Saturday, 21 February 2026

രാജധാനി യാത്ര

ഒരു ട്രെയിനിങ് ആവശ്യത്തിന് ഡൽഹിക്ക് പോകാൻ ട്രെയിൻ കയറി. രാജധാനി ആയതുകൊണ്ട് കുറച്ച് സമാധാനമായിട്ട് പോകാമെന്നുകരുതി ലോവർ ബർത്ത് ആണ് എടുത്തത്, പകലിരുന്ന് കാഴ്ചയൊക്കെ കാണാമല്ലോ. രാത്രിയിൽ വണ്ടിയിൽ കയറുമ്പോ സീറ്റിനടുത്ത് ആകെയൊരു കൺജഷൻ, എല്ലാരുംകൂടി ബാഗ് വക്കാനും അറേഞ്ച് ചെയ്യാനുമൊക്കെ തിരക്കുകൂട്ടുകയാണ്. എന്തായാലും അരമണിക്കൂറോളം അങ്ങനെതന്നെ പോയി. പിന്നെയൊന്ന് സെറ്റായി കിടന്നു. അപ്പുറത്തെ ബർത്തിലൊരു കുറുമ്പിക്കുട്ടി ഉണ്ട്, എന്റെ കുഞ്ഞിനെപോലെതന്നെ. എന്തായാലും രാത്രിയിൽ അവൾ മനസ്സില്ലാമനസ്സോടെ ഉറങ്ങി. 

രാവിലെ കലപില ശബ്ദംകേട്ട് എണീറ്റു. മുന്നിൽ കുറുമ്പിപ്പെണ്ണ് എന്തൊക്കെയോ തട്ടിവിടുകയാണ്. കുറേമുന്നേ എണീറ്റതാണെന്ന് തോന്നുന്നു. അധികം വൈകാതെ ബ്രേക്ഫാസ്റ്റ് വന്ന്, എല്ലാരും അതോടെ ആക്റ്റീവ് ആയി എണീറ്റു. വീണ്ടും ഇന്നലത്തെപോലെതന്നെ ആകെയൊരു കൺജഷൻ. പതുക്കെ എല്ലാരും വീണ്ടും സെറ്റായി. ഫുഡ്‌ ഒക്കെ കഴിഞ്ഞ് കുട്ടിപ്പെണ്ണ് അങ്ങോട്ടുമിങ്ങോട്ടും ചാട്ടം തുടങ്ങി. കുറേനേരം ആക്ഷനിലൂടെ ഞങ്ങൾ പരിചയപ്പെട്ടു, പിന്നെ പേരൊക്കെ ചോദിച്ച് കൂട്ടായി. അതിനും നാലുവയസ്സ്, കാവ്യ എന്നാണ് ആ ഹിന്ദിക്കുട്ടിയുടെ പേര്. എന്റെ കുഞ്ഞിന്റെ (സായുവിന്റെ) ഫോട്ടോ കാണിച്ചുകൊടുത്തപ്പോൾ പറയുവാ " ഇത് അവളുതന്നെ (കാവ്യതന്നെ) ആണെന്ന്. അല്പംകഴിഞ്ഞ് എന്റെയും, പിന്നെ അപ്പുറത്തിരിക്കുന്ന പട്ടാളക്കാരൻ പയ്യന്റെയും മുടിയൊക്കെ പിടിച്ച് വലിക്കലായി അവളുടെ ഹോബി. ഇടയ്ക്ക് ആ പയ്യനെ പരിചയപ്പെട്ടു. അവൻ അഞ്ചുവർഷമായി പട്ടാളത്തിൽ ചെന്നിട്ട്. ചൊറിയന്മാരായ സീനിയർസിനെകൊണ്ട് അവന് വയ്യാണ്ടായി എന്ന് പറയുമ്പോൾ ചൊറിയന്മാരായ എന്റെ ഓഫീസർമാരുടെ കാര്യം പറഞ്ഞ് ഞാനും ദുഃഖത്തിൽ പങ്കുചേർന്നു. കാവ്യയുടെ അച്ഛനും അമ്മയും സീറ്റൊക്കെ അറേഞ്ച് ചെയ്ത് എണീക്കുന്നു, അടുത്ത സ്റ്റേഷനിൽ വേറേ ആരോ കയറാനുണ്ടെന്ന് ടി ടി പറഞ്ഞു. കാർവാർ എത്തിയപ്പോ വേറൊരു ഫാമിലികൂടെ എത്തി, എന്തൊരു കോയിൻസിഡൻസ്, അവർ ഈ കാവ്യക്കുട്ടിയുടെ ഫാമിലിയുടെ ഫ്രണ്ട്‌സ് ആണ്. പിന്നെ അവരുടെ പരസ്പരം സഹായിക്കലും കഥകളുമൊക്കെയായി ആകെ അലങ്കോലം. അതിൽ ഒരാളുടെ സീറ്റ്‌ ഇവിടെയല്ലാതാനും, അവരുംകൂടെ ഇവിടെ ഇരുന്ന് കൺജഷന്റെ പരിധി ലങ്കിച്ചു. അവരുടെകൂടെ ഒരു കുഞ്ഞിപ്പെണ്ണുകൂടിയുണ്ട്, മൊത്തത്തിൽ ജഗപൊക. ഇതിന്റെയൊക്കെ ഇടയിൽ കുറേ തലയണകളും കമ്പിളിയും പുതപ്പും, ഹോ ഇതായിരുന്നോ ഞാൻ സങ്കല്പിച്ച രാജധാനി. 
പട്ടാളക്കാരൻ പയ്യൻ ഗോഡ്സൺ, തിരുവനന്തപുരത്തിന്റെ അറ്റത്ത് തമിഴ്നാടിന്റെ ഏതോ ഭാഗത്തുനിന്നാണ് അവന്റെ വരവ്. കട്ടിമീശയും ബലിഷ്ഠമായ ദേഹവും കണ്ടപ്പോൾ മുപ്പത് വയസ്സ് തോന്നിച്ചു, പറഞ്ഞുവന്നപ്പോൾ മനസ്സിലായി ഇരുപത്തിമൂന്നുവയസ്സേ ഉള്ളെന്ന്. അവന് ഒന്ന് കിടന്നുറങ്ങണമെന്നുണ്ട്, പക്ഷേ മിഡിൽ ബർത്ത് ആണ്, പിന്നെ ഇവിടുത്തെ ജഗപൊകയും, പെട്ടിരിക്കുകയാണ്. 
കുഞ്ഞുങ്ങൾ രണ്ടുപേരും ചിരിച്ചും കളിച്ചുമിരിക്കുന്നു. എന്തൊരു നിഷ്കളങ്കമായ സന്തോഷമാണ് അവരുടെ മുഖത്ത്. കുറച്ചുകഴിഞ്ഞപ്പോൾ രണ്ടുപേരും ഫോണിലേക്ക് ശ്രദ്ധ തുടങ്ങി. ചുറ്റും നോക്കിയപ്പോൾ മറ്റെല്ലാവരും അങ്ങനെതന്നെ. എനിക്ക് ഓഫീസിന്ന് മെസ്സേജ് വന്നു, അക്കൗണ്ട്സ് ബജറ്റിന്റെ ഗൂഗിൾ സ്പ്രെഡ്ഷീറ്റ് ഫിൽ ചെയ്ത് വേഗന്ന് മറുപടി അയക്കാൻ. സർക്കാർ ജോലിയാണെന്ന് പറഞ്ഞിട്ടും ഇതാണല്ലോ അവസ്ഥ എന്ന് ഓർത്ത് ഞാൻ ഫോണിൽ പരിപാടി തുടങ്ങി, പാവം ഗോഡ്സൺ സ്വന്തം മടിയിലേക്ക് തല കുമ്പിട്ട് ഉറങ്ങാനും. അവധികഴിഞ്ഞ് പോവുകയാണ് അവൻ, ഉത്തർപ്രദേശിലേക്ക്. അവിടെ ചെന്നുകഴിഞ്ഞാൽ ഉറങ്ങാൻപോലും പറ്റില്ലത്രേ. ഇതിന്റെയൊക്കെയിടക്ക് അവന്റെ സീനിയർസ് ഒന്നുരണ്ടുപേർ വന്ന് എന്തോപറഞ്ഞ് ചൊറിഞ്ഞിട്ടുമുണ്ട്. ട്രെയിനിൽപോലും സമാധാനമില്ല പാവത്തിന്. ഓ, ദാ, ഓഫീസിലെ ചൊറിയന്മാർ മെസ്സേജ് അയക്കുന്നുണ്ട് ഡേറ്റ കൊടുക്കാൻ പറഞ്ഞിട്ട് , എന്റെ സമാധാനവും പോയി. 

കുറച്ചുകഴിഞ്ഞ് വീണ്ടും ഫുഡ്‌ വന്നു, ഈ തിരക്കിന്റെയിടയിൽ എല്ലാരുംകൂടി കഴിക്കാൻകൂടെ തുടങ്ങി, എന്റമ്മോ ശ്വാസംമുട്ടുന്നു. മര്യാദയ്ക്ക് സാധാരണ എടുക്കുന്നപോലെ അപ്പർ ബർത്ത് എടുത്താൽമതിയാരുന്നു. അതെടുത്താൽ നിവർന്നിരിക്കാൻ പറ്റില്ല തല മുട്ടുമെന്ന് കരുതിയാണ് ലോവർ ബർത്ത് എടുത്തത്. ഇവിടെയോ, നല്ലോണം ഇരിക്കാം പക്ഷേ ഇരുന്നേടത്തുനിന്ന് അനങ്ങാൻ പറ്റില്ല, വേണേൽ മാന്യമായി പറയാം - ആസനം പെരുക്കുന്നുണ്ട്. 
തിരക്കിന് പരിധിയില്ല എന്ന് തെളിയിക്കാൻ ഇടയിൽകൂടെ പലവിധ സാധനങ്ങളുമായി ഐആർസിടിസിയുടെ ആളുകളും തലങ്ങും വിലങ്ങും നടക്കുന്നു. ഒരുവിധത്തിൽ ഫുഡ്‌ കഴിഞ്ഞ് കൈ കഴുകാൻ പോകുമ്പോൾ കാണാം വഴിയിലാകെ ദാൽ കറിയും പനീറുമൊക്കെ ചിതറിക്കിടക്കുന്നു, ഓഹ്, എനിക്കുതന്നെ ഇത്രയും അറപ്പുതോന്നുന്നെകിൽ വിദേശികൾ ഇത് കാണുമ്പോൾ എന്താകും അവസ്ഥ. ദാ സൂക്ഷംപോലെ ഒരു മദാമ്മ ഇരിക്കുന്നു. അവര് മനസ്സിൽ ഓർക്കുന്നത് 'ഓ മൈ ഗോഡ്, വാട്ട്‌ അ മെസ്സ് ' എന്നാരിക്കുമെന്ന് തോന്നി. അപ്പൊ മനസ്സ് വീണ്ടും പറഞ്ഞു, അങ്ങനെ ആലോചിക്കാൻ വരട്ടെ മദാമ്മേ പിക്ചർ അബ് ഭി ബാക്കി ഹേ, ഈ കഴിച്ച ദാലും പനീറുമെല്ലാംകൂടെ ഇനി പലവിധ ഗ്യാസുകളായി ഈ ഏസി റൂമിനെ ഞെരിക്കാൻ പോണെയുള്ളു. അതോടെ എല്ലാം ശുഭം. 
പുറത്ത് വാഷ്ബേസിനടുത്ത് ഫുഡ്‌ വേസ്റ്റുകൾ കൂട്ടിവച്ചിട്ടുണ്ട്, എല്ലാ പാത്രത്തിലും ഫുഡ് പകുതിയും വേസ്റ്റ് ആക്കിയിരിക്കുകയാണ്. ഉള്ളവന് പകുതിയും വേണ്ട, ഇല്ലാത്തവന് ഒന്നുമില്ല. 

ഫുഡ്‌ കൊണ്ടുതന്നെ ചേട്ടൻ നല്ലപോലെ ബുദ്ധിമുട്ടുന്നതായി തോന്നി, തിരികെ വേസ്റ്റ്പാത്രം എടുക്കുന്നതും പുള്ളിതന്നെ. ദാ കുറച്ച് പാത്രം പുള്ളിയുടെ കയ്യിൽനിന്നും താഴെവീഴുന്നു. കുനിഞ്ഞിരുന്ന് ആ വേസ്റ്റ് എല്ലാം പറക്കി അയാൾ വേസ്റ്റ്ബിന്നിലിട്ടു. ആരെങ്കിലും എന്തെങ്കിലും ടിപ്പ് ഒക്കെ കൊടുക്കുന്നുണ്ടാവുമോ പുള്ളിക്ക്. എന്തായാലും ഒരു അൻപത്‌രൂപ നീട്ടി. അദ്ദേഹം നന്ദി പറഞ്ഞില്ല പക്ഷേ ആ രൂപയെടുത്ത് സ്വന്തം നെറ്റിയിൽവച്ച് പ്രാർത്ഥിച്ച് പോക്കറ്റിലിട്ടു. പൈസയോടുള്ള ആ ബഹുമാനം, എത്ര മനോഹരമായ അംഗവിക്ഷേപം. മനസ്സുനിറഞ്ഞു. അദ്ദേഹം പതിനഞ്ചുകൊല്ലമായി മാറിയും തിരിഞ്ഞും രാജധാനിയിൽത്തന്നെ പണിയെടുക്കുന്നു, ഹമ്മോ ഒരുതരത്തിലെ കാരാഗൃഹവാസംതന്നെയല്ലേ ഇത്, ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനംതന്നെ പാരിൽ. ആളുകൾ എന്തെല്ലാം പണിയെടുത്ത് ജീവിക്കുന്നു,
ഇൻ ദി എൻഡ് - അന്നംതന്നെ ഉന്നം. 
തൽകാലം ചിന്തകൾക്ക് വിരാമമിട്ട് ഞാൻ ഗ്യാസ്ചേമ്പറിലേക്ക് നടന്നു. യെസ്, എന്റെ ഊഹം വളരെ ശരിയായിരുന്നു, ഐ ആം ട്രാപ്പ്ഡ്..

