പിൻകുറിപ്പ്: ജപ്പാനിൽ ഒരു ഗ്രാമമുണ്ട്.അവിടെ 100 വയസ്സിന് മേലെ പ്രായമുള്ള ഒരുപാട് ആളുകളുണ്ട്. അവർ ഒരിക്കലും ആ ഗ്രാമംവിട്ട് പോകാറില്ല. ജനിച്ചുവളർന്ന സ്ഥലത്ത് ഒപ്പംവളർന്ന കൂട്ടുകാർക്കൊപ്പം അവരങ്ങനെ ജീവിതം സുഖമായി ജീവിക്കുന്നു, അതുതന്നെയാണത്രേ അവരുടെ ആരോഗ്യത്തിന്റെ രഹസ്യവും. നമ്മൾ അമ്പതിലും അറുപതിലും തീരുന്നതിന്റെ രഹസ്യവും ഇതുമായി ബന്ധപ്പെട്ടുതന്നെയല്ലേയെന്ന് ഒരു സംശയം.
തിരിഞ്ഞൊന്നു നോക്കിയാലോ 😊
Those who read this will find themselves intertwined with this.
Friday, 7 March 2025
ഏകാന്തത
രാത്രി 8 മണി കഴിഞ്ഞു. സ്റ്റാൻഡിൽ ബസ്സിറങ്ങി ഒരു പൊതി കപ്പലണ്ടിയും വാങ്ങി വീട്ടിലേക്ക് നടന്നു. സാധാരണ നടക്കാറുള്ള, കടകളുടെ സമീപത്ത് കൂടിയുള്ള ഇടവഴി ഇരുട്ട് മൂടി കിടന്നു. ഫോണിൽ ടോർച്ച് തെളിച്ചു നടന്നു. ആ വഴിയുടെ അങ്ങേയറ്റമെത്തിയപ്പോഴാണ് മനസ്സിലായത് അത് അടഞ്ഞു കിടക്കുകയാണ്, ലക്ഷണം കണ്ടിട്ട് ഒരു അഞ്ചാറ് മാസമെങ്കിലും ആയി അത് അടച്ചിട്ട്. എന്റെ ബോധമണ്ഡലത്തെ ആ തിരിച്ചറിവ് കുത്തിനോവിച്ചു, ഞാൻ വീട്ടിലേക്ക് വന്നിട്ട് അത്രയെങ്കിലും ആയി. തിരികെ നടന്ന് പ്രധാനവഴിയേ കയറി വീട്ടിലേക്ക് നടന്നു. പോകുംവഴി മണിചേട്ടന്റെ ബാർബർഷോപ്പിൽ ഒന്ന് കയറി, മുടി വെട്ടാൻ അല്ല, പുള്ളിയെ ഒന്ന് കാണാൻ. മണിച്ചേട്ടന് ഇപ്പോ ഒരു 55 വയസ്സ് കാണുമായിരിക്കും. പ്രായം മാറുന്നതനുസരിച്ച് മുടിവെട്ടിന്റെ പല സ്റ്റൈലുകൾ മനസ്സിൽ കണ്ടുകൊണ്ട് എത്രയോ ദിവസങ്ങളിൽ കയറിയിറങ്ങിയിരിക്കുന്നു അവിടെ. നമ്മൾ പറയുന്ന എല്ലാ സ്റ്റൈലും സമ്മതിച്ചുതരുമെങ്കിലും അവസാനം മണിച്ചേട്ടൻ മുടി വെട്ടിവരുമ്പോൾ ഒരേപോലെ ആയിരിക്കും. ഒരു 20 കൊല്ലം മുമ്പ് അവിടെ ഒരു കുഞ്ഞു ടിവി ഉണ്ടായിരുന്നു, കുറച്ചുനാൾ കഴിഞ്ഞപ്പോൾ ടിവി മാറ്റി മ്യൂസിക്സിസ്റ്റമാക്കി. ഇന്നിപ്പോ അവിടെ ടിവിയും ഇല്ല മ്യൂസിക്സിസ്റ്റവും ഇല്ല , കട അടിമുടി ഒന്ന് പൊളിച്ചു പണിതിട്ടുണ്ട്. ഇപ്പോ എസി ഒക്കെയാണ്. പതിവ് സ്നേഹാന്വേഷണങ്ങൾ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു. സ്റ്റാൻഡിൽ നിന്ന് വീട്ടിലേക്ക് അരകിലോമീറ്റർ നടക്കണം. തെരുവുവിളക്കുകൾ ചിലതൊക്കെയേ കത്തുന്നുള്ളൂ, എങ്കിലും വീടുകളിൽ ഒന്നും എന്തേ വെട്ടം ഇല്ലാത്തത്. ആകെ ഒരു പ്രേതാലയത്തിന് നടുവിലൂടെ നടക്കുന്നതുപോലെ. റോഡോക്കെ പുതിയ പരിഷ്കാരമനുസരിച്ച് കോൺക്രീറ്റ് ചെയ്ത് അടിപൊളി ആക്കിയിട്ടുണ്ട്. പക്ഷേ റോഡിലെങ്ങും ആരുമില്ല. എന്റെ കാലൊച്ച മാത്രം ഉച്ചത്തിൽ എടുത്തുകേട്ടു. രാപ്പകലോളം ഞങ്ങൾ ക്രിക്കറ്റ് കളിച്ചിരുന്ന വീടിന്റെ ആ വലിയ വഴി ഇത്രയേ ഉള്ളായിരുന്നോ എന്ന് ഇപ്പോൾ അത്ഭുതം, ശ്വാസംമുട്ടൽ വന്നപ്പോൾ ദൈവദൂതനെപോലെ വണ്ടിയുംകൊണ്ടുവന്ന് ആശുപത്രിയിലാക്കിയ ചാണ്ടിസാറിന്റെ വീടും ഇന്ന് ആരുമില്ലാതെ കിടക്കുന്നു, അനുവാദം കൂടാതെ ഓടിക്കയറിയിരുന്ന ജാതിക്കത്തോട്ടത്തിലേക്കുള്ള വഴി ഇപ്പോൾ ഒരുപാട് മതിലുകൾവന്ന് അടഞ്ഞിരിക്കുന്നു. മുണ്ടപ്പുഴ എന്ന പേര് മാറ്റി മതിലകം എന്ന് പേരിടണമെന്ന്പോലും തോന്നും, അത്രയധികം മതിലുകൾ. ഒന്നോ രണ്ടോ ബൈക്കുകൾ ഇടയ്ക്ക് കടന്നുപോയി. അതിലുള്ളവർ ആരാണെന്നോ ഇവിടുത്തുകാർതന്നെയാണോ എന്ന്പോലും സംശയം.