Monday, 7 July 2025

സ്കൂട്ടർ

മഴ തോരാതെ പെയ്തിങ്ങനെ നിൽക്കുകയാണ്, ഇതിപ്പോ ദിവസം കുറേയായി. സ്കൂട്ടർ ഉപയോഗിച്ചിട്ടും കുറച്ചായി. ഇന്ന് എന്തായാലും സ്കൂട്ടറുംകൊണ്ടേ പോകുന്നുള്ളൂ എന്ന് തീരുമാനിച്ചു. അവനങ്ങനെ വെറുതെയിരുന്ന് സുഖിക്കാൻ തുടങ്ങിയിട്ട് എത്ര ദിവസമായി, എനിക്കൊരു അസൂയ. 
ചെന്ന് നോക്കുമ്പോ മ്യൂസിയത്തിൽ വച്ചപോലെ ഉണ്ട്. ആരെങ്കിലുമൊന്ന് കൈവച്ചിട്ട് വർഷങ്ങളായപോലെ. സീറ്റിനടിയിൽ വല്ല പാമ്പും കയറി ഇരിപ്പുണ്ടോ എന്നുവരെ ഞാൻ സംശയിച്ചു. പണ്ടെന്നോ കൂടുകൂട്ടിയ വേട്ടാവളിയൻപോലും തിരിഞ്ഞുനോക്കാത്ത അത്ര പരിതാപകരമായ അവസ്ഥയിലിരുന്ന് ഉറങ്ങുന്നു പാവം സ്കൂട്ടർ. മൺപുറ്റും ചിലന്തിവലകളുമൊക്കെ തട്ടിക്കുടഞ്ഞപ്പോ അവൻ മയക്കത്തിൽനിന്ന് ഞെട്ടിയുണർന്നു. ഓ വന്നോ, ചത്തോന്നറിയാൻ വന്നതാരിക്കും എന്ന ഭാവത്തിൽ എന്നെയൊരു നോട്ടം. പൂപ്പൽ പിടിച്ച സീറ്റിൽ ഞെളിഞ്ഞിരുന്ന് ഞാൻ പടയോട്ടം തുടങ്ങി. അങ്ങനങ്ങു പോയാലോ ഏന്നുപറഞ്ഞ് നൂറുമീറ്റർ പിന്നിട്ടപ്പോ അവൻ നിന്നു. ചക്കരേ പൊന്നേ എന്നൊക്കെ ഓമനിച്ച് ക്ഷമയൊക്കെ പറഞ്ഞപ്പോ പയ്യെ സ്റ്റാർട്ടായി. 
റോഡിലേക്ക് കയറിയതുമാത്രമേ ഓർമ്മയുള്ളൂ, പിന്നെ ആ രാജവീഥി എന്നെ കൊണ്ടുപോവുകയായിരുന്നു. കാലുകുത്താൻ ഇടമില്ലാത്തത്ര തിരക്ക്. സ്കൂട്ടർ പിറുപിറുത്തു, മര്യാദയ്ക്ക് ഒരു മൂലയ്ക്ക് പുതച്ചിരുന്ന അവനെ തട്ടിയെണീപ്പിച്ച് ഈ കൊടും തിരക്കിൽ ഇഴയിപ്പിക്കുന്നതിന്റെ ദേഷ്യം. 

ഇടയ്ക്ക് തിരക്കുമൂത്ത് വണ്ടിയൊന്ന് സ്റ്റക്ക് ആയി. അപ്പോൾ ദാ ഹെൽമെറ്റിന്റെ ഗ്ലാസിലൂടെ എന്തോ നടക്കുന്നു. ഗ്ലാസ്‌ പാതി തുറന്നിരിക്കുകയാണ്. അതിന്റെ കാലുകൾ കൂടിവരുന്നു. ഒറ്റനിമിഷംകൊണ്ട് പണ്ടെന്നോ കണ്ട ഇംഗ്ലീഷ് സിനിമ 'അരാക്ക്നോഫോബിയ' മനസ്സിൽ പാഞ്ഞുവന്നു. എവിടെ തിരിഞ്ഞാലും ചിലന്തികൾ വന്ന് ആക്രമിക്കുന്ന ആ സിനിമ ഇന്നുമൊരു പേടിസ്വപ്നമാണ്. റിഫ്ളക്സ് ആക്ഷൻ കൊണ്ടുവന്ന ധൈര്യം എന്റെ ഇടതുകൈ യാന്ത്രികമായി പൊക്കി ആ ജീവിയെ ഒറ്റ തട്ട്. നിന്നുതിരിയാൻ സ്ഥലമില്ലാത്ത ആ ട്രാഫിക്കിൽ ഞാൻ തിരിഞ്ഞും മറിഞ്ഞും നോക്കി, ചിലന്തി റോഡിലേക്കുതന്നെയല്ലേ വീണതെന്ന് ഉറപ്പിക്കാൻ. അതിനെ അവിടെയെങ്ങും കണ്ടില്ല. വണ്ടികൾ നീങ്ങിത്തുടങ്ങി. സ്കൂട്ടർ മുന്നോട്ടെടുത്തെങ്കിലും ഒരു ഹെലിക്യാം വച്ച് നോക്കുന്നപോലെ മനസ്സുമുഴുവൻ ഹെൽമെറ്റിന്റെ മുകളിലാണ്. ആ ചിലന്തിയെങ്ങാനും അവിടെത്തന്നെ ഇരിപ്പുണ്ടോ എന്ന് ഇടതുകൈകൊണ്ട് പലതവണ തട്ടിനോക്കി. മുന്നോട്ടുള്ള യാത്രക്കിടയിൽ പലതരം ചിന്തകൾ വന്നുപൊതിഞ്ഞു. സ്കൂട്ടർ എടുക്കുംമുൻപ് ഹെൽമെറ്റ്‌ ഞാൻ പലതവണ തട്ടിക്കുടഞ്ഞതാണല്ലോ. അപ്പൊ ആ ചിലന്തി ഹെൽമെറ്റിലേക്ക് എത്തിയത് സ്കൂട്ടറിൽനിന്നാണ്. സ്കൂട്ടറിന്റെ അടിയിൽനിന്നും പതിയെ മുകളിലേക്കുവന്ന് എന്റെ പുറത്തൂടെ കയറി നടന്നുനടന്ന് ഹെൽമെറ്റിൽ എത്തിയതാവും. പിറകേ വന്ന വണ്ടിക്കാരൊക്കെ കാണുന്നുണ്ടായിരുന്നോ ആ രംഗം. ആരും ഒന്ന് പറഞ്ഞുപോലുമില്ലല്ലോ. പണ്ടെങ്ങോ ഇതുപോലൊരു ജീവി വേറൊരാളുടെ ഉടുപ്പിലൂടെ കയറുന്നതുകണ്ട് പറഞ്ഞുകൊടുത്ത രംഗം എന്റെ മനസ്സിലേക്കുവന്നു, പക്ഷേ അത് എവിടെവച്ചാണെന്ന് എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല. 
ചിന്തകൾ കാടുകയറുന്നു. ചിലന്തി നടന്നുകയറിയ വഴിയിൽ കോളറിലൂടെ ഉഡുപ്പിനകത്തേക്ക് കയറിയിരുന്നെങ്കിൽ ഞാൻ അപ്പൊത്തന്നെ തീർന്നേനെ. ഓർത്തിട്ടുതന്നെ പേടിക്കുളിര്. ദൈവമേ തത്കാലം നീ കാത്തു.
പിന്നീടുള്ള പതിനെട്ടു കിലോമീറ്റർമുഴുവൻ എന്റെ തലച്ചോറിനുള്ളിൽ ചിലന്തിയെപ്പറ്റിയുള്ള പലതരം പേടികൾ വലനെയ്തു . ദിവസവും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന പാവം സ്കൂട്ടർ എന്നെയൊരു പുച്ഛത്തോടെ നോക്കി. 