കഥയിലൊരു ചെറിയ ട്വിസ്റ്റ്‌ ഉണ്ട്. അടുത്തദിവസം ഉച്ചയായി. ട്രെയിൻ ഇന്ന് അതിന്റെ ലാസ്റ്റ് സ്റ്റോപ്പായ ഡൽഹിയിലെത്തും. ഇന്നലെ ഞാൻ പറഞ്ഞ, ഫുഡ് ഒക്കെ കൊണ്ടുതന്നെ അണ്ണൻ ഇന്നിതാ എല്ലാവരുടെയും അടുത്ത് വന്ന് ടിപ്പ് ചോദിച്ചുവാങ്ങുന്നു. ഒരാൾ ഇരുപതുരൂപ കൊടുത്തപ്പോൾ അത് പോര എന്നുപറഞ്ഞ് പിന്നെയും നിൽക്കുന്നു. ഇന്നലെ തോന്നിയ ബഹുമാനമൊക്കെ ഞാനിങ്ങ് തിരിച്ചെടുക്കുവാ ചേട്ടാ, അദ്ദേഹം വീണ്ടും അയാൾ ആയി. പിന്നാലെ അടുത്ത ആളും വന്നു, ബെഡ്ഷീറ്റുകൾ തന്ന ആൾ, അയാളും ആളുകളെ തിരഞ്ഞുപിടിച്ച് ഭിക്ഷയെടുത്തു. മനസ്സറിഞ്ഞുകൊടുക്കുന്നതും പിടിച്ചുവാങ്ങുന്നതുംതമ്മിൽ എന്തൊരു വ്യത്യാസം. ഇനിയിപ്പോ അടുത്തവണ ഇതുപോലെയുള്ളവർക്ക് മനസ്സറിഞ്ഞുകൊടുക്കാനും മടിക്കും, അർഹതയോടെ കിട്ടേണ്ട ആളുകൾക്ക് അങ്ങനെ കിട്ടാതെയുമാകും. 






സ്വകാര്യം

പല്ലൊക്കെ ദ്രവിച്ചുതുടങ്ങിയെന്ന് അച്ഛൻ പറഞ്ഞപ്പോൾ മനസ്സിലെന്തോ ഒരു പിരിമുറുക്കം. അച്ഛൻ സാധാരണ ഇതുവരെയും അങ്ങനെ സ്വകാര്യതകൾ പങ്കുവച്ചിട്ടില്ല. ആദ്യമായി പങ്കുവച്ചപ്പോൾ സന്തോഷം തോന്നേണ്ടത്തിനുപകരം പക്ഷേ ചെറിയൊരു പേടിയാണ് തോന്നുന്നത്. പ്രായമായി, എനിക്കും ഇനി ഒരു താങ്ങുവേണം എന്ന് പറയാൻ അച്ഛന്റെ മനസ്സ് ശ്രമിക്കുകയാണോ. കാലം എത്രപെട്ടെന്ന് കുതിച്ചുപ്പായുന്നു. മാവിന്റെ ചുവട്ടിൽനിന്ന് ആദ്യമായി കൈതന്ന് സൈക്കിളിൽ കയറ്റി കൂടെ ഉന്തിക്കൊണ്ട് ഓടിയ അച്ഛനെ മിന്നായംപോലെ ഞാൻ കാണുന്നു. മനസ്സിനെക്കാൾ വേഗത്തിൽ കാലം ഓടിയോ എന്ന് ഒരു ഞെട്ടലോടെ, എനിക്ക് ചുറ്റും ഇത്രമേൽ മാറിയ ലോകത്തെ ഒരത്ഭുതത്തോടെ ഞാൻ അറിയുന്നു. 

ചെരുപ്പില്ലാത്ത കാലുകൾ

ഇപ്പോഴും ഈ ഭൂമിയിൽ ചെരുപ്പിടാതെ ജീവിക്കുന്ന മനുഷ്യരുണ്ട്. അത്ഭുതമല്ലേ. അഴുക്കിൽ, ആണിയിൽ, പൊടിയിൽ, അങ്ങനെ നമ്മൾ മാറ്റി നിർത്തുന്ന എല്ലാത്തിലും ചവിട്ടിനടക്കുന്ന ചിലർ. പഴയകാലത്തെ, അവശേഷിക്കുന്ന ചുരുക്കം ചിലർ. അവർ ഭൂമിയോട് കുറച്ച് കൂടുതൽ ചേർന്ന് ജീവിക്കുന്നില്ലേ എന്നൊരു തോന്നൽ. പണ്ടൊക്കെ ആളുകൾ മിതമായി വസ്ത്രംധരിച്ച്, വിശപ്പകറ്റാൻമാത്രം കഴിച്ച്, പറ്റാവുന്ന ദൂരമൊക്കെ നടന്ന്, നല്ലതുപോലെ കൂട്ടുകൂടി, സൊറപറഞ്ഞ്, സന്തോഷത്തോടെ ആരോഗ്യത്തോടെ ജീവിച്ചില്ലേ. അന്ന് മരണനിരക്ക് കൂടുതലായിരുന്നു എന്ന് പറയപ്പെടുന്നു. അത് പല രീതിയിലായിരുന്നല്ലോ, ചിലപ്പോൾ ജനിക്കുന്ന ഉടനെതന്നെ, ചിലപ്പോൾ പാമ്പ് കടിച്ച്, മിന്നലേറ്റ്, പനിച്ച്. പക്ഷേ ജീവിച്ചിരിക്കുന്ന സമയത്ത് അവരുടെ ശരീരത്തിന്റെ ആരോഗ്യം കുറച്ചുകൂടെ മെച്ചമായിരുന്നില്ലേ. അന്ന് ചികിത്സാരീതികൾ ഇത്രയങ്ങോട്ട് പുരോഗമിച്ചിട്ടില്ലാത്തതുകൊണ്ട് തൊട്ടതിനും പിടിച്ചതിനുമെല്ലാം ആശുപത്രിയിൽ പോകില്ലല്ലോ. ട്യൂബ് കടത്തിയും ക്യാമറ കടത്തിയും ഉള്ളിലെന്താണെന്ന് അറിയാത്തതുകൊണ്ട് സമാധാനത്തോടെ ഉള്ളകാലം തള്ളിനീക്കിയില്ലേ അവർ. നമ്മളോ, മേൽപറഞ്ഞ എല്ലാത്തിന്റെയും നേർവിപരീതം . നമുക്ക് ചിലപ്പോൾ ജീവിതകാലം കൂടുതലായിരിക്കാം, പക്ഷേ അതിൽ എത്രനാൾ നമ്മൾ ശരിക്കും ആരോഗ്യമായി ജീവിക്കുന്നുണ്ട്? ലോങ്ങ്‌ ലൈഫ്, ഈസ്‌ ഇറ്റ് വർത് ഇറ്റ് ? 

സെലിബ്രേഷൻ പാർട്ടി

മനുഷ്യന് രണ്ട് വരം കിട്ടുകയാണ്, ഒന്ന് - വയറുനിറഞ്ഞാലും ഇഷ്ടമുള്ള അത്രയും കഴിക്കാം, കഴിച്ച് സ്റ്റോർ ചെയ്യാം. രണ്ട് - ഒരിക്കലും വിശക്കാതിരിക്കാനുള്ള കഴിവ്. 

എനിക്ക് തോന്നുന്നു, തത്വത്തിൽ ഗുണം രണ്ടാമത്തെ വരത്തിനാണെങ്കിലും ഭൂരിഭാഗം ആളുകളും ആദ്യത്തെ വരംതന്നെ തിരഞ്ഞെടുക്കും. 
ഒരു സെലിബ്രേഷൻ പാർട്ടിക്ക് ഭക്ഷണം കഴിക്കുമ്പോൾ തോന്നിയത്.

സർക്കാർ ആശുപത്രി

താൽകാലികജീവനക്കാരനായി ഓഫീസിൽ ജോലിചെയ്യുന്ന സെക്യൂരിറ്റിചേട്ടന് പെട്ടന്ന് തലകറക്കം, ദേഹം വിയർക്കൽ, അസ്വസ്ഥത. 
ഓഫീസിന്റെ വണ്ടിയിൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഇ സി ജി എടുത്തിട്ട് അവര് പറഞ്ഞു വേറേ ആശുപത്രിയിലേക്ക് പെട്ടന്നുതന്നെ കൊണ്ടുപോകാൻ. ഞാനും വേറൊരു കൂട്ടുകാരനുംകൂടെ ഓഫീസിന്റെ വണ്ടിയിൽ പുള്ളിയെയുമിരുത്തി ജനറലാശുപത്രിയിലേക്ക് തിരിച്ചു. പോകുംവഴി ഞങ്ങൾ പലതും പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കി. ലക്ഷണമൊക്കെ ചോദിച്ചറിഞ്ഞ് അറിയാവുന്നതും അറിയാത്തതുമായ പല കാര്യങ്ങളും ഞങ്ങൾ ആധികാരികമായിത്തന്നെ പറഞ്ഞു, കൈക്ക് വേദനയുണ്ടോ, നെഞ്ചിനുള്ളിൽ ബുദ്ധിമുട്ടുണ്ടോ അങ്ങനെ പലതും. ഇടക്ക് എനിക്കുതന്നെ തോന്നി ഈ ഒരു അവസ്ഥയിൽ അല്പം സമാധാനം ആയിരിക്കില്ലേ പുള്ളി ആഗ്രഹിക്കുന്നതെന്ന്. ഞങ്ങടെ ചോദ്യശരങ്ങൾ കഴിഞ്ഞപ്പോൾ അടുത്ത ശല്യം വണ്ടിയിലെ പാട്ടായിരുന്നു. കുഴപ്പമില്ലെന്നൊക്കെ പുള്ളി പറയുന്നുണ്ടെങ്കിലും അത് അങ്ങനെയല്ല എന്ന് എനിക്ക് തോന്നി, ഞാനായിരുന്നു അങ്ങേരുടെ സ്ഥാനത്തെങ്കിൽ എനിക്ക് നല്ല ബുദ്ധിമുട്ട് തോന്നിയേനെ. റോഡുവഴിയുള്ള യാത്ര കഠിനംതന്നെ. ഇടക്ക് കാലുവയ്യാത്ത ഒരാൾ റോഡുമുറിച്ചുകടക്കുന്നു, വണ്ടികൾ അക്ഷമയോടെ നിർത്തികൊടുക്കുന്നു. വണ്ടി മുന്നോട്ടെടുത്തു. അയാളുടെ നടത്തത്തിൽ പന്തികേട് തോന്നിയതുകൊണ്ട് വെറുതേ ഒന്ന് തിരിഞ്ഞുനോക്കി. ദാ റോഡുകടന്നുകഴിഞ്ഞപ്പോ ഒരു കുഴപ്പവുമില്ലാതെ അയാൾ നടക്കുന്നു. റോഡ് ക്രോസ്സ് ചെയ്യണെങ്കിൽ ഇങ്ങനെ എന്തെങ്കിലും അടവ് സ്വീകരിക്കേണ്ട അവസ്ഥയായി, ഞാൻ മനസ്സിൽ ചിരിച്ചു. 
കുറച്ചധികം നേരമെടുത്ത് ഞങ്ങൾ ജനറലാശുപത്രിയിലെത്തി. അവിടെ ക്യാഷുവാലിറ്റിയിലാക്കി. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സിസ്റ്റർമാർ അവിടെ ഉണ്ടായിരുന്നു. അവരോട് സിസ്റ്ററെ എന്നുപറഞ്ഞ് കാര്യങ്ങൾ പറഞ്ഞ് കുറച്ചുകഴിഞ്ഞപ്പളാണ് മനസ്സിലായത് അവർ ഡോക്ടർമാരായിരുന്നുവെന്ന്, ഹൗസ് സർജൻസി ചെയ്യുന്ന ആളുകൾ. എന്തായാലും അവർ മനസ്സിൽ പറഞ്ഞിട്ടുണ്ടാവും 'സിസ്റ്റർ നിന്റെ മറ്റവളാടാ' എന്ന്. ഞങ്ങൾ വണ്ടിയിലിരുന്ന് ചോദിച്ചപോലെ വളരെ ബേസിക് ആയ കുറേ ചോദ്യങ്ങൾ അവരും സെക്യൂരിറ്റിച്ചേട്ടനോട് ചോദിച്ചു. അവർക്കും ഇതിനെപ്പറ്റി വലിയ ധാരണയൊന്നുമില്ലെന്ന് മനസ്സിലായി. എക്സ്പീരിയൻസ് ഉള്ള സിസ്റ്റർമാരോട് ചോദിച്ചും വേറേ ഡോക്ടറോട് റിപ്പോർട്ട്‌ ചെയ്തും അവർ കുറേനേരം കളഞ്ഞു. ഇടക്ക് പല ടെസ്റ്റുകൾക്ക് പലതവണ ബിൽ അടക്കേണ്ടിവന്നു, ഒരേ സ്ഥലത്ത്, ഒരേ ക്യുവിൽ, കൂട്ടുകാരൻ പാടുപെട്ടു. ഞാൻ അകത്ത് നിൽക്കുകയായിരുന്നു. വല്ലാത്ത എന്തോ മണവും ഈച്ചയുമൊക്കെ വന്നപ്പോഴാണ് അവിടെ ഒരു സ്‌ട്രെച്ചറിൽ കിടക്കുന്ന സ്ത്രീയെ ശ്രദ്ധിച്ചത്. അവർക്ക് കണ്ണുതുറക്കാനെ പറ്റുന്നില്ല,മുഖമൊക്കെ ഇടിച്ചുവീണപോലെ ചുവന്നിരിക്കുന്നു, മൂക്ക് വല്ലാതെ നിറഞ്ഞ് ചീറ്റാൻ ശ്രമിക്കുന്നുണ്ട്, കാലിൽ എന്തോ വലിയ വ്രണമുണ്ട്, അതിവേദനയിലാണ്. അവരുടെ മകനാണെന്ന് തോന്നുന്നു, മീശയുടെ രണ്ടറ്റവും ബ്രൗൺ കളറടിച്ച ഒരാൾ അടുത്തുണ്ട്. അയാൾ ഒരു ദാക്ഷിണ്യവുമില്ലാതെ സ്ത്രീയുടെ മൂക്ക് പിഴിയുന്നു, അവർ വേദനകൊണ്ട് തട്ടിമാറ്റുന്നു. 
അപ്പുറത്ത് ഒരു പതുപതിനഞ്ചുവയസ്സുള്ള പെൺകുട്ടി എന്തോ വലിയ വേദനയിൽ കട്ടിലിൽ കിടന്ന് പിടയുന്നു. 
പാവപ്പെട്ടവരുടെ ആശ്രയമായ സർക്കാർ ആശുപത്രിയുടെ അത്യാഹിതവിഭാഗം ഇങ്ങനെയൊക്കെ ആയില്ലെങ്കിലല്ലേ അത്ഭുദമുള്ളൂ. നമ്മടെ ജീവിതത്തെപ്പറ്റിയൊക്കെ ഒരു മതിപ്പുതോന്നാൻ ഇടക്ക് ഇങ്ങനെ ചില സ്ഥലങ്ങളിൽ വരുന്നത് ഇടയാക്കും. 
പിന്നെയും പല ടെസ്റ്റുകൾ, ജൂനിയർ ഡോക്ടർമാരുടെ പല സംശയങ്ങൾ, പലതരത്തിലുള്ള രോഗികളുടെ വരവും പോക്കും അങ്ങനെയങ്ങനെ കുറച്ചുകഴിഞ്ഞപ്പോൾ ഈ ചേട്ടന്റെ അമ്മയും ഭാര്യയും മകനും വന്നു. ഇൻഷുറൻസ് ഇല്ലാത്ത, നീക്കിയിരിപ്പില്ലാത്ത ഒരുപാട് സാധാരണക്കാരുടെ ദയനീയമായ മുഖം ആ അമ്മയിലും ഞാൻ കണ്ടു, ചുറ്റുമുള്ള പലരിലും കണ്ടു.ഇപ്പോൾത്തന്നെ ഏകദേശം ആയിരം രൂപയോളം ചിലവായി, അതും സർക്കാർ ആശുപത്രിയായിട്ടുപോലും. വേറേ എവിടെയെങ്കിലും പോയിരുന്നെങ്കിൽ എന്തായേനെ ചിലവ്. ഇതുവരെ എത്ര ചിലവായി, 'അത് ഞാൻ തന്നേക്കാം' എന്നൊക്കെ ആ ചേട്ടൻ ഇടക്ക് പറയുന്നുണ്ട്. അഭിമാനമാണല്ലോ നമ്മുടെയെല്ലാം ഏറ്റവും വലിയ സ്വത്ത്‌. 
സ്ഥിരവരുമാനമില്ലാത്ത, നാളെയെപ്പറ്റി വലിയ ചിന്തയില്ലാത്ത, ആശുപത്രിചിലവുവന്നാൽ കടത്തിലാകുന്ന അനേകായിരങ്ങളുടെ അത്താണിയായ സർക്കാർ ആശുപത്രിയെ അല്പം ബഹുമാനത്തോടെ, സ്നേഹത്തോടെ നോക്കി, ആ ചേട്ടനെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കയ്യിലേൽപിച്ച് ഞങ്ങൾ തിരിച്ച് യാത്രയായി. 

