Wednesday 16 October 2024

കണ്ടോളൻസസ്

അവധി ദിവസം വിശേഷങ്ങളൊക്കെ അറിയാൻ വാട്സ്ആപ്പ് സ്റ്റാറ്റസ് നോക്കിക്കൊണ്ടിരിക്കുമ്പോൾ അതാ ദേഷ്യക്കാരൻ ആയ ആ ഓഫീസറുടെ ഫോട്ടോയും അതിൽ ഒരു പൂമാലയും ചാർത്തിയിരിക്കുന്ന പടം അദ്ദേഹത്തിന്റെ തന്നെ നമ്പറിൽ നിന്നും കാണുന്നു. തലേന്ന് കേട്ട വഴക്കിന്റെ കനം ഒക്കെ പെട്ടെന്ന് മറന്നു. ഇത്ര പെട്ടെന്ന് അയാൾ തീർന്നു പോകുമെന്ന് കരുതിയതല്ല. ഉടൻ തന്നെ ആ സ്റ്റാറ്റസിന്‍റെ സ്ക്രീൻഷോട്ട് എടുത്ത് ഓഫീസ് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തു. പിന്നെ ആദ്യം ഒരു ഞെട്ടലും കണ്ടോളൻസസുകളുടെ നീണ്ട നിരയുമായിരുന്നു. അയാളെ വെറുത്തിരുന്ന എല്ലാവരും പെട്ടെന്നുതന്നെ ദുഃഖാർത്ഥരായി മാറിയതായി തോന്നി. അല്ലെങ്കിലും മരണശേഷം എന്ത് വെറുപ്പ്. ഓഫീസിന് തീരാത്ത നഷ്ടമെന്നും ഉറ്റ സ്നേഹിതനെന്നും ഒക്കെ ചിലർ വച്ച് കാച്ചി. ബിവറേജിനു മുന്നിൽ ക്യൂ നിൽക്കുന്ന ആളുകളുടെ എണ്ണത്തേക്കാൾ കൂടുതൽ കണ്ടോളൻസസ് മെസ്സേജുകൾ അന്നത്തെ ദിവസം ആ ഗ്രൂപ്പിനെ ഞെരിച്ചു. ഒടുവിൽ ഒരു വണ്ടിയൊക്കെ അറേഞ്ച് ചെയ്ത് നാലഞ്ച് ആളുകൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു. അവിടെ എത്തുമ്പോൾ ആളുമില്ല അനക്കവുമില്ല. അയാളുടെ ഭാര്യയും ചെറുമകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആശ്ചര്യത്തോടെ എങ്കിലും, അല്പം ദുഃഖം അഭിനയിച്ചുകൊണ്ട് ഭാര്യയെ ആശ്വസിപ്പിക്കാൻ ചെല്ലുമ്പോഴാണ് അവർ പറയുന്നത് " അയ്യോ നിങ്ങളൊക്കെ വരുമെന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ,ഞാനിപ്പോൾ വിളിക്കാം, അദ്ദേഹം ചേട്ടന്റെ വീട്ടിലേക്ക് പോയിരിക്കുകയാണ്". എല്ലാവരും മുഖത്തോട് മുഖം നോക്കി. ചുറ്റും നോക്കിയപ്പോൾ അതേ മാലയിട്ട ഫോട്ടോ അവിടെ ഒരു മേശപ്പുറത്ത് കണ്ടു. തൊട്ടപ്പുറത്ത് ദൈവത്തിന്റെ പടവും. ഇടയ്ക്ക് ചെറുമകൻ വന്ന് ഈ മാലയെടുത്ത് ദൈവത്തിന്റെ ഫോട്ടോയിൽ തൂക്കി, അല്പം കഴിഞ്ഞപ്പോൾ തിരിച്ച് ഈ ഫോട്ടോയിലും തൂക്കി. ഇതാവർത്തിക്കുന്നതിനിടയിൽ പല ആംഗിളിൽ ഉള്ള ഫോട്ടോ എടുക്കുന്നതും കണ്ടു, അവന്റെ കയ്യിൽ അയാളുടെ ഫോൺ ഉണ്ടായിരുന്നു. വെറുതെ വന്നതാണെന്ന് ന്യായം പറഞ്ഞ് എല്ലാവരും ഇറങ്ങി. അപ്പോഴേക്കും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കണ്ടോളൻസസ് മെസ്സേജുകൾക്ക് ഡിലീറ്റ് ഫോർ എവരി വൺ കിട്ടിത്തുടങ്ങിയിരുന്നു.

No comments:

Post a Comment