സങ്കല്പ ലോകം

എന്റെ പച്ച ബൈക്ക് ആരോ എടുത്തെറിയുന്നു. ഏറിയല്ലേ എന്നുപറഞ്ഞ് കരയുന്ന എന്നെ അമ്മ സമാധാനിപ്പിച്ചു. ഒന്നുമില്ലടാ, നീ സ്വപ്നം കണ്ടതാ, ഉറങ്ങിക്കോ, വാവോ...
ഇടയ്ക്കെപ്പോഴോ അച്ഛനും അമ്മയും എണീറ്റുപോയി, കട്ടിൽ മൊത്തം എനിക്കും ചേട്ടനും സ്വന്തം. വിശാലമായി ക്ലോക്കുപോലെ തിരിഞ്ഞുതിരിഞ്ഞു കിടക്കുന്നതിനിടയിൽ അച്ഛൻ വന്ന് തട്ടി, മതി മതി സ്കൂളിൽ പോകാറായി. അതൊരു സൈറെൻ ആണ്, ഓട്ടം തുടങ്ങാറായി എന്ന സൈറെൻ. പാതി ബോധത്തിൽ പല്ലൊക്കെ തേച്ച് കുളിച്ചൂന്ന് വരുത്തി അടുക്കളയിലേക്ക് പോയിരുന്നു. എനിക്ക് ഇടിയപ്പം വേണ്ടാരുന്നു എന്ന് പറയാൻ തുടങ്ങുമ്പോഴേക്കും അമ്മക്ക് കാര്യം മനസ്സിലായി. കുഞ്ഞേ ഇന്ന് ഇതേയുള്ളു, വേറേ ഓപ്ഷൻ ഇല്ല. വരാത്ത കണ്ണീരിനെ കുത്തി വരുത്തി സങ്കടപ്പുഴ ആക്കാൻ നോക്കി, ഏറ്റില്ല. അങ്ങനങ്ങു വിടാൻ പറ്റുമോ. എനിക്ക് പഞ്ചാര മതി, ഈ കറി വേണ്ട എന്നുപറഞ്ഞ് ഒറ്റക്കാലിൽനിന്നു. അതിന് അമ്മയ്ക്ക് സമ്മതിക്കേണ്ടിവന്നു. ജയിച്ച ഭാവത്തിൽ ലല്ലലാ പാടി പതിയെ കഴിക്കുമ്പളേക്കും അമ്മ യൂണിഫോം കട്ടിലിൽ എടുത്തിട്ടിരുന്നു. പിന്നെ ഒന്നും ഓർമയില്ല, ഓടടാ ഓട്ടം. 
ക്ലാസ്സ്‌, പി ടി പീരിയഡ്, കൂട്ടുകാരുമായിട്ടുള്ള വഴക്ക്, സ്നേഹം, ചൂരൽമഴ, പ്രൊജക്റ്റ്സ്, എക്സാമുകൾ, ഹോ ശ്വാസമെടുക്കാൻ സമയമില്ല. ഓടിക്കിതച്ച് സ്കൂൾ തീർത്തു, ഇനി അല്പം ശ്വാസമെടുക്കാം എന്ന് കരുതിയപ്പോ ഡിഗ്രി ആയി, ശ്വാസം ഉണ്ടോ എന്ന് ചിന്തിക്കുംമുന്നേ അതൊന്നു കഴിഞ്ഞപ്പോ ദാ ജോലിക്കുവേണ്ടിയുള്ള പാച്ചിൽ. ഇനിയൊന്ന് ജീവിതം ആസ്വദിക്കാമെന്ന് കരുതുമ്പോളേക്കും കല്യാണവും കഴിഞ്ഞു, കുട്ടിയുമായി. 
കുഞ്ഞ് രാവിലെ ഞെട്ടിക്കരഞ്ഞു, എന്റെ വള പൊട്ടി എന്നുപറഞ്ഞ്. ഒന്നുമില്ലടാ, നീ സ്വപ്നം കണ്ടതാ, ഉറങ്ങിക്കോ, വാവോ...എന്നുപറഞ്ഞ് തട്ടിക്കൊടുക്കുമ്പോൾ, കടന്നുപോയ, പറന്നുപോയ കാലത്തെ വെറുതെയൊന്ന് സ്മരിച്ചു. 
നല്ല തൊണ്ടവേദന, തണുക്കുന്നുമുണ്ട്. ലീവ് പറഞ്ഞാലോ എന്ന് മനസ്സില്ലാ മനസ്സോടെ ആലോചിച്ചു. ഓഫീസിലെ ഒരിക്കലും തീരാത്ത പണികളെക്കുറിച്ച് ഓർത്തിട്ട് തലപെരുക്കുന്നു. എന്തായാലും പോണം എന്ന് മനസ്സ് ഉറപ്പിച്ചു, കണ്ണടച്ചു . അലാറം അടിച്ചപ്പോൾ ഞെട്ടിയുണർന്നു. പതിവില്ലാതെ ഭാര്യ മൂടിപ്പുതച്ചു കിടക്കുന്നു. തട്ടിയുണർത്തിയപ്പോൾ മനസ്സിലായി അവൾക്കും പനിയാണെന്ന്. വയ്യാഞ്ഞിട്ടും രണ്ടുപേരുംകൂടി അടുക്കളയിൽ കയറി. അവസാനം തലകറങ്ങി വീഴുമെന്നായപ്പോ തീരുമാനിച്ചു, ഇന്നിനി പോകണ്ട, ലീവ് പറയാം. ഫോൺ എടുത്ത് മെസ്സേജ് അയക്കാൻ തുടങ്ങിയപ്പോൾ കണ്ടു ഓഫീസിലെ മറ്റ് മൂന്നുപേർ ഇന്ന് ലീവ് ആണ്‌. എന്നിലെ ആത്മാർത്ഥതയുടെ നിറകുടം ഉറപ്പിച്ചു, ഇന്ന് പോയെ പറ്റൂ. ഓട്ടം തുടങ്ങുകയാണ്, ആരോ പറഞ്ഞപോലെ സബ്രോം കി സിന്ദഗീ ജോ കഭീ നഹീ ഖതം ഹോ ജാതി ഹേ, ദി ലൈഫ് ദാറ്റ്‌ നെവർ എൻഡ്‌സ്. ശ്വാസം എന്നുവരെ, അന്നുവരെ ഈ ഓട്ടം ഇങ്ങനെ തുടർന്നുകൊണ്ടേ ഇരിക്കും. 
പ്രസിഡന്റിന്റെ പട്ടും വളയും പ്രതീക്ഷിച്ച് ഓഫീസിൽ ചെന്നു, പക്ഷേ കാര്യമില്ലാത്ത കാര്യത്തിന് ഓഫീസറുടെ വക ശകാരം. കൂടെ ഒരു ഉപദേശവും, എന്റെ ആറ്റിട്യൂട് ശരിയല്ലത്രേ, പണിയെല്ലാം പെൻഡിങ് ആണെന്ന്.. പണിയോടുള്ള ആത്മാർഥത മൂത്ത് കുഴിയിലേക്കിറങ്ങിയ കണ്ണുകൾകൊണ്ട് അയാളെയൊന്ന് ജ്വലിപ്പിക്കാൻ നോക്കി. ഗ്രൗണ്ട് റിയാലിറ്റി അറിയാത്ത കിഴവന്റെ ജൽപനങ്ങളെ പുച്ഛിച്ചു തള്ളണമെന്നുണ്ടാരുന്നു, പക്ഷേ ആത്മാഭിമാനത്തിന് ക്ഷതമേറ്റത് വല്ലാത്ത നോവായി. എല്ലായിടത്തും ഇതാവാം അവസ്ഥ. പണിയെടുക്കുന്നവർ മരണംവരെ അത് തുടരും. സുഖിക്കുന്നവരും അങ്ങനെതന്നെ. അമ്മ പറയുന്നപോലെ, എല്ലാ ഓഫീസിലും ഒരു ഇരുപത്തിയഞ്ചു ശതമാനം ആളുകൾ പണിയെടുക്കും, ബാക്കിയുള്ളവർ ഇവരെക്കൊണ്ട് ജീവിക്കും. മരിക്കുമ്പോൾ ആരെങ്കിലും പറയുമായിരിക്കും, ഹോ കഷ്ടമായിപ്പോയി, നല്ല മനുഷ്യനാരുന്നു, ഒന്നാന്തരം ജോലിക്കാരനാരുന്നു എന്ന്. അന്ന് ആർക്കും വേണ്ടാത്ത നല്ലവാക്ക്.
ജോലി ഇല്ലെങ്കിൽ ജീവിക്കാനാവുമോ എന്ന സ്ഥിരം സങ്കല്പ ലോകത്തേക്ക് ഞാൻ വീണ്ടും നടക്കുകയാണ്, ഒരിക്കലും യാഥാർഥ്യമാവാത്ത സ്വപ്നത്തിലേക്ക്, ജീവിതത്തിന്റെയും സമൂഹത്തിന്റെയും ബന്ധനങ്ങളുടെ പാത്രമായ മനസ്സ് ചങ്ങലകൾ പൊട്ടിച്ചെറിയാൻ ഒരുവട്ടംകൂടെ ശ്രമിക്കുന്നു, വിഫലമായ മറ്റൊരു അവസാനവട്ട ശ്രമം. ശരിക്കും ഈ ലോകമൊരു സങ്കൽപ്പമല്ലേ, സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത സങ്കല്പ ലോകം. 

