Friday, 21 February 2025

ഒപ്പ്

കയ്യൊപ്പിട്ടുപഠിച്ച കാലം ഓർമ്മയുണ്ടോ? കൊള്ളാവുന്ന ഒരു കയ്യൊപ്പ് കിട്ടാൻ നമ്മുടെ പേരിന്റെ സ്പെല്ലിങ്ങിന്റെ ആദ്യത്തെ അക്ഷരംവച്ച് എന്തൊക്കെ അഭ്യാസങ്ങൾ കാണിച്ചുനോക്കിയല്ലേ. പേരിന്റെ ചില ഭാഗങ്ങളിൽ സ്റ്റാർ വരച്ചും ലൗ ചിഹ്നം വരച്ചുമൊക്കെ എത്ര പാടുപെട്ടു ഇന്നത്തെ ഒരു ഒപ്പിലേക്കെത്താൻ. എന്റെ ഓർമ്മ ശരിയാണെങ്കിൽ പത്താം ക്ലാസ്സിലാണ് സീരിയസായിട്ട് ഒപ്പിട്ട് പ്രാക്റ്റീസ് ചെയ്യുന്നത്. ദൂരേന്നുകണ്ടാൽ ഒരു ചിത്രംപോലെ തോന്നുന്ന തരത്തിൽ ഒരു പേപ്പർ നിറയെ ഒപ്പിട്ടതൊക്കെ മിന്നിമായുന്നു. 
സ്വന്തം ഒപ്പ് കൂട്ടുകാരന്റെ/കൂട്ടുകാരിയുടെ ഒപ്പിനെക്കാൾ മികച്ചുനിൽക്കണമെന്നുമാത്രമേ അന്ന് ചിലപ്പോ തോന്നിയിട്ടുണ്ടാവൂ. 

ഇത്രയും വർഷങ്ങൾക്ക് ശേഷം ഒപ്പിലേക്ക് നോക്കുമ്പോളാണ് അത് എത്രമാത്രം മാറിപ്പോയിരിക്കുന്നു എന്ന് തോന്നുന്നത്. പ്രായംകൂടി അവിടെയുമിവിടെയുമൊക്കെ ചില എക്സ്ട്രാ വളവും കൂനുമൊക്കെ വന്നുകൂടിയിട്ടുണ്ട്. ഹഹാ, ഒപ്പ് ദാ എന്നെയുംനോക്കി അതുതന്നെ പറയുന്നു. സൗന്ദര്യമുള്ള കയ്യക്ഷരം, ഭംഗിയുള്ള ഒപ്പ്, അടുക്കും ചിട്ടയും, ഇതൊക്കെ കൂടെ കൂടണേൽ, കൂടിയാലും നിലനിൽക്കണേൽ,ഭാഗ്യം കൂടെത്തന്നെ വേണം. ഇതൊന്നുമില്ലെങ്കിലും സ്നേഹമുള്ള മനസ്സുണ്ടേൽ വല്ലപ്പോഴുമെങ്കിലും ആരെങ്കിലുമൊക്കെ നമ്മളെ ഓർക്കും. കയ്യക്ഷരം മോശമായതിന് സ്ഥിരം വഴക്കുകേട്ടിരുന്ന, മനസ്സുകൊണ്ട് സ്വർണമായിരുന്ന, ഇന്ന് ഈ ലോകത്ത് കൂടെയില്ലാത്ത, എന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ ഓർത്തുപോകുന്നു. 

