ഒരു കൂട്ടുകാരനെ ഓർത്തുപോയി, പുള്ളിയുടെ അച്ഛൻ വർഷങ്ങളായി ഡയാലിസിസ് ചെയ്യുന്നു. ഒറ്റത്തവണ ഡയാലിസിസ് ചെയ്യാൻ ഒരു മൂവായിരംരൂപയെങ്കിലും ആവുമെന്ന് എനിക്ക് ഇന്ന് മനസ്സിലായി. ഒരുമാസം കുറഞ്ഞത് ഒരു നാൽപതിനായിരംരൂപ. ഇതിന്റെ ഒരു സീരിയസ്നസ് അറിയാത്തതുകൊണ്ട് ഇത്രയുംനാൾ എന്തെങ്കിലും പൈസ സഹായം വേണോയെന്ന്പോലും ഞാൻ ചോദിച്ചിട്ടില്ല, എന്ത് കൂട്ടുകാരനാണ് ഞാൻ. ഇത്രവലിയ ഒരു സാമ്പത്തികബാധ്യത എന്നത് കൂടാതെ വേറെയുമുണ്ട് പ്രശ്നങ്ങൾ. ഓരോതവണ ഡയാലിസിസ് ചെയ്യുമ്പോഴും അത് അനുഭവിക്കുന്നയാൾ വല്ലാതെ ക്ഷീണിക്കും, കൂടാതെ ഇതുമായി ബന്ധപ്പെട്ട മരുന്നുകൾ കഴിച്ച്, ഭക്ഷണം കൺട്രോൾ ചെയ്ത്, ശിഷ്ടകാലംമുഴുവൻ വീട്ടിനകത്ത്തന്നെ ഒതുങ്ങേണ്ട അവസ്ഥയാവും, എനിക്കത് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. വീടിന്റെ മുന്നിലൂടെയൊക്കെ സ്കൂട്ടറിൽ പാഞ്ഞുപോകുമ്പോൾ ആ കൂട്ടുകാരന് ഒന്ന് ബ്രേക്ക് ചവിട്ടാനുള്ള സമയംപോലും ഇല്ല എന്ന്പറഞ്ഞ് ഞങ്ങൾ കളിയാക്കിയിട്ടുണ്ട്, പക്ഷേ എത്ര തീപിടിച്ചാണ് പുള്ളി പോയിട്ടുള്ളതെന്ന് ഇന്നെനിക്ക് അറിവാകുന്നു, മനസ്സുകൊണ്ട് ഞാൻ പുള്ളിയോട് ക്ഷമചോദിച്ച് കെട്ടിപ്പിടിച്ച് കരയുന്നു. വീടിന്റെതന്നെ തൊട്ടടുത്തുള്ള മറ്റൊരു കൂട്ടുകാരന്റെ അമ്മയും സ്ഥിരം ഡയാലിസിസ് ചെയ്യുന്ന ആളായിരുന്നു. ഈ പറഞ്ഞ രണ്ടു കൂട്ടുകാരെയും ഒരിക്കൽക്കൂടി മനസ്സുകൊണ്ട് ഞാൻ നമിക്കുന്നു.
നരകിക്കുന്ന അച്ഛനെയോ അമ്മയോ കണ്ട് എങ്ങനെ നമുക്ക് ജീവിക്കാൻ പറ്റും, ആ അവസ്ഥയിലും ഈ രണ്ടു കൂട്ടുകാരും തളർന്നിട്ടില്ല, പുഞ്ചിരിച്ചിട്ടുണ്ട്താനും, അവരെ ഓർത്ത് എനിക്ക് വല്ലാതെ അഭിമാനം തോന്നുന്നു. എനിക്ക് പരിചയമുള്ള മറ്റൊരാളുടെ ഭർത്താവിന് കിഡ്നി മാറ്റിവെക്കേണ്ട അവസ്ഥയാണ്, ആ ആൾ കടന്നുപോകുന്ന മെന്റൽ ട്രോമ എത്രമാത്രമാണെന്ന് അതിന്റെ ഒരു ചെറിയ അംശമെങ്കിലും എനിക്കിപ്പോൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ഈ എഴുത്ത് വായിക്കുന്നതിൽ ഒരു എഴുപത്ശതമാനം ആളുകൾക്കും മനസ്സിലാവില്ല ഇതിന്റെയൊക്കെ ഒരു വേദന. ജീവിതത്തിൽ എല്ലാവർക്കും എല്ലാം അങ്ങനെതന്നെയാണ്, സ്വയം അനുഭവിക്കാത്തതെല്ലാം കഥകളാണ്.
