Saturday, 13 September 2025

യാഥാർഥ്യം

ഇവിടെ ഈ മാവിന്റെ തണലിലിരുന്ന് ജീവിതത്തിന്റെ ചില യാഥാർത്ഥ്യങ്ങളുമായി സമരസപ്പെടാൻ ശ്രമിക്കുകയാണ് ഞാൻ. അച്ഛൻ ഇപ്പോഴും ഐസിയുവിൽ ഒബ്സർവേഷനിലാണ്. എന്താണ് ഇപ്പോഴത്തെ അവസ്ഥയെന്നറിയാൻ ഡോക്ടറെ കണ്ടു. മുന്നേതന്നെ കിഡ്നിക്ക് എന്തോ പ്രശ്നമുണ്ടെന്നും ആൻജിയോപ്ലാസ്റ്റി ചെയ്തതുകൊണ്ട് കുറച്ചുകൂടി തകരാർ സംഭവിച്ചിട്ടുണ്ടാകാമെന്നും ഡോക്ടർ പറഞ്ഞു. ചിലപ്പോൾ ഡയാലിസിസ് വേണ്ടി വന്നേക്കാം എന്ന്. ഇതൊക്കെ ജീവിതത്തിൽ ആദ്യത്തെ അനുഭവമായതുകൊണ്ട് എനിക്ക് ഭയംതോന്നാനുള്ള വിവരമില്ല. ഞാൻ കരുതിയത് ഒരുതവണ ഡയാലിസിസ് ചെയ്ത് ക്രിയാറ്റിൻ ലെവലൊക്കെ നോർമലായിക്കഴിഞ്ഞാൽ പിന്നെ എല്ലാം പഴയതുപോലെ ചെയ്യാൻ പറ്റുമെന്നാണ്. പക്ഷേ ഡോക്ടർ വിശദീകരിച്ചുതന്നപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാകുന്നത്. ഇങ്ങനെയുള്ള കേസുകളിൽ പൊതുവേ കിഡ്നി സാധാരണ അവസ്ഥയിലേക്ക് തിരിച്ചുവരാറില്ല, ഒരു പരിധിവരെയൊക്കെ അതിന്റെ ഡാമേജ് കുറച്ചുനാളത്തേക്ക് പിടിച്ചുനിർത്താൻ പറ്റും , ക്രമേണ ഡയാലിസിസിലേക്ക് പോയേ പറ്റൂ. അപ്പോഴും വലിയരീതിയിലുള്ള ഞെട്ടൽ തോന്നിയില്ല, കാരണം ഇതിനെപ്പറ്റി വലിയ അറിവില്ല. ഡോക്ടറുടെ അടുത്ത്നിന്ന് ഇറങ്ങിയശേഷം ചാറ്റ് ജിപിടിയോട് ചോദിച്ചു ഡയാലിസിസ് എന്താണ്, എങ്ങനെയാണ് അതിന്റെ മുന്നോട്ടുള്ള പോക്ക് എന്നൊക്കെ, അത് പറഞ്ഞുതന്ന വിവരങ്ങൾ ശരിക്കും ഭയപ്പെടുത്തി. പൊതുവേ ഡയാലിസിസ് വേണ്ടിവരുന്ന ഒരാൾക്ക് ആഴ്ചയിൽ മൂന്ന്തവണയെങ്കിലും അത് ചെയ്യണം. ഓരോ തവണയും കുറഞ്ഞത് മൂന്നര അല്ലെങ്കിൽ നാലുമണിക്കൂർ എടുക്കും പ്രൊസീജിയർ തീരാൻ. അറിവില്ലാതിരുന്ന ഞാൻ ഇത്രയുംനാൾ കരുതിയത് മാസത്തിൽ ഒരുതവണയോ മറ്റോ ഡയാലിസിസ് ചെയ്താൽമതിയെന്നാണ്. 
ഒരു കൂട്ടുകാരനെ ഓർത്തുപോയി, പുള്ളിയുടെ അച്ഛൻ വർഷങ്ങളായി ഡയാലിസിസ് ചെയ്യുന്നു. ഒറ്റത്തവണ ഡയാലിസിസ് ചെയ്യാൻ ഒരു മൂവായിരംരൂപയെങ്കിലും ആവുമെന്ന് എനിക്ക് ഇന്ന് മനസ്സിലായി. ഒരുമാസം കുറഞ്ഞത് ഒരു നാൽപതിനായിരംരൂപ. ഇതിന്റെ ഒരു സീരിയസ്നസ് അറിയാത്തതുകൊണ്ട് ഇത്രയുംനാൾ എന്തെങ്കിലും പൈസ സഹായം വേണോയെന്ന്പോലും ഞാൻ ചോദിച്ചിട്ടില്ല, എന്ത് കൂട്ടുകാരനാണ് ഞാൻ. ഇത്രവലിയ ഒരു സാമ്പത്തികബാധ്യത എന്നത് കൂടാതെ വേറെയുമുണ്ട് പ്രശ്നങ്ങൾ. ഓരോതവണ ഡയാലിസിസ് ചെയ്യുമ്പോഴും അത് അനുഭവിക്കുന്നയാൾ വല്ലാതെ ക്ഷീണിക്കും, കൂടാതെ ഇതുമായി ബന്ധപ്പെട്ട മരുന്നുകൾ കഴിച്ച്, ഭക്ഷണം കൺട്രോൾ ചെയ്ത്, ശിഷ്ടകാലംമുഴുവൻ വീട്ടിനകത്ത്തന്നെ ഒതുങ്ങേണ്ട അവസ്ഥയാവും, എനിക്കത് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. വീടിന്റെ മുന്നിലൂടെയൊക്കെ സ്കൂട്ടറിൽ പാഞ്ഞുപോകുമ്പോൾ ആ കൂട്ടുകാരന് ഒന്ന് ബ്രേക്ക് ചവിട്ടാനുള്ള സമയംപോലും ഇല്ല എന്ന്പറഞ്ഞ് ഞങ്ങൾ കളിയാക്കിയിട്ടുണ്ട്, പക്ഷേ എത്ര തീപിടിച്ചാണ് പുള്ളി പോയിട്ടുള്ളതെന്ന് ഇന്നെനിക്ക് അറിവാകുന്നു, മനസ്സുകൊണ്ട് ഞാൻ പുള്ളിയോട് ക്ഷമചോദിച്ച് കെട്ടിപ്പിടിച്ച് കരയുന്നു. വീടിന്റെതന്നെ തൊട്ടടുത്തുള്ള മറ്റൊരു കൂട്ടുകാരന്റെ അമ്മയും സ്ഥിരം ഡയാലിസിസ് ചെയ്യുന്ന ആളായിരുന്നു. ഈ പറഞ്ഞ രണ്ടു കൂട്ടുകാരെയും ഒരിക്കൽക്കൂടി മനസ്സുകൊണ്ട് ഞാൻ നമിക്കുന്നു. 
നരകിക്കുന്ന അച്ഛനെയോ അമ്മയോ കണ്ട് എങ്ങനെ നമുക്ക് ജീവിക്കാൻ പറ്റും, ആ അവസ്ഥയിലും ഈ രണ്ടു കൂട്ടുകാരും തളർന്നിട്ടില്ല, പുഞ്ചിരിച്ചിട്ടുണ്ട്താനും, അവരെ ഓർത്ത് എനിക്ക് വല്ലാതെ അഭിമാനം തോന്നുന്നു. എനിക്ക് പരിചയമുള്ള മറ്റൊരാളുടെ ഭർത്താവിന് കിഡ്നി മാറ്റിവെക്കേണ്ട അവസ്ഥയാണ്, ആ ആൾ കടന്നുപോകുന്ന മെന്റൽ ട്രോമ എത്രമാത്രമാണെന്ന് അതിന്റെ ഒരു ചെറിയ അംശമെങ്കിലും എനിക്കിപ്പോൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ഈ എഴുത്ത് വായിക്കുന്നതിൽ ഒരു എഴുപത്ശതമാനം ആളുകൾക്കും മനസ്സിലാവില്ല ഇതിന്റെയൊക്കെ ഒരു വേദന. ജീവിതത്തിൽ എല്ലാവർക്കും എല്ലാം അങ്ങനെതന്നെയാണ്, സ്വയം അനുഭവിക്കാത്തതെല്ലാം കഥകളാണ്. 