എന്ന് സ്നേഹത്തോടെ 
ഞാൻ 
ഒപ്പ് 

Friday, 14 February 2025

മലയാളം

നമ്മുടെ മലയാളം അത്രയ്ക്ക് മോശപ്പെട്ട ഭാഷയാണോ? എല്ലാവരുടെയും ഇംഗ്ലീഷിനുപുറകെയുള്ള ഓട്ടം കാണുമ്പോൾ അങ്ങനെ തോന്നുന്നു. 
ഇന്ന് നാൽപതിനുമുകളിൽ പ്രായമുള്ള ഒരു അമ്മ, എന്നുവച്ചാൽ നമ്മുടെ നാട്ടിൽ എൺപതുകളിൽ ജനിച്ച ആൾ, അങ്ങനെ ഒരാൾപോലും സ്വന്തം കുഞ്ഞിനോട് സംസാരിക്കുന്നത് ഇംഗ്ലീഷിൽമാത്രം, തമ്മിൽതമ്മിൽ ഫോൺവഴി കൈമാറുന്ന വിവരങ്ങൾ മംഗ്ലീഷിൽ, ഇങ്ങനെപോയാൽ ഒരു പതിനഞ്ചുകൊല്ലത്തിനപ്പുറം മലയാളത്തിന് ചരമഗീതം.
മുൻപൊക്കെ സ്റ്റാറ്റസ് കാണിക്കാൻ പൊതുസ്ഥലങ്ങളിൽ ആളുകൾ ഇംഗ്ലീഷ് ഉപയോഗിച്ചിരുന്നു. ഇന്നിപ്പോ അറിയാതെപോലും മലയാളം പറയാതിരിക്കാൻ വീടുകളിൽപോലും ഇംഗ്ലീഷ്മാത്രം. എന്റെ വളരെ വലിയ സംശയങ്ങളിലൊന്ന് ഇതാണ് - മലയാളത്തിന് മാർക്ക്‌ കുറഞ്ഞാലും ഇംഗ്ലീഷിന് നൂറും ഉണ്ടല്ലോ എന്നോർത്ത് എന്തിന് നമ്മൾ അഭിമാനിക്കുന്നു. സ്കൂളിൽ മലയാളം പറഞ്ഞതിന് പിഴയടപ്പിക്കുന്നതിന് ഉത്തരവാദികൾ സ്കൂൾ അധികൃതരോ അതോ അതുകണ്ട് ആ സ്കൂളിനെ ബഹുമാനിക്കുന്ന നമ്മളോ? നമ്മുടെ കുഞ്ഞുങ്ങളെല്ലാം വളരേണ്ടത് ഇവിടെത്തന്നെയല്ലേ, അതോ അവരെല്ലാം നാടുകടന്ന് അമേരിക്കയെന്ന സങ്കൽപ്പസ്വർഗ്ഗരാജ്യത്തിൽ എത്തണമെന്നാണോ നമ്മൾ ശരിക്കും ആഗ്രഹിക്കുന്നത്. ഇംഗ്ലീഷിൽ അമിതസ്നേഹം കാണിക്കുമ്പോൾ വിദേശത്തെ രീതിയും ശീലങ്ങളുമല്ലേ കുഞ്ഞുങ്ങൾക്ക് വശപ്പെടൂ, അങ്ങനെ അവിടെയുമല്ല ഇവിടെയുമില്ല എന്ന അവസ്ഥയിൽ അവരെ നമ്മൾ കൊണ്ടെത്തിക്കുകയല്ലേ? അവരുടെ സ്വപ്നങ്ങളിൽ ഇന്ത്യ വിദൂരമായിപ്പോലും കടന്നുവരുമോ? കാർട്ടൂൺ കഥാപാത്രങ്ങളായ നർനിയായും എൽസയും വിഹരിക്കുന്ന മഞ്ഞുമൂടിയ വിദേശനാടിന്റെ സ്പന്ദനമല്ലേ കുഞ്ഞുങ്ങൾക്ക് എപ്പോഴും സ്വന്തമെന്ന് അനുഭവപ്പെടൂ. അവർ നമ്മളെ തനിച്ചാക്കി നാടുവിട്ടില്ലെങ്കിലല്ലേ നമ്മൾ അത്ഭുദപ്പെടേണ്ടതുള്ളു?

ഒരു ഭാഷ ഇല്ലാതാകുന്നതോടെ ഒപ്പം ഇല്ലാതെയാകുന്നത് അതിനോടുചേർന്നുപോകുന്ന ശീലങ്ങൾകൂടിയാണ്. ഇംഗ്ലീഷിൽ ചിരിച്ച്, ഇംഗ്ലീഷിൽ വളരുമ്പോൾ നമുക്ക് നഷ്ടമാകുന്നത് ബന്ധങ്ങളിലെ മൃദുത്വംകൂടിയാണ്. നമ്മളൊക്കെ കൂടുതൽ ഫോർമൽ ആയിപ്പോകുന്നപോലെ. മനസ്സുനിറഞ്ഞൊന്ന് സ്നേഹിക്കണമെങ്കിലോ അരിശംതീരുന്നപോലെയൊന്ന് തെറിപറയണമെങ്കിലോ നമ്മുടെ ഭാഷയോളം വരുമോ മറ്റേതുഭാഷയും. മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്നു പെറ്റമ്മ തൻഭാഷതാൻ. ഈ എഴുതിയതുപോലും വായിക്കാനറിയാത്ത മലയാളികളായ കൂട്ടുകാരെയും, ഇനിവരുംകാലത്ത് ഇത് ഏത് ഭാഷയെന്ന് ചോദിക്കാൻപോകുന്ന കുഞ്ഞുങ്ങളെയും ഓർത്ത് എന്റെ, നമ്മുടെ സ്വന്തം ഭാഷയോടൊപ്പം ഞാനും നമിക്കുന്നു. 

