Wednesday, 21 May 2025

ബ്ലാക്ക് ആൻഡ് വൈറ്റ്

ഇരുളുവീണ പറമ്പിൽ ഇടുങ്ങിയ മതിലിലൂടെ ഒരുവിധത്തിൽ കാർ ഉള്ളിൽ കയറ്റി നിർത്തി. ചെളിയിൽ പുതഞ്ഞ ടയറിൽ കിടന്ന് കാറൊന്നു മുരണ്ടു. ചെളിവെള്ളത്തിൽ ചവിട്ടാതിരിക്കാൻ ഡ്രൈവർസീറ്റിന്റെ അപ്പുറത്തെ ഡോറിലൂടെ പുറത്തിറങ്ങി. ചുറ്റും ചേറിന്റെ നാറ്റം. ആദ്യം വഴിയിൽ കണ്ട ആളോട് വീണ്ടും അതേ ചോദ്യം ആവർത്തിച്ചു 'മരണം നടന്ന വീടേതാ '. ' കുറച്ചങ്ങ് മുന്നോട്ട് നടന്നാൽമതി'യെന്ന് അയാൾ. 

പുതുതായി നാട്ടിയ ട്യൂബ് ലൈറ്റുകൾ വഴിതെളിച്ച ഇടുങ്ങിയ പാതയിലൂടെ ആ വീട്ടിലേക്ക് ഞങ്ങൾ നടന്നു. ചുറ്റും കുറച്ച് ആളുകൾ ഉണ്ടെങ്കിലും അസുഖകരമായ ഒരു നിശബ്ദത അവരെ പൊതിഞ്ഞുനിന്നു. തൊട്ടുതൊട്ടുനിൽക്കുന്ന കുറേ വീടുകളുടെ ഇടയ്ക്ക് ടാർപ്പോളിൻ വലിച്ചുകെട്ടിയ ഒരു ചെറിയ കൂരയുടെ അരികിലുള്ള ഇടവഴി എത്തിനിൽക്കുന്നത് ആ വീട്ടിലാണ്. പെയിന്റടിക്കാത്ത ചുമരുകൾ, വീതികുറഞ്ഞ വാതിൽ, കയറിചെല്ലുന്ന ഹാളിൽ നിറഞ്ഞിരിക്കുന്ന മൊബൈൽ മോർച്ചറി, അതിൽ സുഖനിദ്രയിൽ ഗൃഹനാഥൻ, അതിനു സമീപം ഒന്നും മിണ്ടാതെ അവർ ഇരിപ്പുണ്ട്, അങ്ങോട്ട് തിരിഞ്ഞിരിക്കുകയായതുകൊണ്ട് ഞങ്ങളെ കണ്ടില്ല, വാതിൽപടിയിലും അകത്ത് കസേരകളിലുമൊക്കെയായി കുറച്ച് അയൽക്കാർ. 

