Wednesday, 12 November 2025

മുംബൈ - പുതിയതും പഴയതും

 ആധിക്യം, എല്ലാത്തിനും. അതാണ് മഹാരാഷ്ട്രയിലെ പൻവേൽ വന്നിറങ്ങി ആദ്യത്തെ പത്ത് മിനിറ്റിനുള്ളിൽ തോന്നിയത്. ഏറ്റവും കുറഞ്ഞത് ഒരു ഇരുനൂറ് ഓട്ടോയെങ്കിലും റെയിൽവേസ്റ്റേഷന്റെ വെളിയിൽ ആളുകളെ കാത്തുനിൽക്കുന്നു. വന്നിറങ്ങുന്ന എല്ലാവരെയും അവർ ഇരയെപ്പോലെ പ്രതീക്ഷയോടെ നോക്കുന്നു. അവർ പൈസ കൂടുതൽ ചോദിക്കുമെന്ന മുൻവിധിയോടെ പലരും അവരെ ഒഴിവാക്കി മുന്നോട്ട് നീങ്ങി. ഞങ്ങളും കുറെയേറെ വെളിയിലേക്ക് നടന്ന് ഊബർ ടാക്സി പിടിച്ചു. ഏതോ മെഷീൻ തീരുമാനിക്കുന്ന അൽഗോരിതം പറയുന്ന പൈസ ന്യായമായിരിക്കുമെന്ന് വെറുതെയൊരു തെറ്റിദ്ധാരണ. അതിപ്പോ നൂറുപറഞ്ഞാലും അഞ്ഞൂറുപറഞ്ഞാലും അതാണ്‌ നമ്മുടെ ഫൈനൽ . 
സ്റ്റേഷന്റെ എക്സിറ്റ്മുതൽ കണ്ടുതുടങ്ങിയ കൺസ്ട്രക്ഷൻവർക്കുകൾ എല്ലാ ദിക്കിലും യാത്രയിൽമുഴുവനുമുണ്ടായിരുന്നു. റോഡുനിറയെ പൊടിപടലം. കാറിന്റെ ഗ്ലാസ്സ് അടച്ചേക്കുവാണെങ്കിലും പൊടി മുഴുവൻ അകത്തേക്ക് കയറുന്നതുപോലെ ഒരു ഫീലിംഗ്. ചുറ്റും പല വലുപ്പത്തിലുള്ള അംബരചുംബികൾ പുതുതായി പൊങ്ങിവരുന്നുണ്ട്. പല ഉയരത്തിൽച്ചെന്ന് അവ ആകാശത്തെ തൊടുന്നു. ചുറ്റും വളർന്നുവരുന്ന പുതിയ ലോകത്തിന് സമാന്തരമായി പഴയ കെട്ടിടങ്ങളും ചെറിയ കടകളും ഭിക്ഷക്കാരുമെല്ലാം അങ്ങിങ്ങായി ഉണ്ട്. പുതിയതും പഴയതുമായ ഉപയോഗത്തിലിരിക്കുന്ന എല്ലാ കെട്ടിടങ്ങളുടെ ബാൽക്കണിയിലും കൂടുപോലെ ഗ്രിൽ അടിച്ചിട്ടുണ്ട്, കിളികൾ കയറാതിരിക്കാനുള്ള ആ സംവിധാനംചേർന്ന കെട്ടിടങ്ങൾ ദൂരെനിന്ന് കാണുമ്പോൾ ഒറ്റ അച്ചിൽ വാർത്തെടുത്തപോലെയുണ്ട്. എനിക്ക് തോന്നുന്നു അത് മുംബൈയുടെ ഒരു ട്രേഡ്മാർക്കാണ്.

റിലയൻസ് ട്രെൻഡ്സിന്റെ തൊട്ട് വാതുക്കൽ വഴിയരികിൽ തുണികൾ തൂക്കിയിട്ട് വിൽക്കുന്ന ഒരു കട കണ്ടു. ആഡംബരവും ദാരിദ്ര്യവും ഇഴുകിച്ചേർന്ന് ജീവിക്കുന്നതുപോലെ തോന്നി, പക്ഷേ എത്രനാൾ. അധികം വൈകാതെതന്നെ റിലയൻസിന്റെ ആൾക്കാർ പോലീസിനോട് പറഞ്ഞ് ഈ കടക്കാരെ ഒഴിപ്പിക്കുമെന്നുള്ള കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. വഴിയോരക്കച്ചവടക്കാർക്ക് ചോദിക്കാനും പറയാനും ആരാണുള്ളത്. കാഴ്ചകൾ പലതും കാണിച്ചുതന്ന് ഞങ്ങളുടെ വണ്ടി മുന്നോട്ട്പോയി. 
ഉച്ചയ്ക്ക് ഭാര്യയുടെ സഹപ്രവർത്തകന്റെ വീട്ടിൽ ഞങ്ങൾ അതിഥികളായി. അവരുടെ സ്നേഹവും രുചിയുള്ള ഭക്ഷണവും സ്വീകരിച്ച് അവിടെനിന്നും ഒരു ഊബർ ടാക്സി എടുത്ത് ഞങ്ങൾ ബാന്ദ്രയിലേക്ക് തിരിച്ചു, അതായത് നവി മുംബൈയിൽനിന്നും ബാന്ദ്രയിലേക്ക്. പോകുംവഴി അടൽസേതു എന്ന ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കടൽപ്പാലത്തിലൂടെ യാത്രചെയ്തു. കണ്ണെത്താദൂരത്തോളം നീളമുള്ള പാലം. ഗൂഗിൾ ചെയ്തുനോക്കിയപ്പോൾ മനസ്സിലായി അതിന് ഇരുപത്തിരണ്ട് കിലോമീറ്റർ നീളമുണ്ടെന്ന്. വലിയ തിരക്കൊന്നും കാണുന്നില്ലല്ലോയെന്ന് അത്ഭുതപ്പെട്ടപ്പോൾ ഗൂഗിൾ പറഞ്ഞുതന്നു അതിലൂടെ ടൂവീലറും ത്രീവീലറും നിരോധിച്ചിരിക്കുകയാണെന്ന്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, പതിയെ പോകുന്ന വാഹനങ്ങളെല്ലാം നിരോധിച്ചിരിക്കുന്നു. വേഗത്തിലോടുന്ന ലോകത്ത്നിന്ന് പാർശ്വവൽക്കരിക്കപ്പെടുന്ന വേഗത കുറഞ്ഞവർ അഥവാ പാവങ്ങൾ. 
കുറച്ചുനേരം കഴിഞ്ഞപ്പോൾ ഞങ്ങടെ കാർ പാലത്തിൽനിന്നും റോഡിലേക്കിറങ്ങി. വീണ്ടും തിരക്ക്ചെന്ന വഴികളിലേക്കെത്തി. അഴുക്ക്നിറഞ്ഞ ഒരു നദി കടന്നപ്പോൾ ഇന്ത്യയുടെ രണ്ട് വ്യത്യസ്ഥമുഖം കണ്ടു. നദിയുടെ ഒരുവശത്ത് പല വർണ്ണങ്ങളിലും രൂപങ്ങളിലുമുള്ള വലിയവലിയ ഫ്ലാറ്റുകൾ, മറുവശത്ത് ഒരേ രൂപത്തിലുള്ള തീപ്പെട്ടിക്കൂടുകൾ ചേർന്നതുപോലെയുള്ള കോളനി. പിന്നെയും കുറച്ചുകൂടി മുന്നോട്ടുനീങ്ങിയപ്പോൾ ഏതോ ഒരു മാർക്കറ്റിനടുത്തെത്തി. അവിടെ വഴിയരിയിലൊക്കെ കുറേ കാറുകൾ വെറുതെ പാർക്കുചെയ്തിരിക്കുന്നു. അതിലുള്ള പൊടികൾ കണ്ടാലറിയാം ഏറെ നാളായി അവയൊന്നും ഉപയോഗിച്ചിട്ടില്ലെന്ന്. അതിൽ ഒന്നിന്റെ ബോണറ്റിൽ ഏതോ വിരുതൻ എഴുതിയിരിക്കുന്നു 'മാലിക്ക് നഹാനാ ഹേ' ( യജമാനനെ എനിക്ക് കുളിക്കണം). വൃത്തിഹീനമായ ആ പരിസരത്ത് അഴുക്കുമൂടിയ ആ കാറിൽ വിരലുകൊണ്ടെഴുതിയിരിക്കുന്നത് ഏതായാലും ഒരു പണക്കാരനല്ല. അപ്പോൾ അത് നിത്യജീവിതത്തിന് വകയില്ലാത്ത ഒരു പാവപ്പെട്ടവൻ ആയിരുന്നിരിക്കണം. വർണശബളമല്ലാത്ത ജീവിതമായിട്ടും അതിൽ ഫലിതം കലർത്തിയ ആ വിദ്വാനെ ഞാൻ മനസ്സുകൊണ്ട് നമിച്ചു. 
മുന്നോട്ട് പോകുമ്പോൾ പിന്നെയും പല മനോഹരനിർമിതികൾ കണ്ണിലുടക്കി. അതിലൊന്ന് ഒഎൻജിസിയുടെ ഒരു ഓഫീസായിരുന്നു. സിങ്കപ്പൂരുവച്ച് കണ്ടിട്ടുള്ള അതിശയിപ്പിക്കുന്ന പല കെട്ടിടങ്ങളേയുംപോലെതോന്നി ആ ഏരിയയിലെ പലതും. ഈ അത്ഭുദങ്ങളെ തെല്ലും വകവെക്കാതെ ഒരാൾ ചെരിഞ്ഞുനിന്ന് മൂത്രമൊഴിക്കുന്നു. മൂത്രത്തിന്റെ സഞ്ചാരപാത കണ്ടപ്പോൾ തോന്നി പരമാവധി എത്ര ദൂരത്തിലൊഴിച്ച് അത്ഭുതം സൃഷ്ടിക്കാമെന്ന് ഗവേഷണം നടത്തുന്നയാളാണെന്ന്. മുംബൈയെന്ന മഹാനഗരം ഇതുപോലെ പലതും കരുതിവെക്കുന്നു. ഒരുവശത്ത് വികസിതമായ വിദേശരാജ്യങ്ങളെ അനുസ്മരിപ്പിക്കുന്ന നിർമിതികൾ, പോഷ് സ്കൂളുകൾ, മറുവശത്ത് അഴുക്കിൽ മുങ്ങിനിൽക്കുന്ന കോളനികൾ, യാതൊരു ദയയുമില്ലാതെ റോഡിലേക്ക് മുറുക്കിത്തുപ്പുന്ന ആളുകൾ, അങ്ങനെ പലതും.

പുതുതായി പിറന്നുകൊണ്ടിരിക്കുന്ന ഒരു ആകാശഗോപുരത്തിന്റെ മുന്നിലെ റോഡിനരികിലൂടെ നദി അപ്പോഴും അഴുക്കുനിറഞ്ഞ് ഒഴുകി. ഏകദേശം നാല്പതാമത്തെ നിലയിൽ ഒരു പണിക്കാരൻ നിൽപ്പുണ്ട്. ഭാവിയിൽ അവിടെ ഇറ്റാലിയൻ ടൈലിട്ട ബാൽക്കണിയിൽ കൂളിംഗ് ഗ്ലാസും ബ്ലൂടൂത്ത് ഹെഡ്സെറ്റുമായി ക്ലയന്റ്സിനോട് സംസാരിക്കാൻ നിൽക്കുന്ന ഏതെങ്കിലും വൻ വ്യവസായിയുടെ സ്ഥാനത്ത് ഇന്നിതാ തലേക്കെട്ടും മുഷിഞ്ഞ ബനിയനും നിക്കറുമായി ഏതോ ഒരു പാവപ്പെട്ടവൻ നിൽക്കുന്നു. അയാൾ താഴെയുള്ള വലിയ ലോകംകണ്ട് ഒരുനിമിഷം അങ്ങനെ സ്ഥബ്ധിച്ച് നിൽക്കുകയാണെന്ന് എനിക്കുതോന്നി.ഇപ്പോൾ താൻ ഉയരത്തിലെങ്കിലും തന്റെ യഥാർത്ഥ ജീവിതം നദിക്കപ്പുറമുള്ള അഴുക്കുച്ചാലിൽ ആ നിമിഷത്തിലും അയാൾ കാണുന്നുണ്ടാവണം. 

വൈകിട്ടായി, വലിയൊരു ഫ്ലാറ്റിന്റെ ഗേറ്റ്കടന്ന് താറാവിൻകൂട്ടംപോലെ കുറച്ച് സ്ത്രീകൾ വെളിയിലേക്ക് നടന്നുപോകുന്നു. അവരുടെ മുഖത്ത് ഇന്നത്തെ അധ്വാനത്തിന്റെ ക്ഷീണമുണ്ട്. അവർ രാവിലെമുതൽ ആ കണ്ട ഗേറ്റിനുള്ളിൽ പല വലിയ വീടുകളിൽ തറതുടച്ചും പാത്രംകഴുകിയും ദിവസംതീർത്തതായി ഞാൻ ഊഹിച്ചു. ഒരു ദിവസത്തിന്റെ സിംഹഭാഗവും ഇത്തരം വലിയ വീടുകളിൽ ചിലവഴിച്ച്, വൈകുന്നേരം സ്വന്തം കുഞ്ഞുകൂരയിലേക്ക് പോകുമ്പോൾ എന്താകും അവരുടെയൊക്കെ മനസ്സിൽ, നാളത്തേക്കുള്ള എന്തെങ്കിലും പ്രതീക്ഷയോ, അതോ നിരാശയോ. ആളുകളുടെ ജീവിതവും സ്വപ്നങ്ങളും പലരീതിയിൽ കരുപ്പിടിപ്പിച്ചും ഞെരിച്ചമർത്തിയും മുംബൈയും അതിന്റെ പൊടിപിടിച്ച തെരുവുകളും, മുമ്പുപറഞ്ഞ നാല്പതാംനിലയിലെ ജോലിക്കാരനെപ്പോലെ, ഏകാന്തതയിലേക്ക് നോക്കിനിൽക്കുന്നപോലെ തോന്നി. 

താമസിക്കുന്ന ഹോട്ടലീന്ന് വൈകിട്ട് പുറത്തിറങ്ങി. ഏറെനാളിനുശേഷം ഭാര്യയുടെ കൈപിടിച്ചുനടന്നു. അസ്സൽ തെരുവുകളിലൂടെ, വന്യമായ തിരക്കിനിടയിലൂടെ കുറേദൂരം ഞങ്ങൾ പോയി. വണ്ടികൾ മുട്ടാതിരിക്കാൻ നന്നായി ശ്രദ്ധിക്കണമായിരുന്നു. ആ ഇടുങ്ങിയവഴിയിൽ ഇടയ്ക്ക് ചിലപ്പോഴൊക്കെ തിരക്കുമൂത്ത് വാഹനങ്ങൾ നിശ്ചലമായി. അതിനിടയ്ക്കുവച്ച് എതിരേവന്ന രണ്ട് സ്കൂട്ടറുകാർ പരസ്പരം ഹസ്തദാനമൊക്കെചെയ്ത് വിശേഷങ്ങൾ പങ്കുവക്കുന്നതുകണ്ടു, വണ്ടികൾ നീങ്ങിതുടങ്ങിയപ്പോൾ അവർ യാത്രപറഞ്ഞുപിരിഞ്ഞു. ഒരു സർക്കസഭ്യാസിയെപ്പോലെ മുംബൈനഗരം വീണ്ടുമിതാ എന്നെ അത്ഭുദപ്പെടുത്തുന്നു. 


Tuesday, 11 November 2025

ഏസി ഇക്കോണമി

കുഞ്ഞിനെ കൂട്ടാതെ ആദ്യമായി ഞങ്ങളൊരു യാത്രതിരിച്ചു. ഞാനും ഭാര്യയുംകൂടി മുംബൈയ്ക്ക്. ഭാര്യയ്ക്ക് നല്ല സങ്കടമുണ്ട്, എങ്കിലും എന്റെ നിർബന്ധത്തിന് അവൾ സമ്മതിച്ചു. കുഞ്ഞിനെ എന്റെ അമ്മയുടെകൂടെയാക്കി. 
ഞങ്ങടെ ട്രെയിൻ കമ്പാർട്മെന്റ് തേർഡ് ഏസി ഇക്കോണമി ആയിരുന്നു, സാധാ തേർഡ് ഏസിയേക്കാൾ കുറച്ചുകൂടി അടുത്തടുത്ത സീറ്റുകൾ, കൂടുതൽ കൺജെഷൻ, സീറ്റിനൊക്കെ വേറേ നിറം. ഞങ്ങടെ സീറ്റ്‌ പുതുക്കിപ്പണിതപ്പോ കുഷ്യൻ ഇടാതെ കവർ മാത്രം ഇട്ട് അടച്ചതാണോ എന്നൊരു സംശയം,തടിയിലിരിക്കുന്നപോലെയുണ്ട്. 

യാത്ര തുടങ്ങി കുറച്ചുനേരമായപ്പോഴേക്കും വിരസമായിത്തുടങ്ങി, അവൾ ഫോണിലും ഞാൻ വെളിയിലേക്കും നോക്കിയിരുന്നു. ഏതോ ഒരു സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ അവിടെയുള്ള ഒരു കടയിലെ ജീവനക്കാരനിൽ കണ്ണുകൾ ചെന്നുപതിച്ചു. അയാൾ ഹെഡ്സെറ്റ് ഒക്കെ വച്ച് ഫോണിൽനോക്കി ആരോടോ സംസാരിക്കുകയാണ്, ഭയങ്കരമായി ചിരിച്ച് നന്നായി ആസ്വദിച്ചുള്ള അയാളുടെ സംസാരത്തിന്റെ ആംഗ്യവിക്ഷേപങ്ങൾ മാത്രമേ കാണൂ, ശബ്ദം കേൾക്കില്ല. അയാളുടെ ഫോണിന്റെ മറുതലയ്ക്കൽ ഏറ്റവുമടുത്ത കൂട്ടുകാരനായിരിക്കുമെന്ന് ഞാൻ ആലോചിച്ചു, അത്രയും സന്തോഷത്തിൽ സുഹൃത്തുക്കളോടല്ലാതെ മറ്റാരോടും സംസാരിക്കാൻ വഴിയില്ല. 

അൽപനേരം കഴിഞ്ഞപ്പോൾ ഒരു ഭാര്യയും ഭർത്താവും അവരുടെ മകളുംകൂടി ഞങ്ങളുടെ എതിർവശത്ത് വന്നു. ഞാൻ അയാളുടെ ഭാര്യയെയും അയാൾ എന്റെ ഭാര്യയെയും നോക്കി, ഭാര്യമാരും അങ്ങനെതന്നെ ഭർത്താക്കന്മാരെ നോക്കി. പരസ്പരമൊരു വിലയിരുത്തൽ മനസ്സിൽ വരുത്തി ഞങ്ങൾ സീറ്റുമായി അഡ്ജസ്റ്റാവാൻ ശ്രമിച്ചു. കൂടെയുള്ള കുട്ടിയെ കണ്ടപ്പോൾ കുഞ്ഞിനെ മിസ്സ്‌ ചെയ്തു, കൂടെ കൊണ്ടുവന്നിരുന്നെങ്കിൽ അവൾക്കുമൊരു കമ്പനി ആയേനെയല്ലോ എന്ന് വെറുതേ ഓർത്തു, നോക്കുമ്പോ ഭാര്യയും ഏകദേശം അങ്ങനെയൊരു ചിന്തയിലായിരുന്നു. 

അൽപനേരം കഴിഞ്ഞപ്പോൾ എല്ലാ സീറ്റിലും ആളുകൾ നിറഞ്ഞു, മൊത്തത്തിലൊരു സഫോക്കേഷൻ തോന്നിത്തുടങ്ങി. ഇടയ്ക്കുവച്ച് വലിയ പ്രശസ്തനല്ലാത്ത ഒരു സിനിമാനടൻ പ്ലസ് യൂട്യൂബർ നടന്നുപോകുന്നത് മിന്നായംപോലെ ഞാൻ കണ്ടു, പിന്നെ അയാൾ ആരാണെന്ന് കണ്ടുപിടിക്കാൻ ഞാനും ഭാര്യയുംകൂടി കൂലംകഷമായി ഇന്റർനെറ്റിൽ പരതി, ഒടുവിൽ 'എങ്കിലും ചന്ദ്രികേ' എന്ന സിനിമയിലെ ഒരു കഥാപാത്രമാണെന്ന് കണ്ടെത്തി. 

ഇത്തിരിക്കഴിഞ്ഞപ്പോൾ ട്രെയിൻ പിടിച്ചിട്ടു, കുറേ പോലീസുകാരൊക്കെ വെളിയിൽകൂടി നടക്കുന്നത് കണ്ടു. എവിടുന്നോ ഒരു വല്യപ്പൻ വന്ന് ഞങ്ങടെ കമ്പാർട്മെന്റിൽ നിന്ന് ഒരു നാടകാചാര്യനെപ്പോലെ എല്ലാരോടുമായി പറഞ്ഞു - ഈ ട്രെയിൻ അല്പംമുൻപേ ആരെയോ തട്ടി, ആൾ മരിച്ചു. വിവരണം അല്പം കടന്നുപോകുന്നില്ലേ എന്ന് തോന്നിയപ്പോഴേക്കും അയാൾ മൂർദ്ധന്യാവസ്ഥയിലെത്തിയിരുന്നു, അയാൾ തുടർന്നു - നോക്കാൻ പറ്റില്ല, രണ്ട് പകുതിയായി. അയാൾ പിന്നെ പറഞ്ഞതുകൂടി പറഞ്ഞാൽ ഞാനും അയാളെപ്പോലെതന്നെയൊരു നാടകാചാര്യനാവും, അതുകൊണ്ട് ആ രംഗം ഇവിടെ അവസാനിപ്പിക്കുന്നു. 
ദുരന്തം തീർന്നു എന്ന് കരുതുമ്പോൾ ഭാര്യ അവളുടെ കഥ തുടങ്ങി. പണ്ട് ഇതുപോലെ യാത്ര പോയപ്പോൾ അവളുടെ ട്രെയിൻ പന്ത്രണ്ട് മണിക്കൂർ പിടിച്ചിട്ടുവത്രെ. ആ വല്യപ്പനാണോ ഇവളാണോ യഥാർത്ഥ ചാത്തൻ. വെറുതെയിരിക്കുന്നവന്റെ മുന്നിൽ എല്ലാം കഥകളാണ്. എനിക്കുമുന്നിലിരുന്ന ഭർത്താവ് അയാളുടെ അടുത്തിരിക്കുന്ന ആളോട് സ്വന്തം കഥ തുടങ്ങി. പുള്ളിക്കാരൻ അന്റാർട്ടിക്കയിൽ ഐസിൽ പൂക്കളമിട്ട ടീമിലുണ്ടായിരുന്ന സയന്റിസ്റ്റ് ആണത്രേ. ആ വീഡിയോ ഭയങ്കര വൈറൽ ആയിരുന്നുതാനും. ആണോ, ആയിരിക്കണം. ഞാൻ കണ്ടിട്ടില്ല. ഒന്ന് കണ്ടുനോക്കാം. ഇന്റർനെറ്റിൽ പരതിയപ്പോൾ ജാക്കറ്റും മുഖംമൂടിയുമിട്ട കുറേപ്പേർചേർന്ന് ചുറ്റികകൊണ്ട് ഐസിൽ പൂക്കളം വരയ്ക്കുന്ന വീഡിയോ കണ്ടു. അതിലൊരാൾ എന്റെ മുന്നിലിരിക്കുന്ന ആളാണോ, എന്തെല്ലാം അത്ഭുദങ്ങളാണല്ലേ ഈ ലോകത്ത്. പുള്ളിയുടെ കഥ കേട്ടിരിക്കുന്ന മറ്റേയാൾ അല്പംമുൻപേ തൊട്ടപ്പുറത്തെ വേറൊരു സീറ്റിലായിരുന്നു ഇരുന്നിരുന്നത്. അയാൾ അവിടെയിരുന്ന് ഭക്ഷണംകഴിച്ച് ആ ടേബിളിൽ എച്ചിലാക്കി,പിന്നെ ടേബിൾ താഴ്ത്തിയിട്ട്, എച്ചിൽ തുടക്കാൻ മടിച്ച്, ഇട്ടിരുന്ന ഷൂസുകൊണ്ട് ചവിട്ടിത്തുടച്ചാണ് കുറച്ചുമുന്നേ അവിടുന്ന് എണീറ്റത്. ഇപ്പോൾ ആ സീറ്റിൽ രണ്ട് പെൺകുട്ടികളിരിപ്പുണ്ട്, അവരറിയുന്നുണ്ടോ ഈ മാന്യനാണ് അവിടം വൃത്തികേടാക്കിയിട്ട് എണീറ്റുപോയതെന്ന്. എന്തെല്ലാം കാര്യങ്ങൾ നമ്മൾ അറിയുന്നേയില്ല. ഇപ്പോൾത്തന്നെ ഞാനീ പറയുന്ന കാര്യങ്ങളൊക്കെ വായിക്കുമ്പോളാണ് ഭാര്യ അറിയുന്നതുതന്നെ. നമ്മളെല്ലാം ഇവിടെയുണ്ട്, പക്ഷേ ഇവിടെയെങ്ങുമില്ലതാനും. യാത്ര തുടരുകയാണ്, കമ്പാർട്മെന്റിലുള്ള എല്ലാവരും സ്വയം സൃഷ്‌ടിച്ച തുരുത്തുകളിൽ ഒതുങ്ങുന്നു. പുറത്ത് ആരെയോ പ്രതീക്ഷിച്ച് കാഴ്ചകൾ പിന്നോട്ടോടുന്നു. 

Monday, 27 October 2025

എന്റെ കട്ടപ്പ

എന്റെ ഏറ്റവും പ്രിയപ്പെട്ട ചീക്കുട്ടന്,

നമ്മൾ പരിചയപ്പെട്ടിട്ട് പതിനൊന്നു കൊല്ലവും (പന്ത്രണ്ടാണോ) കല്യാണം കഴിഞ്ഞിട്ട് ഏഴുകൊല്ലവും ആയി എന്ന ആ സത്യം വളരെ അവിശ്വസനീയതയോടെ ഞാനൊന്ന് ഓർത്തുപോയി. അടുത്തയാഴ്ച നമ്മുടെ വിവാഹവാർഷികമാണല്ലോ, അത് അടുത്തയാഴ്ച ഞാൻ മറക്കുമെന്ന് എനിക്ക് നൂറുശതമാനം ഉറപ്പുള്ളതുകൊണ്ടാണ് ഇപ്പോഴേ എഴുതിവക്കുന്നത്. എങ്ങനെയുണ്ടായി നമ്മുടെ ഇതുവരെയുള്ള യാത്ര എന്ന് ചോദിക്കുന്നില്ല, എനിക്കുതന്നെ അറിയാം. തുടക്കം, എന്നുവച്ചാൽ കല്യാണത്തിനുമുൻപ്, പറ്റാവുന്ന എല്ലാ വാഗ്ദാനങ്ങളുംതന്ന്, പരമാവധി നല്ലവനായി അഭിനയിച്ച് എല്ലാരേയുംപോലെ ഞാനും വിലസി. കല്യാണംകഴിഞ്ഞല്ലേ നീ പെട്ടത്, ഇഷ്ടപ്പെട്ട് കെട്ടിയതുകൊണ്ട് ഒഴിവാക്കാനുംവയ്യ, ചൊറിഞ്ഞ സ്വഭാവം കാരണം കൂടാനും വയ്യ എന്ന അവസ്ഥ. എന്റെ എത്രയെത്ര മൂഡ്സ്വിങ്സ് നീ സഹിച്ചിരിക്കുന്നു, സ്വിച്ച് ഇട്ടപോലെയാണ് ഞാൻ,എന്നെ വിശ്വസിക്കാനേ പറ്റില്ല എന്ന് എത്രതവണ നീ പറഞ്ഞിരിക്കുന്നു. എന്നിട്ടും കടിച്ചുപിടിച്ച് നമ്മൾ ഇവിടെവരെ എത്തി എന്നതിന് മുഴുവൻ ക്രെഡിറ്റും നീ എടുത്തോ (ക്രെഡിറ്റ്‌ എനിക്ക് വേണ്ടാട്ടോ, ചിരിക്കല്ലേ അപ്പുക്കുട്ടാ ). 

