Thursday, 6 March 2025

എഐ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ ) എന്ന അത്ഭുതത്തെപ്പറ്റി ഇരുത്തിചിന്തിപ്പിക്കുന്ന ഒരു വീഡിയോ ഇന്നലെ കണ്ടു. വളരെ മനോഹരമായ ഒരു ആമ്പിയൻസിൽ ഒരു ചെറുപ്പക്കാരനിരുന്ന് 2025 ഇൽ നമ്മൾ ഉപയോഗിച്ചിരിക്കേണ്ട ഒൻപത് എഐകളെപ്പറ്റി പറയുന്നു. ആശ്ചര്യം എന്തെന്നുവച്ചാൽ അയാളെ നമ്മൾ ആ വീഡിയോയിൽ കാണുന്നത് യഥാർത്ഥത്തിൽ അയാളിരിക്കുന്ന സ്ഥലമല്ല. ആ ഒരു ചുറ്റുവട്ടവും അയാളുടെ ഡ്രെസ്സും എല്ലാം ഏതോ എഐ ടൂൾ ഉപയോഗിച്ച് അയാൾ ഉണ്ടാക്കിയെടുത്തതാണ്. ആ ടൂളിനോട് കുറച്ച് മണിക്കൂറുകൾ അയാൾ വീഡിയോവഴിയും ശബ്ദംവഴിയും സംസാരിക്കും, ശേഷം അയാളുടെ ശരീരഭാഷയും ശബ്ദവുമെല്ലാം (മാനറിസം & വോയിസ്‌ ) ആ ടൂൾ സ്വായത്തമാക്കും. പിന്നെ അയാൾ ചെയ്യണമെന്ന് ഉദ്ദേശിക്കുന്ന വീഡിയോ അയാൾക്ക് എവിടെയിരുന്നുവേണേലും ചെയ്യാം, അയാൾ വീട്ടിലെ ടോയ്‌ലെറ്റിലിരുന്ന് ചെയ്താൽപോലും എഐ അതൊരു ആഡംബര ഹോട്ടലിൽ ഇരുന്നുചെയ്യുന്നപോലെ വേണേൽ കാണിച്ചുതരും. മൊത്തത്തിൽ പറഞ്ഞാൽ നമ്മൾ കാണുന്നതിനെ ഒന്നുംതന്നെ വിശ്വസിക്കാൻ വയ്യാത്ത അവസ്ഥ. ആ വീഡിയോവഴി അയാൾ പറഞ്ഞ മറ്റുചില എഐ ടൂളുകളെപ്പറ്റി എനിക്ക് മനസ്സിലായത് പറയാം. മുൻപൊക്കെ ദിവസവും ഇരുന്നൂറുപേർക്ക് ഓരോരുത്തരെയായി തിരഞ്ഞുപിടിച്ച് അയാൾ അയച്ചുകൊണ്ടിരുന്ന മെയിലുകൾ ഇപ്പോൾ ഒരു എഐ ടൂൾ ഉപയോഗിച്ച് സെക്കന്റുകൾകൊണ്ട് അയാൾക്ക് അയക്കാമത്രെ. ഒരുപാട് സമയം അങ്ങനെ ലാഭിച്ചു എന്ന്. തത്കാലം അമേരിക്കയിൽമാത്രം ലഭിക്കുന്ന മറ്റൊരു ടൂൾ അയാൾ പരിചയപ്പെടുത്തി. കഴുത്തിൽ മാലപോലെ ധരിക്കാവുന്ന ഒരു ഉപകരണം, അത് ധരിച്ച ആൾ സംസാരിക്കുന്നതെല്ലാം പിടിച്ചെടുക്കും. എന്നിട്ട് എതിരെ സംസാരിക്കുന്ന വ്യക്തിയുടെ മൂഡ്, അവർ പറയുന്നത് വിശ്വസിക്കാമോ ഇല്ലയോ തുടങ്ങിയകാര്യങ്ങളൊക്കെ പറഞ്ഞുകൊടുക്കുമത്രേ. എന്നുവച്ചാൽ ഇനി എഐ പറയും നമ്മൾ ആരെയെങ്കിലും വിശ്വസിക്കണോ വേണ്ടയോ എന്ന്. പിന്നെയുമുണ്ട് ഇതുപോലെ പല ടൂളുകൾ. ഒരണ്ണം ഇങ്ങനെയാണ് - നമുക്ക് ഏതെങ്കിലും വലിയൊരു പേജ്, അല്ലെങ്കിൽ നോവൽ വായിക്കാൻ മടിയാണെന്നിരിക്കട്ടെ, ആ പേജിന്റെ പിഡിഎഫ് അല്ലെങ്കിൽ മറ്റേതെങ്കിലും ഫോർമാറ്റ്‌ ഈ ടൂളിലോട്ട് കടത്തിവിട്ടാൽ ഉടൻതന്നെ അത് ആരോ രണ്ടുപേർ ഇരുന്ന് ഡിസ്‌കസ് ചെയ്യുന്നപോലെ നമുക്ക് ചുരുക്കി പറഞ്ഞുതരും. ഇപ്പോഴേ ഒരുവിധം മരണക്കിടക്കയിലായ വായന എന്ന വാസനയെ ഇനി അധികനാൾ കാണാനാവില്ലായെന്ന് ചുരുക്കം. പിന്നെ പറഞ്ഞത്‌ സോഫ്റ്റ്‌വെയർ കോഡിങ് ഒക്കെ ചെയ്യാവുന്ന ആപ്പുകളെപ്പറ്റി, പാട്ടുകൾ ഉണ്ടാക്കാവുന്ന ആപ്പിനെപ്പറ്റി, അങ്ങനെ മൊത്തത്തിൽ ആപ്പുകളുടെ ഒരു ബാഹുല്യം. ചലിക്കാത്ത ഒരു ചിത്രത്തെ ചലിപ്പിക്കൽ, പ്ലോട്ട് പറഞ്ഞുകൊടുത്താൽ തനിയെ വരി എഴുതി പാട്ട് കമ്പോസ് ചെയ്യൽ, നിൽക്കുന്ന ഫോട്ടോയെ ഡാൻസ് കളിപ്പിക്കൽ അങ്ങനെ എന്തൊക്കെ മാന്ത്രികതയാണ് എഐ ഇന്ന് നമുക്കുചുറ്റും ചെയ്യുന്നത്. ഇനിവരുന്ന കാലത്ത് എഐ ഏജന്റുമാർ ആയിരിക്കും പണികൾ നമുക്കുവേണ്ടി ചെയ്യാൻ പോകുന്നതെന്നാണ് ഈ വീഡിയോയിൽ പറയുന്നത്. ഒരു രണ്ടുവർഷംമുൻപ് ഇങ്ങനെ കേട്ടിരുന്നെങ്കിൽ ഓ ഇതൊന്നും നടക്കില്ലഡാ ഉവ്വേ എന്ന് ധൈര്യമായി പറയാരുന്നു. ഇന്നത്തെ പോക്കുകണ്ടിട്ട് പക്ഷേ നാളെത്തന്നെ അങ്ങനെ സംഭവിച്ചാലും അത്ഭുദപ്പെടാൻപറ്റാത്ത അവസ്ഥയാണ്. 

