Friday, 21 February 2025

ഒപ്പ്

കയ്യൊപ്പിട്ടുപഠിച്ച കാലം ഓർമ്മയുണ്ടോ? കൊള്ളാവുന്ന ഒരു കയ്യൊപ്പ് കിട്ടാൻ നമ്മുടെ പേരിന്റെ സ്പെല്ലിങ്ങിന്റെ ആദ്യത്തെ അക്ഷരംവച്ച് എന്തൊക്കെ അഭ്യാസങ്ങൾ കാണിച്ചുനോക്കിയല്ലേ. പേരിന്റെ ചില ഭാഗങ്ങളിൽ സ്റ്റാർ വരച്ചും ലൗ ചിഹ്നം വരച്ചുമൊക്കെ എത്ര പാടുപെട്ടു ഇന്നത്തെ ഒരു ഒപ്പിലേക്കെത്താൻ. എന്റെ ഓർമ്മ ശരിയാണെങ്കിൽ പത്താം ക്ലാസ്സിലാണ് സീരിയസായിട്ട് ഒപ്പിട്ട് പ്രാക്റ്റീസ് ചെയ്യുന്നത്. ദൂരേന്നുകണ്ടാൽ ഒരു ചിത്രംപോലെ തോന്നുന്ന തരത്തിൽ ഒരു പേപ്പർ നിറയെ ഒപ്പിട്ടതൊക്കെ മിന്നിമായുന്നു. 
സ്വന്തം ഒപ്പ് കൂട്ടുകാരന്റെ/കൂട്ടുകാരിയുടെ ഒപ്പിനെക്കാൾ മികച്ചുനിൽക്കണമെന്നുമാത്രമേ അന്ന് ചിലപ്പോ തോന്നിയിട്ടുണ്ടാവൂ. 

ഇത്രയും വർഷങ്ങൾക്ക് ശേഷം ഒപ്പിലേക്ക് നോക്കുമ്പോളാണ് അത് എത്രമാത്രം മാറിപ്പോയിരിക്കുന്നു എന്ന് തോന്നുന്നത്. പ്രായംകൂടി അവിടെയുമിവിടെയുമൊക്കെ ചില എക്സ്ട്രാ വളവും കൂനുമൊക്കെ വന്നുകൂടിയിട്ടുണ്ട്. ഹഹാ, ഒപ്പ് ദാ എന്നെയുംനോക്കി അതുതന്നെ പറയുന്നു. സൗന്ദര്യമുള്ള കയ്യക്ഷരം, ഭംഗിയുള്ള ഒപ്പ്, അടുക്കും ചിട്ടയും, ഇതൊക്കെ കൂടെ കൂടണേൽ, കൂടിയാലും നിലനിൽക്കണേൽ,ഭാഗ്യം കൂടെത്തന്നെ വേണം. ഇതൊന്നുമില്ലെങ്കിലും സ്നേഹമുള്ള മനസ്സുണ്ടേൽ വല്ലപ്പോഴുമെങ്കിലും ആരെങ്കിലുമൊക്കെ നമ്മളെ ഓർക്കും. കയ്യക്ഷരം മോശമായതിന് സ്ഥിരം വഴക്കുകേട്ടിരുന്ന, മനസ്സുകൊണ്ട് സ്വർണമായിരുന്ന, ഇന്ന് ഈ ലോകത്ത് കൂടെയില്ലാത്ത, എന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ ഓർത്തുപോകുന്നു. 

എന്ന് സ്നേഹത്തോടെ 
ഞാൻ 
ഒപ്പ് 

Friday, 14 February 2025

മലയാളം

നമ്മുടെ മലയാളം അത്രയ്ക്ക് മോശപ്പെട്ട ഭാഷയാണോ? എല്ലാവരുടെയും ഇംഗ്ലീഷിനുപുറകെയുള്ള ഓട്ടം കാണുമ്പോൾ അങ്ങനെ തോന്നുന്നു. 
ഇന്ന് നാൽപതിനുമുകളിൽ പ്രായമുള്ള ഒരു അമ്മ, എന്നുവച്ചാൽ നമ്മുടെ നാട്ടിൽ എൺപതുകളിൽ ജനിച്ച ആൾ, അങ്ങനെ ഒരാൾപോലും സ്വന്തം കുഞ്ഞിനോട് സംസാരിക്കുന്നത് ഇംഗ്ലീഷിൽമാത്രം, തമ്മിൽതമ്മിൽ ഫോൺവഴി കൈമാറുന്ന വിവരങ്ങൾ മംഗ്ലീഷിൽ, ഇങ്ങനെപോയാൽ ഒരു പതിനഞ്ചുകൊല്ലത്തിനപ്പുറം മലയാളത്തിന് ചരമഗീതം.
മുൻപൊക്കെ സ്റ്റാറ്റസ് കാണിക്കാൻ പൊതുസ്ഥലങ്ങളിൽ ആളുകൾ ഇംഗ്ലീഷ് ഉപയോഗിച്ചിരുന്നു. ഇന്നിപ്പോ അറിയാതെപോലും മലയാളം പറയാതിരിക്കാൻ വീടുകളിൽപോലും ഇംഗ്ലീഷ്മാത്രം. എന്റെ വളരെ വലിയ സംശയങ്ങളിലൊന്ന് ഇതാണ് - മലയാളത്തിന് മാർക്ക്‌ കുറഞ്ഞാലും ഇംഗ്ലീഷിന് നൂറും ഉണ്ടല്ലോ എന്നോർത്ത് എന്തിന് നമ്മൾ അഭിമാനിക്കുന്നു. സ്കൂളിൽ മലയാളം പറഞ്ഞതിന് പിഴയടപ്പിക്കുന്നതിന് ഉത്തരവാദികൾ സ്കൂൾ അധികൃതരോ അതോ അതുകണ്ട് ആ സ്കൂളിനെ ബഹുമാനിക്കുന്ന നമ്മളോ? നമ്മുടെ കുഞ്ഞുങ്ങളെല്ലാം വളരേണ്ടത് ഇവിടെത്തന്നെയല്ലേ, അതോ അവരെല്ലാം നാടുകടന്ന് അമേരിക്കയെന്ന സങ്കൽപ്പസ്വർഗ്ഗരാജ്യത്തിൽ എത്തണമെന്നാണോ നമ്മൾ ശരിക്കും ആഗ്രഹിക്കുന്നത്. ഇംഗ്ലീഷിൽ അമിതസ്നേഹം കാണിക്കുമ്പോൾ വിദേശത്തെ രീതിയും ശീലങ്ങളുമല്ലേ കുഞ്ഞുങ്ങൾക്ക് വശപ്പെടൂ, അങ്ങനെ അവിടെയുമല്ല ഇവിടെയുമില്ല എന്ന അവസ്ഥയിൽ അവരെ നമ്മൾ കൊണ്ടെത്തിക്കുകയല്ലേ? അവരുടെ സ്വപ്നങ്ങളിൽ ഇന്ത്യ വിദൂരമായിപ്പോലും കടന്നുവരുമോ? കാർട്ടൂൺ കഥാപാത്രങ്ങളായ നർനിയായും എൽസയും വിഹരിക്കുന്ന മഞ്ഞുമൂടിയ വിദേശനാടിന്റെ സ്പന്ദനമല്ലേ കുഞ്ഞുങ്ങൾക്ക് എപ്പോഴും സ്വന്തമെന്ന് അനുഭവപ്പെടൂ. അവർ നമ്മളെ തനിച്ചാക്കി നാടുവിട്ടില്ലെങ്കിലല്ലേ നമ്മൾ അത്ഭുദപ്പെടേണ്ടതുള്ളു?