അവർക്കും എന്നെ കണ്ടപ്പോൾ ഇതുതന്നെ തോന്നിക്കാണും. ജീവിതത്തിൽ ആദ്യമായി കമ്പിളിനാരങ്ങ കണ്ട വീടും കടന്ന് നടന്നു, അതിനപ്പുറത്തെ ഇടവഴിയിലൂടെ അകത്തേക്ക് ഒരു വീടുണ്ടായിരുന്നു, ഇപ്പോൾ ഉണ്ടോ ആവോ, അവിടെയും ഉണ്ടായിരുന്നു ഒരു കൂട്ടുകാരൻ. ആ കൂട്ടുകാരൻ നാടുവിട്ടുപോയതിനുശേഷം ആ വഴിക്ക് ഞാൻ പോയിട്ടേയില്ല. മുന്നോട്ടു നടക്കുംതോറും ഒരു വീട്ടിലും വെട്ടമില്ല എന്ന് തോന്നി. ചുറ്റിലും എല്ലാം വലിയ വലിയ വീടുകളാണ്, ആരെയൊക്കെയോ കാത്ത്കിടക്കുന്ന വീടുകൾ. ക്ഷയിച്ച് വീഴാറായ ഗെയ്റ്റും കടന്ന് എന്റെ വീട്ടിലേക്ക് ഞാൻ ചെന്നു, ആ വലിയ വീടും ഇരുട്ടത്ത് പേടിച്ചു നിൽക്കുകയായിരുന്നു, ആരെയോ കാത്ത്. അകത്ത് മങ്ങിയ ഒറ്റ ലൈറ്റ് മാത്രം, അതിനുചേർന്ന് അമ്മയും. എന്തൊരു നിശബ്ദത, എന്തൊരേകാന്തത. പണ്ടൊക്കെ എന്തൊരു ബഹളമായിരുന്നു - കൂട്ടുകാരുടെ, കളികളുടെ, ആളുകളുടെ. ആദ്യമാദ്യം ദൂരേന്ന് കൂട്ടുകാർ വരുമ്പോഴേക്കും കൂവിവിളിക്കുമായിരുന്നു, ഞാനും ഇവിടെ ഉണ്ടെന്നറിയിക്കാൻ മറുകൂവൽ കൂവുമായിരുന്നു, പിന്നെപ്പിന്നെ സൈക്കിളൊക്കെ ആയപ്പോഴേക്കും കൂട്ടുകാർ ഗേറ്റിനടുത്തുവന്ന് ബെല്ലടിക്കും. സൈക്കിൾ സ്കൂട്ടറിലേക്കും സ്കൂട്ടർ കാറിലേക്കും വഴിമാറിയപ്പോൾ ഹോണടിയായി. എത്രയെത്ര പറമ്പുകളിൽ കയറിയിറങ്ങി ക്രിക്കറ്റ് കളിച്ചിരിക്കുന്നു, മമ്മട്ടിയും എടുത്ത് എത്രയെത്ര പുതിയ പിച്ചുകൾ വെട്ടിയിരിക്കുന്നു. വെട്ടിയ പിച്ചിലൊക്കെ വാഴകൾനട്ട് വീട്ടുകാർ തോൽപ്പിക്കാൻ ശ്രമിച്ചപ്പോൾ കുണ്ടും കുഴിയും ഉള്ള ടാർ റോഡിൽവരെ ക്രിക്കറ്റ് കളിച്ചിരിക്കുന്നു. ഇന്നിപ്പോ ഒരു കുഴിപോലുമില്ലാത്ത കോൺക്രീറ്റ് റോഡ് ആണ്, പറഞ്ഞിട്ടെന്താ കളിക്കാൻ ആരുമില്ല. എല്ലാവരും എന്നെപ്പോലെതന്നെ പലവഴിക്ക് പിരിഞ്ഞു. പണ്ടൊക്കെ ഒരു ബോള് കിട്ടാൻ ആയിരുന്നു പാട്, ബാറ്റ് എങ്ങനെയെങ്കിലും ഒപ്പിക്കാം. മടല് വെട്ടി എംആർഎഫ് എന്ന് എഴുതിയോ അല്ലെങ്കിൽ തടികൊണ്ടുണ്ടാക്കിയോ അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാം, പക്ഷേ ബോൾ എന്നും ഒരു കീറാമുട്ടി ആയിരുന്നു. സ്റ്റമ്പർ ബോളിന്റെ വില എട്ട് രൂപയിൽനിന്ന് മുപ്പത് രൂപ ആകുന്നതുവരെ എങ്ങനൊക്കെയോ സംഘടിപ്പിച്ച് കളിച്ചിട്ടുണ്ട്, പറമ്പിൽ കാണാതെപോയ ബോളിനുവേണ്ടി എത്ര മണിക്കൂറുകൾ തപ്പിയിട്ടുണ്ട്. ഇന്നിപ്പോ വേണേൽ അതുപോലത്തെ എത്ര ബോളുവേണേലും വാങ്ങാം, പക്ഷേ ഗേറ്റിനടുത്ത് ബെല്ലടിയൊന്നും കേൾക്കാനില്ലല്ലോ. ഞാനും വീടും എന്നെ മറന്നപോലെ. വീട്ടിലെ വൈഫൈ പോലും എന്നെ തിരിച്ചറിയുന്നില്ല.
