Thursday 17 October 2024

മാറ്റം

മൂന്നുനാല് കൊല്ലമായി നടക്കുന്ന സ്ഥിരം വഴിയിലൂടെ 20 ദിവസത്തെ റെസ്റ്റിന് ശേഷം വീണ്ടും നടന്നു. മുന്നത്തെ പരിചയമൊന്നും വഴി ഇന്ന് ഭാവിച്ചില്ല. പല കാഴ്ചകളും പുതിയതായി തോന്നി. വണ്ടിയിറങ്ങി നടക്കാൻ തുടങ്ങുന്ന സ്ഥലത്ത് കോളേജിന്റെ വലിയ ഗ്രൗണ്ട് തുടങ്ങും. അതിനെ ചുറ്റിയുള്ള വലിയ മതില്ചേർന്നാണ് എപ്പോഴും നടപ്പ്. ഒരു വശം കടന്ന് അടുത്ത വശം എത്തിയപ്പോൾ മതിൽ കുറച്ച് ഇടിഞ്ഞിട്ടുണ്ട്. ഒരു ഫുട്ബോൾ മൂളിപ്പാഞ്ഞ് പോകുന്നത് കണ്ടു. ഇത്രകാലം നടന്നിട്ടും, മതിലിന്റെ ഈ ഭാഗവും അതേ ഗ്രൗണ്ടിനെത്തന്നെയാണെന്ന് ചുറ്റുന്നതെന്ന് ചിന്തിച്ചിട്ടേയില്ല. ഇത്ര ശ്രദ്ധയില്ലായ്മയോ എന്ന് അത്ഭുദപ്പെട്ടുപോയി.

ഇടിഞ്ഞുപൊളിഞ്ഞ റോഡ് ദാ പുതിയ ടൈൽ ഒക്കെ പുതച്ച് തിളങ്ങിനിൽക്കുന്നു. എപ്പോഴും ഒന്നിച്ച് കാണാറുള്ള,എതിരേ നടന്നുവരാറുള്ള രണ്ട് ആന്റിമാരിൽ ഒരാളെ ഉള്ളു ഇന്ന്, മറ്റെയാൾ എവിടെ? 
ബോട്ടുയാത്രയിൽ സ്ഥിരം കാണുന്ന ആളുകളിലുമുണ്ട് മാറ്റങ്ങൾ, സ്ഥിരമായി സൈക്കിൾ ബോട്ടിനകത്ത് കയറ്റുന്ന അപ്പൂപ്പന് ഇന്ന് സൈക്കിളില്ല, ചവിട്ടാൻ വയ്യാതെയായിക്കാണും, നിസ്സംഗതയുടെ മുഖമുള്ള പെൺകുട്ടി സീമന്തരേഖയിൽ സിന്ദൂരം വരച്ചിരിക്കുന്നു,ദാ ഒരു കല്യാണവും കഴിഞ്ഞിരിക്കുന്നു. പൊതുവേ ഒറ്റയക്കത്തിന്റെ പാറ്റേൺ പാലിച്ച് പറന്നിരുന്ന കൊക്കുകൾപോലും ഇന്ന് അത് തെറ്റിച്ചിരിക്കുന്നു, ഇന്ന് 10 പേരുടെ കൂട്ടമായാണ് അവർ പറക്കുന്നത്. വീണ്ടും അത്ഭുദം. 

