Saturday, 16 November 2024

പാട്ട്

ഒരു പ്രായം കഴിയുമ്പോൾപ്പിന്നെ ഓരോ ചെറിയ കാര്യങ്ങളിലും ഒരുപാട് പഴയ ഓർമ്മകൾ നിറയും. ഫോണിൽ പാട്ടുകൾ ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു. ബാക്സ്ട്രീറ്റ് ബോയ്സിന്റെ 'ഷോ മീ ദി മീനിങ്' തുടങ്ങിയതും മനസ്സ് ചെന്നെത്തിയത് ആ വലിയ വീട്ടിലാണ്. പതുപതുത്ത സോഫയിലിരുന്ന് ടിവി കാണുമ്പോൾ സോണി എറിക്‌സന്റെ ഒരു കറുത്ത ഫോൺ ബെല്ലടിക്കുന്ന രംഗം. പേരമ്മയ്ക്ക് ഓഫീസിൽനിന്ന് വന്ന ഏതോ കോൾ. അടിപൊളി സ്പ്രേയും സൂപ്പർ സാരിയുമൊക്കെയായി എപ്പോഴും തിരക്കിൽ ഓടിയിരുന്ന പേരമ്മ. ഡമ്പെലുകളുമായി സ്ഥിരം മല്പിടുത്തം നടത്തിയിരുന്ന മൂന്ന്‌ ചേട്ടന്മാർ, ബാക്ഗ്രൗണ്ടിൽ വലിയ സ്പീക്കറിൽ ഓടിക്കൊണ്ടിരിക്കുന്ന 'കഹോ ന പ്യാർ ഹെ' പോലെയുള്ള ഹിന്ദി പാട്ടുകൾ.ദേഹം മുഴുവൻ എണ്ണതേച്ച് കുളിക്കാൻ റെഡി ആകുന്ന പേരപ്പൻ, ചേട്ടന്മാർ സ്റ്റെപ് ഇറങ്ങി വരുന്നവഴിയേതന്നെ അപ്പൂപ്പനോട് 'ഗുഡ് മോണിംഗ് അപ്പൂപ്പാ' എന്ന് ഉറക്കെ പറയുന്ന രംഗം. എക്‌സികുട്ടൻ രാവിലെതന്നെ എങ്ങോട്ടാ എന്ന് ചോദിച്ചുകൊണ്ട് ഞാൻ ഇൻ ചെയ്ത ഷർട്ട്‌ വലിച്ച് വെളിയിലിടുന്ന ചേട്ടന്മാർ, കോളർ ബട്ടൺ അഴിച്ചുതന്നിട്ട് ഒരു ഉപദേശംകൂടെ ' പെൺപിള്ളേർക്ക് ഇങ്ങനെയാടാ ഇഷ്ടം '. ഫോണിൽ പാട്ട് നിന്നു. ഇന്ന് പേരമ്മയില്ല, പേരപ്പനില്ല, ആ വീട്ടിൽ ചേട്ടന്മാരുമില്ല. ആ വീടിന്റെ പാട്ടും നിന്നുപോയതുപോലെ. ഒന്നാലോചിച്ചാൽ എല്ലാ വീടും അങ്ങനെതന്നെയല്ലേ, അച്ഛനും അമ്മയും ഇല്ലെങ്കിൽ പിന്നെ എന്ത് പാട്ട്. 

അടുത്ത പാട്ട് തുടങ്ങി "ജലക്ക് ദിഖലാജ ". ഹിമേഷ് റെഷമ്മിയയുടെ ഏറ്റവും വലിയ ആരാധകനായ കൂട്ടുകാരനെ ഓർത്തു, ഒൻപതാം ക്ലാസ്സിലെ ഒരുവർഷക്കാലം, ഉത്തർപ്രദേശിലെ ജീവിതകാലം മനസ്സിൽ മിന്നിത്തെളിഞ്ഞു. മിലിറ്ററി ഗ്രൗണ്ട്, അതിലൂടെ ഓടിനടക്കുന്ന വൃത്തികെട്ട പന്നിക്കുട്ടന്മാർ, അവരെ കുടുക്കെറിഞ്ഞ് പിടിക്കാൻ ബൈക്കിൽ പാഞ്ഞുവരുന്ന ആളുകൾ, എക്സ്പ്ലോർ ചെയ്ത പല പുതിയ സ്ഥലങ്ങൾ, കോട്ടകൾ, മുൻപെങ്ങുമില്ലാത്ത സ്വാതന്ത്ര്യം, ഹാ എത്രയെത്ര ഓർമ്മകൾ. 