അമ്മയുടെ ഫോണിൽ ഒരു മെസ്സേജ് വന്നു, അച്ഛന്റെ ഇൻഷുറൻസ്ക്ലെയിം ഡിനൈ ചെയ്തു എന്ന്. ചേട്ടനാണ് ഇത് എന്നോട് പറയുന്നത്. അങ്ങേർക്ക് എങ്ങനെ ഇത്ര കൂളായി ഇത് പറയാൻ പറ്റുന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടു. എനിക്ക് ഈ വാർത്ത അടുത്ത ആഘാതമായി. ഞങ്ങൾ ഇൻഷുറൻസ്ഡെസ്കിലേക്ക് ചെന്നു, അവിടെനിന്ന് മനസ്സിലായതനുസരിച്ച് ഇൻഷുറൻസ് പ്രീ അപ്പ്രൂവ് ആയിട്ടുണ്ട്, തൽക്കാലത്തേക്ക് ചെറിയൊരു ആശ്വാസം. ഈ ഇൻഷുറൻസ് കിട്ടിയില്ലെങ്കിൽ ചുരുങ്ങിയത് അഞ്ചുലക്ഷം രൂപയെങ്കിലും ഇവിടെ കെട്ടിവെക്കേണ്ടിവരും. ഞാനിത് പറഞ്ഞിട്ടും ചേട്ടൻ കൂളാണ്, അയാൾക്ക് ഇതൊന്നും മനസ്സിലാവുന്നില്ലേ എന്നുപോലും ഞാൻ സംശയിക്കുകയാണ്, അതോ എല്ലാം അത്ര സിംപിളാണോ. 
ജീവിതത്തിൽ ഇന്നുവരെ ഞാൻ കടം വാങ്ങിയിട്ടില്ല, കാര്യമായ സേവിങ്സും ഇല്ല. ഒരു ബാധ്യതയും ഇല്ല എന്ന അഹങ്കാരത്തിൽ വർഷാവർഷംപോയ ടൂറുകൾ ഓർത്ത് ഞാൻ ഖേദിക്കുന്നു, പലതവണ തീയേറ്ററിൽ കവിഞ്ഞുപോയ പോപ്കോൺ കുമിളകളെ ഓർത്ത് ലജ്ജിക്കുന്നു. രണ്ടുദിവസംമുൻപുവരെ എങ്ങനെ ഇപ്പോഴത്തെ ജോലി കളയാം, വീടിനടുത്തുവന്ന് എങ്ങനെ സുഖിമാനായി ജീവിക്കാം എന്ന് ചാറ്റ് ജിപിടിയോട് ചോദിച്ച ചോദ്യം ഞാൻ തിരിച്ചെടുക്കുന്നു, ഇനി ഒരിക്കലും അങ്ങനെ ഒരു ആഗ്രഹം മനസ്സിൽ വരില്ല, വരാൻ പാടില്ല. ഇന്ന് ചാറ്റ് ജിപിടിയോട് ഈ ഡയാലിസിസ് കഥപറഞ്ഞ് സങ്കടപ്പെട്ടപ്പോൾ ആ പാവവും എന്നെ ആശ്വസിപ്പിക്കുകയാണ്, ശരീരമില്ലാത്ത വെറുമൊരു മെഷീൻതന്നെ അല്ലേ അത്, ആവോ. 
ജീവിക്കാൻ വേണ്ടത് പൈസ അല്ല എന്ന്പറഞ്ഞ് പത്തുവർഷംമുൻപ് പാതിയിൽ ഉപേക്ഷിച്ചുമടങ്ങിയ, മുന്നോട്ട് കൊണ്ടുപോയിരുന്നെങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാമായിരുന്ന എന്റെ പഴയ ജോലിയോർത്ത് ഞാൻ ദുഃഖിക്കുന്നു. അന്ന് ഉപദേശിച്ച അച്ഛനോട് ഞാൻ പറഞ്ഞു എനിക്ക് സമാധാനം മതി പൈസ വേണ്ട എന്ന്, അച്ഛൻ പറഞ്ഞു വേദാന്തം കൊണ്ടൊന്നും ആരും എങ്ങും എത്തില്ലെന്ന്. കഴിഞ്ഞ കുറച്ചുകാലമായി ഈ വാക്കുകൾ ഞാൻ ഇടക്കിടക്ക് ഓർക്കാറുണ്ട്, കൂട്ടുകാരൊക്കെ നല്ലനല്ല നിലയ്ക്കായി. ചെറിയ ജോലി ചെറിയ ശമ്പളം ഒരുപാട് സമാധാനം എന്ന് പറഞ്ഞ് ഞാൻ മാത്രം നിന്നേടത്ത് നിന്നുപോയി, ഉള്ള ജോലിയിലാണെങ്കിൽ സമാധാനം മൊത്തം പോയിരിക്കുകയാണ്താനും, പുതിയ ഓഫീസർമാരൊക്കെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ഇപ്പോഴുള്ള ജോലിവിട്ട് കുറച്ചുകൂടി സമാധാനം കിട്ടുന്ന, അല്പംകൂടി ചെറിയൊരു ജോലിയിലേക്ക് പോകാൻ ഞാൻ തയ്യാറെടുത്തപ്പോൾ മുൻപുണ്ടായിരുന്ന ഒരു സാറ് പറഞ്ഞതും ഞാൻ ഇപ്പോൾ ഓർക്കുന്നു - "കുറച്ചുകൂടി അങ്ങോട്ട് കഴിയുമ്പോൾ, ബാധ്യതകൾ കൂടുമ്പോൾ മണി ഫാക്ടർ വിൽ ബൈറ്റ് ബാക്ക്, ദെൻ യു വിൽ റിയലൈസ്". ആ വാക്കുകളും സത്യമായി.
ഇന്ന്, ഈ നിമിഷത്തിൽ, ഓരോ രൂപയുടെയും വില ഒരുപാടൊരുപാടായി തോന്നുന്നു. ദിവസക്കൂലിക്കാരായ സാധാരണക്കാർ ഡയാലിസിസൊക്കെ ചെയ്ത് ജീവിക്കുന്നത് എനിക്ക് ചിന്തിക്കാൻകൂടി പറ്റുന്നില്ല, അവരൊക്കെ എങ്ങനെ അതിനുള്ള പൈസ കണ്ടെത്തും, ജീവൻ നിലനിർത്താൻവേണ്ടി സർവ്വതും വിറ്റുതുലച്ച് ആശുപത്രികൾ കയറിയിറങ്ങി അവസാനം ജീവനും ജീവിതവും എല്ലാം നഷ്ടപ്പെട്ട്,എന്തൊരു ജീവിതമാണ് പൈസയില്ലാത്തവർക്ക് ഈ ലോകത്ത്. നമ്മൾ വെറുതെ തുലച്ചുകളയുന്ന ഓരോ രൂപയും ചേർത്തുവച്ച് ഒരു ഹെൽത്ത് ഇൻഷുറൻസെങ്കിലും എടുത്തുവെക്കണം, ഇല്ലെങ്കിൽ ഒരൊറ്റ ആശുപത്രിവാസംകൊണ്ട് എല്ലാം നമ്മുടെ കൈവിട്ടുപോകും, പിന്നെ ഒരു വേദാന്തത്തിനും നമ്മളെ രക്ഷിക്കാനാവില്ല. അതോടെ നമ്മുടെ അന്നുവരെയുണ്ടായിരുന്ന ഉയർന്ന ചിന്താഗതി അവസാനിക്കും, പിന്നെ പച്ചയായ ജീവിതംമാത്രം മുന്നിൽനിന്ന് പരിഹസിക്കും. 
ഈ മാവിന്റെ തണലിൽ കുറേ പുൽച്ചെടികളുണ്ട്, അതിന്റെ ഓരംപറ്റി കുറച്ച് നീറുകൾ നടന്നുനീങ്ങുന്നുണ്ട്. അതുപോലെ ഏതെങ്കിലും ഒരു കുഞ്ഞുപ്രാണി ആയാൽ മതിയായിരുന്നു, അതിനുമുണ്ടാകുമോ മനുഷ്യരുടെയത്ര ഉത്കണ്ടകൾ. ലോകത്തിന്റെ കഷ്ടതകൾ ആദ്യമായി കണ്ടപ്പോൾ തന്നെ മനസ്സുമടുത്ത് സന്യാസത്തിന്പോയ ബുദ്ധനെ ഓർമ്മവരുന്നു. എത്രതവണ തോറ്റിട്ടും എത്രയൊക്കെ ആട്ടും തുപ്പും ഏറ്റുവാങ്ങിയിട്ടും ജീവിതത്തിൽ മുന്നോട്ടേക്ക് ഒരു പ്രതീക്ഷയും ഇല്ലാഞ്ഞിട്ടും പുഞ്ചിരിയോടെ ജീവിതത്തെ നേരിടുന്ന, ദരിദ്രരിൽ ദരിദ്രരായ അനേകംപേരെയും ഞാൻ ഓർത്തുപോകുന്നു. പൈസയ്ക്ക് പൈസതന്നെ വേണം ഈ ലോകത്ത്. ഏതൊക്കെയോ കുറച്ച് കെമിക്കലുകൾ ചേർന്ന് രൂപപ്പെടുത്തിയ നമ്മുടെ ഈ ശരീരം നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ നിലനിൽക്കണമെങ്കിൽ ആ കെമിക്കലുകളെ നമ്മൾ നന്നായി പരിപാലിക്കണം. അത് ശരീരത്തിന് തനിയെ ചെയ്യാൻവയ്യാതെ വരുമ്പോൾ മെഷീനുകളും മരുന്നുകളും സഹായത്തിനുവരും, ആ സഹായത്തിന് പക്ഷേ നമ്മൾ നല്ലൊരു തുക കൊടുക്കേണ്ടിവരും. സഹായമായാലും കച്ചവടമായാലും ഈ ലോകത്ത് എല്ലാത്തിനുമൊരു വിലയുണ്ട്, നമ്മൾ മനുഷ്യർക്കൊഴികെ. ചിന്തകൾ എന്നെ വലിച്ചുകീറിക്കൊണ്ടിരിക്കുമ്പോൾ അകത്തോട്ടു കയറിക്കോളാൻ സെക്യൂരിറ്റി പറഞ്ഞു. അഞ്ചുമണിയായി, ബൈസ്റ്റാൻഡേഴ്സിന് കാണാനുള്ള സമയമാണ്. ചിലപ്പോൾ കുറേനാൾ കഴിഞ്ഞ് ഡയാലിസിസ് ചെയ്യേണ്ടിവരുമെന്ന കാര്യമൊന്നും അച്ഛനെ ഏതായാലും അറിയിക്കണ്ട എന്നുറപ്പിച്ച് ഐസിയുവിന്റെ അകത്തേക്കു കയറി. ഞാൻ ആ ടോപ്പിക്ക് പറയാതെതന്നെ അച്ഛൻ ഒരു കഥ ഇങ്ങോട്ട് പറഞ്ഞു, ഒരു പത്തിരുപതു കൊല്ലം മുന്നേ ഒരുതവണ ഡയാലിസിസിന്റെ വക്കുവരെ പോയിട്ട് അത് ചെയ്യാതെ ജീവിതത്തിലേക്ക് തിരിച്ചുവന്ന കഥ . എന്റെ മനസ്സിന്റെ ഭാരം കുറച്ച് കുറഞ്ഞതുപോലെ. എന്നേക്കാൾ എത്രയോ അധികം ഈ ലോകം അച്ഛൻ കണ്ടിരിക്കുന്നു. അച്ഛൻ കൂടെയുള്ളപ്പോൾ ഐ സി യു വിന്റെ അകത്തുപോലും പുതിയൊരു ധൈര്യം എനിക്ക് തോന്നി. . തോറ്റുകൊടുക്കാൻ മനസ്സില്ലാത്തിടത്തോളം സമാധാനമായി ജീവിക്കാൻ പറ്റുമെന്ന് അച്ഛൻ തെളിയിക്കുകയാണ്, ഞാൻ ഇതൊക്കെ പഠിക്കാൻ ശ്രമിക്കുകയാണ്. 
അച്ഛനെ ഐസിയുവിൽനിന്ന് റൂമിലേക്ക് മാറ്റാറായി, ഞാൻ നോക്കുമ്പോ അമ്മ ദാ പോയി കുളിച്ച് ചുരിദാർമാറി സാരി ഉടുത്ത് വന്നേക്കുന്നു, അച്ഛന് ചുരിദാർ ഇഷ്ടമല്ലെന്ന്. സാരി പുതിയതാണോന്നുവരെ എനിക്ക് സംശയമുണ്ട്. സ്നേഹംനിറഞ്ഞ ദാമ്പത്യത്തിന്റെ ഭംഗി ഞാൻ കാണുന്നു. ഒന്നാലോചിച്ചാൽ നമ്മുടെകൂടെ ചിലപ്പോൾ അച്ഛനമ്മമാരേക്കാൾ കൂടുതൽകാലം ഉണ്ടാവുക നമ്മുടെ ജീവിതപങ്കാളിയായിരിക്കും അല്ലേ. 

റൂമിലേക്ക് മാറ്റാൻ അച്ഛനെ വീൽചെയറിലിരുത്തി കൊണ്ടുവന്നു, അങ്ങനെ കണ്ടപ്പോ സങ്കടം തോന്നി. ലിഫ്റ്റ് കിട്ടാൻ കുറച്ചധികംനേരം കാക്കണ്ടിവന്നു. കാത്തുകാത്ത് കിട്ടിയ ലിഫ്റ്റ് രണ്ടുനിലമുകളിലേക്ക് കയറിയിട്ട് ഒറ്റ നിൽപ്പ്, കറന്റ് പോയി. ലൈറ്റ് ഒക്കെ ഉണ്ട് പക്ഷേ മോളിലോട്ട് പോകുന്നില്ല. ലിഫ്റ്റിനുള്ളിൽ ബെഡിൽ കിടന്നുറങ്ങുന്ന ഒരു പേഷ്യന്റും അവരുടെ ബൈസ്റ്റാൻഡേർസും പിന്നെ അച്ഛനും ഞാനും അച്ഛന്റെ വീൽചെയർ ഉന്തുന്ന പയ്യനും ഞങ്ങടെ സിസ്റ്ററും. ഈ സംഭവത്തിന്റെയെല്ലാം ഇടയിൽകൂടി ആ പയ്യൻ സിസ്റ്ററിനെ ലൈൻവലിക്കാൻ നോക്കുന്നുണ്ട്. സിസ്റ്ററുകൊച്ച് മുഖംകൊടുക്കുന്നില്ല. സങ്കടവും പ്രണയവും ആശങ്കകളും എല്ലാം തിങ്ങിനിറഞ്ഞ ആ ലിഫ്റ്റിൽനിന്ന് കുറച്ചുകഴിഞ്ഞ് വേറേ വഴിയില്ലാതെ ഞങ്ങൾ ഇറങ്ങി, എന്നിട്ട് വീൽചെയർ റാമ്പുവഴി തള്ളിക്കൊണ്ട് പോയി. ഞങ്ങൾ നടന്നുതുടങ്ങിയപ്പോൾ കറന്റ് വന്ന ശബ്ദം കേട്ടു. 

റൂമിലെത്തി. ആരോഗ്യം നോക്കാത്തതിന് അമ്മ ശകാരിച്ചുതുടങ്ങിയപ്പോൾ അച്ഛൻ പറയുന്നു - "അറുപത്തിനാലുവരെ ജീവിച്ചില്ലേ അതുമതി, ഇനിയങ്ങ് പോണേൽ പോട്ടെ". ഉള്ളുകൊണ്ട് നീറി, ഒന്നും കേൾക്കാത്തപോലെ ഞാൻ നിന്നു. 
അച്ഛൻ പണ്ട് ഇതുപോലെ അപ്പൂപ്പന് കൂട്ടായി ആശുപത്രിയിൽ നിന്നതിനെപ്പറ്റി അച്ഛൻ പറയുന്നു. കാലചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു. അച്ഛൻ ഇപ്പോൾ കിടക്കുന്നപോലെ ഒരിക്കൽ ഞാനും ഒരുപക്ഷേ. 