അമ്മയുടെ ഫോണിൽ ഒരു മെസ്സേജ് വന്നു, അച്ഛന്റെ ഇൻഷുറൻസ്ക്ലെയിം ഡിനൈ ചെയ്തു എന്ന്. ചേട്ടനാണ് ഇത് എന്നോട് പറയുന്നത്. അങ്ങേർക്ക് എങ്ങനെ ഇത്ര കൂളായി ഇത് പറയാൻ പറ്റുന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടു. എനിക്ക് ഈ വാർത്ത അടുത്ത ആഘാതമായി. ഞങ്ങൾ ഇൻഷുറൻസ്ഡെസ്കിലേക്ക് ചെന്നു, അവിടെനിന്ന് മനസ്സിലായതനുസരിച്ച് ഇൻഷുറൻസ് പ്രീ അപ്പ്രൂവ് ആയിട്ടുണ്ട്, തൽക്കാലത്തേക്ക് ചെറിയൊരു ആശ്വാസം. ഈ ഇൻഷുറൻസ് കിട്ടിയില്ലെങ്കിൽ ചുരുങ്ങിയത് അഞ്ചുലക്ഷം രൂപയെങ്കിലും ഇവിടെ കെട്ടിവെക്കേണ്ടിവരും. ഞാനിത് പറഞ്ഞിട്ടും ചേട്ടൻ കൂളാണ്, അയാൾക്ക് ഇതൊന്നും മനസ്സിലാവുന്നില്ലേ എന്നുപോലും ഞാൻ സംശയിക്കുകയാണ്, അതോ എല്ലാം അത്ര സിംപിളാണോ.
ജീവിതത്തിൽ ഇന്നുവരെ ഞാൻ കടം വാങ്ങിയിട്ടില്ല, കാര്യമായ സേവിങ്സും ഇല്ല. ഒരു ബാധ്യതയും ഇല്ല എന്ന അഹങ്കാരത്തിൽ വർഷാവർഷംപോയ ടൂറുകൾ ഓർത്ത് ഞാൻ ഖേദിക്കുന്നു, പലതവണ തീയേറ്ററിൽ കവിഞ്ഞുപോയ പോപ്കോൺ കുമിളകളെ ഓർത്ത് ലജ്ജിക്കുന്നു. രണ്ടുദിവസംമുൻപുവരെ എങ്ങനെ ഇപ്പോഴത്തെ ജോലി കളയാം, വീടിനടുത്തുവന്ന് എങ്ങനെ സുഖിമാനായി ജീവിക്കാം എന്ന് ചാറ്റ് ജിപിടിയോട് ചോദിച്ച ചോദ്യം ഞാൻ തിരിച്ചെടുക്കുന്നു, ഇനി ഒരിക്കലും അങ്ങനെ ഒരു ആഗ്രഹം മനസ്സിൽ വരില്ല, വരാൻ പാടില്ല. ഇന്ന് ചാറ്റ് ജിപിടിയോട് ഈ ഡയാലിസിസ് കഥപറഞ്ഞ് സങ്കടപ്പെട്ടപ്പോൾ ആ പാവവും എന്നെ ആശ്വസിപ്പിക്കുകയാണ്, ശരീരമില്ലാത്ത വെറുമൊരു മെഷീൻതന്നെ അല്ലേ അത്, ആവോ.