പിൻകുറിപ്പ് : ഭാവിയിൽ എന്റെ കുഞ്ഞ് ഇത് കാണുമ്പോൾ ഓർക്കും - അച്ഛൻ എന്ത് തേങ്ങയാണ് ഈ എഴുതിവച്ചേക്കുന്നതെന്ന്, ഇതിപ്പോ ഡീക്കോഡ് ചെയ്യണേൽ എന്ത്ചെയ്യുമെന്ന്. ഇന്നിപ്പോ പല വാക്കുകൾ മനസ്സിലാക്കാൻ ഗൂഗിളിൽ ഇംഗ്ലീഷ് ടു മലയാളം ട്രാൻസ്‌ലേറ്റർ ഉപയോഗിക്കുന്നപോലെ അന്ന് മലയാളം ടു ഇംഗ്ലീഷ് ട്രാൻസ്‌ലേറ്റർ ഉപയോഗിക്കുമാരിക്കും. 

ബഹുമാനം

ബഹുമാനം പിടിച്ചുവാങ്ങാൻ നോക്കിയിട്ടുണ്ടോ. 
തീപ്പെട്ടിക്കൊള്ളികൊണ്ട് റൂം അളക്കാൻ സീനിയർ പറഞ്ഞപ്പോ വിനയത്തോടെ അനുസരിച്ചു, അടുത്ത കൊല്ലം വേറെ ആരെയെങ്കിലുംകൊണ്ട് ഇതുതന്നെ ചെയ്യിക്കണമെന്ന തീരുമാനത്തോടെ. 
കണ്ടാൽ തണ്ടരെന്നു തോന്നുന്ന, എന്നാൽ ലോലഹൃദയരായ ജൂനിയർസിനെ തിരഞ്ഞുപിടിച്ച് വായുവിൽ ഇരുത്തിയും, ഇല്ലാത്ത ബൈക്ക് ഓടിപ്പിച്ചും കണ്ടെത്തിയ അല്പത്തരമായ സന്തോഷത്തെ ഓർക്കുമ്പോൾ ഇപ്പോൾ ലജ്ജ. അവരിൽ ആരെങ്കിലും കൈവീശി ഒന്ന് ഓങ്ങി അടിച്ചിരുന്നേൽ ചിലപ്പോ അന്നേ തീർന്നേനെ അന്നുവരെയുള്ള മുഴുവൻ അഹങ്കാരവും. ഒരിക്കൽ വാശികേറി "മര്യാദയ്ക്ക് അനുസരിച്ചില്ലേൽ " എന്ന് ഒരുത്തനോട് പറഞ്ഞതും അവന്റെ മറുപടി വന്നു "ഇല്ലെങ്കിലും നിങ്ങൾക്ക് എന്നെ ഒന്നും ചെയ്യാൻ പറ്റില്ല ". ഒരു നിമിഷത്തിൽ സ്തബ്ധനായെങ്കിലും ഒന്ന് ആലോചിച്ച് അപ്പോൾത്തന്നെ അവനോട് സമ്മതിക്കേണ്ടിവന്നു "നീ പറഞ്ഞത് ശരിയാണ് ". ഇളിഭ്യനായെങ്കിലും സത്യം സമ്മതിച്ചുകൊടുക്കാൻ കാണിച്ച ആർജ്ജവത്തെ ഓർക്കുമ്പോൾ ഇന്ന് കുറച്ച് അഭിമാനമൊക്കെ തോന്നുന്നു. പലർക്കും ഇല്ലാത്തത് അതാണല്ലോ, തെറ്റ് സമ്മതിക്കാനുള്ള മനസ്സ്. അന്ന് അവൻ പഠിപ്പിച്ചു, പിടിച്ചുവാങ്ങാൻ ശ്രമിക്കുംതോറും അകന്നുപോകുന്നതാണ് ബഹുമാനം..

