Wednesday, 12 November 2025

മുംബൈ - പുതിയതും പഴയതും

 ആധിക്യം, എല്ലാത്തിനും. അതാണ് മഹാരാഷ്ട്രയിലെ പൻവേൽ വന്നിറങ്ങി ആദ്യത്തെ പത്ത് മിനിറ്റിനുള്ളിൽ തോന്നിയത്. ഏറ്റവും കുറഞ്ഞത് ഒരു ഇരുനൂറ് ഓട്ടോയെങ്കിലും റെയിൽവേസ്റ്റേഷന്റെ വെളിയിൽ ആളുകളെ കാത്തുനിൽക്കുന്നു. വന്നിറങ്ങുന്ന എല്ലാവരെയും അവർ ഇരയെപ്പോലെ പ്രതീക്ഷയോടെ നോക്കുന്നു. അവർ പൈസ കൂടുതൽ ചോദിക്കുമെന്ന മുൻവിധിയോടെ പലരും അവരെ ഒഴിവാക്കി മുന്നോട്ട് നീങ്ങി. ഞങ്ങളും കുറെയേറെ വെളിയിലേക്ക് നടന്ന് ഊബർ ടാക്സി പിടിച്ചു. ഏതോ മെഷീൻ തീരുമാനിക്കുന്ന അൽഗോരിതം പറയുന്ന പൈസ ന്യായമായിരിക്കുമെന്ന് വെറുതെയൊരു തെറ്റിദ്ധാരണ. അതിപ്പോ നൂറുപറഞ്ഞാലും അഞ്ഞൂറുപറഞ്ഞാലും അതാണ്‌ നമ്മുടെ ഫൈനൽ . 
സ്റ്റേഷന്റെ എക്സിറ്റ്മുതൽ കണ്ടുതുടങ്ങിയ കൺസ്ട്രക്ഷൻവർക്കുകൾ എല്ലാ ദിക്കിലും യാത്രയിൽമുഴുവനുമുണ്ടായിരുന്നു. റോഡുനിറയെ പൊടിപടലം. കാറിന്റെ ഗ്ലാസ്സ് അടച്ചേക്കുവാണെങ്കിലും പൊടി മുഴുവൻ അകത്തേക്ക് കയറുന്നതുപോലെ ഒരു ഫീലിംഗ്. ചുറ്റും പല വലുപ്പത്തിലുള്ള അംബരചുംബികൾ പുതുതായി പൊങ്ങിവരുന്നുണ്ട്. പല ഉയരത്തിൽച്ചെന്ന് അവ ആകാശത്തെ തൊടുന്നു. ചുറ്റും വളർന്നുവരുന്ന പുതിയ ലോകത്തിന് സമാന്തരമായി പഴയ കെട്ടിടങ്ങളും ചെറിയ കടകളും ഭിക്ഷക്കാരുമെല്ലാം അങ്ങിങ്ങായി ഉണ്ട്. പുതിയതും പഴയതുമായ ഉപയോഗത്തിലിരിക്കുന്ന എല്ലാ കെട്ടിടങ്ങളുടെ ബാൽക്കണിയിലും കൂടുപോലെ ഗ്രിൽ അടിച്ചിട്ടുണ്ട്, കിളികൾ കയറാതിരിക്കാനുള്ള ആ സംവിധാനംചേർന്ന കെട്ടിടങ്ങൾ ദൂരെനിന്ന് കാണുമ്പോൾ ഒറ്റ അച്ചിൽ വാർത്തെടുത്തപോലെയുണ്ട്. എനിക്ക് തോന്നുന്നു അത് മുംബൈയുടെ ഒരു ട്രേഡ്മാർക്കാണ്.

റിലയൻസ് ട്രെൻഡ്സിന്റെ തൊട്ട് വാതുക്കൽ വഴിയരികിൽ തുണികൾ തൂക്കിയിട്ട് വിൽക്കുന്ന ഒരു കട കണ്ടു. ആഡംബരവും ദാരിദ്ര്യവും ഇഴുകിച്ചേർന്ന് ജീവിക്കുന്നതുപോലെ തോന്നി, പക്ഷേ എത്രനാൾ. അധികം വൈകാതെതന്നെ റിലയൻസിന്റെ ആൾക്കാർ പോലീസിനോട് പറഞ്ഞ് ഈ കടക്കാരെ ഒഴിപ്പിക്കുമെന്നുള്ള കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. വഴിയോരക്കച്ചവടക്കാർക്ക് ചോദിക്കാനും പറയാനും ആരാണുള്ളത്. കാഴ്ചകൾ പലതും കാണിച്ചുതന്ന് ഞങ്ങളുടെ വണ്ടി മുന്നോട്ട്പോയി. 
ഉച്ചയ്ക്ക് ഭാര്യയുടെ സഹപ്രവർത്തകന്റെ വീട്ടിൽ ഞങ്ങൾ അതിഥികളായി. അവരുടെ സ്നേഹവും രുചിയുള്ള ഭക്ഷണവും സ്വീകരിച്ച് അവിടെനിന്നും ഒരു ഊബർ ടാക്സി എടുത്ത് ഞങ്ങൾ ബാന്ദ്രയിലേക്ക് തിരിച്ചു, അതായത് നവി മുംബൈയിൽനിന്നും ബാന്ദ്രയിലേക്ക്. പോകുംവഴി അടൽസേതു എന്ന ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കടൽപ്പാലത്തിലൂടെ യാത്രചെയ്തു. കണ്ണെത്താദൂരത്തോളം നീളമുള്ള പാലം. ഗൂഗിൾ ചെയ്തുനോക്കിയപ്പോൾ മനസ്സിലായി അതിന് ഇരുപത്തിരണ്ട് കിലോമീറ്റർ നീളമുണ്ടെന്ന്. വലിയ തിരക്കൊന്നും കാണുന്നില്ലല്ലോയെന്ന് അത്ഭുതപ്പെട്ടപ്പോൾ ഗൂഗിൾ പറഞ്ഞുതന്നു അതിലൂടെ ടൂവീലറും ത്രീവീലറും നിരോധിച്ചിരിക്കുകയാണെന്ന്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, പതിയെ പോകുന്ന വാഹനങ്ങളെല്ലാം നിരോധിച്ചിരിക്കുന്നു. വേഗത്തിലോടുന്ന ലോകത്ത്നിന്ന് പാർശ്വവൽക്കരിക്കപ്പെടുന്ന വേഗത കുറഞ്ഞവർ അഥവാ പാവങ്ങൾ. 
കുറച്ചുനേരം കഴിഞ്ഞപ്പോൾ ഞങ്ങടെ കാർ പാലത്തിൽനിന്നും റോഡിലേക്കിറങ്ങി. വീണ്ടും തിരക്ക്ചെന്ന വഴികളിലേക്കെത്തി. അഴുക്ക്നിറഞ്ഞ ഒരു നദി കടന്നപ്പോൾ ഇന്ത്യയുടെ രണ്ട് വ്യത്യസ്ഥമുഖം കണ്ടു. നദിയുടെ ഒരുവശത്ത് പല വർണ്ണങ്ങളിലും രൂപങ്ങളിലുമുള്ള വലിയവലിയ ഫ്ലാറ്റുകൾ, മറുവശത്ത് ഒരേ രൂപത്തിലുള്ള തീപ്പെട്ടിക്കൂടുകൾ ചേർന്നതുപോലെയുള്ള കോളനി. പിന്നെയും കുറച്ചുകൂടി മുന്നോട്ടുനീങ്ങിയപ്പോൾ ഏതോ ഒരു മാർക്കറ്റിനടുത്തെത്തി. അവിടെ വഴിയരിയിലൊക്കെ കുറേ കാറുകൾ വെറുതെ പാർക്കുചെയ്തിരിക്കുന്നു. അതിലുള്ള പൊടികൾ കണ്ടാലറിയാം ഏറെ നാളായി അവയൊന്നും ഉപയോഗിച്ചിട്ടില്ലെന്ന്. അതിൽ ഒന്നിന്റെ ബോണറ്റിൽ ഏതോ വിരുതൻ എഴുതിയിരിക്കുന്നു 'മാലിക്ക് നഹാനാ ഹേ' ( യജമാനനെ എനിക്ക് കുളിക്കണം). വൃത്തിഹീനമായ ആ പരിസരത്ത് അഴുക്കുമൂടിയ ആ കാറിൽ വിരലുകൊണ്ടെഴുതിയിരിക്കുന്നത് ഏതായാലും ഒരു പണക്കാരനല്ല. അപ്പോൾ അത് നിത്യജീവിതത്തിന് വകയില്ലാത്ത ഒരു പാവപ്പെട്ടവൻ ആയിരുന്നിരിക്കണം. വർണശബളമല്ലാത്ത ജീവിതമായിട്ടും അതിൽ ഫലിതം കലർത്തിയ ആ വിദ്വാനെ ഞാൻ മനസ്സുകൊണ്ട് നമിച്ചു. 
മുന്നോട്ട് പോകുമ്പോൾ പിന്നെയും പല മനോഹരനിർമിതികൾ കണ്ണിലുടക്കി. അതിലൊന്ന് ഒഎൻജിസിയുടെ ഒരു ഓഫീസായിരുന്നു. സിങ്കപ്പൂരുവച്ച് കണ്ടിട്ടുള്ള അതിശയിപ്പിക്കുന്ന പല കെട്ടിടങ്ങളേയുംപോലെതോന്നി ആ ഏരിയയിലെ പലതും. ഈ അത്ഭുദങ്ങളെ തെല്ലും വകവെക്കാതെ ഒരാൾ ചെരിഞ്ഞുനിന്ന് മൂത്രമൊഴിക്കുന്നു. മൂത്രത്തിന്റെ സഞ്ചാരപാത കണ്ടപ്പോൾ തോന്നി പരമാവധി എത്ര ദൂരത്തിലൊഴിച്ച് അത്ഭുതം സൃഷ്ടിക്കാമെന്ന് ഗവേഷണം നടത്തുന്നയാളാണെന്ന്. മുംബൈയെന്ന മഹാനഗരം ഇതുപോലെ പലതും കരുതിവെക്കുന്നു. ഒരുവശത്ത് വികസിതമായ വിദേശരാജ്യങ്ങളെ അനുസ്മരിപ്പിക്കുന്ന നിർമിതികൾ, പോഷ് സ്കൂളുകൾ, മറുവശത്ത് അഴുക്കിൽ മുങ്ങിനിൽക്കുന്ന കോളനികൾ, യാതൊരു ദയയുമില്ലാതെ റോഡിലേക്ക് മുറുക്കിത്തുപ്പുന്ന ആളുകൾ, അങ്ങനെ പലതും.

