Monday, 27 January 2025

സോളോ ട്രിപ്പ്- ഡേ 3- ടോട്ടൽ കൺഫ്യൂഷൻ

പ്ലാനിന്റെ തുടക്കംമുതലുള്ള ഡൗട്ട് ആയിരുന്നു ഡാർജിലിങ് വേണോ ഗ്യാങ്ടോക്ക് വേണോ എന്നുള്ളത്. ബസ്റ്റാൻഡിൽ നിന്നും ഡാർജിലിങ്ങിലേക്ക് 100 രൂപയ്ക്ക് ബസ് ബുക്ക്ചെയ്തിട്ടുണ്ട്. ന്യൂജൽപ്പായ്‌ഗുരി റെയിൽവേ സ്റ്റേഷന്റെ ഡോർമിറ്ററിയിൽനിന്നും പുറത്തുകടന്ന് നടന്ന് വെളിയിലേക്ക് എത്തിയപ്പോൾ ആദ്യം ഒരു സൈക്കിൾ റിക്ഷാക്കാരനെ കണ്ടു. ബസ്റ്റാൻഡുവരെ പോകാൻ പുള്ളി 200 രൂപയാണ് ചാർജ്പറഞ്ഞത്, അതും ഏകദേശം അരമണിക്കൂർ എടുക്കുമത്രേ. ബസ് പുറപ്പെടാൻ ഇനി അരമണിക്കൂർ ഇല്ലതാനും. വല്ല ഓട്ടോയും കിട്ടുമോ എന്നായി അടുത്ത അന്വേഷണം, ബൈക്ക് ഓട്ടോ ആക്കിയപോലത്തെ ഒരു വണ്ടികണ്ടു, അവരും ഏകദേശം ഇതേ ചാർജ് തന്നെയാണ് പറഞ്ഞത്. പക്ഷേ ഇതിലൊക്കെ പോയാൽപോലും ബസ്സിന്റെ സമയത്ത് അവിടെ എത്തില്ല എന്ന് എനിക്ക് മനസ്സിലായി. ഇതേസമയം ഷെയർ ടാക്സിക്ക് പോകാനാണെങ്കിൽ 300 രൂപയെ ആകു ഡാർജിലിംഗ് വരെ. എങ്കിൽപിന്നെ അങ്ങനെ പോകാം എന്ന് കരുതി ഒരു ടാറ്റാസുമോയിൽ കയറിയിരുന്നു. കുറേനേരമായിട്ടും വണ്ടിയെടുക്കുന്ന ലക്ഷണമില്ല, എങ്കിൽ പിന്നെ ഞാനൊന്ന് ഭക്ഷണം കഴിച്ചിട്ട് വരാം എന്നുംപറഞ്ഞ് പതിയെ ഇറങ്ങി,ഒരു റസ്റ്റോറന്റിലേക്ക് കയറി. അവിടെ എതിരെ ഒരു ആസ്സാമി കുട്ടിയും അതിന്റെ അച്ഛനുമമ്മയും ഇരിപ്പുണ്ടായിരുന്നു. ആ കുട്ടിയെ കണ്ടപ്പോൾ എനിക്ക് എന്റെ കുഞ്ഞിനെത്തന്നെ ഓർമ്മവന്നു, അതേ മുഖം അതേ ചിരി. എന്റെ കുഞ്ഞിനും ഒരു ആസ്സാമി കട്ട്തന്നെ എന്ന് ഓർത്തു. നല്ല ചൂടുള്ള ആലുപറാട്ട കഴിച്ചിട്ട് ഞാൻ ഷെയർടാക്സി സ്റ്റാൻഡിലേക്ക് തിരിച്ചുനടന്നു. ഗ്യാങ്ങ്ടോക്ക്, ഗ്യാങ്ങ്ടോക്ക് എന്ന് ഒരാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു . എങ്കിൽപിന്നെ അതിൽ കയറിയേക്കാം എന്നായി മനസ്സ്. തനിയെ പോകുമ്പോഴുള്ള സ്വാതന്ത്ര്യം എന്താണെന്ന് ഞാൻ അന്നേരം മനസ്സിലാക്കി. അപ്പോൾ പക്ഷേ രണ്ടുവണ്ടിക്കാർ എനിക്കുവേണ്ടി പിടിയുംവലിയുമായി. ഒരാൾ എന്റെ ഇടതു കൈയിലും മറ്റേയാൾ വലതു കൈയിലും പിടിച്ചു. ഉച്ചത്തിൽ അങ്ങോട്ടുമിങ്ങോട്ടും തർക്കമായി. ഹിന്ദി അറിയാവുന്നതുകൊണ്ട് മനസ്സിലായി അവർ തമാശക്ക് ചെയ്യുന്നതാണെന്ന്. സ്ഥിരമായി തമ്മിൽ കാണുന്ന, ഒരേജോലി ചെയ്യുന്നവർക്കിടയിലുള്ള ഒരു പ്രത്യേകതരം ആത്മബന്ധം. അവസാനം ഒരാൾ മറ്റൊരാൾക്ക് എന്നെ വിട്ടുകൊടുത്തു. ഒരു 10 മിനിറ്റ് എടുത്തു ആ വണ്ടിയും വിടാൻ. അതിനിടയ്ക്ക് ഒരു ഭിക്ഷക്കാരൻ പയ്യൻ വന്നു, പലതവണ കയ്യിൽപിടിച്ചു, അവസാനം മനസ്ഥാപം തോന്നി ഞാൻ പേഴ്സ് എടുത്തു, പേഴ്സിലെ ഏറ്റവും ചെറിയ നോട്ട് 50 രൂപയുടേതായിരുന്നു, മനസ്സില്ലാമനസ്സോടെ അതങ്ങ് കൊടുത്തു, കൊടുത്തുകഴിഞ്ഞ് കുറച്ചുനേരത്തേക്ക് അതിനെപ്പറ്റിയുള്ള ചിന്തയായിരുന്നു. ശരിക്കും പറഞ്ഞാൽ ഞാൻ ആ പയ്യനെ നശിപ്പിക്കുവല്ലേ ചെയ്തത്. നാളെയും അവൻ ഇതുപോലെ നോട്ടുകൾ കിട്ടുമെന്ന് ആഗ്രഹിക്കും, ജോലി ചെയ്യുന്നതിനേക്കാൾ സുഖമുള്ളത് ഈ പണിയല്ലേ എന്ന് ചിന്തിക്കും. 
എന്തായാലും വണ്ടി എടുക്കാറായപ്പോഴേക്ക് സായുവിന്റെ (എന്റെ കുഞ്ഞിന്റെ പേര് ) രൂപമുള്ള കുട്ടിയും ഫാമിലിയും അതേ വണ്ടിയിൽ വന്നുകയറി. അങ്ങനെ എന്റെ കുഞ്ഞ് എന്റെ ഒപ്പം ഗ്യാങ്ടോക്കുവരെ വരുന്നത്പോലെ തോന്നി. 
 ഏകദേശം ഒരു 5 മണിക്കൂർ യാത്രയുണ്ടായിരുന്നു. വഴിയിൽ പലയിടത്തും നല്ല പണിനടക്കുന്നു. മൊത്തം പൊടിയും വളവും തിരിവും, കഴിഞ്ഞമാസം പോയ മൂന്നാർയാത്രയെ അനുസ്മരിപ്പിച്ചു. മൂന്നാർ പോയപ്പോൾ തോന്നി കക്കയം ഇതുപോലെതന്നെയല്ലേ എന്ന്, ഇപ്പോൾ ഗ്യാങ്ടോക്കിനുള്ള വഴി കണ്ടപ്പോൾ തോന്നി മൂന്നാറും മേഘാലയയും ഇതുപോലെതന്നെ അല്ലായിരുന്നോ എന്ന്. ഒന്ന് നോക്കിയാൽ ഒരേ രീതിയിലുള്ള സ്ഥലങ്ങളെല്ലാം ഒരുപോലെതന്നെ, എന്നുവെച്ചാൽ കടൽത്തീരങ്ങളെല്ലാം ഒരുപോലെ, മലകളെല്ലാം ഒരുപോലെ, അങ്ങനെയങ്ങനെ. 