ഇതെന്ത് കൂത്ത്

ചെയ്തത് മോശമാണ്, എങ്കിലും ചെയ്തു. ബസിൽ യാത്ര ചെയ്യുമ്പോ നിക്കേണ്ടിവന്നു. അടുത്ത് ഇരുന്ന് യാത്രചെയ്യുന്നവരുടെ ഫോണിലേക്ക് നോട്ടം പോയി. മറ്റുള്ളവരൊക്കെ എന്തൊക്കെയാണ് കാണുന്നതെന്ന് അറിയാനൊരു മോഹം. ഇത് സ്വന്തം കാര്യത്തിൽ സംഭവിച്ചാൽ ഇഷ്ടപ്പെടുകയുമില്ല എന്നുള്ളത് സത്യം. എന്തായാലും നോക്കി. ഒരാളിരുന്ന് റെസിലിംഗ് കാണുന്നു. ആഹാ കൊള്ളാല്ലോ, ഇപ്പളും ഇത് ആളുകൾ കാണാറുണ്ടോ, പണ്ട് ചേട്ടന്റെയൊപ്പം സ്ഥിരം കണ്ടിരുന്ന ഡബ്ല്യൂ ഡബ്ല്യൂ എഫ് ഓർമവന്നു. പക്ഷേ ഒന്നൂടെ നോക്കിയപ്പളാണ് കണ്ടത്, റെസിലിംഗ് മാറ്റാരോ കാണുന്നതിന്റെ റിവ്യൂ കാണുകയാണ് ഇയാൾ. ഏഹ് ഇതെന്ത് കൂത്ത് എന്ന് തോന്നി. അയാളുടെ ചെവിയിൽ ഹെഡ്സെറ്റ് ഉള്ളതുകൊണ്ട് ശബ്ദം വെളിയിലേക്ക് കേൾക്കില്ല. വീഡിയോ മാത്രം കണ്ടുകൊണ്ട് മനസ്സിൽ ഞാൻതന്നെ ശബ്ദം കൊടുത്തുനോക്കി, ഷൈജു ദാമോദരൻ പറയുന്നപോലെ 'അതൊരു ബൂംചിക് വാവാ മൊമെന്റ് ആയിരുന്നു' എന്നാവുമോ റെസിലിംഗ് കണ്ട് ലൈവ് ആയി റിവ്യൂ കൊടുത്തോണ്ടിരിക്കുന്ന ആൾ പറയുന്നത്. ഒന്നൂടെ ശ്രദ്ധിച്ചപ്പോ ആ റിവ്യൂ പറയാനിരിക്കുന്ന ആൾ കാര്യമായി ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടു, അയാൾ വെറുതേ ഇരുന്ന് റെസിലിംഗ് കാണുകയാണ്, അത് ഇയാൾ കാണുകയാണ്.എന്തായാലും പരമബോറായി തോന്നി. കുറച്ചൂടെ അപ്പുറത്തിരുന്ന ആൾ കാണുന്നത് ഒരാൾ കയ്യിൽ വെള്ളം കോരി മീനിന് കുടിക്കാൻ കൊടുക്കുന്നതാണ്. ഒന്നൂടെ സൂക്ഷിച്ച് നോക്കിയപ്പോ മനസ്സിലായടാ ഉണ്ണീ അത് മീനല്ല പാമ്പാണ്. അയാൾ അടുത്ത വീഡിയോ സ്ക്രോൾ ചെയ്തു, ദാ വരുന്നു മുട്ടനൊരു രാജവെമ്പാല, അത് ഒരുത്തന്റെ ദേഹത്തൂടെ കയറി അയാളുടെ കയ്യിൽവന്ന് അനുസരണയോടെ ഇരിക്കുന്നു . എന്ത് ലോകമാടോ ഇത്. മനുഷ്യരൊക്കെ എന്തൊക്കെയാണോ ഈ കണ്ടുകൂട്ടുന്നത്. ഇനി നോക്കാൻ വയ്യടോ, നമ്മളില്ലേ.

പലരിൽ ഒരാൾ

നമ്മളെ കരുതാൻ ആരെങ്കിലുമൊക്കെ ഉണ്ടെന്നുള്ളത് എന്തൊരു സുഖമാണ്, എന്തൊരു സമാധാനമാണ്. രാവിലെ കാറെടുക്കാൻ ചെന്നപ്പോൾ ആകെ മൊത്തത്തിൽ എന്തോ ഒരു വ്യത്യാസം. ഇന്നലെ കുറച്ചൂടെ പൊടി ഉണ്ടായിരുന്നില്ലേ എന്ന് ഞാനും ഭാര്യയും മുഖത്തോട് മുഖം നോക്കി. അതോ ഇനി ഇന്നലെ രാത്രി വണ്ടി മഴയത്തുവല്ലോം പാർക്ക്‌ ചെയ്തിരുന്നോ എന്ന് സംശയം. പക്ഷേ ഇന്നലെ തിരിച്ച് വീട്ടിൽ കയറുന്നതിനുമുന്നേ അവൾ പറഞ്ഞതാണല്ലോ 'നാളെ ഈ വണ്ടിയൊന്ന് കഴുകിയിടാൻ സുഖറാം ഭായിയോട് പറയണം' എന്ന്. ഭായി ഫ്ലാറ്റിലെ സെക്യൂരിറ്റിയാണ്, എല്ലാവർക്കും വളരെ ഇഷ്ടമുള്ള, അല്ലെങ്കിൽ എല്ലാവർക്കും വളരെ കൺവീനിയന്റ് ആയ ആൾ. പുള്ളി ഉണ്ടെങ്കിൽ ഫ്ലാറ്റിലെ കാര്യങ്ങളെല്ലാം വളരെ ഭംഗിയായി നടക്കും. ആൾക്ക് രാവിലെമുതൽ വൈകിട്ടുവരെയുള്ള ഡ്യൂട്ടി കഴിഞ്ഞ് രാത്രിയിൽ ഫ്ലാറ്റിലെ വണ്ടികൾ കഴുകുന്ന പരിപാടിയുണ്ട്. അതിന് ഇരുന്നൂറ് രൂപയാണ് വാങ്ങാറ്. നമ്മൾ പറഞ്ഞാൽ കഴുകിയിടും, അത്രയേ ഉള്ളു. കാറെടുത്ത് ഇറങ്ങുമ്പോൾ ഗേറ്റിൽ പുള്ളി നിൽപ്പുണ്ട്. വണ്ടിയിൽ എന്തെങ്കിലും ചെയ്താരുന്നോ എന്ന് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞു 'പൊടി കണ്ടിട്ട് വെറുതേ ഒന്ന് തട്ടിക്കുടഞ്ഞു എന്ന് '. സ്നേഹത്തോടെ അദ്ദേഹത്തെ ഞാൻ നോക്കി, വൈകിട്ടൊന്ന് കഴുകിയിട്ടേക്കണേ എന്ന് പറഞ്ഞ് മുന്നോട്ട് നീങ്ങി (അതാകുമ്പോ ആ പേരിൽ പൈസ കൊടുക്കാമല്ലോ എന്ന് മനസ്സിൽ കരുതി) .
ഞാൻ അങ്ങോട്ട് ചോദിച്ചില്ലായിരുന്നെങ്കിൽ ഈ കാര്യം പുള്ളി പറയില്ലായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. അച്ഛൻ, അമ്മ, കൂടെപ്പിറപ്പ്, ഭാര്യ, ഇവരല്ലാതെയും നമുക്കുവേണ്ടി നമ്മളറിയാതെ കരുതാൻ ആരെങ്കിലുമുള്ളത് എന്തൊരു ഭാഗ്യമാണ്. അങ്ങനെ കരുതലുള്ള പലരിൽ ഒരാളെ ഞാൻ ആ മുഖത്ത് കണ്ടു. നമുക്കും ഇതുപോലെയാകാൻ പറ്റട്ടെ.

ആമിക്കുട്ടൻ

ഒരുപാടുനാളൂടെ കണ്ണൊക്കെ നിറഞ്ഞുവരുന്നു. ഇന്ന് ഞങ്ങടെ ആമിക്കുട്ടന്റെ ബർത്ഡേ ആണ്. ഞങ്ങടെയെല്ലാം ആദ്യത്തെ കണ്മണി, ഞങ്ങടെ രഞ്ജിത് ചേട്ടന്റെ കുഞ്ഞ്. സീരിയൽ പോലെയൊരു കഥയാണ് അവളുടേത്. അവൾ ഈ ഭൂമിയിലേക്ക് കണ്ണുമിഴിച്ച് വരുംമുന്നേ രഞ്ജിത് ചേട്ടൻ പോയി. ചേട്ടൻ എഴുതുമായിരുന്നു. പുള്ളി എഴുതിയ ഒരു പുസ്തകത്തിന്റെ പേര് 'അനാമികയുടെ അങ്കലാപ്പ്' എന്നാണ്. ആ പേരാണ് ആമിക്ക് - അനാമിക. കുഞ്ഞിന്റെ ഇതുവരെയുള്ള ജീവിതവും ആ പുസ്തകത്തിന്റെ പേരുപോലെതന്നെ. 