Friday, 20 June 2025

ആതിഥ്യമര്യാദ

അഞ്ചുവർഷത്തിനുശേഷമുള്ള ചെന്നൈ യാത്ര. കൃത്യസമയംപാലിച്ച ട്രെയിൻ വെളുപ്പിനെതന്നെ ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തി. ഓഫീസ് വക ട്രെയിനിങ് അറ്റൻഡ് ചെയ്യാനാണ് ഈ വരവ്, മറ്റൊരു സ്ഥലത്തുനിന്ന് ഒരാളൂടെ വരാനുണ്ട്. ഇനിയും ഒരുമണിക്കൂറുണ്ട് അയാൾ എത്താൻ. പണ്ട് ഞാൻ നടന്ന സ്റ്റേഷൻവഴികളൊക്കെ മൊത്തത്തിലൊന്ന് നടന്നുകണ്ടു. മാറ്റങ്ങളുണ്ട് കുറേയൊക്കെ, കുറച്ചുകൂടിയൊന്ന് വൃത്തിയായതുപോലെ, പുതിയ പല സംവിധാനങ്ങളും വന്നിട്ടുണ്ട്. മാറ്റം കാരണം എനിക്ക് കിട്ടേണ്ടുന്ന ആ ഒരു ഗൃഹാതുരത്വം കുറച്ച് കുറഞ്ഞപോലെ. 
കുറേക്കഴിഞ്ഞ് മറ്റേയാൾ എത്തി. ആദ്യമായി കാണുകയാണ്, ഹിന്ദിക്കാരനാണ് പുള്ളി. എവിടെയൊക്കെയോ കണ്ടുമറന്ന മുഖം. ഒരു മടിയുംകൂടാതെ പരിചയപ്പെട്ട് കൂടെക്കൂട്ടി. അവന്റെ ആദ്യത്തെ ചെന്നൈ യാത്രയാണ്, എന്നിലാണ് അവന്റെ ധൈര്യം. ഞാൻ പണ്ട് ചെന്നൈയിൽ ജോലിചെയ്തതാണല്ലോ, അതുകൊണ്ട് ഇവിടമൊക്കെ നല്ലപോലെ അറിയാമെന്ന് കരുതുന്നുണ്ടാവും അവൻ. സ്വന്തം വീട്ടിലോട്ടുള്ള വഴിപോലും ഗൂഗിൾ മാപ്പ് ഇട്ട് പോകുന്ന ലെ ഞാൻ തൽകാലം സ്വന്തം ഇമേജ് ഇടിക്കണ്ടാന്നുകരുതി കണ്ണിൽകണ്ട വഴികളിലൂടെയൊക്കെ നല്ല കോൺഫിഡന്റായിട്ട് നടന്നു, പിന്നാലെ അവനും. 
വഴിയിൽ കണ്ട പലരോടും ചോദിച്ച് ബെസന്ത് നഗർ ബീച്ച് പോകാൻ ബസിൽ കേറി, കണ്ടക്ടർ ഏതോ ഒരു സ്റ്റോപ്പ്‌ വരെ ടിക്കറ്റ് എടുത്തു, അവിടുന്ന് അടുത്ത ബസിൽ കയറണമെന്ന് പറഞ്ഞു. അവിടെ എത്തുമ്പോൾ പറയാമെന്നും അയാൾ ഉറപ്പുതന്നു. ഇടയ്ക്കുവച്ച് വേറൊരാളോട് ചോദിച്ചപ്പോൾ ഇപ്പോൾ ബസ് നിക്കുന്ന സ്ഥലത്ത് ഇറങ്ങിക്കോളാൻ പറഞ്ഞു. അവിടുന്ന് മറ്റൊരു ബസ് കിട്ടുമത്രേ. 
കൂട്ടുകാരനെയും കൂട്ടി അവിടെയിറങ്ങി. ബസ് മുന്നോട്ടെടുത്തു, എന്നിട്ട് പെട്ടന്ന് നിർത്തി. കണ്ടക്ടർക്ക് സംശയം ഞങ്ങൾ ടിക്കറ്റ് എടുത്തോ എന്ന്. അയാൾ എല്ലാരും കേൾക്കെ ഉറക്കെ വിളിച്ചുചോദിച്ചു. ഒരു അമ്പതുരൂപ നോട്ട് തന്നല്ലോ എന്ന് ഞാൻ പറഞ്ഞപ്പോളാണ് അയാൾക്ക് ഓർമവന്നത്. ഓക്കേ പറഞ്ഞ് ബസ് മുന്നോട്ടുപോയി. ആ അയാളോടാണ് സ്റ്റോപ്പ്‌ എത്തുമ്പോ ഓർമിപ്പിക്കണമെന്ന് ഞാൻ ചട്ടംകെട്ടിയത്. എന്തായാലും ഇവിടെ ഇറങ്ങിയത് നന്നായി, ഇല്ലേൽ ആ കണ്ടക്ടർ ഞങ്ങളെ ആ ബസിന്റെ ലാസ്റ്റ് സ്റ്റോപ്പുവരെ എത്തിച്ചേനെ. 
വേറൊരു ബസ്കേറി ഇടക്കൊരിടത്തിറങ്ങി. പിന്നെയൊരു ഒരുകിലോമീറ്റർ നടന്ന് ഞങ്ങൾ ബെസന്ത് നഗർ ബീച്ചിലെത്തി. പണ്ടത്തെ ഒരു വൈബ് അവിടെയും തോന്നിയില്ല. നമ്മുടെ മോഹൻലാലും ശ്രീനിവാസനും ദുബായ് എന്നുപറഞ്ഞ് വന്നിറങ്ങിയ ആ സ്ഥലവും കാണാനില്ല, പിന്നെ രക്ഷയില്ലാന്നുകണ്ട് ദൈവത്തെ വിളിച്ചു, സാക്ഷാൽ ഗൂഗിൾ ദൈവത്തെ. ദൈവം പറഞ്ഞു "മോനേ നീ നിക്കുന്നിടത്തൂന്ന് വെറും നൂറ് മീറ്റർകൂടെ നടന്നുനോക്കടാ മടിയാ" എന്ന്. 
ദാസൻവിജയന്റെ ഗൾഫ് ഞങ്ങൾ കണ്ടു, ഇന്ത്യക്കാർ എന്തിനാ ഇന്ത്യക്കാരെ ഒളിഞ്ഞുനോക്കുന്നത് എന്നുപറഞ്ഞ് ദാസൻ മറഞ്ഞുനിന്ന ആ സ്മാരകം കണ്ടു, സന്തോഷമായി. ഫോട്ടോയുമെടുത്തു. അത് ഒരു ഓർമ്മ സ്മാരകമാണ്, പേര് കാജ് ഷ്മിത്ത് (kaj schmidt) മെമ്മോറിയൽ. പണ്ടെങ്ങാണ്ട് മുങ്ങിമരിക്കാൻപോയ ഒരു ഇംഗ്ലീഷ്കാരിസ്ത്രീയെ രക്ഷിക്കാൻ കടലിൽ ചാടി സ്വയം മരിച്ച ആളാണ്‌ ഈ കാജ് ഷ്മിത്ത് എന്ന് വിക്കിപീഡിയ പറയുന്നു. ഒന്നും സംഭവിക്കാത്തപോലെ അന്ന് വൈകിട്ട് ആ സ്ത്രീ ഏതോ പാർട്ടി ആഘോഷത്തിൽ പങ്കെടുത്തുവെന്നും പറയുന്നുണ്ട് വിക്കിപീഡിയ, നമ്മുടെ പത്രമൊന്നും അന്നില്ലാത്തത് നന്നായി, ഇല്ലെങ്കിൽ കാജ് ഷ്മിത്ത് ഭക്ഷണംപോലും കഴിക്കാതെ വെള്ളത്തിൽ ചാടിയെന്നും ആ സ്ത്രീ രാത്രി പാർട്ടിയിൽ നല്ല പുട്ടും ബീഫും തട്ടിയെന്നുംവരെ വായിക്കേണ്ടിവന്നേനെ. 