ജീവിക്കാൻ വേണ്ടത് പൈസ അല്ല എന്ന്പറഞ്ഞ് പത്തുവർഷംമുൻപ് പാതിയിൽ ഉപേക്ഷിച്ചുമടങ്ങിയ, മുന്നോട്ട് കൊണ്ടുപോയിരുന്നെങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാമായിരുന്ന എന്റെ പഴയ ജോലിയോർത്ത് ഞാൻ ദുഃഖിക്കുന്നു. അന്ന് ഉപദേശിച്ച അച്ഛനോട് ഞാൻ പറഞ്ഞു എനിക്ക് സമാധാനം മതി പൈസ വേണ്ട എന്ന്, അച്ഛൻ പറഞ്ഞു വേദാന്തം കൊണ്ടൊന്നും ആരും എങ്ങും എത്തില്ലെന്ന്. കഴിഞ്ഞ കുറച്ചുകാലമായി ഈ വാക്കുകൾ ഞാൻ ഇടക്കിടക്ക് ഓർക്കാറുണ്ട്, കൂട്ടുകാരൊക്കെ നല്ലനല്ല നിലയ്ക്കായി. ചെറിയ ജോലി ചെറിയ ശമ്പളം ഒരുപാട് സമാധാനം എന്ന് പറഞ്ഞ് ഞാൻ മാത്രം നിന്നേടത്ത് നിന്നുപോയി, ഉള്ള ജോലിയിലാണെങ്കിൽ സമാധാനം മൊത്തം പോയിരിക്കുകയാണ്താനും, പുതിയ ഓഫീസർമാരൊക്കെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ഇപ്പോഴുള്ള ജോലിവിട്ട് കുറച്ചുകൂടി സമാധാനം കിട്ടുന്ന, അല്പംകൂടി ചെറിയൊരു ജോലിയിലേക്ക് പോകാൻ ഞാൻ തയ്യാറെടുത്തപ്പോൾ മുൻപുണ്ടായിരുന്ന ഒരു സാറ് പറഞ്ഞതും ഞാൻ ഇപ്പോൾ ഓർക്കുന്നു - "കുറച്ചുകൂടി അങ്ങോട്ട് കഴിയുമ്പോൾ, ബാധ്യതകൾ കൂടുമ്പോൾ മണി ഫാക്ടർ വിൽ ബൈറ്റ് ബാക്ക്, ദെൻ യു വിൽ റിയലൈസ്". ആ വാക്കുകളും സത്യമായി.
ഇന്ന്, ഈ നിമിഷത്തിൽ, ഓരോ രൂപയുടെയും വില ഒരുപാടൊരുപാടായി തോന്നുന്നു. ദിവസക്കൂലിക്കാരായ സാധാരണക്കാർ ഡയാലിസിസൊക്കെ ചെയ്ത് ജീവിക്കുന്നത് എനിക്ക് ചിന്തിക്കാൻകൂടി പറ്റുന്നില്ല, അവരൊക്കെ എങ്ങനെ അതിനുള്ള പൈസ കണ്ടെത്തും, ജീവൻ നിലനിർത്താൻവേണ്ടി സർവ്വതും വിറ്റുതുലച്ച് ആശുപത്രികൾ കയറിയിറങ്ങി അവസാനം ജീവനും ജീവിതവും എല്ലാം നഷ്ടപ്പെട്ട്,എന്തൊരു ജീവിതമാണ് പൈസയില്ലാത്തവർക്ക് ഈ ലോകത്ത്. നമ്മൾ വെറുതെ തുലച്ചുകളയുന്ന ഓരോ രൂപയും ചേർത്തുവച്ച് ഒരു ഹെൽത്ത് ഇൻഷുറൻസെങ്കിലും എടുത്തുവെക്കണം, ഇല്ലെങ്കിൽ ഒരൊറ്റ ആശുപത്രിവാസംകൊണ്ട് എല്ലാം നമ്മുടെ കൈവിട്ടുപോകും, പിന്നെ ഒരു വേദാന്തത്തിനും നമ്മളെ രക്ഷിക്കാനാവില്ല. അതോടെ നമ്മുടെ അന്നുവരെയുണ്ടായിരുന്ന ഉയർന്ന ചിന്താഗതി അവസാനിക്കും, പിന്നെ പച്ചയായ ജീവിതംമാത്രം മുന്നിൽനിന്ന് പരിഹസിക്കും.