3 ഇടിയറ്റ്സ് ലെ "ഗിവ് മി സം സൺഷൈൻ" ഓടിത്തുടങ്ങിയപ്പോൾ പെട്ടന്ന് കോളേജിലെ ഫസ്റ്റ് ഇയർ തെളിഞ്ഞു. കൂട്ടുകാരന്റെ ഫോണിൽനിന്ന് ഈ പാട്ട് ഒഴുകിക്കൊണ്ടിരുന്നപ്പോൾ ഒരു ഭീമാകാരമായ ഇരുമ്പ്റോളർ വലിച്ച് ഗ്രൗണ്ട് ലെവൽ ആക്കുകയായിരുന്നു ഞങ്ങൾ. സ്പോർട്സ്ഡേയുടെ ഒരുക്കം. മേൽനോട്ടത്തിന് സീനിയർ കൂടെത്തന്നെയുണ്ട്. കോളേജിലും ഒരുപാട് സന്തോഷവും സങ്കടവും നിറഞ്ഞ പല ഓർമ്മകൾ.

അങ്ങനെയങ്ങനെ പാട്ടുകളും ഓർമ്മകളും അന്തമില്ലാതെ ഒഴുകിക്കൊണ്ടേയിരിക്കുന്നു. 

Thursday, 14 November 2024

കുമ്പിടി

ഒഫീഷ്യലായ ഒരു വിവരമന്വേഷിക്കാൻ ഒരു ഓഫീസിലേക്ക് ഫോൺ വിളിച്ചു. നമ്പറിൽ ഡയൽടോൺ മാത്രം. ഇന്റർനെറ്റിൽ കുറെ പരതി മറ്റൊരു നമ്പർ സംഘടിപ്പിച്ചു. അതിൽ വിളിച്ച് വിവരമന്വേഷിച്ചപ്പോൾ ആ ആൾ പറഞ്ഞു പഴയ നമ്പറിൽ തന്നെ വിളിക്കാൻ. പഴയ നമ്പറിൽ വിളിച്ചുവെന്നും അതിൽ ആരും ഫോണെടുക്കുന്നില്ല എന്നും അറിയിച്ചു. ഇപ്പോൾ സീറ്റിൽ ആളുണ്ടെന്നും അതേ നമ്പറിൽതന്നെ ഒന്നൂടെ വിളിച്ചാൽ എടുക്കുമെന്നും മറുപടി തന്നു. അല്പം സംശയത്തോടെ മറ്റേ നമ്പറിൽ വീണ്ടും വിളിച്ചു. കാര്യം പറഞ്ഞു തുടങ്ങിയപ്പോൾ ആ ആൾ പറഞ്ഞു "മനസ്സിലായി, ഞാൻ തന്നെയാണ് അല്പംമുന്നേ സംസാരിച്ചത് ".
 ഇതൊന്ന് പ്രോസസ് ചെയ്തെടുക്കാൻ എനിക്ക് കുറച്ച് സമയം വേണ്ടിവന്നു. കാര്യം അന്വേഷിച്ചറിയുന്നതിനിടയിൽ മനസ്സിലൂടെ പല ചിന്തകൾ കടന്നുപോയി. അയാൾ എന്തിനായിരിക്കും ഈ ഫോണിൽ തന്നെ വിളിക്കണമെന്ന് നിർബന്ധം പിടിച്ചത്. ആദ്യമെടുത്ത ഫോണിലൂടെ തന്നെ മറുപടി തന്നുകൂടായിരുന്നോ. അയാൾ ഒരു സീറ്റിൽ നിന്ന് ഓടിപ്പിടച്ച് അടുത്ത സീറ്റിൽ വന്ന് ഫോണെടുക്കുന്ന രംഗം എന്റെ മനസ്സൊന്ന് സങ്കൽപ്പിച്ചു നോക്കി . മനുഷ്യരുടെ ഓരോ വിക്രസുകളെപ്പറ്റി ഓർത്ത് അത്ഭുതപ്പെടണോ പൊട്ടിച്ചിരിക്കണോ എന്ന് സംശയമായി. സലിംകുമാറിന്റെ ഡയലോഗാണ് ഓർമ്മ വരുന്നത് " അപ്പോ എന്റെ ചോദ്യം ഇതാണ്, ആരാണ് ഞാൻ ".