Thursday, 6 March 2025
എഐ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ ) എന്ന അത്ഭുതത്തെപ്പറ്റി ഇരുത്തിചിന്തിപ്പിക്കുന്ന ഒരു വീഡിയോ ഇന്നലെ കണ്ടു. വളരെ മനോഹരമായ ഒരു ആമ്പിയൻസിൽ ഒരു ചെറുപ്പക്കാരനിരുന്ന് 2025 ഇൽ നമ്മൾ ഉപയോഗിച്ചിരിക്കേണ്ട ഒൻപത് എഐകളെപ്പറ്റി പറയുന്നു. ആശ്ചര്യം എന്തെന്നുവച്ചാൽ അയാളെ നമ്മൾ ആ വീഡിയോയിൽ കാണുന്നത് യഥാർത്ഥത്തിൽ അയാളിരിക്കുന്ന സ്ഥലമല്ല. ആ ഒരു ചുറ്റുവട്ടവും അയാളുടെ ഡ്രെസ്സും എല്ലാം ഏതോ എഐ ടൂൾ ഉപയോഗിച്ച് അയാൾ ഉണ്ടാക്കിയെടുത്തതാണ്. ആ ടൂളിനോട് കുറച്ച് മണിക്കൂറുകൾ അയാൾ വീഡിയോവഴിയും ശബ്ദംവഴിയും സംസാരിക്കും, ശേഷം അയാളുടെ ശരീരഭാഷയും ശബ്ദവുമെല്ലാം (മാനറിസം & വോയിസ് ) ആ ടൂൾ സ്വായത്തമാക്കും. പിന്നെ അയാൾ ചെയ്യണമെന്ന് ഉദ്ദേശിക്കുന്ന വീഡിയോ അയാൾക്ക് എവിടെയിരുന്നുവേണേലും ചെയ്യാം, അയാൾ വീട്ടിലെ ടോയ്‌ലെറ്റിലിരുന്ന് ചെയ്താൽപോലും എഐ അതൊരു ആഡംബര ഹോട്ടലിൽ ഇരുന്നുചെയ്യുന്നപോലെ വേണേൽ കാണിച്ചുതരും. മൊത്തത്തിൽ പറഞ്ഞാൽ നമ്മൾ കാണുന്നതിനെ ഒന്നുംതന്നെ വിശ്വസിക്കാൻ വയ്യാത്ത അവസ്ഥ. ആ വീഡിയോവഴി അയാൾ പറഞ്ഞ മറ്റുചില എഐ ടൂളുകളെപ്പറ്റി എനിക്ക് മനസ്സിലായത് പറയാം. മുൻപൊക്കെ ദിവസവും ഇരുന്നൂറുപേർക്ക് ഓരോരുത്തരെയായി തിരഞ്ഞുപിടിച്ച് അയാൾ അയച്ചുകൊണ്ടിരുന്ന മെയിലുകൾ ഇപ്പോൾ ഒരു എഐ ടൂൾ ഉപയോഗിച്ച് സെക്കന്റുകൾകൊണ്ട് അയാൾക്ക് അയക്കാമത്രെ. ഒരുപാട് സമയം അങ്ങനെ ലാഭിച്ചു എന്ന്. തത്കാലം അമേരിക്കയിൽമാത്രം ലഭിക്കുന്ന മറ്റൊരു ടൂൾ അയാൾ പരിചയപ്പെടുത്തി. കഴുത്തിൽ മാലപോലെ ധരിക്കാവുന്ന ഒരു ഉപകരണം, അത് ധരിച്ച ആൾ സംസാരിക്കുന്നതെല്ലാം പിടിച്ചെടുക്കും. എന്നിട്ട് എതിരെ സംസാരിക്കുന്ന വ്യക്തിയുടെ മൂഡ്, അവർ പറയുന്നത് വിശ്വസിക്കാമോ ഇല്ലയോ തുടങ്ങിയകാര്യങ്ങളൊക്കെ പറഞ്ഞുകൊടുക്കുമത്രേ. എന്നുവച്ചാൽ ഇനി എഐ പറയും നമ്മൾ ആരെയെങ്കിലും വിശ്വസിക്കണോ വേണ്ടയോ എന്ന്. പിന്നെയുമുണ്ട് ഇതുപോലെ പല ടൂളുകൾ. ഒരണ്ണം ഇങ്ങനെയാണ് - നമുക്ക് ഏതെങ്കിലും വലിയൊരു പേജ്, അല്ലെങ്കിൽ നോവൽ വായിക്കാൻ മടിയാണെന്നിരിക്കട്ടെ, ആ പേജിന്റെ പിഡിഎഫ് അല്ലെങ്കിൽ മറ്റേതെങ്കിലും ഫോർമാറ്റ് ഈ ടൂളിലോട്ട് കടത്തിവിട്ടാൽ ഉടൻതന്നെ അത് ആരോ രണ്ടുപേർ ഇരുന്ന് ഡിസ്‌കസ് ചെയ്യുന്നപോലെ നമുക്ക് ചുരുക്കി പറഞ്ഞുതരും. ഇപ്പോഴേ ഒരുവിധം മരണക്കിടക്കയിലായ വായന എന്ന വാസനയെ ഇനി അധികനാൾ കാണാനാവില്ലായെന്ന് ചുരുക്കം. പിന്നെ പറഞ്ഞത് സോഫ്റ്റ്‌വെയർ കോഡിങ് ഒക്കെ ചെയ്യാവുന്ന ആപ്പുകളെപ്പറ്റി, പാട്ടുകൾ ഉണ്ടാക്കാവുന്ന ആപ്പിനെപ്പറ്റി, അങ്ങനെ മൊത്തത്തിൽ ആപ്പുകളുടെ ഒരു ബാഹുല്യം. ചലിക്കാത്ത ഒരു ചിത്രത്തെ ചലിപ്പിക്കൽ, പ്ലോട്ട് പറഞ്ഞുകൊടുത്താൽ തനിയെ വരി എഴുതി പാട്ട് കമ്പോസ് ചെയ്യൽ, നിൽക്കുന്ന ഫോട്ടോയെ ഡാൻസ് കളിപ്പിക്കൽ അങ്ങനെ എന്തൊക്കെ മാന്ത്രികതയാണ് എഐ ഇന്ന് നമുക്കുചുറ്റും ചെയ്യുന്നത്. ഇനിവരുന്ന കാലത്ത് എഐ ഏജന്റുമാർ ആയിരിക്കും പണികൾ നമുക്കുവേണ്ടി ചെയ്യാൻ പോകുന്നതെന്നാണ് ഈ വീഡിയോയിൽ പറയുന്നത്. ഒരു രണ്ടുവർഷംമുൻപ് ഇങ്ങനെ കേട്ടിരുന്നെങ്കിൽ ഓ ഇതൊന്നും നടക്കില്ലഡാ ഉവ്വേ എന്ന് ധൈര്യമായി പറയാരുന്നു. ഇന്നത്തെ പോക്കുകണ്ടിട്ട് പക്ഷേ നാളെത്തന്നെ അങ്ങനെ സംഭവിച്ചാലും അത്ഭുദപ്പെടാൻപറ്റാത്ത അവസ്ഥയാണ്.
നാളെ എന്തൊക്കെ സംഭവിക്കാമെന്ന് വെറുതെയൊന്ന് ചിന്തിച്ചുനോക്കുമ്പോൾ എനിക്ക് തോന്നുന്ന കാര്യങ്ങൾ പറയാം. ഒരു സിനിമ കണ്ടോണ്ടിരിക്കുമ്പോൾ അത് ഇഷ്ടമായില്ലെങ്കിൽ ഉടൻതന്നെ അതൊരു ടൂളിൽ അപ്‌ലോഡ് ചെയ്ത് ചില സീനുകളോ ആ സിനിമ മുഴുവൻതന്നെയോ നമുക്കിഷ്ടപ്പെടുന്ന രീതിയിൽ നമ്മൾ മാറ്റുന്ന കാലം വിദൂരമല്ല.