 പോകുന്ന വഴിക്ക് പല കാഴ്ചകൾ കണ്ടു - ഇലോൺ മസ്കിന്റെ മുഖമുള്ള ഒരു ഡ്രൈവർ, വഴിനീളെ റിയാൻ പരാഗിന്റെ ഫോട്ടോ ( അത് കണ്ടപ്പോൾ പണ്ട് ആസ്സാം പോയതാണ് ഓർമ്മ വന്നത്- അന്ന് അവിടെ ഓട്ടക്കാരി ഹിമാദാസിന്റെ ഫോട്ടോ ആയിരുന്നു മുഴുവൻ, ഓരോ നാട്ടുകാർക്കും ആരാധിക്കാൻ അവരുടെ സ്വന്തം ഹീറോ ), ശ്രീമതി സോണിയ ചെറിയാന്റെ സ്നോ ലോട്ടസ് എന്ന കഥയിൽ പറയുന്നതുപോലെ ഓം മണി പത്മേ ഹും എന്ന എഴുത്തുകൾ ( റോഡരികിൽ ഭിത്തികളിൽ), വെള്ളമണലിന് സമാന്തരമായി ഒഴുകുന്ന പച്ചനിറമുള്ള നദി, അങ്ങനെ അങ്ങനെ. ഏതായാലും ഡ്രൈവർ നല്ല ഒന്നാന്തരം കണക്ക്മാഷിനെപ്പോലെ തോന്നി. റോഡിലെ ഓരോ വരയും വൃത്തവും അയാൾക്ക് കൃത്യമായിരുന്നു. പലതവണ ഫോൺ നോക്കി വണ്ടി ഓടിച്ചപ്പോൾപോലും വണ്ടി ഒരു കുഴിയിൽപോലും വീണില്ല. ആകെ ഒഴിവാക്കാൻപറ്റാത്ത ചില കുണ്ടുകളിൽ ചാടിപ്പോയി എന്ന്മാത്രം. റോഡിൽ പലയിടത്തും സുന്ദരികളായ പെൺകുട്ടികൾ ഓറഞ്ചുകൾ വിൽക്കുന്നുണ്ടായിരുന്നു, ശരിക്കും ഒരു സ്ത്രീശാക്തീകരണം പോലെ തോന്നി,പുരുഷന്മാരെ എങ്ങും കാണാനില്ല.  