 തീരെ വ്യത്യാസമൊന്നുമില്ലാത്ത ഒരേയൊരാളെ കണ്ടെത്തി. ഇന്ത്യൻ കോഫി ഹൗസിന്റെ മുന്നിലെ വഴിയിലിരിക്കുന്ന വൃദ്ധയായ ഭിക്ഷക്കാരി. പൂച്ചക്കണ്ണും കോങ്കണ്ണും ഒരുമിച്ച് ചേർന്ന അവരുടെ ഏത് കണ്ണ് വച്ചാണ് അവർ നോക്കുന്നതെന്ന് മനസ്സിലാകുന്നതേയില്ല. മുന്നത്തെ അതേ വേഷം,അതേ യാചന, ഒന്നിനും മാറ്റമില്ല. കഴിഞ്ഞുപോയ 20 ദിവസങ്ങളിലും അതിനു മുൻപുള്ള എത്രയോ ദിവസങ്ങളിലും അവർ ഇങ്ങനെതന്നെ ഇരുന്നിട്ടുണ്ടാവും എന്ന് ഓർത്തുപോയി. ഇനിയും ഒരുപക്ഷേ വർഷങ്ങൾക്കുശേഷം അവിടെത്തന്നെയിരുന്ന് അവർ മരിച്ചുപോകുമെന്നുവരെ അറിയാതെ കണക്കുകൂട്ടി. അവരെപ്പോലെ മാറ്റമൊന്നുമില്ലാതെയാണോ എന്ന് സ്വയം കൂട്ടലും കിഴിക്കലുമായി നടക്കുംതോറും ദൂരം കൂടിക്കൂടി വരുന്നതുപോലെ തോന്നി. കാലിന് താഴെ വേരുകൾ ചേർന്ന് തറയിലേക്ക് ആഞ്ഞ് വലിക്കുന്നത് പോലെ. 20 ദിവസംകൊണ്ട് എത്രയോ യൗവനജീനുകൾ നശിച്ച് വൃദ്ധജീനുകൾ നിറഞ്ഞിട്ടുണ്ടാവും കാലുകളിൽ. മാറ്റമില്ലാത്തതായി ഒന്നുമില്ല.

Wednesday 16 October 2024

കണ്ടോളൻസസ്

അവധി ദിവസം വിശേഷങ്ങളൊക്കെ അറിയാൻ വാട്സ്ആപ്പ് സ്റ്റാറ്റസ് നോക്കിക്കൊണ്ടിരിക്കുമ്പോൾ അതാ ദേഷ്യക്കാരൻ ആയ ആ ഓഫീസറുടെ ഫോട്ടോയും അതിൽ ഒരു പൂമാലയും ചാർത്തിയിരിക്കുന്ന പടം അദ്ദേഹത്തിന്റെ തന്നെ നമ്പറിൽ നിന്നും കാണുന്നു. തലേന്ന് കേട്ട വഴക്കിന്റെ കനം ഒക്കെ പെട്ടെന്ന് മറന്നു. ഇത്ര പെട്ടെന്ന് അയാൾ തീർന്നു പോകുമെന്ന് കരുതിയതല്ല. ഉടൻ തന്നെ ആ സ്റ്റാറ്റസിന്‍റെ സ്ക്രീൻഷോട്ട് എടുത്ത് ഓഫീസ് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തു. പിന്നെ ആദ്യം ഒരു ഞെട്ടലും കണ്ടോളൻസസുകളുടെ നീണ്ട നിരയുമായിരുന്നു. അയാളെ വെറുത്തിരുന്ന എല്ലാവരും പെട്ടെന്നുതന്നെ ദുഃഖാർത്ഥരായി മാറിയതായി തോന്നി. അല്ലെങ്കിലും മരണശേഷം എന്ത് വെറുപ്പ്. ഓഫീസിന് തീരാത്ത നഷ്ടമെന്നും ഉറ്റ സ്നേഹിതനെന്നും ഒക്കെ ചിലർ വച്ച് കാച്ചി. ബിവറേജിനു മുന്നിൽ ക്യൂ നിൽക്കുന്ന ആളുകളുടെ എണ്ണത്തേക്കാൾ കൂടുതൽ കണ്ടോളൻസസ് മെസ്സേജുകൾ അന്നത്തെ ദിവസം ആ ഗ്രൂപ്പിനെ ഞെരിച്ചു. ഒടുവിൽ ഒരു വണ്ടിയൊക്കെ അറേഞ്ച് ചെയ്ത് നാലഞ്ച് ആളുകൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു. അവിടെ എത്തുമ്പോൾ ആളുമില്ല അനക്കവുമില്ല. അയാളുടെ ഭാര്യയും ചെറുമകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആശ്ചര്യത്തോടെ എങ്കിലും, അല്പം ദുഃഖം അഭിനയിച്ചുകൊണ്ട് ഭാര്യയെ ആശ്വസിപ്പിക്കാൻ ചെല്ലുമ്പോഴാണ് അവർ പറയുന്നത് " അയ്യോ നിങ്ങളൊക്കെ വരുമെന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ,ഞാനിപ്പോൾ വിളിക്കാം, അദ്ദേഹം ചേട്ടന്റെ വീട്ടിലേക്ക് പോയിരിക്കുകയാണ്". എല്ലാവരും മുഖത്തോട് മുഖം നോക്കി. ചുറ്റും നോക്കിയപ്പോൾ അതേ മാലയിട്ട ഫോട്ടോ അവിടെ ഒരു മേശപ്പുറത്ത് കണ്ടു. തൊട്ടപ്പുറത്ത് ദൈവത്തിന്റെ പടവും. ഇടയ്ക്ക് ചെറുമകൻ വന്ന് ഈ മാലയെടുത്ത് ദൈവത്തിന്റെ ഫോട്ടോയിൽ തൂക്കി, അല്പം കഴിഞ്ഞപ്പോൾ തിരിച്ച് ഈ ഫോട്ടോയിലും തൂക്കി. ഇതാവർത്തിക്കുന്നതിനിടയിൽ പല ആംഗിളിൽ ഉള്ള ഫോട്ടോ എടുക്കുന്നതും കണ്ടു, അവന്റെ കയ്യിൽ അയാളുടെ ഫോൺ ഉണ്ടായിരുന്നു. വെറുതെ വന്നതാണെന്ന് ന്യായം പറഞ്ഞ് എല്ലാവരും ഇറങ്ങി. അപ്പോഴേക്കും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കണ്ടോളൻസസ് മെസ്സേജുകൾക്ക് ഡിലീറ്റ് ഫോർ എവരി വൺ കിട്ടിത്തുടങ്ങിയിരുന്നു.