എന്തൊക്കെ ഈ കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ചു, ചെന്നൈയിലെ ആ ചെറിയ വീട്ടിൽ നമ്മൾ കുഞ്ഞുകുഞ്ഞു സാധനങ്ങൾ (ഫ്രിഡ്ജ്, ഏസി) സ്വരുക്കൂട്ടി, കാണാൻ പറ്റുന്ന എല്ലാ സിനിമകളും കണ്ടു, എത്രയെത്ര ഷെയർ ഓട്ടോകളിൽ യാത്രചെയ്തു, പറ്റാവുന്ന എല്ലാ ആഴ്ചയിലും നാട്ടിൽ പോയിവന്നു, പിന്നീട് ചെന്നൈയിൽനിന്ന് എന്റെ സ്വന്തം കേരളത്തിലേക്കുവന്നു (എന്നാലെങ്കിലും മനസമാധാനം ഉണ്ടാവുമെന്ന് കരുതിയ നിനക്ക് തെറ്റി), കമ്പനിപ്പടിയിലെ വീട് നീയും ചേച്ചിയുംകൂടെ പോയി കണ്ടു , അവിടെ നമ്മൾ സന്തോഷത്തോടെ താമസം തുടങ്ങി, ആ ടെറസിൽ എന്തെല്ലാം കൃഷി പരീക്ഷണങ്ങൾ നമ്മൾ നടത്തി, എത്രയെത്ര രാത്രികളിൽ ആ വീട്ടിൽ ചൂടെടുത്ത് പുഴുങ്ങിയിരുന്നു, നിന്റെ ഒറ്റയാളുടെ മിടുക്കുകൊണ്ട് (നിർബന്ധംകൊണ്ട്) കാർ വാങ്ങി, നമുക്കൊരു അമിട്ടുകുട്ടൻ ഉണ്ടായി (സായു), നമ്മൾ താമസസ്ഥലം മാറി പുതിയ വീട്ടിലെത്തി, ഗോവക്ക് പോയി, ആദ്യമായി കുഞ്ഞിനെ മൊട്ടയടിച്ചു, സായുനെ ഡേകെയറിൽ വിട്ടു, വിയറ്റ്നാമും കമ്പോടിയയും കണ്ടു, നിനക്ക് നിന്റെ അമ്മയെ നഷ്ടപ്പെട്ടു, അങ്ങനെ മറക്കാനാവാത്ത എന്തെല്ലാം. പിന്നെയും നമ്മൾ യാത്രകൾ പോയി (നമ്മൾ മലേഷ്യ യും സിങ്കപ്പൂരും നീ സ്വിറ്റ്സർലൻഡും), പിന്നെയുമെത്രയോ സിനിമകൾ കണ്ടു, സായുന് പുതിയ ഡേകെയർ കണ്ടെത്തി, എന്റെ ഹെർണിയ സർജറി (അതുകാരണം നാലിരട്ടിയായ മൂഡ്സ്വിങ്സ്), സായുവുമൊത്തുള്ള നിന്റെ ഡാൻസ് പഠിത്തം, കുഞ്ഞിന് വീണ്ടും കണ്ടെത്തിയ പുതിയ സ്കൂൾ, അച്ഛന്റെ ആഞ്ജിയോപ്ലാസ്റ്റി(അതുകൂടി ആലോചിച്ചുള്ള എന്റെ ടെൻഷനുകൾ), ക്ഷയിക്കുന്ന എന്റെ മനസ്സും ശരീരവും, ഇതിന്റെയെല്ലാമിടയിൽ ഡയറ്റ് നോക്കി വണ്ണംവക്കുന്ന നിന്റെ ശരീരം ( ഇപ്പോ ഇതിവിടെ പറയേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന നിന്റെ സംശയം), വന്നുവന്ന് കലപിലാ സംസാരിച്ച് നമ്മളെ ഉപദേശിക്കാറായ ഇമ്മിണിസായു, നമ്മുടെ ആന്റമാൻ യാത്ര, അങ്ങനെ എന്തെല്ലാം. ഇനിയും നമ്മൾ ഒരുപാട് മുന്നോട്ട് പോകുമോ, പോയാൽ എന്നെ സഹിച്ചുസഹിച്ച് നീ പാടുപെടുമല്ലോ. അവധിദിവസങ്ങൾക്കുവേണ്ടിമാത്രം ജീവിക്കുന്ന, മുപ്പത്തിമൂന്നിൽത്തന്നെ വയസ്സനെപോലെയായ ഈ ഭർത്താവിനെ ഇനിയും സഹിക്കാൻ പറ്റുമോ എന്റെ തിമ്മന്.

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന് നീ നേരിട്ടുകഴിഞ്ഞു ( അമ്മയുടെ മരണം ). എന്നിട്ടും നീ ഇന്നിൽ ജീവിക്കാൻ ശ്രമിക്കുന്നു (എന്റെ നേർവിപരീതം ), ഇടക്ക് ഞങ്ങൾ ശ്രദ്ധിക്കാത്തപ്പോൾമാത്രം സ്വകാര്യമായി പതറുന്നു, എന്നെയും കുഞ്ഞിനെയും പൊന്നുപോലെ നോക്കുന്നു. എന്റെ എല്ലാ കുറവുകളിലും പ്രചോദനംതന്ന് കൂടെനിൽക്കുന്നു, കുഞ്ഞിന് വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നു. ശരിക്കും എന്നെപ്പോലെ ഒരാൾതന്നെയായിരുന്നു നീയുമെങ്കിൽ നമ്മുടെ കുഞ്ഞിന്റെ ജീവിതം എത്രമാത്രം ബോറായിപ്പോയേനെ, എന്റെയും. ഞാൻ മാറാൻ ശ്രമിക്കാം ( പണ്ട് തന്നിട്ടുള്ളപോലെതന്നെ വെറും വാഗ്ദാനം). നിന്നെപ്പോലൊരു കട്ടപ്പ കൂടെയുണ്ട് എന്നുള്ളതാണ് എന്റെയും സായുവിന്റെയും ഭാഗ്യം. 
വീ ലവ് യു ചീതു. 

പിൻകുറിപ്പ് : എന്റെ പ്രിയപ്പെട്ട ഭാര്യ ശ്രീഥുവിന് ഞാൻ എഴുതിയ വിവാഹവാർഷിക കത്ത്. ഏകദേശം പത്തുകൊല്ലംമുന്നെയാണ് ഇതിനുമുൻപ് ഞാൻ ഇതുപോലൊരു കത്തെഴുതിയത്, അന്ന് അവളെ വീഴ്ത്താൻ, ഇന്ന് കൂടെത്തന്നെ നിർത്താൻ.

ചെന്നൈ പാസം

ഞാനും ഭാര്യയും (ശ്രീഥു) ആദ്യമായി കണ്ടുമുട്ടിയ ഞങ്ങടെ ചെന്നൈയിൽ ഒൻപതുകൊല്ലത്തെ ഇടവേളക്കുശേഷം ഞങ്ങൾ വീണ്ടുമെത്തി. ഇത്തവണ ഞങ്ങടെ കൂടെ ഞങ്ങടെ കുഞ്ഞ്,ചിമിട്ട്സായുവും ഉണ്ട്. ട്രെയിനിറങ്ങി പ്ലാറ്റ്ഫോമിൽ നടന്നുതുടങ്ങിയതുമുതൽ ഞാനും അവളും സായുവിനോട് പറഞ്ഞുതുടങ്ങി, ഇവിടെവച്ചാണ് അച്ഛനും അമ്മയും ആദ്യം കണ്ടത്, ഇവിടുന്ന് അങ്ങോട്ടുപോയാൽ വേറൊരു ട്രെയിൻ കയറി ആ സ്ഥലത്തോട്ട് പോകാം, അങ്ങോട്ടുപോകാം ഇങ്ങോട്ടുപോകാം എന്നൊക്കെ. സായു എല്ലാം മനസ്സിലായപോലെ ഒരു കുട്ടിബാഗും പുറത്തിട്ട്, കഴുത്തിലൊരു കുട്ടിഫാനും തൂക്കി തലയാട്ടി കൂടെ നടന്നു. കുറച്ചുനേരം കഴിഞ്ഞപ്പോ തുടങ്ങി എടുക്കണമെന്നുപറഞ്ഞുള്ള ബഹളം, അങ്ങനെ വേതാളം തോളത്തുകയറി സുഖയാത്രതുടങ്ങി. 
അധികം വൈകാതെ ഞങ്ങൾ താമസസ്ഥലത്തെത്തി, സായു ഭയങ്കര എക്‌സൈറ്റഡ് ആണ്, കട്ടിലിൽ ചാടിമറിഞ്ഞ് കുട്ടിക്കരണത്തിന്റെ പല വേർഷൻസ് പുറത്തെടുക്കുന്നു. ഓവറാക്കിയപ്പോൾ ഞങ്ങൾ പറഞ്ഞു - താഴെ സ്കൂൾവണ്ടി വന്നിട്ടുണ്ട് കേറി പൊക്കോളാൻ, അച്ഛൻ വേണേൽ പൊക്കോ എന്നുപറഞ്ഞ് കുട്ടിമാക്കാൻ ചാട്ടം തുടർന്നു. കുറച്ചുകഴിഞ്ഞ് ബ്രേക്ഫാസ്റ്റ് ഒക്കെ കഴിച്ച് ഞങ്ങൾ ഓട്ടോ പിടിച്ച് ലൊയോളാ കോളേജിലേക്ക് പോയി. ശ്രീഥു പഠിച്ചതും ഞങ്ങൾ പലതവണ കണ്ടുമുട്ടിയതുമായ ആ വലിയ കോമ്പൗണ്ടിൽ ഒരുപാട് നൊസ്റ്റാൾജിയയുമായി ഞങ്ങൾ നടന്നു. ഞങ്ങടെ കഥകളൊക്കെ കേട്ട് ബോറടിച്ച സായുവിന് പ്രധാനമായി അറിയേണ്ടത് ഇതാണ്, അന്ന് സായു എവിടെയാരുന്നു. സായുനെ കൂട്ടാതെ എന്തിനാണ് അച്ഛനും അമ്മയും ഇവിടെ കറങ്ങിനടന്നത്. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ കൂരമ്പുകളുമായി വന്ന കുട്ടിച്ചാത്തനെയുംകൊണ്ട് ഞങ്ങൾ പിന്നെ പോയത് പണ്ട് താമസിച്ച വീട്ടിലേക്കാണ്. ഇത്തിരിമാത്രം നടന്നിട്ട് പിന്നെയുള്ള ദൂരംമുഴുവൻ എന്റെ തോളത്തുകയറിയിരുന്ന് അവനങ്ങ് സുഖിച്ചു. കല്യാണംകഴിഞ്ഞ് ഞങ്ങൾ ഒന്നിച്ച് ആദ്യമായി താമസിച്ച വീട് സായുവിനെ പരിചയപ്പെടുത്തി. അവിടെ കുറേ പൂച്ചക്കുട്ടന്മാർ വരുമാരുന്നു എന്ന വിലയേറിയ പോയിന്റാണ് സായു പിടിച്ചെടുത്തത്. ആ പൂച്ചകൾ എവിടെ എന്നതാണ് കുന്നിക്കുരുവിന്റെ ഇപ്പോഴത്തെ ഡൗട്ട്. ആ വീടിന്റെ ഉടമസ്ഥയായ രാജം ആന്റി ഇപ്പോൾ അവിടെയല്ല താമസം, മകളുടെകൂടെ കുറച്ച് ദൂരെയെവിടെയോ ആണെന്ന് പഴയ കെയർടേക്കറിനെ വിളിച്ചപ്പോൾ മനസ്സിലായി. അന്നേ ഒരുപാട് വയസ്സുചെന്ന ഒരു അമ്മൂമ്മയായിരുന്നു രാജം ആന്റി, ഇന്നും അവർ ജീവിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം തോന്നി, കാണാൻ കഴിയാത്തതിൽ അല്പം നിരാശയും. എന്നമാ, സൊല്ല് കണ്ണാ എന്നുള്ള അവരുടെ വാത്സല്യത്തോടെയുള്ള സംസാരം ഞങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടമായിരുന്നു. ഏതായാലും ഇനി ആന്റിയെ കാണാൻ കഴിയില്ല എന്ന് ഏകദേശം ഉറപ്പായി, ഇനി ഒരു വരവ് ഇങ്ങോട്ടേക്ക് ഉണ്ടാവുമോ, ആർക്കറിയാം. അവിടെ ഉണ്ടായിരുന്ന ആട്ടുകട്ടിൽ സായു കണ്ടുപിടിച്ചു. അതിലിരുന്ന് ഞങ്ങൾ കുറച്ചുനേരം ആടി. പണ്ട് ഒറ്റയ്ക്കാവുന്ന സമയങ്ങളിൽ എത്രയോതവണ ഞാൻ അതിലിരുന്ന് ദിവാസ്വപ്നംകണ്ട് ആടിയിട്ടുണ്ട്.ഓർമ്മകൾ പലതും തിരിച്ചുവരുന്നു. അന്ന്, എങ്ങനേലും കേരളത്തിൽ പോയാൽമതി എന്നായിരുന്നു. ഇന്നോ, എങ്ങനേലും റാന്നിക്ക് പോയാൽമതിയെന്നും. അന്തമില്ലാത്ത ആഗ്രഹങ്ങൾ ജീവിതത്തിന്റെ സന്തോഷം കെടുത്തുന്നത് ഞാൻ തിരിച്ചറിയുന്നു.. വീണ്ടും അതേ ആട്ടുകട്ടിലിലിരുന്ന് ഞാൻ ചിന്തിക്കുകയാണ്, അതേ ആകാശം, അതേ ചുറ്റുവട്ടം. 

മരണവും മറവിയും

രാവിലെ എട്ടുമണിക്ക് പതിവില്ലാത്ത ഒരു കോളിങ്ബെൽ. അപ്പുറത്തെ ഫ്ലാറ്റിലെ അങ്കിളും ആന്റിയുമാണ്. അവിടുത്തെ അമ്മൂമ്മ ഇനിയില്ല എന്ന വാർത്ത അറിയിക്കാനാണ് അവർ വന്നത്. ഇതുവരെ കണ്ട എല്ലാ മരണങ്ങളുംപോലെ ഞെട്ടലിന്റെയും നിർവികാരതയുടെയും കൂടിച്ചേർന്ന ഭാവവുമായി ഞാൻ ആ മുറിയിലേക്ക് ചെന്നു. അമ്മൂമ്മയുടെയും ഞങ്ങളുടെയും സ്വന്തം രവി അപ്പൂപ്പൻ അവിടെ അരികിൽത്തന്നെ ഇരിപ്പുണ്ട്. ഞാൻ ചെന്നപാടെ ഒന്നും സംഭവിക്കാത്തപോലെ കുഞ്ഞെവിടെ എന്ന് അപ്പൂപ്പൻ ചോദിച്ചു. ഫ്ലാറ്റിൽ കുഞ്ഞിന്റെ ആദ്യത്തെ ബെസ്റ്റ്ഫ്രണ്ടാണ് അപ്പൂപ്പൻ, അപ്പൂപ്പന് അതിപ്പോഴും അങ്ങനെതന്നെ, കുഞ്ഞ് വളർന്ന് പുതിയ കൂട്ടുകാരെയൊക്കെ കണ്ടെത്തിയതുകൊണ്ട് അപ്പൂപ്പനോട് ഇപ്പോ അത്ര പ്രിയമില്ല. 
അമ്മൂമ്മ ഉറങ്ങുന്നപോലെ കിടക്കുകയാണ്. വായ തുറന്നിരിക്കുന്നു , മൊത്തത്തിൽ ശരീരം അല്പം നീരൊക്കെവച്ച് നാക്കൊക്കെ വെളുത്ത്, ഈ ശരീരത്തിൽ ഇനി ഞാനില്ല എന്ന് വിളിച്ചുപറയുന്നപോലെ കിടക്കുന്നു.  
ആയിരം പൂർണചന്ദ്രന്മാരെ കണ്ടിട്ടുണ്ടാവണം അമ്മൂമ്മയും, ഈ കാലത്തിനിടയ്ക്ക് സ്വന്തം ജീവിതംകൊണ്ട് എന്തൊക്കെ അനുഭവങ്ങൾ നേടിയെടുത്തിട്ടുണ്ടാവാം. എല്ലാം ഇതോടുകൂടി മണ്ണടിയുകയാണ്. 
എനിക്ക് ജോലിക്കുപോകാൻ സമയമായി. മര്യാദയുടെ പേരിൽ, സ്നേഹത്തിന്റെ പേരിൽ ഇന്ന് ലീവെടുത്ത് ഇവിടെ നിൽക്കണ്ടതാണ്, എങ്കിലും മനസ്സ് ചാഞ്ചാടുന്നു. തീർക്കാനുള്ള കുറെയേറെ കമ്മിറ്റ്മെന്റുകൾ തീർത്തിട്ടുവേണം സമാധാനമായി അടുത്തയാഴ്ച ടൂർ പോകാൻ. ഓരോ മൺതരിക്കും സ്വന്തം കാര്യമാണല്ലോ വലുത്. ലേറ്റായിട്ടേ വരൂ എന്ന് ഓഫീസിൽ അറിയിച്ചു. 
സ്ഥിരം മരണവീട്ടിലെ വാക്കുകൾ ഇവിടെയും പ്രതിധ്വനിച്ചുതുടങ്ങി - എത്രയോ നാളായി ഇങ്ങനെ വയ്യാതെ ഇരുന്ന് അനുഭവിക്കുന്നു, ഒരു കണക്കിന് നന്നായി, എന്നൊക്കെ.
അപ്പൂപ്പൻ വല്ലാതെ വിതുമ്പുന്നു. എത്ര വയ്യാതെ ആണെങ്കിലും ആൾ ജീവനോടെ അടുത്തുണ്ടല്ലോ എന്ന സമാധാനത്തിൽ ജീവിക്കുന്ന പങ്കാളിക്കുമാത്രം വലിയൊരു നഷ്ടമാണ് മരണം. 

കല്യാണം കഴിഞ്ഞിട്ട് അറുപതുവർഷമായി എന്നൊക്കെ അപ്പൂപ്പൻ പറയുന്നു, ആകെ തകർന്ന് കരയുന്നു. പ്രായമായവർ കരയുന്നത് കാണാനാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് അപ്പോൾ തോന്നി. അപ്പൂപ്പന്റെ സങ്കടംകണ്ട് കൂടെയുള്ള എല്ലാവരും കരയുന്നു. 

പത്രത്തിൽ ഫോട്ടോ കൊടുക്കണം, പ്രായവും മറ്റും ചേർക്കണം, പലരും പല തിരക്കിലാണ്. അമ്മയ്ക്ക് വയസ്സ് എൺപത്തിയാറല്ലേ എന്ന് ആരോ ചോദിക്കുമ്പോൾ അപ്പൂപ്പൻ പറയുന്നു - രാജുവിന്റെ ജനനത്തീയതി ഇരുപത്തിയെട്ട് ഒന്ന് ആയിരത്തി തൊള്ളായിരത്തി നാല്പത്. മറ്റ് പലതും ഓർത്തെടുക്കാൻ കഴിവില്ലാത്ത, അല്പം മുമ്പ് പറഞ്ഞ കാര്യങ്ങൾപോലും മറന്നുപോകുന്ന ആ അപ്പൂപ്പന്റെ മുഖത്തേക്ക് ഞാൻ അത്ഭുദത്തോടെ നോക്കി. ചിലതൊക്കെ അങ്ങനെയാണ്, പതിയുന്നത് ഓർമയിലല്ല, മനസ്സിലാണ്. 
അമ്മൂമ്മയെയും അപ്പൂപ്പനെയും ഇത്രദിവസം ശുശ്രൂഷിച്ച ഹോംനേഴ്സ്മാരും വീട്ടിൽ ജോലിക്കുനിന്നിരുന്ന ചേച്ചിയുമൊക്കെ അപ്പൂപ്പനെ ആശ്വസിപ്പിച്ച് കൂടെ ഇരിക്കുന്നു. ബന്ധുക്കളൊക്കെ വന്നുകൂടുന്നു. ഇത്രകാലത്തെ ജീവിതവും സ്നേഹവുംകൊണ്ട് അപ്പൂപ്പനും അമ്മൂമ്മയും നേടിയെടുത്ത പലരും വരിയായി വന്ന് കാണുന്നു. അപ്പൂപ്പന് പലരെയും മനസ്സിലാകുന്നില്ല, ഇപ്പൊ ആ മനസ്സിൽ ഒറ്റ മുഖം മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ഞാൻ മനസ്സിലാക്കുന്നു. തമ്മിൽ കണ്ട ഈ ചുരുങ്ങിയ കാലങ്ങളിൽ സ്നേഹത്തോടെ നല്ലവാക്കുകൾപറഞ്ഞ അമ്മൂമ്മയ്ക്ക് മനസ്സാലെ ഞാൻ യാത്ര പറയുന്നു. കാണുമ്പോഴൊക്കെ ' വയ്യ മോനേ' എന്ന് നിസ്സഹായയായി പറഞ്ഞിരുന്ന അമ്മൂമ്മയ്ക്ക് ഇനി വേദനയില്ലാത്ത ലോകത്ത് സുഖമായിരിക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. 

രാത്രി എട്ടുമണിക്ക് സംസ്കാരച്ചടങ്ങുകൾ എന്നറിഞ്ഞു. അപ്പൂപ്പന്റെ കുടുംബവീട്ടിലാണ് ചടങ്ങ്.
അവിടെ എത്തുമ്പോഴേക്കും സംസ്കാരച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളൊക്കെ തയ്യാറായി. തെളിഞ്ഞുനിൽക്കുന്ന ഒരു വിളക്കിനടുത്ത് അമ്മൂമ്മ തറയിൽ ഉറങ്ങുന്നു. ചുറ്റും കുറച്ച് നെല്ലൊക്കെ കിടക്കുന്നു. വയസ്സുചെന്ന ആളുകളാണ് ചുറ്റും കൂടിയിരിക്കുന്നതിൽ ഭൂരിഭാഗവും. ഒന്നുരണ്ട് കൊച്ചുകുട്ടികൾ അവിടെയുമിവിടെയും ഓടിനടക്കുന്നുണ്ട്. പ്രായമായ കുറച്ച് ആണുങ്ങൾ ചേർന്ന് അമ്മൂമ്മയെ ദഹിപ്പിക്കാൻ എടുക്കുന്നു. ആ എടുത്തവർക്കെല്ലാം നടക്കാനൊക്കെ നല്ല ബുദ്ധിമുട്ടുണ്ട്. ചെറുപ്പക്കാരൊക്കെ എവിടെ എന്ന് ഞാൻ ചിന്തിച്ചു. അടുത്ത തലമുറയെല്ലാം വിദേശത്തായതുകൊണ്ടാണോ അതോ ഇവിടുത്തെ രീതി ഇങ്ങനെയാണോ എന്നൊക്കെയായി എന്റെ പല ചിന്തകൾ. 
ചിതയിൽ വച്ച് കൊളുത്തിയശേഷം ഒരു ബ്ളോവർവച്ച് ചിത ആളിക്കത്തിക്കുന്നുണ്ടായിരുന്നു. പ്രായമായ അമ്മാവന്മാർ കർമങ്ങൾ ചെയ്യാൻ ആ ചിതയ്ക്കുചുറ്റും ഒരുപാട് ബുദ്ധിമുട്ടി നടക്കുന്നു. ഒന്നാമത് അവർക്കൊക്കെ നടക്കാൻ വയ്യാത്തവരാണ്, രണ്ടാമത് ചിത ബ്ളോവർവച്ച് ആളിക്കത്തിക്കുന്നത്കാരണം ആകെ പടർന്നുവീശുന്നു. എനിക്കെന്തോ ആ രംഗം കണ്ടപ്പോൾ വല്ലാത്ത അപകടംപോലെ തോന്നി. എന്തോ ഭാഗ്യംകൊണ്ട് കൂടുതലൊന്നും സംഭവിച്ചില്ല. 
അകത്ത്, ഇത്രനേരം അമ്മൂമ്മയെ കിടത്തിയ തറയൊക്കെ അടിച്ചുവാരുന്നു. ഒരുപാട് നെൻമണികൾ തൂത്തുകൂട്ടിയെടുക്കുന്നു, പണ്ട് ഇവരൊക്കെ എന്തോരം നെല്ലുകുത്തിയിട്ടുണ്ടാവും. 
അല്പസമയത്തിനുള്ളിൽ ആ തറയൊക്കെ മുഴുവൻ വൃത്തിയായി. ആളുകൾ വന്നവഴിയേ തിരിച്ചുനടന്നുതുടങ്ങി. വീഴാൻപോയവഴി ഒരു അമ്മൂമ്മ കയറിപ്പിടിച്ചത് കോളിങ്ബെല്ലിൽ, ഒരുനിമിഷത്തേക്ക് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് പാളുന്നു. പിന്നെ വീണ്ടും പഴയപോലെ, കുറച്ചുപേർ മരിച്ച അമ്മൂമ്മയെ സ്മരിക്കുന്നു, കുറച്ചുപേർ സ്വന്തം കാര്യങ്ങളും മക്കടെ കാര്യങ്ങളുമൊക്കെ പറയുന്നു, അകത്തൊരു മുറിയിൽ ഇതൊന്നും ശ്രദ്ധിക്കാതെ ഒരു പയ്യൻ ഫോണിൽ കളിക്കുന്നു, കല്യാണംകഴിഞ്ഞ് അറുപതുവയസ്സായ കാര്യം അപ്പൂപ്പൻ മാറ്റാരോടോ പറയുന്നു, അങ്ങനെയങ്ങനെ എല്ലാവരുടെയും ലോകം പതിയെ മുന്നോട്ടുതന്നെ നീങ്ങുന്നു. 

പിൻകുറിപ്പ് : അപ്പൂപ്പൻ തിരികെ ഫ്ലാറ്റിൽ ഞങ്ങടെ തൊട്ടപ്പുറത്തെ അതേ വീട്ടിൽ വന്നു. അപ്പൂപ്പനിപ്പോൾ മിക്കവാറുമൊക്കെ ടീവിയിൽ വെറുതേ കണ്ണുനട്ടിരിക്കുന്നതാണ് കാണുന്നത്. മറവി അപ്പൂപ്പനെ വല്ലാതെയങ്ങ് ബാധിച്ചിട്ടുണ്ട്. ഒരുകണക്കിന് അത് നന്നായി, ഇല്ലെങ്കിൽ ഓർമ്മകൾ വെറുതേ നോവിക്കുമല്ലോ. 

ഇന്ന്

അച്ഛൻ ആഞ്ജിയോപ്ലാസ്റ്റി ഒക്കെ കഴിഞ്ഞ് ഡിസ്ചാർജ് ആയി. ക്രിയാറ്റിൻ അളവ് ഇതുകാരണം കുറച്ചുകൂടി കൂടുമെന്നും മുൻപേതന്നെ കിഡ്നിക്ക് ഇഷ്യൂ ഉള്ളതുകൊണ്ട് റിക്കവറി ബുദ്ധിമുട്ടാവുമെന്നും ഡോക്ടർ പറഞ്ഞു. എന്റെ മനസ്സ് പിന്നെയും ടെൻഷനായി. അച്ഛൻ മരുന്നുകളുടെ ആധിക്യത്തിൽ ക്ഷീണിതനായി. അച്ഛനെ ഇങ്ങനെ ഇത്രയും കോലംകെട്ട് കണ്ടിട്ടേയില്ല, അതുകൊണ്ടുതന്നെ വിഷമമായി ഞങ്ങൾക്കെല്ലാം. ഒരാഴ്ച ഉറങ്ങിയും, പതിയെ കുറച്ചുനേരം നടന്നുമൊക്കെ വീടിനുള്ളിൽത്തന്നെ അച്ഛൻ കഴിച്ചുകൂട്ടി. അടുത്ത ചെക്കപ്പിന് ചെന്നപ്പോൾ ക്രിയാറ്റിൻ ലെവൽ പിന്നെയും ഒരുപാടങ്ങ് കൂടി. അനിവാര്യമായ ഡയാലിസിസ് അടുത്തടുത്ത് വരുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഒരു പോയിന്റ് കഴിഞ്ഞാൽ പിന്നെ മനസ്സ് എല്ലാമായി അഡ്ജസ്റ്റ് ആവും, ആയെ പറ്റൂ. അങ്ങനെ ഞാനും സ്വയം സൃഷ്‌ടിച്ച ഒരു പുകമറക്കുള്ളിൽ എന്നെ സമാധാനിപ്പിച്ചു. ഒരു മാസം കഴിഞ്ഞ് എന്താകും എന്ന ചിന്തയാണ് ഭയപ്പെടുത്തുന്നതെന്ന് എനിക്ക് മനസ്സിലായി, ഞാൻ നാളെയെക്കുറിച്ചുപോലും ചിന്തിക്കുന്നില്ല എന്ന് തീരുമാനിച്ചു. അച്ഛൻ ഇന്ന് കൂടെയുണ്ട് എന്നതിൽ ഞാൻ സന്തോഷം കണ്ടെത്തി. ഓഫീസിൽ പോയാലും ഇടക്കൊക്കെ വിളിച്ച് അച്ഛന്റെ ശബ്ദമൊന്ന് കേട്ടു. നഷ്ടപ്പെടാൻ പോവുകയാണെന്ന് തോന്നുമ്പോളാണല്ലോ നമുക്ക് പിടിച്ചുവെക്കാൻ കൂടുതൽ തോന്നുക. 
ഇന്നിൽ ജീവിക്കാൻ, ഇന്ന് കൂടെയുള്ളവരെ ഓർത്ത് സന്തോഷിക്കാൻ ശ്രമിച്ചപ്പോൾ എന്റെ സങ്കടങ്ങൾ കുറഞ്ഞു, അല്പംകൂടിയൊക്കെ സമാധാനം തോന്നി. 