വണ്ടിക്കുള്ളിൽ എഴുതി വെച്ചിട്ടുണ്ടായിരുന്നു. നിങ്ങൾ ഗ്യാങ്ടോക്ക് വൃത്തികേടാക്കാത്തതിന് നന്ദി എന്ന്. പക്ഷേ ഇതൊന്നും മൈൻഡാക്കാതെ മുന്നിലിരുന്ന പുതുമോഡിയിലെ പെണ്ണ് കഴിച്ചതിന്റെ ബാക്കിപലതും റോഡിലേക്ക് വലിച്ചെറിയുന്നുണ്ടായിരുന്നു. ഡ്രൈവറാണെങ്കിൽ ഒന്നും പറയുന്നുമില്ല.
 ഇടയ്ക്ക് പല ആർമി ട്രക്കുകളും പോകുന്നതുകണ്ടു. രണ്ട് ഫൈറ്റർ പ്ലെയിനുകൾ ആകാശത്ത് പോകുന്നത് കണ്ടപ്പോൾ പെട്ടെന്ന് വിംഗ് കമാണ്ടർ അഭിനന്ദൻ വർദ്ധമനെ ഓർത്തു . പാക്കിസ്ഥാന്റെ പ്ലെയിനിനെ തുരത്താൻ അദ്ദേഹം പ്ലെയിൻ പറത്തുന്നത് ഞാൻ നേരിൽ കാണുകയാണെന്ന് തോന്നി. 
 ഒടുവിൽ വണ്ടി ഗ്യാങ്ടോക് എത്തി, ഇനി എന്ത് ചെയ്യണമെന്ന് ആകെ കൺഫ്യൂഷൻ. ഒന്നുമല്ലാത്ത ഒരു സ്ഥലത്ത് ഡ്രൈവർ കൊണ്ട് ഇറക്കിവിട്ടു. ചുറ്റുംനോക്കി. മേഘാലയയിൽ പണ്ട് ഒരു മാർക്കറ്റിൽ ചെന്നിറങ്ങിയത്പോലെതന്നെ. പക്ഷേ അന്ന് കൂടെ ഭാര്യയുണ്ടായിരുന്നു, ഒപ്പം ടൂർപാക്കേജുകാരുടെ ഒരു ഗൈഡും. ഇന്നിപ്പോ പാക്കേജുമല്ല ഗൈഡുമില്ല. സിക്കിമിന്റെ തണുപ്പിൽ ഞാൻ പതിയെ വിറയ്ക്കാൻ തുടങ്ങി. അപരിചിതത്വവും ചുറ്റുമുള്ള ഡ്രൈവർമാരുടെ നോട്ടവും എനിക്ക് വല്ലാതെ അസഹ്യമായി തോന്നിത്തുടങ്ങി...

No comments:

Post a Comment