Tuesday 15 October 2024

അതുതാനല്ലയോ ഇത്

ഒരു വീട്ടിൽ രണ്ട് പട്ടിക്കുട്ടികൾ ഉണ്ടായിരുന്നു. രണ്ടും കാണാൻ ഏകദേശം ഒരു പോലെ ആയിരുന്നു. ഇതിന്റെ രണ്ടിന്റെയും പ്രധാന പണി എന്നു പറയുന്നത് രാവിലെ മുതൽ വൈകിട്ട് വരെ കളിച്ചു നടക്കുകയായിരുന്നു. വൈകിട്ട് ആകുമ്പോഴേക്ക് കളിച്ച്തളർന്ന് വീടിന്റെ മുന്നിൽ ഇങ്ങനെ നോക്കിയിരിക്കും രണ്ടുപേരും. അപ്പോഴേക്കും ജോലിക്ക് പോയ വീട്ടുകാരി പതുക്കെ ഗേറ്റും തുറന്ന് കടന്നു വരുന്നുണ്ടാവും. അവരുടെ നടപ്പിലും വരവിലും ആകെ ഒരു ക്ഷീണമായിരിക്കും. പക്ഷേ പട്ടിക്കുട്ടന്മാരുടെ ശ്രദ്ധയോ,അവരുടെ കയ്യിലുള്ള കവറിൽ ആയിരിക്കും. ഈ വീട്ടുകാരിയുടെ ക്ഷീണമൊന്നും അവര് വകവെക്കാറേയില്ല. വീട്ടുകാരി തളർന്ന് ഒരു ചായ കുടിക്കാമെന്ന് വിചാരിക്കുമ്പോഴേക്കും പട്ടിക്കുട്ടന്മാർ കവറിലെ സാധനത്തിനുവേണ്ടി കടിപിടി തുടങ്ങിയിട്ടുണ്ടാവും. ഇതിനെ രണ്ടിനേം എവിടെങ്കിലും കൊണ്ട് കളഞ്ഞാലോ എന്നു വരെ വീട്ടുകാരി ആലോചിക്കാതിരുന്നില്ല. സഹികെട്ട് ചില ദിവസങ്ങളിലൊക്കെ വീട്ടുകാരി അതുങ്ങളെ വഴക്ക് പറഞ്ഞു . എന്നിട്ടും നന്നാവുന്നില്ല എന്ന് കാണുമ്പോൾ സ്വന്തം ദയനീയ സ്ഥിതി പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചു. ജോലിഭാരം കാരണം ചില ദിവസങ്ങളിൽ കവർ ഇല്ലാതെയും വീട്ടുകാരി വന്നിരുന്നു.അന്നൊക്കെ പട്ടിക്കുട്ടന്മാർ ക്ഷുഭിതരായി അവരോട് ചാടാനും കുരയ്ക്കാനും തുടങ്ങി. പിന്നല്ലാതെ, രാവിലെ മുതൽ വൈകിട്ട് വരെ കഷ്ടപ്പെട്ട് കളിച്ചു നടന്നതല്ലേ, വിശക്കില്ലേ. വീട്ടുകാരിക്ക് വെറുതെ ഓഫീസിൽപോയി ഇരുന്നാൽ മതിയല്ലോ. എന്തോ, ആ കവർ അവരുടെ അവകാശമാണെന്ന് പട്ടിക്കുട്ടന്മാർ തെറ്റിദ്ധരിച്ചിരുന്നു. ഒന്നുരണ്ട് വർഷങ്ങൾക്കുശേഷം പട്ടിക്കുട്ടന്മാരെ വിധി മറ്റൊരു സ്ഥലത്തേക്ക് മാറ്റി , അവിടെ അവരെപ്പോലെ കടിപിടി കൂടുന്ന വേറെയും പട്ടിക്കുട്ടന്മാർ ഉണ്ടായിരുന്നു, പക്ഷേ ഇതുപോലെത്തെ വീട്ടുകാരി ഇല്ലായിരുന്നു. പകരം, പരുഷമായി സംസാരിക്കുന്ന, അളവിനുമാത്രം ഭക്ഷണം തരുന്ന ചില യജമാനന്മാർ ഉണ്ടായിരുന്നു. അവിടുത്തെ കുറച്ചു ദിവസത്തെ വാസംകൊണ്ട്തന്നെ പട്ടിക്കുട്ടന്മാർക്ക് ഒരു പതം വന്നു. പിന്നീടൊക്കെ വർഷത്തിൽ ഒന്നോരണ്ടോ തവണ വീട്ടുകാരിയുടെ അടുത്ത് തിരിച്ചെത്തുമ്പോഴേക്കും പട്ടിക്കുട്ടന്മാർ അവരോട് വളരെ സ്നേഹവും നന്ദിയുമുള്ളവരായി തീർന്നിരുന്നു. പട്ടിക്കുട്ടന്മാരിൽ ഒന്ന് ഞാൻ, മറ്റൊന്ന് ചേട്ടൻ. വീട്ടുകാരി- അമ്മ. വിധി എത്തിച്ചത് ബോർഡിങ് സ്കൂളിൽ.

Monday 14 October 2024

ചെറിയ വലിയ നുണകൾ

ദൂരനാട്ടിലേക്ക് ജോലിക്ക് പോകും മുന്നേ തിരിഞ്ഞുനോക്കി വീടിനോട് പറഞ്ഞു " അധികം വൈകാതെ ഞാൻ തിരിച്ചുവരും".
 
ഒരുപാട് നാളുകൾക്കു ശേഷം ഫോൺ വിളിച്ച് വെക്കാൻ നേരം കൂട്ടുകാരൻ പറഞ്ഞു " ഡാ വല്ലപ്പോഴുമൊക്കെ വിളിക്ക് ". മറുപടി പറഞ്ഞു "വിളിക്കാഡാ".