Wednesday, 13 November 2024

അന്നും ഇന്നും

ഫ്ലാറ്റിനുതാഴെ റോഡിലൊക്കെ വെള്ളം കയറിത്തുടങ്ങി. ആളുകൾ കാറൊക്കെ സേഫായി ഉയരങ്ങളിലേക്ക് മാറ്റിയിടുന്നുണ്ട്. മഴയുടെ ഒരു ഉദ്ദേശ്യമൊക്കെ കണക്കുകൂട്ടി, ഉച്ചയാകുമ്പോഴേക്ക് വെള്ളമിറങ്ങിപ്പോകുമെന്ന് കരുതി ഒരു കട്ടൻചായയും കുടിച്ച് ബാൽക്കണിയിലിരുന്നു. 

 പണ്ടത്തെയൊരു വെളുപ്പാൻകാലം മനസ്സിൽ വന്നു. അമ്മ വന്ന് തട്ടിയുണർത്തി. എന്താ പതിവില്ലാതെ ഇത്ര നേരത്തെ എന്ന് ആലോചിച്ച് അടുക്കളയിലേക്ക് നടന്നു. കറണ്ടില്ല, മെഴുകുതിരി വെളിച്ചത്തിൽ കണ്ടു - അവിടെ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. കുറച്ചുപേർ കട്ടൻചായയൊക്കെ കുടിക്കുന്നുണ്ട്,ബാക്കിയുള്ളവർ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് അങ്കലാപ്പിലാണ്. സംഭവം എന്താണെന്ന് മനസ്സിലാവാൻ കുറച്ചധികം സമയമെടുത്തു. ആറ് കരകവിഞ്ഞ് പറമ്പിൽ എത്തിയിരിക്കുന്നു. ചുറ്റുമുള്ള ഒട്ടുമിക്ക വീടുകളിലും വെള്ളം കയറി. എന്റെ വീട് അൽപ്പം ഉയരത്തിൽ ആയതുകൊണ്ട് ആളുകളൊക്കെ ഇവിടെ കൂടിയിരിക്കുന്നു. നേരം വെളുത്തു തുടങ്ങി, ചുറ്റുമുള്ള വെള്ളത്തിന് അത്യാവശ്യം നല്ല ഒഴുക്കൊക്കെ ഉണ്ട്. കിണറിന്റെ തറയിലൂടെ ചെറിയ പാമ്പുംകുഞ്ഞുങ്ങൾ ഇഴഞ്ഞു നടക്കുന്നു, ധൈര്യശാലികളായ ചില ചേട്ടന്മാർ വീർപ്പിച്ച സൈക്കിൾട്യൂബിൽ പിടിച്ച് നീന്തി നടക്കുന്നു. വീണുകിട്ടിയ അവസരം മുതലാക്കി ബഡായിവീരന്മാരിൽ ഒരാൾ പറഞ്ഞു "മുതലിറങ്ങിയിട്ടുണ്ടത്രേ". 
കുറച്ചുകൂടി കഴിഞ്ഞപ്പോൾ വലിയൊരു ശബ്ദം. കഷ്ടിച്ച് രണ്ടടി അകലം ഉണ്ട് വീടും കിണറും തമ്മിൽ. അതിന്റെ ഇടയിലേക്ക് ഏകദേശം അത്രതന്നെ വീതിയുള്ള ഒരു റബ്ബർമരം വന്നു വീണിരിക്കുന്നു. ആ മരം അന്ന് കാണിച്ച സ്നേഹവും കരുതലുംകൊണ്ട് കുറച്ചുപേർ രക്ഷപ്പെട്ടു. ഒരല്പം ഇങ്ങോട്ട് മാറിയിരുന്നെങ്കിൽ അന്ന് വീട്ടിൽ കൂടിയിരുന്ന ആരെങ്കിലുമൊക്കെ മരിച്ചു പോയേനെ, ഞാനും. കുറച്ചുകൂടി കഴിഞ്ഞ് വള്ളത്തിൽ ആളുകളെയൊക്കെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ഞങ്ങളും കുറച്ച് അപ്പുറത്തെ ഒരു വീട്ടിലേക്ക് മാറി. ഉച്ച ആയപ്പോഴേക്കും വെള്ളമൊക്കെ ഇറങ്ങി, ആളുകളൊക്കെ തിരിച്ച് സ്വന്തം വീട്ടിലേക്ക് പോയി.
 ഇന്നും അതുതന്നെയാണ് പ്രതീക്ഷ, ഉച്ചയാവുമ്പോഴേക്കും വെള്ളം ഇറങ്ങുമെന്ന്. പക്ഷേ അന്നത്തെ ഒരു ധൈര്യം ഇന്ന് മനസ്സിന് തോന്നുന്നില്ല. അന്ന് എന്തിനും ഏതിനും ഒരുപാട് ആളുകൾ കൂടെയുണ്ടായിരുന്നു. ഇന്നിപ്പോ ഒരേ കെട്ടിടത്തിൽ വേറെ നൂറുപേർ ഉണ്ടെങ്കിലും മൊത്തത്തിൽ തനിച്ചായതുപോലെ, ആകാശം വെട്ടിപ്പിടിക്കാൻ കൂടുവിട്ടുപോയ പല പക്ഷിക്കുഞ്ഞുങ്ങളിൽ ഒരാളല്ലേ ഞാനും.