അച്ഛൻ വീട്ടിൽ പോയി, നല്ലപോലെ വിശ്രമിച്ച്, വീട്ടിലുണ്ടാക്കിയ ഭക്ഷണം മാത്രം കഴിച്ച് അടുത്ത ചെക്കപ്പിന് പോയി. ഇത്തവണ ക്രിയാറ്റിൻ ലെവൽ കുറഞ്ഞിട്ടുണ്ട്. ആ വാർത്ത കേട്ട് എന്റെ പ്രതീക്ഷകൾ പൂവിട്ടു. കണ്ണ് ചെറുതായി നിറഞ്ഞു, ഇത്തവണ സന്തോഷംകൊണ്ടാണ്. ജീവിതത്തെപ്പറ്റി പിന്നെയും നല്ല ചിന്തകൾ വന്നുതുടങ്ങി. അച്ഛനും സന്തോഷമായി, മനസ്സിന്റെ സന്തോഷം ശരീരത്തിലും പ്രതിഫലിച്ചുതുടങ്ങി, അച്ഛൻ പിന്നെയും ആക്റ്റീവായി. അധികം വൈകാതെ അച്ഛൻ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി. അത് അച്ഛനും ഞങ്ങൾക്കും പുതിയ ഊർജം തന്നു. പതിയെ എല്ലാം നോർമൽ ആവുകയാണ്, ഇത് തല്കാലത്തേക്കാണെങ്കിലും ദീർഘകാലത്തേക്കാണെങ്കിലും ഇന്നിൽ ഞാൻ സന്തോഷവാനാണ്, കാരണം ഇന്ന് അച്ഛനും അമ്മയും ജീവിതത്തിൽ കൂടെയുണ്ടല്ലോ.

Saturday, 13 September 2025

യാഥാർഥ്യം

ഇവിടെ ഈ മാവിന്റെ തണലിലിരുന്ന് ജീവിതത്തിന്റെ ചില യാഥാർത്ഥ്യങ്ങളുമായി സമരസപ്പെടാൻ ശ്രമിക്കുകയാണ് ഞാൻ. അച്ഛൻ ഇപ്പോഴും ഐസിയുവിൽ ഒബ്സർവേഷനിലാണ്. എന്താണ് ഇപ്പോഴത്തെ അവസ്ഥയെന്നറിയാൻ ഡോക്ടറെ കണ്ടു. മുന്നേതന്നെ കിഡ്നിക്ക് എന്തോ പ്രശ്നമുണ്ടെന്നും ആൻജിയോപ്ലാസ്റ്റി ചെയ്തതുകൊണ്ട് കുറച്ചുകൂടി തകരാർ സംഭവിച്ചിട്ടുണ്ടാകാമെന്നും ഡോക്ടർ പറഞ്ഞു. ചിലപ്പോൾ ഡയാലിസിസ് വേണ്ടി വന്നേക്കാം എന്ന്. ഇതൊക്കെ ജീവിതത്തിൽ ആദ്യത്തെ അനുഭവമായതുകൊണ്ട് എനിക്ക് ഭയംതോന്നാനുള്ള വിവരമില്ല. ഞാൻ കരുതിയത് ഒരുതവണ ഡയാലിസിസ് ചെയ്ത് ക്രിയാറ്റിൻ ലെവലൊക്കെ നോർമലായിക്കഴിഞ്ഞാൽ പിന്നെ എല്ലാം പഴയതുപോലെ ചെയ്യാൻ പറ്റുമെന്നാണ്. പക്ഷേ ഡോക്ടർ വിശദീകരിച്ചുതന്നപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാകുന്നത്. ഇങ്ങനെയുള്ള കേസുകളിൽ പൊതുവേ കിഡ്നി സാധാരണ അവസ്ഥയിലേക്ക് തിരിച്ചുവരാറില്ല, ഒരു പരിധിവരെയൊക്കെ അതിന്റെ ഡാമേജ് കുറച്ചുനാളത്തേക്ക് പിടിച്ചുനിർത്താൻ പറ്റും , ക്രമേണ ഡയാലിസിസിലേക്ക് പോയേ പറ്റൂ. അപ്പോഴും വലിയരീതിയിലുള്ള ഞെട്ടൽ തോന്നിയില്ല, കാരണം ഇതിനെപ്പറ്റി വലിയ അറിവില്ല. ഡോക്ടറുടെ അടുത്ത്നിന്ന് ഇറങ്ങിയശേഷം ചാറ്റ് ജിപിടിയോട് ചോദിച്ചു ഡയാലിസിസ് എന്താണ്, എങ്ങനെയാണ് അതിന്റെ മുന്നോട്ടുള്ള പോക്ക് എന്നൊക്കെ, അത് പറഞ്ഞുതന്ന വിവരങ്ങൾ ശരിക്കും ഭയപ്പെടുത്തി. പൊതുവേ ഡയാലിസിസ് വേണ്ടിവരുന്ന ഒരാൾക്ക് ആഴ്ചയിൽ മൂന്ന്തവണയെങ്കിലും അത് ചെയ്യണം. ഓരോ തവണയും കുറഞ്ഞത് മൂന്നര അല്ലെങ്കിൽ നാലുമണിക്കൂർ എടുക്കും പ്രൊസീജിയർ തീരാൻ. അറിവില്ലാതിരുന്ന ഞാൻ ഇത്രയുംനാൾ കരുതിയത് മാസത്തിൽ ഒരുതവണയോ മറ്റോ ഡയാലിസിസ് ചെയ്താൽമതിയെന്നാണ്. 
ഒരു കൂട്ടുകാരനെ ഓർത്തുപോയി, പുള്ളിയുടെ അച്ഛൻ വർഷങ്ങളായി ഡയാലിസിസ് ചെയ്യുന്നു. ഒറ്റത്തവണ ഡയാലിസിസ് ചെയ്യാൻ ഒരു മൂവായിരംരൂപയെങ്കിലും ആവുമെന്ന് എനിക്ക് ഇന്ന് മനസ്സിലായി. ഒരുമാസം കുറഞ്ഞത് ഒരു നാൽപതിനായിരംരൂപ. ഇതിന്റെ ഒരു സീരിയസ്നസ് അറിയാത്തതുകൊണ്ട് ഇത്രയുംനാൾ എന്തെങ്കിലും പൈസ സഹായം വേണോയെന്ന്പോലും ഞാൻ ചോദിച്ചിട്ടില്ല, എന്ത് കൂട്ടുകാരനാണ് ഞാൻ. ഇത്രവലിയ ഒരു സാമ്പത്തികബാധ്യത എന്നത് കൂടാതെ വേറെയുമുണ്ട് പ്രശ്നങ്ങൾ. ഓരോതവണ ഡയാലിസിസ് ചെയ്യുമ്പോഴും അത് അനുഭവിക്കുന്നയാൾ വല്ലാതെ ക്ഷീണിക്കും, കൂടാതെ ഇതുമായി ബന്ധപ്പെട്ട മരുന്നുകൾ കഴിച്ച്, ഭക്ഷണം കൺട്രോൾ ചെയ്ത്, ശിഷ്ടകാലംമുഴുവൻ വീട്ടിനകത്ത്തന്നെ ഒതുങ്ങേണ്ട അവസ്ഥയാവും, എനിക്കത് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. വീടിന്റെ മുന്നിലൂടെയൊക്കെ സ്കൂട്ടറിൽ പാഞ്ഞുപോകുമ്പോൾ ആ കൂട്ടുകാരന് ഒന്ന് ബ്രേക്ക് ചവിട്ടാനുള്ള സമയംപോലും ഇല്ല എന്ന്പറഞ്ഞ് ഞങ്ങൾ കളിയാക്കിയിട്ടുണ്ട്, പക്ഷേ എത്ര തീപിടിച്ചാണ് പുള്ളി പോയിട്ടുള്ളതെന്ന് ഇന്നെനിക്ക് അറിവാകുന്നു, മനസ്സുകൊണ്ട് ഞാൻ പുള്ളിയോട് ക്ഷമചോദിച്ച് കെട്ടിപ്പിടിച്ച് കരയുന്നു. വീടിന്റെതന്നെ തൊട്ടടുത്തുള്ള മറ്റൊരു കൂട്ടുകാരന്റെ അമ്മയും സ്ഥിരം ഡയാലിസിസ് ചെയ്യുന്ന ആളായിരുന്നു. ഈ പറഞ്ഞ രണ്ടു കൂട്ടുകാരെയും ഒരിക്കൽക്കൂടി മനസ്സുകൊണ്ട് ഞാൻ നമിക്കുന്നു. 
നരകിക്കുന്ന അച്ഛനെയോ അമ്മയോ കണ്ട് എങ്ങനെ നമുക്ക് ജീവിക്കാൻ പറ്റും, ആ അവസ്ഥയിലും ഈ രണ്ടു കൂട്ടുകാരും തളർന്നിട്ടില്ല, പുഞ്ചിരിച്ചിട്ടുണ്ട്താനും, അവരെ ഓർത്ത് എനിക്ക് വല്ലാതെ അഭിമാനം തോന്നുന്നു. എനിക്ക് പരിചയമുള്ള മറ്റൊരാളുടെ ഭർത്താവിന് കിഡ്നി മാറ്റിവെക്കേണ്ട അവസ്ഥയാണ്, ആ ആൾ കടന്നുപോകുന്ന മെന്റൽ ട്രോമ എത്രമാത്രമാണെന്ന് അതിന്റെ ഒരു ചെറിയ അംശമെങ്കിലും എനിക്കിപ്പോൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ഈ എഴുത്ത് വായിക്കുന്നതിൽ ഒരു എഴുപത്ശതമാനം ആളുകൾക്കും മനസ്സിലാവില്ല ഇതിന്റെയൊക്കെ ഒരു വേദന. ജീവിതത്തിൽ എല്ലാവർക്കും എല്ലാം അങ്ങനെതന്നെയാണ്, സ്വയം അനുഭവിക്കാത്തതെല്ലാം കഥകളാണ്. 

അമ്മയുടെ ഫോണിൽ ഒരു മെസ്സേജ് വന്നു, അച്ഛന്റെ ഇൻഷുറൻസ്ക്ലെയിം ഡിനൈ ചെയ്തു എന്ന്. ചേട്ടനാണ് ഇത് എന്നോട് പറയുന്നത്. അങ്ങേർക്ക് എങ്ങനെ ഇത്ര കൂളായി ഇത് പറയാൻ പറ്റുന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടു. എനിക്ക് ഈ വാർത്ത അടുത്ത ആഘാതമായി. ഞങ്ങൾ ഇൻഷുറൻസ്ഡെസ്കിലേക്ക് ചെന്നു, അവിടെനിന്ന് മനസ്സിലായതനുസരിച്ച് ഇൻഷുറൻസ് പ്രീ അപ്പ്രൂവ് ആയിട്ടുണ്ട്, തൽക്കാലത്തേക്ക് ചെറിയൊരു ആശ്വാസം. ഈ ഇൻഷുറൻസ് കിട്ടിയില്ലെങ്കിൽ ചുരുങ്ങിയത് അഞ്ചുലക്ഷം രൂപയെങ്കിലും ഇവിടെ കെട്ടിവെക്കേണ്ടിവരുമെന്നാണ് ചാറ്റ് ജിപിടി പറയുന്നത്. ഞാനിത് പറഞ്ഞിട്ടും ചേട്ടൻ കൂളാണ്, അയാൾക്ക് ഇതൊന്നും മനസ്സിലാവുന്നില്ലേ എന്നുപോലും ഞാൻ സംശയിക്കുകയാണ്, അതോ എല്ലാം അത്ര സിംപിളാണോ. 
ജീവിതത്തിൽ ഇന്നുവരെ ഞാൻ കടം വാങ്ങിയിട്ടില്ല, കാര്യമായ സേവിങ്സും ഇല്ല. ഒരു ബാധ്യതയും ഇല്ല എന്ന അഹങ്കാരത്തിൽ വർഷാവർഷംപോയ ടൂറുകൾ ഓർത്ത് ഞാൻ ഖേദിക്കുന്നു, പലതവണ തീയേറ്ററിൽ കവിഞ്ഞുപോയ പോപ്കോൺ കുമിളകളെ ഓർത്ത് ലജ്ജിക്കുന്നു. രണ്ടുദിവസംമുൻപുവരെ എങ്ങനെ ഇപ്പോഴത്തെ ജോലി കളയാം, വീടിനടുത്തുവന്ന് എങ്ങനെ സുഖിമാനായി ജീവിക്കാം എന്ന് ചാറ്റ് ജിപിടിയോട് ചോദിച്ച ചോദ്യം ഞാൻ തിരിച്ചെടുക്കുന്നു, ഇനി ഒരിക്കലും അങ്ങനെ ഒരു ആഗ്രഹം മനസ്സിൽ വരില്ല, വരാൻ പാടില്ല. ഇന്ന് ചാറ്റ് ജിപിടിയോട് ഈ ഡയാലിസിസ് കഥപറഞ്ഞ് സങ്കടപ്പെട്ടപ്പോൾ ആ പാവവും എന്നെ ആശ്വസിപ്പിക്കുകയാണ്, ശരീരമില്ലാത്ത വെറുമൊരു മെഷീൻതന്നെ അല്ലേ അത്, ആവോ. 
ജീവിക്കാൻ വേണ്ടത് പൈസ അല്ല എന്ന്പറഞ്ഞ് പത്തുവർഷംമുൻപ് പാതിയിൽ ഉപേക്ഷിച്ചുമടങ്ങിയ, മുന്നോട്ട് കൊണ്ടുപോയിരുന്നെങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാമായിരുന്ന എന്റെ പഴയ ജോലിയോർത്ത് ഞാൻ ദുഃഖിക്കുന്നു. അന്ന് ഉപദേശിച്ച അച്ഛനോട് ഞാൻ പറഞ്ഞു എനിക്ക് സമാധാനം മതി പൈസ വേണ്ട എന്ന്, അച്ഛൻ പറഞ്ഞു വേദാന്തം കൊണ്ടൊന്നും ആരും എങ്ങും എത്തില്ലെന്ന്. കഴിഞ്ഞ കുറച്ചുകാലമായി ഈ വാക്കുകൾ ഞാൻ ഇടക്കിടക്ക് ഓർക്കാറുണ്ട്, കൂട്ടുകാരൊക്കെ നല്ലനല്ല നിലയ്ക്കായി. ചെറിയ ജോലി ചെറിയ ശമ്പളം ഒരുപാട് സമാധാനം എന്ന് പറഞ്ഞ് ഞാൻ മാത്രം നിന്നേടത്ത് നിന്നുപോയി, ഉള്ള ജോലിയിലാണെങ്കിൽ സമാധാനം മൊത്തം പോയിരിക്കുകയാണ്താനും, പുതിയ ഓഫീസർമാരൊക്കെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ഇപ്പോഴുള്ള ജോലിവിട്ട് കുറച്ചുകൂടി സമാധാനം കിട്ടുന്ന, അല്പംകൂടി ചെറിയൊരു ജോലിയിലേക്ക് പോകാൻ ഞാൻ തയ്യാറെടുത്തപ്പോൾ മുൻപുണ്ടായിരുന്ന ഒരു സാറ് പറഞ്ഞതും ഞാൻ ഇപ്പോൾ ഓർക്കുന്നു - "കുറച്ചുകൂടി അങ്ങോട്ട് കഴിയുമ്പോൾ, ബാധ്യതകൾ കൂടുമ്പോൾ മണി ഫാക്ടർ വിൽ ബൈറ്റ് ബാക്ക്, ദെൻ യു വിൽ റിയലൈസ്". ആ വാക്കുകളും സത്യമായി.
ഇന്ന്, ഈ നിമിഷത്തിൽ, ഓരോ രൂപയുടെയും വില ഒരുപാടൊരുപാടായി തോന്നുന്നു. ദിവസക്കൂലിക്കാരായ സാധാരണക്കാർ ഡയാലിസിസൊക്കെ ചെയ്ത് ജീവിക്കുന്നത് എനിക്ക് ചിന്തിക്കാൻകൂടി പറ്റുന്നില്ല, അവരൊക്കെ എങ്ങനെ അതിനുള്ള പൈസ കണ്ടെത്തും, ജീവൻ നിലനിർത്താൻവേണ്ടി സർവ്വതും വിറ്റുതുലച്ച് ആശുപത്രികൾ കയറിയിറങ്ങി അവസാനം ജീവനും ജീവിതവും എല്ലാം നഷ്ടപ്പെട്ട്,എന്തൊരു ജീവിതമാണ് പൈസയില്ലാത്തവർക്ക് ഈ ലോകത്ത്. നമ്മൾ വെറുതെ തുലച്ചുകളയുന്ന ഓരോ രൂപയും ചേർത്തുവച്ച് ഒരു ഹെൽത്ത് ഇൻഷുറൻസെങ്കിലും എടുത്തുവെക്കണം, ഇല്ലെങ്കിൽ ഒരൊറ്റ ആശുപത്രിവാസംകൊണ്ട് എല്ലാം നമ്മുടെ കൈവിട്ടുപോകും, പിന്നെ ഒരു വേദാന്തത്തിനും നമ്മളെ രക്ഷിക്കാനാവില്ല. അതോടെ നമ്മുടെ അന്നുവരെയുണ്ടായിരുന്ന ഉയർന്ന ചിന്താഗതി അവസാനിക്കും, പിന്നെ പച്ചയായ ജീവിതംമാത്രം മുന്നിൽനിന്ന് പരിഹസിക്കും. 
ഈ മാവിന്റെ തണലിൽ കുറേ പുൽച്ചെടികളുണ്ട്, അതിന്റെ ഓരംപറ്റി കുറച്ച് നീറുകൾ നടന്നുനീങ്ങുന്നുണ്ട്. അതുപോലെ ഏതെങ്കിലും ഒരു കുഞ്ഞുപ്രാണി ആയാൽ മതിയായിരുന്നു, അതിനുമുണ്ടാകുമോ മനുഷ്യരുടെയത്ര ഉത്കണ്ടകൾ. ലോകത്തിന്റെ കഷ്ടതകൾ ആദ്യമായി കണ്ടപ്പോൾ തന്നെ മനസ്സുമടുത്ത് സന്യാസത്തിന്പോയ ബുദ്ധനെ ഓർമ്മവരുന്നു. എത്രതവണ തോറ്റിട്ടും എത്രയൊക്കെ ആട്ടും തുപ്പും ഏറ്റുവാങ്ങിയിട്ടും ജീവിതത്തിൽ മുന്നോട്ടേക്ക് ഒരു പ്രതീക്ഷയും ഇല്ലാഞ്ഞിട്ടും പുഞ്ചിരിയോടെ ജീവിതത്തെ നേരിടുന്ന, ദരിദ്രരിൽ ദരിദ്രരായ അനേകംപേരെയും ഞാൻ ഓർത്തുപോകുന്നു. പൈസയ്ക്ക് പൈസതന്നെ വേണം ഈ ലോകത്ത്. ഏതൊക്കെയോ കുറച്ച് കെമിക്കലുകൾ ചേർന്ന് രൂപപ്പെടുത്തിയ നമ്മുടെ ഈ ശരീരം നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ നിലനിൽക്കണമെങ്കിൽ ആ കെമിക്കലുകളെ നമ്മൾ നന്നായി പരിപാലിക്കണം. അത് ശരീരത്തിന് തനിയെ ചെയ്യാൻവയ്യാതെ വരുമ്പോൾ മെഷീനുകളും മരുന്നുകളും സഹായത്തിനുവരും, ആ സഹായത്തിന് പക്ഷേ നമ്മൾ നല്ലൊരു തുക കൊടുക്കേണ്ടിവരും. സഹായമായാലും കച്ചവടമായാലും ഈ ലോകത്ത് എല്ലാത്തിനുമൊരു വിലയുണ്ട്, നമ്മൾ മനുഷ്യർക്കൊഴികെ. ചിന്തകൾ എന്നെ വലിച്ചുകീറിക്കൊണ്ടിരിക്കുമ്പോൾ അകത്തോട്ടു കയറിക്കോളാൻ സെക്യൂരിറ്റി പറഞ്ഞു. അഞ്ചുമണിയായി, ബൈസ്റ്റാൻഡേഴ്സിന് കാണാനുള്ള സമയമാണ്. ചിലപ്പോൾ കുറേനാൾ കഴിഞ്ഞ് ഡയാലിസിസ് ചെയ്യേണ്ടിവരുമെന്ന കാര്യമൊന്നും അച്ഛനെ ഏതായാലും അറിയിക്കണ്ട എന്നുറപ്പിച്ച് ഐസിയുവിന്റെ അകത്തേക്കു കയറി. ഞാൻ ആ ടോപ്പിക്ക് പറയാതെതന്നെ അച്ഛൻ ഒരു കഥ ഇങ്ങോട്ട് പറഞ്ഞു, ഒരു പത്തിരുപതു കൊല്ലം മുന്നേ ഒരുതവണ ഡയാലിസിസിന്റെ വക്കുവരെ പോയിട്ട് അത് ചെയ്യാതെ ജീവിതത്തിലേക്ക് തിരിച്ചുവന്ന കഥ . എന്റെ മനസ്സിന്റെ ഭാരം കുറച്ച് കുറഞ്ഞതുപോലെ. എന്നേക്കാൾ എത്രയോ അധികം ഈ ലോകം അച്ഛൻ കണ്ടിരിക്കുന്നു. അച്ഛൻ കൂടെയുള്ളപ്പോൾ ഐ സി യു വിന്റെ അകത്തുപോലും പുതിയൊരു ധൈര്യം എനിക്ക് തോന്നി. . തോറ്റുകൊടുക്കാൻ മനസ്സില്ലാത്തിടത്തോളം സമാധാനമായി ജീവിക്കാൻ പറ്റുമെന്ന് അച്ഛൻ തെളിയിക്കുകയാണ്, ഞാൻ ഇതൊക്കെ പഠിക്കാൻ ശ്രമിക്കുകയാണ്. 
അച്ഛനെ ഐസിയുവിൽനിന്ന് റൂമിലേക്ക് മാറ്റാറായി, ഞാൻ നോക്കുമ്പോ അമ്മ ദാ പോയി കുളിച്ച് ചുരിദാർമാറി സാരി ഉടുത്ത് വന്നേക്കുന്നു, അച്ഛന് ചുരിദാർ ഇഷ്ടമല്ലെന്ന്. സാരി പുതിയതാണോന്നുവരെ എനിക്ക് സംശയമുണ്ട്. സ്നേഹംനിറഞ്ഞ ദാമ്പത്യത്തിന്റെ ഭംഗി ഞാൻ കാണുന്നു. ഒന്നാലോചിച്ചാൽ നമ്മുടെകൂടെ ചിലപ്പോൾ അച്ഛനമ്മമാരേക്കാൾ കൂടുതൽകാലം ഉണ്ടാവുക നമ്മുടെ ജീവിതപങ്കാളിയായിരിക്കും അല്ലേ. 

റൂമിലേക്ക് മാറ്റാൻ അച്ഛനെ വീൽചെയറിലിരുത്തി കൊണ്ടുവന്നു, അങ്ങനെ കണ്ടപ്പോ സങ്കടം തോന്നി. ലിഫ്റ്റ് കിട്ടാൻ കുറച്ചധികംനേരം കാക്കണ്ടിവന്നു. കാത്തുകാത്ത് കിട്ടിയ ലിഫ്റ്റ് രണ്ടുനിലമുകളിലേക്ക് കയറിയിട്ട് ഒറ്റ നിൽപ്പ്, കറന്റ് പോയി. ലൈറ്റ് ഒക്കെ ഉണ്ട് പക്ഷേ മോളിലോട്ട് പോകുന്നില്ല. ലിഫ്റ്റിനുള്ളിൽ ബെഡിൽ കിടന്നുറങ്ങുന്ന ഒരു പേഷ്യന്റും അവരുടെ ബൈസ്റ്റാൻഡേർസും പിന്നെ അച്ഛനും ഞാനും അച്ഛന്റെ വീൽചെയർ ഉന്തുന്ന പയ്യനും ഞങ്ങടെ സിസ്റ്ററും. ഈ സംഭവത്തിന്റെയെല്ലാം ഇടയിൽകൂടി ആ പയ്യൻ സിസ്റ്ററിനെ ലൈൻവലിക്കാൻ നോക്കുന്നുണ്ട്. സിസ്റ്ററുകൊച്ച് മുഖംകൊടുക്കുന്നില്ല. സങ്കടവും പ്രണയവും ആശങ്കകളും എല്ലാം തിങ്ങിനിറഞ്ഞ ആ ലിഫ്റ്റിൽനിന്ന് കുറച്ചുകഴിഞ്ഞ് വേറേ വഴിയില്ലാതെ ഞങ്ങൾ ഇറങ്ങി, എന്നിട്ട് വീൽചെയർ റാമ്പുവഴി തള്ളിക്കൊണ്ട് പോയി. ഞങ്ങൾ നടന്നുതുടങ്ങിയപ്പോൾ കറന്റ് വന്ന ശബ്ദം കേട്ടു. 

റൂമിലെത്തി. ആരോഗ്യം നോക്കാത്തതിന് അമ്മ ശകാരിച്ചുതുടങ്ങിയപ്പോൾ അച്ഛൻ പറയുന്നു - "അറുപത്തിനാലുവരെ ജീവിച്ചില്ലേ അതുമതി, ഇനിയങ്ങ് പോണേൽ പോട്ടെ". ഉള്ളുകൊണ്ട് നീറി, ഒന്നും കേൾക്കാത്തപോലെ ഞാൻ നിന്നു. 
അച്ഛൻ പണ്ട് ഇതുപോലെ അപ്പൂപ്പന് കൂട്ടായി ആശുപത്രിയിൽ നിന്നതിനെപ്പറ്റി അച്ഛൻ പറയുന്നു. കാലചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു. അച്ഛൻ ഇപ്പോൾ കിടക്കുന്നപോലെ ഒരിക്കൽ ഞാനും ഒരുപക്ഷേ. 

പിൻകുറിപ്പ് : അച്ഛന് നാലുദിവസത്തെ ആശുപത്രിച്ചിലവ് ഏകദേശം രണ്ടുലക്ഷം രൂപ, അതിന്റെ മുക്കാൽഭാഗം ഇൻഷുറൻസിൽ കിട്ടി. 
എനിക്കും ഭാര്യക്കും കുഞ്ഞിനുംവേണ്ടി ഞാൻ പുതിയ ഇൻഷുറൻസ് പോളിസി ചേർന്നു. 