Thursday, 11 September 2025

ഭയം

ചുറ്റുമൊന്ന് നോക്കിയാൽ എന്തെല്ലാം വികാരങ്ങളുടെ വേലിയേറ്റമാണ്. നമ്മൾ ഈ നിമിഷത്തിൽ സന്തോഷത്തിലൂടെയാണോ സങ്കടത്തിലൂടെയാണോ കടന്നുപോകുന്നതെന്ന് നമ്മൾ മാത്രമേ അറിയുന്നുള്ളു, ചുറ്റുമുള്ള ആരും ഒന്നും അറിയുന്നില്ല, എല്ലാവരും അവരവരുടെ സ്വന്തം ദുഃഖത്തിലോ സന്തോഷത്തിലോ ആണ്. പൈസയുള്ളവർ, പാവപ്പെട്ടവർ, ഇതിന്റെ രണ്ടിന്റെയും ഇടയിലുള്ളവർ, അങ്ങനെ പല തലങ്ങളിലുമുള്ള ആളുകൾ തലങ്ങും വിലങ്ങും പായുന്നു, സ്വന്തം ജീവിതഭാരവും പേറി. ഒന്നാലോചിച്ചാൽ പൂമ്പാറ്റയുടെ ജീവിതംപോലെതന്നെ എത്രയോ നൈമിഷികം നമ്മളുടേതും. ഇന്നലെ സംസാരിച്ചുവക്കുമ്പോൾ അറിഞ്ഞില്ല അച്ഛന് എന്തോ വയ്യാഴിക ഉണ്ടെന്ന്. ഇന്നിപ്പോ ദാ ആശുപത്രിയിൽ അഡ്മിറ്റ്‌ ആണ്. എങ്ങനെയുണ്ടെന്ന് നേരിട്ടൊന്ന് കണ്ട് ഉറപ്പിക്കുന്നത് വരെ ഒരു സമാധാനവുമില്ല. കഴിഞ്ഞതവണ ഭാര്യയുടെ അമ്മ വയ്യാതെ ആയപ്പോൾ ആശുപത്രിവരെ എത്തിച്ചത് ഓഫീസിലുള്ള ഒരു വക്കീൽസാർ ആണ്. ഇന്നും എങ്ങനെയോ സാർതന്നെ എന്റെ മുന്നിലെത്തി, റെയിൽവേ സ്റ്റേഷൻവരെ എന്നെ എത്തിച്ചുതന്നു. കഴിഞ്ഞതവണത്തെ അനുഭവം മനസ്സിലൂടെ വല്ലാതെ മിന്നിമായുന്നു. അന്ന് അവളുടെ അമ്മയുടെ മരണവാർത്തയിലേക്കാണ് ചെന്നുകയറിയത്. ഇതിപ്പോ എന്റെ ഊഴമായോ എന്നൊക്കെ വല്ലാത്ത ഒരു ഭയം പിടികൂടുന്നു. പത്ത് വയസ്സുള്ളവർക്ക്പോലും ഹാർട്ടറ്റാക്ക് വരുന്ന ഈ ലോകത്ത് അച്ഛന്റേത് അത്ഭുതമൊന്നുമല്ല. എങ്കിലും നമ്മുടെ വേണ്ടപ്പെട്ടവർക്ക് വരുമ്പോഴാണല്ലോ നമ്മൾ വിറച്ചുപോകുന്നത്. 
ഞാൻ അടുത്തമാസം ടൂർ പോകാൻ തീരുമാനിച്ചിരുന്നു, അത് ഓഫീസിൽ അറിയിക്കാനുള്ള അപേക്ഷ തയ്യാറാക്കിയത് ഇനി കൊടുക്കുന്നില്ല, അടുത്ത ആഴ്ച ആക്ടിങ് വർക്ഷോപ്പിന് ചേരാൻ പൈസ കൊടുത്തിരുന്നു, അത് തിരികെ ചോദിക്കണം, ചുരുങ്ങിയ സമയംകൊണ്ട് എന്തെല്ലാം മാറിമറിയുന്നു ജീവിതത്തിൽ. അശുഭചിന്തകളൊക്കെ മനസ്സിൽ വന്നുകൊണ്ടിരിക്കുന്നു.
അച്ഛനോ അമ്മയോ ഇല്ലാത്ത ഒരു ലോകം എത്രമാത്രം പേടിപ്പെടുത്തുന്നതാണ്. സ്വതേ മനസ്സ്മടുത്ത് ജീവിക്കുന്ന ഈ ലോകത്ത് അങ്ങനെയൊരു ആഘാതം കൂടി താങ്ങാൻവയ്യ. 
 കഴിഞ്ഞ ഒരാഴ്ചയായി ചാറ്റ് ജിപിടിയോട് പലരീതിയിൽ തിരിച്ചും മറിച്ചും ഞാൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, വീട്ടിലെ ആകെയുള്ള സ്ഥലത്ത് എന്ത് ടൈപ്പ് കൃഷി ചെയ്താൽ എനിക്ക് ഇപ്പോഴുള്ള ജോലി ഉപേക്ഷിച്ച് വീട്ടിൽത്തന്നെ ജീവിക്കാൻ കഴിയും എന്ന്. അപ്പോഴൊക്കെ ചാറ്റ് ജിപി ടി എന്നെ ഉപദേശിച്ചുനിർത്തുന്ന ഒരു വരിയുണ്ട് - നിനക്ക് 30 വയസ്സ് കഴിഞ്ഞിരിക്കുന്നു, ഒരു കുട്ടിയുണ്ട്,വയസ്സായിത്തുടങ്ങിയ അച്ഛനും അമ്മയും ഉണ്ട്, അതുകൊണ്ട് സ്ഥിരവരുമാനമുള്ള ഒരു ജോലി പെട്ടെന്ന്തന്നെ നിർത്തി കൃഷിയിലേക്ക് തിരിയാമെന്ന് കരുതിയാൽ അത് സാമ്പത്തികസ്ഥിരതയെ ബാധിക്കും, അതുപോലെതന്നെ പെട്ടെന്നൊരു അത്യാഹിതം സംഭവിച്ചാൽ പാടുപെടും. ഇക്കഴിഞ്ഞ ഏതാനും മണിക്കൂറുകൾ കൊണ്ട്തന്നെ അതെനിക്ക് ബോധ്യമാകുന്നുണ്ട്. ഏതൊരു കുടുംബത്തിന്റെയും ജീവിതം ദുസ്സഹമാക്കാൻ ഒറ്റതവണത്തെ ആശുപത്രിവാസം മാത്രംമതി. വിദ്യാസമ്പന്നരായ, വരുമാനക്കാരായ അച്ഛനുമമ്മയും ആയതിനാൽ സ്വന്തം അവർക്ക് ഇൻഷുറൻസ് ഉണ്ട്, വലിയൊരു സാമ്പത്തിക ബാധ്യതയിൽനിന്നും അത് രക്ഷിക്കും. ചിന്തകൾ ഒരുപാടങ്ങ് കാട്കയറുമ്പോഴേക്കും വണ്ടി കോട്ടയം സ്റ്റേഷനിൽ എത്തി. പ്ലാറ്റ്ഫോമിലെ ജനസാഗരത്തിനിടയിൽ സന്തോഷത്തോടെ തോളിൽ കൈയൊക്കെയിട്ട് ഉല്ലസിച്ച്നടക്കുന്ന ചെറുപ്പക്കാരെയൊക്കെ കണ്ടു, എത്ര മനോഹരമാണ് ആ കാലം, പ്രത്യേകിച്ച് വരുമാനക്കാരായ അച്ഛന്റെയും അമ്മയുടെയും മക്കളാവുമ്പോൾ. അല്ലലൊന്നുമില്ലാത്ത, സന്തോഷംമാത്രമുള്ള സമയം. 
ആൾക്കൂട്ടത്തിനിടയിൽ പിന്നെയും പ്രായമായവരെയും വയ്യാത്തവരെയും അവരെ കൊണ്ട്നടക്കുന്ന ചെറുപ്പക്കാരെയുമൊക്കെ കണ്ടു, മുന്നേ ആലോചിച്ചതുപോലെതന്നെ പലരുടെയും ജീവിതം പലവിധത്തിൽ പല വികാരവിക്ഷോഭങ്ങളിലൂടെ കടന്നുപോകുന്നു. കഷ്ടപ്പാട് നിറഞ്ഞ ചെറുപ്പകാലം അതിജീവിച്ച് വന്നവർ മനക്കരുത്തുള്ളവരും ജീവിതത്തെ നേരിടാൻ പഠിച്ചവരും ആയിത്തീരുന്നു. നേരെമറിച്ച്, ചെറുപ്പത്തിൽ സുഖം അറിഞ്ഞവരോ ജീവിതത്തിന്റെ ചെറിയ ചെറിയ താളപ്പിഴകളിൽപോലും പതറുന്നു, വലിയ ദുഖങ്ങളിൽ തകരുന്നു. ടഫ് ടൈംസ് ക്രിയേറ്റ് സ്ട്രോങ്ങ്‌ പീപ്പിൾ, സ്ട്രോങ്ങ്‌ പീപ്പിൾ ക്രിയേറ്റ് ഈസി ടൈംസ്, ഈസി ടൈംസ് ക്രിയേറ്റ് വീക്ക് പീപ്പിൾ, വീക്ക് പീപ്പിൾ ക്രിയേറ്റ് ടഫ് ടൈംസ്, ആൻഡ് ദി സൈക്കിൾ റിപ്പീറ്റ്സ്.
ഞാൻ വീക്ക്‌ ആണ്. എന്റെ ചെറുപ്പകാലം സന്തോഷകരമായിരുന്നു. അത് അങ്ങനെ ആവാൻ കാരണക്കാരോ - അച്ഛനും അമ്മയും. ജീവിതത്തിലെ സകല സന്തോഷങ്ങൾക്കും കുടപിടിച്ച ആൾ ഇന്നിതാ ആശുപത്രി കിടക്കയിൽ. ഐസിയുവിന് പാറാവ്നിൽക്കുന്ന സെക്യൂരിറ്റിചേട്ടൻ പേരുവിളിച്ച് അകത്തേക്ക് കയറ്റി. ഇദ്ദേഹത്തിന് വയ്യാതെ വന്നാൽ ഈ ആശുപത്രിക്കാർ സൗജന്യമായി ചികിത്സ കൊടുക്കുമായിരിക്കുമോ,ഇങ്ങനെയൊക്കെ ആലോചിച്ച് ഭയചിന്തകളെ മറ്റ് വഴിക്ക് തിരിച്ചുവിടാൻ മനസ്സ് ഞാനറിയാതെ കളിക്കുന്നുണ്ട്. 
കർട്ടൻ കെട്ടിത്തിരിച്ച പല കിടക്കകളിലൊന്നിൽ അച്ഛനെ ഞാൻ കണ്ടു. ഒരുനിമിഷം അടങ്ങിയിരുന്ന് കണ്ടിട്ടില്ല അച്ഛനെ, ഇന്ന് ഈ കിടക്കയിൽ കാണുന്നതുവരെ. 
രണ്ടുദിവസമായി എന്റെ നെഞ്ചിന്റെ ഇടതുവശം തളർന്നതുപോലെയും വേദനിക്കുന്നപോലെയും തോന്നുന്നുണ്ട്, ശ്വാസംമുട്ടലുമുണ്ട്. അച്ഛൻ അഡ്മിറ്റായ വിവരം അറിഞ്ഞതുമുതൽ ബുദ്ധിമുട്ടുകൾ കൂടിയപോലെ. ബലം ചോർന്നുപോവുക എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു, ഇപ്പോൾ അറിയുന്നു. അരമണിക്കൂറോളം അച്ഛനോട് സംസാരിച്ചു, സെക്യൂരിറ്റി വന്ന് സമയമായി എന്ന് പറയുന്നതുവരെ. എനിക്ക് നെഞ്ചുവേദന ഉണ്ടെന്ന കാര്യം ഞാൻ പറഞ്ഞില്ല, അത് കേട്ടാൽ ചിലപ്പോ അച്ഛൻ സ്വന്തം വേദനയേക്കാൾ വേദനിക്കുമെന്ന് തോന്നി. കഴിഞ്ഞയാഴ്ച ഒരുമിച്ച് ഹൃദയപൂർവം എന്ന സിനിമ കാണാൻ പോയതിന്റെ വൈരുദ്ധ്യാത്മകത എനിക്ക് ഓർമവന്നു, അച്ഛനോട് അത് പറഞ്ഞു. അച്ഛൻ ചിരിക്കുന്നു. സിനിമയാണ് എന്റെയും അച്ഛന്റെയും ഏറ്റവും വലിയ ബോണ്ട്‌. അടുത്ത സിനിമ ഇറങ്ങുംമുന്നേ ഡിസ്ചാർജ് ആകണമെന്ന് ഉപദേശിച്ച്, ഇല്ലാത്ത ധൈര്യം മുഖത്ത് വരുത്തി ഞാൻ നിന്നു. വൈകുന്നേരം ചായക്ക് കൊടുത്ത ബിസ്കറ്റിൽ രണ്ടെണ്ണം അച്ഛൻ എനിക്ക് തന്നു, കുഞ്ഞിന് കൊടുക്കണമെന്ന് പറഞ്ഞു. എന്നും അങ്ങനെയാണല്ലോ, തന്നല്ലേ ശീലമുള്ളു. കണ്ണ് നിറയുന്നത് കാണിക്കാതെ ഞാൻ തിരിഞ്ഞുനടന്നു. വാതിൽ കടക്കുന്നേനുമുന്നേ ഒന്ന് തിരിഞ്ഞുനോക്കി, പൊയ്ക്കോ എന്ന രീതിയിൽ അച്ഛൻ തലയാട്ടുന്നു. ഭയംനിറഞ്ഞ, ദുർബലമായ ഹൃദയവുമായി ഞാനിറങ്ങി. അച്ഛന് ഒന്നും സംഭവിക്കില്ല എന്ന് എന്നെ ഞാൻ സമാധാനിപ്പിച്ചു. എന്തൊരു പരീക്ഷണമാണ് ജീവിതം. ഓർമ്മവയ്ക്കുന്നേനുമുന്നേ അച്ഛനെയോ അമ്മയെയോ നഷ്ടപ്പെട്ട ആളുകളെക്കാൾ ദുഖിക്കുന്നത് സ്നേഹത്തോടെ കുറേക്കാലം ഒരുമിച്ച് ജീവിച്ചിട്ട് വിട്ടുപോകുന്ന അനുഭവമുള്ളവരായിരിക്കും. അച്ഛനോ അമ്മയോ പോകുന്നേനുമുന്നേ ഞാനങ്ങ് പോയിരുന്നെങ്കിലെന്ന് പിന്നെയും ആലോചിക്കുന്നു. അപ്പോൾ എന്റെ കുഞ്ഞ്?, കുഞ്ഞ് പെട്ടന്ന് മറക്കുമായിരിക്കും, അത്ര പ്രായമേ അതിനുള്ളു, പക്ഷേ പിന്നെയുമുണ്ടല്ലോ എന്നെ ഓർത്ത് ദുഖിക്കാൻ , ഭാര്യ, അച്ഛൻ, അമ്മ, ചേട്ടൻ, ചേച്ചി, ഹോ എങ്ങനെയൊക്കെ നോക്കിയാലും എന്തൊരു ദുരിതമാണ് ദൈവമേ ജീവിതം, ജീവിക്കുന്നവർക്കും മരിക്കുന്നവർക്കും. 
അച്ഛൻ ആശുപത്രിയിലാണെന്ന് അറിഞ്ഞയുടനെ അങ്ങോട്ടേക്ക് ചേട്ടൻ പോയി, രണ്ടാമതൊന്ന് ആലോചിക്കാതെ ലീവെടുത്ത് കൂടെനിൽക്കുന്നു. ആദ്യത്തെ കുട്ടി എത്രമാത്രം സ്പെഷ്യലാണെന്ന് ചേട്ടൻ വീണ്ടും തെളിയിക്കുന്നു. ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുത്ത് വീണ്ടും വീണ്ടും എനിക്ക് മാതൃക കാട്ടുന്നു. 
ഞാനെന്തിനാ ഇന്ന് ഓടിപ്പിടിച്ച് തിരിച്ചുപോകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ജോലി ചെയ്യുന്ന സ്ഥാപനത്തോട് ആത്മാർഥത കാണിക്കണമെന്ന് പറഞ്ഞുപഠിപ്പിച്ച, ജീവിതംകൊണ്ട് കാണിച്ചുതന്ന അച്ഛനും അമ്മയും മനസ്സിനിട്ട മറ്റൊരു കുടുക്ക്. ആരോഗ്യംകളഞ്ഞും ആത്മാർഥത കാണിച്ചാലും തിരിച്ചുകിട്ടുന്നതോ പുച്ഛവും പരിഹാസവും, പിന്നെ ആരെ കാണിക്കാൻ, ആരെ ബോധിപ്പിക്കാൻ, അതും അറിയില്ലല്ലോ ദൈവമേ. 