വെറുതെയിരിക്കുമ്പോൾ ഒരു ചേഞ്ച്‌നുവേണ്ടി ഒരു നോവൽ എഴുതിക്കളയാം എന്ന് കരുതുമ്പോൾ പ്ലോട്ട് എന്തുവേണമെന്ന് ഒരു ആപ്പ് ചോദിക്കും, അറിയില്ലെന്നുപറഞ്ഞാൽപോലും ചിലപ്പോൾ ആ ആപ്പുതന്നെ പ്ലോട്ടും പറഞ്ഞ് കഥയും തയ്യാറാക്കി അതിന്റെതന്നെ ഏതെങ്കിലും വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തുവിടും, നമ്മുടെ സന്തോഷത്തിന് എഴുതിയ ആളുടെ പേര് നമ്മുടെതന്നെ ആയിരിക്കും. പക്ഷേ ഇത് ആര് വായിക്കും. ചിലപ്പോ ആരെങ്കിലും മേലെപറഞ്ഞപോലെ മറ്റൊരു ആപ്പുംവച്ച് ഈ കഥ സംഗ്രഹിച്ച് വീഡിയോപോലെ കാണും.
വണ്ടി ഓടിക്കാൻ മനുഷ്യർക്ക് അനുവാദമുണ്ടാകില്ല. എഐ റോബോട്ട് ഓടിക്കുന്ന, അല്ലെങ്കിൽ ഓട്ടോമാറ്റിക്ക് ആയി ഓടുന്ന വണ്ടികൾമാത്രം മതിയെന്നുവന്നേക്കും, അതാകുമ്പോ അപകടം ഉണ്ടാവില്ല എന്ന് പൊതുധാരണയിൽ മനുഷ്യകുലം എത്തിച്ചേരും.
നമ്മുടെ ചുറ്റുമുള്ള എന്തെങ്കിലും വസ്തു നമുക്ക് ഇഷ്ടമില്ലെങ്കിൽ ഉടൻതന്നെ ത്രീഡി പ്രിന്റ്ചെയ്ത് വേറെ വസ്തുക്കളുണ്ടാക്കും, നമുക്കുശേഷം അതേസ്ഥലത്ത് എത്തുന്ന മറ്റൊരാൾ വേണേൽ അത് അയാൾക്കിഷ്ടമുള്ളപോലെ വീണ്ടും മാറ്റും.
അങ്ങനെ എഐ കാരണം ആദ്യമേ ജോലികൾ നഷ്ടപ്പെട്ട നമ്മൾ ബോറടിമാറ്റാൻ ചുറ്റുവട്ടങ്ങളെ മാറ്റിക്കൊണ്ടേയിരിക്കും. ബോറടിച്ച് ബോറടിച്ച് ബോറടിയുടെ അങ്ങേയറ്റം എന്ത് ചിന്തിക്കണമെന്നുപോലും നമ്മൾ എഐയോട് ചോദിക്കും.
ചിന്താശേഷി അങ്ങനെ തീരെ ഇല്ലാതെയാകും, ക്രീയേറ്റിവിറ്റി ഒരുപാടൊക്കെ നമ്മളിൽനിന്ന് അകന്നുപോകും. നമ്മൾ അങ്ങനെ എൻഐ (നാച്ചുറൽ ഇന്റലിജൻസ് ) ൽനിന്ന് മുഴുവനായി എഐ ആയി മാറും.
Friday, 21 February 2025
ഒപ്പ്
കയ്യൊപ്പിട്ടുപഠിച്ച കാലം ഓർമ്മയുണ്ടോ? കൊള്ളാവുന്ന ഒരു കയ്യൊപ്പ് കിട്ടാൻ നമ്മുടെ പേരിന്റെ സ്പെല്ലിങ്ങിന്റെ ആദ്യത്തെ അക്ഷരംവച്ച് എന്തൊക്കെ അഭ്യാസങ്ങൾ കാണിച്ചുനോക്കിയല്ലേ. പേരിന്റെ ചില ഭാഗങ്ങളിൽ സ്റ്റാർ വരച്ചും ലൗ ചിഹ്നം വരച്ചുമൊക്കെ എത്ര പാടുപെട്ടു ഇന്നത്തെ ഒരു ഒപ്പിലേക്കെത്താൻ. എന്റെ ഓർമ്മ ശരിയാണെങ്കിൽ പത്താം ക്ലാസ്സിലാണ് സീരിയസായിട്ട് ഒപ്പിട്ട് പ്രാക്റ്റീസ് ചെയ്യുന്നത്. ദൂരേന്നുകണ്ടാൽ ഒരു ചിത്രംപോലെ തോന്നുന്ന തരത്തിൽ ഒരു പേപ്പർ നിറയെ ഒപ്പിട്ടതൊക്കെ മിന്നിമായുന്നു.
സ്വന്തം ഒപ്പ് കൂട്ടുകാരന്റെ/കൂട്ടുകാരിയുടെ ഒപ്പിനെക്കാൾ മികച്ചുനിൽക്കണമെന്നുമാത്രമേ അന്ന് ചിലപ്പോ തോന്നിയിട്ടുണ്ടാവൂ.
ഇത്രയും വർഷങ്ങൾക്ക് ശേഷം ഒപ്പിലേക്ക് നോക്കുമ്പോളാണ് അത് എത്രമാത്രം മാറിപ്പോയിരിക്കുന്നു എന്ന് തോന്നുന്നത്. പ്രായംകൂടി അവിടെയുമിവിടെയുമൊക്കെ ചില എക്സ്ട്രാ വളവും കൂനുമൊക്കെ വന്നുകൂടിയിട്ടുണ്ട്. ഹഹാ, ഒപ്പ് ദാ എന്നെയുംനോക്കി അതുതന്നെ പറയുന്നു. സൗന്ദര്യമുള്ള കയ്യക്ഷരം, ഭംഗിയുള്ള ഒപ്പ്, അടുക്കും ചിട്ടയും, ഇതൊക്കെ കൂടെ കൂടണേൽ, കൂടിയാലും നിലനിൽക്കണേൽ,ഭാഗ്യം കൂടെത്തന്നെ വേണം. ഇതൊന്നുമില്ലെങ്കിലും സ്നേഹമുള്ള മനസ്സുണ്ടേൽ വല്ലപ്പോഴുമെങ്കിലും ആരെങ്കിലുമൊക്കെ നമ്മളെ ഓർക്കും. കയ്യക്ഷരം മോശമായതിന് സ്ഥിരം വഴക്കുകേട്ടിരുന്ന, മനസ്സുകൊണ്ട് സ്വർണമായിരുന്ന, ഇന്ന് ഈ ലോകത്ത് കൂടെയില്ലാത്ത, എന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ ഓർത്തുപോകുന്നു.