വന്നിരുന്നു എന്നറിയിക്കാൻ, വെറുതേ ഒന്ന് ആശ്വസിപ്പിക്കാൻവേണ്ടി, കുഞ്ഞിനെ എന്റെ കയ്യിൽ ഏല്പിച്ച് അവൾ ചെന്ന് ആ അമ്മയെ തൊട്ടു. ആദ്യം അവർക്ക് ആളെ മനസ്സിലായില്ല, മനസ്സിലായപ്പോൾ ഒച്ചത്തിൽ എന്തൊക്കെയോ പുലമ്പിക്കൊണ്ട് കെട്ടിപ്പിടിച്ചു. 'ഇനി ഞാൻ പൈസ ചോദിക്കില്ല മാഡം, ഇനി എന്റെ ചേട്ടന് മരുന്നു വേണ്ട' എന്നൊക്കെ പറഞ്ഞ് കാലുപിടിക്കാൻ തുടങ്ങി. 'നിങ്ങളെല്ലാം ഒരുപാട് സഹായിച്ചു, പക്ഷേ എനിക്കെന്റെ ചേട്ടനെ രക്ഷിക്കാൻ പറ്റിയില്ല, എങ്കിലും നിങ്ങളെയൊന്നും ഞാൻ ഒരിക്കലും മറക്കില്ല ' എന്നൊക്കെ പറഞ്ഞ് പിന്നെയും ഒച്ചത്തിൽ വാവിട്ടു നിലവിളിച്ചു. ഈ രംഗമെല്ലാം കണ്ട് വെളിയിൽനിന്ന് ഞാൻ ഓർത്തു, ഫ്ലാറ്റിലെ തൂപ്പുകാരിയായ അവർ പലതവണ 'ചേട്ടന് സുഖമില്ല, എന്തെങ്കിലും സഹായം ചെയ്യണ'മെന്ന് പറഞ്ഞ് കരഞ്ഞത്. പലപ്പോഴായി കൂടിപ്പോയാൽ ഒരു മൂവായിരം രൂപയോ മറ്റോ വാങ്ങിയിട്ടുണ്ടാവും, അവർക്ക് ആ പൈസ എത്രമാത്രം ആവശ്യമായിരുന്നു എന്ന് ഈ വീടുകാണുമ്പോൾ മനസ്സിലാകുന്നു. ഒറ്റത്തവണ 'പാമ്ട്രീ' യിൽ പോയി കശുവണ്ടിയും ബദാമും വാങ്ങുന്ന പൈസയാണ് അവർ ഈ പറഞ്ഞ വലിയ സഹായമായ മൂവായിരം രൂപ , ഒരുതവണ ലുലുമാളിൽ പോയി ചുറ്റിവരുന്നതിന്റെ വിലയാണ് അവർ പറഞ്ഞ ഈ വലിയ സഹായം, ഒറ്റത്തവണ ഓഫീസിൽ ട്രീറ്റ്‌ നടത്തുന്നതിന്റെ വിലയാണ് ആ അമ്മ പറഞ്ഞ ആ വലിയ സഹായം, ഒരുതവണ നാട്ടിൽ പോകാൻ കാറിന് പെട്രോൾ അടിക്കുന്ന തുകയാണ് അവർ കണ്ണുനിറഞ്ഞു പറഞ്ഞ ആ സഹായം . 

അവൾ അൽപനേരം കഴിഞ്ഞ് അവിടുന്ന് ഇറങ്ങിവന്ന് കുഞ്ഞിനെ വാങ്ങി, എന്നോട് പോയി അവരെ കാണാൻ പറഞ്ഞു. അകത്തുകടന്ന് ആ ആൾക്കൂട്ടത്തിൽ, അവർക്ക് പിന്നിലായി കുറേനേരം ഞാൻ നിന്നു, കണ്ട് സമാധാനിപ്പിക്കാനുള്ള ത്രാണിയില്ലാതെ. മഴ കനക്കാൻ റെഡിയാവുന്നു. ആ വീട്ടിലെ ആകെയുള്ള ഒരു ലൈറ്റ് മങ്ങിത്തെളിഞ്ഞു കത്തുന്നുണ്ട്. മൊബൈൽ മോർച്ചറി വോൾടേജ് ഫ്ളക്ച്ചുവേഷൻ കാരണം മുരളുന്നു, കറന്റ് പോയാൽ അവർ എന്തുചെയ്യുമെന്നുപോലുമറിയില്ല, ചിലപ്പോൾ മെഴുതിരി വെളിച്ചത്തിൽ, മരിച്ചുപോയ ഭർത്താവിന്റെ മുന്നിലിരുന്നു കരഞ്ഞ് ഈ രാത്രി തള്ളിനീക്കുമാരിക്കും. 
ഇറങ്ങുമ്പോൾ അവരുടെ മകളുടെ കയ്യിൽ കുറച്ച് പൈസവച്ചുകൊടുത്തു, മറ്റുപല ധൂർത്തും വച്ചുനോക്കുമ്പോൾ എത്രയോ തുച്ഛമാണ് ആ പൈസ എന്ന് തോന്നിപ്പോകുന്നു. വേണമെങ്കിൽ കുറച്ചുകൂടെയൊക്കെ കൊടുക്കാമായിരുന്നു, പക്ഷേ നമ്മുടെയൊക്കെ മനസ്സ് അങ്ങനെയല്ലേ, നമുക്കുവേണ്ടി എത്ര അനാവശ്യ കാര്യത്തിനും പൈസ ചിലവാക്കും, മറ്റുള്ളവർക്കുവേണ്ടിയാകുമ്പോൾ നൂറുവട്ടം ചിന്തിക്കും വേണോ വേണോ എന്ന്. ഓൺലൈനിൽ കാണുന്ന പുതിയ ഒരു തുണി വാങ്ങാൻ ഇത്രപോലും ചിന്തിക്കില്ല. 