ആരോഗ്യമുള്ള സമയത്ത് നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവരുടെകൂടെ ഒരുമിച്ച് ജീവിക്കാൻ കഴിയാതെ, ആയകാലംമുഴുവൻ ഏതെല്ലാമോ നാട്ടിൽ ജോലിചെയ്ത്, സ്നേഹിക്കാനോ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനോപോലും പറ്റാതെ എന്തൊരു ജീവിതമിത് ദൈവമേ. എന്തിനിങ്ങനെയൊരു ലോകക്രമം, ആർക്കുവേണ്ടി ഈ ജീവിതം. ഇന്നോ നാളെയോവരെ എന്ന് അറിയാത്ത ഈ ജീവനിൽ എന്തൊക്കെ നമ്മൾ ആഗ്രഹിക്കുന്നു, എത്ര നാൾ അപ്പുറത്തേക്ക് മുൻകൂട്ടി തീരുമാനിക്കുന്നു, അതിൽ എത്ര നേടുന്നു.
ചിന്തകൾ എങ്ങോട്ടൊക്കെയോ പോകുന്നു. 
ചില കൂട്ടുകാരുടെയൊക്കെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ തെളിഞ്ഞുവരുന്നു മനസ്സിൽ. അവരുടെ മരിച്ചുപോയ അച്ഛനെപ്പറ്റിയുള്ള സ്നേഹം തിളയ്ക്കുന്ന ഓർമ്മകൾ. അവരുടെ ഓരോരുത്തരുടെയും നിസ്സഹായവസ്ഥ ഇപ്പോൾ എനിക്ക് തിരിച്ചറിയാം. ഞാനെന്തിനാ ഇങ്ങനെ ചിന്തിച്ച് കാടുകയറുന്നത്, എന്റെ അച്ഛന് ഒന്നും സംഭവിക്കില്ല. 

എന്നെ ചിറ്റപ്പാ എന്ന് വിളിക്കേണ്ടിയിരുന്ന, ഗർഭകാലം തികയാതെ പിറന്ന് അകാലത്തിൽ പൊലിഞ്ഞ കുഞ്ഞിനെ ഓർമ്മവരുന്നു. ഉണങ്ങിയ മുറിവുകൾ ദാ പിന്നെയും പൊട്ടിയൊലിക്കുന്നു. അന്ന് അതിനെപ്പറ്റി എഴുതിയ വരികൾ, ആരെയും വേദനിപ്പിക്കാതിരിക്കാൻ പുറംലോകം കാണാതെ ഒളിപ്പിച്ചത് ഓർമ്മവരുന്നു. എന്തെല്ലാം ചിന്തകൾ ഒറ്റയടിക്ക് നുരഞ്ഞുപതഞ്ഞുവരുന്നു. ഒറ്റയൊരു സ്റ്റോപ്പ്‌ ബട്ടൺ തരൂ ദൈവമേ, ചിന്തിക്കുംമുന്നേ ഞാനതിലൊന്ന് വിരലമർത്തട്ടെ, എല്ലാ ചിന്തകളും നോവുകളും നിലയ്ക്കട്ടെ. 

Saturday, 30 August 2025

ഇനി എന്ത്

ഒരുപാടുകാലം നമ്മുടെ കൂടെ ഉണ്ടായിട്ട് പെട്ടെന്നൊരു ദിവസം നമ്മുടെ ജീവിതത്തിന്റെ ഭാഗമല്ലാതെ ആവുന്ന ചില സംഭവങ്ങൾ ജീവിതത്തിൽ നടക്കാറില്ലേ. അങ്ങനെയൊന്ന് ഇന്ന് സംഭവിച്ചു. 
ഇപ്പോൾ താമസിക്കുന്നതിന് തൊട്ടടുത്ത് റിലയൻസിന്റെ ഒരു സൂപ്പർമാർക്കറ്റ് ഉണ്ട്. ഞങ്ങൾ ഇവിടെ താമസം തുടങ്ങി അടുത്ത ആഴ്ചയായിരുന്നു അതിന്റെ ഉദ്ഘാടനം. പലപ്പോഴും അത്യാവശ്യ സാധനങ്ങളൊക്കെ ഞങ്ങൾ അവിടെ നിന്ന് വാങ്ങി. അഥവാ എന്തെങ്കിലും മറന്നുപോയാൽതന്നെ ഓടി അങ്ങോട്ട് ചെന്ന് വാങ്ങിവരാവുന്നത്ര അടുത്താണ് അത്.
ഇന്ന് പക്ഷേ അറിയുന്നു അത് എന്നെന്നേക്കുമായി അടയ്ക്കാൻ പോവുകയാണെന്ന്. അവർക്ക് ലാഭമില്ലാതെ വന്നതുകൊണ്ടാകുമോ അത് അടയ്ക്കുന്നത്. കാരണം അറിഞ്ഞേ പറ്റൂ, അതുകൊണ്ട് ഇന്ന് ഞങ്ങൾ അവിടെ കയറി. അവിടെ ഡ്യൂട്ടിയിലുള്ള സ്റ്റാഫിനോട് ബില്ലടയ്ക്കുന്ന സമയത്ത് ചോദിച്ചു എന്തിനാണ് ഈ സ്ഥാപനം അടച്ചു പൂട്ടാൻ പോകുന്നതെന്ന്. അപ്പോൾ അവർ പറഞ്ഞത് "ഇവരൊക്കെ ഒരുപാട് മുന്നേ ചിന്തിക്കുന്ന ആളുകളല്ലേ, ഇനി ഒരു നാലുവർഷത്തിൽ ആളുകളൊന്നും കടയിൽ വന്ന് സാധനങ്ങൾ വാങ്ങിയേക്കില്ല എന്ന് കരുതുന്നുണ്ടാവും, അതുകൊണ്ട് ഇങ്ങനെയുള്ള റീറ്റെയിൽ കടകളൊക്കെ നിർത്തി പൊതുവായി ഒരു വെയർഹൗസ് പോലെ തുടങ്ങാനാണ് പ്ലാൻ, എന്നിട്ട് ഓൺലൈൻ വഴി ഓർഡർ ചെയ്യുന്നവർക്ക് അവിടെ നിന്ന് സാധനങ്ങൾ എത്തിച്ചുകൊടുക്കും." ഞാൻ തീരെ പ്രതീക്ഷിക്കാത്ത ഒരു മറുപടിയായിരുന്നു അത്. 
ആർട്ടിഫിഷൽ ഇന്റലിജൻസ് ലോകം വാഴാൻ തുടങ്ങുന്ന ഈ സമയത്ത് ഇവിടെ പണിയെടുക്കുന്ന ആളുകളൊക്കെ ഇനി എങ്ങോട്ട് പോകുമെന്ന് ഞാൻ ചിന്തിച്ചു. അവരോട് ഞാൻ ചോദിക്കുകയും ചെയ്തു. ഇവരുടെ തന്നെ മറ്റേതോ സ്റ്റോറിലേക്ക് തൽക്കാലം മാറ്റുമെന്ന് അവർ മറുപടി പറഞ്ഞു. എത്ര അനിശ്ചിതത്വം നിറഞ്ഞതാണ് ഇവരുടെയൊക്കെ ജീവിതം. ഒരു സ്ഥിര ജോലി ഉള്ള ഞാനൊക്കെ വെറുതേ എത്രയോ ടെൻഷനടിച്ച് ജീവിക്കുന്നു, നാളെ എന്തെന്ന് അനിശ്ചിതത്വത്തിൽ കഴിയുന്ന ഇവരൊക്കെ എത്ര സമാധാനമായിട്ട് ഇതിനെ കൈകാര്യം ചെയ്യുന്നു. അവർ പറഞ്ഞ നാലുവർഷത്തിനു ശേഷമുള്ള ആ കാലത്തെപ്പറ്റി ഞാൻ ചിന്തിച്ചു. ശരിയായിരിക്കുമോ, നമ്മളാരും കടയിലൊന്നും പോകില്ലേ ഇനി. നാളെയെപറ്റി പോലും ചിന്തയില്ലാത്ത ആ സ്റ്റാഫ് പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നു, നാലു കൊല്ലത്തിനപ്പുറത്തെപ്പറ്റി ഓർത്ത് ഞാൻ ആകുലപ്പെടുന്നു, ഏത് അവസ്ഥയും പുതിയൊരു സാഹചര്യമെന്ന് കരുതി കോർപ്പറേറ്റ് കമ്പനി അവരുടെ അടവുകൾ മാറ്റി ചവിട്ടുന്നു, ആർക്കും ഒരു പിടിയും തരാതെ കാലവും ചിന്തകളും ഓടിക്കൊണ്ടേയിരിക്കുന്നു. 