Thursday, 11 September 2025

ഭയം

ചുറ്റുമൊന്ന് നോക്കിയാൽ എന്തെല്ലാം വികാരങ്ങളുടെ വേലിയേറ്റമാണ്. നമ്മൾ ഈ നിമിഷത്തിൽ സന്തോഷത്തിലൂടെയാണോ സങ്കടത്തിലൂടെയാണോ കടന്നുപോകുന്നതെന്ന് നമ്മൾ മാത്രമേ അറിയുന്നുള്ളു, ചുറ്റുമുള്ള ആരും ഒന്നും അറിയുന്നില്ല, എല്ലാവരും അവരവരുടെ സ്വന്തം ദുഃഖത്തിലോ സന്തോഷത്തിലോ ആണ്. പൈസയുള്ളവർ, പാവപ്പെട്ടവർ, ഇതിന്റെ രണ്ടിന്റെയും ഇടയിലുള്ളവർ, അങ്ങനെ പല തലങ്ങളിലുമുള്ള ആളുകൾ തലങ്ങും വിലങ്ങും പായുന്നു, സ്വന്തം ജീവിതഭാരവും പേറി. ഒന്നാലോചിച്ചാൽ പൂമ്പാറ്റയുടെ ജീവിതംപോലെതന്നെ എത്രയോ നൈമിഷികം നമ്മളുടേതും. ഇന്നലെ സംസാരിച്ചുവക്കുമ്പോൾ അറിഞ്ഞില്ല അച്ഛന് എന്തോ വയ്യാഴിക ഉണ്ടെന്ന്. ഇന്നിപ്പോ ദാ ആശുപത്രിയിൽ അഡ്മിറ്റ്‌ ആണ്. എങ്ങനെയുണ്ടെന്ന് നേരിട്ടൊന്ന് കണ്ട് ഉറപ്പിക്കുന്നത് വരെ ഒരു സമാധാനവുമില്ല. കഴിഞ്ഞതവണ ഭാര്യയുടെ അമ്മ വയ്യാതെ ആയപ്പോൾ ആശുപത്രിവരെ എത്തിച്ചത് ഓഫീസിലുള്ള ഒരു വക്കീൽസാർ ആണ്. ഇന്നും എങ്ങനെയോ സാർതന്നെ എന്റെ മുന്നിലെത്തി, റെയിൽവേ സ്റ്റേഷൻവരെ എന്നെ എത്തിച്ചുതന്നു. കഴിഞ്ഞതവണത്തെ അനുഭവം മനസ്സിലൂടെ വല്ലാതെ മിന്നിമായുന്നു. അന്ന് അവളുടെ അമ്മയുടെ മരണവാർത്തയിലേക്കാണ് ചെന്നുകയറിയത്. ഇതിപ്പോ എന്റെ ഊഴമായോ എന്നൊക്കെ വല്ലാത്ത ഒരു ഭയം പിടികൂടുന്നു. പത്ത് വയസ്സുള്ളവർക്ക്പോലും ഹാർട്ടറ്റാക്ക് വരുന്ന ഈ ലോകത്ത് അച്ഛന്റേത് അത്ഭുതമൊന്നുമല്ല. എങ്കിലും നമ്മുടെ വേണ്ടപ്പെട്ടവർക്ക് വരുമ്പോഴാണല്ലോ നമ്മൾ വിറച്ചുപോകുന്നത്. 
ഞാൻ അടുത്തമാസം ടൂർ പോകാൻ തീരുമാനിച്ചിരുന്നു, അത് ഓഫീസിൽ അറിയിക്കാനുള്ള അപേക്ഷ തയ്യാറാക്കിയത് ഇനി കൊടുക്കുന്നില്ല, അടുത്ത ആഴ്ച ആക്ടിങ് വർക്ഷോപ്പിന് ചേരാൻ പൈസ കൊടുത്തിരുന്നു, അത് തിരികെ ചോദിക്കണം, ചുരുങ്ങിയ സമയംകൊണ്ട് എന്തെല്ലാം മാറിമറിയുന്നു ജീവിതത്തിൽ. അശുഭചിന്തകളൊക്കെ മനസ്സിൽ വന്നുകൊണ്ടിരിക്കുന്നു.
അച്ഛനോ അമ്മയോ ഇല്ലാത്ത ഒരു ലോകം എത്രമാത്രം പേടിപ്പെടുത്തുന്നതാണ്. സ്വതേ മനസ്സ്മടുത്ത് ജീവിക്കുന്ന ഈ ലോകത്ത് അങ്ങനെയൊരു ആഘാതം കൂടി താങ്ങാൻവയ്യ. 
 കഴിഞ്ഞ ഒരാഴ്ചയായി ചാറ്റ് ജിപിടിയോട് പലരീതിയിൽ തിരിച്ചും മറിച്ചും ഞാൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, വീട്ടിലെ ആകെയുള്ള സ്ഥലത്ത് എന്ത് ടൈപ്പ് കൃഷി ചെയ്താൽ എനിക്ക് ഇപ്പോഴുള്ള ജോലി ഉപേക്ഷിച്ച് വീട്ടിൽത്തന്നെ ജീവിക്കാൻ കഴിയും എന്ന്. അപ്പോഴൊക്കെ ചാറ്റ് ജിപി ടി എന്നെ ഉപദേശിച്ചുനിർത്തുന്ന ഒരു വരിയുണ്ട് - നിനക്ക് 30 വയസ്സ് കഴിഞ്ഞിരിക്കുന്നു, ഒരു കുട്ടിയുണ്ട്,വയസ്സായിത്തുടങ്ങിയ അച്ഛനും അമ്മയും ഉണ്ട്, അതുകൊണ്ട് സ്ഥിരവരുമാനമുള്ള ഒരു ജോലി പെട്ടെന്ന്തന്നെ നിർത്തി കൃഷിയിലേക്ക് തിരിയാമെന്ന് കരുതിയാൽ അത് സാമ്പത്തികസ്ഥിരതയെ ബാധിക്കും, അതുപോലെതന്നെ പെട്ടെന്നൊരു അത്യാഹിതം സംഭവിച്ചാൽ പാടുപെടും. ഇക്കഴിഞ്ഞ ഏതാനും മണിക്കൂറുകൾ കൊണ്ട്തന്നെ അതെനിക്ക് ബോധ്യമാകുന്നുണ്ട്. ഏതൊരു കുടുംബത്തിന്റെയും ജീവിതം ദുസ്സഹമാക്കാൻ ഒറ്റതവണത്തെ ആശുപത്രിവാസം മാത്രംമതി. വിദ്യാസമ്പന്നരായ, വരുമാനക്കാരായ അച്ഛനുമമ്മയും ആയതിനാൽ സ്വന്തം അവർക്ക് ഇൻഷുറൻസ് ഉണ്ട്, വലിയൊരു സാമ്പത്തിക ബാധ്യതയിൽനിന്നും അത് രക്ഷിക്കും. ചിന്തകൾ ഒരുപാടങ്ങ് കാട്കയറുമ്പോഴേക്കും വണ്ടി കോട്ടയം സ്റ്റേഷനിൽ എത്തി. പ്ലാറ്റ്ഫോമിലെ ജനസാഗരത്തിനിടയിൽ സന്തോഷത്തോടെ തോളിൽ കൈയൊക്കെയിട്ട് ഉല്ലസിച്ച്നടക്കുന്ന ചെറുപ്പക്കാരെയൊക്കെ കണ്ടു, എത്ര മനോഹരമാണ് ആ കാലം, പ്രത്യേകിച്ച് വരുമാനക്കാരായ അച്ഛന്റെയും അമ്മയുടെയും മക്കളാവുമ്പോൾ. അല്ലലൊന്നുമില്ലാത്ത, സന്തോഷംമാത്രമുള്ള സമയം. 
ആൾക്കൂട്ടത്തിനിടയിൽ പിന്നെയും പ്രായമായവരെയും വയ്യാത്തവരെയും അവരെ കൊണ്ട്നടക്കുന്ന ചെറുപ്പക്കാരെയുമൊക്കെ കണ്ടു, മുന്നേ ആലോചിച്ചതുപോലെതന്നെ പലരുടെയും ജീവിതം പലവിധത്തിൽ പല വികാരവിക്ഷോഭങ്ങളിലൂടെ കടന്നുപോകുന്നു. കഷ്ടപ്പാട് നിറഞ്ഞ ചെറുപ്പകാലം അതിജീവിച്ച് വന്നവർ മനക്കരുത്തുള്ളവരും ജീവിതത്തെ നേരിടാൻ പഠിച്ചവരും ആയിത്തീരുന്നു. നേരെമറിച്ച്, ചെറുപ്പത്തിൽ സുഖം അറിഞ്ഞവരോ ജീവിതത്തിന്റെ ചെറിയ ചെറിയ താളപ്പിഴകളിൽപോലും പതറുന്നു, വലിയ ദുഖങ്ങളിൽ തകരുന്നു. ടഫ് ടൈംസ് ക്രിയേറ്റ് സ്ട്രോങ്ങ്‌ പീപ്പിൾ, സ്ട്രോങ്ങ്‌ പീപ്പിൾ ക്രിയേറ്റ് ഈസി ടൈംസ്, ഈസി ടൈംസ് ക്രിയേറ്റ് വീക്ക് പീപ്പിൾ, വീക്ക് പീപ്പിൾ ക്രിയേറ്റ് ടഫ് ടൈംസ്, ആൻഡ് ദി സൈക്കിൾ റിപ്പീറ്റ്സ്.
ഞാൻ വീക്ക്‌ ആണ്. എന്റെ ചെറുപ്പകാലം സന്തോഷകരമായിരുന്നു. അത് അങ്ങനെ ആവാൻ കാരണക്കാരോ - അച്ഛനും അമ്മയും. ജീവിതത്തിലെ സകല സന്തോഷങ്ങൾക്കും കുടപിടിച്ച ആൾ ഇന്നിതാ ആശുപത്രി കിടക്കയിൽ. ഐസിയുവിന് പാറാവ്നിൽക്കുന്ന സെക്യൂരിറ്റിചേട്ടൻ പേരുവിളിച്ച് അകത്തേക്ക് കയറ്റി. ഇദ്ദേഹത്തിന് വയ്യാതെ വന്നാൽ ഈ ആശുപത്രിക്കാർ സൗജന്യമായി ചികിത്സ കൊടുക്കുമായിരിക്കുമോ,ഇങ്ങനെയൊക്കെ ആലോചിച്ച് ഭയചിന്തകളെ മറ്റ് വഴിക്ക് തിരിച്ചുവിടാൻ മനസ്സ് ഞാനറിയാതെ കളിക്കുന്നുണ്ട്. 
കർട്ടൻ കെട്ടിത്തിരിച്ച പല കിടക്കകളിലൊന്നിൽ അച്ഛനെ ഞാൻ കണ്ടു. ഒരുനിമിഷം അടങ്ങിയിരുന്ന് കണ്ടിട്ടില്ല അച്ഛനെ, ഇന്ന് ഈ കിടക്കയിൽ കാണുന്നതുവരെ. 
രണ്ടുദിവസമായി എന്റെ നെഞ്ചിന്റെ ഇടതുവശം തളർന്നതുപോലെയും വേദനിക്കുന്നപോലെയും തോന്നുന്നുണ്ട്, ശ്വാസംമുട്ടലുമുണ്ട്. അച്ഛൻ അഡ്മിറ്റായ വിവരം അറിഞ്ഞതുമുതൽ ബുദ്ധിമുട്ടുകൾ കൂടിയപോലെ. ബലം ചോർന്നുപോവുക എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു, ഇപ്പോൾ അറിയുന്നു. അരമണിക്കൂറോളം അച്ഛനോട് സംസാരിച്ചു, സെക്യൂരിറ്റി വന്ന് സമയമായി എന്ന് പറയുന്നതുവരെ. എനിക്ക് നെഞ്ചുവേദന ഉണ്ടെന്ന കാര്യം ഞാൻ പറഞ്ഞില്ല, അത് കേട്ടാൽ ചിലപ്പോ അച്ഛൻ സ്വന്തം വേദനയേക്കാൾ വേദനിക്കുമെന്ന് തോന്നി. കഴിഞ്ഞയാഴ്ച ഒരുമിച്ച് ഹൃദയപൂർവം എന്ന സിനിമ കാണാൻ പോയതിന്റെ വൈരുദ്ധ്യാത്മകത എനിക്ക് ഓർമവന്നു, അച്ഛനോട് അത് പറഞ്ഞു. അച്ഛൻ ചിരിക്കുന്നു. സിനിമയാണ് എന്റെയും അച്ഛന്റെയും ഏറ്റവും വലിയ ബോണ്ട്‌. അടുത്ത സിനിമ ഇറങ്ങുംമുന്നേ ഡിസ്ചാർജ് ആകണമെന്ന് ഉപദേശിച്ച്, ഇല്ലാത്ത ധൈര്യം മുഖത്ത് വരുത്തി ഞാൻ നിന്നു. വൈകുന്നേരം ചായക്ക് കൊടുത്ത ബിസ്കറ്റിൽ രണ്ടെണ്ണം അച്ഛൻ എനിക്ക് തന്നു, കുഞ്ഞിന് കൊടുക്കണമെന്ന് പറഞ്ഞു. എന്നും അങ്ങനെയാണല്ലോ, തന്നല്ലേ ശീലമുള്ളു. കണ്ണ് നിറയുന്നത് കാണിക്കാതെ ഞാൻ തിരിഞ്ഞുനടന്നു. വാതിൽ കടക്കുന്നേനുമുന്നേ ഒന്ന് തിരിഞ്ഞുനോക്കി, പൊയ്ക്കോ എന്ന രീതിയിൽ അച്ഛൻ തലയാട്ടുന്നു. ഭയംനിറഞ്ഞ, ദുർബലമായ ഹൃദയവുമായി ഞാനിറങ്ങി. അച്ഛന് ഒന്നും സംഭവിക്കില്ല എന്ന് എന്നെ ഞാൻ സമാധാനിപ്പിച്ചു. എന്തൊരു പരീക്ഷണമാണ് ജീവിതം. ഓർമ്മവയ്ക്കുന്നേനുമുന്നേ അച്ഛനെയോ അമ്മയെയോ നഷ്ടപ്പെട്ട ആളുകളെക്കാൾ ദുഖിക്കുന്നത് സ്നേഹത്തോടെ കുറേക്കാലം ഒരുമിച്ച് ജീവിച്ചിട്ട് വിട്ടുപോകുന്ന അനുഭവമുള്ളവരായിരിക്കും. അച്ഛനോ അമ്മയോ പോകുന്നേനുമുന്നേ ഞാനങ്ങ് പോയിരുന്നെങ്കിലെന്ന് പിന്നെയും ആലോചിക്കുന്നു. അപ്പോൾ എന്റെ കുഞ്ഞ്?, കുഞ്ഞ് പെട്ടന്ന് മറക്കുമായിരിക്കും, അത്ര പ്രായമേ അതിനുള്ളു, പക്ഷേ പിന്നെയുമുണ്ടല്ലോ എന്നെ ഓർത്ത് ദുഖിക്കാൻ , ഭാര്യ, അച്ഛൻ, അമ്മ, ചേട്ടൻ, ചേച്ചി, ഹോ എങ്ങനെയൊക്കെ നോക്കിയാലും എന്തൊരു ദുരിതമാണ് ദൈവമേ ജീവിതം, ജീവിക്കുന്നവർക്കും മരിക്കുന്നവർക്കും. 
അച്ഛൻ ആശുപത്രിയിലാണെന്ന് അറിഞ്ഞയുടനെ അങ്ങോട്ടേക്ക് ചേട്ടൻ പോയി, രണ്ടാമതൊന്ന് ആലോചിക്കാതെ ലീവെടുത്ത് കൂടെനിൽക്കുന്നു. ആദ്യത്തെ കുട്ടി എത്രമാത്രം സ്പെഷ്യലാണെന്ന് ചേട്ടൻ വീണ്ടും തെളിയിക്കുന്നു. ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുത്ത് വീണ്ടും വീണ്ടും എനിക്ക് മാതൃക കാട്ടുന്നു. 
ഞാനെന്തിനാ ഇന്ന് ഓടിപ്പിടിച്ച് തിരിച്ചുപോകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ജോലി ചെയ്യുന്ന സ്ഥാപനത്തോട് ആത്മാർഥത കാണിക്കണമെന്ന് പറഞ്ഞുപഠിപ്പിച്ച, ജീവിതംകൊണ്ട് കാണിച്ചുതന്ന അച്ഛനും അമ്മയും മനസ്സിനിട്ട മറ്റൊരു കുടുക്ക്. ആരോഗ്യംകളഞ്ഞും ആത്മാർഥത കാണിച്ചാലും തിരിച്ചുകിട്ടുന്നതോ പുച്ഛവും പരിഹാസവും, പിന്നെ ആരെ കാണിക്കാൻ, ആരെ ബോധിപ്പിക്കാൻ, അതും അറിയില്ലല്ലോ ദൈവമേ. 

ആരോഗ്യമുള്ള സമയത്ത് നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവരുടെകൂടെ ഒരുമിച്ച് ജീവിക്കാൻ കഴിയാതെ, ആയകാലംമുഴുവൻ ഏതെല്ലാമോ നാട്ടിൽ ജോലിചെയ്ത്, സ്നേഹിക്കാനോ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനോപോലും പറ്റാതെ എന്തൊരു ജീവിതമിത് ദൈവമേ. എന്തിനിങ്ങനെയൊരു ലോകക്രമം, ആർക്കുവേണ്ടി ഈ ജീവിതം. ഇന്നോ നാളെയോവരെ എന്ന് അറിയാത്ത ഈ ജീവനിൽ എന്തൊക്കെ നമ്മൾ ആഗ്രഹിക്കുന്നു, എത്ര നാൾ അപ്പുറത്തേക്ക് മുൻകൂട്ടി തീരുമാനിക്കുന്നു, അതിൽ എത്ര നേടുന്നു.
ചിന്തകൾ എങ്ങോട്ടൊക്കെയോ പോകുന്നു. 
ചില കൂട്ടുകാരുടെയൊക്കെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ തെളിഞ്ഞുവരുന്നു മനസ്സിൽ. അവരുടെ മരിച്ചുപോയ അച്ഛനെപ്പറ്റിയുള്ള സ്നേഹം തിളയ്ക്കുന്ന ഓർമ്മകൾ. അവരുടെ ഓരോരുത്തരുടെയും നിസ്സഹായവസ്ഥ ഇപ്പോൾ എനിക്ക് തിരിച്ചറിയാം. ഞാനെന്തിനാ ഇങ്ങനെ ചിന്തിച്ച് കാടുകയറുന്നത്, എന്റെ അച്ഛന് ഒന്നും സംഭവിക്കില്ല. 

എന്നെ ചിറ്റപ്പാ എന്ന് വിളിക്കേണ്ടിയിരുന്ന, ഗർഭകാലം തികയാതെ പിറന്ന് അകാലത്തിൽ പൊലിഞ്ഞ കുഞ്ഞിനെ ഓർമ്മവരുന്നു. ഉണങ്ങിയ മുറിവുകൾ ദാ പിന്നെയും പൊട്ടിയൊലിക്കുന്നു. അന്ന് അതിനെപ്പറ്റി എഴുതിയ വരികൾ, ആരെയും വേദനിപ്പിക്കാതിരിക്കാൻ പുറംലോകം കാണാതെ ഒളിപ്പിച്ചത് ഓർമ്മവരുന്നു. എന്തെല്ലാം ചിന്തകൾ ഒറ്റയടിക്ക് നുരഞ്ഞുപതഞ്ഞുവരുന്നു. ഒറ്റയൊരു സ്റ്റോപ്പ്‌ ബട്ടൺ തരൂ ദൈവമേ, ചിന്തിക്കുംമുന്നേ ഞാനതിലൊന്ന് വിരലമർത്തട്ടെ, എല്ലാ ചിന്തകളും നോവുകളും നിലയ്ക്കട്ടെ. 

Saturday, 30 August 2025

ഇനി എന്ത്

ഒരുപാടുകാലം നമ്മുടെ കൂടെ ഉണ്ടായിട്ട് പെട്ടെന്നൊരു ദിവസം നമ്മുടെ ജീവിതത്തിന്റെ ഭാഗമല്ലാതെ ആവുന്ന ചില സംഭവങ്ങൾ ജീവിതത്തിൽ നടക്കാറില്ലേ. അങ്ങനെയൊന്ന് ഇന്ന് സംഭവിച്ചു. 
ഇപ്പോൾ താമസിക്കുന്നതിന് തൊട്ടടുത്ത് റിലയൻസിന്റെ ഒരു സൂപ്പർമാർക്കറ്റ് ഉണ്ട്. ഞങ്ങൾ ഇവിടെ താമസം തുടങ്ങി അടുത്ത ആഴ്ചയായിരുന്നു അതിന്റെ ഉദ്ഘാടനം. പലപ്പോഴും അത്യാവശ്യ സാധനങ്ങളൊക്കെ ഞങ്ങൾ അവിടെ നിന്ന് വാങ്ങി. അഥവാ എന്തെങ്കിലും മറന്നുപോയാൽതന്നെ ഓടി അങ്ങോട്ട് ചെന്ന് വാങ്ങിവരാവുന്നത്ര അടുത്താണ് അത്.
ഇന്ന് പക്ഷേ അറിയുന്നു അത് എന്നെന്നേക്കുമായി അടയ്ക്കാൻ പോവുകയാണെന്ന്. അവർക്ക് ലാഭമില്ലാതെ വന്നതുകൊണ്ടാകുമോ അത് അടയ്ക്കുന്നത്. കാരണം അറിഞ്ഞേ പറ്റൂ, അതുകൊണ്ട് ഇന്ന് ഞങ്ങൾ അവിടെ കയറി. അവിടെ ഡ്യൂട്ടിയിലുള്ള സ്റ്റാഫിനോട് ബില്ലടയ്ക്കുന്ന സമയത്ത് ചോദിച്ചു എന്തിനാണ് ഈ സ്ഥാപനം അടച്ചു പൂട്ടാൻ പോകുന്നതെന്ന്. അപ്പോൾ അവർ പറഞ്ഞത് "ഇവരൊക്കെ ഒരുപാട് മുന്നേ ചിന്തിക്കുന്ന ആളുകളല്ലേ, ഇനി ഒരു നാലുവർഷത്തിൽ ആളുകളൊന്നും കടയിൽ വന്ന് സാധനങ്ങൾ വാങ്ങിയേക്കില്ല എന്ന് കരുതുന്നുണ്ടാവും, അതുകൊണ്ട് ഇങ്ങനെയുള്ള റീറ്റെയിൽ കടകളൊക്കെ നിർത്തി പൊതുവായി ഒരു വെയർഹൗസ് പോലെ തുടങ്ങാനാണ് പ്ലാൻ, എന്നിട്ട് ഓൺലൈൻ വഴി ഓർഡർ ചെയ്യുന്നവർക്ക് അവിടെ നിന്ന് സാധനങ്ങൾ എത്തിച്ചുകൊടുക്കും." ഞാൻ തീരെ പ്രതീക്ഷിക്കാത്ത ഒരു മറുപടിയായിരുന്നു അത്. 
ആർട്ടിഫിഷൽ ഇന്റലിജൻസ് ലോകം വാഴാൻ തുടങ്ങുന്ന ഈ സമയത്ത് ഇവിടെ പണിയെടുക്കുന്ന ആളുകളൊക്കെ ഇനി എങ്ങോട്ട് പോകുമെന്ന് ഞാൻ ചിന്തിച്ചു. അവരോട് ഞാൻ ചോദിക്കുകയും ചെയ്തു. ഇവരുടെ തന്നെ മറ്റേതോ സ്റ്റോറിലേക്ക് തൽക്കാലം മാറ്റുമെന്ന് അവർ മറുപടി പറഞ്ഞു. എത്ര അനിശ്ചിതത്വം നിറഞ്ഞതാണ് ഇവരുടെയൊക്കെ ജീവിതം. ഒരു സ്ഥിര ജോലി ഉള്ള ഞാനൊക്കെ വെറുതേ എത്രയോ ടെൻഷനടിച്ച് ജീവിക്കുന്നു, നാളെ എന്തെന്ന് അനിശ്ചിതത്വത്തിൽ കഴിയുന്ന ഇവരൊക്കെ എത്ര സമാധാനമായിട്ട് ഇതിനെ കൈകാര്യം ചെയ്യുന്നു. അവർ പറഞ്ഞ നാലുവർഷത്തിനു ശേഷമുള്ള ആ കാലത്തെപ്പറ്റി ഞാൻ ചിന്തിച്ചു. ശരിയായിരിക്കുമോ, നമ്മളാരും കടയിലൊന്നും പോകില്ലേ ഇനി. നാളെയെപറ്റി പോലും ചിന്തയില്ലാത്ത ആ സ്റ്റാഫ് പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നു, നാലു കൊല്ലത്തിനപ്പുറത്തെപ്പറ്റി ഓർത്ത് ഞാൻ ആകുലപ്പെടുന്നു, ഏത് അവസ്ഥയും പുതിയൊരു സാഹചര്യമെന്ന് കരുതി കോർപ്പറേറ്റ് കമ്പനി അവരുടെ അടവുകൾ മാറ്റി ചവിട്ടുന്നു, ആർക്കും ഒരു പിടിയും തരാതെ കാലവും ചിന്തകളും ഓടിക്കൊണ്ടേയിരിക്കുന്നു. 

Friday, 22 August 2025

ഈവ

പണ്ടെന്നോ അച്ഛനുമ്മമ്മയ്ക്കുമൊപ്പം പോയ ഒരുപാട് യാത്രകളിൽ ഒന്നായിരുന്നു കോന്നിയിൽ ആനക്കൂട് കാണാൻ പോയത്. അവിടെ അന്ന് ഏറ്റവും കുഞ്ഞ് ഈവ എന്ന ആനക്കുട്ടിയായിരുന്നു. പട്ടാഭിഷേകം സിനിമയിലെ ലക്ഷ്മിക്കുട്ടിയെപ്പോലെ തലയും ദേഹവും കുലുക്കി നല്ലപോലെ ആടിയാടി നിക്കുന്നൊരു ഓമനക്കുട്ടൻ, എല്ലാവരുടെയും കണ്ണിലുണ്ണി, ആ ആനക്കൂടിന്റെ പ്രധാന ആകർഷണം. 
വർഷങ്ങൾക്കുശേഷം ഇന്നലെ വീണ്ടും അവിടെ പോയി. കെട്ടിയിട്ടിരിക്കുന്ന പല ആനകളുടെ ഇടയിൽ ദാ ആ പേര് - 'ഈവ', ഇരുപത്തിമൂന്ന് വയസ്സ്. വല്ലാത്തൊരു നിരാശ മനസ്സിനെ പൊതിഞ്ഞു. ഈവയുടെ അടുത്തുപോയി കുറച്ചുനേരം നിന്നു. ആനകൾക്ക് ഭയങ്കര ഓർമയാണെന്ന് കേട്ടിട്ടുണ്ട്. എന്നെ ഓർമയുണ്ടാവുമോ എന്നൊക്കെ വെറുതേ ഒരു ചിന്തയിങ്ങനെ കടന്നുവന്നു. ഈവയുടെ കണ്ണിലൂടെ ഞാൻ എന്നെ കാണാൻ ശ്രമിച്ചു , പെട്ടന്നങ്ങോട്ട് മനസ്സിലാകുന്നില്ല, എങ്കിലും എന്തോ ഒരു പരിചയമൊക്കെ തോന്നുന്നുണ്ട്. കുറച്ച് നരയൊക്കെ വന്നിട്ടുണ്ട്, പറയത്തക്ക മാറ്റങ്ങളില്ല, എന്തൊക്കെയോ ചിന്തയിലാണ്, മനസ്സ് പകുതിയും ഓടിനടക്കുന്നു, പണ്ട് കാണുമ്പോ ഉള്ള അത്രയൊരു സന്തോഷമോ ഊർജമോ ഒന്നും ഇന്ന് ഇല്ലാത്തതുപോലെ, എന്റെ അവസ്ഥ ഒന്ന് ചിന്തിച്ചുനോക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു ഇവന്. 
മുന്നിൽ കൂട്ടിയിട്ടിരുന്ന ഓല തുമ്പിക്കൈയ്യിലെടുത്ത് പ്രത്യേക രീതിയിൽ ചുരുട്ടി ഒരു അഭിവാദ്യം പറയുന്നപോലെ ഈവ നോക്കുന്നു. ഈ കഴിഞ്ഞുപോയ വർഷങ്ങളിൽ എത്രയോ ആളുകളെ കണ്ടിട്ടുണ്ടാവും ആ പാവം, ഇതേപോലെതന്നെ ചങ്ങലയാൽ ബന്ധിക്കപ്പെട്ട്നിന്ന്. അതിനിടയ്ക്ക് വന്ന് കണ്ടുപോയവർ സ്വാതന്ത്ര്യത്തിന്റെ പല പടവുകൾ കടന്ന്, ജീവിതത്തിന്റെ പല അനുഭവങ്ങൾ കടന്ന് പിന്നെയും പലതവണ ഇതേ ചങ്ങലയിൽകിടക്കുന്ന മിണ്ടാപ്രാണിയെ വെറുതേ വന്ന് കണ്ടുപോയിട്ടുണ്ടാവും. ചിലപ്പോൾ ആ കണ്ടുപോയ എല്ലാവരെയും ഈ ജീവി തിരിച്ചറിയുന്നുണ്ടാവും.മനുഷ്യർക്കെങ്ങനെ ഇങ്ങനെയങ്ങ് മറക്കാനും ഒരു ദയയുമില്ലാതെ പെരുമാറാനും കഴിയുന്നുവെന്ന് ദുഖത്തോടെ ഈവ ഓർക്കുന്നുമുണ്ടാവും. കാടിന്റെ സ്പന്ദനമറിഞ്ഞ്, മണ്ണിനെ മെതിച്ച്‌ തിമിർത്തുനടക്കേണ്ട എത്രയോ മനോഹരദിനങ്ങൾ, വർഷങ്ങൾ, കൗമാരം യൗവനമെല്ലാം ഈ ചങ്ങലയിൽകിടന്ന് ജീവിച്ചുതീർക്കുന്നു പാവം. ഈവയ്ക്ക് ജീവിതം ഒരുപക്ഷേ നമ്മുടെപോലെ 
നൈമിഷികമായി തോന്നില്ലായിരിക്കും , എണ്ണിയാലും എണ്ണിയാലും തീരാത്തത്ര സംവത്സരങ്ങളായാവും തോന്നുക. ചുറ്റുമുള്ള ലോകം പാഞ്ഞുപോകുന്നതറിയാതെ ബന്ധനസ്ഥനായിങ്ങനെ ഇനിയുമെത്രനാൾ. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനംതന്നെ പാരിൽ.