എന്ന് സ്നേഹത്തോടെ
ഞാൻ
ഒപ്പ്
Friday, 14 February 2025
മലയാളം
നമ്മുടെ മലയാളം അത്രയ്ക്ക് മോശപ്പെട്ട ഭാഷയാണോ? എല്ലാവരുടെയും ഇംഗ്ലീഷിനുപുറകെയുള്ള ഓട്ടം കാണുമ്പോൾ അങ്ങനെ തോന്നുന്നു.
ഇന്ന് നാൽപതിനുമുകളിൽ പ്രായമുള്ള ഒരു അമ്മ, എന്നുവച്ചാൽ നമ്മുടെ നാട്ടിൽ എൺപതുകളിൽ ജനിച്ച ആൾ, അങ്ങനെ ഒരാൾപോലും സ്വന്തം കുഞ്ഞിനോട് സംസാരിക്കുന്നത് ഇംഗ്ലീഷിൽമാത്രം, തമ്മിൽതമ്മിൽ ഫോൺവഴി കൈമാറുന്ന വിവരങ്ങൾ മംഗ്ലീഷിൽ, ഇങ്ങനെപോയാൽ ഒരു പതിനഞ്ചുകൊല്ലത്തിനപ്പുറം മലയാളത്തിന് ചരമഗീതം.
മുൻപൊക്കെ സ്റ്റാറ്റസ് കാണിക്കാൻ പൊതുസ്ഥലങ്ങളിൽ ആളുകൾ ഇംഗ്ലീഷ് ഉപയോഗിച്ചിരുന്നു. ഇന്നിപ്പോ അറിയാതെപോലും മലയാളം പറയാതിരിക്കാൻ വീടുകളിൽപോലും ഇംഗ്ലീഷ്മാത്രം. എന്റെ വളരെ വലിയ സംശയങ്ങളിലൊന്ന് ഇതാണ് - മലയാളത്തിന് മാർക്ക് കുറഞ്ഞാലും ഇംഗ്ലീഷിന് നൂറും ഉണ്ടല്ലോ എന്നോർത്ത് എന്തിന് നമ്മൾ അഭിമാനിക്കുന്നു. സ്കൂളിൽ മലയാളം പറഞ്ഞതിന് പിഴയടപ്പിക്കുന്നതിന് ഉത്തരവാദികൾ സ്കൂൾ അധികൃതരോ അതോ അതുകണ്ട് ആ സ്കൂളിനെ ബഹുമാനിക്കുന്ന നമ്മളോ? നമ്മുടെ കുഞ്ഞുങ്ങളെല്ലാം വളരേണ്ടത് ഇവിടെത്തന്നെയല്ലേ, അതോ അവരെല്ലാം നാടുകടന്ന് അമേരിക്കയെന്ന സങ്കൽപ്പസ്വർഗ്ഗരാജ്യത്തിൽ എത്തണമെന്നാണോ നമ്മൾ ശരിക്കും ആഗ്രഹിക്കുന്നത്. ഇംഗ്ലീഷിൽ അമിതസ്നേഹം കാണിക്കുമ്പോൾ വിദേശത്തെ രീതിയും ശീലങ്ങളുമല്ലേ കുഞ്ഞുങ്ങൾക്ക് വശപ്പെടൂ, അങ്ങനെ അവിടെയുമല്ല ഇവിടെയുമില്ല എന്ന അവസ്ഥയിൽ അവരെ നമ്മൾ കൊണ്ടെത്തിക്കുകയല്ലേ? അവരുടെ സ്വപ്നങ്ങളിൽ ഇന്ത്യ വിദൂരമായിപ്പോലും കടന്നുവരുമോ? കാർട്ടൂൺ കഥാപാത്രങ്ങളായ നർനിയായും എൽസയും വിഹരിക്കുന്ന മഞ്ഞുമൂടിയ വിദേശനാടിന്റെ സ്പന്ദനമല്ലേ കുഞ്ഞുങ്ങൾക്ക് എപ്പോഴും സ്വന്തമെന്ന് അനുഭവപ്പെടൂ. അവർ നമ്മളെ തനിച്ചാക്കി നാടുവിട്ടില്ലെങ്കിലല്ലേ നമ്മൾ അത്ഭുദപ്പെടേണ്ടതുള്ളു?
ഒരു ഭാഷ ഇല്ലാതാകുന്നതോടെ ഒപ്പം ഇല്ലാതെയാകുന്നത് അതിനോടുചേർന്നുപോകുന്ന ശീലങ്ങൾകൂടിയാണ്. ഇംഗ്ലീഷിൽ ചിരിച്ച്, ഇംഗ്ലീഷിൽ വളരുമ്പോൾ നമുക്ക് നഷ്ടമാകുന്നത് ബന്ധങ്ങളിലെ മൃദുത്വംകൂടിയാണ്. നമ്മളൊക്കെ കൂടുതൽ ഫോർമൽ ആയിപ്പോകുന്നപോലെ. മനസ്സുനിറഞ്ഞൊന്ന് സ്നേഹിക്കണമെങ്കിലോ അരിശംതീരുന്നപോലെയൊന്ന് തെറിപറയണമെങ്കിലോ നമ്മുടെ ഭാഷയോളം വരുമോ മറ്റേതുഭാഷയും. മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്നു പെറ്റമ്മ തൻഭാഷതാൻ. ഈ എഴുതിയതുപോലും വായിക്കാനറിയാത്ത മലയാളികളായ കൂട്ടുകാരെയും, ഇനിവരുംകാലത്ത് ഇത് ഏത് ഭാഷയെന്ന് ചോദിക്കാൻപോകുന്ന കുഞ്ഞുങ്ങളെയും ഓർത്ത് എന്റെ, നമ്മുടെ സ്വന്തം ഭാഷയോടൊപ്പം ഞാനും നമിക്കുന്നു.
പിൻകുറിപ്പ് : ഭാവിയിൽ എന്റെ കുഞ്ഞ് ഇത് കാണുമ്പോൾ ഓർക്കും - അച്ഛൻ എന്ത് തേങ്ങയാണ് ഈ എഴുതിവച്ചേക്കുന്നതെന്ന്, ഇതിപ്പോ ഡീക്കോഡ് ചെയ്യണേൽ എന്ത്ചെയ്യുമെന്ന്. ഇന്നിപ്പോ പല വാക്കുകൾ മനസ്സിലാക്കാൻ ഗൂഗിളിൽ ഇംഗ്ലീഷ് ടു മലയാളം ട്രാൻസ്‌ലേറ്റർ ഉപയോഗിക്കുന്നപോലെ അന്ന് മലയാളം ടു ഇംഗ്ലീഷ് ട്രാൻസ്‌ലേറ്റർ ഉപയോഗിക്കുമാരിക്കും.