പുതുതായി പിറന്നുകൊണ്ടിരിക്കുന്ന ഒരു ആകാശഗോപുരത്തിന്റെ മുന്നിലെ റോഡിനരികിലൂടെ നദി അപ്പോഴും അഴുക്കുനിറഞ്ഞ് ഒഴുകി. ഏകദേശം നാല്പതാമത്തെ നിലയിൽ ഒരു പണിക്കാരൻ നിൽപ്പുണ്ട്. ഭാവിയിൽ അവിടെ ഇറ്റാലിയൻ ടൈലിട്ട ബാൽക്കണിയിൽ കൂളിംഗ് ഗ്ലാസും ബ്ലൂടൂത്ത് ഹെഡ്സെറ്റുമായി ക്ലയന്റ്സിനോട് സംസാരിക്കാൻ നിൽക്കുന്ന ഏതെങ്കിലും വൻ വ്യവസായിയുടെ സ്ഥാനത്ത് ഇന്നിതാ തലേക്കെട്ടും മുഷിഞ്ഞ ബനിയനും നിക്കറുമായി ഏതോ ഒരു പാവപ്പെട്ടവൻ നിൽക്കുന്നു. അയാൾ താഴെയുള്ള വലിയ ലോകംകണ്ട് ഒരുനിമിഷം അങ്ങനെ സ്ഥബ്ധിച്ച് നിൽക്കുകയാണെന്ന് എനിക്കുതോന്നി.ഇപ്പോൾ താൻ ഉയരത്തിലെങ്കിലും തന്റെ യഥാർത്ഥ ജീവിതം നദിക്കപ്പുറമുള്ള അഴുക്കുച്ചാലിൽ ആ നിമിഷത്തിലും അയാൾ കാണുന്നുണ്ടാവണം. 

വൈകിട്ടായി, വലിയൊരു ഫ്ലാറ്റിന്റെ ഗേറ്റ്കടന്ന് താറാവിൻകൂട്ടംപോലെ കുറച്ച് സ്ത്രീകൾ വെളിയിലേക്ക് നടന്നുപോകുന്നു. അവരുടെ മുഖത്ത് ഇന്നത്തെ അധ്വാനത്തിന്റെ ക്ഷീണമുണ്ട്. അവർ രാവിലെമുതൽ ആ കണ്ട ഗേറ്റിനുള്ളിൽ പല വലിയ വീടുകളിൽ തറതുടച്ചും പാത്രംകഴുകിയും ദിവസംതീർത്തതായി ഞാൻ ഊഹിച്ചു. ഒരു ദിവസത്തിന്റെ സിംഹഭാഗവും ഇത്തരം വലിയ വീടുകളിൽ ചിലവഴിച്ച്, വൈകുന്നേരം സ്വന്തം കുഞ്ഞുകൂരയിലേക്ക് പോകുമ്പോൾ എന്താകും അവരുടെയൊക്കെ മനസ്സിൽ, നാളത്തേക്കുള്ള എന്തെങ്കിലും പ്രതീക്ഷയോ, അതോ നിരാശയോ. ആളുകളുടെ ജീവിതവും സ്വപ്നങ്ങളും പലരീതിയിൽ കരുപ്പിടിപ്പിച്ചും ഞെരിച്ചമർത്തിയും മുംബൈയും അതിന്റെ പൊടിപിടിച്ച തെരുവുകളും, മുമ്പുപറഞ്ഞ നാല്പതാംനിലയിലെ ജോലിക്കാരനെപ്പോലെ, ഏകാന്തതയിലേക്ക് നോക്കിനിൽക്കുന്നപോലെ തോന്നി. 

താമസിക്കുന്ന ഹോട്ടലീന്ന് വൈകിട്ട് പുറത്തിറങ്ങി. ഏറെനാളിനുശേഷം ഭാര്യയുടെ കൈപിടിച്ചുനടന്നു. അസ്സൽ തെരുവുകളിലൂടെ, വന്യമായ തിരക്കിനിടയിലൂടെ കുറേദൂരം ഞങ്ങൾ പോയി. വണ്ടികൾ മുട്ടാതിരിക്കാൻ നന്നായി ശ്രദ്ധിക്കണമായിരുന്നു. ആ ഇടുങ്ങിയവഴിയിൽ ഇടയ്ക്ക് ചിലപ്പോഴൊക്കെ തിരക്കുമൂത്ത് വാഹനങ്ങൾ നിശ്ചലമായി. അതിനിടയ്ക്കുവച്ച് എതിരേവന്ന രണ്ട് സ്കൂട്ടറുകാർ പരസ്പരം ഹസ്തദാനമൊക്കെചെയ്ത് വിശേഷങ്ങൾ പങ്കുവക്കുന്നതുകണ്ടു, വണ്ടികൾ നീങ്ങിതുടങ്ങിയപ്പോൾ അവർ യാത്രപറഞ്ഞുപിരിഞ്ഞു. ഒരു സർക്കസഭ്യാസിയെപ്പോലെ മുംബൈനഗരം വീണ്ടുമിതാ എന്നെ അത്ഭുദപ്പെടുത്തുന്നു. 


Tuesday, 11 November 2025

ഏസി ഇക്കോണമി

കുഞ്ഞിനെ കൂട്ടാതെ ആദ്യമായി ഞങ്ങളൊരു യാത്രതിരിച്ചു. ഞാനും ഭാര്യയുംകൂടി മുംബൈയ്ക്ക്. ഭാര്യയ്ക്ക് നല്ല സങ്കടമുണ്ട്, എങ്കിലും എന്റെ നിർബന്ധത്തിന് അവൾ സമ്മതിച്ചു. കുഞ്ഞിനെ എന്റെ അമ്മയുടെകൂടെയാക്കി. 
ഞങ്ങടെ ട്രെയിൻ കമ്പാർട്മെന്റ് തേർഡ് ഏസി ഇക്കോണമി ആയിരുന്നു, സാധാ തേർഡ് ഏസിയേക്കാൾ കുറച്ചുകൂടി അടുത്തടുത്ത സീറ്റുകൾ, കൂടുതൽ കൺജെഷൻ, സീറ്റിനൊക്കെ വേറേ നിറം. ഞങ്ങടെ സീറ്റ്‌ പുതുക്കിപ്പണിതപ്പോ കുഷ്യൻ ഇടാതെ കവർ മാത്രം ഇട്ട് അടച്ചതാണോ എന്നൊരു സംശയം,തടിയിലിരിക്കുന്നപോലെയുണ്ട്. 

യാത്ര തുടങ്ങി കുറച്ചുനേരമായപ്പോഴേക്കും വിരസമായിത്തുടങ്ങി, അവൾ ഫോണിലും ഞാൻ വെളിയിലേക്കും നോക്കിയിരുന്നു. ഏതോ ഒരു സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ അവിടെയുള്ള ഒരു കടയിലെ ജീവനക്കാരനിൽ കണ്ണുകൾ ചെന്നുപതിച്ചു. അയാൾ ഹെഡ്സെറ്റ് ഒക്കെ വച്ച് ഫോണിൽനോക്കി ആരോടോ സംസാരിക്കുകയാണ്, ഭയങ്കരമായി ചിരിച്ച് നന്നായി ആസ്വദിച്ചുള്ള അയാളുടെ സംസാരത്തിന്റെ ആംഗ്യവിക്ഷേപങ്ങൾ മാത്രമേ കാണൂ, ശബ്ദം കേൾക്കില്ല. അയാളുടെ ഫോണിന്റെ മറുതലയ്ക്കൽ ഏറ്റവുമടുത്ത കൂട്ടുകാരനായിരിക്കുമെന്ന് ഞാൻ ആലോചിച്ചു, അത്രയും സന്തോഷത്തിൽ സുഹൃത്തുക്കളോടല്ലാതെ മറ്റാരോടും സംസാരിക്കാൻ വഴിയില്ല. 

അൽപനേരം കഴിഞ്ഞപ്പോൾ ഒരു ഭാര്യയും ഭർത്താവും അവരുടെ മകളുംകൂടി ഞങ്ങളുടെ എതിർവശത്ത് വന്നു. ഞാൻ അയാളുടെ ഭാര്യയെയും അയാൾ എന്റെ ഭാര്യയെയും നോക്കി, ഭാര്യമാരും അങ്ങനെതന്നെ ഭർത്താക്കന്മാരെ നോക്കി. പരസ്പരമൊരു വിലയിരുത്തൽ മനസ്സിൽ വരുത്തി ഞങ്ങൾ സീറ്റുമായി അഡ്ജസ്റ്റാവാൻ ശ്രമിച്ചു. കൂടെയുള്ള കുട്ടിയെ കണ്ടപ്പോൾ കുഞ്ഞിനെ മിസ്സ്‌ ചെയ്തു, കൂടെ കൊണ്ടുവന്നിരുന്നെങ്കിൽ അവൾക്കുമൊരു കമ്പനി ആയേനെയല്ലോ എന്ന് വെറുതേ ഓർത്തു, നോക്കുമ്പോ ഭാര്യയും ഏകദേശം അങ്ങനെയൊരു ചിന്തയിലായിരുന്നു. 

അൽപനേരം കഴിഞ്ഞപ്പോൾ എല്ലാ സീറ്റിലും ആളുകൾ നിറഞ്ഞു, മൊത്തത്തിലൊരു സഫോക്കേഷൻ തോന്നിത്തുടങ്ങി. ഇടയ്ക്കുവച്ച് വലിയ പ്രശസ്തനല്ലാത്ത ഒരു സിനിമാനടൻ പ്ലസ് യൂട്യൂബർ നടന്നുപോകുന്നത് മിന്നായംപോലെ ഞാൻ കണ്ടു, പിന്നെ അയാൾ ആരാണെന്ന് കണ്ടുപിടിക്കാൻ ഞാനും ഭാര്യയുംകൂടി കൂലംകഷമായി ഇന്റർനെറ്റിൽ പരതി, ഒടുവിൽ 'എങ്കിലും ചന്ദ്രികേ' എന്ന സിനിമയിലെ ഒരു കഥാപാത്രമാണെന്ന് കണ്ടെത്തി. 