ആമിക്കുട്ടൻ വളർന്നത് അവളുടെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെയാണ്. കുഞ്ഞല്ലേ, അവൾ എന്തറിയാൻ. വലിയൊരു വീട്ടിൽ എല്ലാവരുടെയും സ്നേഹംമുഴുവൻ ഏറ്റുവാങ്ങി രാജകുമാരിയെപ്പോലെ അവൾ നടന്നു. ടീവിയിൽ കാർട്ടൂൺകണ്ട് ഹിന്ദി പഠിച്ച അവൾ ഞങ്ങളെയൊക്കെ അത്ഭുദപ്പെടുത്തി. ആഗ്രഹിക്കുന്നതെല്ലാം അവളുടെ അമ്മൂമ്മ അവൾക്ക് വാങ്ങിനൽകി. ഇടയ്ക്കിടയ്ക്ക് സാധനങ്ങൾ വാങ്ങാനും ഐസ്ക്രീം കഴിക്കാനുമൊക്കെ അമ്മൂമ്മയും ആമിയുംകൂടെ ഓട്ടോപിടിച്ച് ഏഴ് കിലോമീറ്റർ അപ്പുറമുള്ള കോഴഞ്ചേരിക്ക് പോയി. കുഞ്ഞിനെ ഇങ്ങനെയങ്ങ് ലാളിക്കരുതെന്ന് പലരും ഉപദേശിച്ചെങ്കിലും വലിയ കാര്യമുണ്ടായില്ല. സന്തോഷമായി, വാശിക്കാരിയായി, സുഖലോലുപയായി ജീവിക്കുന്നതിനിടയിൽ അപ്പൂപ്പൻ പോയി, പിന്നാലെ അമ്മൂമ്മയും. എട്ടാം വയസ്സിൽ അവൾ ആ വലിയ വീടുവിട്ടിറങ്ങി. പിന്നെ അമ്മയുടെ വീട്ടിൽ, അവിടുത്തെ അപ്പൂപ്പന്റെയും അമ്മൂമ്മയുടേയുമൊപ്പം. ഇന്ന് അവൾക്ക് പതിനാറ് വയസ്സ്. ഈ ഒരു കാലത്തിനിടയ്ക്ക് ലോകം എങ്ങനെയൊക്കെ മാറി, ഞങ്ങടെ കുഞ്ഞിന്റെ ജീവിതം എങ്ങനെയൊക്കെ തലകീഴ്മറിഞ്ഞു. ഇന്നവൾക്ക് ഹോസ്റ്റൽ ജീവിതം,വല്ലപ്പോഴുമുള്ള അവധികളിൽ വീണ്ടും അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം. വാശി പോയിട്ട് ശബ്ദം പോലും തീരെ കുറവ്. വല്യ കുട്ടി ആകുന്നതിന്റെ അങ്കലാപ്പ്. വീടിനടുത്ത് കൂട്ടുകാർപോലുമില്ലാതെ, അവൾപോലുമറിയാതെ ഒരു ഏകാന്തതടവിൽ ബാല്യവും കൗമാരവും കടന്നുപോകുന്നു. അതിനിടക്ക് വല്ലപ്പോഴുമൊരു ഓർമപുതുക്കാൻമാത്രം, പഴയകാലത്തിന്റെ അവശേഷിപ്പ് തുടരാൻമാത്രം ചെന്നുകാണുന്ന എന്നെപ്പോലെയുള്ള ചിറ്റപ്പന്മാർ, ബന്ധുക്കൾ. തനിയെ ജീവിതം തുടങ്ങുമ്പോഴെങ്കിലും വിധിയുടെ തടവിൽനിന്ന് അവൾ രക്ഷപെടട്ടെ, ടോക്സിക് അല്ലാത്ത ഒരു പങ്കാളിയെ കിട്ടട്ടെ. ലോകം എന്റെ ആമിക്കുട്ടന് നിറഞ്ഞ സന്തോഷം വീണ്ടും നൽകട്ടെ. 

മുംബൈ : തിരക്കിട്ട യാത്രകൾ

ഞങ്ങൾ വീണ്ടും ഊബർ പിടിച്ച് താമസസ്ഥലത്തേക്ക് യാത്രതിരിച്ചു. പോകുംവഴി തിരക്കിന്റെ അങ്ങേയറ്റം ഞങ്ങൾ കണ്ടു, ആന്തേരിയിലെ തിരക്കും വീടുകളുടെ രൂപവുമെല്ലാം സ്ളംഡോഗ് മില്യണയർ എന്ന സിനിമയെ ഓർമിപ്പിച്ചു. തകരപ്പാട്ടകൊണ്ട് തട്ടിക്കൂട്ടിയ, തൊട്ടുതൊട്ടിരിക്കുന്ന, ഷീറ്റുകൊണ്ട് മറച്ച, വീട്ടിലെ വേസ്റ്റ് വെള്ളം മുഴുവൻ എല്ലാവരും കാൺകെ ഓടയിലേക്ക് തുറന്നുവച്ചിരിക്കുന്ന നൂറുനൂറ്‌ വീടുകൾ. ആ വീടുകളുടെ പിന്നാമ്പുറമാണ് ഈ റോഡിനെ അഭിമുഖീകരിക്കുന്നത്‌.രണ്ടാംനിലയിലുള്ള വീടുകളിലെ വേസ്റ്റ് വെള്ളം പൈപ്പ്‌വഴി നീട്ടി ഓടയിലേക്ക് തുറന്നുവച്ചിരിക്കുന്നു. അത് വന്ന് കറുത്ത് പതഞ്ഞ ഓടയിൽവീണ് ഇപ്പോ വീണതാണോ മുന്നേയുള്ളതാണോ കൂടുതൽ വൃത്തികെട്ട വെള്ളമെന്ന് മനസ്സിലാകാത്തവിധം ഇഴുകിച്ചേരുന്നു. 
ഹോണിന്റെ നഗരമാണ് മുംബൈ. മുന്നിൽ സൂചികുത്താൻ ഇടമില്ലെന്നറിഞ്ഞാലും പിന്നിലുള്ള വണ്ടിക്കാരൻ ഹോണടിച്ചുകൊണ്ടേയിരിക്കും, അയാളെ പറഞ്ഞിട്ടെന്താ, അയാളുടെ പിന്നിലും ഇതുതന്നെ അവസ്ഥ. സിഎൻജി ടാങ്ക് കഷ്ടപ്പെട്ട് താങ്ങി കിതച്ചും ഞരങ്ങിയും ആ കാർ ഞങ്ങളേയുംകൊണ്ട് താമസസ്ഥലത്തെത്തി. വൈകുന്നേരം ബിരിയാണി കഴിക്കാനൊരു കൊതി. ഓൺലൈനിൽ ഓർഡർ ചെയ്തു. വാങ്ങാൻ അപാർട്മെന്റിന്റെ വെളിയിൽ ഗേറ്റിലേക്ക് ചെന്നുനിന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഭിക്ഷക്കാരെപ്പോലിരിക്കുന്ന രണ്ടുപേർ വളരെ ചെറിയൊരു സ്കൂട്ടറിൽ മുന്നിലെത്തി. അവർ ബിരിയാണി മുന്നിലേക്ക് നീട്ടിയപ്പോൾ ആ ഒറ്റ പൊതിയുടെ വിലയിൽ ചിലപ്പോൾ നാലുനേരംവരെ അവർ ഭക്ഷണം കഴിച്ചേക്കാം എന്ന് വല്ലാത്തൊരു ഗിൽറ്റി ഫീലിങ്ങോടെ ഓർത്തു. 

പിറ്റേന്ന് ഞങ്ങൾ ആന്തേരിയിലെ തെരുവുകടകൾ കയറിയിറങ്ങി. തിരിച്ചുപോകുമ്പോഴേക്കും എന്തേലുമൊക്കെ വാങ്ങണ്ടേ. ഇത്തിരി വണ്ണമുള്ള ഞങ്ങടെ നാച്ചുക്കുട്ടനുവേണ്ടി ഉടുപ്പ് തിരയുന്നതിനിടയിലാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്. അറിയാവുന്ന ഹിന്ദിയിൽ മോട്ടി ഹേ (വണ്ണമുണ്ട് ) എന്ന് ഞങ്ങൾ പറഞ്ഞപ്പോഴൊക്കെ പല കടക്കാരും ഹെൽത്തി ഹേ എന്ന് തിരിച്ച് ചോദിച്ചു. മലയാളിക്കണ്ണിൽ വണ്ണം എന്ന് തോന്നിയത് ഹിന്ദിക്കണ്ണിൽ ആരോഗ്യം എന്ന് മാറിയത് കൗതുകത്തോടെ ഞാൻ ശ്രദ്ധിച്ചു. കുറച്ച് ഡ്രസ്സൊക്കെ വാങ്ങിക്കഴിഞ്ഞ് ഇനിയല്പം മധുരപലഹാരങ്ങൾ വാങ്ങാമെന്ന് കരുതി. പല കടകൾ കയറിയിറങ്ങി അവസാനം അത്യാവശ്യം ഭേദപ്പെട്ട ഒരു കട കണ്ടു. നീളമുള്ള ഗോപിക്കുറി വരച്ച കടക്കാരൻ പഴയ ഏതോ സിനിമയിലെ മാർവാടിയെപ്പോലെ തോന്നിച്ചു. മധുരം വാങ്ങി ഇറങ്ങാൻനേരം എവിടുന്നാണെന്നൊക്കെ ചോദിച്ചു, കൂടെ മഞ്ഞ നിറമുള്ള ജിലേബി ഫ്രീ ആയിട്ട് തരുകേം ചെയ്തു, ആതിഥ്യമര്യാദ ആസ്വദിച്ച് ഞങ്ങൾ നടന്നു. പിന്നീട് അപാർട്മെന്റിൽനിന്ന് ചെക്ക്ഔട്ട് ചെയ്ത് ഒരു മാളിലേക്ക് പോകാൻ കാറിൽ കയറി. ഇടയ്ക്ക് നാലുംകൂടിയ ഒരു കവലയിൽ വണ്ടികളെല്ലാം സ്റ്റക്ക്. ആരും ആരും എങ്ങോട്ടും തിരിയാൻവയ്യാത്ത അവസ്ഥ. അഞ്ചുമിനുട്ട് അങ്ങനെതന്നെ നിന്നു. അവസാനം മാന്യനെപ്പോലെ തോന്നിച്ച ഞങ്ങടെ വണ്ടിക്കാരൻ വെളിയിലിറങ്ങി ട്രാഫിക് കണ്ട്രോൾ സ്വയം ഏറ്റെടുത്തു. അധികം വൈകാതെ പുള്ളി എല്ലാം ശരിയാക്കി തിരിച്ച് കാറിൽ കയറി. അദ്ദേഹത്തെപ്പറ്റി വല്ലാത്ത മതിപ്പ് തോന്നി, ഉടനെതന്നെ പുള്ളി വിൻഡോ തുറന്ന് പുറത്തേക്ക് മുറുക്കിത്തുപ്പി, മതിപ്പ് ഉടഞ്ഞുവീണു. പിന്നെയും പലതവണ തുപ്പൽ മഹോത്സവം നടന്നുകൊണ്ടേയിരുന്നു. ഞങ്ങൾ മാളിലെത്തി. പുറമെനിന്ന് കാണുന്നതിലും വലുതാണ് ഉൾവശമെന്ന് നടന്നുതുടങ്ങിയപ്പോ മനസ്സിലായി. ബാഗുകൾ അവിടെയുള്ള ഒരു ലോക്കറിൽ വച്ച് ഞങ്ങൾ ഇണക്കിരുവികളെപ്പോലെ ഗതകാലസ്മരണകളിൽ കറങ്ങിനടന്നു, അപ്പോൾ ഞങ്ങൾ വീണ്ടും പഴയ കാമുകീകാമുകന്മാരായി. എല്ലാ ഭാര്യയും ഭർത്താവും വല്ലപ്പോഴുമെങ്കിലും കുട്ടികളെ ഒഴിവാക്കി ജീവിതം ആസ്വദിക്കേണ്ടതാണെന്ന് അന്നേരം തോന്നി. "എടാ അലവലാതി, നിന്നെ നിന്റെ അച്ഛനും അമ്മയും ഇതുപോലെ ഇട്ടിട്ടുപോയാൽ നിനക്ക് സഹിക്കുമോ " എന്ന് ചേച്ചി ഇത് വായിച്ചിട്ട് ചോദിക്കുന്നത് എനിക്ക് ഇപ്പഴേ കേൾക്കാം. 
കുറച്ച് കറങ്ങിക്കറങ്ങി ഒരു ടോയ് ഷോപ്പിന്റെ മുന്നിലെത്തി. കുഞ്ഞിനെ ഓർമവന്നു. എന്ത് വാങ്ങണമെന്ന സംശയവുമായി ഞങ്ങൾ മുക്കും മൂലയും അരിച്ചുപെറുക്കി. പ്ലാസ്റ്റിക് കൊണ്ടുള്ള, സ്പോഞ്ച് കൊണ്ടുള്ള പലതരം കളിപ്പാട്ടങ്ങൾ. അതിന്റെയൊക്കെ ഇടയിപ്പെട്ട് എനിക്ക് ശ്വാസം മുട്ടി. ഈ ലോകത്തെ കോടാനുകോടി ആളുകളുടെ വീടുകളിൽ ഇതുപോലെയുള്ള എത്രയെത്ര പ്ലാസ്റ്റിക് സാധനങ്ങൾ കുന്നുകൂടിയിരിക്കുന്നു എന്ന് ഒരുനിമിഷം ഓർത്തു. കുഞ്ഞുങ്ങൾ അവനവന്റെ കളിപ്പാട്ടങ്ങളിലേക്ക് ഒറ്റപ്പെട്ടുപോകുന്നത് ഓർത്തു. അധികം ഇല്ലാതിരുന്ന കാലത്ത് പങ്കിട്ടും വഴക്കിട്ടും നേടിയ കളിപ്പാട്ടങ്ങളും അതിന്റെ സന്തോഷവും ഇന്നത്തെ ലോകത്ത് കുഞ്ഞുങ്ങൾ അറിയുന്നില്ലല്ലോ എന്ന് ആകുലപ്പെട്ടു. സർക്കാർ മുൻകൈയ്യെടുത്ത് കളിപ്പാട്ടങ്ങൾ മുഴുവൻ നിരോധിച്ചിരുന്നെങ്കിലെന്ന് ഭ്രാന്തമായി ആഗ്രഹിച്ചു. ലോകത്തെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായ കളിപ്പാട്ടകച്ചവടം ഒരിക്കലും നില്ക്കാൻപോകുന്നില്ലയെന്നു തിരിച്ചറിവോടെ ഒന്നും വാങ്ങാതെ ആ കടയിൽനിന്നിറങ്ങി. തൊട്ടപ്പുറത്തു അതുപോലെതന്നെ വേറെയും പല കടകൾ. കളിപ്പാട്ടങ്ങൾ എന്നെ പേടിപ്പിക്കുന്നു. 

