അടുത്ത പാട്ട് തുടങ്ങി "ജലക്ക് ദിഖലാജ ". ഹിമേഷ് റെഷമ്മിയയുടെ ഏറ്റവും വലിയ ആരാധകനായ കൂട്ടുകാരനെ ഓർത്തു, ഒൻപതാം ക്ലാസ്സിലെ ഒരുവർഷക്കാലം, ഉത്തർപ്രദേശിലെ ജീവിതകാലം മനസ്സിൽ മിന്നിത്തെളിഞ്ഞു. മിലിറ്ററി ഗ്രൗണ്ട്, അതിലൂടെ ഓടിനടക്കുന്ന വൃത്തികെട്ട പന്നിക്കുട്ടന്മാർ, അവരെ കുടുക്കെറിഞ്ഞ് പിടിക്കാൻ ബൈക്കിൽ പാഞ്ഞുവരുന്ന ആളുകൾ, എക്സ്പ്ലോർ ചെയ്ത പല പുതിയ സ്ഥലങ്ങൾ, കോട്ടകൾ, മുൻപെങ്ങുമില്ലാത്ത സ്വാതന്ത്ര്യം, ഹാ എത്രയെത്ര ഓർമ്മകൾ.
3 ഇടിയറ്റ്സ് ലെ "ഗിവ് മി സം സൺഷൈൻ" ഓടിത്തുടങ്ങിയപ്പോൾ പെട്ടന്ന് കോളേജിലെ ഫസ്റ്റ് ഇയർ തെളിഞ്ഞു. കൂട്ടുകാരന്റെ ഫോണിൽനിന്ന് ഈ പാട്ട് ഒഴുകിക്കൊണ്ടിരുന്നപ്പോൾ ഒരു ഭീമാകാരമായ ഇരുമ്പ്റോളർ വലിച്ച് ഗ്രൗണ്ട് ലെവൽ ആക്കുകയായിരുന്നു ഞങ്ങൾ. സ്പോർട്സ്ഡേയുടെ ഒരുക്കം. മേൽനോട്ടത്തിന് സീനിയർ കൂടെത്തന്നെയുണ്ട്. കോളേജിലും ഒരുപാട് സന്തോഷവും സങ്കടവും നിറഞ്ഞ പല ഓർമ്മകൾ.
അങ്ങനെയങ്ങനെ പാട്ടുകളും ഓർമ്മകളും അന്തമില്ലാതെ ഒഴുകിക്കൊണ്ടേയിരിക്കുന്നു.