ഇത്തിരിക്കഴിഞ്ഞപ്പോൾ ട്രെയിൻ പിടിച്ചിട്ടു, കുറേ പോലീസുകാരൊക്കെ വെളിയിൽകൂടി നടക്കുന്നത് കണ്ടു. എവിടുന്നോ ഒരു വല്യപ്പൻ വന്ന് ഞങ്ങടെ കമ്പാർട്മെന്റിൽ നിന്ന് ഒരു നാടകാചാര്യനെപ്പോലെ എല്ലാരോടുമായി പറഞ്ഞു - ഈ ട്രെയിൻ അല്പംമുൻപേ ആരെയോ തട്ടി, ആൾ മരിച്ചു. വിവരണം അല്പം കടന്നുപോകുന്നില്ലേ എന്ന് തോന്നിയപ്പോഴേക്കും അയാൾ മൂർദ്ധന്യാവസ്ഥയിലെത്തിയിരുന്നു, അയാൾ തുടർന്നു - നോക്കാൻ പറ്റില്ല, രണ്ട് പകുതിയായി. അയാൾ പിന്നെ പറഞ്ഞതുകൂടി പറഞ്ഞാൽ ഞാനും അയാളെപ്പോലെതന്നെയൊരു നാടകാചാര്യനാവും, അതുകൊണ്ട് ആ രംഗം ഇവിടെ അവസാനിപ്പിക്കുന്നു. 
ദുരന്തം തീർന്നു എന്ന് കരുതുമ്പോൾ ഭാര്യ അവളുടെ കഥ തുടങ്ങി. പണ്ട് ഇതുപോലെ യാത്ര പോയപ്പോൾ അവളുടെ ട്രെയിൻ പന്ത്രണ്ട് മണിക്കൂർ പിടിച്ചിട്ടുവത്രെ. ആ വല്യപ്പനാണോ ഇവളാണോ യഥാർത്ഥ ചാത്തൻ. വെറുതെയിരിക്കുന്നവന്റെ മുന്നിൽ എല്ലാം കഥകളാണ്. എനിക്കുമുന്നിലിരുന്ന ഭർത്താവ് അയാളുടെ അടുത്തിരിക്കുന്ന ആളോട് സ്വന്തം കഥ തുടങ്ങി. പുള്ളിക്കാരൻ അന്റാർട്ടിക്കയിൽ ഐസിൽ പൂക്കളമിട്ട ടീമിലുണ്ടായിരുന്ന സയന്റിസ്റ്റ് ആണത്രേ. ആ വീഡിയോ ഭയങ്കര വൈറൽ ആയിരുന്നുതാനും. ആണോ, ആയിരിക്കണം. ഞാൻ കണ്ടിട്ടില്ല. ഒന്ന് കണ്ടുനോക്കാം. ഇന്റർനെറ്റിൽ പരതിയപ്പോൾ ജാക്കറ്റും മുഖംമൂടിയുമിട്ട കുറേപ്പേർചേർന്ന് ചുറ്റികകൊണ്ട് ഐസിൽ പൂക്കളം വരയ്ക്കുന്ന വീഡിയോ കണ്ടു. അതിലൊരാൾ എന്റെ മുന്നിലിരിക്കുന്ന ആളാണോ, എന്തെല്ലാം അത്ഭുദങ്ങളാണല്ലേ ഈ ലോകത്ത്. പുള്ളിയുടെ കഥ കേട്ടിരിക്കുന്ന മറ്റേയാൾ അല്പംമുൻപേ തൊട്ടപ്പുറത്തെ വേറൊരു സീറ്റിലായിരുന്നു ഇരുന്നിരുന്നത്. അയാൾ അവിടെയിരുന്ന് ഭക്ഷണംകഴിച്ച് ആ ടേബിളിൽ എച്ചിലാക്കി,പിന്നെ ടേബിൾ താഴ്ത്തിയിട്ട്, എച്ചിൽ തുടക്കാൻ മടിച്ച്, ഇട്ടിരുന്ന ഷൂസുകൊണ്ട് ചവിട്ടിത്തുടച്ചാണ് കുറച്ചുമുന്നേ അവിടുന്ന് എണീറ്റത്. ഇപ്പോൾ ആ സീറ്റിൽ രണ്ട് പെൺകുട്ടികളിരിപ്പുണ്ട്, അവരറിയുന്നുണ്ടോ ഈ മാന്യനാണ് അവിടം വൃത്തികേടാക്കിയിട്ട് എണീറ്റുപോയതെന്ന്. എന്തെല്ലാം കാര്യങ്ങൾ നമ്മൾ അറിയുന്നേയില്ല. ഇപ്പോൾത്തന്നെ ഞാനീ പറയുന്ന കാര്യങ്ങളൊക്കെ വായിക്കുമ്പോളാണ് ഭാര്യ അറിയുന്നതുതന്നെ. നമ്മളെല്ലാം ഇവിടെയുണ്ട്, പക്ഷേ ഇവിടെയെങ്ങുമില്ലതാനും. യാത്ര തുടരുകയാണ്, കമ്പാർട്മെന്റിലുള്ള എല്ലാവരും സ്വയം സൃഷ്‌ടിച്ച തുരുത്തുകളിൽ ഒതുങ്ങുന്നു. പുറത്ത് ആരെയോ പ്രതീക്ഷിച്ച് കാഴ്ചകൾ പിന്നോട്ടോടുന്നു. 

Monday, 27 October 2025

എന്റെ കട്ടപ്പ

എന്റെ ഏറ്റവും പ്രിയപ്പെട്ട ചീക്കുട്ടന്,

നമ്മൾ പരിചയപ്പെട്ടിട്ട് പതിനൊന്നു കൊല്ലവും (പന്ത്രണ്ടാണോ) കല്യാണം കഴിഞ്ഞിട്ട് ഏഴുകൊല്ലവും ആയി എന്ന ആ സത്യം വളരെ അവിശ്വസനീയതയോടെ ഞാനൊന്ന് ഓർത്തുപോയി. അടുത്തയാഴ്ച നമ്മുടെ വിവാഹവാർഷികമാണല്ലോ, അത് അടുത്തയാഴ്ച ഞാൻ മറക്കുമെന്ന് എനിക്ക് നൂറുശതമാനം ഉറപ്പുള്ളതുകൊണ്ടാണ് ഇപ്പോഴേ എഴുതിവക്കുന്നത്. എങ്ങനെയുണ്ടായി നമ്മുടെ ഇതുവരെയുള്ള യാത്ര എന്ന് ചോദിക്കുന്നില്ല, എനിക്കുതന്നെ അറിയാം. തുടക്കം, എന്നുവച്ചാൽ കല്യാണത്തിനുമുൻപ്, പറ്റാവുന്ന എല്ലാ വാഗ്ദാനങ്ങളുംതന്ന്, പരമാവധി നല്ലവനായി അഭിനയിച്ച് എല്ലാരേയുംപോലെ ഞാനും വിലസി. കല്യാണംകഴിഞ്ഞല്ലേ നീ പെട്ടത്, ഇഷ്ടപ്പെട്ട് കെട്ടിയതുകൊണ്ട് ഒഴിവാക്കാനുംവയ്യ, ചൊറിഞ്ഞ സ്വഭാവം കാരണം കൂടാനും വയ്യ എന്ന അവസ്ഥ. എന്റെ എത്രയെത്ര മൂഡ്സ്വിങ്സ് നീ സഹിച്ചിരിക്കുന്നു, സ്വിച്ച് ഇട്ടപോലെയാണ് ഞാൻ,എന്നെ വിശ്വസിക്കാനേ പറ്റില്ല എന്ന് എത്രതവണ നീ പറഞ്ഞിരിക്കുന്നു. എന്നിട്ടും കടിച്ചുപിടിച്ച് നമ്മൾ ഇവിടെവരെ എത്തി എന്നതിന് മുഴുവൻ ക്രെഡിറ്റും നീ എടുത്തോ (ക്രെഡിറ്റ്‌ എനിക്ക് വേണ്ടാട്ടോ, ചിരിക്കല്ലേ അപ്പുക്കുട്ടാ ). 

എന്തൊക്കെ ഈ കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ചു, ചെന്നൈയിലെ ആ ചെറിയ വീട്ടിൽ നമ്മൾ കുഞ്ഞുകുഞ്ഞു സാധനങ്ങൾ (ഫ്രിഡ്ജ്, ഏസി) സ്വരുക്കൂട്ടി, കാണാൻ പറ്റുന്ന എല്ലാ സിനിമകളും കണ്ടു, എത്രയെത്ര ഷെയർ ഓട്ടോകളിൽ യാത്രചെയ്തു, പറ്റാവുന്ന എല്ലാ ആഴ്ചയിലും നാട്ടിൽ പോയിവന്നു, പിന്നീട് ചെന്നൈയിൽനിന്ന് എന്റെ സ്വന്തം കേരളത്തിലേക്കുവന്നു (എന്നാലെങ്കിലും മനസമാധാനം ഉണ്ടാവുമെന്ന് കരുതിയ നിനക്ക് തെറ്റി), കമ്പനിപ്പടിയിലെ വീട് നീയും ചേച്ചിയുംകൂടെ പോയി കണ്ടു , അവിടെ നമ്മൾ സന്തോഷത്തോടെ താമസം തുടങ്ങി, ആ ടെറസിൽ എന്തെല്ലാം കൃഷി പരീക്ഷണങ്ങൾ നമ്മൾ നടത്തി, എത്രയെത്ര രാത്രികളിൽ ആ വീട്ടിൽ ചൂടെടുത്ത് പുഴുങ്ങിയിരുന്നു, നിന്റെ ഒറ്റയാളുടെ മിടുക്കുകൊണ്ട് (നിർബന്ധംകൊണ്ട്) കാർ വാങ്ങി, നമുക്കൊരു അമിട്ടുകുട്ടൻ ഉണ്ടായി (സായു), നമ്മൾ താമസസ്ഥലം മാറി പുതിയ വീട്ടിലെത്തി, ഗോവക്ക് പോയി, ആദ്യമായി കുഞ്ഞിനെ മൊട്ടയടിച്ചു, സായുനെ ഡേകെയറിൽ വിട്ടു, വിയറ്റ്നാമും കമ്പോടിയയും കണ്ടു, നിനക്ക് നിന്റെ അമ്മയെ നഷ്ടപ്പെട്ടു, അങ്ങനെ മറക്കാനാവാത്ത എന്തെല്ലാം. പിന്നെയും നമ്മൾ യാത്രകൾ പോയി (നമ്മൾ മലേഷ്യ യും സിങ്കപ്പൂരും നീ സ്വിറ്റ്സർലൻഡും), പിന്നെയുമെത്രയോ സിനിമകൾ കണ്ടു, സായുന് പുതിയ ഡേകെയർ കണ്ടെത്തി, എന്റെ ഹെർണിയ സർജറി (അതുകാരണം നാലിരട്ടിയായ മൂഡ്സ്വിങ്സ്), സായുവുമൊത്തുള്ള നിന്റെ ഡാൻസ് പഠിത്തം, കുഞ്ഞിന് വീണ്ടും കണ്ടെത്തിയ പുതിയ സ്കൂൾ, അച്ഛന്റെ ആഞ്ജിയോപ്ലാസ്റ്റി(അതുകൂടി ആലോചിച്ചുള്ള എന്റെ ടെൻഷനുകൾ), ക്ഷയിക്കുന്ന എന്റെ മനസ്സും ശരീരവും, ഇതിന്റെയെല്ലാമിടയിൽ ഡയറ്റ് നോക്കി വണ്ണംവക്കുന്ന നിന്റെ ശരീരം ( ഇപ്പോ ഇതിവിടെ പറയേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന നിന്റെ സംശയം), വന്നുവന്ന് കലപിലാ സംസാരിച്ച് നമ്മളെ ഉപദേശിക്കാറായ ഇമ്മിണിസായു, നമ്മുടെ ആന്റമാൻ യാത്ര, അങ്ങനെ എന്തെല്ലാം. ഇനിയും നമ്മൾ ഒരുപാട് മുന്നോട്ട് പോകുമോ, പോയാൽ എന്നെ സഹിച്ചുസഹിച്ച് നീ പാടുപെടുമല്ലോ. അവധിദിവസങ്ങൾക്കുവേണ്ടിമാത്രം ജീവിക്കുന്ന, മുപ്പത്തിമൂന്നിൽത്തന്നെ വയസ്സനെപോലെയായ ഈ ഭർത്താവിനെ ഇനിയും സഹിക്കാൻ പറ്റുമോ എന്റെ തിമ്മന്.