Sunday, 27 July 2025

ഓട്ടം

കുഞ്ഞിനേംകൊണ്ട് മാജിക്‌ കാണാൻ പുറപ്പെട്ടു. സ്ഥലത്ത് എത്തിയപ്പോൾ അവിടെ ഉടനെയെങ്ങും തുടങ്ങുന്ന ലക്ഷണമില്ല, എങ്കിൽപ്പിന്നെ തൊട്ടടുത്ത ദർബാർ ഹാളിന്റെ പരിസരമൊക്കെ ഒന്ന് കാണാമെന്നുകരുതി. വിശാലമായ ആ പരിസരമൊക്കെ കണ്ടുനടക്കുമ്പോൾ ദാ അതിനോടുചേർന്നുതന്നെ എറണാകുളത്തപ്പന്റെ അമ്പലം. അല്പം ഭക്തിമാർഗം ആവാം, കുഞ്ഞിനും നന്മ വരട്ടെ എന്നുകരുതി അകത്തുകയറി, ചുറ്റമ്പലത്തിൽ നിന്ന് തൊഴുതു. ഇതുവരെ ചെയ്ത തെറ്റുകളൊക്കെ ക്ഷമിക്കണമെന്നും സമാധാനം എപ്പോഴും ജീവിതത്തിൽ കൂടെയുണ്ടാകണമെന്നും പ്രാർത്ഥിച്ച് തിരിച്ചുനടക്കാൻ തുടങ്ങുമ്പോൾ കുഞ്ഞിന്റെ വക ചോദ്യം - അച്ഛൻ അമ്പോറ്റിയോട് പ്രാർത്ഥിച്ചോ, ഞാൻ പ്രാർത്ഥിച്ചു,എനിക്ക് ലിപ്സ്റ്റിക്ക് തരണേ എന്ന്. കുഞ്ഞിന് കൊടുക്കാൻ കോലുമിട്ടായിയും കയ്യിൽപിടിച്ചിരുന്ന ഭഗവാൻ പിൻവാതിൽവഴി കടയിലോട്ട് ഓടി,വീട്ടിനകത്ത് സ്വന്തമായി ലുലുമാൾ വേണമെന്ന് ആഗ്രഹം പറയുന്നേനുമുന്നേ കുഞ്ഞിനേംകൊണ്ട് ഞാനും ഓടി. 

Friday, 18 July 2025

റാഗിങ്ങ്

എത്ര ലളിതമാണ് കുഞ്ഞുങ്ങളുടെ ലോകം. ഇന്നലെ ഞാൻ വൈകിട്ട് ഓഫീസിന്ന് എത്തുമ്പോഴേക്കും കുഞ്ഞിപ്പെണ്ണ് ഉറങ്ങി. രാത്രി ഞാൻ കിടന്നപ്പോഴേക്കും കുഞ്ഞിക്കണ്ണും മിഴിച്ച് വന്നു. അച്ഛൻ ഒരു കഥ പറഞ്ഞുതരുമോ എന്ന് ഓമനത്തത്തോടെ ചോദിച്ചു. എങ്ങനേലും ഒന്ന് ഉറങ്ങിയാൽമതിയെന്ന അവസ്ഥയിൽ ക്ഷീണിച്ചിരുന്ന ഞാൻ അപേക്ഷിച്ചു 'അച്ഛന്റെ പൊന്നുമോൾ തൽക്കാലം ഉറങ്ങ്, രാത്രി കുറേയായി'. കുഞ്ഞ് ഒന്നും മിണ്ടിയില്ല, രക്ഷപെട്ടു എന്നുകരുതി കണ്ണടച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോ ഏങ്ങലടി കേൾക്കാം. അച്ഛൻ ഒരു പാട്ട് പാടിത്തരുമോ എന്ന് കണ്ണുനീരിനിടെ വീണ്ടും ഓമനത്തത്തോടെയുള്ള ചോദ്യം. ഇല്ലാത്ത സ്വരശുദ്ധിയെ തട്ടിവിളിച്ച് ഉറക്കപ്പിച്ചിൽ പാടി. ഒന്ന് പാടി, രണ്ട് പാടി, മൂന്ന് പാടിയെന്ന്‌ തോന്നുന്നു, ഞാൻ ഉറങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോ ആരോ തട്ടിവിളിക്കുന്നു, അച്ഛാ പാട്ട്. ഇനി വയ്യ, കിടന്നുറങ്ങ് എന്ന് കടുപ്പിച്ചു പറഞ്ഞു. അച്ഛന് ഞാൻ ഇന്നുകൊണ്ടുവന്ന സർപ്രൈസ് തരില്ല, അമ്മയ്‌ക്കേ കൊടുക്കൂ എന്നുപറഞ്ഞ് എന്നോട് പിണങ്ങി. പിണങ്ങിയാലും സാരമില്ല, ഉറങ്ങിയാൽ മതി എന്ന അവസ്ഥയിൽ ഒന്നും മിണ്ടാതെ ഞാൻ കിടന്നു. പിന്നെയും ആ കുഞ്ഞിക്കൈ തട്ടിവിളിച്ചുണർത്തി. എന്റെ കൈ എടുത്ത് സ്വന്തം കഴുത്തിൽ വച്ച് തൊട്ടുനോക്കിച്ചു, എന്നിട്ട് മിണ്ടാതെ കിടക്കുകയാണ് കുഞ്ഞിപ്പെണ്ണ്. ഞാൻ തിരിഞ്ഞുകിടന്നുറങ്ങി. പിന്നേം തട്ടിവിളിച്ച് കൈ കഴുത്തിൽ വപ്പിച്ചു. ഇമ്മിണി വിയർത്തിട്ടുണ്ട്, അതാണ്‌ കവി ഉദ്ദേശിക്കുന്നത്. തണുത്ത് വിറച്ച് പുതച്ചുകിടന്ന ഞാൻ മനസ്സില്ലാമനസ്സോടെ ഫാൻ ഇട്ടു, അങ്ങനേലും ഉറങ്ങിയാലോ. 

പിന്നെയും കുറച്ചുനേരം കഴിഞ്ഞുകാണും. കുഞ്ഞിക്കൈകൊണ്ട് എന്നെ വിളിക്കുകയാണ്‌. ഇത്തവണ വെള്ളം വേണം കുടിക്കാൻ. ഇതെല്ലാം മുൻകൂട്ടിക്കണ്ട് തൊട്ടടുത്ത് കുപ്പിയിൽ വെള്ളം കരുതിവച്ചിരുന്ന എന്നെ സ്വയം പ്രശംസിച്ച് ഞാൻ കുപ്പിയെടുത്ത് കൊടുത്തു. എന്റെ മുഖത്തെ വിജയീഭാവം നിലാവിന്റെ വെളിച്ചത്തിൽ ആ മാക്കാൻ കണ്ടെന്ന് തോന്നുന്നു. ഒറ്റ കരച്ചിൽ. കാര്യം മനസ്സിലാകാതെ ഞാൻ ഉറക്കപ്പിച്ചിലും ഞെട്ടി. പലതവണ ചോദിച്ചിട്ടും ഒന്നും മിണ്ടുന്നില്ല, കരച്ചിലൊട്ട് നിർത്തുന്നുമില്ല. കുഞ്ഞിപ്പെണ്ണും നല്ല ഉറക്കത്തിലാണെന്ന് മനസ്സിലായി, അതുകൊണ്ട്തന്നെ ആൾക്ക് മിണ്ടാനൊന്നും വയ്യ, എങ്കിലും വാശിക്ക് കുറവുമില്ല. അവസാനം എന്റെ ഗർജനം കേട്ട് പാതി ബോധത്തിൽ കുഞ്ഞ് പറഞ്ഞു, ഈ കുപ്പി അല്ല നീല കുപ്പിയിൽ മതി വെള്ളം. ഈ ബോധമില്ലാത്ത അവസ്ഥയിലും കുപ്പിയുടെ നിറം കണ്ടുപിടിച്ച അവന്റെ അഹങ്കാരത്തെ ഓർത്ത്, അതിന് പ്രേരിപ്പിച്ച സകല ദൈവങ്ങളെയും ആ നിമിഷംതന്നെ ചോദ്യം ചെയ്യാൻ മനസ്സിൽ ഞാൻ വരിയായി നിർത്തി. എല്ലാ ദൈവങ്ങളും തല കുമ്പിട്ടുനിന്നു, ഓരോരുത്തരെയും വിചാരണചെയ്ത് ഞാൻ മുന്നോട്ട് നടന്നപ്പോൾ പിന്നിൽനിന്ന് അവർ അടക്കംപറഞ്ഞ് ചിരിക്കുന്നു. 
രംഗം മനസ്സിലാകാതെ പാതിപോലും ബോധമില്ലാതെ എണീറ്റ ഭാര്യ എങ്ങനൊക്കെയോ ആ വെള്ളം അതേ കുപ്പിയിൽ കുഞ്ഞിനെ കുടിപ്പിച്ചു. വീണ്ടും ശാന്തി. കുറച്ചുകൂടി കഴിഞ്ഞപ്പോൾ ദാ വിതുമ്പൽ വീണ്ടും കേൾക്കാം. അച്ഛൻ പാട്ടുപാടി തരുമോ. അലറിയ എന്നെ കുറ്റബോധത്തിന്റെ പടുകുഴിയിലേക്ക് തള്ളിക്കൊണ്ട് കുഞ്ഞിന്റെ നാടക ഡയലോഗ് " അച്ഛന് എന്നെ ഇഷ്ടമല്ലാത്തോണ്ടല്ലേ എനിക്ക് പാട്ടുപാടി തരാത്തത് ". ഒറ്റ നിമിഷത്തിൽ അലിഞ്ഞുപോയി ഞാൻ. പിന്നെ എന്റെ തേൻസ്വരം ആ രാത്രിയെ കരയിച്ച് പല പാട്ടുകൾ പല ഈണത്തിൽ പാടി. എങ്ങനെയോ രാത്രി കടന്നുപോയി. അലാറം അടിച്ചത് അറിഞ്ഞില്ല. വെളിച്ചം പലതവണ വന്ന് തട്ടിവിളിച്ചപ്പോൾ എണീറ്റു. കണ്ണ് തുറന്നുവരുന്നില്ല. പത്തുപന്ത്രണ്ട് മണിക്കൂർ വയറുനിറച്ചുറങ്ങിയ മാക്കാൻ ദാ കുഞ്ഞിക്കണ്ണും മിഴിച്ച് എണീറ്റു. ചാടിയോടിപ്പോയി ഒരു മഞ്ഞ ബലൂൺ എടുത്തോണ്ടുവന്നു. ഈ ബലൂൺ ആർക്കാണ് കളിക്കാൻ വേണ്ടത്, ഞാൻ സ്കൂളിന്ന് കൊണ്ടുവന്ന സർപ്രൈസാ. ഞാനും ഭാര്യയും ഉറക്കച്ചടവിൽ മുഖത്തോടുമുഖം നോക്കി. അനൗൺസ്‌മെന്റ് വീണ്ടും മുഴങ്ങുകയാണ്, "എന്നെ വഴക്കുണ്ടാക്കാതെ ഇരിക്കുന്ന ആൾക്കേ ഞാൻ ഈ ബലൂൺ തരൂ, ആർക്കുവേണം ". കുഞ്ഞുമനസ്സിൽ ആ ബലൂണിന് സ്വർണ്ണത്തിന്റെ വിലയുണ്ട് അപ്പോൾ. ആ വില കളയാതിരിക്കാൻ ഞങ്ങൾ രണ്ടുപേരും ബലൂണിനുവേണ്ടി വാശിപിടിച്ചു. ഒന്നാമതേ എണീറ്റത് താമസിച്ച്, കൂടെ ബലൂൺ കളിയും. അങ്ങനെ കുറച്ചധികം വൈകി. പിന്നെ ഓടിപ്പിടിച്ച് റെഡി ആവുകയും റെഡി ആക്കുകയും ചെയ്യുന്നതിനിടയിൽ വാച്ച് ഓടുന്നില്ല എന്ന് കണ്ടു. എന്റെ നോട്ടമൊക്കെ കണ്ട് കാര്യം തിരക്കിയിട്ട് കുഞ്ഞിക്കണ്ണൻ അടുത്തുവന്ന്‌ രഹസ്യമായി ചെവിയിൽ പറഞ്ഞു " ഞാൻ വലുതായിട്ട് അച്ഛൻ കുഞ്ഞിതാകുമ്പോൾ ഞാൻ അച്ഛന് പുതിയ വാച്ച് വാങ്ങിച്ചുതരാം, ഒന്ന് ഞെക്കുമ്പോ ലൈറ്റ് കത്തും, പിന്നേം ഞെക്കുമ്പോ ലൈറ്റ് കെടും, അങ്ങനത്തെ വാച്ച് ".
ഓമനക്കുട്ടനെ കെട്ടിപ്പിടിച്ച് ഉമ്മയും കൊടുത്തിട്ട് ഞാൻ ചോദിച്ചു " എന്റെ പൊന്നിന് ഇപ്പോ അങ്ങനെയൊരു വാച്ച് വേണം, അത്രയല്ലേ ഉള്ളു? " 
പെണ്ണ് അതേയെന്ന് ചിരിച്ചോണ്ട് തലയാട്ടി.
സ്കൂളിൽ ആർക്കേലും അങ്ങനെയൊരു വാച്ച് കണ്ടുകാണും. മനസ്സിൽ ഓർത്ത് ചിരിച്ചുകൊണ്ട് വേഗം യാത്രപറഞ്ഞ് ഞാൻ ഇറങ്ങി,ഇറങ്ങാൻനേരം വീണ്ടും ഡിമാൻഡ് "അച്ഛൻ എനിക്ക് ടിവി വച്ചുതന്നിട്ട് പോകുമോ ". ഓമനത്തത്തിന്പിന്നിൽ ഒളിപ്പിച്ചുവച്ച കുസൃതിയുമായി പിന്നെയും പിന്നെയും തോല്പിക്കുകയാണ്. അനുസരണയോടെ അതും ചെയ്ത് തൽക്കാലം ഓടി. വീട്ടിലെ റാഗിങ്ങ് കഴിഞ്ഞു, ഇനി ഓഫീസിൽ സാറുമ്മാരുടെ വക. 

Wednesday, 16 July 2025

അസ്ഥിത്വം

നമുക്കുചുറ്റുമുള്ള വന്മരങ്ങൾ പലതും നാമറിയാതെ വാടുന്നു, പൊടുന്നനെയൊരുദിവസം വീഴുന്നു. അവ അത്രയുംനാളത്തെ ജീവിതംകൊണ്ട് ആർജിച്ച എല്ലാം അവയോടൊപ്പം മണ്ണടിയുന്നു. അവർ കണ്ട വസന്തങ്ങളും ഋതുക്കളും അവർ അഭിമുഖീകരിച്ച പേമാരികളും അവരുടേതുമാത്രമായി വായുവിലലിയുന്നു. കുഞ്ഞുനാൾമുതൽ കണ്ടുവളർന്ന പല മുഖങ്ങളും ഈ ഭൂമിയിൽനിന്ന് പതിയെപ്പതിയെ ഇല്ലാതെയാകുന്നു. ഏതൊക്കെയോ നിമിഷങ്ങളിൽ ഒരു ചിരിയായും ചെറിയൊരു തലോടലായുമൊക്കെ സ്നേഹം സമ്മാനിച്ച പലരും ഒരു യാത്രപോലും പറയാതെ എവിടേക്കോ പോയ്മറയുന്നു. സമപ്രായക്കാരായ കുഞ്ഞുങ്ങളാൽ ചുറ്റപ്പെട്ട ബാല്യം, ആ ബാല്യത്തിനു മീതേ വളർന്ന കൗമാരം, കൗമാരം കടന്ന യൗവനവും ഒപ്പം നടന്ന കൂട്ടുകാരും, പിരിഞ്ഞുപോയ സൗഹൃദങ്ങൾ വേദനിപ്പിച്ചതറിയാതെ, അതറിയാൻ സമയമില്ലാതെ ഓടിക്കിതച്ച യൗവനത്തിന്റെ രണ്ടാം പാതി. വാർദ്ധക്യം വന്ന് മാതാപിതാക്കളെ പൊതിഞ്ഞത് അത്ഭുദത്തോടെ നോക്കുന്ന, സ്വയം വർദ്ധക്യത്തിലേക്ക് കാലെടുത്തുവയ്ക്കാൻ തുടങ്ങുന്ന കണ്ണുകൾ. നരവന്ന്, ചുളിവന്ന്, പക്വത വന്നുതുടങ്ങുമ്പോഴേക്കും എല്ലാം ഏല്പിച്ച് പാതിയിലുപേക്ഷിച്ചുപോകുന്ന അച്ഛനുമമ്മയും. അവർ ഉള്ളകാലം കൺകുളിർക്കെ കണ്ട് നിർവൃതിയടയാഞ്ഞതെന്തേ, അവരുടെയൊപ്പം ജീവിച്ചുതീർക്കുവാൻ യോഗം ലഭിക്കാഞ്ഞതെന്തേ എന്ന ഉത്തരമില്ലാത്ത ചോദ്യങ്ങൾകൊണ്ട് ഘനീഭവിച്ച മനസ്സിനെ തട്ടി സാന്ത്വനിപ്പിക്കാൻ ആർക്കുപറ്റും. ലോകം വളർന്നതിനൊപ്പം നമ്മുടെയൊക്കെ ആവശ്യങ്ങളും വല്ലാതെയങ്ങ് വളർന്നുപോയില്ലേയെന്ന് ഒരു തോന്നൽ. ഉള്ളതുകൊണ്ട് കഴിയാൻ കഴിയാതെയായിരിക്കുന്നു. വാങ്ങിയാലും വാങ്ങിയാലും മതിയാവാത്തത്ര ഉപഭോഗവസ്തുക്കൾ, ചെയ്താലൊന്നും തീരാത്ത ജോലി, കിട്ടിയാലൊട്ടും തികയാത്ത പൈസ, അടച്ചാലുമടച്ചാലും തികയാത്ത ആശുപത്രി ചിലവുകൾ, ഒരിക്കലുമൊടുങ്ങാത്ത ആഗ്രഹങ്ങൾ, ഇവയെല്ലാംചേർന്ന് പകുത്തെടുക്കുന്ന ജീവനും ജീവിതവും, അതിലേറെ വിലപ്പെട്ട സമയവും. 

വീടിനടുത്തൊരു ജോലി, അച്ഛനുമമ്മയ്ക്കുമൊപ്പം താമസം, അവരുടെ കൂടെ വളരുന്ന കുഞ്ഞ്, അതുകണ്ട് സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞ് മനസ്സുനിറയുന്ന ഞാൻ, ഹാ എത്ര മനോഹരമായ സ്വപ്നം, അതേ വെറും സ്വപ്നം. കാലം ഇത്രയൊന്നും വികസിച്ചിരുന്നില്ലെങ്കിൽ എത്ര നന്നായിരുന്നു. വണ്ടികളും തീവണ്ടികളും കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ എത്ര നന്നായേനെ. ദൂരെദിക്കിൽ പോയി ജോലിചെയ്യേണ്ടിവരില്ലായിരുന്നല്ലോ, സമൂഹത്തിലൊരു നിലയ്ക്കും വിലയ്ക്കുംവേണ്ടി എവിടെയോപോയി എന്തോ ചെയ്ത് ജീവിക്കേണ്ടിയിരുന്നില്ലല്ലോ. ഇണങ്ങിയും പിണങ്ങിയും അച്ഛനുമമ്മയ്ക്കുമൊപ്പം ആയുസ്സ് തള്ളിനീക്കാമായിരുന്നല്ലോ. 
കാലത്ത് ഒരു കൈലിയും ബനിയനും തലയിലൊരു തോർത്തുകെട്ടുമായി പറമ്പിലിറങ്ങി കിളച്ച്, കുറച്ച് കപ്പയൊക്കെ പറിച്ചെടുത്ത് ചന്തയിൽ കൊണ്ടുപോയി വിറ്റ്, ചായക്കടയിൽ കൂട്ടുകാരുടെയൊപ്പം കഥകൾ പങ്കിട്ട്,ചില്ലുകൂട്ടിൽ കൂട്ടുകൂടിയിരിക്കുന്ന ആകെയുള്ള ഒന്നുരണ്ട് പലഹാരങ്ങൾ കൊതിയോടെ കഴിച്ച്,പോരുംവഴി ആറ്റിലൊന്നു മുങ്ങിനിവർന്ന്, വീട്ടിൽവന്ന് അയയിലിട്ട അലക്കിയ കൈലി മാറിയുടുത്ത്, കാലുകഴുകി അകത്തുകയറി മൺതറയിൽ ചമ്രം പടിഞ്ഞിരിക്കുമ്പോഴേക്കും മൺചട്ടിയിൽ കഞ്ഞിയും ചമ്മന്തിയും ഇലയിൽ കപ്പയും നിറയണം. വിളമ്പിത്തന്നു കൂടെയിരുന്ന് ഭാര്യ കഴിക്കുമ്പോൾ അമ്മ അല്പം അനിഷ്ടത്തോടെയൊന്നു നോക്കണം. അപ്പുറത്തൊരു ചാരുകസേരയിൽ മുറുക്കാൻ ചവച്ചിരിക്കുന്ന അച്ഛനോട് കുറുമ്പ് പറയുന്ന കുഞ്ഞിനെ അച്ഛൻ ലാളിക്കുന്നത് നിർവൃതിയോടെ കാണണം, കാത്തിരുന്ന പ്രിയപ്പെട്ട നോവൽ വായനശാലയിൽച്ചെന്ന് കൊതിയോടെ വായിക്കണം, പുളിയുടെ തണലിലിരുന്ന് കഥയും കവിതയുമെഴുതണം, സൂര്യൻ മറയുമ്പോഴേക്കും വിളക്ക് തെളിയണം, ലോകത്തിന് നന്മ വരാൻ പ്രാർത്ഥിക്കണം , പിന്നെ പതിയെ പ്രകൃതിയെ ഉറങ്ങാൻ അനുവദിക്കണം , കൂടെ നമ്മളും. 
പുലരുമ്പോൾ സൂര്യനെ കണ്ടുണരണം, ഭൂമിയെ നോക്കി പുഞ്ചിരിക്കണം, മാവിലവച്ച് പല്ലുതേക്കണം, പുഴയിൽ മുങ്ങിക്കുളിക്കണം, തഴുകുന്ന കാറ്റിനെയും തണലാകുന്ന ജീവിതങ്ങളെയും ചേർത്തുപിടിക്കണം, തൊട്ടടുത്തുള്ള എല്ലാവരെയും അറിയണം, അവരിലൊരാളായി മാറണം, മനസ്സുനിറഞ്ഞ് സംസാരിക്കണം, ദുഃഖം വരുമ്പോൾ കുളക്കടവിലെ ആൽമരച്ചുവട്ടിലിരിക്കണം, നന്നായൊന്ന് ശ്വസിച്ച് ശാന്തനാവണം,വിശേഷപ്പെട്ട ദിവസങ്ങളിൽമാത്രം പുതുവസ്ത്രം ധരിക്കണം, ആ ശുഭ്രവസ്ത്രത്തിന്റെയും ഭസ്മത്തിന്റെയും മണം ഹൃദയത്തിനെ ശുദ്ധീകരിക്കണം,നാടകങ്ങൾ കാണണം, ഉത്സവങ്ങൾ കൂടണം, ഒരുമയോടെ കഴിയണം, ജീവിക്കുവാൻ കൊതിയുണ്ടാവണം, നാളേയ്ക്ക് പ്രതീക്ഷയുണ്ടാവണം, മനുഷ്യനായി ജീവിക്കണം, ജീവിക്കാൻവേണ്ടി ജോലിചെയ്യണം, ഈ മണ്ണിൽ അസ്ഥിത്വമുണ്ടാവണം.
പായുന്ന ലോകത്തിന് നടുവിൽ ബഹുനിലക്കെട്ടിടത്തിന്റെ ബാൽക്കണിയിലിരുന്ന് ജീവിതമെന്തെന്ന് വിഫലമായി ചിന്തിച്ച് ഗതകാലസ്മരണകളിൽ മുഴുകുമ്പോഴേക്കും കാലവും ബന്ധുമിത്രാദികളും ഏറെ അകലേക്ക്‌ പോയ്മറഞ്ഞിരുന്നു. ഇന്ന് ചുറ്റും നിറങ്ങളുടെ വലിയ നിര, സാധനങ്ങളുടെ ധാരാളിത്തം, രണ്ടാമതൊന്ന് ചിന്തിക്കാതെ എല്ലാം വാങ്ങാനുള്ള ആളുകളുടെ സാമ്പത്തിക ശേഷി, തിളങ്ങുന്ന പല വർണങ്ങളിലുള്ള വസ്ത്രങ്ങൾ, ഓരോ ദിവസവും വിശേഷ ദിവസങ്ങൾ, അതിനുവേണ്ടുന്ന ആഭരണങ്ങൾ, ചെറുപ്പമാകാനുള്ള മുഖഛായങ്ങൾ,വിരൽത്തുമ്പിൽ പുതുലോകങ്ങൾ, ഞൊടിയിടയിൽ മിന്നിമറയുന്ന ബന്ധങ്ങൾ, ജോലിക്കുവേണ്ടിയുള്ള ജീവിതം, ആരോഗ്യത്തിനുവേണ്ടിയുള്ള എക്സർസൈസ് സെഷനുകൾ, മനശ്ശാന്തിക്കുവേണ്ടിയുള്ള ക്ലാസുകൾ, ഉറങ്ങാനുള്ള ഗുളികകൾ, എല്ലാം ഇൻസ്റ്റന്റ്. പക്ഷേ, മിതത്വമുള്ള കാലത്ത് ജീവിച്ചിരുന്നപ്പോഴുണ്ടായിരുന്ന മനസ്സമാധാനമെന്ന ഔഷധം തേടി ഈ ലോകം എങ്ങോട്ടൊക്കെയോ അലയുന്നു. 

Monday, 7 July 2025

സ്കൂട്ടർ

മഴ തോരാതെ പെയ്തിങ്ങനെ നിൽക്കുകയാണ്, ഇതിപ്പോ ദിവസം കുറേയായി. സ്കൂട്ടർ ഉപയോഗിച്ചിട്ടും കുറച്ചായി. ഇന്ന് എന്തായാലും സ്കൂട്ടറുംകൊണ്ടേ പോകുന്നുള്ളൂ എന്ന് തീരുമാനിച്ചു. അവനങ്ങനെ വെറുതെയിരുന്ന് സുഖിക്കാൻ തുടങ്ങിയിട്ട് എത്ര ദിവസമായി, എനിക്കൊരു അസൂയ. 
ചെന്ന് നോക്കുമ്പോ മ്യൂസിയത്തിൽ വച്ചപോലെ ഉണ്ട്. ആരെങ്കിലുമൊന്ന് കൈവച്ചിട്ട് വർഷങ്ങളായപോലെ. സീറ്റിനടിയിൽ വല്ല പാമ്പും കയറി ഇരിപ്പുണ്ടോ എന്നുവരെ ഞാൻ സംശയിച്ചു. പണ്ടെന്നോ കൂടുകൂട്ടിയ വേട്ടാവളിയൻപോലും തിരിഞ്ഞുനോക്കാത്ത അത്ര പരിതാപകരമായ അവസ്ഥയിലിരുന്ന് ഉറങ്ങുന്നു പാവം സ്കൂട്ടർ. മൺപുറ്റും ചിലന്തിവലകളുമൊക്കെ തട്ടിക്കുടഞ്ഞപ്പോ അവൻ മയക്കത്തിൽനിന്ന് ഞെട്ടിയുണർന്നു. ഓ വന്നോ, ചത്തോന്നറിയാൻ വന്നതാരിക്കും എന്ന ഭാവത്തിൽ എന്നെയൊരു നോട്ടം. പൂപ്പൽ പിടിച്ച സീറ്റിൽ ഞെളിഞ്ഞിരുന്ന് ഞാൻ പടയോട്ടം തുടങ്ങി. അങ്ങനങ്ങു പോയാലോ ഏന്നുപറഞ്ഞ് നൂറുമീറ്റർ പിന്നിട്ടപ്പോ അവൻ നിന്നു. ചക്കരേ പൊന്നേ എന്നൊക്കെ ഓമനിച്ച് ക്ഷമയൊക്കെ പറഞ്ഞപ്പോ പയ്യെ സ്റ്റാർട്ടായി. 
റോഡിലേക്ക് കയറിയതുമാത്രമേ ഓർമ്മയുള്ളൂ, പിന്നെ ആ രാജവീഥി എന്നെ കൊണ്ടുപോവുകയായിരുന്നു. കാലുകുത്താൻ ഇടമില്ലാത്തത്ര തിരക്ക്. സ്കൂട്ടർ പിറുപിറുത്തു, മര്യാദയ്ക്ക് ഒരു മൂലയ്ക്ക് പുതച്ചിരുന്ന അവനെ തട്ടിയെണീപ്പിച്ച് ഈ കൊടും തിരക്കിൽ ഇഴയിപ്പിക്കുന്നതിന്റെ ദേഷ്യം. 

