Thursday 17 October 2024

മാറ്റം

മൂന്നുനാല് കൊല്ലമായി നടക്കുന്ന സ്ഥിരം വഴിയിലൂടെ 20 ദിവസത്തെ റെസ്റ്റിന് ശേഷം വീണ്ടും നടന്നു. മുന്നത്തെ പരിചയമൊന്നും വഴി ഇന്ന് ഭാവിച്ചില്ല. പല കാഴ്ചകളും പുതിയതായി തോന്നി. വണ്ടിയിറങ്ങി നടക്കാൻ തുടങ്ങുന്ന സ്ഥലത്ത് കോളേജിന്റെ വലിയ ഗ്രൗണ്ട് തുടങ്ങും. അതിനെ ചുറ്റിയുള്ള വലിയ മതില്ചേർന്നാണ് എപ്പോഴും നടപ്പ്. ഒരു വശം കടന്ന് അടുത്ത വശം എത്തിയപ്പോൾ മതിൽ കുറച്ച് ഇടിഞ്ഞിട്ടുണ്ട്. ഒരു ഫുട്ബോൾ മൂളിപ്പാഞ്ഞ് പോകുന്നത് കണ്ടു. ഇത്രകാലം നടന്നിട്ടും, മതിലിന്റെ ഈ ഭാഗവും അതേ ഗ്രൗണ്ടിനെത്തന്നെയാണെന്ന് ചുറ്റുന്നതെന്ന് ചിന്തിച്ചിട്ടേയില്ല. ഇത്ര ശ്രദ്ധയില്ലായ്മയോ എന്ന് അത്ഭുദപ്പെട്ടുപോയി.

ഇടിഞ്ഞുപൊളിഞ്ഞ റോഡ് ദാ പുതിയ ടൈൽ ഒക്കെ പുതച്ച് തിളങ്ങിനിൽക്കുന്നു. എപ്പോഴും ഒന്നിച്ച് കാണാറുള്ള,എതിരേ നടന്നുവരാറുള്ള രണ്ട് ആന്റിമാരിൽ ഒരാളെ ഉള്ളു ഇന്ന്, മറ്റെയാൾ എവിടെ? 
ബോട്ടുയാത്രയിൽ സ്ഥിരം കാണുന്ന ആളുകളിലുമുണ്ട് മാറ്റങ്ങൾ, സ്ഥിരമായി സൈക്കിൾ ബോട്ടിനകത്ത് കയറ്റുന്ന അപ്പൂപ്പന് ഇന്ന് സൈക്കിളില്ല, ചവിട്ടാൻ വയ്യാതെയായിക്കാണും, നിസ്സംഗതയുടെ മുഖമുള്ള പെൺകുട്ടി സീമന്തരേഖയിൽ സിന്ദൂരം വരച്ചിരിക്കുന്നു,ദാ ഒരു കല്യാണവും കഴിഞ്ഞിരിക്കുന്നു. പൊതുവേ ഒറ്റയക്കത്തിന്റെ പാറ്റേൺ പാലിച്ച് പറന്നിരുന്ന കൊക്കുകൾപോലും ഇന്ന് അത് തെറ്റിച്ചിരിക്കുന്നു, ഇന്ന് 10 പേരുടെ കൂട്ടമായാണ് അവർ പറക്കുന്നത്. വീണ്ടും അത്ഭുദം. 

 തീരെ വ്യത്യാസമൊന്നുമില്ലാത്ത ഒരേയൊരാളെ കണ്ടെത്തി. ഇന്ത്യൻ കോഫി ഹൗസിന്റെ മുന്നിലെ വഴിയിലിരിക്കുന്ന വൃദ്ധയായ ഭിക്ഷക്കാരി. പൂച്ചക്കണ്ണും കോങ്കണ്ണും ഒരുമിച്ച് ചേർന്ന അവരുടെ ഏത് കണ്ണ് വച്ചാണ് അവർ നോക്കുന്നതെന്ന് മനസ്സിലാകുന്നതേയില്ല. മുന്നത്തെ അതേ വേഷം,അതേ യാചന, ഒന്നിനും മാറ്റമില്ല. കഴിഞ്ഞുപോയ 20 ദിവസങ്ങളിലും അതിനു മുൻപുള്ള എത്രയോ ദിവസങ്ങളിലും അവർ ഇങ്ങനെതന്നെ ഇരുന്നിട്ടുണ്ടാവും എന്ന് ഓർത്തുപോയി. ഇനിയും ഒരുപക്ഷേ വർഷങ്ങൾക്കുശേഷം അവിടെത്തന്നെയിരുന്ന് അവർ മരിച്ചുപോകുമെന്നുവരെ അറിയാതെ കണക്കുകൂട്ടി. അവരെപ്പോലെ മാറ്റമൊന്നുമില്ലാതെയാണോ എന്ന് സ്വയം കൂട്ടലും കിഴിക്കലുമായി നടക്കുംതോറും ദൂരം കൂടിക്കൂടി വരുന്നതുപോലെ തോന്നി. കാലിന് താഴെ വേരുകൾ ചേർന്ന് തറയിലേക്ക് ആഞ്ഞ് വലിക്കുന്നത് പോലെ. 20 ദിവസംകൊണ്ട് എത്രയോ യൗവനജീനുകൾ നശിച്ച് വൃദ്ധജീനുകൾ നിറഞ്ഞിട്ടുണ്ടാവും കാലുകളിൽ. മാറ്റമില്ലാത്തതായി ഒന്നുമില്ല.

No comments:

Post a Comment