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന് നീ നേരിട്ടുകഴിഞ്ഞു ( അമ്മയുടെ മരണം ). എന്നിട്ടും നീ ഇന്നിൽ ജീവിക്കാൻ ശ്രമിക്കുന്നു (എന്റെ നേർവിപരീതം ), ഇടക്ക് ഞങ്ങൾ ശ്രദ്ധിക്കാത്തപ്പോൾമാത്രം സ്വകാര്യമായി പതറുന്നു, എന്നെയും കുഞ്ഞിനെയും പൊന്നുപോലെ നോക്കുന്നു. എന്റെ എല്ലാ കുറവുകളിലും പ്രചോദനംതന്ന് കൂടെനിൽക്കുന്നു, കുഞ്ഞിന് വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നു. ശരിക്കും എന്നെപ്പോലെ ഒരാൾതന്നെയായിരുന്നു നീയുമെങ്കിൽ നമ്മുടെ കുഞ്ഞിന്റെ ജീവിതം എത്രമാത്രം ബോറായിപ്പോയേനെ, എന്റെയും. ഞാൻ മാറാൻ ശ്രമിക്കാം ( പണ്ട് തന്നിട്ടുള്ളപോലെതന്നെ വെറും വാഗ്ദാനം). നിന്നെപ്പോലൊരു കട്ടപ്പ കൂടെയുണ്ട് എന്നുള്ളതാണ് എന്റെയും സായുവിന്റെയും ഭാഗ്യം. 
വീ ലവ് യു ചീതു. 

പിൻകുറിപ്പ് : എന്റെ പ്രിയപ്പെട്ട ഭാര്യ ശ്രീഥുവിന് ഞാൻ എഴുതിയ വിവാഹവാർഷിക കത്ത്. ഏകദേശം പത്തുകൊല്ലംമുന്നെയാണ് ഇതിനുമുൻപ് ഞാൻ ഇതുപോലൊരു കത്തെഴുതിയത്, അന്ന് അവളെ വീഴ്ത്താൻ, ഇന്ന് കൂടെത്തന്നെ നിർത്താൻ.

ചെന്നൈ പാസം

ഞാനും ഭാര്യയും (ശ്രീഥു) ആദ്യമായി കണ്ടുമുട്ടിയ ഞങ്ങടെ ചെന്നൈയിൽ ഒൻപതുകൊല്ലത്തെ ഇടവേളക്കുശേഷം ഞങ്ങൾ വീണ്ടുമെത്തി. ഇത്തവണ ഞങ്ങടെ കൂടെ ഞങ്ങടെ കുഞ്ഞ്,ചിമിട്ട്സായുവും ഉണ്ട്. ട്രെയിനിറങ്ങി പ്ലാറ്റ്ഫോമിൽ നടന്നുതുടങ്ങിയതുമുതൽ ഞാനും അവളും സായുവിനോട് പറഞ്ഞുതുടങ്ങി, ഇവിടെവച്ചാണ് അച്ഛനും അമ്മയും ആദ്യം കണ്ടത്, ഇവിടുന്ന് അങ്ങോട്ടുപോയാൽ വേറൊരു ട്രെയിൻ കയറി ആ സ്ഥലത്തോട്ട് പോകാം, അങ്ങോട്ടുപോകാം ഇങ്ങോട്ടുപോകാം എന്നൊക്കെ. സായു എല്ലാം മനസ്സിലായപോലെ ഒരു കുട്ടിബാഗും പുറത്തിട്ട്, കഴുത്തിലൊരു കുട്ടിഫാനും തൂക്കി തലയാട്ടി കൂടെ നടന്നു. കുറച്ചുനേരം കഴിഞ്ഞപ്പോ തുടങ്ങി എടുക്കണമെന്നുപറഞ്ഞുള്ള ബഹളം, അങ്ങനെ വേതാളം തോളത്തുകയറി സുഖയാത്രതുടങ്ങി. 
അധികം വൈകാതെ ഞങ്ങൾ താമസസ്ഥലത്തെത്തി, സായു ഭയങ്കര എക്‌സൈറ്റഡ് ആണ്, കട്ടിലിൽ ചാടിമറിഞ്ഞ് കുട്ടിക്കരണത്തിന്റെ പല വേർഷൻസ് പുറത്തെടുക്കുന്നു. ഓവറാക്കിയപ്പോൾ ഞങ്ങൾ പറഞ്ഞു - താഴെ സ്കൂൾവണ്ടി വന്നിട്ടുണ്ട് കേറി പൊക്കോളാൻ, അച്ഛൻ വേണേൽ പൊക്കോ എന്നുപറഞ്ഞ് കുട്ടിമാക്കാൻ ചാട്ടം തുടർന്നു. കുറച്ചുകഴിഞ്ഞ് ബ്രേക്ഫാസ്റ്റ് ഒക്കെ കഴിച്ച് ഞങ്ങൾ ഓട്ടോ പിടിച്ച് ലൊയോളാ കോളേജിലേക്ക് പോയി. ശ്രീഥു പഠിച്ചതും ഞങ്ങൾ പലതവണ കണ്ടുമുട്ടിയതുമായ ആ വലിയ കോമ്പൗണ്ടിൽ ഒരുപാട് നൊസ്റ്റാൾജിയയുമായി ഞങ്ങൾ നടന്നു. ഞങ്ങടെ കഥകളൊക്കെ കേട്ട് ബോറടിച്ച സായുവിന് പ്രധാനമായി അറിയേണ്ടത് ഇതാണ്, അന്ന് സായു എവിടെയാരുന്നു. സായുനെ കൂട്ടാതെ എന്തിനാണ് അച്ഛനും അമ്മയും ഇവിടെ കറങ്ങിനടന്നത്. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ കൂരമ്പുകളുമായി വന്ന കുട്ടിച്ചാത്തനെയുംകൊണ്ട് ഞങ്ങൾ പിന്നെ പോയത് പണ്ട് താമസിച്ച വീട്ടിലേക്കാണ്. ഇത്തിരിമാത്രം നടന്നിട്ട് പിന്നെയുള്ള ദൂരംമുഴുവൻ എന്റെ തോളത്തുകയറിയിരുന്ന് അവനങ്ങ് സുഖിച്ചു. കല്യാണംകഴിഞ്ഞ് ഞങ്ങൾ ഒന്നിച്ച് ആദ്യമായി താമസിച്ച വീട് സായുവിനെ പരിചയപ്പെടുത്തി. അവിടെ കുറേ പൂച്ചക്കുട്ടന്മാർ വരുമാരുന്നു എന്ന വിലയേറിയ പോയിന്റാണ് സായു പിടിച്ചെടുത്തത്. ആ പൂച്ചകൾ എവിടെ എന്നതാണ് കുന്നിക്കുരുവിന്റെ ഇപ്പോഴത്തെ ഡൗട്ട്. ആ വീടിന്റെ ഉടമസ്ഥയായ രാജം ആന്റി ഇപ്പോൾ അവിടെയല്ല താമസം, മകളുടെകൂടെ കുറച്ച് ദൂരെയെവിടെയോ ആണെന്ന് പഴയ കെയർടേക്കറിനെ വിളിച്ചപ്പോൾ മനസ്സിലായി. അന്നേ ഒരുപാട് വയസ്സുചെന്ന ഒരു അമ്മൂമ്മയായിരുന്നു രാജം ആന്റി, ഇന്നും അവർ ജീവിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം തോന്നി, കാണാൻ കഴിയാത്തതിൽ അല്പം നിരാശയും. എന്നമാ, സൊല്ല് കണ്ണാ എന്നുള്ള അവരുടെ വാത്സല്യത്തോടെയുള്ള സംസാരം ഞങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടമായിരുന്നു. ഏതായാലും ഇനി ആന്റിയെ കാണാൻ കഴിയില്ല എന്ന് ഏകദേശം ഉറപ്പായി, ഇനി ഒരു വരവ് ഇങ്ങോട്ടേക്ക് ഉണ്ടാവുമോ, ആർക്കറിയാം. അവിടെ ഉണ്ടായിരുന്ന ആട്ടുകട്ടിൽ സായു കണ്ടുപിടിച്ചു. അതിലിരുന്ന് ഞങ്ങൾ കുറച്ചുനേരം ആടി. പണ്ട് ഒറ്റയ്ക്കാവുന്ന സമയങ്ങളിൽ എത്രയോതവണ ഞാൻ അതിലിരുന്ന് ദിവാസ്വപ്നംകണ്ട് ആടിയിട്ടുണ്ട്.ഓർമ്മകൾ പലതും തിരിച്ചുവരുന്നു. അന്ന്, എങ്ങനേലും കേരളത്തിൽ പോയാൽമതി എന്നായിരുന്നു. ഇന്നോ, എങ്ങനേലും റാന്നിക്ക് പോയാൽമതിയെന്നും. അന്തമില്ലാത്ത ആഗ്രഹങ്ങൾ ജീവിതത്തിന്റെ സന്തോഷം കെടുത്തുന്നത് ഞാൻ തിരിച്ചറിയുന്നു.. വീണ്ടും അതേ ആട്ടുകട്ടിലിലിരുന്ന് ഞാൻ ചിന്തിക്കുകയാണ്, അതേ ആകാശം, അതേ ചുറ്റുവട്ടം. 