Tuesday, 4 February 2025

എങ്ങിനെ അഭിമുഖീകരിക്കും

എന്താണ് ശരി, എന്താണ് തെറ്റെന്ന് തിരിച്ചറിയാൻ പറ്റാത്തതിൽ ഏറ്റവും വലിയ ഉദാഹരണമാണ് മരണം. എന്ത് ചെയ്യാം, എന്ത് ചെയ്യരുത് എന്ന അതിർവരമ്പുകൾക്ക് പല മാനങ്ങൾ കൈവരിക്കും ഒരു മരണസമയത്ത്. മരിച്ചത് എന്റെ ആരോ ആണെങ്കിൽ ഞാൻ എന്താവും ആഗ്രഹിക്കുന്നത് - ചുറ്റുമുള്ള എല്ലാത്തിൽനിന്നുമുള്ള സമാധാനം , അതോ എല്ലാവരുടെയും ആശ്വാസവാക്കുകളോ. സ്വന്തക്കാരുടെ മരണത്തെ ഒരിക്കലെങ്കിലും അഭിമുഖീകരിച്ചവർക്ക്മാത്രമേ ആശ്വാസവാക്കുകളുടെ അതിപ്രസരത്തിന്റെ കുത്തിനോവിക്കൽ മനസ്സിലാവു. കൂട്ടുകാരന്റെ അല്ലെങ്കിൽ കൂട്ടുകാരിയുടെ ആരെങ്കിലും മരിക്കുമ്പോൾ ദുഃഖം നിറഞ്ഞ മെസ്സേജുകൾ കൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ നിറച്ചിട്ട് അതേസമയംതന്നെ ഭൂമിയുടെ മറ്റേതെങ്കിലും കോണിലിരുന്ന് ജീവിതം ആഘോഷമാക്കുകയായിരിക്കാം നമ്മൾ, പോരാത്തതിന് ആ ആഘോഷത്തിന്റെ നിമിഷങ്ങൾ വാട്സ്ആപ്പ് സ്റ്റാറ്റസും ഇട്ടിട്ടുണ്ടായിരിക്കാം . എന്തിന് നമുക്കീ വിരുദ്ധ മുഖങ്ങൾ. ഇല്ലാത്ത ദുഃഖം വാക്കുകളിലൂടെ പ്രകടിപ്പിച്ച് ഒരു ഫോർമാലിറ്റി കാണിക്കേണ്ട കാര്യമുണ്ടോ, ബാധിക്കപ്പെട്ടവരെ വീണ്ടും വീണ്ടും കുത്തിനോവിക്കാതെ അവരുടേതായ ലോകത്ത് തൽക്കാലം വിട്ടുകൂടെ. ഇന്ന് അവരുടെ മനസ്സിൽ എന്തായിരിക്കും എന്ന് വെറുതെ ഒന്ന് ചിന്തിച്ചു നോക്കൂ, നാളെ നമുക്കുവേണ്ടി അവരും ഇതുപോലെ ചിന്തിക്കേണ്ടതല്ലേ. ഇനി ശരിക്കും ദുഃഖം ഉണ്ടെങ്കിൽ, പറ്റിയാൽ നേരിട്ട്കണ്ട് കൂടെയൊന്നിരിക്കൂ, അപ്പോൾപോലും മരിച്ചുപോയ ആളെപ്പറ്റി ഒന്നും പറയാതിരിക്കുന്നതായിരിക്കും ഉചിതം, കാരണം - മരിച്ചുപോയവർക്ക് ഇനി വേദനിക്കില്ലല്ലോ , അവരെപ്പറ്റി ഓർക്കുംതോറും ജീവിച്ചിരിക്കുന്നവർക്കല്ലേ നീറൂ. 
ബാധിക്കപ്പെട്ടവരുടെ ലോകംമാത്രമേ താത്കാലികമായി നിശ്ചലമാകുന്നുള്ളു, മറ്റുള്ളവരുടേത് പതിവുപോലെ ഒഴുകും. 
 നമ്മുടെ ആഘോഷങ്ങളെല്ലാം വേണ്ടാന്ന് വയ്ക്കണമെന്നല്ല, പക്ഷേ പ്രവൃത്തികൾ അവസരോചിതമായിരിക്കണമെന്ന്മാത്രം, എന്തെന്നാൽ നമ്മുടെ ഇടനാഴികളിലും മരണം കാത്ത്നിൽപ്പുണ്ട് - എപ്പോ വേണമെങ്കിലും കതകുതുറന്ന് അത് അകത്തുവന്നേക്കാം..

വർഷങ്ങൾക്കുശേഷം

റോഡിന്റെ രണ്ടുസൈഡിലും നിറയെ വണ്ടികൾ. പലകാലങ്ങളിൽ ഒരേ സ്കൂളിൽ പഠിച്ച ഒരുപാടുപേർ വീണ്ടും ഒത്തുകൂടിയിരിക്കുന്നു . ഏത് വർഷം ആയിരുന്നു, ഓ ആരുടെ ബാച്ച് ആയിരുന്നു, അങ്ങനെയങ്ങനെ പരസ്പരം ചോദ്യമെറിഞ്ഞ്, പിന്നെയും മനസ്സിലായില്ലെങ്കിൽ ഞാൻ ബാച്ച് നമ്പർ 18, ഞാൻ 16 എന്നിങ്ങനെ പരസ്പരം പരിചയപ്പെടൽ. പിന്നെ റോൾനമ്പറാവും താരം. ഞങ്ങടെ സ്കൂളിൽ ഒരാൾക്ക് ഒരിക്കൽ കിട്ടിയ റോൾനമ്പർ പിന്നെയൊരാൾക്ക് കിട്ടില്ല, അതൊരു പെർമനെന്റ് ഐഡന്റിറ്റിയാണ്. എന്റെ റോൾ നമ്പർ 20 എന്ന് പറഞ്ഞ ആളെ എല്ലാരും അത്ഭുദത്തോടെ നോക്കി. വെറും ഇരുപത്? എന്ന് സംശയത്തോടെ ചോദ്യമെറിഞ്ഞു. അതേ, സ്കൂളിലെ ആദ്യത്തെ ബാച്ചാണ് ഞാൻ എന്ന് പുള്ളി അഭിമാനത്തോടെ പറഞ്ഞു. എൺപത്പേരുണ്ട് ഒരു ബാച്ചിൽ. 1600 എന്ന എന്റെ റോൾനമ്പർ പതിനെട്ടാം ബാച്ചിൽ കറക്റ്റുതന്നെയാണോ എന്ന് മനസ്സ് കണക്കുകൂട്ടി. ജയിൽപ്പുള്ളികളുടെപോലെ 1522, 2056 അങ്ങനെ പല നമ്പറുകാരേയും കണ്ടു. എല്ലാവരും ഒരേ തൂവൽപക്ഷികൾ, ഒരേ ബോർഡിങ്സ്കൂളിൽ ഒരേപോലത്തെ ജീവിതവും സന്തോഷങ്ങളും സങ്കടങ്ങളും അനുഭവിച്ചവർ. അതൊരു പ്രത്യേകതരം ബോണ്ടാണ്. ഒന്നാമത്തെ ബാച്ചിലെ ഒരു ചേച്ചിയും എന്നെ പഠിപ്പിച്ച ഒരു ടീച്ചറും ഒരുമിച്ചുനിൽക്കുന്നത്കണ്ടിട്ട് രണ്ടുപേർക്കും ഏകദേശം ഒരേ പ്രായമൊക്കെ തോന്നുന്നു. റോഡിലൂടെ സ്കൂട്ടറും കാറും സൈക്കിളുമൊക്കെ തലങ്ങും വിലങ്ങും ഓടുന്നു. ഒരേ റോഡിലോടുന്ന അവയെല്ലാം പലതരം, അവ ഞങ്ങളെത്തന്നെ പ്രതിനിധാനം ചെയ്യുന്നപോലെ. ഒരേ സ്കൂളീന്നു പഠിച്ചിറങ്ങിയ എല്ലാവരും എന്തെല്ലാം രീതിയിലാണ് ജീവിതത്തിൽ എത്തിനിൽക്കുന്നത്. ഒരുമയിലും വൈവിധ്യം, വൈവിധ്യത്തിലും ഒരുമ. ഇന്നൊരുമിച്ചത് പക്ഷേ പഴയപോലെയൊരു ഗെറ്റ്ടുഗതറിനല്ല, ഒരു കടപ്പാട് തീർക്കാൻ - ആത്മാവ് കുറേമുന്നേ വിട്ടുപോയ ഞങ്ങളുടെ ടീച്ചറിന്റെ ശരീരം ചിതയിലെരിയുന്നതിന് സാക്ഷികളാവാൻ, ഏതൊക്കെയോ നിമിഷങ്ങളിൽ ഞങ്ങൾക്കുതന്ന സ്നേഹം ഒരു ഉത്തരവാദിത്തമായി കരുതി അന്ത്യകർമ്മത്തിന് കൂട്ടാവാൻ. 