Monday, 11 November 2024

കാലചക്രം ഉരുളുമ്പോൾ

5 വയസ്സിൽ 
 ആൺകുട്ടി: ആ പെൻസിൽ തരാമോ.
 പെൺകുട്ടി: ടീച്ചറെ ഈ കുട്ടി വഴക്കാ.

8 വയസ്സിൽ
 ആൺകുട്ടി: ആൺകുട്ടികളാണ് ഏറ്റവും ബെസ്റ്റ്.
 പെൺകുട്ടി: അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ.

14 വയസ്സിൽ
 ആൺകുട്ടി: ഈ മുടി ഇങ്ങനെ പിന്നിയിട്ടേക്കുന്നത് കാണാൻ നല്ല രസമുണ്ട്.
 പെൺകുട്ടി : ( നാണത്തോടെ പുഞ്ചിരിക്കുന്നു)

24 വയസ്സിൽ
 ആൺ: നമുക്ക് കല്യാണം കഴിച്ചാലോ.
 പെൺ: മ്മ്, ഇനി നീ കുറച്ചുകൂടെയൊക്കെ റെസ്പോൺസിബിൾ ആവണം.

32 വയസ്സിൽ
ആൺ: കുഞ്ഞിനെ നമ്മൾ ഏതു സ്കൂളിൽ വിടും.
പെൺ: അപ്പുറത്തെ അവരുടെ കുഞ്ഞു പോയ സ്കൂളിൽ തന്നെ വിടാം. നല്ല ഇംഗ്ലീഷ് ആ അവിടുത്തെ കുട്ടി.

43 വയസ്സിൽ 
 അയാൾ: ആ മരുന്നിങ്ങെടുത്തേ.
അവൾ: നിങ്ങളെന്റെ കണ്ണാടി കണ്ടോ.

52 വയസ്സിൽ
അയാൾ: നാളെ നമ്മുടെ മോൾ അങ്ങ് പോകും അല്ലേ.
അവൾ: മ്മ്, ഇനി വേറൊരു വീട്ടിൽ അല്ലേ അവൾ, എന്നെപ്പോലെ.

65 വയസ്സിൽ 
അയാൾ: ഇന്ന്‌ മോഷൻ ഒക്കെ ഓക്കെ ആണോ .
അവൾ: വലിയ പാടാ. മതിയായി. 

72 വയസ്സിൽ 
അയാൾ: ഇന്നും അവര് വരുമെന്ന് തോന്നുന്നില്ല(മക്കളെപ്പറ്റി).
അവൾ : (മൗനം). വെളുത്ത തുണി പൊതിഞ്ഞ് കണ്ണടച്ച് കിടക്കുന്നു. 
അയാൾ: (മൗനം). ഇനി ഞാനും മിണ്ടില്ല 


 

Wednesday, 6 November 2024

പാഠപുസ്തകം

എത്രയെത്രതരം ആളുകളാണ് ഈ ഭൂമിയിൽ. പക്ഷെ അവരിൽ പലരെയും കാണണമെങ്കിൽ നല്ലപോലെ കണ്ണ് തുറന്നിരിക്കണം, പിന്നെ കഴുത്ത് നിവർന്നിരിക്കണം (ഫേസ്ബുക്കിന്റെ ലോഗോപോലെ വളഞ്ഞിരിക്കരുത് ). 