ഈ മാവിന്റെ തണലിൽ കുറേ പുൽച്ചെടികളുണ്ട്, അതിന്റെ ഓരംപറ്റി കുറച്ച് നീറുകൾ നടന്നുനീങ്ങുന്നുണ്ട്. അതുപോലെ ഏതെങ്കിലും ഒരു കുഞ്ഞുപ്രാണി ആയാൽ മതിയായിരുന്നു, അതിനുമുണ്ടാകുമോ മനുഷ്യരുടെയത്ര ഉത്കണ്ടകൾ. ലോകത്തിന്റെ കഷ്ടതകൾ ആദ്യമായി കണ്ടപ്പോൾ തന്നെ മനസ്സുമടുത്ത് സന്യാസത്തിന്പോയ ബുദ്ധനെ ഓർമ്മവരുന്നു. എത്രതവണ തോറ്റിട്ടും എത്രയൊക്കെ ആട്ടും തുപ്പും ഏറ്റുവാങ്ങിയിട്ടും ജീവിതത്തിൽ മുന്നോട്ടേക്ക് ഒരു പ്രതീക്ഷയും ഇല്ലാഞ്ഞിട്ടും പുഞ്ചിരിയോടെ ജീവിതത്തെ നേരിടുന്ന, ദരിദ്രരിൽ ദരിദ്രരായ അനേകംപേരെയും ഞാൻ ഓർത്തുപോകുന്നു. പൈസയ്ക്ക് പൈസതന്നെ വേണം ഈ ലോകത്ത്. ഏതൊക്കെയോ കുറച്ച് കെമിക്കലുകൾ ചേർന്ന് രൂപപ്പെടുത്തിയ നമ്മുടെ ഈ ശരീരം നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ നിലനിൽക്കണമെങ്കിൽ ആ കെമിക്കലുകളെ നമ്മൾ നന്നായി പരിപാലിക്കണം. അത് ശരീരത്തിന് തനിയെ ചെയ്യാൻവയ്യാതെ വരുമ്പോൾ മെഷീനുകളും മരുന്നുകളും സഹായത്തിനുവരും, ആ സഹായത്തിന് പക്ഷേ നമ്മൾ നല്ലൊരു തുക കൊടുക്കേണ്ടിവരും. സഹായമായാലും കച്ചവടമായാലും ഈ ലോകത്ത് എല്ലാത്തിനുമൊരു വിലയുണ്ട്, നമ്മൾ മനുഷ്യർക്കൊഴികെ. ചിന്തകൾ എന്നെ വലിച്ചുകീറിക്കൊണ്ടിരിക്കുമ്പോൾ അകത്തോട്ടു കയറിക്കോളാൻ സെക്യൂരിറ്റി പറഞ്ഞു. അഞ്ചുമണിയായി, ബൈസ്റ്റാൻഡേഴ്സിന് കാണാനുള്ള സമയമാണ്. ചിലപ്പോൾ കുറേനാൾ കഴിഞ്ഞ് ഡയാലിസിസ് ചെയ്യേണ്ടിവരുമെന്ന കാര്യമൊന്നും അച്ഛനെ ഏതായാലും അറിയിക്കണ്ട എന്നുറപ്പിച്ച് ഐസിയുവിന്റെ അകത്തേക്കു കയറി. ഞാൻ ആ ടോപ്പിക്ക് പറയാതെതന്നെ അച്ഛൻ ഒരു കഥ ഇങ്ങോട്ട് പറഞ്ഞു, ഒരു പത്തിരുപതു കൊല്ലം മുന്നേ ഒരുതവണ ഡയാലിസിസിന്റെ വക്കുവരെ പോയിട്ട് അത് ചെയ്യാതെ ജീവിതത്തിലേക്ക് തിരിച്ചുവന്ന കഥ . എന്റെ മനസ്സിന്റെ ഭാരം കുറച്ച് കുറഞ്ഞതുപോലെ. എന്നേക്കാൾ എത്രയോ അധികം ഈ ലോകം അച്ഛൻ കണ്ടിരിക്കുന്നു. അച്ഛൻ കൂടെയുള്ളപ്പോൾ ഐ സി യു വിന്റെ അകത്തുപോലും പുതിയൊരു ധൈര്യം എനിക്ക് തോന്നി. . തോറ്റുകൊടുക്കാൻ മനസ്സില്ലാത്തിടത്തോളം സമാധാനമായി ജീവിക്കാൻ പറ്റുമെന്ന് അച്ഛൻ തെളിയിക്കുകയാണ്, ഞാൻ ഇതൊക്കെ പഠിക്കാൻ ശ്രമിക്കുകയാണ്.