ഒരു ഭാഷ ഇല്ലാതാകുന്നതോടെ ഒപ്പം ഇല്ലാതെയാകുന്നത് അതിനോടുചേർന്നുപോകുന്ന ശീലങ്ങൾകൂടിയാണ്. ഇംഗ്ലീഷിൽ ചിരിച്ച്, ഇംഗ്ലീഷിൽ വളരുമ്പോൾ നമുക്ക് നഷ്ടമാകുന്നത് ബന്ധങ്ങളിലെ മൃദുത്വംകൂടിയാണ്. നമ്മളൊക്കെ കൂടുതൽ ഫോർമൽ ആയിപ്പോകുന്നപോലെ. മനസ്സുനിറഞ്ഞൊന്ന് സ്നേഹിക്കണമെങ്കിലോ അരിശംതീരുന്നപോലെയൊന്ന് തെറിപറയണമെങ്കിലോ നമ്മുടെ ഭാഷയോളം വരുമോ മറ്റേതുഭാഷയും. മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്നു പെറ്റമ്മ തൻഭാഷതാൻ. ഈ എഴുതിയതുപോലും വായിക്കാനറിയാത്ത മലയാളികളായ കൂട്ടുകാരെയും, ഇനിവരുംകാലത്ത് ഇത് ഏത് ഭാഷയെന്ന് ചോദിക്കാൻപോകുന്ന കുഞ്ഞുങ്ങളെയും ഓർത്ത് എന്റെ, നമ്മുടെ സ്വന്തം ഭാഷയോടൊപ്പം ഞാനും നമിക്കുന്നു. 

പിൻകുറിപ്പ് : ഭാവിയിൽ എന്റെ കുഞ്ഞ് ഇത് കാണുമ്പോൾ ഓർക്കും - അച്ഛൻ എന്ത് തേങ്ങയാണ് ഈ എഴുതിവച്ചേക്കുന്നതെന്ന്, ഇതിപ്പോ ഡീക്കോഡ് ചെയ്യണേൽ എന്ത്ചെയ്യുമെന്ന്. ഇന്നിപ്പോ പല വാക്കുകൾ മനസ്സിലാക്കാൻ ഗൂഗിളിൽ ഇംഗ്ലീഷ് ടു മലയാളം ട്രാൻസ്‌ലേറ്റർ ഉപയോഗിക്കുന്നപോലെ അന്ന് മലയാളം ടു ഇംഗ്ലീഷ് ട്രാൻസ്‌ലേറ്റർ ഉപയോഗിക്കുമാരിക്കും. 

ബഹുമാനം

ബഹുമാനം പിടിച്ചുവാങ്ങാൻ നോക്കിയിട്ടുണ്ടോ. 
തീപ്പെട്ടിക്കൊള്ളികൊണ്ട് റൂം അളക്കാൻ സീനിയർ പറഞ്ഞപ്പോ വിനയത്തോടെ അനുസരിച്ചു, അടുത്ത കൊല്ലം വേറെ ആരെയെങ്കിലുംകൊണ്ട് ഇതുതന്നെ ചെയ്യിക്കണമെന്ന തീരുമാനത്തോടെ. 
കണ്ടാൽ തണ്ടരെന്നു തോന്നുന്ന, എന്നാൽ ലോലഹൃദയരായ ജൂനിയർസിനെ തിരഞ്ഞുപിടിച്ച് വായുവിൽ ഇരുത്തിയും, ഇല്ലാത്ത ബൈക്ക് ഓടിപ്പിച്ചും കണ്ടെത്തിയ അല്പത്തരമായ സന്തോഷത്തെ ഓർക്കുമ്പോൾ ഇപ്പോൾ ലജ്ജ. അവരിൽ ആരെങ്കിലും കൈവീശി ഒന്ന് ഓങ്ങി അടിച്ചിരുന്നേൽ ചിലപ്പോ അന്നേ തീർന്നേനെ അന്നുവരെയുള്ള മുഴുവൻ അഹങ്കാരവും. ഒരിക്കൽ വാശികേറി "മര്യാദയ്ക്ക് അനുസരിച്ചില്ലേൽ " എന്ന് ഒരുത്തനോട് പറഞ്ഞതും അവന്റെ മറുപടി വന്നു "ഇല്ലെങ്കിലും നിങ്ങൾക്ക് എന്നെ ഒന്നും ചെയ്യാൻ പറ്റില്ല ". ഒരു നിമിഷത്തിൽ സ്തബ്ധനായെങ്കിലും ഒന്ന് ആലോചിച്ച് അപ്പോൾത്തന്നെ അവനോട് സമ്മതിക്കേണ്ടിവന്നു "നീ പറഞ്ഞത് ശരിയാണ് ". ഇളിഭ്യനായെങ്കിലും സത്യം സമ്മതിച്ചുകൊടുക്കാൻ കാണിച്ച ആർജ്ജവത്തെ ഓർക്കുമ്പോൾ ഇന്ന് കുറച്ച് അഭിമാനമൊക്കെ തോന്നുന്നു. പലർക്കും ഇല്ലാത്തത് അതാണല്ലോ, തെറ്റ് സമ്മതിക്കാനുള്ള മനസ്സ്. അന്ന് അവൻ പഠിപ്പിച്ചു, പിടിച്ചുവാങ്ങാൻ ശ്രമിക്കുംതോറും അകന്നുപോകുന്നതാണ് ബഹുമാനം..

Tuesday, 4 February 2025

എങ്ങിനെ അഭിമുഖീകരിക്കും

എന്താണ് ശരി, എന്താണ് തെറ്റെന്ന് തിരിച്ചറിയാൻ പറ്റാത്തതിൽ ഏറ്റവും വലിയ ഉദാഹരണമാണ് മരണം. എന്ത് ചെയ്യാം, എന്ത് ചെയ്യരുത് എന്ന അതിർവരമ്പുകൾക്ക് പല മാനങ്ങൾ കൈവരിക്കും ഒരു മരണസമയത്ത്. മരിച്ചത് എന്റെ ആരോ ആണെങ്കിൽ ഞാൻ എന്താവും ആഗ്രഹിക്കുന്നത് - ചുറ്റുമുള്ള എല്ലാത്തിൽനിന്നുമുള്ള സമാധാനം , അതോ എല്ലാവരുടെയും ആശ്വാസവാക്കുകളോ. സ്വന്തക്കാരുടെ മരണത്തെ ഒരിക്കലെങ്കിലും അഭിമുഖീകരിച്ചവർക്ക്മാത്രമേ ആശ്വാസവാക്കുകളുടെ അതിപ്രസരത്തിന്റെ കുത്തിനോവിക്കൽ മനസ്സിലാവു. കൂട്ടുകാരന്റെ അല്ലെങ്കിൽ കൂട്ടുകാരിയുടെ ആരെങ്കിലും മരിക്കുമ്പോൾ ദുഃഖം നിറഞ്ഞ മെസ്സേജുകൾ കൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ നിറച്ചിട്ട് അതേസമയംതന്നെ ഭൂമിയുടെ മറ്റേതെങ്കിലും കോണിലിരുന്ന് ജീവിതം ആഘോഷമാക്കുകയായിരിക്കാം നമ്മൾ, പോരാത്തതിന് ആ ആഘോഷത്തിന്റെ നിമിഷങ്ങൾ വാട്സ്ആപ്പ് സ്റ്റാറ്റസും ഇട്ടിട്ടുണ്ടായിരിക്കാം . എന്തിന് നമുക്കീ വിരുദ്ധ മുഖങ്ങൾ. ഇല്ലാത്ത ദുഃഖം വാക്കുകളിലൂടെ പ്രകടിപ്പിച്ച് ഒരു ഫോർമാലിറ്റി കാണിക്കേണ്ട കാര്യമുണ്ടോ, ബാധിക്കപ്പെട്ടവരെ വീണ്ടും വീണ്ടും കുത്തിനോവിക്കാതെ അവരുടേതായ ലോകത്ത് തൽക്കാലം വിട്ടുകൂടെ. ഇന്ന് അവരുടെ മനസ്സിൽ എന്തായിരിക്കും എന്ന് വെറുതെ ഒന്ന് ചിന്തിച്ചു നോക്കൂ, നാളെ നമുക്കുവേണ്ടി അവരും ഇതുപോലെ ചിന്തിക്കേണ്ടതല്ലേ. ഇനി ശരിക്കും ദുഃഖം ഉണ്ടെങ്കിൽ, പറ്റിയാൽ നേരിട്ട്കണ്ട് കൂടെയൊന്നിരിക്കൂ, അപ്പോൾപോലും മരിച്ചുപോയ ആളെപ്പറ്റി ഒന്നും പറയാതിരിക്കുന്നതായിരിക്കും ഉചിതം, കാരണം - മരിച്ചുപോയവർക്ക് ഇനി വേദനിക്കില്ലല്ലോ , അവരെപ്പറ്റി ഓർക്കുംതോറും ജീവിച്ചിരിക്കുന്നവർക്കല്ലേ നീറൂ. 
ബാധിക്കപ്പെട്ടവരുടെ ലോകംമാത്രമേ താത്കാലികമായി നിശ്ചലമാകുന്നുള്ളു, മറ്റുള്ളവരുടേത് പതിവുപോലെ ഒഴുകും. 
 നമ്മുടെ ആഘോഷങ്ങളെല്ലാം വേണ്ടാന്ന് വയ്ക്കണമെന്നല്ല, പക്ഷേ പ്രവൃത്തികൾ അവസരോചിതമായിരിക്കണമെന്ന്മാത്രം, എന്തെന്നാൽ നമ്മുടെ ഇടനാഴികളിലും മരണം കാത്ത്നിൽപ്പുണ്ട് - എപ്പോ വേണമെങ്കിലും കതകുതുറന്ന് അത് അകത്തുവന്നേക്കാം..