ബീച്ച് കണ്ടിട്ട് ഞങ്ങൾ അടുത്തുകണ്ട ഒരു കടയിൽനിന്ന് അവിടുത്തെ ഒരു സ്പെഷ്യൽ കാപ്പി കുടിച്ചു, മുന്നോട്ട് നടന്നിട്ട് ഒരു കച്ചവടക്കാരനോട് അടുത്ത് ഹോട്ടൽ വല്ലോം ഉണ്ടോ എന്ന് ചോദിച്ചു. വലത്തോട്ട് പോയാൽ സ്റ്റാർ ഹോട്ടലും ഇടത്തോട്ടുപോയാൽ പ്ലാറ്റ്ഫോം ടൈപ്പ് ഫുഡും കിട്ടുമെന്ന് പറഞ്ഞു. ഇടത്തരം ഹോട്ടലൊന്നും അവിടെ ആ ഭാഗത്ത് ഇല്ലാന്ന്. 
ഞങ്ങൾ പിന്നെയും മുന്നോട്ട് നടന്നു. മൂന്ന് അങ്കിൾമാർ മോർണിംഗ് വാക്ക്ന് ഇറങ്ങിയിട്ടുണ്ട്, അവരോട് ചോദിച്ചപ്പോൾ ഒരാൾ ഒരു ഹോട്ടലിന്റെ വഴി പറയാൻ തുടങ്ങി, അപ്പോൾ വേറൊരാൾ പറഞ്ഞു അവരുടെ കൂടെ നടന്നോളാൻ, ഹോട്ടൽ കാണിച്ചുതരാമെന്ന്. അങ്ങനെ ഞങ്ങൾ ഒരു പരിചയോമില്ലാത്ത അവരുടെകൂടെ ഒരുകിലോമീറ്ററോളം നടന്നു. കൂട്ടത്തിൽ അവരെ ചെറുതായി ഒന്ന് പരിചയപ്പെടുകയും ചെയ്തു. ഇടയ്ക്കുവച്ച് രണ്ടുപേർ വഴിപിരിഞ്ഞു. മറ്റേയാൾ ഞങ്ങളെ ഒരു ഇടത്തരം ഹോട്ടലിന്റെ മുന്നിലെത്തിച്ചു, എന്നിട്ട് അവിടുത്തെ ഒരു സ്പെഷ്യൽ ഐറ്റം ന്റെ പേര് പറഞ്ഞുതന്നു, അത് വാങ്ങിയാൽ മതിയെന്നുപറഞ്ഞ് പുള്ളി ഞങ്ങളെ യാത്രയാക്കി. ഞങ്ങൾ ആ പറഞ്ഞ ഐറ്റംതന്നെ ഓർഡർ ചെയ്തു, പൂരിയും ഉപ്പുമാവും ഇഡലിയും വടയും എല്ലാമുള്ള ഒരു കോമ്പോ. നല്ലതായിരുന്നു. കഴിച്ച് വെളിയിലിറങ്ങിയപ്പോ അതേ അങ്കിൾമാർ വട്ടത്തിൽ കസേരയിട്ട് ഇരിപ്പുണ്ട്. ഭക്ഷണം എങ്ങനെയുണ്ടാരുന്നു എന്ന് ചോദിച്ച് ആതിഥ്യമര്യാദയുടെ അങ്ങേയറ്റം കാണിച്ചുതന്ന് അദ്ദേഹം ഞങ്ങളെ യാത്രയാക്കി. നമ്മളും ഇങ്ങനെതന്നെ ആവണം, മറ്റൊരു നാട്ടിൽനിന്ന് നമ്മുടെ നാട്ടിലെത്തുന്ന യാത്രികരെ നമ്മളും ഇങ്ങനെയൊക്കെ സ്വീകരിക്കണം, നമ്മുടെ നാടിന്റെ യശസ്സ് നമ്മളിലൂടെവേണം മറ്റുള്ളവർ മതിക്കേണ്ടത്. 
അവിടുന്ന് പിന്നെയും ഒരു കിലോമീറ്റർ നടക്കണം ട്രെയിനിങ് സെന്ററിൽ എത്താൻ. നടക്കുന്ന വഴിക്ക് കരിക്കിൻവെള്ളം കുടിച്ചു, ഗൂഗിൾ പേയിൽ പൈസ കൊടുത്ത് പോകാൻനേരം കച്ചവടക്കാരിചേച്ചി താങ്ക് യു എന്ന് പറഞ്ഞു. അവരോടും ബഹുമാനം തോന്നി. അവർ അവരുടെ തൊഴിലിന്റെ മൂല്യം ആ ഒറ്റവാക്കുകൊണ്ട് മഹത്തരമാക്കി. ചിരിച്ചുകൊണ്ട് ഞാനും താങ്ക് യു പറഞ്ഞ് പിരിഞ്ഞു. 

ട്രെയിനിങ് ഒക്കെ അറ്റൻഡ് ചെയ്ത് തിരിച്ചിറങ്ങി വീണ്ടും ബസ് കാത്ത് വെയ്റ്റിംഗ് ഷെഡിൽ ഇരുന്നു. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ പോകാൻ ഏത് ബസ് കേറണമെന്ന്‌ ചോദിച്ചപ്പോൾ തനി നാട്ടുമ്പുറത്തുകാരിയായ ഒരു ആന്റി പറഞ്ഞു അവരും ആ വഴിക്കാണ്, ബസ് ഉടനെ വരും എന്ന്. അൽപനേരം കഴിഞ്ഞും ബസ് വന്നില്ല. കുറച്ച് പിറകിലോട്ട് നടന്നാൽ ബസ് കിട്ടുമെന്നുപറഞ്ഞ് അവർ എണീറ്റു, ഞങ്ങളോടും കൂടെ ചെല്ലാൻ പറഞ്ഞു. ഞങ്ങൾ അവരുടെകൂടെ നടന്നു. ഒരു പരിചയോമില്ലാത്ത എന്നോട് അവർ അവരുടെ കഥ പറഞ്ഞു ' ഏതോ ഫോട്ടോകോപ്പി മെഷീൻ ഉണ്ടാക്കുന്ന കമ്പനിയിൽ ആരുന്നെന്നും മുതലാളി മരിച്ചെന്നും ജോലി പോയെന്നും അതുമായി ബന്ധപ്പെട്ട ഇൻഷുറൻസ് ക്ലെയിമിന് വന്നതാണെന്നുമൊക്കെയാണ് എനിക്ക് മനസ്സിലായത്'. ഈ നാട്ടിൽ പല രീതിയിൽ പറ്റിക്കുമെന്നുമൊക്കെ അവർ വർത്തമാനം തുടർന്നു. എല്ലാ നാട്ടിലും ഇങ്ങനൊക്കെത്തന്നെയാണെന്ന് അവരെ സമാധാനിപ്പിക്കാൻ നോക്കി. ഞങ്ങൾ മറ്റൊരു ബസ്സ്റ്റോപ്പിൽ എത്തി. ദൂരെ മാറി നിർത്തിയ ഒരു ബസിലേക്ക് അവർ ഓടി, ഓട്ടത്തിനിടയിൽ ഞങ്ങളോടും ഓടിപ്പിടിക്കാൻ പറഞ്ഞു. അങ്ങനെ ആ തിരക്കുള്ള ബസിൽ, കത്തുന്ന ചൂടത്ത്, ഞങ്ങൾ നിന്ന് യാത്രചെയ്തു. ബസിനുള്ളിലെ കമ്പിയൊക്കെ ചുട്ട്പഴുത്തിരിക്കുന്നു, ഡ്രൈവർ പടയപ്പാ സ്റ്റൈലിൽ ഉടുപ്പൊക്കെ തുറന്നിട്ടാണ് വണ്ടി പറപ്പിക്കുന്നത്. ഹോണിന്റെ നീളൻ സ്വിച്ചിൽ ഒരു പ്ലാസ്റ്റിക് കവർ നിറയെ മിച്ചർ തൂക്കിയിട്ടുണ്ട്, ഇടക്കിടക്ക് അതെടുത്ത് കൊറിക്കുന്നു, മുന്നിൽ കുറുകെചാടുന്നവരെ എന്തൊക്കെയോ പറഞ്ഞ് പിറുപിറുക്കുന്നു, ഡോർ അടക്കാനുള്ള സ്വിച്ച് വർക്കാവാത്തതിന് പലതവണ അതിൽ അടിക്കുന്നു, ഡ്രൈവർ മൊത്തത്തിൽ ആക്റ്റീവ് ആണ്. 
സ്ഥലമെത്തുമ്പോ പറയാൻ ഈ ബസ്സിലെ കണ്ടക്ടറും മറന്നാലോ എന്നുകരുതി അടുത്തുനിന്ന ഒരു അമ്മാവനോട് ഇന്ന സ്ഥലത്താണ് പോകണ്ടത്, അതിന് എവിടെയിറങ്ങണമെന്ന് ചോദിച്ചു. ആ അമ്മാവൻ കുറച്ച് ഉറക്കെ മറുപടി തന്നു, ചുറ്റുമുള്ളവർ ഏറ്റുപിടിച്ചു, ആ ബസിലുള്ള ഒട്ടുമിക്ക ആൾക്കാരും ഒരുമിച്ചുചേർന്ന് ഞങ്ങൾക്ക് വഴിപറഞ്ഞുതന്നു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ഒരു ജാള്യതയും എന്നാലൊരു അത്ഭുദവുമൊക്കെ തോന്നി. അവസാനം എല്ലാരുംകൂടി ഞങ്ങളെ ഒരു സ്ഥലത്ത് ഇറക്കിയെന്ന് പറഞ്ഞാൽമതിയല്ലോ. അവിടെ ഇറങ്ങിയപ്പോ കത്തുന്ന വെയിൽ, കണ്ണിലോട്ട് അടിച്ചുകയറിയ ചൂടിനെ വകഞ്ഞ് മുന്നോട്ട് നടന്നപ്പോൾ ഒരു വയസ്സായ ആൾ വിയർത്ത് നടന്നുവരുന്നു. പുള്ളിയെ ഈ വെയിലത്ത്‌ നിർത്താൻ മടിച്ചെങ്കിലും വേറേ ആരെയും കാണാത്തതുകൊണ്ട് പുള്ളിയോടുതന്നെ ചോദിച്ചു പോകാനുള്ള വഴി. എത്ര മര്യാദയോടെയാണ് ആ അങ്കിൾ വഴി പറഞ്ഞുതന്നതെന്ന് ബഹുമാനത്തോടെതന്നെ ഞാൻ സ്മരിക്കുന്നു. അല്പം മുന്നോട്ടുനടന്ന് ആ കാണുന്ന ലിഫ്റ്റിൽ താഴേക്ക് ഇറങ്ങി പിന്നെയും മുന്നോട്ട് നടന്നാൽ മെട്രോ കിട്ടുമെന്നും അത് കയറിയാൽ തൊട്ടടുത്ത സ്റ്റേഷൻ ഇറങ്ങി അല്പംകൂടി നടന്നാൽ ചെന്നൈ സെൻട്രൽ എത്തുമെന്നും വളരെ വാത്സല്യത്തോടെ പറഞ്ഞ് തോളത്തുതട്ടി അദ്ദേഹം ഞങ്ങളെ യാത്രയാക്കി. അദ്ദേഹം പറഞ്ഞ വഴിയിലൂടെ മെട്രോസ്റ്റേഷനിലെത്തി, വെയിലിന്റെ ഉച്ചസ്ഥായിയിൽനിന്ന് ഏസിയുടെ കുളിരിലേക്ക് സന്തോഷത്തോടെ നടന്നു. എത്ര മനോഹരമായ സ്റ്റേഷൻ, പ്ലാറ്റ്ഫോമിൽ ആളുകൾ പാളത്തിലേക്ക് വീഴാതിരിക്കാൻ പ്രത്യേകം ഗ്ലാസ്‌ ഡോറുകൾ, ട്രെയിൻ വരുമ്പോ ഓട്ടോമാറ്റിക്ക് ആയിട്ട് അത് തുറക്കും. സിങ്കപ്പൂർ മെട്രോസ്റ്റേഷന്റെ അതേ രൂപകല്പനയും ടെക്നോളജിയും. കൊച്ചിയിൽ ഇല്ലാത്ത, എന്നാൽ അത്യാവശ്യമായി വേണ്ടുന്ന ഒരു സംവിധാനമാണ് അങ്ങനത്തെ ഗ്ലാസ്‌ ഡോറുകൾ. 