ഇരുൾ നിറഞ്ഞ ആ ജീവിതങ്ങളിൽനിന്ന് ഞങ്ങൾ തിരികെ കാർ ലക്ഷ്യമാക്കി നടന്നു, ചുറ്റുമുള്ള ഇരുട്ടും ചതുപ്പുമൊക്കെ കണ്ട് കുഞ്ഞു പറഞ്ഞു പേടിയാകുന്നുവെന്ന്. ആ വഴിയിൽ ഇന്നൊരുദിവസത്തേക്കുവേണ്ടിയെങ്കിലും ട്യൂബ് ലൈറ്റ്കൾ ഏർപ്പാടാക്കിയവരെ മനസ്സാൽ നന്ദിയോടെ സ്മരിച്ചു . മറ്റ് ദിവസങ്ങൾ ഇതിലും എത്രയോ ഇരുട്ടായിരിക്കും അവിടെയൊക്കെ. 

ബോഡി എങ്ങനെ ആ വീടുവരെ എത്തിച്ചിട്ടുണ്ടാവും? മുക്കാൽ ദൂരം ആംബുലൻസിൽ കൊണ്ടുവന്നിട്ട് പിന്നെ ആരെങ്കിലും ചുമന്നുകാണും. ഇനി നാളെ അത് എവിടെ സംസ്കരിക്കും? ആരുമില്ലാത്തവർക്കും ഒന്നുമില്ലാത്തവർക്കും ജീവിതം എത്ര ദുസ്സഹം, മരണംപോലും അവരുടെ അഭിമാനത്തെ ചോദ്യംചെയ്യും. 

ആ കോളനിയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ജീവിതത്തിൽനിന്നും ഞാനെന്റെ കളർഫുൾ ജീവിതത്തിലേക്ക് അതിവേഗം നടന്നു. ഇനി ചെന്നിട്ടുവേണം ഫ്രിഡ്ജിലിരിക്കുന്ന കേക്ക് കഴിക്കാൻ, കറന്റ്‌ പോകുമ്പോൾ ഒരുമിനുറ്റിൽ തിരികെ ഓൺ ആയില്ലെങ്കിൽ ജനറേറ്റർനെ ചീത്തപറയാൻ, മടിച്ചുമടിച്ച് നാളെ ജോലിക്കുപോകാൻ. ഒരുദിവസം ജോലിക്കുപോയില്ലെങ്കിൽ അന്ന് ചിലപ്പോ ആ അമ്മ പട്ടിണിയായേക്കും, അവധിയെപ്പറ്റി കൊതിക്കാൻപോലുമാകാത്ത അവരുടെ സ്ഥാനത്ത്,ഒരുപാട് അവധിയും ഭേദപ്പെട്ട ജോലിയുമുള്ള ഞാനൊക്കെ അഹങ്കാരംകൊണ്ട് ജോലിയെ വെറുക്കുന്നു. പട്ടിണി എന്തെന്നോ ജീവിതത്തിന്റെ കയ്പ് എന്തെന്നോ അറിയാത്തവന്റെ അഹങ്കാരം. 