വർഷങ്ങൾക്കുശേഷം

റോഡിന്റെ രണ്ടുസൈഡിലും നിറയെ വണ്ടികൾ. പലകാലങ്ങളിൽ ഒരേ സ്കൂളിൽ പഠിച്ച ഒരുപാടുപേർ വീണ്ടും ഒത്തുകൂടിയിരിക്കുന്നു . ഏത് വർഷം ആയിരുന്നു, ഓ ആരുടെ ബാച്ച് ആയിരുന്നു, അങ്ങനെയങ്ങനെ പരസ്പരം ചോദ്യമെറിഞ്ഞ്, പിന്നെയും മനസ്സിലായില്ലെങ്കിൽ ഞാൻ ബാച്ച് നമ്പർ 18, ഞാൻ 16 എന്നിങ്ങനെ പരസ്പരം പരിചയപ്പെടൽ. പിന്നെ റോൾനമ്പറാവും താരം. ഞങ്ങടെ സ്കൂളിൽ ഒരാൾക്ക് ഒരിക്കൽ കിട്ടിയ റോൾനമ്പർ പിന്നെയൊരാൾക്ക് കിട്ടില്ല, അതൊരു പെർമനെന്റ് ഐഡന്റിറ്റിയാണ്. എന്റെ റോൾ നമ്പർ 20 എന്ന് പറഞ്ഞ ആളെ എല്ലാരും അത്ഭുദത്തോടെ നോക്കി. വെറും ഇരുപത്? എന്ന് സംശയത്തോടെ ചോദ്യമെറിഞ്ഞു. അതേ, സ്കൂളിലെ ആദ്യത്തെ ബാച്ചാണ് ഞാൻ എന്ന് പുള്ളി അഭിമാനത്തോടെ പറഞ്ഞു. എൺപത്പേരുണ്ട് ഒരു ബാച്ചിൽ. 1600 എന്ന എന്റെ റോൾനമ്പർ പതിനെട്ടാം ബാച്ചിൽ കറക്റ്റുതന്നെയാണോ എന്ന് മനസ്സ് കണക്കുകൂട്ടി. ജയിൽപ്പുള്ളികളുടെപോലെ 1522, 2056 അങ്ങനെ പല നമ്പറുകാരേയും കണ്ടു. എല്ലാവരും ഒരേ തൂവൽപക്ഷികൾ, ഒരേ ബോർഡിങ്സ്കൂളിൽ ഒരേപോലത്തെ ജീവിതവും സന്തോഷങ്ങളും സങ്കടങ്ങളും അനുഭവിച്ചവർ. അതൊരു പ്രത്യേകതരം ബോണ്ടാണ്. ഒന്നാമത്തെ ബാച്ചിലെ ഒരു ചേച്ചിയും എന്നെ പഠിപ്പിച്ച ഒരു ടീച്ചറും ഒരുമിച്ചുനിൽക്കുന്നത്കണ്ടിട്ട് രണ്ടുപേർക്കും ഏകദേശം ഒരേ പ്രായമൊക്കെ തോന്നുന്നു. റോഡിലൂടെ സ്കൂട്ടറും കാറും സൈക്കിളുമൊക്കെ തലങ്ങും വിലങ്ങും ഓടുന്നു. ഒരേ റോഡിലോടുന്ന അവയെല്ലാം പലതരം, അവ ഞങ്ങളെത്തന്നെ പ്രതിനിധാനം ചെയ്യുന്നപോലെ. ഒരേ സ്കൂളീന്നു പഠിച്ചിറങ്ങിയ എല്ലാവരും എന്തെല്ലാം രീതിയിലാണ് ജീവിതത്തിൽ എത്തിനിൽക്കുന്നത്. ഒരുമയിലും വൈവിധ്യം, വൈവിധ്യത്തിലും ഒരുമ. ഇന്നൊരുമിച്ചത് പക്ഷേ പഴയപോലെയൊരു ഗെറ്റ്ടുഗതറിനല്ല, ഒരു കടപ്പാട് തീർക്കാൻ - ആത്മാവ് കുറേമുന്നേ വിട്ടുപോയ ഞങ്ങളുടെ ടീച്ചറിന്റെ ശരീരം ചിതയിലെരിയുന്നതിന് സാക്ഷികളാവാൻ, ഏതൊക്കെയോ നിമിഷങ്ങളിൽ ഞങ്ങൾക്കുതന്ന സ്നേഹം ഒരു ഉത്തരവാദിത്തമായി കരുതി അന്ത്യകർമ്മത്തിന് കൂട്ടാവാൻ. 