ടീച്ചർ നട്ടുനനച്ച ചെടികൾക്ക് ചേർന്നുനിന്ന് പലരും അങ്ങോട്ടുമിങ്ങോട്ടും പലതും സംസാരിക്കുന്നു, അതിൽ എല്ലാ ലോകകാര്യങ്ങളും പെടും. ചിലർ പറമ്പിലൊക്കെ നടന്ന് മനസ്സുകൊണ്ട് അളവൊക്കെ എടുക്കുന്നുണ്ട്. അകത്ത് കണ്ണടച്ചുകിടക്കുന്ന ടീച്ചറിന്റെ രൂപം പിന്നെയും കുറേ മാറിയപോലെ. ഒരുവട്ടമേ നോക്കൂ എന്നുകരുതി നോക്കി, പാതിയെ നോക്കിയുള്ളു. ആൾക്കൂട്ടത്തിലൂടെ തിരികെനടന്ന് കൂട്ടുകാരുടെ അടുത്തെത്തി. പിന്നെയും പല വിഷയങ്ങൾ സംസാരിച്ചു. ചുറ്റും എല്ലാവരെയും കണ്ടും കേട്ടും നടക്കുന്ന ടീച്ചറിന്റെ ആത്മാവ് എന്തെല്ലാം ഓർക്കുന്നുണ്ടാവും. ഇവന് പണ്ടേ ഇത്തിരി സംസാരം കൂടുതലാ എന്ന് കരുതിക്കാണും. 
കൂടെ ജോലിചെയ്ത മറ്റ് ടീച്ചർമാരെയൊക്കെ കണ്ട് കണ്ണുനിറഞ്ഞുംകാണും. ആത്മാവിനു കണ്ണുനിറയുമോ, നിറയാതിരിക്കട്ടെ. 
പിന്നെയും കുറച്ചുനേരം കഴിഞ്ഞ്, മോഹിച്ചുപണിത വീടിന്റെ സിറ്റൗട്ടിൽ, വെറുമൊരു വാഴയിലയിൽ, പട്ടിൽപൊതിഞ്ഞ,ഇപ്പോൾ മുഖംമാത്രം കാണാവുന്ന തന്റെ ശരീരംനോക്കി 'മണ്ണിൽനിന്ന് മണ്ണിലേക്ക്' എന്ന് നെടുവീർപ്പിട്ടിട്ടുണ്ടാവാം. അതിനിടയിലുള്ള വളരെ ചെറിയ കാലത്തിൽ ജീവിച്ചതും അനുഭവിച്ചതുമായ എല്ലാം ആ മനസ്സിലൂടെ മിന്നിമാഞ്ഞിട്ടുണ്ടാവാം. ഒരുപക്ഷേ ഇപ്പോൾ ടീച്ചർ പരമമായ യോഗനിദ്രയിലാവാം - ഇൻ എ സ്റ്റേറ്റ് ഓഫ് എക്സ്ട്രീം ഇന്നർ പീസ്. 
പ്രാർത്ഥിച്ച് അവസാനമായൊരു പൂവിടാൻ തിരക്കുകൂട്ടുന്ന ആളുകളെക്കണ്ട് ചിരിക്കുന്നുണ്ടാവുമോ. പൂജാരി പറയുന്ന കിഴക്കിനും വടക്കിനുമൊക്കെ ഇനി ഇത്ര പ്രാധാന്യം കൊടുക്കണോയെന്ന് ചിന്തിക്കുന്നുണ്ടാവും അല്ലേ. മരിച്ചുകഴിഞ്ഞാൽ പിന്നെന്ത് ദിക്കും സമയവും. അതുകൊണ്ടല്ലേ "കാണാനാരെങ്കിലുമുണ്ടോ" എന്ന് ചോദിച്ച് മുഖം മറയ്ക്കാൻ തുടങ്ങിയപ്പോൾ നിസ്സംഗമായ ഭാവത്തോടെ കിടന്നത്. ചിതയ്ക്ക് വലംവച്ച് മക്കളും ബന്ധുക്കളും ദർഭ അഗ്നിയിലേക്കേറിഞ്ഞ് തിരിയാൻ തുടങ്ങിയപ്പോൾ കാരണവർ പറഞ്ഞു - "തിരിഞ്ഞുനോക്കാതെ പൊയ്ക്കോ" എന്ന്. അതുതന്നെയല്ലേ ഇപ്പൊ ടീച്ചറും കരുതുന്നത് -"ഞാനും തിരിഞ്ഞുനോക്കാതെ പോയേക്കാം " എന്ന്. വാച്ചിൽനോക്കി തിരിഞ്ഞുനടന്നവരോടും തീ കൊളുത്തുമ്പോൾപോലും നിർത്താതെ ഫോൺബെല്ലടിച്ചവരോടും ഇപ്പോ പറയുന്നുണ്ടാവും അല്ലേ - " നിങ്ങൾ പൊയ്ക്കോ മക്കളേ, സമയം തീരെ കുറവല്ലേ", "എനിക്കിനി നിങ്ങളെപ്പോലെയല്ലല്ലോ,അനന്തമായി, സ്വൈര്യമായി ഒന്ന് വിശ്രമിക്കാമല്ലോ, പിന്നെ എനിക്കുമുന്നേപോയ കൂട്ടുകാരുടെയൊപ്പം ഇഷ്ടംപോലെ സൊറപറഞ്ഞിരിക്കാമല്ലോ " എന്ന്. 

