പുതുതായി നാട്ടിയ ട്യൂബ് ലൈറ്റുകൾ വഴിതെളിച്ച ഇടുങ്ങിയ പാതയിലൂടെ ആ വീട്ടിലേക്ക് ഞങ്ങൾ നടന്നു. ചുറ്റും കുറച്ച് ആളുകൾ ഉണ്ടെങ്കിലും അസുഖകരമായ ഒരു നിശബ്ദത അവരെ പൊതിഞ്ഞുനിന്നു. തൊട്ടുതൊട്ടുനിൽക്കുന്ന കുറേ വീടുകളുടെ ഇടയ്ക്ക് ടാർപ്പോളിൻ വലിച്ചുകെട്ടിയ ഒരു ചെറിയ കൂരയുടെ അരികിലുള്ള ഇടവഴി എത്തിനിൽക്കുന്നത് ആ വീട്ടിലാണ്. പെയിന്റടിക്കാത്ത ചുമരുകൾ, വീതികുറഞ്ഞ വാതിൽ, കയറിചെല്ലുന്ന ഹാളിൽ നിറഞ്ഞിരിക്കുന്ന മൊബൈൽ മോർച്ചറി, അതിൽ സുഖനിദ്രയിൽ ഗൃഹനാഥൻ, അതിനു സമീപം ഒന്നും മിണ്ടാതെ അവർ ഇരിപ്പുണ്ട്, അങ്ങോട്ട് തിരിഞ്ഞിരിക്കുകയായതുകൊണ്ട് ഞങ്ങളെ കണ്ടില്ല, വാതിൽപടിയിലും അകത്ത് കസേരകളിലുമൊക്കെയായി കുറച്ച് അയൽക്കാർ.
വന്നിരുന്നു എന്നറിയിക്കാൻ, വെറുതേ ഒന്ന് ആശ്വസിപ്പിക്കാൻവേണ്ടി, കുഞ്ഞിനെ എന്റെ കയ്യിൽ ഏല്പിച്ച് അവൾ ചെന്ന് ആ അമ്മയെ തൊട്ടു. ആദ്യം അവർക്ക് ആളെ മനസ്സിലായില്ല, മനസ്സിലായപ്പോൾ ഒച്ചത്തിൽ എന്തൊക്കെയോ പുലമ്പിക്കൊണ്ട് കെട്ടിപ്പിടിച്ചു. 'ഇനി ഞാൻ പൈസ ചോദിക്കില്ല മാഡം, ഇനി എന്റെ ചേട്ടന് മരുന്നു വേണ്ട' എന്നൊക്കെ പറഞ്ഞ് കാലുപിടിക്കാൻ തുടങ്ങി. 'നിങ്ങളെല്ലാം ഒരുപാട് സഹായിച്ചു, പക്ഷേ എനിക്കെന്റെ ചേട്ടനെ രക്ഷിക്കാൻ പറ്റിയില്ല, എങ്കിലും നിങ്ങളെയൊന്നും ഞാൻ ഒരിക്കലും മറക്കില്ല ' എന്നൊക്കെ പറഞ്ഞ് പിന്നെയും ഒച്ചത്തിൽ വാവിട്ടു നിലവിളിച്ചു. ഈ രംഗമെല്ലാം കണ്ട് വെളിയിൽനിന്ന് ഞാൻ ഓർത്തു, ഫ്ലാറ്റിലെ തൂപ്പുകാരിയായ അവർ പലതവണ 'ചേട്ടന് സുഖമില്ല, എന്തെങ്കിലും സഹായം ചെയ്യണ'മെന്ന് പറഞ്ഞ് കരഞ്ഞത്. പലപ്പോഴായി കൂടിപ്പോയാൽ ഒരു മൂവായിരം രൂപയോ മറ്റോ വാങ്ങിയിട്ടുണ്ടാവും, അവർക്ക് ആ പൈസ എത്രമാത്രം ആവശ്യമായിരുന്നു എന്ന് ഈ വീടുകാണുമ്പോൾ മനസ്സിലാകുന്നു. ഒറ്റത്തവണ 'പാമ്ട്രീ' യിൽ പോയി കശുവണ്ടിയും ബദാമും വാങ്ങുന്ന പൈസയാണ് അവർ ഈ പറഞ്ഞ വലിയ സഹായമായ മൂവായിരം രൂപ , ഒരുതവണ ലുലുമാളിൽ പോയി ചുറ്റിവരുന്നതിന്റെ വിലയാണ് അവർ പറഞ്ഞ ഈ വലിയ സഹായം, ഒറ്റത്തവണ ഓഫീസിൽ ട്രീറ്റ് നടത്തുന്നതിന്റെ വിലയാണ് ആ അമ്മ പറഞ്ഞ ആ വലിയ സഹായം, ഒരുതവണ നാട്ടിൽ പോകാൻ കാറിന് പെട്രോൾ അടിക്കുന്ന തുകയാണ് അവർ കണ്ണുനിറഞ്ഞു പറഞ്ഞ ആ സഹായം .