ടീച്ചർ നട്ടുനനച്ച ചെടികൾക്ക് ചേർന്നുനിന്ന് പലരും അങ്ങോട്ടുമിങ്ങോട്ടും പലതും സംസാരിക്കുന്നു, അതിൽ എല്ലാ ലോകകാര്യങ്ങളും പെടും. ചിലർ പറമ്പിലൊക്കെ നടന്ന് മനസ്സുകൊണ്ട് അളവൊക്കെ എടുക്കുന്നുണ്ട്. അകത്ത് കണ്ണടച്ചുകിടക്കുന്ന ടീച്ചറിന്റെ രൂപം പിന്നെയും കുറേ മാറിയപോലെ. ഒരുവട്ടമേ നോക്കൂ എന്നുകരുതി നോക്കി, പാതിയെ നോക്കിയുള്ളു. ആൾക്കൂട്ടത്തിലൂടെ തിരികെനടന്ന് കൂട്ടുകാരുടെ അടുത്തെത്തി. പിന്നെയും പല വിഷയങ്ങൾ സംസാരിച്ചു. ചുറ്റും എല്ലാവരെയും കണ്ടും കേട്ടും നടക്കുന്ന ടീച്ചറിന്റെ ആത്മാവ് എന്തെല്ലാം ഓർക്കുന്നുണ്ടാവും. ഇവന് പണ്ടേ ഇത്തിരി സംസാരം കൂടുതലാ എന്ന് കരുതിക്കാണും. 
കൂടെ ജോലിചെയ്ത മറ്റ് ടീച്ചർമാരെയൊക്കെ കണ്ട് കണ്ണുനിറഞ്ഞുംകാണും. ആത്മാവിനു കണ്ണുനിറയുമോ, നിറയാതിരിക്കട്ടെ. 
പിന്നെയും കുറച്ചുനേരം കഴിഞ്ഞ്, മോഹിച്ചുപണിത വീടിന്റെ സിറ്റൗട്ടിൽ, വെറുമൊരു വാഴയിലയിൽ, പട്ടിൽപൊതിഞ്ഞ,ഇപ്പോൾ മുഖംമാത്രം കാണാവുന്ന തന്റെ ശരീരംനോക്കി 'മണ്ണിൽനിന്ന് മണ്ണിലേക്ക്' എന്ന് നെടുവീർപ്പിട്ടിട്ടുണ്ടാവാം. അതിനിടയിലുള്ള വളരെ ചെറിയ കാലത്തിൽ ജീവിച്ചതും അനുഭവിച്ചതുമായ എല്ലാം ആ മനസ്സിലൂടെ മിന്നിമാഞ്ഞിട്ടുണ്ടാവാം. ഒരുപക്ഷേ ഇപ്പോൾ ടീച്ചർ പരമമായ യോഗനിദ്രയിലാവാം - ഇൻ എ സ്റ്റേറ്റ് ഓഫ് എക്സ്ട്രീം ഇന്നർ പീസ്. 
പ്രാർത്ഥിച്ച് അവസാനമായൊരു പൂവിടാൻ തിരക്കുകൂട്ടുന്ന ആളുകളെക്കണ്ട് ചിരിക്കുന്നുണ്ടാവുമോ. പൂജാരി പറയുന്ന കിഴക്കിനും വടക്കിനുമൊക്കെ ഇനി ഇത്ര പ്രാധാന്യം കൊടുക്കണോയെന്ന് ചിന്തിക്കുന്നുണ്ടാവും അല്ലേ. മരിച്ചുകഴിഞ്ഞാൽ പിന്നെന്ത് ദിക്കും സമയവും. അതുകൊണ്ടല്ലേ "കാണാനാരെങ്കിലുമുണ്ടോ" എന്ന് ചോദിച്ച് മുഖം മറയ്ക്കാൻ തുടങ്ങിയപ്പോൾ നിസ്സംഗമായ ഭാവത്തോടെ കിടന്നത്. ചിതയ്ക്ക് വലംവച്ച് മക്കളും ബന്ധുക്കളും ദർഭ അഗ്നിയിലേക്കേറിഞ്ഞ് തിരിയാൻ തുടങ്ങിയപ്പോൾ കാരണവർ പറഞ്ഞു - "തിരിഞ്ഞുനോക്കാതെ പൊയ്ക്കോ" എന്ന്. അതുതന്നെയല്ലേ ഇപ്പൊ ടീച്ചറും കരുതുന്നത് -"ഞാനും തിരിഞ്ഞുനോക്കാതെ പോയേക്കാം " എന്ന്. വാച്ചിൽനോക്കി തിരിഞ്ഞുനടന്നവരോടും തീ കൊളുത്തുമ്പോൾപോലും നിർത്താതെ ഫോൺബെല്ലടിച്ചവരോടും ഇപ്പോ പറയുന്നുണ്ടാവും അല്ലേ - " നിങ്ങൾ പൊയ്ക്കോ മക്കളേ, സമയം തീരെ കുറവല്ലേ", "എനിക്കിനി നിങ്ങളെപ്പോലെയല്ലല്ലോ,അനന്തമായി, സ്വൈര്യമായി ഒന്ന് വിശ്രമിക്കാമല്ലോ, പിന്നെ എനിക്കുമുന്നേപോയ കൂട്ടുകാരുടെയൊപ്പം ഇഷ്ടംപോലെ സൊറപറഞ്ഞിരിക്കാമല്ലോ " എന്ന്. 

ജൂനിയറും സീനിയറും ബാച്ച്മേറ്റുമെല്ലാം വന്നു, കണ്ടു, ബന്ധങ്ങൾ പുതുക്കി, യാത്രയായി, ഓർമകളിലേക്ക് ടീച്ചറും.ടീച്ചറിനോട് ഇനി യാത്രപറയാൻ പറ്റാത്തതുകൊണ്ട് ടീച്ചറിന്റെ സ്വന്തം പുഷ്പയോട്, ഞങ്ങളുടെ പുഷ്പയാന്റിയോട് പറഞ്ഞു. അവർ ടീച്ചറിന്റെ വീട്ടിലെ സഹായിയാണ്, പക്ഷേ സ്വന്തം കൂടപ്പിറപ്പാണോയെന്ന് തോന്നുന്നത്ര അടുപ്പത്തിലാണ് ടീച്ചർ അവരെയും പരിഗണിച്ചത്. ആന്റിയുടെ കൈകളിൽ മുറുക്കെ പിടിച്ച് കുറച്ചുനേരം നിന്നു. ആന്റി ഉള്ളാലെ വിറക്കുകയാണ് , വിഷമിച്ച് കൈ വിടുവിച്ച് ഞാൻ നടന്നു. ഞങ്ങൾക്ക് വീണ്ടും ഞങ്ങളുടെ ലോകം - തിരക്ക്,ടെൻഷൻസ്, പാട്ട്, സിനിമ , ആഘോഷം. ചിതയെരിഞ്ഞമണ്ണിൽ ഇനി ദിവസങ്ങൾക്കുശേഷം ഒരു മുളപൊട്ടും, മറ്റാരെങ്കിലും അതിന് വെള്ളം കൊടുക്കും,വർഷങ്ങൾക്കുശേഷം അതൊരു മരമാവും. ആ മരം ടീച്ചറിനെപ്പോലെ മറ്റുള്ളവരെ തണൽകൊണ്ട് തലോടും, കാറ്റത്ത് ടീച്ചറിനെപ്പോലെ ചിരിക്കും. 