Friday, 22 August 2025

ഈവ

പണ്ടെന്നോ അച്ഛനുമ്മമ്മയ്ക്കുമൊപ്പം പോയ ഒരുപാട് യാത്രകളിൽ ഒന്നായിരുന്നു കോന്നിയിൽ ആനക്കൂട് കാണാൻ പോയത്. അവിടെ അന്ന് ഏറ്റവും കുഞ്ഞ് ഈവ എന്ന ആനക്കുട്ടിയായിരുന്നു. പട്ടാഭിഷേകം സിനിമയിലെ ലക്ഷ്മിക്കുട്ടിയെപ്പോലെ തലയും ദേഹവും കുലുക്കി നല്ലപോലെ ആടിയാടി നിക്കുന്നൊരു ഓമനക്കുട്ടൻ, എല്ലാവരുടെയും കണ്ണിലുണ്ണി, ആ ആനക്കൂടിന്റെ പ്രധാന ആകർഷണം. 
വർഷങ്ങൾക്കുശേഷം ഇന്നലെ വീണ്ടും അവിടെ പോയി. കെട്ടിയിട്ടിരിക്കുന്ന പല ആനകളുടെ ഇടയിൽ ദാ ആ പേര് - 'ഈവ', ഇരുപത്തിമൂന്ന് വയസ്സ്. വല്ലാത്തൊരു നിരാശ മനസ്സിനെ പൊതിഞ്ഞു. ഈവയുടെ അടുത്തുപോയി കുറച്ചുനേരം നിന്നു. ആനകൾക്ക് ഭയങ്കര ഓർമയാണെന്ന് കേട്ടിട്ടുണ്ട്. എന്നെ ഓർമയുണ്ടാവുമോ എന്നൊക്കെ വെറുതേ ഒരു ചിന്തയിങ്ങനെ കടന്നുവന്നു. ഈവയുടെ കണ്ണിലൂടെ ഞാൻ എന്നെ കാണാൻ ശ്രമിച്ചു , പെട്ടന്നങ്ങോട്ട് മനസ്സിലാകുന്നില്ല, എങ്കിലും എന്തോ ഒരു പരിചയമൊക്കെ തോന്നുന്നുണ്ട്. കുറച്ച് നരയൊക്കെ വന്നിട്ടുണ്ട്, പറയത്തക്ക മാറ്റങ്ങളില്ല, എന്തൊക്കെയോ ചിന്തയിലാണ്, മനസ്സ് പകുതിയും ഓടിനടക്കുന്നു, പണ്ട് കാണുമ്പോ ഉള്ള അത്രയൊരു സന്തോഷമോ ഊർജമോ ഒന്നും ഇന്ന് ഇല്ലാത്തതുപോലെ, എന്റെ അവസ്ഥ ഒന്ന് ചിന്തിച്ചുനോക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു ഇവന്. 
മുന്നിൽ കൂട്ടിയിട്ടിരുന്ന ഓല തുമ്പിക്കൈയ്യിലെടുത്ത് പ്രത്യേക രീതിയിൽ ചുരുട്ടി ഒരു അഭിവാദ്യം പറയുന്നപോലെ ഈവ നോക്കുന്നു. ഈ കഴിഞ്ഞുപോയ വർഷങ്ങളിൽ എത്രയോ ആളുകളെ കണ്ടിട്ടുണ്ടാവും ആ പാവം, ഇതേപോലെതന്നെ ചങ്ങലയാൽ ബന്ധിക്കപ്പെട്ട്നിന്ന്. അതിനിടയ്ക്ക് വന്ന് കണ്ടുപോയവർ സ്വാതന്ത്ര്യത്തിന്റെ പല പടവുകൾ കടന്ന്, ജീവിതത്തിന്റെ പല അനുഭവങ്ങൾ കടന്ന് പിന്നെയും പലതവണ ഇതേ ചങ്ങലയിൽകിടക്കുന്ന മിണ്ടാപ്രാണിയെ വെറുതേ വന്ന് കണ്ടുപോയിട്ടുണ്ടാവും. ചിലപ്പോൾ ആ കണ്ടുപോയ എല്ലാവരെയും ഈ ജീവി തിരിച്ചറിയുന്നുണ്ടാവും.മനുഷ്യർക്കെങ്ങനെ ഇങ്ങനെയങ്ങ് മറക്കാനും ഒരു ദയയുമില്ലാതെ പെരുമാറാനും കഴിയുന്നുവെന്ന് ദുഖത്തോടെ ഈവ ഓർക്കുന്നുമുണ്ടാവും. കാടിന്റെ സ്പന്ദനമറിഞ്ഞ്, മണ്ണിനെ മെതിച്ച്‌ തിമിർത്തുനടക്കേണ്ട എത്രയോ മനോഹരദിനങ്ങൾ, വർഷങ്ങൾ, കൗമാരം യൗവനമെല്ലാം ഈ ചങ്ങലയിൽകിടന്ന് ജീവിച്ചുതീർക്കുന്നു പാവം. ഈവയ്ക്ക് ജീവിതം ഒരുപക്ഷേ നമ്മുടെപോലെ 
നൈമിഷികമായി തോന്നില്ലായിരിക്കും , എണ്ണിയാലും എണ്ണിയാലും തീരാത്തത്ര സംവത്സരങ്ങളായാവും തോന്നുക. ചുറ്റുമുള്ള ലോകം പാഞ്ഞുപോകുന്നതറിയാതെ ബന്ധനസ്ഥനായിങ്ങനെ ഇനിയുമെത്രനാൾ. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനംതന്നെ പാരിൽ.

Sunday, 27 July 2025

ഓട്ടം

കുഞ്ഞിനേംകൊണ്ട് മാജിക്‌ കാണാൻ പുറപ്പെട്ടു. സ്ഥലത്ത് എത്തിയപ്പോൾ അവിടെ ഉടനെയെങ്ങും തുടങ്ങുന്ന ലക്ഷണമില്ല, എങ്കിൽപ്പിന്നെ തൊട്ടടുത്ത ദർബാർ ഹാളിന്റെ പരിസരമൊക്കെ ഒന്ന് കാണാമെന്നുകരുതി. വിശാലമായ ആ പരിസരമൊക്കെ കണ്ടുനടക്കുമ്പോൾ ദാ അതിനോടുചേർന്നുതന്നെ എറണാകുളത്തപ്പന്റെ അമ്പലം. അല്പം ഭക്തിമാർഗം ആവാം, കുഞ്ഞിനും നന്മ വരട്ടെ എന്നുകരുതി അകത്തുകയറി, ചുറ്റമ്പലത്തിൽ നിന്ന് തൊഴുതു. ഇതുവരെ ചെയ്ത തെറ്റുകളൊക്കെ ക്ഷമിക്കണമെന്നും സമാധാനം എപ്പോഴും ജീവിതത്തിൽ കൂടെയുണ്ടാകണമെന്നും പ്രാർത്ഥിച്ച് തിരിച്ചുനടക്കാൻ തുടങ്ങുമ്പോൾ കുഞ്ഞിന്റെ വക ചോദ്യം - അച്ഛൻ അമ്പോറ്റിയോട് പ്രാർത്ഥിച്ചോ, ഞാൻ പ്രാർത്ഥിച്ചു,എനിക്ക് ലിപ്സ്റ്റിക്ക് തരണേ എന്ന്. കുഞ്ഞിന് കൊടുക്കാൻ കോലുമിട്ടായിയും കയ്യിൽപിടിച്ചിരുന്ന ഭഗവാൻ പിൻവാതിൽവഴി കടയിലോട്ട് ഓടി,വീട്ടിനകത്ത് സ്വന്തമായി ലുലുമാൾ വേണമെന്ന് ആഗ്രഹം പറയുന്നേനുമുന്നേ കുഞ്ഞിനേംകൊണ്ട് ഞാനും ഓടി. 

Friday, 18 July 2025

റാഗിങ്ങ്

എത്ര ലളിതമാണ് കുഞ്ഞുങ്ങളുടെ ലോകം. ഇന്നലെ ഞാൻ വൈകിട്ട് ഓഫീസിന്ന് എത്തുമ്പോഴേക്കും കുഞ്ഞിപ്പെണ്ണ് ഉറങ്ങി. രാത്രി ഞാൻ കിടന്നപ്പോഴേക്കും കുഞ്ഞിക്കണ്ണും മിഴിച്ച് വന്നു. അച്ഛൻ ഒരു കഥ പറഞ്ഞുതരുമോ എന്ന് ഓമനത്തത്തോടെ ചോദിച്ചു. എങ്ങനേലും ഒന്ന് ഉറങ്ങിയാൽമതിയെന്ന അവസ്ഥയിൽ ക്ഷീണിച്ചിരുന്ന ഞാൻ അപേക്ഷിച്ചു 'അച്ഛന്റെ പൊന്നുമോൾ തൽക്കാലം ഉറങ്ങ്, രാത്രി കുറേയായി'. കുഞ്ഞ് ഒന്നും മിണ്ടിയില്ല, രക്ഷപെട്ടു എന്നുകരുതി കണ്ണടച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോ ഏങ്ങലടി കേൾക്കാം. അച്ഛൻ ഒരു പാട്ട് പാടിത്തരുമോ എന്ന് കണ്ണുനീരിനിടെ വീണ്ടും ഓമനത്തത്തോടെയുള്ള ചോദ്യം. ഇല്ലാത്ത സ്വരശുദ്ധിയെ തട്ടിവിളിച്ച് ഉറക്കപ്പിച്ചിൽ പാടി. ഒന്ന് പാടി, രണ്ട് പാടി, മൂന്ന് പാടിയെന്ന്‌ തോന്നുന്നു, ഞാൻ ഉറങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോ ആരോ തട്ടിവിളിക്കുന്നു, അച്ഛാ പാട്ട്. ഇനി വയ്യ, കിടന്നുറങ്ങ് എന്ന് കടുപ്പിച്ചു പറഞ്ഞു. അച്ഛന് ഞാൻ ഇന്നുകൊണ്ടുവന്ന സർപ്രൈസ് തരില്ല, അമ്മയ്‌ക്കേ കൊടുക്കൂ എന്നുപറഞ്ഞ് എന്നോട് പിണങ്ങി. പിണങ്ങിയാലും സാരമില്ല, ഉറങ്ങിയാൽ മതി എന്ന അവസ്ഥയിൽ ഒന്നും മിണ്ടാതെ ഞാൻ കിടന്നു. പിന്നെയും ആ കുഞ്ഞിക്കൈ തട്ടിവിളിച്ചുണർത്തി. എന്റെ കൈ എടുത്ത് സ്വന്തം കഴുത്തിൽ വച്ച് തൊട്ടുനോക്കിച്ചു, എന്നിട്ട് മിണ്ടാതെ കിടക്കുകയാണ് കുഞ്ഞിപ്പെണ്ണ്. ഞാൻ തിരിഞ്ഞുകിടന്നുറങ്ങി. പിന്നേം തട്ടിവിളിച്ച് കൈ കഴുത്തിൽ വപ്പിച്ചു. ഇമ്മിണി വിയർത്തിട്ടുണ്ട്, അതാണ്‌ കവി ഉദ്ദേശിക്കുന്നത്. തണുത്ത് വിറച്ച് പുതച്ചുകിടന്ന ഞാൻ മനസ്സില്ലാമനസ്സോടെ ഫാൻ ഇട്ടു, അങ്ങനേലും ഉറങ്ങിയാലോ. 