Wednesday, 7 May 2025

യുദ്ധം

സമൂഹം എന്തെങ്കിലുമൊരു പുരോഗതിയിലേക്ക് പോകുമെന്ന് തോന്നുമ്പോൾ എവിടുന്നെങ്കിലുമൊരു യുദ്ധം വന്നുവിളിക്കും. ആരാണ് യുദ്ധത്തിന്റെ യഥാർത്ഥ സ്പോൺസർമാർ. ലോകത്തിന്റെ പല കോണുകളിൽ രാജ്യങ്ങൾ തമ്മിൽ കലഹിച്ചുകൊണ്ടിരിക്കുന്നു. ആരൊക്കെയോ ചേർന്ന് ആ നെരിപ്പോട് സദാ അണയാതെ കത്തിച്ചുനിർത്തുന്നു. ഇതുകൊണ്ട് ആർക്കെന്ത് നേട്ടം. തീവ്രവാദികൾ പറയും അവർ ദൈവത്തിനുവേണ്ടി ചെയ്തുവെന്ന്, രാജ്യതലവന്മാർ പറയും ജനങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തുവെന്നും. ഇതിന്റെയെല്ലാമിടയിൽ എത്രയനവധി അഴിമതികൾ മുങ്ങിപ്പോകുന്നു, നീതി എത്രയോപേർക്ക് നിഷേധിക്കപ്പെടുന്നു. ലോകം എപ്പോഴും വലിയ ക്യാൻവാസിലുള്ള കാര്യങ്ങൾ കാണുമ്പോൾ ചെറിയ ജീവിതങ്ങൾ ആരുമറിയാതെ കെട്ടുപോകുന്നു. യുദ്ധം വരുമ്പോൾ നമ്മൾ ടീവിയിൽ ആവേശത്തോടെ വാർത്ത കാണും, അതിർത്തിക്കപ്പുറത്ത് മരിച്ചുവീഴുന്ന തലകൾ ഇപ്പുറത്ത് വീണതിനേക്കാൾ എണ്ണം കൂടുതൽ എന്നുകണ്ടാൽ സന്തോഷിക്കും. സ്കോർബോർഡ്‌ നോക്കി കണക്കെടുത്ത് മറക്കുന്ന നമ്മൾ നിസാരമെന്ന് കരുതുന്ന, അതിർത്തി ഗ്രാമങ്ങളിലുള്ള സാധാരണക്കാരുടെ മരണങ്ങൾ, അത് സംഭവിച്ച കുടുംബങ്ങൾക്ക് എത്ര ആഘാതമായിരിക്കും ഏല്പിച്ചിട്ടുണ്ടാവുക. കണ്ണും കയ്യും നഷ്ടപ്പെട്ട് മൃതപ്രായരായ എത്രയോ ജന്മങ്ങൾ ഇനി ശിഷ്ട ജീവിതം നരകിച്ചുജീവിക്കണം. ലോകംമുഴുവൻ യുദ്ധവാർത്തകളിലേക്ക് കേന്ദ്രീകരിക്കുമ്പോൾ തക്കംപാർത്ത എത്രയോ കഴുകന്മാർ മറ്റ് കൊള്ളരുതായ്മകൾ നമുക്കുചുറ്റും ചെയ്ത് സാഹചര്യത്തെ മുതലെടുക്കുന്നുണ്ടാവും. വലിയ വാർത്തയുടെ മറവിൽ എത്രയോ അഴിമതികൾ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകും, എത്രയെത്ര ഓഫീസുകളുടെ പ്രവർത്തനം താളംതെറ്റും, എത്രയോപേർ എല്ലാം യുദ്ധം കാരണമെന്ന ന്യായംപറഞ്ഞ് സ്വന്തം കടമകളിൽനിന്ന് ഒഴിഞ്ഞുമാറും. മനുഷ്യപുരോഗതിക്ക് ഉപകാരമാവേണ്ട ഗവണ്മെന്റ് ഗ്രാന്റുകൾ വകമാറ്റി യുദ്ധത്തിലേക്ക് ചിലവഴിക്കേണ്ടിവരും, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം കുറയും, അതുമൂലം ജോലികൾ നഷ്ടപ്പെടും, സാമ്പത്തികമായി ഭൂരിഭാഗം ജനങ്ങൾ ഞെരുങ്ങും, വിലക്കയറ്റമുണ്ടാകും, ഭക്ഷ്യസുരക്ഷ താറുമാറാകും, ഭക്ഷണത്തിനും വെള്ളത്തിനുംവേണ്ടി നെട്ടോട്ടമോടും,ദരിദ്രരിൽ ദരിദ്രർ മറ്റ് സഹായങ്ങൾ കിട്ടാതെ മരിക്കും, കയ്യൂക്കുള്ളവൻ അവിടെയും കാര്യക്കാരനാകും, നിയമസംവിധാനങ്ങൾ നിശ്ചലമാകും, എല്ലാവരുടെയും ശ്രദ്ധ യുദ്ധത്തിലേക്കുമാത്രമാകും. അനന്തരം ഒരുനാൾ യുദ്ധം തീർന്നതായി പ്രഖ്യാപിക്കും, അപ്പോഴേക്കും ഒരുപാടുപേർക്ക് വിലപ്പെട്ട പലതും നഷ്ടപ്പെട്ടിട്ടുണ്ടാവും. ശേഷം, യുദ്ധം നമുക്ക് അഭിമാനം നേടിത്തന്നു എന്നുപറഞ്ഞ് ഭരണ പാർട്ടിയും,യുദ്ധത്തിനിടക്ക് ആയുധങ്ങൾ വാങ്ങിയതിലെ അഴിമതി, കരാറുകളിലെ അഴിമതി എന്നൊക്കെപ്പറഞ്ഞ് എതിർ പാർട്ടികളും പലതരത്തിൽ രാഷ്ട്രീയ മുതലെടുപ്പുകൾക്ക് തയ്യാറെടുക്കും. ഏതാനും ദിവസങ്ങൾക്കുശേഷം വാർത്തകളിൽനിന്ന് യുദ്ധം മായും, പിന്നെയും 'സിനിമാനടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ' പോലുള്ള വാർത്തകൾ കടന്നുവരും. അയൽവാസി വേലിക്കല്ല് ഇളക്കിയെന്നുംപറഞ്ഞ് നമ്മൾ അയാളുടെ തലക്കടിച്ചു കൊല്ലും, ചോറ് മോഷ്ടിച്ചുവെന്നുപറഞ്ഞ് ദരിദ്രനാരായണനെ എറിഞ്ഞുകൊല്ലും, കടുകുമണിയുടെ വലിപ്പംപോലുമില്ലാത്ത കാര്യത്തിന് കൂടപ്പിറപ്പിനോട് പിണങ്ങും, വർഷങ്ങളോളം മിണ്ടാതിരിക്കും. ലോകം പിന്നെയും പതിയെ ചില്ലറ പിണക്കങ്ങളിലേക്കും ഇണക്കങ്ങളിലേക്കും പോകും, ഹരിത വിപ്ലവം വീണ്ടും വരും, കാലാവസ്ഥയെപ്പറ്റി ലോകം ഉൽകണ്ഠാകുലമാവും, വ്യാപാരങ്ങൾ പുനസ്ഥാപിക്കും, രാജ്യങ്ങൾ പുതിയ ധാരണകളിലെത്തും, സമാധാനം വീണ്ടും വരും. ഏറെനാൾ കഴിഞ്ഞ് വീണ്ടും 'സമാധാനം' ഉറങ്ങാൻ കിടക്കും,'യുദ്ധം' സ്വപ്നം കാണും, പിന്നെയത് പിന്നെയും യാഥാർഥ്യമാകും. ആയുധക്കച്ചവടം പിന്നെയും പൊടിപൊടിക്കും.