ഇടയ്ക്ക് തിരക്കുമൂത്ത് വണ്ടിയൊന്ന് സ്റ്റക്ക് ആയി. അപ്പോൾ ദാ ഹെൽമെറ്റിന്റെ ഗ്ലാസിലൂടെ എന്തോ നടക്കുന്നു. ഗ്ലാസ്‌ പാതി തുറന്നിരിക്കുകയാണ്. അതിന്റെ കാലുകൾ കൂടിവരുന്നു. ഒറ്റനിമിഷംകൊണ്ട് പണ്ടെന്നോ കണ്ട ഇംഗ്ലീഷ് സിനിമ 'അരാക്ക്നോഫോബിയ' മനസ്സിൽ പാഞ്ഞുവന്നു. എവിടെ തിരിഞ്ഞാലും ചിലന്തികൾ വന്ന് ആക്രമിക്കുന്ന ആ സിനിമ ഇന്നുമൊരു പേടിസ്വപ്നമാണ്. റിഫ്ളക്സ് ആക്ഷൻ കൊണ്ടുവന്ന ധൈര്യം എന്റെ ഇടതുകൈ യാന്ത്രികമായി പൊക്കി ആ ജീവിയെ ഒറ്റ തട്ട്. നിന്നുതിരിയാൻ സ്ഥലമില്ലാത്ത ആ ട്രാഫിക്കിൽ ഞാൻ തിരിഞ്ഞും മറിഞ്ഞും നോക്കി, ചിലന്തി റോഡിലേക്കുതന്നെയല്ലേ വീണതെന്ന് ഉറപ്പിക്കാൻ. അതിനെ അവിടെയെങ്ങും കണ്ടില്ല. വണ്ടികൾ നീങ്ങിത്തുടങ്ങി. സ്കൂട്ടർ മുന്നോട്ടെടുത്തെങ്കിലും ഒരു ഹെലിക്യാം വച്ച് നോക്കുന്നപോലെ മനസ്സുമുഴുവൻ ഹെൽമെറ്റിന്റെ മുകളിലാണ്. ആ ചിലന്തിയെങ്ങാനും അവിടെത്തന്നെ ഇരിപ്പുണ്ടോ എന്ന് ഇടതുകൈകൊണ്ട് പലതവണ തട്ടിനോക്കി. മുന്നോട്ടുള്ള യാത്രക്കിടയിൽ പലതരം ചിന്തകൾ വന്നുപൊതിഞ്ഞു. സ്കൂട്ടർ എടുക്കുംമുൻപ് ഹെൽമെറ്റ്‌ ഞാൻ പലതവണ തട്ടിക്കുടഞ്ഞതാണല്ലോ. അപ്പൊ ആ ചിലന്തി ഹെൽമെറ്റിലേക്ക് എത്തിയത് സ്കൂട്ടറിൽനിന്നാണ്. സ്കൂട്ടറിന്റെ അടിയിൽനിന്നും പതിയെ മുകളിലേക്കുവന്ന് എന്റെ പുറത്തൂടെ കയറി നടന്നുനടന്ന് ഹെൽമെറ്റിൽ എത്തിയതാവും. പിറകേ വന്ന വണ്ടിക്കാരൊക്കെ കാണുന്നുണ്ടായിരുന്നോ ആ രംഗം. ആരും ഒന്ന് പറഞ്ഞുപോലുമില്ലല്ലോ. പണ്ടെങ്ങോ ഇതുപോലൊരു ജീവി വേറൊരാളുടെ ഉടുപ്പിലൂടെ കയറുന്നതുകണ്ട് പറഞ്ഞുകൊടുത്ത രംഗം എന്റെ മനസ്സിലേക്കുവന്നു, പക്ഷേ അത് എവിടെവച്ചാണെന്ന് എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല. 
ചിന്തകൾ കാടുകയറുന്നു. ചിലന്തി നടന്നുകയറിയ വഴിയിൽ കോളറിലൂടെ ഉഡുപ്പിനകത്തേക്ക് കയറിയിരുന്നെങ്കിൽ ഞാൻ അപ്പൊത്തന്നെ തീർന്നേനെ. ഓർത്തിട്ടുതന്നെ പേടിക്കുളിര്. ദൈവമേ തത്കാലം നീ കാത്തു.
പിന്നീടുള്ള പതിനെട്ടു കിലോമീറ്റർമുഴുവൻ എന്റെ തലച്ചോറിനുള്ളിൽ ചിലന്തിയെപ്പറ്റിയുള്ള പലതരം പേടികൾ വലനെയ്തു . ദിവസവും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന പാവം സ്കൂട്ടർ എന്നെയൊരു പുച്ഛത്തോടെ നോക്കി. 

സങ്കല്പ ലോകം

എന്റെ പച്ച ബൈക്ക് ആരോ എടുത്തെറിയുന്നു. ഏറിയല്ലേ എന്നുപറഞ്ഞ് കരയുന്ന എന്നെ അമ്മ സമാധാനിപ്പിച്ചു. ഒന്നുമില്ലടാ, നീ സ്വപ്നം കണ്ടതാ, ഉറങ്ങിക്കോ, വാവോ...
ഇടയ്ക്കെപ്പോഴോ അച്ഛനും അമ്മയും എണീറ്റുപോയി, കട്ടിൽ മൊത്തം എനിക്കും ചേട്ടനും സ്വന്തം. വിശാലമായി ക്ലോക്കുപോലെ തിരിഞ്ഞുതിരിഞ്ഞു കിടക്കുന്നതിനിടയിൽ അച്ഛൻ വന്ന് തട്ടി, മതി മതി സ്കൂളിൽ പോകാറായി. അതൊരു സൈറെൻ ആണ്, ഓട്ടം തുടങ്ങാറായി എന്ന സൈറെൻ. പാതി ബോധത്തിൽ പല്ലൊക്കെ തേച്ച് കുളിച്ചൂന്ന് വരുത്തി അടുക്കളയിലേക്ക് പോയിരുന്നു. എനിക്ക് ഇടിയപ്പം വേണ്ടാരുന്നു എന്ന് പറയാൻ തുടങ്ങുമ്പോഴേക്കും അമ്മക്ക് കാര്യം മനസ്സിലായി. കുഞ്ഞേ ഇന്ന് ഇതേയുള്ളു, വേറേ ഓപ്ഷൻ ഇല്ല. വരാത്ത കണ്ണീരിനെ കുത്തി വരുത്തി സങ്കടപ്പുഴ ആക്കാൻ നോക്കി, ഏറ്റില്ല. അങ്ങനങ്ങു വിടാൻ പറ്റുമോ. എനിക്ക് പഞ്ചാര മതി, ഈ കറി വേണ്ട എന്നുപറഞ്ഞ് ഒറ്റക്കാലിൽനിന്നു. അതിന് അമ്മയ്ക്ക് സമ്മതിക്കേണ്ടിവന്നു. ജയിച്ച ഭാവത്തിൽ ലല്ലലാ പാടി പതിയെ കഴിക്കുമ്പളേക്കും അമ്മ യൂണിഫോം കട്ടിലിൽ എടുത്തിട്ടിരുന്നു. പിന്നെ ഒന്നും ഓർമയില്ല, ഓടടാ ഓട്ടം. 
ക്ലാസ്സ്‌, പി ടി പീരിയഡ്, കൂട്ടുകാരുമായിട്ടുള്ള വഴക്ക്, സ്നേഹം, ചൂരൽമഴ, പ്രൊജക്റ്റ്സ്, എക്സാമുകൾ, ഹോ ശ്വാസമെടുക്കാൻ സമയമില്ല. ഓടിക്കിതച്ച് സ്കൂൾ തീർത്തു, ഇനി അല്പം ശ്വാസമെടുക്കാം എന്ന് കരുതിയപ്പോ ഡിഗ്രി ആയി, ശ്വാസം ഉണ്ടോ എന്ന് ചിന്തിക്കുംമുന്നേ അതൊന്നു കഴിഞ്ഞപ്പോ ദാ ജോലിക്കുവേണ്ടിയുള്ള പാച്ചിൽ. ഇനിയൊന്ന് ജീവിതം ആസ്വദിക്കാമെന്ന് കരുതുമ്പോളേക്കും കല്യാണവും കഴിഞ്ഞു, കുട്ടിയുമായി. 
കുഞ്ഞ് രാവിലെ ഞെട്ടിക്കരഞ്ഞു, എന്റെ വള പൊട്ടി എന്നുപറഞ്ഞ്. ഒന്നുമില്ലടാ, നീ സ്വപ്നം കണ്ടതാ, ഉറങ്ങിക്കോ, വാവോ...എന്നുപറഞ്ഞ് തട്ടിക്കൊടുക്കുമ്പോൾ, കടന്നുപോയ, പറന്നുപോയ കാലത്തെ വെറുതെയൊന്ന് സ്മരിച്ചു. 
നല്ല തൊണ്ടവേദന, തണുക്കുന്നുമുണ്ട്. ലീവ് പറഞ്ഞാലോ എന്ന് മനസ്സില്ലാ മനസ്സോടെ ആലോചിച്ചു. ഓഫീസിലെ ഒരിക്കലും തീരാത്ത പണികളെക്കുറിച്ച് ഓർത്തിട്ട് തലപെരുക്കുന്നു. എന്തായാലും പോണം എന്ന് മനസ്സ് ഉറപ്പിച്ചു, കണ്ണടച്ചു . അലാറം അടിച്ചപ്പോൾ ഞെട്ടിയുണർന്നു. പതിവില്ലാതെ ഭാര്യ മൂടിപ്പുതച്ചു കിടക്കുന്നു. തട്ടിയുണർത്തിയപ്പോൾ മനസ്സിലായി അവൾക്കും പനിയാണെന്ന്. വയ്യാഞ്ഞിട്ടും രണ്ടുപേരുംകൂടി അടുക്കളയിൽ കയറി. അവസാനം തലകറങ്ങി വീഴുമെന്നായപ്പോ തീരുമാനിച്ചു, ഇന്നിനി പോകണ്ട, ലീവ് പറയാം. ഫോൺ എടുത്ത് മെസ്സേജ് അയക്കാൻ തുടങ്ങിയപ്പോൾ കണ്ടു ഓഫീസിലെ മറ്റ് മൂന്നുപേർ ഇന്ന് ലീവ് ആണ്‌. എന്നിലെ ആത്മാർത്ഥതയുടെ നിറകുടം ഉറപ്പിച്ചു, ഇന്ന് പോയെ പറ്റൂ. ഓട്ടം തുടങ്ങുകയാണ്, ആരോ പറഞ്ഞപോലെ സബ്രോം കി സിന്ദഗീ ജോ കഭീ നഹീ ഖതം ഹോ ജാതി ഹേ, ദി ലൈഫ് ദാറ്റ്‌ നെവർ എൻഡ്‌സ്. ശ്വാസം എന്നുവരെ, അന്നുവരെ ഈ ഓട്ടം ഇങ്ങനെ തുടർന്നുകൊണ്ടേ ഇരിക്കും. 
പ്രസിഡന്റിന്റെ പട്ടും വളയും പ്രതീക്ഷിച്ച് ഓഫീസിൽ ചെന്നു, പക്ഷേ കാര്യമില്ലാത്ത കാര്യത്തിന് ഓഫീസറുടെ വക ശകാരം. കൂടെ ഒരു ഉപദേശവും, എന്റെ ആറ്റിട്യൂട് ശരിയല്ലത്രേ, പണിയെല്ലാം പെൻഡിങ് ആണെന്ന്.. പണിയോടുള്ള ആത്മാർഥത മൂത്ത് കുഴിയിലേക്കിറങ്ങിയ കണ്ണുകൾകൊണ്ട് അയാളെയൊന്ന് ജ്വലിപ്പിക്കാൻ നോക്കി. ഗ്രൗണ്ട് റിയാലിറ്റി അറിയാത്ത കിഴവന്റെ ജൽപനങ്ങളെ പുച്ഛിച്ചു തള്ളണമെന്നുണ്ടാരുന്നു, പക്ഷേ ആത്മാഭിമാനത്തിന് ക്ഷതമേറ്റത് വല്ലാത്ത നോവായി. എല്ലായിടത്തും ഇതാവാം അവസ്ഥ. പണിയെടുക്കുന്നവർ മരണംവരെ അത് തുടരും. സുഖിക്കുന്നവരും അങ്ങനെതന്നെ. അമ്മ പറയുന്നപോലെ, എല്ലാ ഓഫീസിലും ഒരു ഇരുപത്തിയഞ്ചു ശതമാനം ആളുകൾ പണിയെടുക്കും, ബാക്കിയുള്ളവർ ഇവരെക്കൊണ്ട് ജീവിക്കും. മരിക്കുമ്പോൾ ആരെങ്കിലും പറയുമായിരിക്കും, ഹോ കഷ്ടമായിപ്പോയി, നല്ല മനുഷ്യനാരുന്നു, ഒന്നാന്തരം ജോലിക്കാരനാരുന്നു എന്ന്. അന്ന് ആർക്കും വേണ്ടാത്ത നല്ലവാക്ക്.
ജോലി ഇല്ലെങ്കിൽ ജീവിക്കാനാവുമോ എന്ന സ്ഥിരം സങ്കല്പ ലോകത്തേക്ക് ഞാൻ വീണ്ടും നടക്കുകയാണ്, ഒരിക്കലും യാഥാർഥ്യമാവാത്ത സ്വപ്നത്തിലേക്ക്, ജീവിതത്തിന്റെയും സമൂഹത്തിന്റെയും ബന്ധനങ്ങളുടെ പാത്രമായ മനസ്സ് ചങ്ങലകൾ പൊട്ടിച്ചെറിയാൻ ഒരുവട്ടംകൂടെ ശ്രമിക്കുന്നു, വിഫലമായ മറ്റൊരു അവസാനവട്ട ശ്രമം. ശരിക്കും ഈ ലോകമൊരു സങ്കൽപ്പമല്ലേ, സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത സങ്കല്പ ലോകം. 

Friday, 20 June 2025

ആതിഥ്യമര്യാദ

അഞ്ചുവർഷത്തിനുശേഷമുള്ള ചെന്നൈ യാത്ര. കൃത്യസമയംപാലിച്ച ട്രെയിൻ വെളുപ്പിനെതന്നെ ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തി. ഓഫീസ് വക ട്രെയിനിങ് അറ്റൻഡ് ചെയ്യാനാണ് ഈ വരവ്, മറ്റൊരു സ്ഥലത്തുനിന്ന് ഒരാളൂടെ വരാനുണ്ട്. ഇനിയും ഒരുമണിക്കൂറുണ്ട് അയാൾ എത്താൻ. പണ്ട് ഞാൻ നടന്ന സ്റ്റേഷൻവഴികളൊക്കെ മൊത്തത്തിലൊന്ന് നടന്നുകണ്ടു. മാറ്റങ്ങളുണ്ട് കുറേയൊക്കെ, കുറച്ചുകൂടിയൊന്ന് വൃത്തിയായതുപോലെ, പുതിയ പല സംവിധാനങ്ങളും വന്നിട്ടുണ്ട്. മാറ്റം കാരണം എനിക്ക് കിട്ടേണ്ടുന്ന ആ ഒരു ഗൃഹാതുരത്വം കുറച്ച് കുറഞ്ഞപോലെ. 
കുറേക്കഴിഞ്ഞ് മറ്റേയാൾ എത്തി. ആദ്യമായി കാണുകയാണ്, ഹിന്ദിക്കാരനാണ് പുള്ളി. എവിടെയൊക്കെയോ കണ്ടുമറന്ന മുഖം. ഒരു മടിയുംകൂടാതെ പരിചയപ്പെട്ട് കൂടെക്കൂട്ടി. അവന്റെ ആദ്യത്തെ ചെന്നൈ യാത്രയാണ്, എന്നിലാണ് അവന്റെ ധൈര്യം. ഞാൻ പണ്ട് ചെന്നൈയിൽ ജോലിചെയ്തതാണല്ലോ, അതുകൊണ്ട് ഇവിടമൊക്കെ നല്ലപോലെ അറിയാമെന്ന് കരുതുന്നുണ്ടാവും അവൻ. സ്വന്തം വീട്ടിലോട്ടുള്ള വഴിപോലും ഗൂഗിൾ മാപ്പ് ഇട്ട് പോകുന്ന ലെ ഞാൻ തൽകാലം സ്വന്തം ഇമേജ് ഇടിക്കണ്ടാന്നുകരുതി കണ്ണിൽകണ്ട വഴികളിലൂടെയൊക്കെ നല്ല കോൺഫിഡന്റായിട്ട് നടന്നു, പിന്നാലെ അവനും. 
വഴിയിൽ കണ്ട പലരോടും ചോദിച്ച് ബെസന്ത് നഗർ ബീച്ച് പോകാൻ ബസിൽ കേറി, കണ്ടക്ടർ ഏതോ ഒരു സ്റ്റോപ്പ്‌ വരെ ടിക്കറ്റ് എടുത്തു, അവിടുന്ന് അടുത്ത ബസിൽ കയറണമെന്ന് പറഞ്ഞു. അവിടെ എത്തുമ്പോൾ പറയാമെന്നും അയാൾ ഉറപ്പുതന്നു. ഇടയ്ക്കുവച്ച് വേറൊരാളോട് ചോദിച്ചപ്പോൾ ഇപ്പോൾ ബസ് നിക്കുന്ന സ്ഥലത്ത് ഇറങ്ങിക്കോളാൻ പറഞ്ഞു. അവിടുന്ന് മറ്റൊരു ബസ് കിട്ടുമത്രേ. 
കൂട്ടുകാരനെയും കൂട്ടി അവിടെയിറങ്ങി. ബസ് മുന്നോട്ടെടുത്തു, എന്നിട്ട് പെട്ടന്ന് നിർത്തി. കണ്ടക്ടർക്ക് സംശയം ഞങ്ങൾ ടിക്കറ്റ് എടുത്തോ എന്ന്. അയാൾ എല്ലാരും കേൾക്കെ ഉറക്കെ വിളിച്ചുചോദിച്ചു. ഒരു അമ്പതുരൂപ നോട്ട് തന്നല്ലോ എന്ന് ഞാൻ പറഞ്ഞപ്പോളാണ് അയാൾക്ക് ഓർമവന്നത്. ഓക്കേ പറഞ്ഞ് ബസ് മുന്നോട്ടുപോയി. ആ അയാളോടാണ് സ്റ്റോപ്പ്‌ എത്തുമ്പോ ഓർമിപ്പിക്കണമെന്ന് ഞാൻ ചട്ടംകെട്ടിയത്. എന്തായാലും ഇവിടെ ഇറങ്ങിയത് നന്നായി, ഇല്ലേൽ ആ കണ്ടക്ടർ ഞങ്ങളെ ആ ബസിന്റെ ലാസ്റ്റ് സ്റ്റോപ്പുവരെ എത്തിച്ചേനെ. 
വേറൊരു ബസ്കേറി ഇടക്കൊരിടത്തിറങ്ങി. പിന്നെയൊരു ഒരുകിലോമീറ്റർ നടന്ന് ഞങ്ങൾ ബെസന്ത് നഗർ ബീച്ചിലെത്തി. പണ്ടത്തെ ഒരു വൈബ് അവിടെയും തോന്നിയില്ല. നമ്മുടെ മോഹൻലാലും ശ്രീനിവാസനും ദുബായ് എന്നുപറഞ്ഞ് വന്നിറങ്ങിയ ആ സ്ഥലവും കാണാനില്ല, പിന്നെ രക്ഷയില്ലാന്നുകണ്ട് ദൈവത്തെ വിളിച്ചു, സാക്ഷാൽ ഗൂഗിൾ ദൈവത്തെ. ദൈവം പറഞ്ഞു "മോനേ നീ നിക്കുന്നിടത്തൂന്ന് വെറും നൂറ് മീറ്റർകൂടെ നടന്നുനോക്കടാ മടിയാ" എന്ന്. 
ദാസൻവിജയന്റെ ഗൾഫ് ഞങ്ങൾ കണ്ടു, ഇന്ത്യക്കാർ എന്തിനാ ഇന്ത്യക്കാരെ ഒളിഞ്ഞുനോക്കുന്നത് എന്നുപറഞ്ഞ് ദാസൻ മറഞ്ഞുനിന്ന ആ സ്മാരകം കണ്ടു, സന്തോഷമായി. ഫോട്ടോയുമെടുത്തു. അത് ഒരു ഓർമ്മ സ്മാരകമാണ്, പേര് കാജ് ഷ്മിത്ത് (kaj schmidt) മെമ്മോറിയൽ. പണ്ടെങ്ങാണ്ട് മുങ്ങിമരിക്കാൻപോയ ഒരു ഇംഗ്ലീഷ്കാരിസ്ത്രീയെ രക്ഷിക്കാൻ കടലിൽ ചാടി സ്വയം മരിച്ച ആളാണ്‌ ഈ കാജ് ഷ്മിത്ത് എന്ന് വിക്കിപീഡിയ പറയുന്നു. ഒന്നും സംഭവിക്കാത്തപോലെ അന്ന് വൈകിട്ട് ആ സ്ത്രീ ഏതോ പാർട്ടി ആഘോഷത്തിൽ പങ്കെടുത്തുവെന്നും പറയുന്നുണ്ട് വിക്കിപീഡിയ, നമ്മുടെ പത്രമൊന്നും അന്നില്ലാത്തത് നന്നായി, ഇല്ലെങ്കിൽ കാജ് ഷ്മിത്ത് ഭക്ഷണംപോലും കഴിക്കാതെ വെള്ളത്തിൽ ചാടിയെന്നും ആ സ്ത്രീ രാത്രി പാർട്ടിയിൽ നല്ല പുട്ടും ബീഫും തട്ടിയെന്നുംവരെ വായിക്കേണ്ടിവന്നേനെ. 

ബീച്ച് കണ്ടിട്ട് ഞങ്ങൾ അടുത്തുകണ്ട ഒരു കടയിൽനിന്ന് അവിടുത്തെ ഒരു സ്പെഷ്യൽ കാപ്പി കുടിച്ചു, മുന്നോട്ട് നടന്നിട്ട് ഒരു കച്ചവടക്കാരനോട് അടുത്ത് ഹോട്ടൽ വല്ലോം ഉണ്ടോ എന്ന് ചോദിച്ചു. വലത്തോട്ട് പോയാൽ സ്റ്റാർ ഹോട്ടലും ഇടത്തോട്ടുപോയാൽ പ്ലാറ്റ്ഫോം ടൈപ്പ് ഫുഡും കിട്ടുമെന്ന് പറഞ്ഞു. ഇടത്തരം ഹോട്ടലൊന്നും അവിടെ ആ ഭാഗത്ത് ഇല്ലാന്ന്. 
ഞങ്ങൾ പിന്നെയും മുന്നോട്ട് നടന്നു. മൂന്ന് അങ്കിൾമാർ മോർണിംഗ് വാക്ക്ന് ഇറങ്ങിയിട്ടുണ്ട്, അവരോട് ചോദിച്ചപ്പോൾ ഒരാൾ ഒരു ഹോട്ടലിന്റെ വഴി പറയാൻ തുടങ്ങി, അപ്പോൾ വേറൊരാൾ പറഞ്ഞു അവരുടെ കൂടെ നടന്നോളാൻ, ഹോട്ടൽ കാണിച്ചുതരാമെന്ന്. അങ്ങനെ ഞങ്ങൾ ഒരു പരിചയോമില്ലാത്ത അവരുടെകൂടെ ഒരുകിലോമീറ്ററോളം നടന്നു. കൂട്ടത്തിൽ അവരെ ചെറുതായി ഒന്ന് പരിചയപ്പെടുകയും ചെയ്തു. ഇടയ്ക്കുവച്ച് രണ്ടുപേർ വഴിപിരിഞ്ഞു. മറ്റേയാൾ ഞങ്ങളെ ഒരു ഇടത്തരം ഹോട്ടലിന്റെ മുന്നിലെത്തിച്ചു, എന്നിട്ട് അവിടുത്തെ ഒരു സ്പെഷ്യൽ ഐറ്റം ന്റെ പേര് പറഞ്ഞുതന്നു, അത് വാങ്ങിയാൽ മതിയെന്നുപറഞ്ഞ് പുള്ളി ഞങ്ങളെ യാത്രയാക്കി. ഞങ്ങൾ ആ പറഞ്ഞ ഐറ്റംതന്നെ ഓർഡർ ചെയ്തു, പൂരിയും ഉപ്പുമാവും ഇഡലിയും വടയും എല്ലാമുള്ള ഒരു കോമ്പോ. നല്ലതായിരുന്നു. കഴിച്ച് വെളിയിലിറങ്ങിയപ്പോ അതേ അങ്കിൾമാർ വട്ടത്തിൽ കസേരയിട്ട് ഇരിപ്പുണ്ട്. ഭക്ഷണം എങ്ങനെയുണ്ടാരുന്നു എന്ന് ചോദിച്ച് ആതിഥ്യമര്യാദയുടെ അങ്ങേയറ്റം കാണിച്ചുതന്ന് അദ്ദേഹം ഞങ്ങളെ യാത്രയാക്കി. നമ്മളും ഇങ്ങനെതന്നെ ആവണം, മറ്റൊരു നാട്ടിൽനിന്ന് നമ്മുടെ നാട്ടിലെത്തുന്ന യാത്രികരെ നമ്മളും ഇങ്ങനെയൊക്കെ സ്വീകരിക്കണം, നമ്മുടെ നാടിന്റെ യശസ്സ് നമ്മളിലൂടെവേണം മറ്റുള്ളവർ മതിക്കേണ്ടത്. 
അവിടുന്ന് പിന്നെയും ഒരു കിലോമീറ്റർ നടക്കണം ട്രെയിനിങ് സെന്ററിൽ എത്താൻ. നടക്കുന്ന വഴിക്ക് കരിക്കിൻവെള്ളം കുടിച്ചു, ഗൂഗിൾ പേയിൽ പൈസ കൊടുത്ത് പോകാൻനേരം കച്ചവടക്കാരിചേച്ചി താങ്ക് യു എന്ന് പറഞ്ഞു. അവരോടും ബഹുമാനം തോന്നി. അവർ അവരുടെ തൊഴിലിന്റെ മൂല്യം ആ ഒറ്റവാക്കുകൊണ്ട് മഹത്തരമാക്കി. ചിരിച്ചുകൊണ്ട് ഞാനും താങ്ക് യു പറഞ്ഞ് പിരിഞ്ഞു. 