മരണവും മറവിയും

രാവിലെ എട്ടുമണിക്ക് പതിവില്ലാത്ത ഒരു കോളിങ്ബെൽ. അപ്പുറത്തെ ഫ്ലാറ്റിലെ അങ്കിളും ആന്റിയുമാണ്. അവിടുത്തെ അമ്മൂമ്മ ഇനിയില്ല എന്ന വാർത്ത അറിയിക്കാനാണ് അവർ വന്നത്. ഇതുവരെ കണ്ട എല്ലാ മരണങ്ങളുംപോലെ ഞെട്ടലിന്റെയും നിർവികാരതയുടെയും കൂടിച്ചേർന്ന ഭാവവുമായി ഞാൻ ആ മുറിയിലേക്ക് ചെന്നു. അമ്മൂമ്മയുടെയും ഞങ്ങളുടെയും സ്വന്തം രവി അപ്പൂപ്പൻ അവിടെ അരികിൽത്തന്നെ ഇരിപ്പുണ്ട്. ഞാൻ ചെന്നപാടെ ഒന്നും സംഭവിക്കാത്തപോലെ കുഞ്ഞെവിടെ എന്ന് അപ്പൂപ്പൻ ചോദിച്ചു. ഫ്ലാറ്റിൽ കുഞ്ഞിന്റെ ആദ്യത്തെ ബെസ്റ്റ്ഫ്രണ്ടാണ് അപ്പൂപ്പൻ, അപ്പൂപ്പന് അതിപ്പോഴും അങ്ങനെതന്നെ, കുഞ്ഞ് വളർന്ന് പുതിയ കൂട്ടുകാരെയൊക്കെ കണ്ടെത്തിയതുകൊണ്ട് അപ്പൂപ്പനോട് ഇപ്പോ അത്ര പ്രിയമില്ല. 
അമ്മൂമ്മ ഉറങ്ങുന്നപോലെ കിടക്കുകയാണ്. വായ തുറന്നിരിക്കുന്നു , മൊത്തത്തിൽ ശരീരം അല്പം നീരൊക്കെവച്ച് നാക്കൊക്കെ വെളുത്ത്, ഈ ശരീരത്തിൽ ഇനി ഞാനില്ല എന്ന് വിളിച്ചുപറയുന്നപോലെ കിടക്കുന്നു.  
ആയിരം പൂർണചന്ദ്രന്മാരെ കണ്ടിട്ടുണ്ടാവണം അമ്മൂമ്മയും, ഈ കാലത്തിനിടയ്ക്ക് സ്വന്തം ജീവിതംകൊണ്ട് എന്തൊക്കെ അനുഭവങ്ങൾ നേടിയെടുത്തിട്ടുണ്ടാവാം. എല്ലാം ഇതോടുകൂടി മണ്ണടിയുകയാണ്. 
എനിക്ക് ജോലിക്കുപോകാൻ സമയമായി. മര്യാദയുടെ പേരിൽ, സ്നേഹത്തിന്റെ പേരിൽ ഇന്ന് ലീവെടുത്ത് ഇവിടെ നിൽക്കണ്ടതാണ്, എങ്കിലും മനസ്സ് ചാഞ്ചാടുന്നു. തീർക്കാനുള്ള കുറെയേറെ കമ്മിറ്റ്മെന്റുകൾ തീർത്തിട്ടുവേണം സമാധാനമായി അടുത്തയാഴ്ച ടൂർ പോകാൻ. ഓരോ മൺതരിക്കും സ്വന്തം കാര്യമാണല്ലോ വലുത്. ലേറ്റായിട്ടേ വരൂ എന്ന് ഓഫീസിൽ അറിയിച്ചു. 
സ്ഥിരം മരണവീട്ടിലെ വാക്കുകൾ ഇവിടെയും പ്രതിധ്വനിച്ചുതുടങ്ങി - എത്രയോ നാളായി ഇങ്ങനെ വയ്യാതെ ഇരുന്ന് അനുഭവിക്കുന്നു, ഒരു കണക്കിന് നന്നായി, എന്നൊക്കെ.
അപ്പൂപ്പൻ വല്ലാതെ വിതുമ്പുന്നു. എത്ര വയ്യാതെ ആണെങ്കിലും ആൾ ജീവനോടെ അടുത്തുണ്ടല്ലോ എന്ന സമാധാനത്തിൽ ജീവിക്കുന്ന പങ്കാളിക്കുമാത്രം വലിയൊരു നഷ്ടമാണ് മരണം. 

കല്യാണം കഴിഞ്ഞിട്ട് അറുപതുവർഷമായി എന്നൊക്കെ അപ്പൂപ്പൻ പറയുന്നു, ആകെ തകർന്ന് കരയുന്നു. പ്രായമായവർ കരയുന്നത് കാണാനാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് അപ്പോൾ തോന്നി. അപ്പൂപ്പന്റെ സങ്കടംകണ്ട് കൂടെയുള്ള എല്ലാവരും കരയുന്നു. 

പത്രത്തിൽ ഫോട്ടോ കൊടുക്കണം, പ്രായവും മറ്റും ചേർക്കണം, പലരും പല തിരക്കിലാണ്. അമ്മയ്ക്ക് വയസ്സ് എൺപത്തിയാറല്ലേ എന്ന് ആരോ ചോദിക്കുമ്പോൾ അപ്പൂപ്പൻ പറയുന്നു - രാജുവിന്റെ ജനനത്തീയതി ഇരുപത്തിയെട്ട് ഒന്ന് ആയിരത്തി തൊള്ളായിരത്തി നാല്പത്. മറ്റ് പലതും ഓർത്തെടുക്കാൻ കഴിവില്ലാത്ത, അല്പം മുമ്പ് പറഞ്ഞ കാര്യങ്ങൾപോലും മറന്നുപോകുന്ന ആ അപ്പൂപ്പന്റെ മുഖത്തേക്ക് ഞാൻ അത്ഭുദത്തോടെ നോക്കി. ചിലതൊക്കെ അങ്ങനെയാണ്, പതിയുന്നത് ഓർമയിലല്ല, മനസ്സിലാണ്. 
അമ്മൂമ്മയെയും അപ്പൂപ്പനെയും ഇത്രദിവസം ശുശ്രൂഷിച്ച ഹോംനേഴ്സ്മാരും വീട്ടിൽ ജോലിക്കുനിന്നിരുന്ന ചേച്ചിയുമൊക്കെ അപ്പൂപ്പനെ ആശ്വസിപ്പിച്ച് കൂടെ ഇരിക്കുന്നു. ബന്ധുക്കളൊക്കെ വന്നുകൂടുന്നു. ഇത്രകാലത്തെ ജീവിതവും സ്നേഹവുംകൊണ്ട് അപ്പൂപ്പനും അമ്മൂമ്മയും നേടിയെടുത്ത പലരും വരിയായി വന്ന് കാണുന്നു. അപ്പൂപ്പന് പലരെയും മനസ്സിലാകുന്നില്ല, ഇപ്പൊ ആ മനസ്സിൽ ഒറ്റ മുഖം മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ഞാൻ മനസ്സിലാക്കുന്നു. തമ്മിൽ കണ്ട ഈ ചുരുങ്ങിയ കാലങ്ങളിൽ സ്നേഹത്തോടെ നല്ലവാക്കുകൾപറഞ്ഞ അമ്മൂമ്മയ്ക്ക് മനസ്സാലെ ഞാൻ യാത്ര പറയുന്നു. കാണുമ്പോഴൊക്കെ ' വയ്യ മോനേ' എന്ന് നിസ്സഹായയായി പറഞ്ഞിരുന്ന അമ്മൂമ്മയ്ക്ക് ഇനി വേദനയില്ലാത്ത ലോകത്ത് സുഖമായിരിക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. 

രാത്രി എട്ടുമണിക്ക് സംസ്കാരച്ചടങ്ങുകൾ എന്നറിഞ്ഞു. അപ്പൂപ്പന്റെ കുടുംബവീട്ടിലാണ് ചടങ്ങ്.
അവിടെ എത്തുമ്പോഴേക്കും സംസ്കാരച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളൊക്കെ തയ്യാറായി. തെളിഞ്ഞുനിൽക്കുന്ന ഒരു വിളക്കിനടുത്ത് അമ്മൂമ്മ തറയിൽ ഉറങ്ങുന്നു. ചുറ്റും കുറച്ച് നെല്ലൊക്കെ കിടക്കുന്നു. വയസ്സുചെന്ന ആളുകളാണ് ചുറ്റും കൂടിയിരിക്കുന്നതിൽ ഭൂരിഭാഗവും. ഒന്നുരണ്ട് കൊച്ചുകുട്ടികൾ അവിടെയുമിവിടെയും ഓടിനടക്കുന്നുണ്ട്. പ്രായമായ കുറച്ച് ആണുങ്ങൾ ചേർന്ന് അമ്മൂമ്മയെ ദഹിപ്പിക്കാൻ എടുക്കുന്നു. ആ എടുത്തവർക്കെല്ലാം നടക്കാനൊക്കെ നല്ല ബുദ്ധിമുട്ടുണ്ട്. ചെറുപ്പക്കാരൊക്കെ എവിടെ എന്ന് ഞാൻ ചിന്തിച്ചു. അടുത്ത തലമുറയെല്ലാം വിദേശത്തായതുകൊണ്ടാണോ അതോ ഇവിടുത്തെ രീതി ഇങ്ങനെയാണോ എന്നൊക്കെയായി എന്റെ പല ചിന്തകൾ. 
ചിതയിൽ വച്ച് കൊളുത്തിയശേഷം ഒരു ബ്ളോവർവച്ച് ചിത ആളിക്കത്തിക്കുന്നുണ്ടായിരുന്നു. പ്രായമായ അമ്മാവന്മാർ കർമങ്ങൾ ചെയ്യാൻ ആ ചിതയ്ക്കുചുറ്റും ഒരുപാട് ബുദ്ധിമുട്ടി നടക്കുന്നു. ഒന്നാമത് അവർക്കൊക്കെ നടക്കാൻ വയ്യാത്തവരാണ്, രണ്ടാമത് ചിത ബ്ളോവർവച്ച് ആളിക്കത്തിക്കുന്നത്കാരണം ആകെ പടർന്നുവീശുന്നു. എനിക്കെന്തോ ആ രംഗം കണ്ടപ്പോൾ വല്ലാത്ത അപകടംപോലെ തോന്നി. എന്തോ ഭാഗ്യംകൊണ്ട് കൂടുതലൊന്നും സംഭവിച്ചില്ല. 
അകത്ത്, ഇത്രനേരം അമ്മൂമ്മയെ കിടത്തിയ തറയൊക്കെ അടിച്ചുവാരുന്നു. ഒരുപാട് നെൻമണികൾ തൂത്തുകൂട്ടിയെടുക്കുന്നു, പണ്ട് ഇവരൊക്കെ എന്തോരം നെല്ലുകുത്തിയിട്ടുണ്ടാവും. 
അല്പസമയത്തിനുള്ളിൽ ആ തറയൊക്കെ മുഴുവൻ വൃത്തിയായി. ആളുകൾ വന്നവഴിയേ തിരിച്ചുനടന്നുതുടങ്ങി. വീഴാൻപോയവഴി ഒരു അമ്മൂമ്മ കയറിപ്പിടിച്ചത് കോളിങ്ബെല്ലിൽ, ഒരുനിമിഷത്തേക്ക് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് പാളുന്നു. പിന്നെ വീണ്ടും പഴയപോലെ, കുറച്ചുപേർ മരിച്ച അമ്മൂമ്മയെ സ്മരിക്കുന്നു, കുറച്ചുപേർ സ്വന്തം കാര്യങ്ങളും മക്കടെ കാര്യങ്ങളുമൊക്കെ പറയുന്നു, അകത്തൊരു മുറിയിൽ ഇതൊന്നും ശ്രദ്ധിക്കാതെ ഒരു പയ്യൻ ഫോണിൽ കളിക്കുന്നു, കല്യാണംകഴിഞ്ഞ് അറുപതുവയസ്സായ കാര്യം അപ്പൂപ്പൻ മാറ്റാരോടോ പറയുന്നു, അങ്ങനെയങ്ങനെ എല്ലാവരുടെയും ലോകം പതിയെ മുന്നോട്ടുതന്നെ നീങ്ങുന്നു. 