മെട്രോ ഇറങ്ങി അടുത്ത ആളോട് വഴി ചോദിച്ചു. ഇത്തവണയും ആ ആളും വളരെ മര്യാദയോടെ ഞങ്ങളെ കൂടെ കൊണ്ടുപോയി എക്സിറ്റ് വരെ കാണിച്ചുതന്നു. അങ്ങനെ ചെന്നൈ മൊത്തത്തിൽ ഒത്തുചേർന്ന് ഞങ്ങളെ ചെന്നൈ സെൻട്രൽ റെയിൽവേസ്റ്റേഷൻവരെ എത്തിച്ചു. ഈ നാടിന് എന്തോ ഒരു പ്രത്യേകതയുണ്ട്, നമുക്കില്ലാത്ത എന്തോ ഒന്ന് ഇവർക്കുണ്ട്. അത് ഒരുമയാണോ, മനുഷ്യൻ മനുഷ്യനോട് കൂടുതൽ ഇടപെടുന്നതുകൊണ്ടാണോ, അതോ അവരുടെ സംസ്കാരത്തിന്റെ ഭാഗമാണോ, എന്തുതന്നെയായാലും താങ്ക് യു ചെന്നൈ, ഫോർ ദ വാം ഹോസ്പിറ്റാലിറ്റി. ഞങ്ങൾ വന്നപോലെതന്നെ തിരിച്ചുള്ള യാത്രയ്ക്ക് രണ്ട് ട്രെയിനുകളിൽ കയറി. ട്രെയിൻ നീങ്ങിത്തുടങ്ങി. 



Wednesday, 21 May 2025

ബ്ലാക്ക് ആൻഡ് വൈറ്റ്

ഇരുളുവീണ പറമ്പിൽ ഇടുങ്ങിയ മതിലിലൂടെ ഒരുവിധത്തിൽ കാർ ഉള്ളിൽ കയറ്റി നിർത്തി. ചെളിയിൽ പുതഞ്ഞ ടയറിൽ കിടന്ന് കാറൊന്നു മുരണ്ടു. ചെളിവെള്ളത്തിൽ ചവിട്ടാതിരിക്കാൻ ഡ്രൈവർസീറ്റിന്റെ അപ്പുറത്തെ ഡോറിലൂടെ പുറത്തിറങ്ങി. ചുറ്റും ചേറിന്റെ നാറ്റം. ആദ്യം വഴിയിൽ കണ്ട ആളോട് വീണ്ടും അതേ ചോദ്യം ആവർത്തിച്ചു 'മരണം നടന്ന വീടേതാ '. ' കുറച്ചങ്ങ് മുന്നോട്ട് നടന്നാൽമതി'യെന്ന് അയാൾ. 

പുതുതായി നാട്ടിയ ട്യൂബ് ലൈറ്റുകൾ വഴിതെളിച്ച ഇടുങ്ങിയ പാതയിലൂടെ ആ വീട്ടിലേക്ക് ഞങ്ങൾ നടന്നു. ചുറ്റും കുറച്ച് ആളുകൾ ഉണ്ടെങ്കിലും അസുഖകരമായ ഒരു നിശബ്ദത അവരെ പൊതിഞ്ഞുനിന്നു. തൊട്ടുതൊട്ടുനിൽക്കുന്ന കുറേ വീടുകളുടെ ഇടയ്ക്ക് ടാർപ്പോളിൻ വലിച്ചുകെട്ടിയ ഒരു ചെറിയ കൂരയുടെ അരികിലുള്ള ഇടവഴി എത്തിനിൽക്കുന്നത് ആ വീട്ടിലാണ്. പെയിന്റടിക്കാത്ത ചുമരുകൾ, വീതികുറഞ്ഞ വാതിൽ, കയറിചെല്ലുന്ന ഹാളിൽ നിറഞ്ഞിരിക്കുന്ന മൊബൈൽ മോർച്ചറി, അതിൽ സുഖനിദ്രയിൽ ഗൃഹനാഥൻ, അതിനു സമീപം ഒന്നും മിണ്ടാതെ അവർ ഇരിപ്പുണ്ട്, അങ്ങോട്ട് തിരിഞ്ഞിരിക്കുകയായതുകൊണ്ട് ഞങ്ങളെ കണ്ടില്ല, വാതിൽപടിയിലും അകത്ത് കസേരകളിലുമൊക്കെയായി കുറച്ച് അയൽക്കാർ. 

വന്നിരുന്നു എന്നറിയിക്കാൻ, വെറുതേ ഒന്ന് ആശ്വസിപ്പിക്കാൻവേണ്ടി, കുഞ്ഞിനെ എന്റെ കയ്യിൽ ഏല്പിച്ച് അവൾ ചെന്ന് ആ അമ്മയെ തൊട്ടു. ആദ്യം അവർക്ക് ആളെ മനസ്സിലായില്ല, മനസ്സിലായപ്പോൾ ഒച്ചത്തിൽ എന്തൊക്കെയോ പുലമ്പിക്കൊണ്ട് കെട്ടിപ്പിടിച്ചു. 'ഇനി ഞാൻ പൈസ ചോദിക്കില്ല മാഡം, ഇനി എന്റെ ചേട്ടന് മരുന്നു വേണ്ട' എന്നൊക്കെ പറഞ്ഞ് കാലുപിടിക്കാൻ തുടങ്ങി. 'നിങ്ങളെല്ലാം ഒരുപാട് സഹായിച്ചു, പക്ഷേ എനിക്കെന്റെ ചേട്ടനെ രക്ഷിക്കാൻ പറ്റിയില്ല, എങ്കിലും നിങ്ങളെയൊന്നും ഞാൻ ഒരിക്കലും മറക്കില്ല ' എന്നൊക്കെ പറഞ്ഞ് പിന്നെയും ഒച്ചത്തിൽ വാവിട്ടു നിലവിളിച്ചു. ഈ രംഗമെല്ലാം കണ്ട് വെളിയിൽനിന്ന് ഞാൻ ഓർത്തു, ഫ്ലാറ്റിലെ തൂപ്പുകാരിയായ അവർ പലതവണ 'ചേട്ടന് സുഖമില്ല, എന്തെങ്കിലും സഹായം ചെയ്യണ'മെന്ന് പറഞ്ഞ് കരഞ്ഞത്. പലപ്പോഴായി കൂടിപ്പോയാൽ ഒരു മൂവായിരം രൂപയോ മറ്റോ വാങ്ങിയിട്ടുണ്ടാവും, അവർക്ക് ആ പൈസ എത്രമാത്രം ആവശ്യമായിരുന്നു എന്ന് ഈ വീടുകാണുമ്പോൾ മനസ്സിലാകുന്നു. ഒറ്റത്തവണ 'പാമ്ട്രീ' യിൽ പോയി കശുവണ്ടിയും ബദാമും വാങ്ങുന്ന പൈസയാണ് അവർ ഈ പറഞ്ഞ വലിയ സഹായമായ മൂവായിരം രൂപ , ഒരുതവണ ലുലുമാളിൽ പോയി ചുറ്റിവരുന്നതിന്റെ വിലയാണ് അവർ പറഞ്ഞ ഈ വലിയ സഹായം, ഒറ്റത്തവണ ഓഫീസിൽ ട്രീറ്റ്‌ നടത്തുന്നതിന്റെ വിലയാണ് ആ അമ്മ പറഞ്ഞ ആ വലിയ സഹായം, ഒരുതവണ നാട്ടിൽ പോകാൻ കാറിന് പെട്രോൾ അടിക്കുന്ന തുകയാണ് അവർ കണ്ണുനിറഞ്ഞു പറഞ്ഞ ആ സഹായം . 