ട്രെയിനിങ് ഒക്കെ അറ്റൻഡ് ചെയ്ത് തിരിച്ചിറങ്ങി വീണ്ടും ബസ് കാത്ത് വെയ്റ്റിംഗ് ഷെഡിൽ ഇരുന്നു. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ പോകാൻ ഏത് ബസ് കേറണമെന്ന്‌ ചോദിച്ചപ്പോൾ തനി നാട്ടുമ്പുറത്തുകാരിയായ ഒരു ആന്റി പറഞ്ഞു അവരും ആ വഴിക്കാണ്, ബസ് ഉടനെ വരും എന്ന്. അൽപനേരം കഴിഞ്ഞും ബസ് വന്നില്ല. കുറച്ച് പിറകിലോട്ട് നടന്നാൽ ബസ് കിട്ടുമെന്നുപറഞ്ഞ് അവർ എണീറ്റു, ഞങ്ങളോടും കൂടെ ചെല്ലാൻ പറഞ്ഞു. ഞങ്ങൾ അവരുടെകൂടെ നടന്നു. ഒരു പരിചയോമില്ലാത്ത എന്നോട് അവർ അവരുടെ കഥ പറഞ്ഞു ' ഏതോ ഫോട്ടോകോപ്പി മെഷീൻ ഉണ്ടാക്കുന്ന കമ്പനിയിൽ ആരുന്നെന്നും മുതലാളി മരിച്ചെന്നും ജോലി പോയെന്നും അതുമായി ബന്ധപ്പെട്ട ഇൻഷുറൻസ് ക്ലെയിമിന് വന്നതാണെന്നുമൊക്കെയാണ് എനിക്ക് മനസ്സിലായത്'. ഈ നാട്ടിൽ പല രീതിയിൽ പറ്റിക്കുമെന്നുമൊക്കെ അവർ വർത്തമാനം തുടർന്നു. എല്ലാ നാട്ടിലും ഇങ്ങനൊക്കെത്തന്നെയാണെന്ന് അവരെ സമാധാനിപ്പിക്കാൻ നോക്കി. ഞങ്ങൾ മറ്റൊരു ബസ്സ്റ്റോപ്പിൽ എത്തി. ദൂരെ മാറി നിർത്തിയ ഒരു ബസിലേക്ക് അവർ ഓടി, ഓട്ടത്തിനിടയിൽ ഞങ്ങളോടും ഓടിപ്പിടിക്കാൻ പറഞ്ഞു. അങ്ങനെ ആ തിരക്കുള്ള ബസിൽ, കത്തുന്ന ചൂടത്ത്, ഞങ്ങൾ നിന്ന് യാത്രചെയ്തു. ബസിനുള്ളിലെ കമ്പിയൊക്കെ ചുട്ട്പഴുത്തിരിക്കുന്നു, ഡ്രൈവർ പടയപ്പാ സ്റ്റൈലിൽ ഉടുപ്പൊക്കെ തുറന്നിട്ടാണ് വണ്ടി പറപ്പിക്കുന്നത്. ഹോണിന്റെ നീളൻ സ്വിച്ചിൽ ഒരു പ്ലാസ്റ്റിക് കവർ നിറയെ മിച്ചർ തൂക്കിയിട്ടുണ്ട്, ഇടക്കിടക്ക് അതെടുത്ത് കൊറിക്കുന്നു, മുന്നിൽ കുറുകെചാടുന്നവരെ എന്തൊക്കെയോ പറഞ്ഞ് പിറുപിറുക്കുന്നു, ഡോർ അടക്കാനുള്ള സ്വിച്ച് വർക്കാവാത്തതിന് പലതവണ അതിൽ അടിക്കുന്നു, ഡ്രൈവർ മൊത്തത്തിൽ ആക്റ്റീവ് ആണ്. 
സ്ഥലമെത്തുമ്പോ പറയാൻ ഈ ബസ്സിലെ കണ്ടക്ടറും മറന്നാലോ എന്നുകരുതി അടുത്തുനിന്ന ഒരു അമ്മാവനോട് ഇന്ന സ്ഥലത്താണ് പോകണ്ടത്, അതിന് എവിടെയിറങ്ങണമെന്ന് ചോദിച്ചു. ആ അമ്മാവൻ കുറച്ച് ഉറക്കെ മറുപടി തന്നു, ചുറ്റുമുള്ളവർ ഏറ്റുപിടിച്ചു, ആ ബസിലുള്ള ഒട്ടുമിക്ക ആൾക്കാരും ഒരുമിച്ചുചേർന്ന് ഞങ്ങൾക്ക് വഴിപറഞ്ഞുതന്നു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ഒരു ജാള്യതയും എന്നാലൊരു അത്ഭുദവുമൊക്കെ തോന്നി. അവസാനം എല്ലാരുംകൂടി ഞങ്ങളെ ഒരു സ്ഥലത്ത് ഇറക്കിയെന്ന് പറഞ്ഞാൽമതിയല്ലോ. അവിടെ ഇറങ്ങിയപ്പോ കത്തുന്ന വെയിൽ, കണ്ണിലോട്ട് അടിച്ചുകയറിയ ചൂടിനെ വകഞ്ഞ് മുന്നോട്ട് നടന്നപ്പോൾ ഒരു വയസ്സായ ആൾ വിയർത്ത് നടന്നുവരുന്നു. പുള്ളിയെ ഈ വെയിലത്ത്‌ നിർത്താൻ മടിച്ചെങ്കിലും വേറേ ആരെയും കാണാത്തതുകൊണ്ട് പുള്ളിയോടുതന്നെ ചോദിച്ചു പോകാനുള്ള വഴി. എത്ര മര്യാദയോടെയാണ് ആ അങ്കിൾ വഴി പറഞ്ഞുതന്നതെന്ന് ബഹുമാനത്തോടെതന്നെ ഞാൻ സ്മരിക്കുന്നു. അല്പം മുന്നോട്ടുനടന്ന് ആ കാണുന്ന ലിഫ്റ്റിൽ താഴേക്ക് ഇറങ്ങി പിന്നെയും മുന്നോട്ട് നടന്നാൽ മെട്രോ കിട്ടുമെന്നും അത് കയറിയാൽ തൊട്ടടുത്ത സ്റ്റേഷൻ ഇറങ്ങി അല്പംകൂടി നടന്നാൽ ചെന്നൈ സെൻട്രൽ എത്തുമെന്നും വളരെ വാത്സല്യത്തോടെ പറഞ്ഞ് തോളത്തുതട്ടി അദ്ദേഹം ഞങ്ങളെ യാത്രയാക്കി. അദ്ദേഹം പറഞ്ഞ വഴിയിലൂടെ മെട്രോസ്റ്റേഷനിലെത്തി, വെയിലിന്റെ ഉച്ചസ്ഥായിയിൽനിന്ന് ഏസിയുടെ കുളിരിലേക്ക് സന്തോഷത്തോടെ നടന്നു. എത്ര മനോഹരമായ സ്റ്റേഷൻ, പ്ലാറ്റ്ഫോമിൽ ആളുകൾ പാളത്തിലേക്ക് വീഴാതിരിക്കാൻ പ്രത്യേകം ഗ്ലാസ്‌ ഡോറുകൾ, ട്രെയിൻ വരുമ്പോ ഓട്ടോമാറ്റിക്ക് ആയിട്ട് അത് തുറക്കും. സിങ്കപ്പൂർ മെട്രോസ്റ്റേഷന്റെ അതേ രൂപകല്പനയും ടെക്നോളജിയും. കൊച്ചിയിൽ ഇല്ലാത്ത, എന്നാൽ അത്യാവശ്യമായി വേണ്ടുന്ന ഒരു സംവിധാനമാണ് അങ്ങനത്തെ ഗ്ലാസ്‌ ഡോറുകൾ. 

മെട്രോ ഇറങ്ങി അടുത്ത ആളോട് വഴി ചോദിച്ചു. ഇത്തവണയും ആ ആളും വളരെ മര്യാദയോടെ ഞങ്ങളെ കൂടെ കൊണ്ടുപോയി എക്സിറ്റ് വരെ കാണിച്ചുതന്നു. അങ്ങനെ ചെന്നൈ മൊത്തത്തിൽ ഒത്തുചേർന്ന് ഞങ്ങളെ ചെന്നൈ സെൻട്രൽ റെയിൽവേസ്റ്റേഷൻവരെ എത്തിച്ചു. ഈ നാടിന് എന്തോ ഒരു പ്രത്യേകതയുണ്ട്, നമുക്കില്ലാത്ത എന്തോ ഒന്ന് ഇവർക്കുണ്ട്. അത് ഒരുമയാണോ, മനുഷ്യൻ മനുഷ്യനോട് കൂടുതൽ ഇടപെടുന്നതുകൊണ്ടാണോ, അതോ അവരുടെ സംസ്കാരത്തിന്റെ ഭാഗമാണോ, എന്തുതന്നെയായാലും താങ്ക് യു ചെന്നൈ, ഫോർ ദ വാം ഹോസ്പിറ്റാലിറ്റി. ഞങ്ങൾ വന്നപോലെതന്നെ തിരിച്ചുള്ള യാത്രയ്ക്ക് രണ്ട് ട്രെയിനുകളിൽ കയറി. ട്രെയിൻ നീങ്ങിത്തുടങ്ങി. 



Wednesday, 21 May 2025

ബ്ലാക്ക് ആൻഡ് വൈറ്റ്

ഇരുളുവീണ പറമ്പിൽ ഇടുങ്ങിയ മതിലിലൂടെ ഒരുവിധത്തിൽ കാർ ഉള്ളിൽ കയറ്റി നിർത്തി. ചെളിയിൽ പുതഞ്ഞ ടയറിൽ കിടന്ന് കാറൊന്നു മുരണ്ടു. ചെളിവെള്ളത്തിൽ ചവിട്ടാതിരിക്കാൻ ഡ്രൈവർസീറ്റിന്റെ അപ്പുറത്തെ ഡോറിലൂടെ പുറത്തിറങ്ങി. ചുറ്റും ചേറിന്റെ നാറ്റം. ആദ്യം വഴിയിൽ കണ്ട ആളോട് വീണ്ടും അതേ ചോദ്യം ആവർത്തിച്ചു 'മരണം നടന്ന വീടേതാ '. ' കുറച്ചങ്ങ് മുന്നോട്ട് നടന്നാൽമതി'യെന്ന് അയാൾ. 

പുതുതായി നാട്ടിയ ട്യൂബ് ലൈറ്റുകൾ വഴിതെളിച്ച ഇടുങ്ങിയ പാതയിലൂടെ ആ വീട്ടിലേക്ക് ഞങ്ങൾ നടന്നു. ചുറ്റും കുറച്ച് ആളുകൾ ഉണ്ടെങ്കിലും അസുഖകരമായ ഒരു നിശബ്ദത അവരെ പൊതിഞ്ഞുനിന്നു. തൊട്ടുതൊട്ടുനിൽക്കുന്ന കുറേ വീടുകളുടെ ഇടയ്ക്ക് ടാർപ്പോളിൻ വലിച്ചുകെട്ടിയ ഒരു ചെറിയ കൂരയുടെ അരികിലുള്ള ഇടവഴി എത്തിനിൽക്കുന്നത് ആ വീട്ടിലാണ്. പെയിന്റടിക്കാത്ത ചുമരുകൾ, വീതികുറഞ്ഞ വാതിൽ, കയറിചെല്ലുന്ന ഹാളിൽ നിറഞ്ഞിരിക്കുന്ന മൊബൈൽ മോർച്ചറി, അതിൽ സുഖനിദ്രയിൽ ഗൃഹനാഥൻ, അതിനു സമീപം ഒന്നും മിണ്ടാതെ അവർ ഇരിപ്പുണ്ട്, അങ്ങോട്ട് തിരിഞ്ഞിരിക്കുകയായതുകൊണ്ട് ഞങ്ങളെ കണ്ടില്ല, വാതിൽപടിയിലും അകത്ത് കസേരകളിലുമൊക്കെയായി കുറച്ച് അയൽക്കാർ. 

വന്നിരുന്നു എന്നറിയിക്കാൻ, വെറുതേ ഒന്ന് ആശ്വസിപ്പിക്കാൻവേണ്ടി, കുഞ്ഞിനെ എന്റെ കയ്യിൽ ഏല്പിച്ച് അവൾ ചെന്ന് ആ അമ്മയെ തൊട്ടു. ആദ്യം അവർക്ക് ആളെ മനസ്സിലായില്ല, മനസ്സിലായപ്പോൾ ഒച്ചത്തിൽ എന്തൊക്കെയോ പുലമ്പിക്കൊണ്ട് കെട്ടിപ്പിടിച്ചു. 'ഇനി ഞാൻ പൈസ ചോദിക്കില്ല മാഡം, ഇനി എന്റെ ചേട്ടന് മരുന്നു വേണ്ട' എന്നൊക്കെ പറഞ്ഞ് കാലുപിടിക്കാൻ തുടങ്ങി. 'നിങ്ങളെല്ലാം ഒരുപാട് സഹായിച്ചു, പക്ഷേ എനിക്കെന്റെ ചേട്ടനെ രക്ഷിക്കാൻ പറ്റിയില്ല, എങ്കിലും നിങ്ങളെയൊന്നും ഞാൻ ഒരിക്കലും മറക്കില്ല ' എന്നൊക്കെ പറഞ്ഞ് പിന്നെയും ഒച്ചത്തിൽ വാവിട്ടു നിലവിളിച്ചു. ഈ രംഗമെല്ലാം കണ്ട് വെളിയിൽനിന്ന് ഞാൻ ഓർത്തു, ഫ്ലാറ്റിലെ തൂപ്പുകാരിയായ അവർ പലതവണ 'ചേട്ടന് സുഖമില്ല, എന്തെങ്കിലും സഹായം ചെയ്യണ'മെന്ന് പറഞ്ഞ് കരഞ്ഞത്. പലപ്പോഴായി കൂടിപ്പോയാൽ ഒരു മൂവായിരം രൂപയോ മറ്റോ വാങ്ങിയിട്ടുണ്ടാവും, അവർക്ക് ആ പൈസ എത്രമാത്രം ആവശ്യമായിരുന്നു എന്ന് ഈ വീടുകാണുമ്പോൾ മനസ്സിലാകുന്നു. ഒറ്റത്തവണ 'പാമ്ട്രീ' യിൽ പോയി കശുവണ്ടിയും ബദാമും വാങ്ങുന്ന പൈസയാണ് അവർ ഈ പറഞ്ഞ വലിയ സഹായമായ മൂവായിരം രൂപ , ഒരുതവണ ലുലുമാളിൽ പോയി ചുറ്റിവരുന്നതിന്റെ വിലയാണ് അവർ പറഞ്ഞ ഈ വലിയ സഹായം, ഒറ്റത്തവണ ഓഫീസിൽ ട്രീറ്റ്‌ നടത്തുന്നതിന്റെ വിലയാണ് ആ അമ്മ പറഞ്ഞ ആ വലിയ സഹായം, ഒരുതവണ നാട്ടിൽ പോകാൻ കാറിന് പെട്രോൾ അടിക്കുന്ന തുകയാണ് അവർ കണ്ണുനിറഞ്ഞു പറഞ്ഞ ആ സഹായം . 

അവൾ അൽപനേരം കഴിഞ്ഞ് അവിടുന്ന് ഇറങ്ങിവന്ന് കുഞ്ഞിനെ വാങ്ങി, എന്നോട് പോയി അവരെ കാണാൻ പറഞ്ഞു. അകത്തുകടന്ന് ആ ആൾക്കൂട്ടത്തിൽ, അവർക്ക് പിന്നിലായി കുറേനേരം ഞാൻ നിന്നു, കണ്ട് സമാധാനിപ്പിക്കാനുള്ള ത്രാണിയില്ലാതെ. മഴ കനക്കാൻ റെഡിയാവുന്നു. ആ വീട്ടിലെ ആകെയുള്ള ഒരു ലൈറ്റ് മങ്ങിത്തെളിഞ്ഞു കത്തുന്നുണ്ട്. മൊബൈൽ മോർച്ചറി വോൾടേജ് ഫ്ളക്ച്ചുവേഷൻ കാരണം മുരളുന്നു, കറന്റ് പോയാൽ അവർ എന്തുചെയ്യുമെന്നുപോലുമറിയില്ല, ചിലപ്പോൾ മെഴുതിരി വെളിച്ചത്തിൽ, മരിച്ചുപോയ ഭർത്താവിന്റെ മുന്നിലിരുന്നു കരഞ്ഞ് ഈ രാത്രി തള്ളിനീക്കുമാരിക്കും. 
ഇറങ്ങുമ്പോൾ അവരുടെ മകളുടെ കയ്യിൽ കുറച്ച് പൈസവച്ചുകൊടുത്തു, മറ്റുപല ധൂർത്തും വച്ചുനോക്കുമ്പോൾ എത്രയോ തുച്ഛമാണ് ആ പൈസ എന്ന് തോന്നിപ്പോകുന്നു. വേണമെങ്കിൽ കുറച്ചുകൂടെയൊക്കെ കൊടുക്കാമായിരുന്നു, പക്ഷേ നമ്മുടെയൊക്കെ മനസ്സ് അങ്ങനെയല്ലേ, നമുക്കുവേണ്ടി എത്ര അനാവശ്യ കാര്യത്തിനും പൈസ ചിലവാക്കും, മറ്റുള്ളവർക്കുവേണ്ടിയാകുമ്പോൾ നൂറുവട്ടം ചിന്തിക്കും വേണോ വേണോ എന്ന്. ഓൺലൈനിൽ കാണുന്ന പുതിയ ഒരു തുണി വാങ്ങാൻ ഇത്രപോലും ചിന്തിക്കില്ല. 

ഇരുൾ നിറഞ്ഞ ആ ജീവിതങ്ങളിൽനിന്ന് ഞങ്ങൾ തിരികെ കാർ ലക്ഷ്യമാക്കി നടന്നു, ചുറ്റുമുള്ള ഇരുട്ടും ചതുപ്പുമൊക്കെ കണ്ട് കുഞ്ഞു പറഞ്ഞു പേടിയാകുന്നുവെന്ന്. ആ വഴിയിൽ ഇന്നൊരുദിവസത്തേക്കുവേണ്ടിയെങ്കിലും ട്യൂബ് ലൈറ്റ്കൾ ഏർപ്പാടാക്കിയവരെ മനസ്സാൽ നന്ദിയോടെ സ്മരിച്ചു . മറ്റ് ദിവസങ്ങൾ ഇതിലും എത്രയോ ഇരുട്ടായിരിക്കും അവിടെയൊക്കെ. 

ബോഡി എങ്ങനെ ആ വീടുവരെ എത്തിച്ചിട്ടുണ്ടാവും? മുക്കാൽ ദൂരം ആംബുലൻസിൽ കൊണ്ടുവന്നിട്ട് പിന്നെ ആരെങ്കിലും ചുമന്നുകാണും. ഇനി നാളെ അത് എവിടെ സംസ്കരിക്കും? ആരുമില്ലാത്തവർക്കും ഒന്നുമില്ലാത്തവർക്കും ജീവിതം എത്ര ദുസ്സഹം, മരണംപോലും അവരുടെ അഭിമാനത്തെ ചോദ്യംചെയ്യും. 

ആ കോളനിയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ജീവിതത്തിൽനിന്നും ഞാനെന്റെ കളർഫുൾ ജീവിതത്തിലേക്ക് അതിവേഗം നടന്നു. ഇനി ചെന്നിട്ടുവേണം ഫ്രിഡ്ജിലിരിക്കുന്ന കേക്ക് കഴിക്കാൻ, കറന്റ്‌ പോകുമ്പോൾ ഒരുമിനുറ്റിൽ തിരികെ ഓൺ ആയില്ലെങ്കിൽ ജനറേറ്റർനെ ചീത്തപറയാൻ, മടിച്ചുമടിച്ച് നാളെ ജോലിക്കുപോകാൻ. ഒരുദിവസം ജോലിക്കുപോയില്ലെങ്കിൽ അന്ന് ചിലപ്പോ ആ അമ്മ പട്ടിണിയായേക്കും, അവധിയെപ്പറ്റി കൊതിക്കാൻപോലുമാകാത്ത അവരുടെ സ്ഥാനത്ത്,ഒരുപാട് അവധിയും ഭേദപ്പെട്ട ജോലിയുമുള്ള ഞാനൊക്കെ അഹങ്കാരംകൊണ്ട് ജോലിയെ വെറുക്കുന്നു. പട്ടിണി എന്തെന്നോ ജീവിതത്തിന്റെ കയ്പ് എന്തെന്നോ അറിയാത്തവന്റെ അഹങ്കാരം. 

Wednesday, 7 May 2025

യുദ്ധം

സമൂഹം എന്തെങ്കിലുമൊരു പുരോഗതിയിലേക്ക് പോകുമെന്ന് തോന്നുമ്പോൾ എവിടുന്നെങ്കിലുമൊരു യുദ്ധം വന്നുവിളിക്കും. ആരാണ് യുദ്ധത്തിന്റെ യഥാർത്ഥ സ്പോൺസർമാർ. ലോകത്തിന്റെ പല കോണുകളിൽ രാജ്യങ്ങൾ തമ്മിൽ കലഹിച്ചുകൊണ്ടിരിക്കുന്നു. ആരൊക്കെയോ ചേർന്ന് ആ നെരിപ്പോട് സദാ അണയാതെ കത്തിച്ചുനിർത്തുന്നു. ഇതുകൊണ്ട് ആർക്കെന്ത് നേട്ടം. തീവ്രവാദികൾ പറയും അവർ ദൈവത്തിനുവേണ്ടി ചെയ്തുവെന്ന്, രാജ്യതലവന്മാർ പറയും ജനങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തുവെന്നും. ഇതിന്റെയെല്ലാമിടയിൽ എത്രയനവധി അഴിമതികൾ മുങ്ങിപ്പോകുന്നു, നീതി എത്രയോപേർക്ക് നിഷേധിക്കപ്പെടുന്നു. ലോകം എപ്പോഴും വലിയ ക്യാൻവാസിലുള്ള കാര്യങ്ങൾ കാണുമ്പോൾ ചെറിയ ജീവിതങ്ങൾ ആരുമറിയാതെ കെട്ടുപോകുന്നു. യുദ്ധം വരുമ്പോൾ നമ്മൾ ടീവിയിൽ ആവേശത്തോടെ വാർത്ത കാണും, അതിർത്തിക്കപ്പുറത്ത് മരിച്ചുവീഴുന്ന തലകൾ ഇപ്പുറത്ത് വീണതിനേക്കാൾ എണ്ണം കൂടുതൽ എന്നുകണ്ടാൽ സന്തോഷിക്കും. സ്കോർബോർഡ്‌ നോക്കി കണക്കെടുത്ത് മറക്കുന്ന നമ്മൾ നിസാരമെന്ന് കരുതുന്ന, അതിർത്തി ഗ്രാമങ്ങളിലുള്ള സാധാരണക്കാരുടെ മരണങ്ങൾ, അത് സംഭവിച്ച കുടുംബങ്ങൾക്ക് എത്ര ആഘാതമായിരിക്കും ഏല്പിച്ചിട്ടുണ്ടാവുക. കണ്ണും കയ്യും നഷ്ടപ്പെട്ട് മൃതപ്രായരായ എത്രയോ ജന്മങ്ങൾ ഇനി ശിഷ്ട ജീവിതം നരകിച്ചുജീവിക്കണം. ലോകംമുഴുവൻ യുദ്ധവാർത്തകളിലേക്ക് കേന്ദ്രീകരിക്കുമ്പോൾ തക്കംപാർത്ത എത്രയോ കഴുകന്മാർ മറ്റ് കൊള്ളരുതായ്മകൾ നമുക്കുചുറ്റും ചെയ്ത് സാഹചര്യത്തെ മുതലെടുക്കുന്നുണ്ടാവും. വലിയ വാർത്തയുടെ മറവിൽ എത്രയോ അഴിമതികൾ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകും, എത്രയെത്ര ഓഫീസുകളുടെ പ്രവർത്തനം താളംതെറ്റും, എത്രയോപേർ എല്ലാം യുദ്ധം കാരണമെന്ന ന്യായംപറഞ്ഞ് സ്വന്തം കടമകളിൽനിന്ന് ഒഴിഞ്ഞുമാറും. മനുഷ്യപുരോഗതിക്ക് ഉപകാരമാവേണ്ട ഗവണ്മെന്റ് ഗ്രാന്റുകൾ വകമാറ്റി യുദ്ധത്തിലേക്ക് ചിലവഴിക്കേണ്ടിവരും, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം കുറയും, അതുമൂലം ജോലികൾ നഷ്ടപ്പെടും, സാമ്പത്തികമായി ഭൂരിഭാഗം ജനങ്ങൾ ഞെരുങ്ങും, വിലക്കയറ്റമുണ്ടാകും, ഭക്ഷ്യസുരക്ഷ താറുമാറാകും, ഭക്ഷണത്തിനും വെള്ളത്തിനുംവേണ്ടി നെട്ടോട്ടമോടും,ദരിദ്രരിൽ ദരിദ്രർ മറ്റ് സഹായങ്ങൾ കിട്ടാതെ മരിക്കും, കയ്യൂക്കുള്ളവൻ അവിടെയും കാര്യക്കാരനാകും, നിയമസംവിധാനങ്ങൾ നിശ്ചലമാകും, എല്ലാവരുടെയും ശ്രദ്ധ യുദ്ധത്തിലേക്കുമാത്രമാകും. അനന്തരം ഒരുനാൾ യുദ്ധം തീർന്നതായി പ്രഖ്യാപിക്കും, അപ്പോഴേക്കും ഒരുപാടുപേർക്ക് വിലപ്പെട്ട പലതും നഷ്ടപ്പെട്ടിട്ടുണ്ടാവും. ശേഷം, യുദ്ധം നമുക്ക് അഭിമാനം നേടിത്തന്നു എന്നുപറഞ്ഞ് ഭരണ പാർട്ടിയും,യുദ്ധത്തിനിടക്ക് ആയുധങ്ങൾ വാങ്ങിയതിലെ അഴിമതി, കരാറുകളിലെ അഴിമതി എന്നൊക്കെപ്പറഞ്ഞ് എതിർ പാർട്ടികളും പലതരത്തിൽ രാഷ്ട്രീയ മുതലെടുപ്പുകൾക്ക് തയ്യാറെടുക്കും. ഏതാനും ദിവസങ്ങൾക്കുശേഷം വാർത്തകളിൽനിന്ന് യുദ്ധം മായും, പിന്നെയും 'സിനിമാനടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ' പോലുള്ള വാർത്തകൾ കടന്നുവരും. അയൽവാസി വേലിക്കല്ല് ഇളക്കിയെന്നുംപറഞ്ഞ് നമ്മൾ അയാളുടെ തലക്കടിച്ചു കൊല്ലും, ചോറ് മോഷ്ടിച്ചുവെന്നുപറഞ്ഞ് ദരിദ്രനാരായണനെ എറിഞ്ഞുകൊല്ലും, കടുകുമണിയുടെ വലിപ്പംപോലുമില്ലാത്ത കാര്യത്തിന് കൂടപ്പിറപ്പിനോട് പിണങ്ങും, വർഷങ്ങളോളം മിണ്ടാതിരിക്കും. ലോകം പിന്നെയും പതിയെ ചില്ലറ പിണക്കങ്ങളിലേക്കും ഇണക്കങ്ങളിലേക്കും പോകും, ഹരിത വിപ്ലവം വീണ്ടും വരും, കാലാവസ്ഥയെപ്പറ്റി ലോകം ഉൽകണ്ഠാകുലമാവും, വ്യാപാരങ്ങൾ പുനസ്ഥാപിക്കും, രാജ്യങ്ങൾ പുതിയ ധാരണകളിലെത്തും, സമാധാനം വീണ്ടും വരും. ഏറെനാൾ കഴിഞ്ഞ് വീണ്ടും 'സമാധാനം' ഉറങ്ങാൻ കിടക്കും,'യുദ്ധം' സ്വപ്നം കാണും, പിന്നെയത് പിന്നെയും യാഥാർഥ്യമാകും. ആയുധക്കച്ചവടം പിന്നെയും പൊടിപൊടിക്കും.

Friday, 2 May 2025

അപൂർവ സംഭാഷണം

തകർത്തുപെയ്യുന്ന മഴ പമ്പയാറ്റിൽ വെള്ളവുമായി ചേർന്ന് തുള്ളിക്കളിക്കുന്ന കാഴ്ച അല്പം ഉയരത്തിലുള്ള ഒരു കെട്ടിടത്തിലിരുന്ന് കൊതിയോടെ നോക്കുകയായിരുന്നു. ആകാശത്തിന് കടും ചാരനിറം, കാറ്റടിച്ച് കടുംപച്ച നിറത്തിൽ ഇലകൾ ആട്ടിക്കൊണ്ട് മരങ്ങൾ ചുറ്റും, ആകെയൊരു തണുപ്പ്. അതിഥികളുടെ തിരക്കൊക്കെ ഒഴിഞ്ഞുതുടങ്ങി, സദ്യാലയം കാലിയാകുന്നു. അമ്മയുടെ റിട്ടയർമെന്റ് പ്രമാണിച്ചുള്ള വിരുന്നാണ്. ആദ്യം പൊരിവെയിലിൽ, പിന്നെ മഴയിൽ വണ്ടികൾ നിയന്ത്രിച്ചുനിന്ന സെക്യൂരിറ്റിച്ചേട്ടൻ ഭക്ഷണത്തിനായി അകത്തേക്കു വരുകയാണ്. എന്റെ നിൽപ്പുകണ്ട് പുള്ളിയും ആറ്റിലേക്ക് അൽപനേരം നോക്കിനിന്നു. എന്നിട്ട് കുറച്ചുദൂരെ ആറിന്റെ നടുവിൽ കിടക്കുന്ന ഒരു തടിക്കക്ഷണം കാണിച്ച് പറഞ്ഞു, "ദാ ആ ഭാഗത്ത് ഇഷ്ടംപോലെ മീനുണ്ട്, ഒരുദിവസം ഞാനും കൂട്ടുകാരുംകൂടി കൊറേ വരാലിനെ പിടിച്ചിട്ടുണ്ട്, അന്ന് പോലീസ്‌കാർ ഓടിച്ച ഓട്ടം ഇതുവരെ മറന്നിട്ടില്ല, കോവിഡ് സമയമായിരുന്നു, ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ലാത്ത സമയം ". ഇത്രയും പറഞ്ഞ് പുള്ളിക്കാരൻ പുഴയിലേക്ക് നോക്കി നിന്നു. ഞാൻ പറഞ്ഞു " ആ പറഞ്ഞ തടിയുടെ അടുത്തുള്ള കടവിൽനിന്ന് പണ്ട് വെള്ളത്തിലോട്ട് എടുത്തുചാടുമായിരുന്നു ഞങ്ങൾ, അവിടെയൊക്കെ തോർത്തുംവച്ച് മീൻ പിടിച്ചിട്ടുമുണ്ട് ". ഓർമ്മകൾ പമ്പയുടെ ഓളങ്ങളിലേക്ക് ഊളിയിടുന്നു.ഒരു ബന്ധവും ഇല്ലാത്ത രണ്ടുപേർ ഏതോ കാലത്ത് അവർ കടന്നുപോയ ഒരേ വഴിയേപ്പറ്റി ആരുടെയോ പ്രേരണയാലെന്നപോലെ പരസ്പരം കഥകൾ കൈമാറുന്നു, ഇരുവരും മറ്റേയാളുടെ കഥ സ്വന്തം കഥയെന്നപോലെ മനസ്സുകൊണ്ട് കാണുന്നു. വഴക്കിടാത്ത മനുഷ്യനും മനുഷ്യനും തമ്മിലുള്ള അപൂർവ സംഭാഷണം. മുൻവിധിയൊന്നുമില്ലാതെ ഉള്ളുതുറന്ന് സംസാരിച്ചാൽ ഈ ലോകം എത്ര സുന്ദരം. 