ഞങ്ങൾ വീണ്ടും കറക്കം തുടർന്നു. ഏക്കറുകണക്കിന് സ്ഥലത്താണ് ആ മാൾ നിൽക്കുന്നതെന്ന് നടക്കുംതോറും തോന്നി. അത്രവലിയ ഒരു സിസ്റ്റം മുന്നോട്ടുകൊണ്ടുപോകാൻ ദിവസവും എത്രമാത്രം വെള്ളവും വൈദ്യുതിയും വേണമെന്ന് വെറുതെയൊന്ന് ചിന്തിച്ചു. മുംബൈ എന്ന മഹാനഗരത്തിന് വെള്ളം എങ്ങനെ കണ്ടെത്താനാകുന്നുവെന്ന് അത്ഭുദം തോന്നുന്നു. 
ഇത്തിരികൂടികഴിഞ്ഞ് തിരിച്ച് ഇറങ്ങാൻ ശ്രമിച്ചു. അപ്പോഴാണ് മനസ്സിലായത് ആ മാളിന് പല എൻട്രൻസ് ഉണ്ടെന്ന്. ഞങ്ങൾ ബാഗുകൾ വച്ച ലോക്കർ ഉള്ള എൻട്രൻസ് തപ്പി കുറച്ചധികം കഷ്ടപ്പെട്ടു. പലതവണ വലംവച്ചശേഷമാണ് പിടികിട്ടിയത്. ആശ്വാസത്തോടെ എയർപോർട്ടിലേക്ക് പോകാൻ അടുത്ത കാർ പിടിച്ചു. അതിഭീകര ട്രാഫിക് കരണം കാർ വളരെ പതിയെയാണ് മുന്നോട്ട് പോയത്. ഏതായാലും ലേറ്റാകാതെ എയർപോർട്ട് എത്തി. സെക്യൂരിറ്റി സി ഐഎസ്എഫ് കാരൻ വണ്ടി തടഞ്ഞത് ഞങ്ങടെ ഡ്രൈവറിനു തീരെ ഇഷ്ടമായില്ല. ഡിക്കിയൊക്കെ തുറന്ന് പരിശോധന കഴിഞ്ഞശേഷം ഡ്രൈവർ അത് വലിച്ചടച്ചു, അയാളുടെ ദേഷ്യംമുഴുവൻ ആ ഒരൊറ്റ പ്രവർത്തിയിൽ കാണാമായിരുന്നു. ഈ അവസരത്തിൽ പറയണോ വേണ്ടയോ എന്ന് അറിയില്ല, പക്ഷേ സെക്യൂരിറ്റിയുടെയും ഡ്രൈവറിന്റെയും പെരുമാറ്റത്തിൽ എനിക്ക് തോന്നിയത് മതങ്ങൾ തമ്മിലുള്ള ഒരു കൊമ്പുകോർക്കൽ ആയിരുന്നു അവിടെ നടന്നതെന്നാണ്. മറ്റ് പല വണ്ടികളും കടത്തിവിട്ട സെക്യൂരിറ്റി ഈ കാർ മാത്രം തടഞ്ഞുനിർത്തിയത് ഡ്രൈവറുടെ ഐഡന്റിറ്റി കണ്ടിട്ടാണെന്ന് ഞാൻ സംശയിക്കുന്നു, ഒരുപക്ഷേ റാണ്ടം ആയിട്ട് ചെക്ക് ചെയ്തതുമാവാം. പക്ഷേ ഡ്രൈവറുടെ ആംഗിളിൽ നോക്കുമ്പോൾ അത് അങ്ങനെയാവാനേ വഴിയുള്ളു. ജീവിതത്തിൽ ഇതുപോലെ പല സ്ഥലത്തും അനാവശ്യ നോട്ടങ്ങളും പരിശോധനകളും അയാൾ നേരിടുന്നുണ്ടെന്ന് തോന്നുന്നു. സ്വന്തം സ്ഥലത്ത് അന്യനെപ്പോലെ ജീവിക്കേണ്ടിവരുന്ന ഒരാളുടെ അമർഷവും ആത്മസംഘർഷവും അയാളുടെ മുഖത്ത് തെളിഞ്ഞുനിന്നു. 
മുംബൈ എയർപോർട്ട് ലോകോത്തരം. സിങ്കപ്പൂർ എയർപോർട്ട് പോലെയൊക്കെയുണ്ട്. ശരിക്കും ആലോചിച്ചാൽ ലോകംമുഴുവൻ ഏതാണ്ടൊക്കെ ഒരേപോലെതന്നെ ആവാൻ ശ്രമിക്കുന്നപോലെയുണ്ട്. മിക്ക സ്ഥലത്തേയും വിനോദസഞ്ചാര സ്ഥലങ്ങളും അവിടുത്തെ കാഴ്ചകളും റൈഡുകളുമെല്ലാം വന്നുവന്ന് ഒരുപോലെതന്നെ ആവുന്നപോലെ. അതിപ്പോ കേബിൾ കാർ റൈഡ് ആയാലും, ആനിമൽ ഷോ ആയാലും, ട്രാം റൈഡ് ആയാലും എല്ലാം ഒരുപോലെതന്നെ. 
ഫ്ലൈറ്റ് ഡിലേ ആയതുകൊണ്ട് എയർപോർട്ടിൽ ബോറടിച്ചിരിക്കുന്ന സമയത്ത് വെന്റിങ് മെഷിനിൽനിന്ന് ലെയ്സ് പോലത്തെ ഒരു സാധനം എടുത്തു. ബാർ കോഡ് സ്കാൻ ചെയ്യുമ്പോ മനസ്സ് പിന്നെയും അത്ഭുദംകൂറി. എങ്ങനെ വ്യത്യസ്തമായ ബാർകോഡുകൾ ഉണ്ടാക്കികൊണ്ടേയിരിക്കുന്നു ഈ ലോകം, ഇതുവരെ എത്രയോ കോടി സ്കാനുകൾ നടന്നുകാണും, ഇനിയുമെത്രയോ നടക്കാൻപോണു, അത്ഭുദം അടങ്ങുന്നില്ല. 
തിരിച്ചുള്ള യാത്രയിൽ ഹസ്സൻ എന്നൊരു ബീഹാർകാരനെ അടുത്തുകിട്ടി. അയാൾ മറ്റൊരു അത്ഭുദമനുഷ്യൻ. അദ്ദേഹത്തിന്റെ ജോലി പെർമനെന്റ് വർക് ഫ്രം ഹോം ആയിട്ടുകൂടി കേരളത്തോടുള്ള ഇഷ്ടംകൊണ്ടുമാത്രം കൊച്ചിയിൽവന്ന് വീടെടുത്ത് താമസിക്കുന്നു. യാത്രയിൽ ഒരുപാടൊരുപാട് കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു, ഹിന്ദിയിലും ഇംഗ്ലീഷിലുമായി. ഹസ്സന് കേരളത്തിന്റെ രണ്ട് കാര്യങ്ങളിൽമാത്രമെ വിയോജിപ്പുള്ളു. അനാവശ്യമായി നമ്മൾ വയ്ക്കുന്ന വലിയ വീടും വാങ്ങുന്ന വലിയ കാറുകളും. അയാളുടെ വിശകലനം എത്ര സത്യമാണ്. വലിയവീട്ടിൽ പേടിയോടെ ഉറങ്ങുന്ന പ്രായമായ മനുഷ്യരെയും, തീരെ ചെറിയ വഴികളിൽ ലോറിപോലുള്ള കാറുകളുമായി ബ്ലോക്ക്‌ ഉണ്ടാക്കുന്ന പലരെയും ഞാൻ മനസ്സുകൊണ്ട് കണ്ടു.
 ഫ്ലൈറ്റ് ഒരു 11 മണിക്കേ കൊച്ചിയിൽ ലാൻഡ് ചെയ്യൂ. എല്ലാംകഴിഞ്ഞ് പുറത്തിറങ്ങുമ്പോളേക്കും പിന്നെയും ലേറ്റ് ആകും. പുള്ളിയുടെ ഭാര്യയുടെ ബർത്ഡേ ആണ്, അവർ ഗർഭിണിയുംകൂടിയാണ്. ഇതെല്ലാംകൊണ്ട് 12 മണിക്കുമുന്നേ പാലാരിവട്ടത്തുള്ള വീട്ടിലെത്തണമെന്ന, നടക്കാൻ സാധ്യതയയില്ലാത്ത ആഗ്രഹവുമായി എയർപോർട്ടിൽനിന്ന് ഓടിയിറങ്ങുന്ന ഹസ്സനെ ഇനിയും ഒരുപാട് നാളത്തേക്ക് ഞാൻ ഓർക്കും. 