പിൻകുറിപ്പ് : അപ്പൂപ്പൻ തിരികെ ഫ്ലാറ്റിൽ ഞങ്ങടെ തൊട്ടപ്പുറത്തെ അതേ വീട്ടിൽ വന്നു. അപ്പൂപ്പനിപ്പോൾ മിക്കവാറുമൊക്കെ ടീവിയിൽ വെറുതേ കണ്ണുനട്ടിരിക്കുന്നതാണ് കാണുന്നത്. മറവി അപ്പൂപ്പനെ വല്ലാതെയങ്ങ് ബാധിച്ചിട്ടുണ്ട്. ഒരുകണക്കിന് അത് നന്നായി, ഇല്ലെങ്കിൽ ഓർമ്മകൾ വെറുതേ നോവിക്കുമല്ലോ. 

ഇന്ന്

അച്ഛൻ ആഞ്ജിയോപ്ലാസ്റ്റി ഒക്കെ കഴിഞ്ഞ് ഡിസ്ചാർജ് ആയി. ക്രിയാറ്റിൻ അളവ് ഇതുകാരണം കുറച്ചുകൂടി കൂടുമെന്നും മുൻപേതന്നെ കിഡ്നിക്ക് ഇഷ്യൂ ഉള്ളതുകൊണ്ട് റിക്കവറി ബുദ്ധിമുട്ടാവുമെന്നും ഡോക്ടർ പറഞ്ഞു. എന്റെ മനസ്സ് പിന്നെയും ടെൻഷനായി. അച്ഛൻ മരുന്നുകളുടെ ആധിക്യത്തിൽ ക്ഷീണിതനായി. അച്ഛനെ ഇങ്ങനെ ഇത്രയും കോലംകെട്ട് കണ്ടിട്ടേയില്ല, അതുകൊണ്ടുതന്നെ വിഷമമായി ഞങ്ങൾക്കെല്ലാം. ഒരാഴ്ച ഉറങ്ങിയും, പതിയെ കുറച്ചുനേരം നടന്നുമൊക്കെ വീടിനുള്ളിൽത്തന്നെ അച്ഛൻ കഴിച്ചുകൂട്ടി. അടുത്ത ചെക്കപ്പിന് ചെന്നപ്പോൾ ക്രിയാറ്റിൻ ലെവൽ പിന്നെയും ഒരുപാടങ്ങ് കൂടി. അനിവാര്യമായ ഡയാലിസിസ് അടുത്തടുത്ത് വരുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഒരു പോയിന്റ് കഴിഞ്ഞാൽ പിന്നെ മനസ്സ് എല്ലാമായി അഡ്ജസ്റ്റ് ആവും, ആയെ പറ്റൂ. അങ്ങനെ ഞാനും സ്വയം സൃഷ്‌ടിച്ച ഒരു പുകമറക്കുള്ളിൽ എന്നെ സമാധാനിപ്പിച്ചു. ഒരു മാസം കഴിഞ്ഞ് എന്താകും എന്ന ചിന്തയാണ് ഭയപ്പെടുത്തുന്നതെന്ന് എനിക്ക് മനസ്സിലായി, ഞാൻ നാളെയെക്കുറിച്ചുപോലും ചിന്തിക്കുന്നില്ല എന്ന് തീരുമാനിച്ചു. അച്ഛൻ ഇന്ന് കൂടെയുണ്ട് എന്നതിൽ ഞാൻ സന്തോഷം കണ്ടെത്തി. ഓഫീസിൽ പോയാലും ഇടക്കൊക്കെ വിളിച്ച് അച്ഛന്റെ ശബ്ദമൊന്ന് കേട്ടു. നഷ്ടപ്പെടാൻ പോവുകയാണെന്ന് തോന്നുമ്പോളാണല്ലോ നമുക്ക് പിടിച്ചുവെക്കാൻ കൂടുതൽ തോന്നുക. 
ഇന്നിൽ ജീവിക്കാൻ, ഇന്ന് കൂടെയുള്ളവരെ ഓർത്ത് സന്തോഷിക്കാൻ ശ്രമിച്ചപ്പോൾ എന്റെ സങ്കടങ്ങൾ കുറഞ്ഞു, അല്പംകൂടിയൊക്കെ സമാധാനം തോന്നി. 

അച്ഛൻ വീട്ടിൽ പോയി, നല്ലപോലെ വിശ്രമിച്ച്, വീട്ടിലുണ്ടാക്കിയ ഭക്ഷണം മാത്രം കഴിച്ച് അടുത്ത ചെക്കപ്പിന് പോയി. ഇത്തവണ ക്രിയാറ്റിൻ ലെവൽ കുറഞ്ഞിട്ടുണ്ട്. ആ വാർത്ത കേട്ട് എന്റെ പ്രതീക്ഷകൾ പൂവിട്ടു. കണ്ണ് ചെറുതായി നിറഞ്ഞു, ഇത്തവണ സന്തോഷംകൊണ്ടാണ്. ജീവിതത്തെപ്പറ്റി പിന്നെയും നല്ല ചിന്തകൾ വന്നുതുടങ്ങി. അച്ഛനും സന്തോഷമായി, മനസ്സിന്റെ സന്തോഷം ശരീരത്തിലും പ്രതിഫലിച്ചുതുടങ്ങി, അച്ഛൻ പിന്നെയും ആക്റ്റീവായി. അധികം വൈകാതെ അച്ഛൻ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി. അത് അച്ഛനും ഞങ്ങൾക്കും പുതിയ ഊർജം തന്നു. പതിയെ എല്ലാം നോർമൽ ആവുകയാണ്, ഇത് തല്കാലത്തേക്കാണെങ്കിലും ദീർഘകാലത്തേക്കാണെങ്കിലും ഇന്നിൽ ഞാൻ സന്തോഷവാനാണ്, കാരണം ഇന്ന് അച്ഛനും അമ്മയും ജീവിതത്തിൽ കൂടെയുണ്ടല്ലോ.