Monday, 3 February 2025

ടീച്ചർ

ദഹ്യമാനാ സുതീവ്രേണാ നീചാ പരയശോ അഗ്നിനാ അശക്താസ് തത്പദം ഗന്ധും തതോ നിന്താം പ്രകുർവതെ - അന്യരുടെ യശസ്സാകുന്ന അഗ്നിയിൽ നീചന്മാർ ദഹിച്ചുപോകുന്നു, കഴിവുകുറഞ്ഞവർ മഹാന്മാരുടെ പദവിയിലെത്താനുള്ള സാമർഥ്യക്കുറവുകൊണ്ട് അവരെ നിന്ദിക്കുന്നു, അന്യരുടെ യശസ്സിൽ ഈർഷ്യ കാണിക്കാതെ സ്വയം ഉയരനാണ് പരിശ്രമിക്കേണ്ടത് - ചാണക്യനീതിദർപ്പണം. 
എട്ടാം ക്ലാസ്സിൽ വലിയൊരു സദസ്സിനുമുന്നിൽ 'ഇന്നത്തെ ചിന്താവിഷയം ' എന്നുപറഞ്ഞ് മേല്പറഞ്ഞ വരികളും അർത്ഥവും പറയാൻ എനിക്ക് ഊർജ്ജമായ ടീച്ചർ. ഇന്നും ആ വരികൾ ഞാൻ മറക്കാതിരിക്കണമെങ്കിൽ അതിനുവേണ്ടി എന്നെ പ്രാപ്തനാക്കിയ ടീച്ചർ.നവോദയായിൽ ബോർഡിങ്‌സ്കൂളിൽ ചേർന്നപ്പോൾ സങ്കടം കടലായൊഴുകിയ പലഘട്ടത്തിലും താങ്ങായിനിന്ന ടീച്ചർ. അമ്മയുടെ ബന്ധുവെങ്കിലും ആ പരിഗണന പരിധിയിൽക്കവിഞ്ഞ് കാണിക്കാതിരുന്ന ടീച്ചർ. ചില ഉച്ചകളിൽ ഒന്നാന്തരം ചോറും മീൻവറുത്തതും തന്ന ടീച്ചർ. ടീച്ചർപഠിപ്പിച്ച മറ്റെല്ലാ കുട്ടികളെയുംപോലെ ആരുമാരും കുറ്റംപറയില്ല എന്ന് എനിക്കുമുറപ്പുള്ള ടീച്ചർ. ഓർമ്മകളിൽ സ്നേഹത്തിന്റെയും നന്മയുടെയും രൂപം, ഇന്നലെ ആ ആശുപത്രിക്കിടക്കയിൽ കാണുന്നതുവരെ.

തിരിച്ചറിയാനാവാത്തവിധം മാറിയ ആ രൂപം, ആരോടും മറുപടിപറയാനാകാതെ, അബോധമെന്നു തോന്നുന്ന ഏതോ അവസ്ഥയിൽ, വേദനകൾസഹിച്ച്, അസ്സഹനീയമായ കാഴ്ച. എന്തിന് ഞാൻ കാണാൻ പോയി മനസ്സിലെ ദൈവംപോലെയുള്ള രൂപത്തിന് ക്ഷതമേൽപ്പിക്കാൻ. കണ്ണുതുറന്നൊന്ന് നോക്കിയതുപോലുമില്ല, കൈപിടിച്ചിട്ട് അറിഞ്ഞതുമില്ല, എന്തിന് ഞാൻ പോയി. എന്തുചെയ്യണമെന്നറിയാതെ കണ്ണുനിറഞ്ഞുനിന്നിട്ടും തിരിച്ചറിഞ്ഞില്ലല്ലോ എന്നെ. അതോ അറിഞ്ഞതായിഭാവിച്ച് വേദനിപ്പിക്കണ്ട എന്ന് കരുതിയിട്ടോ. 

ഇരുപത്തിനാല് വർഷങ്ങൾക്കുമുൻപ് ചേട്ടന്റെ സ്കൂൾ കാണാൻ പോയപ്പോഴാണ് ആദ്യമായി ഞാൻ ടീച്ചറിനെ കണ്ടത്. പിന്നീട് അതേ സ്കൂളിൽ അവർ എനിക്കും ടീച്ചറായി, ഒരു കെയർടേക്കറായി. അന്ന് ആദ്യമായി കണ്ടപ്പോൾ ഉണ്ടായ അതേ വാത്സല്യത്തോടെ ആറുമാസംമുമ്പും കണ്ടു, വയ്യ എന്നറിഞ്ഞ് കാണാൻ ചെന്നപ്പോൾ. പക്ഷേ അന്നും അറിഞ്ഞില്ലല്ലോ, ഈയൊരവസ്ഥയിൽ കാണേണ്ടിവരുമെന്ന്. ഇന്നലെ ഞാൻ കണ്ട രൂപത്തെ കാണാൻ ഇനിയെനിക്ക് ത്രാണിയില്ല ടീച്ചറേ. ആ മുറിയിൽനിന്നിറങ്ങുമ്പോൾ യാഥാർഥ്യം വല്ലാതെവന്ന് പൊതിയുന്നപോലെ തോന്നി. കയ്പ്പുള്ള സത്യങ്ങൾ, വയസ്സാകുംതോറും ആദ്യമേ ബോധ്യംവരുന്നു. ഇനി ആ പഴയ വാത്സല്യത്തോടെ ഞങ്ങളെ ഒന്നൂടെ നോക്കുകില്ലേ ടീച്ചറേ. ഇനിയെനിക്ക് വാക്കുകളില്ല ടീച്ചറേ. എഴുതാൻവേണ്ടി എഴുതുകയാണോ, അല്ല, പിന്നീടൊരിക്കൽ എന്റെ കുഞ്ഞ് അറിയട്ടെ ടീച്ചറേ അവളുടെ അച്ഛൻ സ്നേഹിച്ച, അച്ഛനെ സ്നേഹിച്ച മനുഷ്യരെപ്പറ്റി. 

പിൻകുറിപ്പ് : ടീച്ചറിനെ ഇനിയും വേദന തീറ്റിക്കരുതേ എന്ന് പ്രാർത്ഥിച്ച് ഇതെഴുതിയത് 03/02/25. ടീച്ചർ മരിച്ചത് 04/02/25. 

Friday, 31 January 2025

സോളോ ട്രിപ്പ്- ഡേ 7- മടക്കം..