ജൂനിയറും സീനിയറും ബാച്ച്മേറ്റുമെല്ലാം വന്നു, കണ്ടു, ബന്ധങ്ങൾ പുതുക്കി, യാത്രയായി, ഓർമകളിലേക്ക് ടീച്ചറും.ടീച്ചറിനോട് ഇനി യാത്രപറയാൻ പറ്റാത്തതുകൊണ്ട് ടീച്ചറിന്റെ സ്വന്തം പുഷ്പയോട്, ഞങ്ങളുടെ പുഷ്പയാന്റിയോട് പറഞ്ഞു. അവർ ടീച്ചറിന്റെ വീട്ടിലെ സഹായിയാണ്, പക്ഷേ സ്വന്തം കൂടപ്പിറപ്പാണോയെന്ന് തോന്നുന്നത്ര അടുപ്പത്തിലാണ് ടീച്ചർ അവരെയും പരിഗണിച്ചത്. ആന്റിയുടെ കൈകളിൽ മുറുക്കെ പിടിച്ച് കുറച്ചുനേരം നിന്നു. ആന്റി ഉള്ളാലെ വിറക്കുകയാണ് , വിഷമിച്ച് കൈ വിടുവിച്ച് ഞാൻ നടന്നു. ഞങ്ങൾക്ക് വീണ്ടും ഞങ്ങളുടെ ലോകം - തിരക്ക്,ടെൻഷൻസ്, പാട്ട്, സിനിമ , ആഘോഷം. ചിതയെരിഞ്ഞമണ്ണിൽ ഇനി ദിവസങ്ങൾക്കുശേഷം ഒരു മുളപൊട്ടും, മറ്റാരെങ്കിലും അതിന് വെള്ളം കൊടുക്കും,വർഷങ്ങൾക്കുശേഷം അതൊരു മരമാവും. ആ മരം ടീച്ചറിനെപ്പോലെ മറ്റുള്ളവരെ തണൽകൊണ്ട് തലോടും, കാറ്റത്ത് ടീച്ചറിനെപ്പോലെ ചിരിക്കും. 

Monday, 3 February 2025

ടീച്ചർ

ദഹ്യമാനാ സുതീവ്രേണാ നീചാ പരയശോ അഗ്നിനാ അശക്താസ് തത്പദം ഗന്ധും തതോ നിന്താം പ്രകുർവതെ - അന്യരുടെ യശസ്സാകുന്ന അഗ്നിയിൽ നീചന്മാർ ദഹിച്ചുപോകുന്നു, കഴിവുകുറഞ്ഞവർ മഹാന്മാരുടെ പദവിയിലെത്താനുള്ള സാമർഥ്യക്കുറവുകൊണ്ട് അവരെ നിന്ദിക്കുന്നു, അന്യരുടെ യശസ്സിൽ ഈർഷ്യ കാണിക്കാതെ സ്വയം ഉയരനാണ് പരിശ്രമിക്കേണ്ടത് - ചാണക്യനീതിദർപ്പണം. 
എട്ടാം ക്ലാസ്സിൽ വലിയൊരു സദസ്സിനുമുന്നിൽ 'ഇന്നത്തെ ചിന്താവിഷയം ' എന്നുപറഞ്ഞ് മേല്പറഞ്ഞ വരികളും അർത്ഥവും പറയാൻ എനിക്ക് ഊർജ്ജമായ ടീച്ചർ. ഇന്നും ആ വരികൾ ഞാൻ മറക്കാതിരിക്കണമെങ്കിൽ അതിനുവേണ്ടി എന്നെ പ്രാപ്തനാക്കിയ ടീച്ചർ.നവോദയായിൽ ബോർഡിങ്‌സ്കൂളിൽ ചേർന്നപ്പോൾ സങ്കടം കടലായൊഴുകിയ പലഘട്ടത്തിലും താങ്ങായിനിന്ന ടീച്ചർ. അമ്മയുടെ ബന്ധുവെങ്കിലും ആ പരിഗണന പരിധിയിൽക്കവിഞ്ഞ് കാണിക്കാതിരുന്ന ടീച്ചർ. ചില ഉച്ചകളിൽ ഒന്നാന്തരം ചോറും മീൻവറുത്തതും തന്ന ടീച്ചർ. ടീച്ചർപഠിപ്പിച്ച മറ്റെല്ലാ കുട്ടികളെയുംപോലെ ആരുമാരും കുറ്റംപറയില്ല എന്ന് എനിക്കുമുറപ്പുള്ള ടീച്ചർ. ഓർമ്മകളിൽ സ്നേഹത്തിന്റെയും നന്മയുടെയും രൂപം, ഇന്നലെ ആ ആശുപത്രിക്കിടക്കയിൽ കാണുന്നതുവരെ.