Friday, 2 May 2025

അപൂർവ സംഭാഷണം

തകർത്തുപെയ്യുന്ന മഴ പമ്പയാറ്റിൽ വെള്ളവുമായി ചേർന്ന് തുള്ളിക്കളിക്കുന്ന കാഴ്ച അല്പം ഉയരത്തിലുള്ള ഒരു കെട്ടിടത്തിലിരുന്ന് കൊതിയോടെ നോക്കുകയായിരുന്നു. ആകാശത്തിന് കടും ചാരനിറം, കാറ്റടിച്ച് കടുംപച്ച നിറത്തിൽ ഇലകൾ ആട്ടിക്കൊണ്ട് മരങ്ങൾ ചുറ്റും, ആകെയൊരു തണുപ്പ്. അതിഥികളുടെ തിരക്കൊക്കെ ഒഴിഞ്ഞുതുടങ്ങി, സദ്യാലയം കാലിയാകുന്നു. അമ്മയുടെ റിട്ടയർമെന്റ് പ്രമാണിച്ചുള്ള വിരുന്നാണ്. ആദ്യം പൊരിവെയിലിൽ, പിന്നെ മഴയിൽ വണ്ടികൾ നിയന്ത്രിച്ചുനിന്ന സെക്യൂരിറ്റിച്ചേട്ടൻ ഭക്ഷണത്തിനായി അകത്തേക്കു വരുകയാണ്. എന്റെ നിൽപ്പുകണ്ട് പുള്ളിയും ആറ്റിലേക്ക് അൽപനേരം നോക്കിനിന്നു. എന്നിട്ട് കുറച്ചുദൂരെ ആറിന്റെ നടുവിൽ കിടക്കുന്ന ഒരു തടിക്കക്ഷണം കാണിച്ച് പറഞ്ഞു, "ദാ ആ ഭാഗത്ത് ഇഷ്ടംപോലെ മീനുണ്ട്, ഒരുദിവസം ഞാനും കൂട്ടുകാരുംകൂടി കൊറേ വരാലിനെ പിടിച്ചിട്ടുണ്ട്, അന്ന് പോലീസ്‌കാർ ഓടിച്ച ഓട്ടം ഇതുവരെ മറന്നിട്ടില്ല, കോവിഡ് സമയമായിരുന്നു, ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ലാത്ത സമയം ". ഇത്രയും പറഞ്ഞ് പുള്ളിക്കാരൻ പുഴയിലേക്ക് നോക്കി നിന്നു. ഞാൻ പറഞ്ഞു " ആ പറഞ്ഞ തടിയുടെ അടുത്തുള്ള കടവിൽനിന്ന് പണ്ട് വെള്ളത്തിലോട്ട് എടുത്തുചാടുമായിരുന്നു ഞങ്ങൾ, അവിടെയൊക്കെ തോർത്തുംവച്ച് മീൻ പിടിച്ചിട്ടുമുണ്ട് ". ഓർമ്മകൾ പമ്പയുടെ ഓളങ്ങളിലേക്ക് ഊളിയിടുന്നു.ഒരു ബന്ധവും ഇല്ലാത്ത രണ്ടുപേർ ഏതോ കാലത്ത് അവർ കടന്നുപോയ ഒരേ വഴിയേപ്പറ്റി ആരുടെയോ പ്രേരണയാലെന്നപോലെ പരസ്പരം കഥകൾ കൈമാറുന്നു, ഇരുവരും മറ്റേയാളുടെ കഥ സ്വന്തം കഥയെന്നപോലെ മനസ്സുകൊണ്ട് കാണുന്നു. വഴക്കിടാത്ത മനുഷ്യനും മനുഷ്യനും തമ്മിലുള്ള അപൂർവ സംഭാഷണം. മുൻവിധിയൊന്നുമില്ലാതെ ഉള്ളുതുറന്ന് സംസാരിച്ചാൽ ഈ ലോകം എത്ര സുന്ദരം.