മുംബൈ : ഇടദിവസം


വിസയൊക്കെ ശരിയായല്ലോ, ഇനി റൂമിൽപോയി കുറച്ച് റസ്റ്റ് എടുക്കാമെന്ന് കരുതി ഞങ്ങൾ ഒരു ഓട്ടോയിൽ കയറി, ഊബറിനുവേണ്ടി കാത്തുനിന്നില്ല. കയറുന്നതിനു മുന്നേ പൈസയൊക്കെ ചോദിച്ചുമനസ്സിലാക്കി. ഒന്നര കിലോമീറ്റർ ദൂരം പോകാൻ നൂറ്റൻപത് രൂപ അയാൾ പറഞ്ഞു. ഇങ്ങോട്ട് ഇതേദൂരം അൻപത് രൂപയ്ക്കാണ് വന്നതെന്ന് പറഞ്ഞപ്പോൾ അതൊക്കെ നമുക്ക് നോക്കാം, കയറെന്നായി. നൂറ് രൂപയാണെങ്കിൽ ഓക്കേ എന്ന് പറഞ്ഞ് ഞങ്ങൾ കയറി. ഓട്ടോ ഓടിക്കുന്ന ഭായിയെ കണ്ടാൽ പഴയ ഏതോ ഹിന്ദി സിനിമയിൽ നിന്ന് ഇറങ്ങിവന്ന വില്ലനെ പോലെയുണ്ട്. ഇടയ്ക്കുവെച്ച് നല്ല തിരക്കുള്ള ഒരു റോഡിൽ സിഗ്നലിൽവച്ച് വണ്ടികൾ നിശ്ചലമായി. അപ്പുറത്തെ ഓട്ടോയിൽനിന്ന് ഡ്രൈവർ അങ്കിൾ ഇറങ്ങിവന്ന് ഞങ്ങടെ ഭായിയോട് എങ്ങോട്ടോ ഉള്ള വഴി തിരക്കി. ആ ഓട്ടോ ആൾക്കാരുമായി അനാഥമായി റോഡിന്റെ നടുവിൽ കിടക്കുന്നത് ഞാൻ അമ്പരപ്പോടെ നോക്കി. ഇവിടെ ഇതെല്ലാം സർവസാധാരണം. സിഗ്നൽ വീഴുംമുന്നേ വഴി ചോദിച്ചുമനസ്സിലാക്കി ആ അങ്കിൾ തിരികെ ഓട്ടോയിൽ കയറുകയും ചെയ്തു, എന്തൊരു കോൺഫിഡൻസ്. സൂചി കുത്താൻ ഇടയില്ലാത്തപോലെ തിരക്കുള്ള റോഡിലൂടെ വണ്ടി ഓടിക്കുന്നതിനിടയിൽ ഭായിയോട് ഞാൻ ചോദിച്ചു എന്തുകൊണ്ടാണ് ഊബർ ഓടാത്തതെന്ന്, പുള്ളി പറഞ്ഞു എഴുത്തും വായനയും അറിയില്ലെന്ന്, തൊട്ടുമുൻപിലെ ഓട്ടോയുടെ പിറകിൽ 'ഒൺലി ത്രീ പാസ്സ് ' എന്ന് എഴുതിയിരിക്കുന്നത് ഞാൻ അപ്പോൾ ശ്രദ്ധിച്ചു. ഭായിയെപോലെതന്നെ മുന്നിലെ ഓട്ടോക്കാരനും പഠിപ്പില്ലെന്നും താൻ വെറും മൂന്നാംക്ലാസ് ആണെന്നാണ് പുള്ളി എഴുതിയിരിക്കുന്നതെന്നും ആലോചിച്ചു. പക്ഷേ പിന്നീടാണ് കണ്ടത്, ചുറ്റുമുള്ള ഓട്ടോകളുടെ സാഗരത്തിൽ കണ്ട എല്ലാ ഓട്ടോയിലും പിന്നിലും വശങ്ങളിലുമൊക്കെ അതുതന്നെ എഴുതിയിട്ടുണ്ട്. മൂന്ന് യാത്രക്കാരെയേ കയറ്റു എന്നാണ് ഉദ്ദേശിച്ചതെന്ന് അപ്പോൾ മനസ്സിലായി. കൂടെ മറ്റൊരു കാര്യംകൂടി ശ്രദ്ധിച്ചു, ഞങ്ങൾ അപ്പോൾ നിൽക്കുന്ന സ്ഥലം മുംബൈയിലെ പത്തനംതിട്ടയാണ്, രെജിസ്ട്രേഷൻ നമ്പർ എം എച് പൂജ്യം മൂന്ന്. പോകുന്നവഴി ഭായി പറഞ്ഞു നിങ്ങൾ വിസയൊക്കെ പാസായതല്ലേ അതിന്റെ സന്തോഷത്തിന് പൈസ കൂടുതലാണ് ശരിക്കും തരേണ്ടതെന്ന്. പലരും വിസ കിട്ടാത്തതുകൊണ്ട് കരഞ്ഞുകൊണ്ടാണ് പോകാറെന്നും അങ്ങേര് കൂട്ടിച്ചേർത്തു. ഏതായാലും ചെന്നിറങ്ങി നൂറ്റി ഇരുപത് കൊടുത്തപ്പോൾ കൂടുതൽ വേണമെന്നായി. പത്തുരൂപകൂടെ കൊടുത്ത് ഞങ്ങൾ നടന്നു. 
കുറച്ച് റെസ്റ്റൊക്കെ എടുത്ത് ഞങ്ങൾ മുംബൈ ചുറ്റിക്കറങ്ങാൻ ഇറങ്ങി. ഗേറ്റിലെ സെക്യൂരിറ്റിയോട് ചോദിച്ചപ്പോൾ ലോക്കൽ ട്രെയിൻ സ്റ്റേഷൻ ഒരു ഇരുന്നൂറുമീറ്റർ ദൂരത്തിൽ ഉണ്ടെന്ന് പറഞ്ഞു. നട്ടപ്പൊരിവെയിലത്ത് അയാൾ പറഞ്ഞ വഴിയേ തെരുവുകളിലൂടെ ഞങ്ങൾ നടന്നു. കുറേനേരം നടന്നുകഴിഞ്ഞ് പലരോടും ചോദിച്ചപ്പോൾ ഇനിയും മുന്നോട്ട് മുന്നോട്ടെന്ന് പറഞ്ഞു. അങ്ങനെ ഏകദേശമൊരു ഒന്നര കിലോമീറ്റർ വെയിലിൽ നടന്ന് ഞങ്ങൾ കുർള റെയിൽവേ സ്റ്റേഷനിലെത്തി, ഗേറ്റിലെ സെക്യൂരിറ്റിയുടെ ഇരുന്നൂറ് മീറ്ററിന്റെ കണക്ക് എവിടെയോ പിഴച്ചത് ഞങ്ങൾ ശ്രദ്ധിച്ചു. സ്റ്റേഷനിൽ വിചാരിച്ചയത്ര തിരക്കില്ല, ഉച്ചയായതുകൊണ്ടാവും. ടിക്കറ്റ് തരുന്ന ആളുടെ മുഖഭാവങ്ങളൊക്കെ കണ്ടപ്പോൾ പങ്കജ് തൃപാടി എന്ന ഹിന്ദി നടനെ ഓർമവന്നു. മുംബൈ ലോക്കൽ ട്രെയിനിൽ ഇരിക്കാൻ സീറ്റ്‌ കിട്ടി എന്നത് ഭാഗമായി കരുതി ഞങ്ങൾ യാത്ര തുടങ്ങി. അടുത്തിരുന്ന ആൾ പറഞ്ഞതുവച്ച് അവസാന സ്റ്റേഷനാണ് ഛത്രപതി ശിവജി ടെർമിനസ് (ഇപ്പോൾ ഛത്രപതി ശിവജി മഹാരാജാസ് ടെർമിനസ്) , അരമണിക്കൂർ യാത്രയുണ്ട്. അവിടെ ഇറങ്ങിയിട്ടുവേണം ഗേയിറ്റ് വേ ഓഫ് ഇന്ത്യ കാണാൻ. സീറ്റുണ്ടെങ്കിലും കുറച്ചുപേർ വാതിലിനരികിൽത്തന്നെ നിന്ന് യാത്രചെയ്യുന്നു (വാതിലില്ല, കയറാനും ഇറങ്ങാനുമുള്ള തുറന്ന കവാടം) . അവരിൽ ചിലർക്ക് നല്ല പ്രായമുണ്ട്, തോളത്ത് വലിയ ചാക്കിന്റെ ഭാരവുമായാണ് അകത്തേക്കുവന്നത്. ആ ഭാരമിറക്കിവച്ച് വാതിലിനുമുകളിലെ ഏതോ ഒരു സ്ഥലത്ത് ഒരു കൈ പിടിച്ച്, മറ്റെ കൈകൊണ്ട് അകത്ത് ഒരു കൊളുത്തിലും പിടിച്ച് വെളിയിലേക്ക് അല്പം ചെരിഞ്ഞുനിന്ന് ട്രെയിനിന്റെ വേഗത്തിനൊപ്പിച്ചുള്ള കാറ്റ് ആസ്വദിക്കുകയാണ് പ്രായമായ ആ മനുഷ്യർ. ആ കാഴ്ച കണ്ടപ്പോൾ അവർ അല്പനേരത്തേക്ക് അവരുടെ ജീവിതഭാരം ഇറക്കിവച്ച് യൗവനം ആസ്വദിക്കുന്നപോലെതോന്നി.  
ഞങ്ങൾ ഛത്രപതി സ്റ്റേഷനിലിറങ്ങി. മുംബൈ ദർശൻ എന്നുപറഞ്ഞ് കയ്യിലൊരു ഷീറ്റുമായി കുറച്ച് ടാക്സി ഡ്രൈവർമാർ നടക്കുന്നു. ഞാൻ ഭാര്യയുടെ മുഖത്തേക്ക് നോക്കി. അവൾ പുച്ഛിച്ചു. ടൂർ പാക്കേജ് എന്നുള്ള കോൺസെപ്റ്റ് ഒന്ന് മാറ്റിവച്ച് തന്നെ വല്ലോം കണ്ടുപിടിക്ക് മണകുണാഞ്ചാ എന്നുള്ള രീതിയിൽ അവളൊന്ന് തറപ്പിച്ചുനോക്കി. എന്നിട്ട് എന്നെയുംകൊണ്ട് അവിടുന്ന് വേഗം നടന്നു. സ്റ്റേഷന്റെ അടുത്തുതന്നെ ഒരു ബസ് സ്റ്റാൻഡ് ഉണ്ടാരുന്നു. അവിടുന്ന് ഞങ്ങളൊരു ഡബിൾ ഡെക്കർ ബസിൽ കയറി ഗേറ്റ് വേ കാണാൻ പോയി. അതിൽ കയറിയപ്പോൾ എനിക്കും തോന്നി അതാണ്‌ നല്ലതെന്ന്. ഒരു പതിനഞ്ചുമിനിറ്റിൽ ഗേറ്റ് വേ യുടെ അടുത്തെത്തി. ഭക്ഷണം കഴിച്ചിട്ട് മതി ബാക്കി എന്ന് തീരുമാനിച്ച് ഞങ്ങൾ അവിടെയടുത്തുള്ള ഫേമസായ ഒരു റെസ്റ്റോറന്റിലേക്ക് നടന്നു (ലിയോപോൾഡ് കഫെ). അങ്ങോട്ടേക്ക് നടക്കുംവഴി കുറെയേറെ വഴിയോര കച്ചവടക്കാരെ കണ്ടു, ആ സ്ഥലം കണ്ടപ്പോൾ മുൻപ് വിയറ്റ്നാമിൽ പോയ ചൈനീസ് മാർക്കറ്റ് ഓർമവന്നു. വയസ്സായ ഒരാൾ കസേരയിലിരുന്ന്, കയ്യിലൊരു കാർഡ്ബോർഡ് പെട്ടിയൊക്കെയായി എന്തോ വിൽക്കുന്നുണ്ട്, അടുത്തുള്ള കരിക്ക് വില്പനക്കാരൻ വെട്ടിയ ഒരു കരിക്ക് അയാൾക്ക്‌ കൊണ്ട് കൊടുക്കുന്നത് കണ്ടു. അവരുടെ പെരുമാറ്റത്തിൽനിന്ന്, അത് ഒരു ദിനചര്യ ആണെന്ന് തോന്നി. എന്നും ഈയൊരു സമയമാകുമ്പോൾ ആ കരിക്കുകാരൻ മറ്റേ ആൾക്ക് വെട്ടിയ കരിക്കുമായി എത്തുന്ന രംഗം ഞാൻ മനസ്സിൽ കണ്ടു. ലിയോപോൾഡ് കഫെ ഒരു ഗോവൻ റെസ്റ്റോറന്റുപോലെ തോന്നിച്ചു. തീരെ ഉയരംകുറഞ്ഞ, ക്യൂട്ട് ആയ ഒരു ലേഡി വെയിറ്ററാണ് ഓർഡർ എടുത്തത്. തന്ദൂരി ചിക്കനും ഐസ് ടീയും ഓർഡർ ചെയ്തു. അപ്പോഴാണ് ബൺ മസ്‌ക എന്ന പേര് മെനുകാർഡിൽ കണ്ടത്. കുറേനാളായി കൊച്ചിയിൽ ഫേമസ് ആയ ആ സാധനം എങ്കിലൊന്ന് തട്ടിയേക്കാം എന്നുകരുതി വാങ്ങി. ബണ്ണും ബട്ടറും കഴിക്കുന്നപോലെയാണ് തോന്നിയത്, വലിയ പ്രത്യേകതയൊന്നും ഇല്ല. ഐസ് ടീയിലെ സ്ട്രോ വെറൈറ്റിയായിരുന്നു. നല്ല കട്ടിയുണ്ടല്ലോ, ഇവിടെയൊന്നും പ്ലാസ്റ്റിക് സ്ട്രോ നിരോധിച്ചിട്ടില്ലേ എന്ന് ഞാൻ സംശയിച്ചപ്പോൾ ഭാര്യയാണ് പറഞ്ഞത്‌ അത് കഴിക്കാൻപറ്റുന്ന, അരിവച്ചുണ്ടാക്കിയ സ്ട്രോയാണെന്ന്. കടിച്ചുനോക്കിയപ്പോൾ ഉണക്കക്കപ്പയുടെ രുചി. തന്ദൂരി നല്ല രുചിയുണ്ടായിരുന്നെങ്കിലും കഴിച്ചുകഴിഞ്ഞപ്പോ കൈനിറയെ മൈലാഞ്ചിയിട്ടപോലെ നിറമായി, അതുമുഴുവൻ വയറ്റിലുമെത്തിയിട്ടുണ്ടാവുമല്ലോ എന്ന് ഓർത്തപ്പോൾ ഒരു ബുദ്ധിമുട്ട്. ഫുഡ്ഡടി കഴിഞ്ഞ് ഞങ്ങൾ തിരികെ നടന്ന് ഗേറ്റ് വേ കാണാൻ പോയി. അവിടെ കുറേ ഫോട്ടോഗ്രാഫർമാർ നിൽപുണ്ടായിരുന്നു. കൂട്ടത്തിൽ ഒരാളോട് ചോദിച്ചപ്പോൾ ഒരു ഫോട്ടോ പ്രിന്റ് എടുത്ത് തരുന്നതിനു അമ്പതുരൂപ എന്നുപറഞ്ഞു. എങ്കിൽ ആവട്ടെ എന്നുകരുതി. പുള്ളി ഞങ്ങളെ താജ് ഹോട്ടലിന്റെയും ഗേറ്റ് വേയുടെയും ബാക്ഗ്രൗണ്ടുവച്ച് ചറപറാ കുറേ ഫോട്ടോ എടുത്തു. അതിൽ ഒരു നാലെണ്ണം പ്രിന്റ് എടുത്തോളാൻ പറഞ്ഞു. അണ്ണൻ കയ്യിലുള്ള പ്രിൻറർമെഷീൻ എടുത്തു, എപ്സോണിന്റെ ഒരു കുഞ്ഞത്ഭുദം, അതും വയർലെസ്. ലോകത്തിന്റെ പോക്കിനെപ്പറ്റി അത്ഭുദപ്പെട്ടുനിൽകുമ്പോളേക്കും പ്രിന്റ് റെഡി. 
ആ പരിസരമൊക്കെ നടപ്പാതയിൽ ടൈലുപോലെ കല്ലുകൾ വിരിച്ചിരിക്കുകയാണ്. അവ വളരെ മിനുസമുള്ളതായി അനുഭവപ്പെട്ടു. അനേകായിരം ആളുകൾ കയറിയിറങ്ങിയതാവാം ആ മിനുസത്തിന് കാരണം. ഗേറ്റ് വേയുടെ പരിസരത്തും വെള്ളയും വെള്ളയുമിട്ട ടാക്സി ഡ്രൈവർമാരും അവരുടെ മഞ്ഞയും കറുപ്പും ടാക്സികളും ഒരുപാടുണ്ടായിരുന്നു. ഊബർ വന്നതിൽപ്പിന്നെ ഇവരുടെയൊക്കെ പണി വെള്ളത്തിലായ ലക്ഷണമാണ്. ആർക്കും ഓട്ടമൊന്നും കിട്ടുന്ന ലക്ഷണമില്ല. ഇനി എങ്കിൽ കോളാബാ കോസ്‌വേ കാണാൻ പൊക്കുടേയെന്ന് ചാറ്റ് ജിപിടി ചോദിച്ചു. മാപ്പ് ഇട്ട് നടന്നുനടന്ന് എത്തിയപ്പോഴാണ് മനസ്സിലായത് മുന്നേ ലിയോപോൾഡ് കഫെയിലേക്ക് പോയപ്പോൾ വഴിയിൽ കണ്ട ആ ചൈനീസ് മാർക്കറ്റ് സെറ്റപ്പ് ആണ് ഈ കോസ്‌വേ എന്ന്. വീണ്ടും അതേ വഴികളിലൂടെ നടന്നു. തിരിച്ച്ചെല്ലുമ്പോൾ വേണ്ടപ്പെട്ടവർക്കെല്ലാം എന്തേലും കൊടുക്കണ്ടേ എന്നുകരുതി ചില സാധനങ്ങൾ വാങ്ങാൻ തീരുമാനിച്ചു. നോക്കിനോക്കി ഹിന്ദിപറഞ്ഞ് കുറച്ചായപ്പോൾ കടക്കാരൻ മലയാളത്തിൽ മറുപടി പറഞ്ഞുതുടങ്ങി. നാല്പത്തഞ്ചുകൊല്ലമായി മുംബൈയിൽ കട നടത്തുന്ന തലശ്ശേരിക്കാരുടെ മടയിലേക്കാണ് ഞങ്ങൾ ചെന്നുകയറിയത്. നാട്ടിൽ എവിടെ എന്ന ചോദ്യം ചോദിക്കാൻ കുറച്ചുപേരെ കണ്ടുകിട്ടിയത് ഞങ്ങൾക്കും അവർക്കും സന്തോഷമായി. പേഴ്സ് ഒക്കെ സൂക്ഷിക്കണമെന്ന് സ്നേഹത്തോടെ ഉപദേശിച്ച് അവർ യാത്രയാക്കി. 
നമ്മുടെ നാടുപോലെതന്നെ മുംബൈയിലും ആണുങ്ങളുടെ വായിനോട്ടം അല്പം കൂടുതലല്ലേ എന്ന് എനിക്കുതോന്നി. ആ മാർക്കറ്റ് പരിസരത്തൂടെ സുന്ദരികളായ ഒരുപാട് സ്ത്രീകൾ ഷോപ്പിംഗിന് നടക്കുന്നുണ്ട്. ഞാൻ നോക്കുമ്പോൾ ഒരു കടക്കാരന്റെ കഴുത്തിലെ ആദംസ് ആപ്പിൾ വെള്ളമിറക്കുമ്പോൾ എന്നപോലെ അനങ്ങുന്നു. അയാൾ ഒരു സ്ത്രീയെ രൂക്ഷമായി നോക്കുകയാണ്. നോക്കി വെള്ളമിറക്കുകയാണ് എന്ന് അക്ഷരാർത്ഥത്തിൽ പറയാം. പല കടകളിൽ കയറിയിറങ്ങി കുറച്ചായപ്പോൾ ഭാര്യ എനിക്ക് ബാർഗൈനിങ്ങിന്റെ ചില ബാലപാഠങ്ങൾ പറഞ്ഞുതന്നു. എന്നെക്കൊണ്ട് പറ്റില്ല, തന്നത്താൻ ആയിക്കൊള്ളാൻ ഞാൻ പറഞ്ഞു. അങ്ങനെ അവൾ ആ ഉത്തരവാദിത്തം ഏറ്റെടുത്തു. ഒരു കടയിൽനിന്ന് കുറച്ച് സാധനങ്ങൾ വാങ്ങിയിട്ട് കടക്കാരൻ പറഞ്ഞ ലാസ്റ്റ് വിലയിൽനിന്ന് വീണ്ടും അമ്പതുരൂപ കുറച്ച് അവൾ പേയ്‌മെന്റ് ചെയ്തു. ആ പൈസകൂടെ കൊടുക്കാതെ സാധനം തരില്ലെന്നായി കടക്കാരൻ. ഒരു പത്തുമിനിറ്റോളം യാചിച്ചും തർക്കിച്ചും അവളും നിന്നു. അവസാനം ആ പൈസകൂടി കൊടുക്കേണ്ടിവന്നു. എനിക്ക് ഭയങ്കരമായ ദേഷ്യംവന്നു. നമ്മൾ എത്രയോ സാധനങ്ങൾക്ക് പൈസ ചിലവാക്കുന്നു. ഇതിലും ക്വാളിറ്റി കുറഞ്ഞ സാധനങ്ങൾ ബ്രാൻഡഡ് കടകളിൽനിന്ന് അന്യായ വിലക്ക് വാങ്ങുന്നു. അവിടെയൊന്നും ബാർഗയിനിങ് നടക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് ഒന്നും മിണ്ടാതെ, പറയുന്ന പൈസയ്ക്ക് നമ്മൾ സാധനം വാങ്ങും, അതേസമയം ഇതുപോലെയുള്ള ചെറുകിടക്കാരോട് തർക്കിച്ചും ദേഷ്യപ്പെട്ടും പരമാവധി നമ്മൾ കടിപിടികൂടും. ട്രിപ്പിന്റെ മൂഡുപോയി. ഇനി ഇങ്ങനെ ചെയ്യില്ല എന്ന് ഭാര്യയെക്കൊണ്ട് ഉറപ്പ്പറയിച്ച് ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് ടാക്സിപിടിച്ചു. മുംബൈയിൽ ഇതുവരെ കയറിയ എല്ലാ കാറിന്റെയും ഉൾവശം വളരെ മോശം, ഇതിന്റെയും. അതിഭീകരമായ പൊടിയും ട്രാഫിക്കും, പൈസ ലാഭത്തിനുവേണ്ടി ഗ്ലാസ്‌ തുറന്നിട്ട്‌ വണ്ടി ഓടിക്കുന്നതുമൊക്കെയാവാം കാരണം. ഞങ്ങൾ മറൈൻ ഡ്രൈവിൽ എത്തി. നട്ടുച്ചക്ക് ചൗപട്ടി ബീച്ചും മറൈൻ ഡ്രൈവും വേഗത്തിൽ കണ്ടുതീർത്ത് ഞങ്ങൾ ഇനി എന്തുചെയ്യണമെന്ന് ചാറ്റ് ജി പി ടി യോട് ചോദിച്ചു. ആ ദുഷ്ടൻ പറഞ്ഞത് മോണോറെയിൽ കേറാനാണ്. അതിന് കുറച്ചുദൂരെയുള്ള ദാദർ സ്റ്റേഷനിൽ ലോക്കൽ ട്രെയിൻ ഇറങ്ങാനും ഉപദേശിച്ചു. ഞങ്ങൾ നിൽക്കുന്നിടത്തുനിന്നും എവിടെച്ചെന്നാൽ ലോക്കൽ ട്രെയിൻ കിട്ടുമെന്ന് ചോദിച്ചപ്പോൾ ചാറ്റ് ജി പി ടി പറഞ്ഞു ടാക്സി പിടിച്ച് ഒന്നര കിലോമീറ്റർ പൊക്കോളാൻ. എന്തോ ഭാഗ്യത്തിന് അവിടെ അടുത്തുകണ്ട ഒരാളോട് ചോദിച്ചപ്പോൾ ഞങ്ങൾ നിന്നതിന്റെ നേരെ എതിർവശത്തുള്ള ലോക്കൽ സ്റ്റേഷൻ കാണിച്ചുതന്നു. ട്രെയിനിൽ പിന്നെയും സീറ്റ്‌ കിട്ടി. മനോഹരമായ പാട്ടുകേട്ട് നോക്കുമ്പോൾ അന്ധരായ രണ്ട് ദമ്പതികൾ പരസ്പരം താങ്ങി ഭിക്ഷയെടുക്കുന്നു, ഇന്ത്യയുടെ ദരിദ്രമുഖം. കുറച്ചപ്പുറത്ത് ദാദർ സ്റ്റേഷനിൽ ട്രെയിനിറങ്ങി തിരക്കുകൂടിയ ഒരു റോഡിലേക്ക് ഞങ്ങൾ മേൽപ്പാലമിറങ്ങി. ആളുകൾ വഴിയരികിലിരുന്ന് ഒരുപാട് പൂക്കൾ കച്ചവടം ചെയ്യുന്നു. അടുത്തെവിടെയോ അമ്പലമുണ്ടെന്ന് മനസ്സിലായി. ആ സ്ഥലം കണ്ടപ്പോൾ ചെന്നൈയിലെ ടി നഗർ പോലെ തോന്നി. അടുത്തുള്ള കെട്ടിടത്തിൽ വിജയ് നഗർ എന്ന് എഴുതിയത് ആക്‌സ്മികമായി തോന്നി. തിരക്കിനെ വകഞ്ഞുമാറ്റി നടക്കുമ്പോൾ ഉറുമ്പിൻകൂട്ടത്തിൽ പെട്ട ഒരു ഉറുമ്പിനെപ്പോലെ എനിക്ക് സ്വയം തോന്നിച്ചു. നിൽക്കാൻപോലും സമയമില്ലാത്ത മുംബൈ നഗരത്തിൽ റോഡരികിലിരുന്ന് മുളകൊണ്ടുള്ള കൊട്ടയും മറ്റ് സാധനങ്ങളും ഉണ്ടാക്കുന്നവരെ കണ്ട് അത്ഭുദം തോന്നി. അവർ ഈ തിരക്കിനെയൊന്നും ഗൗനിക്കുന്നേയില്ല. ലോകം ഓടിക്കോട്ടെ, ഞങ്ങൾ ഇവിടെയുണ്ടാവും എന്ന ഭാവത്തിൽ അവർ വെയിലിനെ മുകർന്ന് പതിഞ്ഞതാളത്തിൽ നെയ്തുകൊണ്ടേയിരുന്നു. 
റോഡിൽ പലയിടത്തും പട്ടംപോലെ എന്തോ കെട്ടിയിട്ടിട്ടുണ്ട്, അതിൽ മിക്കതിലും ശിവജിയുടെ രൂപമാണ് പാറുന്നത്. 
മോണോറെയിൽ കാണണമെന്ന ഞങ്ങളുടെ ആഗ്രഹം അടച്ചിട്ട സ്റ്റേഷനുമുന്നിൽ അവസാനിച്ചു. നമ്മുടെ മെട്രോ സ്റ്റേഷൻ പോലെ ഒരു സ്ഥലം. അവിടെ എഴുതിവച്ചിരിക്കുന്നു എന്തോ റെനോവേഷൻ നടക്കുന്നതിനാൽ മോണോറെയിൽ സർവീസ് തത്കാലം നിർത്തിവച്ചിരിക്കുന്നുവെന്ന്. 