ഇന്ന് കണ്ട ഒരു പുള്ളി എന്നെ അത്ഭുദപ്പെടുത്തി. അയാളുടെ കയ്യിൽ സാദാ ഒരു ബാഗുണ്ടായിരുന്നു. അടുത്ത് നിൽക്കുന്ന കൂട്ടുകാരനോട് സംസാരിക്കുന്നതിനിടയിൽ പുള്ളി ആ ബാഗിൽനിന്ന് ഒരു സാധനം എടുത്തു. ഒടിഞ്ഞുമടങ്ങിയ ആ സാധനം നിവർത്തിയപ്പോൾ അതൊരു കുഞ്ഞ് കസേര ആയി. ട്രെയിനിൽ പോകുമ്പോൾ സീറ്റ്‌ കിട്ടില്ലത്രേ, അതിനുവേണ്ടി കൊണ്ടുനടക്കുന്നതാണെന്ന്.

 ദിവസവും ട്രെയിനിൽ യാത്ര ചെയ്യുന്ന എത്രയോപേരുണ്ടാവും, സീറ്റ്‌ കിട്ടാതെ വിഷമിച്ച്, കാലുംവച്ച് പലവിധ ഡാൻസുകൾ കളിച്ച്, ഇറങ്ങേണ്ടുന്ന സ്ഥലം ഒരുവിധത്തിൽ എത്തിക്കുന്നവർ. 

അയാളോട് എനിക്ക് ബഹുമാനം തോന്നി. സാഹചര്യങ്ങളെ പഴിച്ച് സമയം പാഴാക്കാതെ സ്വയം ഒരു പരിഹാരം അയാൾ കണ്ടെത്തി. 

ഓരോ മനുഷ്യരും ഓരോ പാഠപുസ്തകങ്ങളാണ്. 

പിൻകുറിപ്പ്: ഇതിന് പക്ഷെ ഒരു മറുപുറവുമുണ്ട്. നിൽക്കാൻ വിധിക്കപ്പെട്ട എല്ലാരും ഇതുപോലെ കസേരയുമായി വന്നാൽ പെട്ടു, പിന്നെ ആർക്കുമാർക്കും ഈ ഉപായം പ്രയോജനപ്പെടില്ല.

Monday, 4 November 2024

ഭ്രാന്തുകൾ

തന്റെ വീരസാഹസിക അനുഭവങ്ങൾ പറയാൻ ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ അദ്ദേഹം പങ്കുവച്ച, അദ്ദേഹം ജീവിതത്തിൽ കണ്ടുമുട്ടിയ പല ഭ്രാന്തന്മാരുടെ കഥകൾ ചുരുക്കത്തിൽ പറയട്ടെ.

1) ഷുഗർ കാരണം മുറിച്ചുമാറ്റിയ കാൽപാദം ഉണങ്ങുംമുന്നേ ജോലിക്ക് കയറി, ആരും കാണാതിരിക്കാൻ എപ്പോഴും ഷൂ ഇട്ട് നടക്കുന്ന, സദാ ദുർഗന്ധം വമിക്കുന്ന ആൾ. 

2) "എന്നെ ഇവിടുന്ന് രക്ഷിക്കൂ" എന്ന് പറഞ്ഞ്, രണ്ട്കയ്യും ഒരു കമ്പിയിൽ ബലമായി ചുറ്റിപ്പിടിച്ച് വിടാത്ത ആൾ. 

3) ഒരാളുടെ മുഖം സ്ട്രോക്ക് വന്ന് പെട്ടന്ന്‌ കോടിപ്പോയത്കൊണ്ട് കമ്പനി മറ്റൊരാളുടെകൂടെ സുരക്ഷിതമായി വീട്ടിലേക്ക് അയക്കുന്നു. മെഡിക്കലി അൺഫിറ്റ് ആയാലോ എന്ന് ഭയന്ന് ഇടയ്ക്കുവച്ച് ഒളിച്ചോടിപ്പോകുന്ന വയ്യാത്ത ആൾ.

4) "മരിച്ച ആളെ കൊണ്ടുവന്നിട്ട് എന്തുകാര്യം "- ഇത് ചോദിച്ച ഡോക്ടർതന്നെ സ്വന്തം ജോലി രക്ഷിക്കാൻ, അതേ മരിച്ച ആളെ പേഷ്യന്റ് ആയി അഡ്മിറ്റ്‌ ചെയ്യാൻ പറഞ്ഞ ഭ്രാന്ത്.

5) ദേഹത്ത്, രാത്രി ആകുമ്പോൾ മറ്റ് രണ്ടുപേരുംകൂടെ കേറുന്നു, അവർ തന്റെ ഉള്ളിൽനിന്ന് എല്ലാം എടുത്ത് കഴിക്കുന്നു, ഇങ്ങനെപറഞ്ഞ് ആ രണ്ടുപേർക്കുള്ള ഭക്ഷണംകൂടി എന്നും കഴിക്കുന്ന ആൾ.