ബഹുമാനം
ബഹുമാനം പിടിച്ചുവാങ്ങാൻ നോക്കിയിട്ടുണ്ടോ.
തീപ്പെട്ടിക്കൊള്ളികൊണ്ട് റൂം അളക്കാൻ സീനിയർ പറഞ്ഞപ്പോ വിനയത്തോടെ അനുസരിച്ചു, അടുത്ത കൊല്ലം വേറെ ആരെയെങ്കിലുംകൊണ്ട് ഇതുതന്നെ ചെയ്യിക്കണമെന്ന തീരുമാനത്തോടെ.
കണ്ടാൽ തണ്ടരെന്നു തോന്നുന്ന, എന്നാൽ ലോലഹൃദയരായ ജൂനിയർസിനെ തിരഞ്ഞുപിടിച്ച് വായുവിൽ ഇരുത്തിയും, ഇല്ലാത്ത ബൈക്ക് ഓടിപ്പിച്ചും കണ്ടെത്തിയ അല്പത്തരമായ സന്തോഷത്തെ ഓർക്കുമ്പോൾ ഇപ്പോൾ ലജ്ജ. അവരിൽ ആരെങ്കിലും കൈവീശി ഒന്ന് ഓങ്ങി അടിച്ചിരുന്നേൽ ചിലപ്പോ അന്നേ തീർന്നേനെ അന്നുവരെയുള്ള മുഴുവൻ അഹങ്കാരവും. ഒരിക്കൽ വാശികേറി "മര്യാദയ്ക്ക് അനുസരിച്ചില്ലേൽ " എന്ന് ഒരുത്തനോട് പറഞ്ഞതും അവന്റെ മറുപടി വന്നു "ഇല്ലെങ്കിലും നിങ്ങൾക്ക് എന്നെ ഒന്നും ചെയ്യാൻ പറ്റില്ല ". ഒരു നിമിഷത്തിൽ സ്തബ്ധനായെങ്കിലും ഒന്ന് ആലോചിച്ച് അപ്പോൾത്തന്നെ അവനോട് സമ്മതിക്കേണ്ടിവന്നു "നീ പറഞ്ഞത് ശരിയാണ് ". ഇളിഭ്യനായെങ്കിലും സത്യം സമ്മതിച്ചുകൊടുക്കാൻ കാണിച്ച ആർജ്ജവത്തെ ഓർക്കുമ്പോൾ ഇന്ന് കുറച്ച് അഭിമാനമൊക്കെ തോന്നുന്നു. പലർക്കും ഇല്ലാത്തത് അതാണല്ലോ, തെറ്റ് സമ്മതിക്കാനുള്ള മനസ്സ്. അന്ന് അവൻ പഠിപ്പിച്ചു, പിടിച്ചുവാങ്ങാൻ ശ്രമിക്കുംതോറും അകന്നുപോകുന്നതാണ് ബഹുമാനം..
Tuesday, 4 February 2025
എങ്ങിനെ അഭിമുഖീകരിക്കും
എന്താണ് ശരി, എന്താണ് തെറ്റെന്ന് തിരിച്ചറിയാൻ പറ്റാത്തതിൽ ഏറ്റവും വലിയ ഉദാഹരണമാണ് മരണം. എന്ത് ചെയ്യാം, എന്ത് ചെയ്യരുത് എന്ന അതിർവരമ്പുകൾക്ക് പല മാനങ്ങൾ കൈവരിക്കും ഒരു മരണസമയത്ത്. മരിച്ചത് എന്റെ ആരോ ആണെങ്കിൽ ഞാൻ എന്താവും ആഗ്രഹിക്കുന്നത് - ചുറ്റുമുള്ള എല്ലാത്തിൽനിന്നുമുള്ള സമാധാനം , അതോ എല്ലാവരുടെയും ആശ്വാസവാക്കുകളോ. സ്വന്തക്കാരുടെ മരണത്തെ ഒരിക്കലെങ്കിലും അഭിമുഖീകരിച്ചവർക്ക്മാത്രമേ ആശ്വാസവാക്കുകളുടെ അതിപ്രസരത്തിന്റെ കുത്തിനോവിക്കൽ മനസ്സിലാവു. കൂട്ടുകാരന്റെ അല്ലെങ്കിൽ കൂട്ടുകാരിയുടെ ആരെങ്കിലും മരിക്കുമ്പോൾ ദുഃഖം നിറഞ്ഞ മെസ്സേജുകൾ കൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ നിറച്ചിട്ട് അതേസമയംതന്നെ ഭൂമിയുടെ മറ്റേതെങ്കിലും കോണിലിരുന്ന് ജീവിതം ആഘോഷമാക്കുകയായിരിക്കാം നമ്മൾ, പോരാത്തതിന് ആ ആഘോഷത്തിന്റെ നിമിഷങ്ങൾ വാട്സ്ആപ്പ് സ്റ്റാറ്റസും ഇട്ടിട്ടുണ്ടായിരിക്കാം . എന്തിന് നമുക്കീ വിരുദ്ധ മുഖങ്ങൾ. ഇല്ലാത്ത ദുഃഖം വാക്കുകളിലൂടെ പ്രകടിപ്പിച്ച് ഒരു ഫോർമാലിറ്റി കാണിക്കേണ്ട കാര്യമുണ്ടോ, ബാധിക്കപ്പെട്ടവരെ വീണ്ടും വീണ്ടും കുത്തിനോവിക്കാതെ അവരുടേതായ ലോകത്ത് തൽക്കാലം വിട്ടുകൂടെ. ഇന്ന് അവരുടെ മനസ്സിൽ എന്തായിരിക്കും എന്ന് വെറുതെ ഒന്ന് ചിന്തിച്ചു നോക്കൂ, നാളെ നമുക്കുവേണ്ടി അവരും ഇതുപോലെ ചിന്തിക്കേണ്ടതല്ലേ. ഇനി ശരിക്കും ദുഃഖം ഉണ്ടെങ്കിൽ, പറ്റിയാൽ നേരിട്ട്കണ്ട് കൂടെയൊന്നിരിക്കൂ, അപ്പോൾപോലും മരിച്ചുപോയ ആളെപ്പറ്റി ഒന്നും പറയാതിരിക്കുന്നതായിരിക്കും ഉചിതം, കാരണം - മരിച്ചുപോയവർക്ക് ഇനി വേദനിക്കില്ലല്ലോ , അവരെപ്പറ്റി ഓർക്കുംതോറും ജീവിച്ചിരിക്കുന്നവർക്കല്ലേ നീറൂ.