 നീറിപ്പുകഞ്ഞ് തളർന്നിരുന്നപ്പോ ആരോ പറഞ്ഞു " എല്ലാം ശരിയാകും".

 പ്രായം ചെന്ന ആളുടെ മരണം കണ്ടപ്പോൾ ഒരാൾ പറഞ്ഞു "പോട്ടെ പ്രായമായതല്ലേ" , കൂട്ടുകാരന്റെ മരണം കണ്ടപ്പോ സമാധാനിപ്പിച്ചു- "വിധിയാണ് ".

 വെയില് മൂത്ത് മഴയ്ക്ക് വേണ്ടി കൊതിച്ചപ്പോൾ മാനംകറുത്തു, പാഞ്ഞുവന്ന കാറ്റ് പറഞ്ഞു "മഴ ഇപ്പോ പെയ്യിച്ചേക്കാം".

 പോകണ്ടാന്ന് വാശിപിടിച്ചുകരഞ്ഞ കുഞ്ഞിനോട് അമ്മൂമ്മ പറഞ്ഞു " പോയിട്ട് നാളെ വരാട്ടോ".

 വയസ്സുകാലത്ത് ആംബുലൻസിൽ കയറി പോകുമ്പോൾ വീട് പറഞ്ഞു " അധികം വൈകാതെ നീ തിരിച്ചുവരും".








 

Saturday 12 October 2024

ശെടാ കഷ്ടമായല്ലോ

7 വയസ്സ് - ശക്തിമാൻ കറങ്ങിക്കറങ്ങി പറന്നിറങ്ങി. അനുകരിച്ച് കറങ്ങി വന്നപ്പോഴേക്കും ടിവി ഓഫ് ആയി, വെളിയിൽ മഴയുമില്ല കാറ്റുമില്ല. ശെടാ കഷ്ടമായല്ലോ. 

 13 വയസ്സ് - പത്രത്തിൽ പലതവണ നോക്കി ഉറപ്പുവരുത്തി 'ഈ പറക്കുംതളിക' യുടെ സമയം. ടിവിയുടെ മുന്നിൽ അക്ഷമയോടെ കാത്തിരുന്നു. ടൈറ്റിൽസ് എഴുതിത്തുടങ്ങി,കരണ്ട് പോയി. അടുത്ത രണ്ടു തവണയും 'ഈ പറക്കുംതളിക' വന്നപ്പോഴൊക്കെ ഇതുതന്നെ അവസ്ഥ.ശെടാ കഷ്ടമായല്ലോ.

32 വയസ്സ് - ടിവിയിൽ കുഞ്ഞിന്റെ കാർട്ടൂൺ പാട്ട്, മിക്സിയിൽ എരിപൊരി ശബ്ദം, എക്സോസ്റ്റ് ഫാനിന്റെ ഒച്ച, വെളിയിൽ സൈറൺ മുഴങ്ങുന്ന ശബ്ദം. പെട്ടന്നൊരു നിശബ്ദത, ആകെ ഇരുട്ട്. ഹാവൂ എന്തൊരാശ്വാസം. ജനറേറ്റർ ഓൺ ആയി, എല്ലാം പഴയതുപോലെ തിരിച്ചുവന്നു. മഴയുമില്ല കാറ്റുമില്ല. ശെടാ കഷ്ടമായല്ലോ.