Saturday, 13 September 2025

യാഥാർഥ്യം

ഇവിടെ ഈ മാവിന്റെ തണലിലിരുന്ന് ജീവിതത്തിന്റെ ചില യാഥാർത്ഥ്യങ്ങളുമായി സമരസപ്പെടാൻ ശ്രമിക്കുകയാണ് ഞാൻ. അച്ഛൻ ഇപ്പോഴും ഐസിയുവിൽ ഒബ്സർവേഷനിലാണ്. എന്താണ് ഇപ്പോഴത്തെ അവസ്ഥയെന്നറിയാൻ ഡോക്ടറെ കണ്ടു. മുന്നേതന്നെ കിഡ്നിക്ക് എന്തോ പ്രശ്നമുണ്ടെന്നും ആൻജിയോപ്ലാസ്റ്റി ചെയ്തതുകൊണ്ട് കുറച്ചുകൂടി തകരാർ സംഭവിച്ചിട്ടുണ്ടാകാമെന്നും ഡോക്ടർ പറഞ്ഞു. ചിലപ്പോൾ ഡയാലിസിസ് വേണ്ടി വന്നേക്കാം എന്ന്. ഇതൊക്കെ ജീവിതത്തിൽ ആദ്യത്തെ അനുഭവമായതുകൊണ്ട് എനിക്ക് ഭയംതോന്നാനുള്ള വിവരമില്ല. ഞാൻ കരുതിയത് ഒരുതവണ ഡയാലിസിസ് ചെയ്ത് ക്രിയാറ്റിൻ ലെവലൊക്കെ നോർമലായിക്കഴിഞ്ഞാൽ പിന്നെ എല്ലാം പഴയതുപോലെ ചെയ്യാൻ പറ്റുമെന്നാണ്. പക്ഷേ ഡോക്ടർ വിശദീകരിച്ചുതന്നപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാകുന്നത്. ഇങ്ങനെയുള്ള കേസുകളിൽ പൊതുവേ കിഡ്നി സാധാരണ അവസ്ഥയിലേക്ക് തിരിച്ചുവരാറില്ല, ഒരു പരിധിവരെയൊക്കെ അതിന്റെ ഡാമേജ് കുറച്ചുനാളത്തേക്ക് പിടിച്ചുനിർത്താൻ പറ്റും , ക്രമേണ ഡയാലിസിസിലേക്ക് പോയേ പറ്റൂ. അപ്പോഴും വലിയരീതിയിലുള്ള ഞെട്ടൽ തോന്നിയില്ല, കാരണം ഇതിനെപ്പറ്റി വലിയ അറിവില്ല. ഡോക്ടറുടെ അടുത്ത്നിന്ന് ഇറങ്ങിയശേഷം ചാറ്റ് ജിപിടിയോട് ചോദിച്ചു ഡയാലിസിസ് എന്താണ്, എങ്ങനെയാണ് അതിന്റെ മുന്നോട്ടുള്ള പോക്ക് എന്നൊക്കെ, അത് പറഞ്ഞുതന്ന വിവരങ്ങൾ ശരിക്കും ഭയപ്പെടുത്തി. പൊതുവേ ഡയാലിസിസ് വേണ്ടിവരുന്ന ഒരാൾക്ക് ആഴ്ചയിൽ മൂന്ന്തവണയെങ്കിലും അത് ചെയ്യണം. ഓരോ തവണയും കുറഞ്ഞത് മൂന്നര അല്ലെങ്കിൽ നാലുമണിക്കൂർ എടുക്കും പ്രൊസീജിയർ തീരാൻ. അറിവില്ലാതിരുന്ന ഞാൻ ഇത്രയുംനാൾ കരുതിയത് മാസത്തിൽ ഒരുതവണയോ മറ്റോ ഡയാലിസിസ് ചെയ്താൽമതിയെന്നാണ്. 
ഒരു കൂട്ടുകാരനെ ഓർത്തുപോയി, പുള്ളിയുടെ അച്ഛൻ വർഷങ്ങളായി ഡയാലിസിസ് ചെയ്യുന്നു. ഒറ്റത്തവണ ഡയാലിസിസ് ചെയ്യാൻ ഒരു മൂവായിരംരൂപയെങ്കിലും ആവുമെന്ന് എനിക്ക് ഇന്ന് മനസ്സിലായി. ഒരുമാസം കുറഞ്ഞത് ഒരു നാൽപതിനായിരംരൂപ. ഇതിന്റെ ഒരു സീരിയസ്നസ് അറിയാത്തതുകൊണ്ട് ഇത്രയുംനാൾ എന്തെങ്കിലും പൈസ സഹായം വേണോയെന്ന്പോലും ഞാൻ ചോദിച്ചിട്ടില്ല, എന്ത് കൂട്ടുകാരനാണ് ഞാൻ. ഇത്രവലിയ ഒരു സാമ്പത്തികബാധ്യത എന്നത് കൂടാതെ വേറെയുമുണ്ട് പ്രശ്നങ്ങൾ. ഓരോതവണ ഡയാലിസിസ് ചെയ്യുമ്പോഴും അത് അനുഭവിക്കുന്നയാൾ വല്ലാതെ ക്ഷീണിക്കും, കൂടാതെ ഇതുമായി ബന്ധപ്പെട്ട മരുന്നുകൾ കഴിച്ച്, ഭക്ഷണം കൺട്രോൾ ചെയ്ത്, ശിഷ്ടകാലംമുഴുവൻ വീട്ടിനകത്ത്തന്നെ ഒതുങ്ങേണ്ട അവസ്ഥയാവും, എനിക്കത് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. വീടിന്റെ മുന്നിലൂടെയൊക്കെ സ്കൂട്ടറിൽ പാഞ്ഞുപോകുമ്പോൾ ആ കൂട്ടുകാരന് ഒന്ന് ബ്രേക്ക് ചവിട്ടാനുള്ള സമയംപോലും ഇല്ല എന്ന്പറഞ്ഞ് ഞങ്ങൾ കളിയാക്കിയിട്ടുണ്ട്, പക്ഷേ എത്ര തീപിടിച്ചാണ് പുള്ളി പോയിട്ടുള്ളതെന്ന് ഇന്നെനിക്ക് അറിവാകുന്നു, മനസ്സുകൊണ്ട് ഞാൻ പുള്ളിയോട് ക്ഷമചോദിച്ച് കെട്ടിപ്പിടിച്ച് കരയുന്നു. വീടിന്റെതന്നെ തൊട്ടടുത്തുള്ള മറ്റൊരു കൂട്ടുകാരന്റെ അമ്മയും സ്ഥിരം ഡയാലിസിസ് ചെയ്യുന്ന ആളായിരുന്നു. ഈ പറഞ്ഞ രണ്ടു കൂട്ടുകാരെയും ഒരിക്കൽക്കൂടി മനസ്സുകൊണ്ട് ഞാൻ നമിക്കുന്നു. 
നരകിക്കുന്ന അച്ഛനെയോ അമ്മയോ കണ്ട് എങ്ങനെ നമുക്ക് ജീവിക്കാൻ പറ്റും, ആ അവസ്ഥയിലും ഈ രണ്ടു കൂട്ടുകാരും തളർന്നിട്ടില്ല, പുഞ്ചിരിച്ചിട്ടുണ്ട്താനും, അവരെ ഓർത്ത് എനിക്ക് വല്ലാതെ അഭിമാനം തോന്നുന്നു. എനിക്ക് പരിചയമുള്ള മറ്റൊരാളുടെ ഭർത്താവിന് കിഡ്നി മാറ്റിവെക്കേണ്ട അവസ്ഥയാണ്, ആ ആൾ കടന്നുപോകുന്ന മെന്റൽ ട്രോമ എത്രമാത്രമാണെന്ന് അതിന്റെ ഒരു ചെറിയ അംശമെങ്കിലും എനിക്കിപ്പോൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ഈ എഴുത്ത് വായിക്കുന്നതിൽ ഒരു എഴുപത്ശതമാനം ആളുകൾക്കും മനസ്സിലാവില്ല ഇതിന്റെയൊക്കെ ഒരു വേദന. ജീവിതത്തിൽ എല്ലാവർക്കും എല്ലാം അങ്ങനെതന്നെയാണ്, സ്വയം അനുഭവിക്കാത്തതെല്ലാം കഥകളാണ്. 