പിന്നെയും കുറച്ചുനേരം കഴിഞ്ഞുകാണും. കുഞ്ഞിക്കൈകൊണ്ട് എന്നെ വിളിക്കുകയാണ്‌. ഇത്തവണ വെള്ളം വേണം കുടിക്കാൻ. ഇതെല്ലാം മുൻകൂട്ടിക്കണ്ട് തൊട്ടടുത്ത് കുപ്പിയിൽ വെള്ളം കരുതിവച്ചിരുന്ന എന്നെ സ്വയം പ്രശംസിച്ച് ഞാൻ കുപ്പിയെടുത്ത് കൊടുത്തു. എന്റെ മുഖത്തെ വിജയീഭാവം നിലാവിന്റെ വെളിച്ചത്തിൽ ആ മാക്കാൻ കണ്ടെന്ന് തോന്നുന്നു. ഒറ്റ കരച്ചിൽ. കാര്യം മനസ്സിലാകാതെ ഞാൻ ഉറക്കപ്പിച്ചിലും ഞെട്ടി. പലതവണ ചോദിച്ചിട്ടും ഒന്നും മിണ്ടുന്നില്ല, കരച്ചിലൊട്ട് നിർത്തുന്നുമില്ല. കുഞ്ഞിപ്പെണ്ണും നല്ല ഉറക്കത്തിലാണെന്ന് മനസ്സിലായി, അതുകൊണ്ട്തന്നെ ആൾക്ക് മിണ്ടാനൊന്നും വയ്യ, എങ്കിലും വാശിക്ക് കുറവുമില്ല. അവസാനം എന്റെ ഗർജനം കേട്ട് പാതി ബോധത്തിൽ കുഞ്ഞ് പറഞ്ഞു, ഈ കുപ്പി അല്ല നീല കുപ്പിയിൽ മതി വെള്ളം. ഈ ബോധമില്ലാത്ത അവസ്ഥയിലും കുപ്പിയുടെ നിറം കണ്ടുപിടിച്ച അവന്റെ അഹങ്കാരത്തെ ഓർത്ത്, അതിന് പ്രേരിപ്പിച്ച സകല ദൈവങ്ങളെയും ആ നിമിഷംതന്നെ ചോദ്യം ചെയ്യാൻ മനസ്സിൽ ഞാൻ വരിയായി നിർത്തി. എല്ലാ ദൈവങ്ങളും തല കുമ്പിട്ടുനിന്നു, ഓരോരുത്തരെയും വിചാരണചെയ്ത് ഞാൻ മുന്നോട്ട് നടന്നപ്പോൾ പിന്നിൽനിന്ന് അവർ അടക്കംപറഞ്ഞ് ചിരിക്കുന്നു. 
രംഗം മനസ്സിലാകാതെ പാതിപോലും ബോധമില്ലാതെ എണീറ്റ ഭാര്യ എങ്ങനൊക്കെയോ ആ വെള്ളം അതേ കുപ്പിയിൽ കുഞ്ഞിനെ കുടിപ്പിച്ചു. വീണ്ടും ശാന്തി. കുറച്ചുകൂടി കഴിഞ്ഞപ്പോൾ ദാ വിതുമ്പൽ വീണ്ടും കേൾക്കാം. അച്ഛൻ പാട്ടുപാടി തരുമോ. അലറിയ എന്നെ കുറ്റബോധത്തിന്റെ പടുകുഴിയിലേക്ക് തള്ളിക്കൊണ്ട് കുഞ്ഞിന്റെ നാടക ഡയലോഗ് " അച്ഛന് എന്നെ ഇഷ്ടമല്ലാത്തോണ്ടല്ലേ എനിക്ക് പാട്ടുപാടി തരാത്തത് ". ഒറ്റ നിമിഷത്തിൽ അലിഞ്ഞുപോയി ഞാൻ. പിന്നെ എന്റെ തേൻസ്വരം ആ രാത്രിയെ കരയിച്ച് പല പാട്ടുകൾ പല ഈണത്തിൽ പാടി. എങ്ങനെയോ രാത്രി കടന്നുപോയി. അലാറം അടിച്ചത് അറിഞ്ഞില്ല. വെളിച്ചം പലതവണ വന്ന് തട്ടിവിളിച്ചപ്പോൾ എണീറ്റു. കണ്ണ് തുറന്നുവരുന്നില്ല. പത്തുപന്ത്രണ്ട് മണിക്കൂർ വയറുനിറച്ചുറങ്ങിയ മാക്കാൻ ദാ കുഞ്ഞിക്കണ്ണും മിഴിച്ച് എണീറ്റു. ചാടിയോടിപ്പോയി ഒരു മഞ്ഞ ബലൂൺ എടുത്തോണ്ടുവന്നു. ഈ ബലൂൺ ആർക്കാണ് കളിക്കാൻ വേണ്ടത്, ഞാൻ സ്കൂളിന്ന് കൊണ്ടുവന്ന സർപ്രൈസാ. ഞാനും ഭാര്യയും ഉറക്കച്ചടവിൽ മുഖത്തോടുമുഖം നോക്കി. അനൗൺസ്‌മെന്റ് വീണ്ടും മുഴങ്ങുകയാണ്, "എന്നെ വഴക്കുണ്ടാക്കാതെ ഇരിക്കുന്ന ആൾക്കേ ഞാൻ ഈ ബലൂൺ തരൂ, ആർക്കുവേണം ". കുഞ്ഞുമനസ്സിൽ ആ ബലൂണിന് സ്വർണ്ണത്തിന്റെ വിലയുണ്ട് അപ്പോൾ. ആ വില കളയാതിരിക്കാൻ ഞങ്ങൾ രണ്ടുപേരും ബലൂണിനുവേണ്ടി വാശിപിടിച്ചു. ഒന്നാമതേ എണീറ്റത് താമസിച്ച്, കൂടെ ബലൂൺ കളിയും. അങ്ങനെ കുറച്ചധികം വൈകി. പിന്നെ ഓടിപ്പിടിച്ച് റെഡി ആവുകയും റെഡി ആക്കുകയും ചെയ്യുന്നതിനിടയിൽ വാച്ച് ഓടുന്നില്ല എന്ന് കണ്ടു. എന്റെ നോട്ടമൊക്കെ കണ്ട് കാര്യം തിരക്കിയിട്ട് കുഞ്ഞിക്കണ്ണൻ അടുത്തുവന്ന്‌ രഹസ്യമായി ചെവിയിൽ പറഞ്ഞു " ഞാൻ വലുതായിട്ട് അച്ഛൻ കുഞ്ഞിതാകുമ്പോൾ ഞാൻ അച്ഛന് പുതിയ വാച്ച് വാങ്ങിച്ചുതരാം, ഒന്ന് ഞെക്കുമ്പോ ലൈറ്റ് കത്തും, പിന്നേം ഞെക്കുമ്പോ ലൈറ്റ് കെടും, അങ്ങനത്തെ വാച്ച് ".
ഓമനക്കുട്ടനെ കെട്ടിപ്പിടിച്ച് ഉമ്മയും കൊടുത്തിട്ട് ഞാൻ ചോദിച്ചു " എന്റെ പൊന്നിന് ഇപ്പോ അങ്ങനെയൊരു വാച്ച് വേണം, അത്രയല്ലേ ഉള്ളു? " 
പെണ്ണ് അതേയെന്ന് ചിരിച്ചോണ്ട് തലയാട്ടി.
സ്കൂളിൽ ആർക്കേലും അങ്ങനെയൊരു വാച്ച് കണ്ടുകാണും. മനസ്സിൽ ഓർത്ത് ചിരിച്ചുകൊണ്ട് വേഗം യാത്രപറഞ്ഞ് ഞാൻ ഇറങ്ങി,ഇറങ്ങാൻനേരം വീണ്ടും ഡിമാൻഡ് "അച്ഛൻ എനിക്ക് ടിവി വച്ചുതന്നിട്ട് പോകുമോ ". ഓമനത്തത്തിന്പിന്നിൽ ഒളിപ്പിച്ചുവച്ച കുസൃതിയുമായി പിന്നെയും പിന്നെയും തോല്പിക്കുകയാണ്. അനുസരണയോടെ അതും ചെയ്ത് തൽക്കാലം ഓടി. വീട്ടിലെ റാഗിങ്ങ് കഴിഞ്ഞു, ഇനി ഓഫീസിൽ സാറുമ്മാരുടെ വക. 