അച്ഛനെ ഐസിയുവിൽനിന്ന് റൂമിലേക്ക് മാറ്റാറായി, ഞാൻ നോക്കുമ്പോ അമ്മ ദാ പോയി കുളിച്ച് ചുരിദാർമാറി സാരി ഉടുത്ത് വന്നേക്കുന്നു, അച്ഛന് ചുരിദാർ ഇഷ്ടമല്ലെന്ന്. സാരി പുതിയതാണോന്നുവരെ എനിക്ക് സംശയമുണ്ട്. സ്നേഹംനിറഞ്ഞ ദാമ്പത്യത്തിന്റെ ഭംഗി ഞാൻ കാണുന്നു. ഒന്നാലോചിച്ചാൽ നമ്മുടെകൂടെ ചിലപ്പോൾ അച്ഛനമ്മമാരേക്കാൾ കൂടുതൽകാലം ഉണ്ടാവുക നമ്മുടെ ജീവിതപങ്കാളിയായിരിക്കും അല്ലേ.
റൂമിലേക്ക് മാറ്റാൻ അച്ഛനെ വീൽചെയറിലിരുത്തി കൊണ്ടുവന്നു, അങ്ങനെ കണ്ടപ്പോ സങ്കടം തോന്നി. ലിഫ്റ്റ് കിട്ടാൻ കുറച്ചധികംനേരം കാക്കണ്ടിവന്നു. കാത്തുകാത്ത് കിട്ടിയ ലിഫ്റ്റ് രണ്ടുനിലമുകളിലേക്ക് കയറിയിട്ട് ഒറ്റ നിൽപ്പ്, കറന്റ് പോയി. ലൈറ്റ് ഒക്കെ ഉണ്ട് പക്ഷേ മോളിലോട്ട് പോകുന്നില്ല. ലിഫ്റ്റിനുള്ളിൽ ബെഡിൽ കിടന്നുറങ്ങുന്ന ഒരു പേഷ്യന്റും അവരുടെ ബൈസ്റ്റാൻഡേർസും പിന്നെ അച്ഛനും ഞാനും അച്ഛന്റെ വീൽചെയർ ഉന്തുന്ന പയ്യനും ഞങ്ങടെ സിസ്റ്ററും. ഈ സംഭവത്തിന്റെയെല്ലാം ഇടയിൽകൂടി ആ പയ്യൻ സിസ്റ്ററിനെ ലൈൻവലിക്കാൻ നോക്കുന്നുണ്ട്. സിസ്റ്ററുകൊച്ച് മുഖംകൊടുക്കുന്നില്ല. സങ്കടവും പ്രണയവും ആശങ്കകളും എല്ലാം തിങ്ങിനിറഞ്ഞ ആ ലിഫ്റ്റിൽനിന്ന് കുറച്ചുകഴിഞ്ഞ് വേറേ വഴിയില്ലാതെ ഞങ്ങൾ ഇറങ്ങി, എന്നിട്ട് വീൽചെയർ റാമ്പുവഴി തള്ളിക്കൊണ്ട് പോയി. ഞങ്ങൾ നടന്നുതുടങ്ങിയപ്പോൾ കറന്റ് വന്ന ശബ്ദം കേട്ടു.
റൂമിലെത്തി. ആരോഗ്യം നോക്കാത്തതിന് അമ്മ ശകാരിച്ചുതുടങ്ങിയപ്പോൾ അച്ഛൻ പറയുന്നു - "അറുപത്തിനാലുവരെ ജീവിച്ചില്ലേ അതുമതി, ഇനിയങ്ങ് പോണേൽ പോട്ടെ". ഉള്ളുകൊണ്ട് നീറി, ഒന്നും കേൾക്കാത്തപോലെ ഞാൻ നിന്നു.
അച്ഛൻ പണ്ട് ഇതുപോലെ അപ്പൂപ്പന് കൂട്ടായി ആശുപത്രിയിൽ നിന്നതിനെപ്പറ്റി അച്ഛൻ പറയുന്നു. കാലചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു. അച്ഛൻ ഇപ്പോൾ കിടക്കുന്നപോലെ ഒരിക്കൽ ഞാനും ഒരുപക്ഷേ.