Post a Comment