അവൾ അൽപനേരം കഴിഞ്ഞ് അവിടുന്ന് ഇറങ്ങിവന്ന് കുഞ്ഞിനെ വാങ്ങി, എന്നോട് പോയി അവരെ കാണാൻ പറഞ്ഞു. അകത്തുകടന്ന് ആ ആൾക്കൂട്ടത്തിൽ, അവർക്ക് പിന്നിലായി കുറേനേരം ഞാൻ നിന്നു, കണ്ട് സമാധാനിപ്പിക്കാനുള്ള ത്രാണിയില്ലാതെ. മഴ കനക്കാൻ റെഡിയാവുന്നു. ആ വീട്ടിലെ ആകെയുള്ള ഒരു ലൈറ്റ് മങ്ങിത്തെളിഞ്ഞു കത്തുന്നുണ്ട്. മൊബൈൽ മോർച്ചറി വോൾടേജ് ഫ്ളക്ച്ചുവേഷൻ കാരണം മുരളുന്നു, കറന്റ് പോയാൽ അവർ എന്തുചെയ്യുമെന്നുപോലുമറിയില്ല, ചിലപ്പോൾ മെഴുതിരി വെളിച്ചത്തിൽ, മരിച്ചുപോയ ഭർത്താവിന്റെ മുന്നിലിരുന്നു കരഞ്ഞ് ഈ രാത്രി തള്ളിനീക്കുമാരിക്കും.
ഇറങ്ങുമ്പോൾ അവരുടെ മകളുടെ കയ്യിൽ കുറച്ച് പൈസവച്ചുകൊടുത്തു, മറ്റുപല ധൂർത്തും വച്ചുനോക്കുമ്പോൾ എത്രയോ തുച്ഛമാണ് ആ പൈസ എന്ന് തോന്നിപ്പോകുന്നു. വേണമെങ്കിൽ കുറച്ചുകൂടെയൊക്കെ കൊടുക്കാമായിരുന്നു, പക്ഷേ നമ്മുടെയൊക്കെ മനസ്സ് അങ്ങനെയല്ലേ, നമുക്കുവേണ്ടി എത്ര അനാവശ്യ കാര്യത്തിനും പൈസ ചിലവാക്കും, മറ്റുള്ളവർക്കുവേണ്ടിയാകുമ്പോൾ നൂറുവട്ടം ചിന്തിക്കും വേണോ വേണോ എന്ന്. ഓൺലൈനിൽ കാണുന്ന പുതിയ ഒരു തുണി വാങ്ങാൻ ഇത്രപോലും ചിന്തിക്കില്ല.
ഇരുൾ നിറഞ്ഞ ആ ജീവിതങ്ങളിൽനിന്ന് ഞങ്ങൾ തിരികെ കാർ ലക്ഷ്യമാക്കി നടന്നു, ചുറ്റുമുള്ള ഇരുട്ടും ചതുപ്പുമൊക്കെ കണ്ട് കുഞ്ഞു പറഞ്ഞു പേടിയാകുന്നുവെന്ന്. ആ വഴിയിൽ ഇന്നൊരുദിവസത്തേക്കുവേണ്ടിയെങ്കിലും ട്യൂബ് ലൈറ്റ്കൾ ഏർപ്പാടാക്കിയവരെ മനസ്സാൽ നന്ദിയോടെ സ്മരിച്ചു . മറ്റ് ദിവസങ്ങൾ ഇതിലും എത്രയോ ഇരുട്ടായിരിക്കും അവിടെയൊക്കെ.
ബോഡി എങ്ങനെ ആ വീടുവരെ എത്തിച്ചിട്ടുണ്ടാവും? മുക്കാൽ ദൂരം ആംബുലൻസിൽ കൊണ്ടുവന്നിട്ട് പിന്നെ ആരെങ്കിലും ചുമന്നുകാണും. ഇനി നാളെ അത് എവിടെ സംസ്കരിക്കും? ആരുമില്ലാത്തവർക്കും ഒന്നുമില്ലാത്തവർക്കും ജീവിതം എത്ര ദുസ്സഹം, മരണംപോലും അവരുടെ അഭിമാനത്തെ ചോദ്യംചെയ്യും.
ആ കോളനിയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ജീവിതത്തിൽനിന്നും ഞാനെന്റെ കളർഫുൾ ജീവിതത്തിലേക്ക് അതിവേഗം നടന്നു. ഇനി ചെന്നിട്ടുവേണം ഫ്രിഡ്ജിലിരിക്കുന്ന കേക്ക് കഴിക്കാൻ, കറന്റ് പോകുമ്പോൾ ഒരുമിനുറ്റിൽ തിരികെ ഓൺ ആയില്ലെങ്കിൽ ജനറേറ്റർനെ ചീത്തപറയാൻ, മടിച്ചുമടിച്ച് നാളെ ജോലിക്കുപോകാൻ. ഒരുദിവസം ജോലിക്കുപോയില്ലെങ്കിൽ അന്ന് ചിലപ്പോ ആ അമ്മ പട്ടിണിയായേക്കും, അവധിയെപ്പറ്റി കൊതിക്കാൻപോലുമാകാത്ത അവരുടെ സ്ഥാനത്ത്,ഒരുപാട് അവധിയും ഭേദപ്പെട്ട ജോലിയുമുള്ള ഞാനൊക്കെ അഹങ്കാരംകൊണ്ട് ജോലിയെ വെറുക്കുന്നു. പട്ടിണി എന്തെന്നോ ജീവിതത്തിന്റെ കയ്പ് എന്തെന്നോ അറിയാത്തവന്റെ അഹങ്കാരം.