6) അഞ്ചുമിനിട്ടുകൂടി അവിടെത്തന്നെ നിന്നാൽ ഇതിലും ഭീകരമായ ഭ്രാന്തുകൾ പറയാൻ വെമ്പി നിൽക്കുന്ന അദ്ദേഹമെന്ന ഭ്രാന്തൻ.

7) ഈ കഥകളെല്ലാം കേട്ടുനിന്ന ഞാനെന്ന ഭ്രാന്തൻ.

Friday, 1 November 2024

ഇതെന്ത് ഭാഷ

അയ്യത്തൂന്ന് കരിയാപ്പല പറിച്ചോണ്ട് വന്നാൽ സമ്മന്തി ഉണ്ടാക്കി തരാമെന്ന് അമ്മ പറഞ്ഞു. പോച്ചക്കകത്തൂടെ നടക്കുമ്പോ പാമ്പ് ഒണ്ടോന്ന് സൂക്ഷിച്ചോണമെന്ന് മുന്നറിയിപ്പും തന്നു. പണിക്ക് ഇച്ചേയി വന്നില്ല, കൊച്ചാട്ടന് സുഖമില്ലത്രേ. അതോണ്ട് അമ്മയ്ക്ക് സഹായി വേണം.

ഈ പറഞ്ഞതിൽ പല വാക്കുകളും പലർക്കും അറിയില്ലായിരിക്കും, എന്റെ കുഞ്ഞ് ചിലപ്പോ ഇതൊന്നും ജീവിതത്തിൽ കേൾക്കുകയും ഇല്ലായിരിക്കും.
 അയ്യം എന്നാൽ പറമ്പ്, കരിയാപ്പല എന്നാൽ കറിവേപ്പില, സമ്മന്തി ചമ്മന്തി, പോച്ച പുല്ല്, ഇച്ചേയി മുതിർന്ന ചേച്ചി, കൊച്ചാട്ടൻ അങ്കിൾ.
 
നാട്ടീന്ന് വർഷങ്ങളോളം മാറിനിന്ന് പഠിച്ചപ്പഴും മനപ്പൂർവം മറക്കാതിരിക്കാൻ ശ്രദ്ധിച്ച എന്റെ നാട്ടുഭാഷ പക്ഷെ ഞാനറിയാതെ എന്നെ വിട്ട് പോയിത്തുടങ്ങി. ഇന്ന് ഇഡലിയും സമ്മന്തിയുമാണെന്ന് അമ്മ പറഞ്ഞപ്പളും, വേണമെങ്കിൽ കരിയാപ്പലവച്ച് ഇവളൊരു തോരൻതന്നെ ഉണ്ടാക്കുമെന്ന് ചേട്ടൻ പറഞ്ഞപ്പളും ആ സത്യം ഞാൻ തിരിച്ചറിഞ്ഞു.

ഇടയ്ക്ക് ട്രെയിനിൽ യാത്ര ചെയ്തപ്പോൾ അച്ഛൻ പറഞ്ഞു "കവിയൻ തന്നിട്ടില്ലല്ലോ" എന്ന്. എന്താണ് സംഭവമെന്ന് മിഴിച്ച് നിന്നപ്പോഴേക്കും ട്രെയിനിലെ ഒരാൾ വന്ന് തലയണയ്ക്ക് കവർ തന്നു. കവിയൻ എന്നാൽ കവർ. തലയണ എന്നാൽ പില്ലോ. 

പണ്ടത്തെ രീതിവച്ചാണെങ്കിൽ അപ്പുച്ചേട്ടനിൽനിന്ന് അപ്പുക്കൊച്ചാട്ടനിലേക്ക് പരിണമിച്ചേനെ ഞാൻ, പക്ഷെ ഇന്ന് കൊച്ചാട്ടനല്ല അങ്കിൾ ആണ്.

ശക്തമായി എന്നല്ല ശക്ക്തമായി എന്ന് വ്യക്തമായി പറഞ്ഞിരുന്ന അപ്പൂപ്പനെ ഓർത്തുപോകുന്നു. കാലാന്തരത്തിൽ ഭാഷാഭേദങ്ങൾ ഇല്ലാതെയാകുന്നു, ഭാഷകൾ ഇല്ലാതെയാകുന്നു.