അവൾ അൽപനേരം കഴിഞ്ഞ് അവിടുന്ന് ഇറങ്ങിവന്ന് കുഞ്ഞിനെ വാങ്ങി, എന്നോട് പോയി അവരെ കാണാൻ പറഞ്ഞു. അകത്തുകടന്ന് ആ ആൾക്കൂട്ടത്തിൽ, അവർക്ക് പിന്നിലായി കുറേനേരം ഞാൻ നിന്നു, കണ്ട് സമാധാനിപ്പിക്കാനുള്ള ത്രാണിയില്ലാതെ. മഴ കനക്കാൻ റെഡിയാവുന്നു. ആ വീട്ടിലെ ആകെയുള്ള ഒരു ലൈറ്റ് മങ്ങിത്തെളിഞ്ഞു കത്തുന്നുണ്ട്. മൊബൈൽ മോർച്ചറി വോൾടേജ് ഫ്ളക്ച്ചുവേഷൻ കാരണം മുരളുന്നു, കറന്റ് പോയാൽ അവർ എന്തുചെയ്യുമെന്നുപോലുമറിയില്ല, ചിലപ്പോൾ മെഴുതിരി വെളിച്ചത്തിൽ, മരിച്ചുപോയ ഭർത്താവിന്റെ മുന്നിലിരുന്നു കരഞ്ഞ് ഈ രാത്രി തള്ളിനീക്കുമാരിക്കും. 
ഇറങ്ങുമ്പോൾ അവരുടെ മകളുടെ കയ്യിൽ കുറച്ച് പൈസവച്ചുകൊടുത്തു, മറ്റുപല ധൂർത്തും വച്ചുനോക്കുമ്പോൾ എത്രയോ തുച്ഛമാണ് ആ പൈസ എന്ന് തോന്നിപ്പോകുന്നു. വേണമെങ്കിൽ കുറച്ചുകൂടെയൊക്കെ കൊടുക്കാമായിരുന്നു, പക്ഷേ നമ്മുടെയൊക്കെ മനസ്സ് അങ്ങനെയല്ലേ, നമുക്കുവേണ്ടി എത്ര അനാവശ്യ കാര്യത്തിനും പൈസ ചിലവാക്കും, മറ്റുള്ളവർക്കുവേണ്ടിയാകുമ്പോൾ നൂറുവട്ടം ചിന്തിക്കും വേണോ വേണോ എന്ന്. ഓൺലൈനിൽ കാണുന്ന പുതിയ ഒരു തുണി വാങ്ങാൻ ഇത്രപോലും ചിന്തിക്കില്ല. 

ഇരുൾ നിറഞ്ഞ ആ ജീവിതങ്ങളിൽനിന്ന് ഞങ്ങൾ തിരികെ കാർ ലക്ഷ്യമാക്കി നടന്നു, ചുറ്റുമുള്ള ഇരുട്ടും ചതുപ്പുമൊക്കെ കണ്ട് കുഞ്ഞു പറഞ്ഞു പേടിയാകുന്നുവെന്ന്. ആ വഴിയിൽ ഇന്നൊരുദിവസത്തേക്കുവേണ്ടിയെങ്കിലും ട്യൂബ് ലൈറ്റ്കൾ ഏർപ്പാടാക്കിയവരെ മനസ്സാൽ നന്ദിയോടെ സ്മരിച്ചു . മറ്റ് ദിവസങ്ങൾ ഇതിലും എത്രയോ ഇരുട്ടായിരിക്കും അവിടെയൊക്കെ. 

ബോഡി എങ്ങനെ ആ വീടുവരെ എത്തിച്ചിട്ടുണ്ടാവും? മുക്കാൽ ദൂരം ആംബുലൻസിൽ കൊണ്ടുവന്നിട്ട് പിന്നെ ആരെങ്കിലും ചുമന്നുകാണും. ഇനി നാളെ അത് എവിടെ സംസ്കരിക്കും? ആരുമില്ലാത്തവർക്കും ഒന്നുമില്ലാത്തവർക്കും ജീവിതം എത്ര ദുസ്സഹം, മരണംപോലും അവരുടെ അഭിമാനത്തെ ചോദ്യംചെയ്യും. 

ആ കോളനിയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ജീവിതത്തിൽനിന്നും ഞാനെന്റെ കളർഫുൾ ജീവിതത്തിലേക്ക് അതിവേഗം നടന്നു. ഇനി ചെന്നിട്ടുവേണം ഫ്രിഡ്ജിലിരിക്കുന്ന കേക്ക് കഴിക്കാൻ, കറന്റ്‌ പോകുമ്പോൾ ഒരുമിനുറ്റിൽ തിരികെ ഓൺ ആയില്ലെങ്കിൽ ജനറേറ്റർനെ ചീത്തപറയാൻ, മടിച്ചുമടിച്ച് നാളെ ജോലിക്കുപോകാൻ. ഒരുദിവസം ജോലിക്കുപോയില്ലെങ്കിൽ അന്ന് ചിലപ്പോ ആ അമ്മ പട്ടിണിയായേക്കും, അവധിയെപ്പറ്റി കൊതിക്കാൻപോലുമാകാത്ത അവരുടെ സ്ഥാനത്ത്,ഒരുപാട് അവധിയും ഭേദപ്പെട്ട ജോലിയുമുള്ള ഞാനൊക്കെ അഹങ്കാരംകൊണ്ട് ജോലിയെ വെറുക്കുന്നു. പട്ടിണി എന്തെന്നോ ജീവിതത്തിന്റെ കയ്പ് എന്തെന്നോ അറിയാത്തവന്റെ അഹങ്കാരം. 