ആറുലക്ഷംമാത്രം ജനസംഖ്യയുള്ള സിക്കിമിൽനിന്ന് മൂന്നരക്കോടിയുടെ കേരളത്തിലേക്ക് യാത്രതിരിക്കേണ്ട സമയമായി. വെളുപ്പിന് അഞ്ചുമണിക്കുതന്നെ എണീറ്റു. ഓടിപ്പിടിച്ച് റെഡിയായി അഞ്ചരയായപ്പോഴേക്ക് ഹോട്ടലിനുമുന്നിൽ ബസ്സ്കാത്ത് നിന്നു. പല ഷെയർടാക്സികളും കടന്നുപോയി. ഇന്നെന്തായാലും ഇവിടുത്തെ ബസിലൊന്ന് കേറണമെന്ന് ഉറപ്പിച്ചിരുന്നു, അതുകൊണ്ട് ക്ഷമയോടെ കാത്തുനിന്നു. അല്പംകഴിഞ്ഞ് വന്ന ബസ് പകുതിവഴിവരെ ആക്കാമെന്നുപറഞ്ഞു. അതിൽ കയറി മുന്നിലെ ഒരു സീറ്റിൽത്തന്നെ ഇരുന്നു. എവിടൊക്കെയോ നട്ടും ബോൾട്ടും ഇളകിക്കിടക്കുന്നപോലെ ടകടകാന്ന് ഒച്ച കേൾക്കുന്നുണ്ട്. ഇതൊന്നും മൈൻഡാക്കാതെ കഥയൊക്കെ പറഞ്ഞ് ഡ്രൈവറും കണ്ടക്ടറും നിത്യത്തൊഴിൽ ആസ്വദിക്കുന്നു. നല്ല മഞ്ഞുകാരണം ഗ്ലാസ്‌ മങ്ങുന്നുണ്ട്,അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് വണ്ടിനിർത്തി ഫ്രണ്ടിലെ ഗ്ലാസിൽ വെള്ളമൊക്കെ ഒഴിക്കുന്നുണ്ട്. ഇടയ്ക്കുവച്ച് നമ്മുടെ നാട്ടിലെപ്പോലെ വട്ടിയും കൊട്ടയുമൊക്കെയായി കുറച്ച് പണിക്കാർ കയറി. ടിക്കറ്റൊന്നും തരുന്നില്ല, ഇറങ്ങുന്നവരൊക്കെ ഡ്രൈവർ പറയുന്ന പൈസ കൊടുക്കുന്നു. അപ്പൊ ഡ്രൈവറും കണ്ടക്ടറുംകൂടെ ഈ പൈസ മുക്കിയാൽ ആരറിയും? സംശയം കത്തിനിന്നപ്പോഴാണ് ബസിനുള്ളിലെ ക്യാമറ കണ്ടത്. നേരം വെളുത്തുവരുന്നതേയുള്ളു,വഴിയിൽ പലയിടത്തും സ്ത്രീകൾ നിൽപ്പുണ്ട്. ഈ നാടിന്റെ പ്രത്യേകതകളിലൊന്ന് അതാണ്, സമത്വം. രാവെന്നോ പകലെന്നോ ഇല്ലാതെ സ്ത്രീകൾ യഥേഷ്ടം റോഡിലുണ്ടാവും. ആരും മോശമായി കമന്റ്‌ പറയുകയോ വൃത്തികെട്ട രീതിയിൽ നോക്കുകയോ ചെയ്യുന്നത് കണ്ടില്ല, സൗമ്യരായ ജനത. ഇവിടെ ഒരുകിലോമീറ്റർ ചുറ്റളവിൽ ആകെ എൺപത്തിയാറുപേരെ ഉള്ളു, കേരളത്തിൽ അത് ഏണ്ണൂറ്റിയറുപതാണ്. ജനസാന്ദ്രതയുടെ കാര്യത്തിൽ നമ്മൾ ഒരുപാട് മുന്നിലാണ്. ഈ വൈരുദ്ധ്യത്തിന് കാരണമായി ഗൂഗിൾ പറയുന്നത് നമ്മുടെ നാട്ടിൽ നല്ല വളക്കൂറുള്ള മണ്ണും ജീവിക്കാൻ അനുയോജ്യമായ കാലാവസ്ഥയുമാണെന്നും ഇവിടെ നേരെ വിപരീതമാണെന്നുമാണ്. ജനങ്ങൾ ഏറ്റവുംകുറഞ്ഞ ഇന്ത്യൻ സംസ്ഥാനമാണല്ലോ സിക്കിം. അങ്ങനെ പലതുംചിന്തിച്ച് ഇറങ്ങേണ്ട സ്ഥലമെത്തി. അപ്പോഴാണ് ശ്രദ്ധിക്കുന്നത് ഈ ബസ് ആർമിക്കുവേണ്ടിയുള്ള ഏതോ ഓട്ടത്തിലാണെന്ന്, അങ്ങനെ ബസിനുള്ളിൽ എഴുതിവരുന്നുണ്ട്. എന്റെ കണ്ടെത്തൽ ശരിയാണെന്ന് ഡ്രൈവറും സമ്മതിച്ചു, അവർ ആർമിയുടെ എന്തോ കാര്യത്തിന് പോവുകയാണ്. 
ഇറങ്ങിനിന്ന സ്ഥലത്ത് ഒരു ബംഗാളിപയ്യൻ നിൽപ്പുണ്ട്. ഞാൻ ഫോണിൽ ചെയ്യുന്നതൊക്കെ അവൻ ശ്രദ്ധിക്കുന്നു. പിന്നെ പതിയെ എവിടുന്നാണ് എങ്ങോട്ടാണെന്നൊക്കെ ചോദിച്ചു. വന്ന അടുത്ത ഷെയർടാക്സി അവൻ എനിക്കുവേണ്ടി കൈകാണിച്ചുനിർത്തി, എന്നിട്ട് അവൻതന്നെ വിലപേശി എനിക്കൊരു സീറ്റ്‌ വാങ്ങിത്തന്നു. നന്ദിയോടെ അവനൊരു ടാറ്റയും കൊടുത്ത് ഞാൻ സിലിഗുരിയിലേക്ക് യാത്രതുടങ്ങി. ഇത്തവണയും പിൻസീറ്റ്തന്നെ. പാതിയുറക്കത്തിൽ അവിടേം ഇവിടേം തലയിടിച്ച് ഞെട്ടിയുണർന്നു. ഗാങ്ടോക്ക്ന് പോയവഴിക്ക് കണ്ട കാഴ്ചകളിൽ ചിലതൊക്കെ ഈ തിരിച്ചുള്ള യാത്രയിൽ തിരിച്ചറിഞ്ഞു. ഒന്നുരണ്ട് ദിവസംകൊണ്ട് കുറേയൊക്കെ പരിചയമായി ഈ സ്ഥലങ്ങൾ. പരിചയത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഗാങ്ടോക്കിലെ ഫേമസായ എംജി മാർക്കറ്റിൽ കഴിഞ്ഞ മൂന്നുദിവസങ്ങളിലും പോയതും അവിടുത്തെ പല ഊടുവഴികളും മാപ്പിന്റെ സഹായമില്ലാതെ പരീക്ഷിക്കാൻ ധൈര്യപ്പെട്ടതും ഓർമവന്നത്. ഒരുദിവസം പുതിയൊരു ഊടുവഴി പരീക്ഷിച്ച്, കുറേ സ്റ്റെപ്പിറങ്ങി അങ്ങ് താഴെ എത്തിയപ്പോഴാണ് അവിടം അടച്ച് ഗ്രിൽ ഇട്ടേക്കുന്നത് കണ്ടത്. അങ്ങനെ ആ സ്റ്റെപ് മുഴുവൻ തിരിച്ചുകയറി വേറൊരു വഴി പരീക്ഷിക്കേണ്ടിവന്നിരുന്നു.
പച്ചനിറമുള്ള നദി എന്റെകൂടെ ഒഴുകിവരുന്നുണ്ട്. വെള്ളത്തിന്റെ അളവ് കുറച്ച് കുറഞ്ഞപോലെ. 
സിലിഗുരി എത്തി. ഓട്ടോക്കാർ പിറകേ കൂടി. എനിക്കിന്ന് പോകേണ്ടത് ബാഗ്ദോഗ്ര എയർപോർട്ടിലേക്കാണ്. തിരികെയുള്ള യാത്ര ഫ്ലൈറ്റിലാക്കി. എപ്പോഴും ഒരു ടൂറിന് വരുന്ന വഴിക്ക് എത്ര ത്യാഗംസഹിച്ചാലും കുഴപ്പമില്ല, നമ്മൾ ഫുൾ പോസിറ്റീവ് ആരിക്കും, പക്ഷേ തിരിച്ച് യാത്ര കഠിനമായാൽ നന്നായി പാടുപെടും, ഒന്നാമതേ പാതിമനസ്സോടെയായിരിക്കും ടൂർകഴിഞ്ഞ് പോകുന്നത്. പൈസ ചിലവാക്കാൻ മടിയില്ലാത്തവർക്കുവേണ്ടി ഈ ലോകം ഒരേസമയം വലുതും ചെറുതുമാകുമെന്ന് എനിക്ക് മനസ്സിലാകുന്നു. വലുതാകും ഇൻ ദ സെൻസ് - നമ്മുടെ ചുറ്റുവട്ടം മാത്രമല്ല ലോകത്തിന്റെ ഒരുപാട് ഭാഗത്തേക്ക് യാത്രചെയ്യാൻ പറ്റും. ചെറുതാകുമെന്ന് ഉദ്ദേശിച്ചത് സമയം. ഇന്ന് ഞാൻ തിരികെവരാനെടുത്ത അഞ്ചുമണിക്കൂറിനുപകരം വേണമെങ്കിലെനിക്ക് അരമണിക്കൂറിൽ വരാമായിരുന്നു, ഹെലികോപ്റ്ററിൽ. 