Thursday 10 October 2024

മനസ്സിന്റെ മണം

ചില സ്ഥലങ്ങൾക്ക് ഒരു പ്രത്യേക മണമാണ്. ശ്രദ്ധിച്ചാൽ മാത്രം നമുക്ക് പിടി തരുന്ന ഒരു മണം. കൂട്ടുകാരുടെ, മണ്ണിന്റെ, കാപ്പിയുടെ, വീടിന്റെ, നായ്ക്കുട്ടിയുടെ, ഓർമകളുടെ, അങ്ങനെ എന്തെല്ലാം മണങ്ങൾ. എന്തിന്, നമുക്ക് ഓരോരുത്തർക്കും ഉണ്ട് പ്രത്യേകം പ്രത്യേകം മണങ്ങൾ. 
ഇടപ്പള്ളി അടുത്ത് ചങ്ങമ്പുഴ പാർക്ക് എന്നൊരു സ്ഥലമുണ്ട്. അവിടുത്തെ കാറ്റിനു മുഴുവൻ ഒരു ബ്രെഡിന്റെ മണമാണ്, മോഡേൺ ബ്രെഡിന്റെ ആസ്ഥാനമായതുകൊണ്ടാവാം. അതുവഴി നടക്കുമ്പോഴൊക്കെ നമ്മൾ ഒരു നല്ല ബേക്കറിയുടെ ഉള്ളിലാണെന്ന് തോന്നും. അത് നല്ലതാണോ ചീത്തയാണോ എന്നൊന്നും അറിയില്ല. പക്ഷേ കുറച്ചു നേരത്തേക്കെങ്കിലും മനസ്സിനെ ഒന്ന് സന്തോഷിപ്പിക്കാൻ ആ മണത്തിന് കഴിയുന്നു. ഹാ, ഒരു ചോക്ലേറ്റ് ഡോണറ്റിന്റെ രൂപം മനസ്സിൽ ഇങ്ങനെ തെളിഞ്ഞുതെളിഞ്ഞ് വരുന്നു. ചുറ്റുമൊന്ന് അറിഞ്ഞുനോക്കെന്നെ, നമ്മളെ തേടി ഒരു മണം കാത്തുനിൽക്കുന്നുണ്ടാവും.

Wednesday 9 October 2024

എന്തൊരു വേഗത

ഒരു ഹോട്ടലിൽ കയറി. AC ക്ക്‌ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് വരെ തോന്നി.അവിടെ അത്രയ്ക്ക് വല്ലാത്ത തണുപ്പായിരുന്നു. 
തൊട്ടപ്പുറത്തെ മേശയിൽ വന്ന ചൂട് ചായ കണ്ടപ്പോൾ നോക്കിയിരുന്നുപോയി, നല്ല ആവി പറക്കുന്ന സുന്ദരി ചായ .വർഷങ്ങളായി ചായ കുടിക്കാറില്ല. പക്ഷേ അന്ന് കൊതികൊണ്ട് ഒരു ചായ കുടിച്ചു. ആ ചായ ഒരുപാട് വർഷങ്ങൾക്ക്‌ പിന്നിലേക്ക് കൊണ്ടുപോയി. സ്കൂളിൽനിന്ന് കൊടൈക്കനാലിന് ടൂർ പോയ ദിവസങ്ങളിലേക്ക്. തണുത്തുറഞ്ഞ വെളുപ്പാൻ കാലം, കാല് മരവിച്ചുപോയ കൂട്ടുകാരൻ, അത് മസാജ് ചെയ്ത് ശരിയാക്കി കൊടുത്തത് , അതിരാവിലെ ഞങ്ങളുടെ മുന്നിൽ വന്ന സൈക്കിൾ വണ്ടി, അതിൽ നിന്ന് തീരെ ചെറിയ ഗ്ലാസിൽ ചായ വിൽക്കുന്ന ഒരു തമിഴ് അണ്ണൻ, ഹോ, മിൽക്ക്മെയ്ഡ് ചേർത്തപോലത്തെ നല്ല സൊയമ്പൻ ചായ, എല്ലാം പെട്ടെന്ന് മിന്നി മറഞ്ഞു. ഇന്ന്, അന്നത്തെ ചായയുടെ അതേ രുചി, അന്നിന്റെ അതേ തണുപ്പ്, എല്ലാം ഒരുമിച്ച് പെയ്തിറങ്ങിയത് പോലെ. മനസ്സിന്റെ വേഗം മറ്റൊന്നിനുമില്ല.