മുംബൈ : വിസ ദിവസം

മുംബൈയിലെ രണ്ടാമത്തെ ദിവസം. അതിരാവിലെ ഞങ്ങൾ ബാന്ദ്ര കുർല കോംപ്ലക്സിലേക്ക് വണ്ടിപിടിച്ചു. ഭാര്യയ്ക്ക് അവിടെ ഒരു യുഎസ് വിസ ഇന്റർവ്യൂ ഉണ്ട്. ഭീകരമായ തിരക്കുപിടിച്ച റോഡിലൂടെ ഓട്ടോക്കാരൻ അനായാസം അങ്ങോട്ടുമിങ്ങോട്ടും വെട്ടിച്ച് ബൈക്ക് ഓടിക്കുന്നത്പോലെ വണ്ടിയോടിച്ചു. എന്നിട്ട് വലിയൊരു ബിൽഡിങ്ങിനടുത്ത് ഞങ്ങളെ കൊണ്ട്നിർത്തി. അവിടെ ആൾതിരക്കൊന്നും കാണാത്തപ്പോൾത്തന്നെ ഭാര്യക്ക് സംശയംതോന്നി ഇതാവില്ല യുഎസ് വിസയ്ക്കുള്ള സ്ഥലം എന്ന്. അവിടെ കണ്ട സെക്യൂരിറ്റിയോട് കാര്യം ചോദിച്ചപ്പോൾ പുള്ളിയും പറഞ്ഞു ഇവിടെ നിന്നും ഒരു അരകിലോമീറ്റർ അപ്പുറത്താണെന്ന്. ടെൻഷനടിച്ചെങ്കിലും സമയമുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾ നടന്നു. ഗൂഗിൾമാപ്പ് പറഞ്ഞ വഴിയെ കുറച്ചുദൂരം നടന്നപ്പോൾ പോലീസുകാരെയൊക്കെ കണ്ടു. അവരോട് ചോദിച്ചപ്പോൾ അവർ മറ്റൊരു വഴി പറഞ്ഞുതന്നു. ആ പറഞ്ഞ വഴിയെ ഒരുപാട് ആളുകൾ കൂടിനിൽക്കുന്ന ഒരു സ്ഥലത്തേക്ക് ഞങ്ങൾ എത്തി. അപ്പോഴും ഗൂഗിൾമാപ്പ് പറയുന്നത് അവിടെനിന്നും അരകിലോമീറ്റർ അപ്പുറത്താണ് യഥാർത്ഥ സ്ഥലം എന്നാണ്. ഉറപ്പിക്കാൻവേണ്ടി അവിടെ ഗേറ്റിൽനിന്ന സെക്യൂരിറ്റിയോട് കാര്യംതിരക്കി. സ്ഥലം ഇതുതന്നെയാണെന്നും വെയിറ്റ് ചെയ്ത്കൊള്ളാനും അയാൾ പറഞ്ഞു. ഏകദേശം നൂറ്മീറ്റർ അപ്പുറത്ത് വളരെ വലിയൊരു ബിൽഡിംഗ് കാണാം. ധീരുഭായ് അംബാനി സ്ക്വയർ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിവച്ചിട്ടുണ്ട്. ആളുകളെയെല്ലാം റോഡിന് ഇപ്പുറത്തെ വശത്ത് നിർത്തിയിരിക്കുകയാണ്. എല്ലാവർക്കും കുറച്ച് കൺഫ്യൂഷനൊക്കെയുണ്ട്, ഇതുവഴി തന്നെയാണോ പോകേണ്ടത്, ഈ സമയത്ത് തന്നെയാണോ എത്തേണ്ടത്,അങ്ങനെ പലതും. പക്ഷേ കൃത്യമായ സിസ്റ്റമൊന്നും ഇവിടെയില്ല. കുറേ ഓട്ടോക്കാരും ടാക്സിക്കാരും ചേർന്നാണ് ആളുകളെ നിയന്ത്രിക്കുന്നത്. അപ്പുറത്തായി മാറിനിൽക്കുന്ന മൂന്നുനാല് സെക്യൂരിറ്റിക്കാർ വല്ലപ്പോഴും ഒന്ന് വന്ന് റൗണ്ടടിച്ചുപോകും. കുറെനേരം കഴിഞ്ഞപ്പോൾ അകത്തുള്ള ഒരു ലേഡി വന്ന് ഇന്ന സമയത്തുള്ള ആളുകൾ ക്യൂ ആയിട്ട് അകത്തേക്ക് വരാൻ പറഞ്ഞു. ആ കൂട്ടത്തിൽ ഭാര്യയും അകത്തേക്ക് പോയി. ഫോണും ബാഗും ഒന്നും കൈയിൽ കരുതാൻ പറ്റാത്തതുകൊണ്ട് അതെല്ലാം എന്നെ ഏൽപ്പിച്ചു. ഇനി തിരിച്ചെത്തുമ്പോൾ എങ്ങനെ കണ്ടുപിടിക്കുമോ എന്തോ. ആൾത്തിരക്കൊഴിഞ്ഞ ഒരു ഭാഗത്തേക്ക് ഞാൻ മാറിനിന്നു. നമ്മുടെ പനമ്പിള്ളിനഗർപോലെ മനോഹരമായ ടൈൽ ഒക്കെ വിരിച്ച വീതിയുള്ള നടപ്പാത. അതുവഴി എല്ലാത്തരം ആളുകളും നടക്കുന്നുണ്ട്. ഭീമാകാരനായ പട്ടിയെയുംകൊണ്ട് ഒരാൾ വരുന്നു. സൈഡിൽ പാർക്ക് ചെയ്തിരിക്കുന്ന വണ്ടികളുടെ അടുത്തേക്ക് കയ്യിൽ ഒരു ഫ്ലാസ്ക്കുമായി ഒരു ചെറുപ്പക്കാരൻ നടക്കുന്നു. അയാളുടെ ഉടുപ്പിന്റെ പോക്കറ്റ്നിറയെ വളരെ ചെറിയ പേപ്പർകപ്പുകൾ ഉണ്ട്. അതിൽ തികയുന്ന ചായ അയാൾ അഞ്ചുരൂപയ്ക്ക് വിൽക്കുന്നു. അയാൾ ധരിച്ചിരുന്ന ഉടുപ്പിന്റെ പുറകിൽ ഒരു കീറൽ ഉണ്ട്. അയാളെക്കാൾ ചെറുപ്പക്കാരനായ ഒരാൾ ചായ വാങ്ങി കുടിക്കുന്നു . എന്നിട്ട് സ്വന്തം പേഴ്സ് എടുത്ത് അയാളുടെ മുന്നിൽ നീട്ടി അതിൽ നിന്നും അഞ്ചുരൂപ എടുത്തുകൊടുത്തു. ചായ കൊടുത്ത ആളുടെ മനസ്സിലൂടെ എന്തായിരിക്കും കടന്നുപോയിട്ടുണ്ടാവുക, തന്നെക്കാൾ ചെറുപ്പക്കാരനായ ഒരാൾക്ക് ചായവിറ്റ് ജീവിക്കേണ്ട ഗതികേടിനെപ്പറ്റി അയാൾ ഓർക്കുന്നുണ്ടാവുമോ, ആ ചെറുപ്പക്കാരന്റെ കയ്യിലുള്ള പേഴ്സിലേക്ക് ഒരു നിമിഷമെങ്കിലും ഇയാൾ നോക്കിയിട്ടുണ്ടാവില്ലേ, അല്പമെങ്കിലും അസൂയ തോന്നിയിട്ടുണ്ടാവില്ലേ. അതോ ഇങ്ങനെ അനേകായിരങ്ങളെ കണ്ടിട്ടുള്ള അയാൾക്ക് അന്നന്നത്തെ അന്നം എന്ന ഒറ്റ ലക്ഷ്യം മാത്രമേ കാണുകയുള്ളോ.