Wednesday, 16 July 2025

അസ്ഥിത്വം

നമുക്കുചുറ്റുമുള്ള വന്മരങ്ങൾ പലതും നാമറിയാതെ വാടുന്നു, പൊടുന്നനെയൊരുദിവസം വീഴുന്നു. അവ അത്രയുംനാളത്തെ ജീവിതംകൊണ്ട് ആർജിച്ച എല്ലാം അവയോടൊപ്പം മണ്ണടിയുന്നു. അവർ കണ്ട വസന്തങ്ങളും ഋതുക്കളും അവർ അഭിമുഖീകരിച്ച പേമാരികളും അവരുടേതുമാത്രമായി വായുവിലലിയുന്നു. കുഞ്ഞുനാൾമുതൽ കണ്ടുവളർന്ന പല മുഖങ്ങളും ഈ ഭൂമിയിൽനിന്ന് പതിയെപ്പതിയെ ഇല്ലാതെയാകുന്നു. ഏതൊക്കെയോ നിമിഷങ്ങളിൽ ഒരു ചിരിയായും ചെറിയൊരു തലോടലായുമൊക്കെ സ്നേഹം സമ്മാനിച്ച പലരും ഒരു യാത്രപോലും പറയാതെ എവിടേക്കോ പോയ്മറയുന്നു. സമപ്രായക്കാരായ കുഞ്ഞുങ്ങളാൽ ചുറ്റപ്പെട്ട ബാല്യം, ആ ബാല്യത്തിനു മീതേ വളർന്ന കൗമാരം, കൗമാരം കടന്ന യൗവനവും ഒപ്പം നടന്ന കൂട്ടുകാരും, പിരിഞ്ഞുപോയ സൗഹൃദങ്ങൾ വേദനിപ്പിച്ചതറിയാതെ, അതറിയാൻ സമയമില്ലാതെ ഓടിക്കിതച്ച യൗവനത്തിന്റെ രണ്ടാം പാതി. വാർദ്ധക്യം വന്ന് മാതാപിതാക്കളെ പൊതിഞ്ഞത് അത്ഭുദത്തോടെ നോക്കുന്ന, സ്വയം വർദ്ധക്യത്തിലേക്ക് കാലെടുത്തുവയ്ക്കാൻ തുടങ്ങുന്ന കണ്ണുകൾ. നരവന്ന്, ചുളിവന്ന്, പക്വത വന്നുതുടങ്ങുമ്പോഴേക്കും എല്ലാം ഏല്പിച്ച് പാതിയിലുപേക്ഷിച്ചുപോകുന്ന അച്ഛനുമമ്മയും. അവർ ഉള്ളകാലം കൺകുളിർക്കെ കണ്ട് നിർവൃതിയടയാഞ്ഞതെന്തേ, അവരുടെയൊപ്പം ജീവിച്ചുതീർക്കുവാൻ യോഗം ലഭിക്കാഞ്ഞതെന്തേ എന്ന ഉത്തരമില്ലാത്ത ചോദ്യങ്ങൾകൊണ്ട് ഘനീഭവിച്ച മനസ്സിനെ തട്ടി സാന്ത്വനിപ്പിക്കാൻ ആർക്കുപറ്റും. ലോകം വളർന്നതിനൊപ്പം നമ്മുടെയൊക്കെ ആവശ്യങ്ങളും വല്ലാതെയങ്ങ് വളർന്നുപോയില്ലേയെന്ന് ഒരു തോന്നൽ. ഉള്ളതുകൊണ്ട് കഴിയാൻ കഴിയാതെയായിരിക്കുന്നു. വാങ്ങിയാലും വാങ്ങിയാലും മതിയാവാത്തത്ര ഉപഭോഗവസ്തുക്കൾ, ചെയ്താലൊന്നും തീരാത്ത ജോലി, കിട്ടിയാലൊട്ടും തികയാത്ത പൈസ, അടച്ചാലുമടച്ചാലും തികയാത്ത ആശുപത്രി ചിലവുകൾ, ഒരിക്കലുമൊടുങ്ങാത്ത ആഗ്രഹങ്ങൾ, ഇവയെല്ലാംചേർന്ന് പകുത്തെടുക്കുന്ന ജീവനും ജീവിതവും, അതിലേറെ വിലപ്പെട്ട സമയവും. 

വീടിനടുത്തൊരു ജോലി, അച്ഛനുമമ്മയ്ക്കുമൊപ്പം താമസം, അവരുടെ കൂടെ വളരുന്ന കുഞ്ഞ്, അതുകണ്ട് സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞ് മനസ്സുനിറയുന്ന ഞാൻ, ഹാ എത്ര മനോഹരമായ സ്വപ്നം, അതേ വെറും സ്വപ്നം. കാലം ഇത്രയൊന്നും വികസിച്ചിരുന്നില്ലെങ്കിൽ എത്ര നന്നായിരുന്നു. വണ്ടികളും തീവണ്ടികളും കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ എത്ര നന്നായേനെ. ദൂരെദിക്കിൽ പോയി ജോലിചെയ്യേണ്ടിവരില്ലായിരുന്നല്ലോ, സമൂഹത്തിലൊരു നിലയ്ക്കും വിലയ്ക്കുംവേണ്ടി എവിടെയോപോയി എന്തോ ചെയ്ത് ജീവിക്കേണ്ടിയിരുന്നില്ലല്ലോ. ഇണങ്ങിയും പിണങ്ങിയും അച്ഛനുമമ്മയ്ക്കുമൊപ്പം ആയുസ്സ് തള്ളിനീക്കാമായിരുന്നല്ലോ. 
കാലത്ത് ഒരു കൈലിയും ബനിയനും തലയിലൊരു തോർത്തുകെട്ടുമായി പറമ്പിലിറങ്ങി കിളച്ച്, കുറച്ച് കപ്പയൊക്കെ പറിച്ചെടുത്ത് ചന്തയിൽ കൊണ്ടുപോയി വിറ്റ്, ചായക്കടയിൽ കൂട്ടുകാരുടെയൊപ്പം കഥകൾ പങ്കിട്ട്,ചില്ലുകൂട്ടിൽ കൂട്ടുകൂടിയിരിക്കുന്ന ആകെയുള്ള ഒന്നുരണ്ട് പലഹാരങ്ങൾ കൊതിയോടെ കഴിച്ച്,പോരുംവഴി ആറ്റിലൊന്നു മുങ്ങിനിവർന്ന്, വീട്ടിൽവന്ന് അയയിലിട്ട അലക്കിയ കൈലി മാറിയുടുത്ത്, കാലുകഴുകി അകത്തുകയറി മൺതറയിൽ ചമ്രം പടിഞ്ഞിരിക്കുമ്പോഴേക്കും മൺചട്ടിയിൽ കഞ്ഞിയും ചമ്മന്തിയും ഇലയിൽ കപ്പയും നിറയണം. വിളമ്പിത്തന്നു കൂടെയിരുന്ന് ഭാര്യ കഴിക്കുമ്പോൾ അമ്മ അല്പം അനിഷ്ടത്തോടെയൊന്നു നോക്കണം. അപ്പുറത്തൊരു ചാരുകസേരയിൽ മുറുക്കാൻ ചവച്ചിരിക്കുന്ന അച്ഛനോട് കുറുമ്പ് പറയുന്ന കുഞ്ഞിനെ അച്ഛൻ ലാളിക്കുന്നത് നിർവൃതിയോടെ കാണണം, കാത്തിരുന്ന പ്രിയപ്പെട്ട നോവൽ വായനശാലയിൽച്ചെന്ന് കൊതിയോടെ വായിക്കണം, പുളിയുടെ തണലിലിരുന്ന് കഥയും കവിതയുമെഴുതണം, സൂര്യൻ മറയുമ്പോഴേക്കും വിളക്ക് തെളിയണം, ലോകത്തിന് നന്മ വരാൻ പ്രാർത്ഥിക്കണം , പിന്നെ പതിയെ പ്രകൃതിയെ ഉറങ്ങാൻ അനുവദിക്കണം , കൂടെ നമ്മളും. 
പുലരുമ്പോൾ സൂര്യനെ കണ്ടുണരണം, ഭൂമിയെ നോക്കി പുഞ്ചിരിക്കണം, മാവിലവച്ച് പല്ലുതേക്കണം, പുഴയിൽ മുങ്ങിക്കുളിക്കണം, തഴുകുന്ന കാറ്റിനെയും തണലാകുന്ന ജീവിതങ്ങളെയും ചേർത്തുപിടിക്കണം, തൊട്ടടുത്തുള്ള എല്ലാവരെയും അറിയണം, അവരിലൊരാളായി മാറണം, മനസ്സുനിറഞ്ഞ് സംസാരിക്കണം, ദുഃഖം വരുമ്പോൾ കുളക്കടവിലെ ആൽമരച്ചുവട്ടിലിരിക്കണം, നന്നായൊന്ന് ശ്വസിച്ച് ശാന്തനാവണം,വിശേഷപ്പെട്ട ദിവസങ്ങളിൽമാത്രം പുതുവസ്ത്രം ധരിക്കണം, ആ ശുഭ്രവസ്ത്രത്തിന്റെയും ഭസ്മത്തിന്റെയും മണം ഹൃദയത്തിനെ ശുദ്ധീകരിക്കണം,നാടകങ്ങൾ കാണണം, ഉത്സവങ്ങൾ കൂടണം, ഒരുമയോടെ കഴിയണം, ജീവിക്കുവാൻ കൊതിയുണ്ടാവണം, നാളേയ്ക്ക് പ്രതീക്ഷയുണ്ടാവണം, മനുഷ്യനായി ജീവിക്കണം, ജീവിക്കാൻവേണ്ടി ജോലിചെയ്യണം, ഈ മണ്ണിൽ അസ്ഥിത്വമുണ്ടാവണം.
പായുന്ന ലോകത്തിന് നടുവിൽ ബഹുനിലക്കെട്ടിടത്തിന്റെ ബാൽക്കണിയിലിരുന്ന് ജീവിതമെന്തെന്ന് വിഫലമായി ചിന്തിച്ച് ഗതകാലസ്മരണകളിൽ മുഴുകുമ്പോഴേക്കും കാലവും ബന്ധുമിത്രാദികളും ഏറെ അകലേക്ക്‌ പോയ്മറഞ്ഞിരുന്നു. ഇന്ന് ചുറ്റും നിറങ്ങളുടെ വലിയ നിര, സാധനങ്ങളുടെ ധാരാളിത്തം, രണ്ടാമതൊന്ന് ചിന്തിക്കാതെ എല്ലാം വാങ്ങാനുള്ള ആളുകളുടെ സാമ്പത്തിക ശേഷി, തിളങ്ങുന്ന പല വർണങ്ങളിലുള്ള വസ്ത്രങ്ങൾ, ഓരോ ദിവസവും വിശേഷ ദിവസങ്ങൾ, അതിനുവേണ്ടുന്ന ആഭരണങ്ങൾ, ചെറുപ്പമാകാനുള്ള മുഖഛായങ്ങൾ,വിരൽത്തുമ്പിൽ പുതുലോകങ്ങൾ, ഞൊടിയിടയിൽ മിന്നിമറയുന്ന ബന്ധങ്ങൾ, ജോലിക്കുവേണ്ടിയുള്ള ജീവിതം, ആരോഗ്യത്തിനുവേണ്ടിയുള്ള എക്സർസൈസ് സെഷനുകൾ, മനശ്ശാന്തിക്കുവേണ്ടിയുള്ള ക്ലാസുകൾ, ഉറങ്ങാനുള്ള ഗുളികകൾ, എല്ലാം ഇൻസ്റ്റന്റ്. പക്ഷേ, മിതത്വമുള്ള കാലത്ത് ജീവിച്ചിരുന്നപ്പോഴുണ്ടായിരുന്ന മനസ്സമാധാനമെന്ന ഔഷധം തേടി ഈ ലോകം എങ്ങോട്ടൊക്കെയോ അലയുന്നു.