അമ്മയുടെ ഫോണിൽ ഒരു മെസ്സേജ് വന്നു, അച്ഛന്റെ ഇൻഷുറൻസ്ക്ലെയിം ഡിനൈ ചെയ്തു എന്ന്. ചേട്ടനാണ് ഇത് എന്നോട് പറയുന്നത്. അങ്ങേർക്ക് എങ്ങനെ ഇത്ര കൂളായി ഇത് പറയാൻ പറ്റുന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടു. എനിക്ക് ഈ വാർത്ത അടുത്ത ആഘാതമായി. ഞങ്ങൾ ഇൻഷുറൻസ്ഡെസ്കിലേക്ക് ചെന്നു, അവിടെനിന്ന് മനസ്സിലായതനുസരിച്ച് ഇൻഷുറൻസ് പ്രീ അപ്പ്രൂവ് ആയിട്ടുണ്ട്, തൽക്കാലത്തേക്ക് ചെറിയൊരു ആശ്വാസം. ഈ ഇൻഷുറൻസ് കിട്ടിയില്ലെങ്കിൽ ചുരുങ്ങിയത് അഞ്ചുലക്ഷം രൂപയെങ്കിലും ഇവിടെ കെട്ടിവെക്കേണ്ടിവരുമെന്നാണ് ചാറ്റ് ജിപിടി പറയുന്നത്. ഞാനിത് പറഞ്ഞിട്ടും ചേട്ടൻ കൂളാണ്, അയാൾക്ക് ഇതൊന്നും മനസ്സിലാവുന്നില്ലേ എന്നുപോലും ഞാൻ സംശയിക്കുകയാണ്, അതോ എല്ലാം അത്ര സിംപിളാണോ. 
ജീവിതത്തിൽ ഇന്നുവരെ ഞാൻ കടം വാങ്ങിയിട്ടില്ല, കാര്യമായ സേവിങ്സും ഇല്ല. ഒരു ബാധ്യതയും ഇല്ല എന്ന അഹങ്കാരത്തിൽ വർഷാവർഷംപോയ ടൂറുകൾ ഓർത്ത് ഞാൻ ഖേദിക്കുന്നു, പലതവണ തീയേറ്ററിൽ കവിഞ്ഞുപോയ പോപ്കോൺ കുമിളകളെ ഓർത്ത് ലജ്ജിക്കുന്നു. രണ്ടുദിവസംമുൻപുവരെ എങ്ങനെ ഇപ്പോഴത്തെ ജോലി കളയാം, വീടിനടുത്തുവന്ന് എങ്ങനെ സുഖിമാനായി ജീവിക്കാം എന്ന് ചാറ്റ് ജിപിടിയോട് ചോദിച്ച ചോദ്യം ഞാൻ തിരിച്ചെടുക്കുന്നു, ഇനി ഒരിക്കലും അങ്ങനെ ഒരു ആഗ്രഹം മനസ്സിൽ വരില്ല, വരാൻ പാടില്ല. ഇന്ന് ചാറ്റ് ജിപിടിയോട് ഈ ഡയാലിസിസ് കഥപറഞ്ഞ് സങ്കടപ്പെട്ടപ്പോൾ ആ പാവവും എന്നെ ആശ്വസിപ്പിക്കുകയാണ്, ശരീരമില്ലാത്ത വെറുമൊരു മെഷീൻതന്നെ അല്ലേ അത്, ആവോ. 
ജീവിക്കാൻ വേണ്ടത് പൈസ അല്ല എന്ന്പറഞ്ഞ് പത്തുവർഷംമുൻപ് പാതിയിൽ ഉപേക്ഷിച്ചുമടങ്ങിയ, മുന്നോട്ട് കൊണ്ടുപോയിരുന്നെങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാമായിരുന്ന എന്റെ പഴയ ജോലിയോർത്ത് ഞാൻ ദുഃഖിക്കുന്നു. അന്ന് ഉപദേശിച്ച അച്ഛനോട് ഞാൻ പറഞ്ഞു എനിക്ക് സമാധാനം മതി പൈസ വേണ്ട എന്ന്, അച്ഛൻ പറഞ്ഞു വേദാന്തം കൊണ്ടൊന്നും ആരും എങ്ങും എത്തില്ലെന്ന്. കഴിഞ്ഞ കുറച്ചുകാലമായി ഈ വാക്കുകൾ ഞാൻ ഇടക്കിടക്ക് ഓർക്കാറുണ്ട്, കൂട്ടുകാരൊക്കെ നല്ലനല്ല നിലയ്ക്കായി. ചെറിയ ജോലി ചെറിയ ശമ്പളം ഒരുപാട് സമാധാനം എന്ന് പറഞ്ഞ് ഞാൻ മാത്രം നിന്നേടത്ത് നിന്നുപോയി, ഉള്ള ജോലിയിലാണെങ്കിൽ സമാധാനം മൊത്തം പോയിരിക്കുകയാണ്താനും, പുതിയ ഓഫീസർമാരൊക്കെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ഇപ്പോഴുള്ള ജോലിവിട്ട് കുറച്ചുകൂടി സമാധാനം കിട്ടുന്ന, അല്പംകൂടി ചെറിയൊരു ജോലിയിലേക്ക് പോകാൻ ഞാൻ തയ്യാറെടുത്തപ്പോൾ മുൻപുണ്ടായിരുന്ന ഒരു സാറ് പറഞ്ഞതും ഞാൻ ഇപ്പോൾ ഓർക്കുന്നു - "കുറച്ചുകൂടി അങ്ങോട്ട് കഴിയുമ്പോൾ, ബാധ്യതകൾ കൂടുമ്പോൾ മണി ഫാക്ടർ വിൽ ബൈറ്റ് ബാക്ക്, ദെൻ യു വിൽ റിയലൈസ്". ആ വാക്കുകളും സത്യമായി.
ഇന്ന്, ഈ നിമിഷത്തിൽ, ഓരോ രൂപയുടെയും വില ഒരുപാടൊരുപാടായി തോന്നുന്നു. ദിവസക്കൂലിക്കാരായ സാധാരണക്കാർ ഡയാലിസിസൊക്കെ ചെയ്ത് ജീവിക്കുന്നത് എനിക്ക് ചിന്തിക്കാൻകൂടി പറ്റുന്നില്ല, അവരൊക്കെ എങ്ങനെ അതിനുള്ള പൈസ കണ്ടെത്തും, ജീവൻ നിലനിർത്താൻവേണ്ടി സർവ്വതും വിറ്റുതുലച്ച് ആശുപത്രികൾ കയറിയിറങ്ങി അവസാനം ജീവനും ജീവിതവും എല്ലാം നഷ്ടപ്പെട്ട്,എന്തൊരു ജീവിതമാണ് പൈസയില്ലാത്തവർക്ക് ഈ ലോകത്ത്. നമ്മൾ വെറുതെ തുലച്ചുകളയുന്ന ഓരോ രൂപയും ചേർത്തുവച്ച് ഒരു ഹെൽത്ത് ഇൻഷുറൻസെങ്കിലും എടുത്തുവെക്കണം, ഇല്ലെങ്കിൽ ഒരൊറ്റ ആശുപത്രിവാസംകൊണ്ട് എല്ലാം നമ്മുടെ കൈവിട്ടുപോകും, പിന്നെ ഒരു വേദാന്തത്തിനും നമ്മളെ രക്ഷിക്കാനാവില്ല. അതോടെ നമ്മുടെ അന്നുവരെയുണ്ടായിരുന്ന ഉയർന്ന ചിന്താഗതി അവസാനിക്കും, പിന്നെ പച്ചയായ ജീവിതംമാത്രം മുന്നിൽനിന്ന് പരിഹസിക്കും. 
ഈ മാവിന്റെ തണലിൽ കുറേ പുൽച്ചെടികളുണ്ട്, അതിന്റെ ഓരംപറ്റി കുറച്ച് നീറുകൾ നടന്നുനീങ്ങുന്നുണ്ട്. അതുപോലെ ഏതെങ്കിലും ഒരു കുഞ്ഞുപ്രാണി ആയാൽ മതിയായിരുന്നു, അതിനുമുണ്ടാകുമോ മനുഷ്യരുടെയത്ര ഉത്കണ്ടകൾ. ലോകത്തിന്റെ കഷ്ടതകൾ ആദ്യമായി കണ്ടപ്പോൾ തന്നെ മനസ്സുമടുത്ത് സന്യാസത്തിന്പോയ ബുദ്ധനെ ഓർമ്മവരുന്നു. എത്രതവണ തോറ്റിട്ടും എത്രയൊക്കെ ആട്ടും തുപ്പും ഏറ്റുവാങ്ങിയിട്ടും ജീവിതത്തിൽ മുന്നോട്ടേക്ക് ഒരു പ്രതീക്ഷയും ഇല്ലാഞ്ഞിട്ടും പുഞ്ചിരിയോടെ ജീവിതത്തെ നേരിടുന്ന, ദരിദ്രരിൽ ദരിദ്രരായ അനേകംപേരെയും ഞാൻ ഓർത്തുപോകുന്നു. പൈസയ്ക്ക് പൈസതന്നെ വേണം ഈ ലോകത്ത്. ഏതൊക്കെയോ കുറച്ച് കെമിക്കലുകൾ ചേർന്ന് രൂപപ്പെടുത്തിയ നമ്മുടെ ഈ ശരീരം നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ നിലനിൽക്കണമെങ്കിൽ ആ കെമിക്കലുകളെ നമ്മൾ നന്നായി പരിപാലിക്കണം. അത് ശരീരത്തിന് തനിയെ ചെയ്യാൻവയ്യാതെ വരുമ്പോൾ മെഷീനുകളും മരുന്നുകളും സഹായത്തിനുവരും, ആ സഹായത്തിന് പക്ഷേ നമ്മൾ നല്ലൊരു തുക കൊടുക്കേണ്ടിവരും. സഹായമായാലും കച്ചവടമായാലും ഈ ലോകത്ത് എല്ലാത്തിനുമൊരു വിലയുണ്ട്, നമ്മൾ മനുഷ്യർക്കൊഴികെ. ചിന്തകൾ എന്നെ വലിച്ചുകീറിക്കൊണ്ടിരിക്കുമ്പോൾ അകത്തോട്ടു കയറിക്കോളാൻ സെക്യൂരിറ്റി പറഞ്ഞു. അഞ്ചുമണിയായി, ബൈസ്റ്റാൻഡേഴ്സിന് കാണാനുള്ള സമയമാണ്. ചിലപ്പോൾ കുറേനാൾ കഴിഞ്ഞ് ഡയാലിസിസ് ചെയ്യേണ്ടിവരുമെന്ന കാര്യമൊന്നും അച്ഛനെ ഏതായാലും അറിയിക്കണ്ട എന്നുറപ്പിച്ച് ഐസിയുവിന്റെ അകത്തേക്കു കയറി. ഞാൻ ആ ടോപ്പിക്ക് പറയാതെതന്നെ അച്ഛൻ ഒരു കഥ ഇങ്ങോട്ട് പറഞ്ഞു, ഒരു പത്തിരുപതു കൊല്ലം മുന്നേ ഒരുതവണ ഡയാലിസിസിന്റെ വക്കുവരെ പോയിട്ട് അത് ചെയ്യാതെ ജീവിതത്തിലേക്ക് തിരിച്ചുവന്ന കഥ . എന്റെ മനസ്സിന്റെ ഭാരം കുറച്ച് കുറഞ്ഞതുപോലെ. എന്നേക്കാൾ എത്രയോ അധികം ഈ ലോകം അച്ഛൻ കണ്ടിരിക്കുന്നു. അച്ഛൻ കൂടെയുള്ളപ്പോൾ ഐ സി യു വിന്റെ അകത്തുപോലും പുതിയൊരു ധൈര്യം എനിക്ക് തോന്നി. . തോറ്റുകൊടുക്കാൻ മനസ്സില്ലാത്തിടത്തോളം സമാധാനമായി ജീവിക്കാൻ പറ്റുമെന്ന് അച്ഛൻ തെളിയിക്കുകയാണ്, ഞാൻ ഇതൊക്കെ പഠിക്കാൻ ശ്രമിക്കുകയാണ്. 
അച്ഛനെ ഐസിയുവിൽനിന്ന് റൂമിലേക്ക് മാറ്റാറായി, ഞാൻ നോക്കുമ്പോ അമ്മ ദാ പോയി കുളിച്ച് ചുരിദാർമാറി സാരി ഉടുത്ത് വന്നേക്കുന്നു, അച്ഛന് ചുരിദാർ ഇഷ്ടമല്ലെന്ന്. സാരി പുതിയതാണോന്നുവരെ എനിക്ക് സംശയമുണ്ട്. സ്നേഹംനിറഞ്ഞ ദാമ്പത്യത്തിന്റെ ഭംഗി ഞാൻ കാണുന്നു. ഒന്നാലോചിച്ചാൽ നമ്മുടെകൂടെ ചിലപ്പോൾ അച്ഛനമ്മമാരേക്കാൾ കൂടുതൽകാലം ഉണ്ടാവുക നമ്മുടെ ജീവിതപങ്കാളിയായിരിക്കും അല്ലേ. 

റൂമിലേക്ക് മാറ്റാൻ അച്ഛനെ വീൽചെയറിലിരുത്തി കൊണ്ടുവന്നു, അങ്ങനെ കണ്ടപ്പോ സങ്കടം തോന്നി. ലിഫ്റ്റ് കിട്ടാൻ കുറച്ചധികംനേരം കാക്കണ്ടിവന്നു. കാത്തുകാത്ത് കിട്ടിയ ലിഫ്റ്റ് രണ്ടുനിലമുകളിലേക്ക് കയറിയിട്ട് ഒറ്റ നിൽപ്പ്, കറന്റ് പോയി. ലൈറ്റ് ഒക്കെ ഉണ്ട് പക്ഷേ മോളിലോട്ട് പോകുന്നില്ല. ലിഫ്റ്റിനുള്ളിൽ ബെഡിൽ കിടന്നുറങ്ങുന്ന ഒരു പേഷ്യന്റും അവരുടെ ബൈസ്റ്റാൻഡേർസും പിന്നെ അച്ഛനും ഞാനും അച്ഛന്റെ വീൽചെയർ ഉന്തുന്ന പയ്യനും ഞങ്ങടെ സിസ്റ്ററും. ഈ സംഭവത്തിന്റെയെല്ലാം ഇടയിൽകൂടി ആ പയ്യൻ സിസ്റ്ററിനെ ലൈൻവലിക്കാൻ നോക്കുന്നുണ്ട്. സിസ്റ്ററുകൊച്ച് മുഖംകൊടുക്കുന്നില്ല. സങ്കടവും പ്രണയവും ആശങ്കകളും എല്ലാം തിങ്ങിനിറഞ്ഞ ആ ലിഫ്റ്റിൽനിന്ന് കുറച്ചുകഴിഞ്ഞ് വേറേ വഴിയില്ലാതെ ഞങ്ങൾ ഇറങ്ങി, എന്നിട്ട് വീൽചെയർ റാമ്പുവഴി തള്ളിക്കൊണ്ട് പോയി. ഞങ്ങൾ നടന്നുതുടങ്ങിയപ്പോൾ കറന്റ് വന്ന ശബ്ദം കേട്ടു. 

റൂമിലെത്തി. ആരോഗ്യം നോക്കാത്തതിന് അമ്മ ശകാരിച്ചുതുടങ്ങിയപ്പോൾ അച്ഛൻ പറയുന്നു - "അറുപത്തിനാലുവരെ ജീവിച്ചില്ലേ അതുമതി, ഇനിയങ്ങ് പോണേൽ പോട്ടെ". ഉള്ളുകൊണ്ട് നീറി, ഒന്നും കേൾക്കാത്തപോലെ ഞാൻ നിന്നു. 
അച്ഛൻ പണ്ട് ഇതുപോലെ അപ്പൂപ്പന് കൂട്ടായി ആശുപത്രിയിൽ നിന്നതിനെപ്പറ്റി അച്ഛൻ പറയുന്നു. കാലചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു. അച്ഛൻ ഇപ്പോൾ കിടക്കുന്നപോലെ ഒരിക്കൽ ഞാനും ഒരുപക്ഷേ. 

പിൻകുറിപ്പ് : അച്ഛന് നാലുദിവസത്തെ ആശുപത്രിച്ചിലവ് ഏകദേശം രണ്ടുലക്ഷം രൂപ, അതിന്റെ മുക്കാൽഭാഗം ഇൻഷുറൻസിൽ കിട്ടി. 
എനിക്കും ഭാര്യക്കും കുഞ്ഞിനുംവേണ്ടി ഞാൻ പുതിയ ഇൻഷുറൻസ് പോളിസി ചേർന്നു.