ബാധിക്കപ്പെട്ടവരുടെ ലോകംമാത്രമേ താത്കാലികമായി നിശ്ചലമാകുന്നുള്ളു, മറ്റുള്ളവരുടേത് പതിവുപോലെ ഒഴുകും.
നമ്മുടെ ആഘോഷങ്ങളെല്ലാം വേണ്ടാന്ന് വയ്ക്കണമെന്നല്ല, പക്ഷേ പ്രവൃത്തികൾ അവസരോചിതമായിരിക്കണമെന്ന്മാത്രം, എന്തെന്നാൽ നമ്മുടെ ഇടനാഴികളിലും മരണം കാത്ത്നിൽപ്പുണ്ട് - എപ്പോ വേണമെങ്കിലും കതകുതുറന്ന് അത് അകത്തുവന്നേക്കാം..
വർഷങ്ങൾക്കുശേഷം
റോഡിന്റെ രണ്ടുസൈഡിലും നിറയെ വണ്ടികൾ. പലകാലങ്ങളിൽ ഒരേ സ്കൂളിൽ പഠിച്ച ഒരുപാടുപേർ വീണ്ടും ഒത്തുകൂടിയിരിക്കുന്നു . ഏത് വർഷം ആയിരുന്നു, ഓ ആരുടെ ബാച്ച് ആയിരുന്നു, അങ്ങനെയങ്ങനെ പരസ്പരം ചോദ്യമെറിഞ്ഞ്, പിന്നെയും മനസ്സിലായില്ലെങ്കിൽ ഞാൻ ബാച്ച് നമ്പർ 18, ഞാൻ 16 എന്നിങ്ങനെ പരസ്പരം പരിചയപ്പെടൽ. പിന്നെ റോൾനമ്പറാവും താരം. ഞങ്ങടെ സ്കൂളിൽ ഒരാൾക്ക് ഒരിക്കൽ കിട്ടിയ റോൾനമ്പർ പിന്നെയൊരാൾക്ക് കിട്ടില്ല, അതൊരു പെർമനെന്റ് ഐഡന്റിറ്റിയാണ്. എന്റെ റോൾ നമ്പർ 20 എന്ന് പറഞ്ഞ ആളെ എല്ലാരും അത്ഭുദത്തോടെ നോക്കി. വെറും ഇരുപത്? എന്ന് സംശയത്തോടെ ചോദ്യമെറിഞ്ഞു. അതേ, സ്കൂളിലെ ആദ്യത്തെ ബാച്ചാണ് ഞാൻ എന്ന് പുള്ളി അഭിമാനത്തോടെ പറഞ്ഞു. എൺപത്പേരുണ്ട് ഒരു ബാച്ചിൽ. 1600 എന്ന എന്റെ റോൾനമ്പർ പതിനെട്ടാം ബാച്ചിൽ കറക്റ്റുതന്നെയാണോ എന്ന് മനസ്സ് കണക്കുകൂട്ടി. ജയിൽപ്പുള്ളികളുടെപോലെ 1522, 2056 അങ്ങനെ പല നമ്പറുകാരേയും കണ്ടു. എല്ലാവരും ഒരേ തൂവൽപക്ഷികൾ, ഒരേ ബോർഡിങ്സ്കൂളിൽ ഒരേപോലത്തെ ജീവിതവും സന്തോഷങ്ങളും സങ്കടങ്ങളും അനുഭവിച്ചവർ. അതൊരു പ്രത്യേകതരം ബോണ്ടാണ്. ഒന്നാമത്തെ ബാച്ചിലെ ഒരു ചേച്ചിയും എന്നെ പഠിപ്പിച്ച ഒരു ടീച്ചറും ഒരുമിച്ചുനിൽക്കുന്നത്കണ്ടിട്ട് രണ്ടുപേർക്കും ഏകദേശം ഒരേ പ്രായമൊക്കെ തോന്നുന്നു. റോഡിലൂടെ സ്കൂട്ടറും കാറും സൈക്കിളുമൊക്കെ തലങ്ങും വിലങ്ങും ഓടുന്നു. ഒരേ റോഡിലോടുന്ന അവയെല്ലാം പലതരം, അവ ഞങ്ങളെത്തന്നെ പ്രതിനിധാനം ചെയ്യുന്നപോലെ. ഒരേ സ്കൂളീന്നു പഠിച്ചിറങ്ങിയ എല്ലാവരും എന്തെല്ലാം രീതിയിലാണ് ജീവിതത്തിൽ എത്തിനിൽക്കുന്നത്. ഒരുമയിലും വൈവിധ്യം, വൈവിധ്യത്തിലും ഒരുമ. ഇന്നൊരുമിച്ചത് പക്ഷേ പഴയപോലെയൊരു ഗെറ്റ്ടുഗതറിനല്ല, ഒരു കടപ്പാട് തീർക്കാൻ - ആത്മാവ് കുറേമുന്നേ വിട്ടുപോയ ഞങ്ങളുടെ ടീച്ചറിന്റെ ശരീരം ചിതയിലെരിയുന്നതിന് സാക്ഷികളാവാൻ, ഏതൊക്കെയോ നിമിഷങ്ങളിൽ ഞങ്ങൾക്കുതന്ന സ്നേഹം ഒരു ഉത്തരവാദിത്തമായി കരുതി അന്ത്യകർമ്മത്തിന് കൂട്ടാവാൻ.
ടീച്ചർ നട്ടുനനച്ച ചെടികൾക്ക് ചേർന്നുനിന്ന് പലരും അങ്ങോട്ടുമിങ്ങോട്ടും പലതും സംസാരിക്കുന്നു, അതിൽ എല്ലാ ലോകകാര്യങ്ങളും പെടും. ചിലർ പറമ്പിലൊക്കെ നടന്ന് മനസ്സുകൊണ്ട് അളവൊക്കെ എടുക്കുന്നുണ്ട്. അകത്ത് കണ്ണടച്ചുകിടക്കുന്ന ടീച്ചറിന്റെ രൂപം പിന്നെയും കുറേ മാറിയപോലെ. ഒരുവട്ടമേ നോക്കൂ എന്നുകരുതി നോക്കി, പാതിയെ നോക്കിയുള്ളു. ആൾക്കൂട്ടത്തിലൂടെ തിരികെനടന്ന് കൂട്ടുകാരുടെ അടുത്തെത്തി. പിന്നെയും പല വിഷയങ്ങൾ സംസാരിച്ചു. ചുറ്റും എല്ലാവരെയും കണ്ടും കേട്ടും നടക്കുന്ന ടീച്ചറിന്റെ ആത്മാവ് എന്തെല്ലാം ഓർക്കുന്നുണ്ടാവും. ഇവന് പണ്ടേ ഇത്തിരി സംസാരം കൂടുതലാ എന്ന് കരുതിക്കാണും.