Wednesday, 7 May 2025

യുദ്ധം

സമൂഹം എന്തെങ്കിലുമൊരു പുരോഗതിയിലേക്ക് പോകുമെന്ന് തോന്നുമ്പോൾ എവിടുന്നെങ്കിലുമൊരു യുദ്ധം വന്നുവിളിക്കും. ആരാണ് യുദ്ധത്തിന്റെ യഥാർത്ഥ സ്പോൺസർമാർ. ലോകത്തിന്റെ പല കോണുകളിൽ രാജ്യങ്ങൾ തമ്മിൽ കലഹിച്ചുകൊണ്ടിരിക്കുന്നു. ആരൊക്കെയോ ചേർന്ന് ആ നെരിപ്പോട് സദാ അണയാതെ കത്തിച്ചുനിർത്തുന്നു. ഇതുകൊണ്ട് ആർക്കെന്ത് നേട്ടം. തീവ്രവാദികൾ പറയും അവർ ദൈവത്തിനുവേണ്ടി ചെയ്തുവെന്ന്, രാജ്യതലവന്മാർ പറയും ജനങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തുവെന്നും. ഇതിന്റെയെല്ലാമിടയിൽ എത്രയനവധി അഴിമതികൾ മുങ്ങിപ്പോകുന്നു, നീതി എത്രയോപേർക്ക് നിഷേധിക്കപ്പെടുന്നു. ലോകം എപ്പോഴും വലിയ ക്യാൻവാസിലുള്ള കാര്യങ്ങൾ കാണുമ്പോൾ ചെറിയ ജീവിതങ്ങൾ ആരുമറിയാതെ കെട്ടുപോകുന്നു. യുദ്ധം വരുമ്പോൾ നമ്മൾ ടീവിയിൽ ആവേശത്തോടെ വാർത്ത കാണും, അതിർത്തിക്കപ്പുറത്ത് മരിച്ചുവീഴുന്ന തലകൾ ഇപ്പുറത്ത് വീണതിനേക്കാൾ എണ്ണം കൂടുതൽ എന്നുകണ്ടാൽ സന്തോഷിക്കും. സ്കോർബോർഡ്‌ നോക്കി കണക്കെടുത്ത് മറക്കുന്ന നമ്മൾ നിസാരമെന്ന് കരുതുന്ന, അതിർത്തി ഗ്രാമങ്ങളിലുള്ള സാധാരണക്കാരുടെ മരണങ്ങൾ, അത് സംഭവിച്ച കുടുംബങ്ങൾക്ക് എത്ര ആഘാതമായിരിക്കും ഏല്പിച്ചിട്ടുണ്ടാവുക. കണ്ണും കയ്യും നഷ്ടപ്പെട്ട് മൃതപ്രായരായ എത്രയോ ജന്മങ്ങൾ ഇനി ശിഷ്ട ജീവിതം നരകിച്ചുജീവിക്കണം. ലോകംമുഴുവൻ യുദ്ധവാർത്തകളിലേക്ക് കേന്ദ്രീകരിക്കുമ്പോൾ തക്കംപാർത്ത എത്രയോ കഴുകന്മാർ മറ്റ് കൊള്ളരുതായ്മകൾ നമുക്കുചുറ്റും ചെയ്ത് സാഹചര്യത്തെ മുതലെടുക്കുന്നുണ്ടാവും. വലിയ വാർത്തയുടെ മറവിൽ എത്രയോ അഴിമതികൾ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകും, എത്രയെത്ര ഓഫീസുകളുടെ പ്രവർത്തനം താളംതെറ്റും, എത്രയോപേർ എല്ലാം യുദ്ധം കാരണമെന്ന ന്യായംപറഞ്ഞ് സ്വന്തം കടമകളിൽനിന്ന് ഒഴിഞ്ഞുമാറും. മനുഷ്യപുരോഗതിക്ക് ഉപകാരമാവേണ്ട ഗവണ്മെന്റ് ഗ്രാന്റുകൾ വകമാറ്റി യുദ്ധത്തിലേക്ക് ചിലവഴിക്കേണ്ടിവരും, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം കുറയും, അതുമൂലം ജോലികൾ നഷ്ടപ്പെടും, സാമ്പത്തികമായി ഭൂരിഭാഗം ജനങ്ങൾ ഞെരുങ്ങും, വിലക്കയറ്റമുണ്ടാകും, ഭക്ഷ്യസുരക്ഷ താറുമാറാകും, ഭക്ഷണത്തിനും വെള്ളത്തിനുംവേണ്ടി നെട്ടോട്ടമോടും,ദരിദ്രരിൽ ദരിദ്രർ മറ്റ് സഹായങ്ങൾ കിട്ടാതെ മരിക്കും, കയ്യൂക്കുള്ളവൻ അവിടെയും കാര്യക്കാരനാകും, നിയമസംവിധാനങ്ങൾ നിശ്ചലമാകും, എല്ലാവരുടെയും ശ്രദ്ധ യുദ്ധത്തിലേക്കുമാത്രമാകും. അനന്തരം ഒരുനാൾ യുദ്ധം തീർന്നതായി പ്രഖ്യാപിക്കും, അപ്പോഴേക്കും ഒരുപാടുപേർക്ക് വിലപ്പെട്ട പലതും നഷ്ടപ്പെട്ടിട്ടുണ്ടാവും. ശേഷം, യുദ്ധം നമുക്ക് അഭിമാനം നേടിത്തന്നു എന്നുപറഞ്ഞ് ഭരണ പാർട്ടിയും,യുദ്ധത്തിനിടക്ക് ആയുധങ്ങൾ വാങ്ങിയതിലെ അഴിമതി, കരാറുകളിലെ അഴിമതി എന്നൊക്കെപ്പറഞ്ഞ് എതിർ പാർട്ടികളും പലതരത്തിൽ രാഷ്ട്രീയ മുതലെടുപ്പുകൾക്ക് തയ്യാറെടുക്കും. ഏതാനും ദിവസങ്ങൾക്കുശേഷം വാർത്തകളിൽനിന്ന് യുദ്ധം മായും, പിന്നെയും 'സിനിമാനടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ' പോലുള്ള വാർത്തകൾ കടന്നുവരും. അയൽവാസി വേലിക്കല്ല് ഇളക്കിയെന്നുംപറഞ്ഞ് നമ്മൾ അയാളുടെ തലക്കടിച്ചു കൊല്ലും, ചോറ് മോഷ്ടിച്ചുവെന്നുപറഞ്ഞ് ദരിദ്രനാരായണനെ എറിഞ്ഞുകൊല്ലും, കടുകുമണിയുടെ വലിപ്പംപോലുമില്ലാത്ത കാര്യത്തിന് കൂടപ്പിറപ്പിനോട് പിണങ്ങും, വർഷങ്ങളോളം മിണ്ടാതിരിക്കും. ലോകം പിന്നെയും പതിയെ ചില്ലറ പിണക്കങ്ങളിലേക്കും ഇണക്കങ്ങളിലേക്കും പോകും, ഹരിത വിപ്ലവം വീണ്ടും വരും, കാലാവസ്ഥയെപ്പറ്റി ലോകം ഉൽകണ്ഠാകുലമാവും, വ്യാപാരങ്ങൾ പുനസ്ഥാപിക്കും, രാജ്യങ്ങൾ പുതിയ ധാരണകളിലെത്തും, സമാധാനം വീണ്ടും വരും. ഏറെനാൾ കഴിഞ്ഞ് വീണ്ടും 'സമാധാനം' ഉറങ്ങാൻ കിടക്കും,'യുദ്ധം' സ്വപ്നം കാണും, പിന്നെയത് പിന്നെയും യാഥാർഥ്യമാകും. ആയുധക്കച്ചവടം പിന്നെയും പൊടിപൊടിക്കും.

Friday, 2 May 2025

അപൂർവ സംഭാഷണം

തകർത്തുപെയ്യുന്ന മഴ പമ്പയാറ്റിൽ വെള്ളവുമായി ചേർന്ന് തുള്ളിക്കളിക്കുന്ന കാഴ്ച അല്പം ഉയരത്തിലുള്ള ഒരു കെട്ടിടത്തിലിരുന്ന് കൊതിയോടെ നോക്കുകയായിരുന്നു. ആകാശത്തിന് കടും ചാരനിറം, കാറ്റടിച്ച് കടുംപച്ച നിറത്തിൽ ഇലകൾ ആട്ടിക്കൊണ്ട് മരങ്ങൾ ചുറ്റും, ആകെയൊരു തണുപ്പ്. അതിഥികളുടെ തിരക്കൊക്കെ ഒഴിഞ്ഞുതുടങ്ങി, സദ്യാലയം കാലിയാകുന്നു. അമ്മയുടെ റിട്ടയർമെന്റ് പ്രമാണിച്ചുള്ള വിരുന്നാണ്. ആദ്യം പൊരിവെയിലിൽ, പിന്നെ മഴയിൽ വണ്ടികൾ നിയന്ത്രിച്ചുനിന്ന സെക്യൂരിറ്റിച്ചേട്ടൻ ഭക്ഷണത്തിനായി അകത്തേക്കു വരുകയാണ്. എന്റെ നിൽപ്പുകണ്ട് പുള്ളിയും ആറ്റിലേക്ക് അൽപനേരം നോക്കിനിന്നു. എന്നിട്ട് കുറച്ചുദൂരെ ആറിന്റെ നടുവിൽ കിടക്കുന്ന ഒരു തടിക്കക്ഷണം കാണിച്ച് പറഞ്ഞു, "ദാ ആ ഭാഗത്ത് ഇഷ്ടംപോലെ മീനുണ്ട്, ഒരുദിവസം ഞാനും കൂട്ടുകാരുംകൂടി കൊറേ വരാലിനെ പിടിച്ചിട്ടുണ്ട്, അന്ന് പോലീസ്‌കാർ ഓടിച്ച ഓട്ടം ഇതുവരെ മറന്നിട്ടില്ല, കോവിഡ് സമയമായിരുന്നു, ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ലാത്ത സമയം ". ഇത്രയും പറഞ്ഞ് പുള്ളിക്കാരൻ പുഴയിലേക്ക് നോക്കി നിന്നു. ഞാൻ പറഞ്ഞു " ആ പറഞ്ഞ തടിയുടെ അടുത്തുള്ള കടവിൽനിന്ന് പണ്ട് വെള്ളത്തിലോട്ട് എടുത്തുചാടുമായിരുന്നു ഞങ്ങൾ, അവിടെയൊക്കെ തോർത്തുംവച്ച് മീൻ പിടിച്ചിട്ടുമുണ്ട് ". ഓർമ്മകൾ പമ്പയുടെ ഓളങ്ങളിലേക്ക് ഊളിയിടുന്നു.ഒരു ബന്ധവും ഇല്ലാത്ത രണ്ടുപേർ ഏതോ കാലത്ത് അവർ കടന്നുപോയ ഒരേ വഴിയേപ്പറ്റി ആരുടെയോ പ്രേരണയാലെന്നപോലെ പരസ്പരം കഥകൾ കൈമാറുന്നു, ഇരുവരും മറ്റേയാളുടെ കഥ സ്വന്തം കഥയെന്നപോലെ മനസ്സുകൊണ്ട് കാണുന്നു. വഴക്കിടാത്ത മനുഷ്യനും മനുഷ്യനും തമ്മിലുള്ള അപൂർവ സംഭാഷണം. മുൻവിധിയൊന്നുമില്ലാതെ ഉള്ളുതുറന്ന് സംസാരിച്ചാൽ ഈ ലോകം എത്ര സുന്ദരം. 