മനോഹരമായി കോൺക്രീറ്റ് വിരിച്ച ആ റോഡിൽ ഒരു ഓട്ടോക്കാരൻ വന്നിറങ്ങി, അയാളുടെ കയ്യിലുള്ള കുപ്പിയിൽനിന്നും വെള്ളമെടുത്ത് വായിലൊഴിച്ച് മുറുക്കാൻ ഉൾപ്പെടെ കുലുക്കി ചവച്ച് വെളിയിലേക്ക് തുപ്പി. പാവക്കുട്ടിയെപ്പോലെ തോന്നിക്കുന്ന ചെറിയൊരു പട്ടിയുമായി മറ്റൊരാൾ വരുന്നു, ആ പട്ടിയുള്ള വീട്ടിലെ വേലക്കാരൻ ആണെന്ന് തോന്നുന്നു. അയാൾ അയാളുടെ ഇഷ്ടത്തിന് തുടലുംപിടിച്ച് നടക്കുന്നു, പട്ടി എത്രയൊക്കെ ശ്രമിച്ചിട്ടും പട്ടിക്ക് ഇഷ്ടമുള്ള സ്ഥലത്തൊന്നും അയാൾ നിർത്തിയില്ല, അതിനെ വലിച്ചിഴച്ചുകൊണ്ട് നടക്കുന്നു. കണ്ടാലൊരു ഓമനക്കുട്ടനെപ്പോലെ തോന്നുമെങ്കിലും ആ പട്ടിയും ഇവിടുത്തെ മനുഷ്യരെപ്പോലെയാണെന്ന് മനസ്സിലായി, നേരെ വന്ന് കാലു പൊക്കി അവിടെ കണ്ട ഒരു പോസ്റ്റിനു കീഴെ മൂത്രമൊഴിച്ചു, വിദേശത്തും പട്ടികൾ ഇങ്ങനെയൊക്കെ ആയിരിക്കുമോ. 
ഒരാൾ വളരെ വേഗത്തിൽ നടന്ന് അടുത്തേക്ക് വന്നു, എന്റെ കയ്യിലേക്ക് നോക്കി 'കിത്തേ വാസലെ' (അങ്ങനെയാണ് എനിക്ക് മനസ്സിലായത്) എന്ന് ചോദിച്ചു, സമയമായിരിക്കും ചോദിച്ചതെന്ന് ഞാൻ ഊഹിച്ചു, വാച്ച് ഉയർത്തി കാണിച്ചു. സമയം നോക്കിയിട്ട് അയാൾ അതിവേഗം നടന്നു മുന്നോട്ടുപോയി. എനിക്ക് നേരെ എതിർവശത്ത് അതിമനോഹരമായ ഒരു കെട്ടിടം കാണാം. അതിന്റെ മുകളിലെ സ്വിമ്മിംഗ്പൂളിൽനിന്നും വെള്ളം ഒലിച്ചു താഴേക്ക് ഇറങ്ങുന്നതും കാണാം. പല പ്രതീക്ഷയുമായി നാടുവിടാൻ കാത്തിരിക്കുന്നവരാണ് ഇവിടെ ഇപ്പോൾ എനിക്കുചുറ്റും, ചിലർ നല്ലൊരു ഭാവിക്കുവേണ്ടി,ചിലർ മക്കളെ കാണാൻ, ചിലർ കൊച്ചുമക്കളെ കാണാൻ. തീരെ വയ്യാത്ത ഒരു വല്യമ്മവരെ യുഎസ് വിസ ഇന്റർവ്യൂവിന് വന്നിരിക്കുന്നത് കണ്ടു. അല്ലെങ്കിൽത്തന്നെ ആർക്കാണ് അമേരിക്കയ്ക്ക് പോകാൻ താല്പര്യമില്ലാത്തത്. ഈ ഭൂമിയിൽ നിന്നും മായുന്നതിന് മുന്നേ എനിക്കും ഒരിക്കലെങ്കിലും പോണം. 
ആ മനോഹരമായ നടപ്പാതയും അങ്ങിങ്ങായി കുറെ ചപ്പുചവറുകളൊക്കെ വീണ് വൃത്തികേടായി കിടക്കുന്നു. മുമ്പ് മുംബൈയിലെ ഏതോ ബീച്ചിൽ സ്വയം ക്ലീനിങ്ങിന് ഇറങ്ങി മാതൃകയായ ഒരു ഡോക്ടറെപ്പറ്റി ഓർമ്മ വന്നു. ഏതായാലും ഇവിടെ വെറുതെ നിൽക്കുകയല്ലേ, ഈ പേപ്പറൊക്കെ ഒന്ന് വാരിയെടുത്ത് എങ്ങോട്ടെങ്കിലും മാറ്റിയാലോ എന്ന് ആലോചിച്ചു, പക്ഷേ അറപ്പിന്റെ മലയാളിത്തം അപ്പോൾ തന്നെ മനസ്സിൽ വന്നു തികട്ടി. വല്ലവനും ചവച്ച്തുപ്പിയ മുറുക്കാൻ നിറഞ്ഞ ഈ ചപ്പുചവറുകൾ ഞാനെന്തിന് പെറുക്കണം, ഞാൻ ഒരാൾ വിചാരിച്ചാൽ ഈ നാട് നന്നാവുമോ. നന്നായ ഏതെങ്കിലും നാട്ടിൽ പോയി രക്ഷപ്പെടുന്നതല്ലേ ഇതിലും എളുപ്പം. ഒരുപാട് പക്ഷികൾ ആ കണ്ട വലിയ ബിൽഡിങ്ങിന്റെ മുകളിലേക്ക് പറക്കുന്നുണ്ട്. ഡ്രോണുകളൊക്കെ സുലഭമായ ഈ കാലത്ത് തീവ്രവാദികൾക്ക് പക്ഷിയുടെ രൂപത്തിൽ വന്ന് ബോംബിടാൻ പറ്റുമോ എന്നൊക്കെ ഞാൻ ചിന്തിച്ചു കാടുകയറി. ചൈനക്കാരൊക്കെ ഇപ്പോ അവരുടെ ലാബുകളിൽ അതുപോലത്തെ എന്തെങ്കിലും ഉണ്ടാക്കുകയായിരിക്കും എന്ന് ഞാൻ വീണ്ടും ആലോചിച്ചു. അതൊക്കെ തടുക്കാനുള്ള ശക്തി നമ്മുടെ രാജ്യത്തിനുണ്ടാവുമല്ലേ. ആലോചിക്കുന്നവർക്ക് എന്തും ആലോചിക്കാമല്ലോ, നല്ലതും ദുരന്തവും. 
ധീരുഭായി അംബാനി സ്ക്വയർ എന്ന പേര് പല ആവർത്തി ഞാൻ വായിച്ചു. ആ പേരിന്റെ ഉടമ എന്നേ പരലോകം പൂകിയിരിക്കുന്നു, ഇത്ര വലിയ കെട്ടിടത്തിൽ സ്വന്തം പേരുള്ള കാര്യം ആ ആത്മാവ് അറിയുന്നുണ്ടാവുമോ, ഉണ്ടെങ്കിൽത്തന്നെ അതിൽ അഭിമാനിക്കുന്നുണ്ടാവുമോ. ജീവിതം കൊണ്ട് നേടാത്തതൊക്കെയും മനുഷ്യർ ചിലപ്പോൾ മരണശേഷം നേടുമായിരിക്കും അല്ലേ. ചിന്തിച്ചാൽ ഒരു അന്തവുമില്ല ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല. 

ഇന്നലെ ഹോട്ടലിൽ കണ്ട, ധനമന്ത്രി നിർമ്മല സീതാരാമന്റെ മുഖമുള്ള ആന്റി മുന്നിലൂടെ നടന്നുവരുന്നുണ്ട്, അവരുടെ കയ്യിലെ ഫയലിനുള്ളിൽ പാസ്പോർട്ട് ഉണ്ട്, അതിനർത്ഥം അവർക്ക് വിസ ലഭിച്ചില്ല എന്നാണ്. ഓക്കെയാണെങ്കിൽ പാസ്പോർട്ട് അവർ വാങ്ങി വയ്ക്കും, പിന്നീട് വിസ ആക്കിയിട്ട് തിരിച്ചുതരും. ഓട്ടോക്കാരൻ അവരെ ആശ്വസിപ്പിക്കുന്നുണ്ട്, ട്രൈ ചെയ്തുനോക്കൂ അടുത്തതവണ എന്തായാലും വിസ കിട്ടുമെന്ന്. അപ്പോൾ അയാളെ മുറുക്കാൻ ചവച്ചുകൊണ്ട് നിൽക്കുന്ന ഒരു വിളക്ക് പോലെ എനിക്ക് തോന്നിച്ചു, ഇല്ലായ്മകളിലും സ്വയം എരിഞ്ഞുകൊണ്ട് അയാൾ പ്രകാശം പരത്തുന്നില്ലേ. 

നല്ല പൈസക്കാരനായ ഒരു അങ്കിൾ ഓട്ടോക്കാരനോട് തർക്കിച്ച് അയാൾക്ക് കൊടുക്കേണ്ടുന്ന പൈസയിൽ കുറച്ച്തുക കുറച്ചുകൊടുത്തതുപോലെ തോന്നി. മുൻപ് എന്നെ കടന്നുപോയ ഒരു ഭിക്ഷക്കാരി ആന്റി വീണ്ടും എന്റെ അടുത്തുവന്ന് കൈനീട്ടി, ഇത്തവണയും ഞാൻ ഇല്ല എന്ന് തലകുലുക്കി. പണ്ട്, ജോലികിട്ടുന്നതിനു മുൻപാണെങ്കിൽ ഞാൻ വലിയ ദാനധർമ്മിഷ്ഠനായിരുന്നു, അന്ന് കയ്യിൽ അച്ഛന്റെ പൈസ ആയിരുന്നല്ലോ. ഇന്നിപ്പോ ദാനം കുറഞ്ഞു ധർമ്മം തീരെ ഇല്ല, അവനവൻ ആത്മ സുഖത്തിനായി ആചരിക്കുന്നവ അവനവന് സുഖത്തിനായി വരേണം എന്നാണ് ഇപ്പോഴത്തെ ഒരു ആറ്റിട്യൂട്. 

ഭാര്യ വരുന്നുണ്ട്, മുഖത്ത് ടെൻഷൻ കാണാം. കയ്യിലുള്ള ഫയലിലേക്ക് നോക്കുമ്പോൾ പാസ്പോർട്ട്‌ കാണാനില്ല. അവൾ മുഖത്ത് വരുത്തിയ ടെൻഷൻ എന്നെ പറ്റിക്കാനായിരുന്നു എന്ന് മനസ്സിലായി. വിസ അപ്പ്രൂവ് ആയി.