നാളെ എന്തൊക്കെ സംഭവിക്കാമെന്ന് വെറുതെയൊന്ന് ചിന്തിച്ചുനോക്കുമ്പോൾ എനിക്ക് തോന്നുന്ന കാര്യങ്ങൾ പറയാം. ഒരു സിനിമ കണ്ടോണ്ടിരിക്കുമ്പോൾ അത് ഇഷ്ടമായില്ലെങ്കിൽ ഉടൻതന്നെ അതൊരു ടൂളിൽ അപ്‌ലോഡ് ചെയ്ത് ചില സീനുകളോ ആ സിനിമ മുഴുവൻതന്നെയോ നമുക്കിഷ്ടപ്പെടുന്ന രീതിയിൽ നമ്മൾ മാറ്റുന്ന കാലം വിദൂരമല്ല. 
വെറുതെയിരിക്കുമ്പോൾ ഒരു ചേഞ്ച്‌നുവേണ്ടി ഒരു നോവൽ എഴുതിക്കളയാം എന്ന് കരുതുമ്പോൾ പ്ലോട്ട് എന്തുവേണമെന്ന് ഒരു ആപ്പ് ചോദിക്കും, അറിയില്ലെന്നുപറഞ്ഞാൽപോലും ചിലപ്പോൾ ആ ആപ്പുതന്നെ പ്ലോട്ടും പറഞ്ഞ് കഥയും തയ്യാറാക്കി അതിന്റെതന്നെ ഏതെങ്കിലും വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തുവിടും, നമ്മുടെ സന്തോഷത്തിന് എഴുതിയ ആളുടെ പേര് നമ്മുടെതന്നെ ആയിരിക്കും. പക്ഷേ ഇത് ആര് വായിക്കും. ചിലപ്പോ ആരെങ്കിലും മേലെപറഞ്ഞപോലെ മറ്റൊരു ആപ്പുംവച്ച് ഈ കഥ സംഗ്രഹിച്ച് വീഡിയോപോലെ കാണും. 
വണ്ടി ഓടിക്കാൻ മനുഷ്യർക്ക് അനുവാദമുണ്ടാകില്ല. എഐ റോബോട്ട് ഓടിക്കുന്ന, അല്ലെങ്കിൽ ഓട്ടോമാറ്റിക്ക് ആയി ഓടുന്ന വണ്ടികൾമാത്രം മതിയെന്നുവന്നേക്കും, അതാകുമ്പോ അപകടം ഉണ്ടാവില്ല എന്ന് പൊതുധാരണയിൽ മനുഷ്യകുലം എത്തിച്ചേരും. 
നമ്മുടെ ചുറ്റുമുള്ള എന്തെങ്കിലും വസ്തു നമുക്ക് ഇഷ്ടമില്ലെങ്കിൽ ഉടൻതന്നെ ത്രീഡി പ്രിന്റ്ചെയ്ത് വേറെ വസ്തുക്കളുണ്ടാക്കും, നമുക്കുശേഷം അതേസ്ഥലത്ത് എത്തുന്ന മറ്റൊരാൾ വേണേൽ അത് അയാൾക്കിഷ്ടമുള്ളപോലെ വീണ്ടും മാറ്റും. 
അങ്ങനെ എഐ കാരണം ആദ്യമേ ജോലികൾ നഷ്ടപ്പെട്ട നമ്മൾ ബോറടിമാറ്റാൻ ചുറ്റുവട്ടങ്ങളെ മാറ്റിക്കൊണ്ടേയിരിക്കും. ബോറടിച്ച് ബോറടിച്ച് ബോറടിയുടെ അങ്ങേയറ്റം എന്ത് ചിന്തിക്കണമെന്നുപോലും നമ്മൾ എഐയോട് ചോദിക്കും. 
ചിന്താശേഷി അങ്ങനെ തീരെ ഇല്ലാതെയാകും, ക്രീയേറ്റിവിറ്റി ഒരുപാടൊക്കെ നമ്മളിൽനിന്ന് അകന്നുപോകും. നമ്മൾ അങ്ങനെ എൻഐ (നാച്ചുറൽ ഇന്റലിജൻസ് ) ൽനിന്ന് മുഴുവനായി എഐ ആയി മാറും. 




No comments:

Post a Comment