Wednesday, 30 April 2025

അമ്മയുടെ റിട്ടയർമെന്റ്

ഇന്ന് ഞങ്ങടെ അമ്മ റിട്ടയർ ആകുന്നു. ഹൊ, എത്രയെത്ര വർഷങ്ങൾ, അതിലുമെത്രയോ മാസങ്ങൾ, എത്രയധികം ദിവസങ്ങൾ, എണ്ണിയാൽ തീരാത്ത മണിക്കൂറുകൾ അമ്മ ഇതേ ഓഫീസിൽ ചിലവഴിച്ചു. ഓഫീസ് ഇട്ടിയപ്പാറ ആയിരുന്നപ്പോൾ അവിടെയും എത്രയോനാൾ. മനുഷ്യന് മറവി ശരിക്കും എന്തൊരു അനുഗ്രഹമാണ്. ഇല്ലെങ്കിൽ ഇത്രയധികം ഓർമകളുമായി ഇനിയുള്ളകാലം അമ്മ എങ്ങനെ ജീവിക്കും.
എന്നും രാവിലെ ഒരു ബാഗുമായി ഓഫീസിലേക്ക് പുറപ്പെടുന്ന അമ്മ വൈകുന്നേരങ്ങളിൽ അധികമായി ഒരു കവറുമായാവും തിരിച്ചെത്തുന്നത്. ആ കവറിനും അതിനുള്ളിലെ ബേക്കറി സാധനങ്ങൾക്കുംവേണ്ടി ഞാനും ചേട്ടനും എത്രയോ ദിവസങ്ങളിൽ വഴക്കുകൂടിയിരിക്കുന്നു. ഒരു പാക്കറ്റ് മിച്ചറൊക്കെ ഒറ്റയടിക്ക് തീർക്കുമാരുന്നു ഞങ്ങൾ, എന്നിട്ട് ഇനിയും എന്തെങ്കിലും വേണമെന്നുപറഞ്ഞ് അമ്മയെ വഴക്കുണ്ടാക്കും. മക്കളെ അമ്മ ക്ഷീണിച്ചു, കമ്പ്യൂട്ടർ നോക്കിനോക്കി വയ്യാതായി, കുറച്ച് സ്വസ്ഥത താ എന്ന് പലതവണ അമ്മ പറയും, അവസാനം ദേഷ്യപ്പെടും, അപ്പൊ ഞങ്ങൾ നിർത്തും. അന്നൊന്നും അറിഞ്ഞില്ല കമ്പ്യൂട്ടറിനു ഇത്രയധികം ബുദ്ധിമുട്ടുണ്ടാക്കാൻ പറ്റുമെന്ന്. ഇന്നിപ്പോ ജോലിക്കാരനായപ്പോ എല്ലാം മനസ്സിലാവുന്നു. വൈകുന്നേരങ്ങളിൽ ബേക്കറി സാധനങ്ങളുമായി സ്നേഹത്തോടെ കയറിചെല്ലുന്ന ഒരു അച്ഛനല്ല പക്ഷേ ഞാൻ, കുഞ്ഞിന് ബേക്കറി നല്ലതല്ലത്രേ, ഓ ഇപ്പൊ ഞാനൊരു കണിശക്കാരനായിരിക്കുന്നു. പക്ഷെ സ്വന്തം കാര്യത്തിൽ ഏത് നല്ലതും ചീത്തയും അങ്ങോട്ടുമിങ്ങോട്ടും സൗകര്യപൂർവം മാറ്റാവുന്നതേയുള്ളു, പണ്ടും അമ്മ എത്രയോതവണ പറഞ്ഞിരിക്കുന്നു ബേക്കറി നല്ലതല്ലെന്ന്, ആര് കേൾക്കാൻ. 
ഇതുകൊണ്ടൊക്കെതന്നെ ഞങ്ങൾ അമ്മയെ കാത്തുനിന്ന ആ ആവേശത്തോടെ കുഞ്ഞ് എന്നെ കാത്തുനിൽക്കാറില്ല. എന്നിലെ മടിയനായ ജോലിക്കാരനെ നേർവഴിക്കു നടത്താൻ Customer is king എന്ന് പലതവണ അമ്മ പറഞ്ഞിട്ടുണ്ട്. Customers ഇല്ലെങ്കിൽ നമുക്ക് ജോലിയില്ല, ശമ്പളമില്ല, അതുകൊണ്ട് അവരെ പരമാവധി care ചെയ്യണമെന്ന് എപ്പോഴും ഉപദേശിക്കും. ആ ഒരു ബോധ്യത്തിൽത്തന്നെ ആണ് ഇത്രനാളും അമ്മ ജോലിചെയ്തതും. 
ജീവിതത്തിൽ അധികം റെസ്ട്രിക്ഷൻസ് ഒന്നുമില്ലാതെയാണ് ഞാനും ചേട്ടനും വളർന്നത്, എന്നുകരുതി ദുശ്ശീലങ്ങളൊന്നുമില്ലതാനും, അവിടെയാണ് അച്ഛന്റെയും അമ്മയുടെയും വിജയം. അവർ എന്നും ഞങ്ങൾക്ക് ജീവിതംകൊണ്ട് മാതൃകയാണ്. വലിയവലിയ ആഘോഷങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും ജീവിതത്തിൽ പൊതുവെ ഞങ്ങൾക്ക് അത്യാവശ്യം വേണ്ടതെല്ലാം ഒരുക്കിത്തന്നിട്ടുണ്ട് ഇവർ. മിതത്വം ആണ് അമ്മയുടെ മുഖമുദ്ര. ബർത്ഡേകളിൽ അമ്മ വാങ്ങിത്തന്നിട്ടുള്ള അഞ്ചുരൂപയുടെ മഞ്ച് ഇൽ തീരും എന്റെ ആഘോഷം, പക്ഷേ അതിന്റെ നനുത്ത ഓർമ്മ ഇന്നും മനസ്സിലൊരു സുഖമാണ്. ഇന്നിപ്പോ ഏത് ചെറിയ function പോലും കേക്ക് ഇല്ലാതെ സങ്കൽപ്പിക്കാനാകുമോ നമുക്ക്. 
ഞങ്ങടെ പരീക്ഷകൾക്കും പ്രൊജക്ടുകൾക്കുമൊന്നും പ്രത്യേകമായ effort ഒന്നും അച്ഛനും അമ്മയും എടുത്തിട്ടില്ല, ഞങ്ങളെ ഞങ്ങടെ വഴിക്ക് വിട്ടു. എല്ലാത്തിനുമുള്ള നല്ല ജീവിതസാഹചര്യങ്ങൾ ഒരുക്കിത്തന്നു. ഒരുപാട് യാത്രകൾ കൊണ്ടുപോയി. അങ്ങനെയുള്ള parent ആകാൻ ഞങ്ങളും ശ്രമിക്കുന്നു. 
സന്തോഷത്തോടെയാണ് റിട്ടയർ ആകുന്നതെന്നു അമ്മ പറയും. പക്ഷേ എല്ലാരേയുംപോലെ ഞാനും അതിൽ അതിശയിക്കുന്നു. കാരണം, ജീവിതത്തിന്റെ നല്ലൊരു പങ്കും നമ്മളെല്ലാം ചിലവഴിക്കുന്നത് ജോലിസ്ഥലത്താണ്. ഇതേ ജോലിസ്ഥലംതന്നെയാണ് നമുക്ക് അഭിമാനവും ആദരവുമെല്ലാം തരുന്നത്. അതുമായുള്ള വർഷങ്ങളുടെ ബന്ധം പെട്ടന്നൊരുദിവസം ഇല്ലാതെയാകുമ്പോൾ നമ്മുടെ ഒരു part തന്നെ ഇല്ലാതെയാകുന്നതുപോലെയല്ലേ. പ്രത്യേകിച്ച് ഇങ്ങനെയൊരു മഹത്തായ സ്ഥാപനത്തിൽനിന്ന് പടിയിറങ്ങുമ്പോൾ.നല്ലപോലെ പണിയെടുക്കുന്ന ജോലിക്കാരാണ് ഒരു ഓഫീസിന്റെ ഏറ്റവും വലിയ ബലം , ശാപമോ അവരെ ഊറ്റി ജീവിക്കുന്ന പണിയെടുക്കാത്തവരും. അമ്മ ഈ ഓഫീസിന്റെ ബലമാണെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല. പക്ഷേ എന്തുതന്നെയായാലും നമ്മളൊക്കെ ആരെല്ലാമാണെന്നുപറഞ്ഞാലും ഒരുദിവസം കസേരയൊഴിഞ്ഞുതന്നെയാകണം. No one is indispensable. ഈ അവസരത്തിൽ രണ്ടുവാക്ക് പറയാൻ പറഞ്ഞാൽ അമ്മ ചിലപ്പോ ടാറ്റാ ബൈബൈ എന്ന് മാത്രം പറഞ്ഞ് നിർത്തും, അതാണ്‌ അമ്മയുടെ ഒരു രീതി. സംസാരിക്കാൻ വലിയ താല്പര്യമൊന്നുമില്ലാത്ത, ജീവിതം വരുന്നപോലെ വരട്ടെ, അപ്പോ നോക്കാം എന്ന attitude ഉള്ള ഒരാൾ.

ജീവിതത്തിൽ ആരോടും കള്ളം പറയാൻ ഇഷ്ടമില്ലാത്ത, കടം പറയാത്ത , ആരെയും ഉപദ്രവിക്കാതെ സ്വയം ഉപകാരിയാവാൻ ശീലിച്ച, ഞങ്ങളെ ശീലിപ്പിച്ച അമ്മയ്ക്ക്, ജോലിയിൽനിന്ന് യാത്രാമംഗളങ്ങൾ, പുതുജീവിതത്തിലേക്ക് സുസ്വാഗതം.