എന്തായാലും ഓട്ടോക്കാരുടെ നിർബന്ധത്തിന് നിക്കാതെ ഞാൻ ഭക്ഷണം കഴിക്കാൻ ഒരു ചെറിയ കടയിൽ കയറി. നല്ല ഒന്നാന്തരം പൂരി വറുത്തുകോരുന്നു. അതുതന്നെ പറഞ്ഞു. പൂരി കഴിക്കുമ്പോൾ രുചിയാണെങ്കിലും അത് കഴിയുമ്പോൾ നല്ലപോലെ നെഞ്ച് എരിയാറുണ്ട്. ഇന്ന് ഇത് കഴിക്കണോ എന്ന് ഒരുവട്ടംകൂടെ ആലോചിച്ചു. പിന്നെ ഓർത്തു ഏതായാലും ടൂറിന്റെ ലാസ്റ്റ് ദിവസമല്ലേ കുഴപ്പമൊന്നും വരില്ല, വന്നാലും പ്രശ്നമില്ല എന്ന്.
കഴിച്ചുകഴിഞ്ഞ് ഒരു കടയിൽ കയറി, അയാൾ കട തുറക്കുന്നേ ഉള്ളാരുന്നു. അയാളുടെ ഇന്നത്തെ കണിയും കൈനീട്ടവും ഞാനാണ്, എന്തായാലും അത് മോശമായില്ല. അവിടുന്നും കുറച്ച് ലൊട്ടുലൊടുക്ക് ഐറ്റംസ് വാങ്ങി, ലേശം കൂടിപ്പോകുന്നുണ്ടോ എന്നൊരു ഡൗട്ട്. 
ബംഗാളിന്റെ മണമുള്ളൊരു ബസിൽകയറി ബാഗ്ദോഗ്ര എയർപോർട്ടിലേക്ക് യാത്രതുടങ്ങി. ഡ്രൈവറും കണ്ടക്ടറുമൊക്കെ നമ്മൾ സിനിമകളിൽകണ്ടിട്ടുള്ളപോലെ ഒരു ബംഗാളിസ്വെറ്ററും മഫ്ലറുമിട്ടവർ. വെളിയിൽകണ്ടതുവച്ചുനോക്കുമ്പോൾ ബസിന്റെ ഉൾവശം ഭേദമാണ്. എങ്കിലും വണ്ടിക്കുള്ളിൽ മുറുക്കാനിന്റെയും പാൻപരാഗിന്റെയും രൂക്ഷഗന്ധം. ബസ്സ്സ്റ്റോപ്പിൽ നിൽക്കുന്നവർ സ്ത്രീകളെ മോശമായി നോക്കുകയും അടുത്തുനിൽക്കുന്നയാളോട് വഷളമായ ആംഗ്യം കാണിച്ച് കമന്റ്‌ ചെയ്യുന്നുമുണ്ട്. സിക്കിം എത്ര നല്ലതായിരുന്നു. ഇവിടെ വഴിനീളെ വേസ്റ്റുകൾ, ഇടയ്ക്കിടയ്ക്ക് വെളിയിലോട്ട് തുപ്പിക്കൊണ്ടിരിക്കുന്ന സഹയാത്രികർ, ആകെ പൊടിപിടിച്ച റോഡ്, അതിന് അടുത്തുതന്നെ പൊടിപിടിച്ച്മങ്ങിയ വിവേകാനന്ദനും ബുദ്ധനുമെല്ലാം. പൂരിയുടെ ആഫ്റ്റർ എഫക്റ്റും ചുറ്റുമുള്ള വൃത്തികേടുകളും എല്ലാംകൂടി ആകെ വയറ്റിനുള്ളിലാണ് ബാധിച്ചതെന്ന് തോന്നുന്നു. ഉരുണ്ടുകയറാൻ തുടങ്ങി. കഴിക്കണ്ടാരുന്നു പണ്ടാരം. പലതവണ ഓക്കാനം വന്നു, തൊണ്ടയുടെ താഴെ ഫുഡ്‌പൈപ്പിൽ ഏതോ വാൽവുണ്ടെന്ന് ഫീൽ ആകുന്നു. അത് ഏതുനിമിഷവും തുറക്കുമെന്ന് ഒരു തോന്നൽ. ഭാഗ്യവശാൽ ശർദിച്ചില്ല. എയർപോർട്ടിനുള്ള സ്റ്റോപ്പെത്തി. അവിടുന്ന് ഓട്ടോക്കാരൻ നൂറുരൂപ ആകുമെന്നുപറഞ്ഞു. നടന്നാലോ എന്ന് മാപ്പ് നോക്കാൻതുടങ്ങിയപ്പോ അയാൾ വേറൊരാളെയുംകൂട്ടി ഷെയർ ഓട്ടോ ആക്കാമെന്നുപറഞ്ഞു. അങ്ങനെ അൻപതുരൂപക്ക് കരാറായി. നടക്കാഞ്ഞത് നന്നായി, അത്യാവശ്യം ദൂരമുണ്ട് എയർപോർട്ടിലോട്ട്. യാത്രക്കിടയിലാണ് ശ്രദ്ധിച്ചത് ആ ഓട്ടോയ്‌ക്കോ വെളിയിൽ കാണുന്ന മറ്റേതൊരു ഓട്ടോയ്‌ക്കോ ബായ്ക്കിൽ ഡോർ ഇല്ല. അതുകൊണ്ട് ആളുകൾക്ക് രണ്ടുസൈഡിൽകൂടിയും കയറുകയോ ഇറങ്ങുകയോ ചെയ്യാം. നമ്മളുടെ ഓട്ടോകൾക്ക് എന്തിനാവും ബായ്ക്കിലൊരു ഡോർ ? 
എയർപോർട്ടിലെത്തി. ഞാൻ ഒരുപാട് നേരത്തെയാണ്. കുറേനേരം വെളിയിലിരുന്നു. പിന്നെ അകത്തുകടന്ന് സെക്യൂരിറ്റി ചെക്ക്ന് കാത്ത് പിന്നെയും കുറേനേരമിരുന്നു. പ്ലെയിനാണെങ്കിൽ സമയം അധികം പോകില്ലല്ലോ എന്ന് ഓർത്തത് തെറ്റായിപ്പോയി. അതിനുവേണ്ടിയുള്ള യാത്രയും കാത്തിരിപ്പുംതന്നെ പകുതിദിവസം കളയും. പിന്നെ അതിനുള്ളിലുള്ള യാത്രയും കണക്ഷൻ ഫ്ലൈറ്റുംകൂടെ ചേർത്താൽ ഒരുദിവസം സ്വാഹാ. 
എയർപോർട്ടിനുള്ളിൽ ബോറടിച്ചിരുന്നസമയത്ത് ഫയർ അലാറം മുഴങ്ങി. അത് കണ്ടുനിന്ന പട്ടാളക്കാരനുപോലും സംശയം എന്തുചെയ്യണമെന്ന്. ആളുകളൊക്കെ അങ്ങോട്ടുമിങ്ങോട്ടും നോക്കി. ആർക്കുമറിയില്ല ഇങ്ങനെയൊക്കെ ഒരു എമർജൻസി വന്നാൽ എന്തുചെയ്യണമെന്ന്. എന്നെപ്പോലെതന്നെ എല്ലാവരും കരുതിയിട്ടുണ്ടാവും ആരെങ്കിലും സിഗററ്റ് വലിച്ചതിന്റെയാരിക്കുമെന്ന്. ഇതാണ് നമ്മുടെ അവസ്ഥ. എന്തെങ്കിലുമൊരു അത്യാഹിതം സംഭവിച്ചാൽ എന്തുചെയ്യണമെന്നറിയാതെ അങ്ങോട്ടുമിങ്ങോട്ടും മിഴിച്ചുനിൽക്കും. ഇനിയും ലെവൽ മാറിയാൽ പരക്കംപായും. നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ ഏറ്റവും വലിയ പോരായ്മ. ഇനി ഒരുമണിക്കൂറെ സമയമുള്ളൂ ഫ്ലൈറ്റിന്,ഗേറ്റ്നമ്പറൊന്നും ഇതുവരെ ആയിട്ടില്ല. അവിടെ കണ്ട ഒരു സെക്യൂരിറ്റി ഓഫീസറോട് കാര്യം പറഞ്ഞു, ചെക്കിൻചെയ്ത് അകത്തുകയറിയിരിക്കാൻ അദ്ദേഹം പറഞ്ഞു. വരിനിന്ന് അകത്തോട്ടു കയറി. ആകെ ഒരു ഓർഡറില്ലായ്മ, പലരും ഇവിടെപ്പോലും വരിതെറ്റിച്ചൊക്കെ കയറുന്നുണ്ട്. അതിനിടക്ക് പോലീസ്‌കാരൻ ഞങ്ങടെ വരിയിൽനിന്ന് സ്ത്രീകൾമാത്രം സെപ്പറേറ്റ് ആവാൻ പറഞ്ഞു, പിന്നെ പേഴ്സ് ചാർജർ തുടങ്ങിയ സാധനങ്ങൾ ഒരു ട്രേയിൽ ഇടാനുള്ള നിർദേശം . അവിടെ ആകെ ഒരു പുകിലാണ്. ട്രേകൾ കുറവ്, ഉള്ള ട്രേയ്ക്ക് പിടിവലി, അതെടുക്കണമെങ്കിൽ രണ്ടുപേരുടെ മേലെക്കൂടെ ചാടിയാലേ പറ്റൂ, അങ്ങനെയങ്ങനെ മൊത്തം അലങ്കോലം. ഷൂ സെപ്പറേറ്റായിട്ട് ഒരു ട്രേയിലിടണം. ജാക്കറ്റിന്റെ കാര്യം ചോദിച്ചപ്പോ അത് ദേഹത്ത് കിടന്നോട്ടെ, തുറന്നിട്ടാൽമതിയെന്ന് പറഞ്ഞു, ചെക്ക് ചെയ്യാൻ സെക്യൂരിറ്റിടെ അടുത്തെത്തിയപ്പോൾ ജാക്കറ്റ് വേറെ ട്രേയിലിട്ട് ഒന്നൂടെ പുറകിൽപോയിനിക്കാൻപറഞ്ഞു, മൊത്തത്തിൽ കമ്മ്യൂണിക്കേഷൻ ഗ്യാപ്. എല്ലാം കഴിഞ്ഞ് അപ്പുറം കടന്നപ്പോ ബാഗ് അവർ മാറ്റിവച്ചേക്കുന്നു. കാര്യം ചോദിച്ചപ്പോ തുറന്നുകാണിക്കാൻ പറഞ്ഞു. സിക്കിമിൽനിന്ന് വാങ്ങിയ ലൊട്ടുലൊടുക്ക് ഐറ്റംസ് എല്ലാം ആദ്യംമുതൽ പുറത്തെടുത്തുകാണിച്ചു. ബാഗ് ഒന്നൂടെ ചെക്ക് ചെയ്തിട്ട് വന്നപ്പോ ഫുഡ്‌ ഐറ്റംസ് ഉണ്ടോ എന്നായി, അതും മാറ്റിയിട്ട് വീണ്ടും ചെക്കിങ്. ഇതെല്ലാം അലവ്ഡ് ആണെന്ന് സൈറ്റിൽ ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ അലവ്ഡ് ആണ് പക്ഷേ എല്ലാം കാണണമെന്ന് പറഞ്ഞു. അവരെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല, ഇങ്ങനൊക്കെ ചെയ്യുന്നതുകൊണ്ട് ഒരുപരിധിവരെ അവർ നമ്മളെ രക്ഷിക്കുന്നു. ഇതിലും ലൂപ്പ്‌ഹോൾസ് ഉണ്ട്, ചെക്ക് ചെയ്യുന്നവരും പണിയെടുത്തുതളരുന്നു, അപ്പോൾ മിസ്റ്റേക്ക് ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ഈ ചെക്കിങ് കഴിഞ്ഞ് അപ്പുറം കടക്കുമ്പോഴേക്കും ആകെ അവശനായി, വയസ്സായവരൊക്കെ ഒരുപാടധികം പാടുപെടുന്നുണ്ട്. ഒന്നും പുറത്തെടുക്കാതെ ചെക്ക്ചെയ്യാനുള്ള സംവിധാനങ്ങളൊക്കെ വന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഇതുവച്ച് നോക്കുമ്പോ ട്രെയിനാണ് ഭേദം, ചോദിക്കാനും പറയാനും ആരുമില്ലല്ലോ. എക്സ്‌ഹോസ്റ്റഡായി ടോയ്‌ലെറ്റിലേക്ക് പോയി. യൂറോപ്യൻ ക്ലോസെറ്റിന്റെ സീറ്റിലൊക്കെ മൂത്രം. ആണുങ്ങൾ ഏത് കാലത്ത് നന്നാവുമോ എന്തോ. ഇരുന്നൊഴിച്ചാൽ സീറ്റ്‌ വൃത്തികേടാവാതെ സൂക്ഷിക്കാമല്ലോ. പെണ്ണുങ്ങൾക്ക് ആവുമെങ്കിൽപിന്നെ ആണുങ്ങൾക്കെന്ത്കൊണ്ട് വൃത്തിയായി ഒരു ടോയ്ലറ്റ് ഉപയോഗിക്കാൻപറ്റുന്നില്ല. കഷ്ടം. അമർഷത്തോടെ പ്ലെയിനിന്റെ ഗേറ്റ് നോക്കി കാത്തിരുന്നു. രണ്ടേകാലിനു പുറപ്പെടേണ്ട പ്ലെയിനിന്റെ ഗേറ്റ് രണ്ടുമണി ആയപ്പോഴാണ് അനൗൺസ് ചെയ്തത്. പറഞ്ഞ ഗേറ്റിൽ ചെന്നപ്പോൾ നീണ്ട ക്യൂ, സോറി നീണ്ടതല്ല പരന്ന ക്യൂ, അതാണല്ലോ നമ്മുടെ അച്ചടക്കം.