കൂടെ ജോലിചെയ്ത മറ്റ് ടീച്ചർമാരെയൊക്കെ കണ്ട് കണ്ണുനിറഞ്ഞുംകാണും. ആത്മാവിനു കണ്ണുനിറയുമോ, നിറയാതിരിക്കട്ടെ.
പിന്നെയും കുറച്ചുനേരം കഴിഞ്ഞ്, മോഹിച്ചുപണിത വീടിന്റെ സിറ്റൗട്ടിൽ, വെറുമൊരു വാഴയിലയിൽ, പട്ടിൽപൊതിഞ്ഞ,ഇപ്പോൾ മുഖംമാത്രം കാണാവുന്ന തന്റെ ശരീരംനോക്കി 'മണ്ണിൽനിന്ന് മണ്ണിലേക്ക്' എന്ന് നെടുവീർപ്പിട്ടിട്ടുണ്ടാവാം. അതിനിടയിലുള്ള വളരെ ചെറിയ കാലത്തിൽ ജീവിച്ചതും അനുഭവിച്ചതുമായ എല്ലാം ആ മനസ്സിലൂടെ മിന്നിമാഞ്ഞിട്ടുണ്ടാവാം. ഒരുപക്ഷേ ഇപ്പോൾ ടീച്ചർ പരമമായ യോഗനിദ്രയിലാവാം - ഇൻ എ സ്റ്റേറ്റ് ഓഫ് എക്സ്ട്രീം ഇന്നർ പീസ്.
പ്രാർത്ഥിച്ച് അവസാനമായൊരു പൂവിടാൻ തിരക്കുകൂട്ടുന്ന ആളുകളെക്കണ്ട് ചിരിക്കുന്നുണ്ടാവുമോ. പൂജാരി പറയുന്ന കിഴക്കിനും വടക്കിനുമൊക്കെ ഇനി ഇത്ര പ്രാധാന്യം കൊടുക്കണോയെന്ന് ചിന്തിക്കുന്നുണ്ടാവും അല്ലേ. മരിച്ചുകഴിഞ്ഞാൽ പിന്നെന്ത് ദിക്കും സമയവും. അതുകൊണ്ടല്ലേ "കാണാനാരെങ്കിലുമുണ്ടോ" എന്ന് ചോദിച്ച് മുഖം മറയ്ക്കാൻ തുടങ്ങിയപ്പോൾ നിസ്സംഗമായ ഭാവത്തോടെ കിടന്നത്. ചിതയ്ക്ക് വലംവച്ച് മക്കളും ബന്ധുക്കളും ദർഭ അഗ്നിയിലേക്കേറിഞ്ഞ് തിരിയാൻ തുടങ്ങിയപ്പോൾ കാരണവർ പറഞ്ഞു - "തിരിഞ്ഞുനോക്കാതെ പൊയ്ക്കോ" എന്ന്. അതുതന്നെയല്ലേ ഇപ്പൊ ടീച്ചറും കരുതുന്നത് -"ഞാനും തിരിഞ്ഞുനോക്കാതെ പോയേക്കാം " എന്ന്. വാച്ചിൽനോക്കി തിരിഞ്ഞുനടന്നവരോടും തീ കൊളുത്തുമ്പോൾപോലും നിർത്താതെ ഫോൺബെല്ലടിച്ചവരോടും ഇപ്പോ പറയുന്നുണ്ടാവും അല്ലേ - " നിങ്ങൾ പൊയ്ക്കോ മക്കളേ, സമയം തീരെ കുറവല്ലേ", "എനിക്കിനി നിങ്ങളെപ്പോലെയല്ലല്ലോ,അനന്തമായി, സ്വൈര്യമായി ഒന്ന് വിശ്രമിക്കാമല്ലോ, പിന്നെ എനിക്കുമുന്നേപോയ കൂട്ടുകാരുടെയൊപ്പം ഇഷ്ടംപോലെ സൊറപറഞ്ഞിരിക്കാമല്ലോ " എന്ന്.
ജൂനിയറും സീനിയറും ബാച്ച്മേറ്റുമെല്ലാം വന്നു, കണ്ടു, ബന്ധങ്ങൾ പുതുക്കി, യാത്രയായി, ഓർമകളിലേക്ക് ടീച്ചറും.ടീച്ചറിനോട് ഇനി യാത്രപറയാൻ പറ്റാത്തതുകൊണ്ട് ടീച്ചറിന്റെ സ്വന്തം പുഷ്പയോട്, ഞങ്ങളുടെ പുഷ്പയാന്റിയോട് പറഞ്ഞു. അവർ ടീച്ചറിന്റെ വീട്ടിലെ സഹായിയാണ്, പക്ഷേ സ്വന്തം കൂടപ്പിറപ്പാണോയെന്ന് തോന്നുന്നത്ര അടുപ്പത്തിലാണ് ടീച്ചർ അവരെയും പരിഗണിച്ചത്. ആന്റിയുടെ കൈകളിൽ മുറുക്കെ പിടിച്ച് കുറച്ചുനേരം നിന്നു. ആന്റി ഉള്ളാലെ വിറക്കുകയാണ് , വിഷമിച്ച് കൈ വിടുവിച്ച് ഞാൻ നടന്നു. ഞങ്ങൾക്ക് വീണ്ടും ഞങ്ങളുടെ ലോകം - തിരക്ക്,ടെൻഷൻസ്, പാട്ട്, സിനിമ , ആഘോഷം. ചിതയെരിഞ്ഞമണ്ണിൽ ഇനി ദിവസങ്ങൾക്കുശേഷം ഒരു മുളപൊട്ടും, മറ്റാരെങ്കിലും അതിന് വെള്ളം കൊടുക്കും,വർഷങ്ങൾക്കുശേഷം അതൊരു മരമാവും. ആ മരം ടീച്ചറിനെപ്പോലെ മറ്റുള്ളവരെ തണൽകൊണ്ട് തലോടും, കാറ്റത്ത് ടീച്ചറിനെപ്പോലെ ചിരിക്കും.
Subscribe to:
Posts (Atom)