തിരിച്ചറിയാനാവാത്തവിധം മാറിയ ആ രൂപം, ആരോടും മറുപടിപറയാനാകാതെ, അബോധമെന്നു തോന്നുന്ന ഏതോ അവസ്ഥയിൽ, വേദനകൾസഹിച്ച്, അസ്സഹനീയമായ കാഴ്ച. എന്തിന് ഞാൻ കാണാൻ പോയി മനസ്സിലെ ദൈവംപോലെയുള്ള രൂപത്തിന് ക്ഷതമേൽപ്പിക്കാൻ. കണ്ണുതുറന്നൊന്ന് നോക്കിയതുപോലുമില്ല, കൈപിടിച്ചിട്ട് അറിഞ്ഞതുമില്ല, എന്തിന് ഞാൻ പോയി. എന്തുചെയ്യണമെന്നറിയാതെ കണ്ണുനിറഞ്ഞുനിന്നിട്ടും തിരിച്ചറിഞ്ഞില്ലല്ലോ എന്നെ. അതോ അറിഞ്ഞതായിഭാവിച്ച് വേദനിപ്പിക്കണ്ട എന്ന് കരുതിയിട്ടോ. 

ഇരുപത്തിനാല് വർഷങ്ങൾക്കുമുൻപ് ചേട്ടന്റെ സ്കൂൾ കാണാൻ പോയപ്പോഴാണ് ആദ്യമായി ഞാൻ ടീച്ചറിനെ കണ്ടത്. പിന്നീട് അതേ സ്കൂളിൽ അവർ എനിക്കും ടീച്ചറായി, ഒരു കെയർടേക്കറായി. അന്ന് ആദ്യമായി കണ്ടപ്പോൾ ഉണ്ടായ അതേ വാത്സല്യത്തോടെ ആറുമാസംമുമ്പും കണ്ടു, വയ്യ എന്നറിഞ്ഞ് കാണാൻ ചെന്നപ്പോൾ. പക്ഷേ അന്നും അറിഞ്ഞില്ലല്ലോ, ഈയൊരവസ്ഥയിൽ കാണേണ്ടിവരുമെന്ന്. ഇന്നലെ ഞാൻ കണ്ട രൂപത്തെ കാണാൻ ഇനിയെനിക്ക് ത്രാണിയില്ല ടീച്ചറേ. ആ മുറിയിൽനിന്നിറങ്ങുമ്പോൾ യാഥാർഥ്യം വല്ലാതെവന്ന് പൊതിയുന്നപോലെ തോന്നി. കയ്പ്പുള്ള സത്യങ്ങൾ, വയസ്സാകുംതോറും ആദ്യമേ ബോധ്യംവരുന്നു. ഇനി ആ പഴയ വാത്സല്യത്തോടെ ഞങ്ങളെ ഒന്നൂടെ നോക്കുകില്ലേ ടീച്ചറേ. ഇനിയെനിക്ക് വാക്കുകളില്ല ടീച്ചറേ. എഴുതാൻവേണ്ടി എഴുതുകയാണോ, അല്ല, പിന്നീടൊരിക്കൽ എന്റെ കുഞ്ഞ് അറിയട്ടെ ടീച്ചറേ അവളുടെ അച്ഛൻ സ്നേഹിച്ച, അച്ഛനെ സ്നേഹിച്ച മനുഷ്യരെപ്പറ്റി. 

പിൻകുറിപ്പ് : ടീച്ചറിനെ ഇനിയും വേദന തീറ്റിക്കരുതേ എന്ന് പ്രാർത്ഥിച്ച് ഇതെഴുതിയത് 03/02/25. ടീച്ചർ മരിച്ചത് 04/02/25.