ഇരുപതുമിനിറ്റ്ലേറ്റായി ഫ്ലൈറ്റെടുത്തു. ഒരു താല്പര്യോമില്ലാത്ത ആളുകളുടെമുന്നിൽ എന്തേലും പ്രോഗ്രാം അവതരിപ്പിക്കുന്നത് ആലോചിച്ചുനോക്കൂ, ആ അവസ്ഥയിലാരുന്നു ക്യാബിൻ ക്രൂ. അച്ചടക്കമില്ലാത്ത, ഒന്നും ശ്രദ്ധിക്കാത്ത പിള്ളേരെ പഠിപ്പിക്കുന്ന ടീച്ചറിനെപ്പോലെ ആ ലേഡി അവരുടെ കടമയായ സേഫ്റ്റി ഇൻസ്‌ട്രക്ഷൻസ് അഭിനയിച്ചു. ഇടയ്ക്ക്, ഫോട്ടോ എടുത്ത കുട്ടിയെ ശകാരിച്ചു, ഡസ്റ്റർ എറിഞ്ഞില്ലെന്നുമാത്രം.
ജനലിലൂടെ മേഘങ്ങൾ കണ്ടപ്പോൾ സീറോപോയിന്റിൽ കണ്ട ഐസിനെ ഞാൻ മിസ്സ്‌ചെയ്തു.എല്ലാം മുൻപേതോജന്മത്തിൽ കഴിഞ്ഞുപോയതുപോലെ, നശ്വരം, നൈമിഷികം.