Wednesday, 30 April 2025

അമ്മയുടെ റിട്ടയർമെന്റ്

ഇന്ന് ഞങ്ങടെ അമ്മ റിട്ടയർ ആകുന്നു. ഹൊ, എത്രയെത്ര വർഷങ്ങൾ, അതിലുമെത്രയോ മാസങ്ങൾ, എത്രയധികം ദിവസങ്ങൾ, എണ്ണിയാൽ തീരാത്ത മണിക്കൂറുകൾ അമ്മ ഇതേ ഓഫീസിൽ ചിലവഴിച്ചു. ഓഫീസ് ഇട്ടിയപ്പാറ ആയിരുന്നപ്പോൾ അവിടെയും എത്രയോനാൾ. മനുഷ്യന് മറവി ശരിക്കും എന്തൊരു അനുഗ്രഹമാണ്. ഇല്ലെങ്കിൽ ഇത്രയധികം ഓർമകളുമായി ഇനിയുള്ളകാലം അമ്മ എങ്ങനെ ജീവിക്കും.
എന്നും രാവിലെ ഒരു ബാഗുമായി ഓഫീസിലേക്ക് പുറപ്പെടുന്ന അമ്മ വൈകുന്നേരങ്ങളിൽ അധികമായി ഒരു കവറുമായാവും തിരിച്ചെത്തുന്നത്. ആ കവറിനും അതിനുള്ളിലെ ബേക്കറി സാധനങ്ങൾക്കുംവേണ്ടി ഞാനും ചേട്ടനും എത്രയോ ദിവസങ്ങളിൽ വഴക്കുകൂടിയിരിക്കുന്നു. ഒരു പാക്കറ്റ് മിച്ചറൊക്കെ ഒറ്റയടിക്ക് തീർക്കുമാരുന്നു ഞങ്ങൾ, എന്നിട്ട് ഇനിയും എന്തെങ്കിലും വേണമെന്നുപറഞ്ഞ് അമ്മയെ വഴക്കുണ്ടാക്കും. മക്കളെ അമ്മ ക്ഷീണിച്ചു, കമ്പ്യൂട്ടർ നോക്കിനോക്കി വയ്യാതായി, കുറച്ച് സ്വസ്ഥത താ എന്ന് പലതവണ അമ്മ പറയും, അവസാനം ദേഷ്യപ്പെടും, അപ്പൊ ഞങ്ങൾ നിർത്തും. അന്നൊന്നും അറിഞ്ഞില്ല കമ്പ്യൂട്ടറിനു ഇത്രയധികം ബുദ്ധിമുട്ടുണ്ടാക്കാൻ പറ്റുമെന്ന്. ഇന്നിപ്പോ ജോലിക്കാരനായപ്പോ എല്ലാം മനസ്സിലാവുന്നു. വൈകുന്നേരങ്ങളിൽ ബേക്കറി സാധനങ്ങളുമായി സ്നേഹത്തോടെ കയറിചെല്ലുന്ന ഒരു അച്ഛനല്ല പക്ഷേ ഞാൻ, കുഞ്ഞിന് ബേക്കറി നല്ലതല്ലത്രേ, ഓ ഇപ്പൊ ഞാനൊരു കണിശക്കാരനായിരിക്കുന്നു. പക്ഷെ സ്വന്തം കാര്യത്തിൽ ഏത് നല്ലതും ചീത്തയും അങ്ങോട്ടുമിങ്ങോട്ടും സൗകര്യപൂർവം മാറ്റാവുന്നതേയുള്ളു, പണ്ടും അമ്മ എത്രയോതവണ പറഞ്ഞിരിക്കുന്നു ബേക്കറി നല്ലതല്ലെന്ന്, ആര് കേൾക്കാൻ. 
ഇതുകൊണ്ടൊക്കെതന്നെ ഞങ്ങൾ അമ്മയെ കാത്തുനിന്ന ആ ആവേശത്തോടെ കുഞ്ഞ് എന്നെ കാത്തുനിൽക്കാറില്ല. എന്നിലെ മടിയനായ ജോലിക്കാരനെ നേർവഴിക്കു നടത്താൻ Customer is king എന്ന് പലതവണ അമ്മ പറഞ്ഞിട്ടുണ്ട്. Customers ഇല്ലെങ്കിൽ നമുക്ക് ജോലിയില്ല, ശമ്പളമില്ല, അതുകൊണ്ട് അവരെ പരമാവധി care ചെയ്യണമെന്ന് എപ്പോഴും ഉപദേശിക്കും. ആ ഒരു ബോധ്യത്തിൽത്തന്നെ ആണ് ഇത്രനാളും അമ്മ ജോലിചെയ്തതും. 
ജീവിതത്തിൽ അധികം റെസ്ട്രിക്ഷൻസ് ഒന്നുമില്ലാതെയാണ് ഞാനും ചേട്ടനും വളർന്നത്, എന്നുകരുതി ദുശ്ശീലങ്ങളൊന്നുമില്ലതാനും, അവിടെയാണ് അച്ഛന്റെയും അമ്മയുടെയും വിജയം. അവർ എന്നും ഞങ്ങൾക്ക് ജീവിതംകൊണ്ട് മാതൃകയാണ്. വലിയവലിയ ആഘോഷങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും ജീവിതത്തിൽ പൊതുവെ ഞങ്ങൾക്ക് അത്യാവശ്യം വേണ്ടതെല്ലാം ഒരുക്കിത്തന്നിട്ടുണ്ട് ഇവർ. മിതത്വം ആണ് അമ്മയുടെ മുഖമുദ്ര. ബർത്ഡേകളിൽ അമ്മ വാങ്ങിത്തന്നിട്ടുള്ള അഞ്ചുരൂപയുടെ മഞ്ച് ഇൽ തീരും എന്റെ ആഘോഷം, പക്ഷേ അതിന്റെ നനുത്ത ഓർമ്മ ഇന്നും മനസ്സിലൊരു സുഖമാണ്. ഇന്നിപ്പോ ഏത് ചെറിയ function പോലും കേക്ക് ഇല്ലാതെ സങ്കൽപ്പിക്കാനാകുമോ നമുക്ക്. 
ഞങ്ങടെ പരീക്ഷകൾക്കും പ്രൊജക്ടുകൾക്കുമൊന്നും പ്രത്യേകമായ effort ഒന്നും അച്ഛനും അമ്മയും എടുത്തിട്ടില്ല, ഞങ്ങളെ ഞങ്ങടെ വഴിക്ക് വിട്ടു. എല്ലാത്തിനുമുള്ള നല്ല ജീവിതസാഹചര്യങ്ങൾ ഒരുക്കിത്തന്നു. ഒരുപാട് യാത്രകൾ കൊണ്ടുപോയി. അങ്ങനെയുള്ള parent ആകാൻ ഞങ്ങളും ശ്രമിക്കുന്നു. 
സന്തോഷത്തോടെയാണ് റിട്ടയർ ആകുന്നതെന്നു അമ്മ പറയും. പക്ഷേ എല്ലാരേയുംപോലെ ഞാനും അതിൽ അതിശയിക്കുന്നു. കാരണം, ജീവിതത്തിന്റെ നല്ലൊരു പങ്കും നമ്മളെല്ലാം ചിലവഴിക്കുന്നത് ജോലിസ്ഥലത്താണ്. ഇതേ ജോലിസ്ഥലംതന്നെയാണ് നമുക്ക് അഭിമാനവും ആദരവുമെല്ലാം തരുന്നത്. അതുമായുള്ള വർഷങ്ങളുടെ ബന്ധം പെട്ടന്നൊരുദിവസം ഇല്ലാതെയാകുമ്പോൾ നമ്മുടെ ഒരു part തന്നെ ഇല്ലാതെയാകുന്നതുപോലെയല്ലേ. പ്രത്യേകിച്ച് ഇങ്ങനെയൊരു മഹത്തായ സ്ഥാപനത്തിൽനിന്ന് പടിയിറങ്ങുമ്പോൾ.നല്ലപോലെ പണിയെടുക്കുന്ന ജോലിക്കാരാണ് ഒരു ഓഫീസിന്റെ ഏറ്റവും വലിയ ബലം , ശാപമോ അവരെ ഊറ്റി ജീവിക്കുന്ന പണിയെടുക്കാത്തവരും. അമ്മ ഈ ഓഫീസിന്റെ ബലമാണെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല. പക്ഷേ എന്തുതന്നെയായാലും നമ്മളൊക്കെ ആരെല്ലാമാണെന്നുപറഞ്ഞാലും ഒരുദിവസം കസേരയൊഴിഞ്ഞുതന്നെയാകണം. No one is indispensable. ഈ അവസരത്തിൽ രണ്ടുവാക്ക് പറയാൻ പറഞ്ഞാൽ അമ്മ ചിലപ്പോ ടാറ്റാ ബൈബൈ എന്ന് മാത്രം പറഞ്ഞ് നിർത്തും, അതാണ്‌ അമ്മയുടെ ഒരു രീതി. സംസാരിക്കാൻ വലിയ താല്പര്യമൊന്നുമില്ലാത്ത, ജീവിതം വരുന്നപോലെ വരട്ടെ, അപ്പോ നോക്കാം എന്ന attitude ഉള്ള ഒരാൾ.

ജീവിതത്തിൽ ആരോടും കള്ളം പറയാൻ ഇഷ്ടമില്ലാത്ത, കടം പറയാത്ത , ആരെയും ഉപദ്രവിക്കാതെ സ്വയം ഉപകാരിയാവാൻ ശീലിച്ച, ഞങ്ങളെ ശീലിപ്പിച്ച അമ്മയ്ക്ക്, ജോലിയിൽനിന്ന് യാത്രാമംഗളങ്ങൾ, പുതുജീവിതത്തിലേക്ക് സുസ്വാഗതം. 

Tuesday, 22 April 2025

ഒറ്റദിവസം

അത്യാഡംബര കാറിന്റെ പിൻസീറ്റിൽ രണ്ട് കുഞ്ഞുമക്കളെ ചേർന്ന് ആ നാൽപതുകാരി വെളിയിലേക്ക് നോക്കി ഇരുന്നു. കുഞ്ഞുങ്ങൾ വളരെ ഉത്സാഹത്തോടെ ചാടിയും മറിഞ്ഞും കളിക്കുന്നു, ഇതിലൊന്നും ശ്രദ്ധിക്കാതെ വെളിയിലെ ഇലക്ട്രിക് പോസ്റ്റിലേക്കും അതിനപ്പുറത്തെ നീലാകാശത്തേക്കും കണ്ണുനട്ട് മനസ്സിൽ എന്തൊക്കെയോ അവർ പരതുകയാണ്. അല്പംകഴിഞ്ഞ് വണ്ടി സ്റ്റാർട്ട്‌ ആയി മുന്നോട്ട് നീങ്ങി, വലിയൊരു അമ്പരചുംബിയായ കെട്ടിടത്തിന്റെ വിശാലമായൊരു പാർക്കിംഗ് ഏരിയയിൽ അത് ചെന്ന് നിന്നു. കോഴിയമ്മ കുഞ്ഞുങ്ങളെ കൊണ്ടുനടക്കുന്ന അത്ര കരുതലോടെ ആ കുഞ്ഞുങ്ങളെയും തന്റെ രണ്ടുകയ്യിലും ഭദ്രമായി പിടിച്ച് അവർ കെട്ടിടത്തിന്റെ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു, നിർനിമേഷയായി. പതിനഞ്ചാം നിലയിലെ മനോഹര സൗധത്തിൻ കതകുതുറന്ന് ഉള്ളിലേക്ക് കയറുമ്പോൾ ആകെയൊരു ശ്വാസംമുട്ടൽ. ചുറ്റും കാണുന്ന ആഡംബരങ്ങളെ അവർ പാടെ അവഗണിക്കുന്നു. കുഞ്ഞുങ്ങളെ കുളിപ്പിച്ച് റെഡി ആക്കി ടിവിയുടെ മുന്നിലിരുത്തിയിട്ട് അന്നത്തെ പത്രം വായിക്കാൻ അവർ കസേരയിലിരുന്നു. പത്രത്തിന്റെ വരികളിൽ കണ്ണുകൾ യാന്ത്രികമായി ചലിച്ചു. ഓർമ്മകൾ മുഴുവൻ മറ്റെങ്ങോ സഞ്ചരിക്കുന്നു. അതിനെ ഭഞ്ജിച്ചുകൊണ്ട് ഫോൺ ബെല്ലടിച്ചു. വിറയ്ക്കുന്ന കൈകളോടെ അതെടുത്തപ്പോൾ അപ്പുറത്തുനിന്ന് നേർത്ത ശബ്ദം " മോളെ, നിന്റെ അച്ഛൻ പോയി ". 
മാലതി ആന്റി എന്തിനാ കരയുന്നത് എന്ന കുഞ്ഞുമനസ്സിന്റെ ചോദ്യം കേട്ട് ബോധത്തിലേക്ക് ഞെട്ടിയുണർന്ന അവർ പറഞ്ഞു "ആന്റി കരഞ്ഞില്ലല്ലോ, അത് ചിലപ്പോ ഉള്ളി അരിഞ്ഞേന്റെ ആരിക്കും ", ഇത്രയും പറഞ്ഞ് കണ്ണുതുടച്ച് അവർ മുറിക്കുള്ളിലേക്ക് കയറിപ്പോയി. വലിയ കബോർഡിന്റെ വലത്തേ മൂലയിൽ ചുരുട്ടിവച്ചിരുന്ന പഴയ സഞ്ചിയെടുത്ത് തന്റെ തുണികളൊക്കെ അതിലേക്കാക്കി. ഇനി പോകാതെ വയ്യല്ലോ. എന്തൊക്കെ സംഭവിച്ചാലും മാസത്തിൽ ഒറ്റ ലീവേ തരുള്ളൂ, അതും ഏതെങ്കിലും ഞായറാഴ്ച മാത്രം എന്ന് കട്ടായം പറഞ്ഞിട്ടാണ് ജോലിക്കെടുത്തത്, ഈ മാസം തുടക്കത്തിൽത്തന്നെ അത് തീർന്നു. ഇനിയിപ്പോ തിരികെ ഇവിടെ എടുക്കില്ല എന്നത് തീർച്ച, ഡോക്ടർ സാറിനോട് കെഞ്ചിയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഇവിടെയല്ലെങ്കിൽ മറ്റൊരിടത്ത്, അത്രേയല്ലേ ഉള്ളു. അച്ഛനെ യാത്രയാക്കാതെ പറ്റില്ലല്ലോ. മനസ്സ് പിടക്കുന്നത് മറ്റൊരു കാരണംകൊണ്ടുകൂടിയാണ്, കഴിഞ്ഞ രണ്ടുവർഷമായി പോറ്റിവളർത്തിയ ഈ കുഞ്ഞുമക്കളെ ഇനി കാണാൻ ആവില്ലല്ലോ എന്ന സങ്കടംകൊണ്ട്. ആഡംബരങ്ങളുടെ ലോകത്തുനിന്ന് കുടിലിലേക്കുള്ള ദൂരം എത്ര, ദാ ഇത്രമാത്രം, ഒറ്റദിവസം. അല്ലെങ്കിൽത്തന്നെ ശരീരമല്ലേ ഈ ആഡംബരം അനുഭവിക്കുന്നുള്ളു, മനസ്സുമുഴുവൻ അവിടെയല്ലേ എപ്പോഴും,ഭിത്തി തേച്ചിട്ടില്ലാത്ത, ഇരുട്ടുപരന്ന മുറിയിൽ , വെള്ളം നിറച്ച ചിരട്ടകളിൽ എടുത്തുവച്ച കാലുകളിൽ എങ്ങനെയോ താങ്ങിനിൽക്കുന്ന കട്ടിൽ, അതിൽ എപ്പോഴും ഞരങ്ങി കിടക്കുന്ന അച്ഛൻ. എത്രമാത്രം എന്നെ ഓമനിച്ചിട്ടുണ്ട് പാവം. അവസാനമായി ഒന്ന് കാണാൻ പോലും....
ഇരുട്ട് വീണ്ടും പടർന്നുതുടങ്ങിയിരിക്കുന്നു, മണ്ണിലും മനസ്സിലും. 

Monday, 21 April 2025

മെൽവിൻ

അവന്റെ മരണവാർത്ത ആരാണ് വിളിച്ചുപറഞ്ഞതെന്ന് ഓർമ്മ കിട്ടുന്നില്ല. അന്ന് ഞാൻ കോളേജിന്റെ ഹോസ്റ്റൽറൂമിൽ ആണ്. ആ വാർത്ത കേട്ട് മനസ്സ് ബോധത്തിലേക്ക് വരുംമുൻപ് എനിക്ക് മറ്റൊരു കോൾ വന്നു, ഏതോ അപരിചിതൻ, അയാളുടെ ഫോണിലേക്ക് എന്റെ ഫോണിൽനിന്ന് കോൾ ചെന്നത്രെ, നല്ല പരിചയമുള്ള ശബ്ദമാണ്, പക്ഷേ ആരാണെന്ന് പറയാതെ അയാൾ കുറേനേരം വട്ടംചുറ്റിച്ചു. എന്തൊക്കെയോ പറഞ്ഞ് അവസാനം ഞങ്ങൾ വഴക്കിട്ടാണ് ഫോൺ വച്ചത്, അന്നേരം ഞാൻ അയാളോട് പറഞ്ഞത്‌ ഓർക്കുന്നു, എന്റെ കൂട്ടുകാരന്റെ മരണവാർത്ത കേട്ട ഷോക്കിലാണ് ഞാൻ, വെറുതേ വട്ടുകളിപ്പിക്കാനുള്ള സമയമല്ല എന്നൊക്കെ, എന്നിട്ടും അയാൾ മോശമായി സംസാരിച്ച് ഫോൺ വച്ചു. ശരിക്കും അന്ന്, എന്റെ വാക്കുകളിൽമാത്രമേ ആ പറഞ്ഞ ഷോക്ക് ഉണ്ടായിരുന്നുള്ളു, മനസ്സിൽ ആഘാതം തോന്നിയില്ല. ചിലപ്പോഴൊക്കെ നമുക്ക് വേണ്ടത് മാത്രം സെലക്ട്‌ ചെയ്തിട്ട് വേണ്ടാത്ത വാർത്തയുടെ പരപ്പിലൂടെ തെന്നിനീങ്ങില്ലേ ബോധം, ആ ഒരു അവസ്ഥയായിരുന്നു. ഇന്നിപ്പോ ഓർക്കുമ്പോൾ ആ വിളിച്ച് വഴക്കിട്ട ആൾ ചിലപ്പോ അവൻതന്നെ ആയിരിക്കുമോ എന്നുവരെ ഞാൻ സംശയിക്കുന്നു, യഥാർത്ഥ കൂട്ടുകാരൻ ആണോ, സ്നേഹമുണ്ടായിരുന്നോ എന്നൊക്കെ പരീക്ഷിക്കാൻ. 

അന്നൊരു വൈകുന്നേരം ഒരു പായയിൽ പൊതിഞ്ഞ് അവനെ ഈ പള്ളിയുടെ പാരിഷ് ഹാൾ വരാന്തയിൽ കിടത്തിയ, ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ആ രംഗം ഇന്നും എന്റെ കണ്മുന്നിലുണ്ട്. നെഞ്ചുപൊട്ടി കരയുന്ന അവന്റെ അപ്പച്ചന്റെ മുഖം ഓർക്കുമ്പോൾ അന്നത്തെ ആ ദിവസത്തിലേക്ക് ഇത്രവർഷങ്ങൾക്കുശേഷവും അതിവേദനയോടെ ഞാൻ ചെന്ന് നിൽക്കുന്നു. ഇന്നും ഒരു കൂട്ടുകാരന് ഇത്ര വിഷമം തോന്നുന്നെങ്കിൽ വീട്ടുകാരുടെ അവസ്ഥ എങ്ങനെ ആയിരിക്കും. മമ്മിയുടെ മുഖത്ത് പിന്നീടങ്ങോട്ട് ഞാൻ കണ്ടിട്ടുള്ളത് നിരാശയുടെയും സങ്കടത്തിന്റെയും വലിയൊരു കടലാണ്. ആ മുഖത്തേക്ക് നോക്കാൻ എനിക്ക് പലപ്പോഴും കരുത്തില്ല. ഇന്ന് ഞാനൊരു കുഞ്ഞിന്റെ അച്ഛനാണ്. എന്റെ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചുപോയാൽ എങ്ങനെ ഞാൻ അത് സഹിക്കുമെന്ന് ഈ അമ്മയെ കാണുമ്പോഴൊക്കെ ഞാൻ ഭയപ്പെടാറുണ്ട്. ആ ഒരു ഒറ്റ ചിന്തയിൽ അവരുടെ ദുഖത്തിന്റെ ആഴം എനിക്ക് അളക്കാൻ കഴിയുന്നുണ്ട്. അവനെപ്പോലെതന്നെ എപ്പോഴും നല്ല പ്രസരിപ്പുണ്ടായിരുന്ന അവന്റെ പപ്പയെ പിന്നെ കണ്ടപ്പളൊക്കെ ജീവിതത്തിന്റെ പച്ചയായ കയ്പ്പ് ആ മുഖത്തുനിന്ന് വായിക്കാമായിരുന്നു. ഞങ്ങടെയൊക്കെ കല്യാണമൊക്കെ കൂടുമ്പോൾ എത്രവട്ടം അവരുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാവും എന്റെ മകൻ ഉണ്ടായിരുന്നെങ്കിൽ അവനും ഇന്ന് ഇതുപോലെ എന്ന്. 

മെൽവിന്റെ പേര് ഇന്നും എന്റെ കോണ്ടാക്ട് ലിസ്റ്റിൽ സേവ്ഡ് ആണ്, നമ്പർ ഇല്ലാതെ പേരുമാത്രമായിട്ട്. വല്ലപ്പോഴുമൊക്കെ മറ്റാരുടെയെങ്കിലും പേര് തപ്പുമ്പോൾ അവന്റെ പേര് കണ്ണിൽ മിന്നിമറയാറുണ്ട്, ഇടക്കൊക്കെ ഓർക്കാറുണ്ട്, ഓർക്കാൻവേണ്ടിയാണ് ഇന്നും ആ പേര് ഡിലീറ്റ് ചെയ്യാതെ വച്ചിരിക്കുന്നത്.ഈ സെമിത്തേരിക്ക് അടുത്തുള്ള റോഡിലൂടെ യാത്രചെയ്യുമ്പോളൊക്കെ അവന്റെ കല്ലറ കണ്ട് പൊള്ളാറുണ്ട്. ഒരിക്കൽമാത്രം അകത്തുവന്ന് കല്ലറയുടെ അടുത്തുനിന്ന് അവനോട് കുറച്ചുനേരം സംസാരിച്ചിട്ടുണ്ട്, പിന്നെയൊരിക്കലും അതിനുള്ള കട്ടി മനസ്സിന് വന്നിട്ടില്ല. മെൽവിൻ നമ്മളെ വിട്ട് പോയിട്ട് എത്ര കൊല്ലമായെന്ന കൃത്യമായ ധാരണതന്നെ ഇപ്പോഴില്ല, കാലം അങ്ങനെയാണ്, ആകെ മൊത്തത്തിൽ എല്ലാമൊരു മറവിയിൽ കൊണ്ടിടും. എങ്കിലും അവിടെയും ഇവിടെയും ഇടക്കൊക്കെ കുത്തിനോവിക്കും, ചില ആളുകളുടെ രൂപത്തിൽ, ചില ശബ്ദങ്ങളിൽ, ചില സന്ദർഭങ്ങളിലൊക്കെയായി അവൻ ഇടക്കൊക്കെ ഓർമ്മകളിൽ വരും, പിന്നെ പെട്ടന്ന് റിയാലിറ്റിയിലേക്ക് തള്ളിവിട്ട് പോയ്മറയും. 

നവോദയയിൽ ഞങ്ങടെ ക്ലാസ്സിലെ ഏറ്റവും ഉയരക്കാരൻ ആയിരുന്നു മെൽവിൻ, കൂടെ അരുണും. അതുകൊണ്ടുതന്നെ പാവങ്ങൾ എപ്പോഴും ലാസ്റ്റ് ബെഞ്ചിലാണ് ഇരിപ്പും. രണ്ടുപേരും ഒരുമിച്ചായിരുന്നു എല്ലാത്തിനും. ഉദയഗിരി ഹൗസിന്റെ മഞ്ഞ ടി ഷർട്ടും ഇട്ട് ഓട്ടവും ചാട്ടവുമൊക്കെയായി നെടുംതൂണുകളായിരുന്ന അവരെ ഒരാളെ ഓർത്താൽ മറ്റെ ആളെ ഓർക്കാതെ പറ്റില്ല. 

പലപ്പോഴും നമ്മൾ കാണാറുള്ളത് അല്പം വലിയ കുട്ടികളൊക്കെ ചെറിയ കുട്ടികളെ ഉപദ്രവിക്കലും ഡോമിനൻസ് കാണിക്കലുമൊക്കെയാണ്. പക്ഷേ ശരീരത്തിന്റെ വലുപ്പംതന്നെ ആയിരുന്നു മെൽവിന്റെ മനസ്സിനും. ആരെയും മനപ്പൂർവം ദ്രോഹിക്കില്ല എന്നുമാത്രമല്ല പറ്റുന്നപോലെയൊക്കെ സഹായിക്കുകയും ചെയ്യുമായിരുന്നു. അത് അവന്റെ ഏറ്റവും നല്ല ഒരു ക്വാളിറ്റി ആയിരുന്നു. നല്ല കുടുംബത്തിൽനിന്ന് വന്നതിന്റെ ലക്ഷണം. 

ഈ ഭൂമിയിൽനിന്ന് പോയപ്പോൾ അവന് നഷ്ടപ്പെട്ടത് എന്തൊക്കെയാണെന്ന് വെറുതെയൊന്ന് ഓർത്തുനോക്കി. കുടുംബത്തിന്റെ, കൂട്ടുകാരുടെ, അവന് ഉണ്ടായിരുന്നേക്കാവുന്ന ഒരുപാട് patients ന്റെ സ്നേഹം, യാത്രകൾ, പുതിയ ആളുകൾ, കുടുംബജീവിതം, പലതരം പുതിയ രുചികൾ, ഗന്ധങ്ങൾ അങ്ങനെ പലതും.. Patients ന്റെ കാര്യം പറഞ്ഞപ്പളാണ് ഞാൻ ഓർക്കുന്നത് അവൻ ആയുർവേദ ഡോക്ടർ ആവാൻ പോയതിലെ വൈരുധ്യം. എനിക്കറിയാവുന്ന മെൽവിന് english ആയിരുന്നു മലയാളത്തേക്കാൾ comfortable. ക്രിക്കറ്റ്‌ ആയാലും ഫുട്ബോൾ ആയാലും England ടീമിന്റെ കടുത്ത ആരാധകനായിരുന്നു അവൻ. അവന് മലയാളം എന്ന വിഷയം അൽപ്പം കട്ടിയായിരുന്നു, ആ അവൻ സംസ്‌കൃതം പഠിച്ച് ആയുർവേദ ഡോക്ടർ ആകാൻ പോയി എന്നത് എനിക്കൊരു അത്ഭുദമായിരുന്നു. പക്ഷേ ഒരു കാര്യത്തിൽമാത്രം ഡോക്ടർ ആവാൻ അവൻ തികഞ്ഞ യോഗ്യനായിരുന്നു, അവന്റെ കയ്യക്ഷരം. ആ അക്ഷരങ്ങൾക്ക് ഡോക്ടർ അല്ലാതെ മറ്റൊരു പ്രൊഫഷനും ചേരില്ലായിരുന്നു. ഫോൺ വിളിക്കുമ്പോഴൊക്കെ അത് പറഞ്ഞ് കളിയാക്കിയിട്ടുമുണ്ട്. ഒരുമിച്ച് ചിരിക്കുമ്പോഴോ പരസ്പരം വഴക്കിടുമ്പോഴോ ആരറിയുന്നു ഇനി ചിലപ്പോൾ ഒരിക്കലും തമ്മിൽ കണ്ടേക്കില്ല എന്ന്. 
അവൻ പോയപ്പോൾ അവനെ അറിയുന്ന എല്ലാവർക്കും നഷ്ടമായത് സ്നേഹത്തിന്റെ വലിയൊരു തണലാണ്, എപ്പോഴും സപ്പോർട്ട് ചെയ്യുമെന്ന് ഉറപ്പുള്ള ഒരു ചുമലാണ്. ഈ ഭൂമിയിൽനിന്ന് പോയതുകൊണ്ട് അവൻ നേടിയത് എന്താവും. നമ്മൾ കാണുന്ന ഈ പരക്കംപാച്ചിലുകളിൽനിന്നുള്ള മോചനമാണ്, ടെൻഷനുകളിൽനിന്നുള്ള രക്ഷയാണ്. അസുഖങ്ങൾ, കുശുമ്പ്, വാർദ്ധക്യം, വേദന, ഇതിൽനിന്നെല്ലാം അവനിന്ന് മോചിതനാണ്. 

അവനെ ഇന്ന് ഓർക്കുന്നവരെയെല്ലാം സങ്കടത്തിൽ നിർത്തിക്കൊണ്ട് അവൻ അവന്റെ സ്വതസിദ്ധമായ ശൈലിയിൽ അട്ടഹസിക്കുന്നത് എനിക്ക് കാണാം. എട്ടാം ക്ലാസ്സിൽ നവോദയ ഹോസ്റ്റലിൽവച്ച്, ബെഡ്ഷീറ്റും പുറത്തുകെട്ടി മുഖംനിറയെ പൗഡറുമിട്ട് കോമ്പല്ലും വരച്ച് ഡ്രാക്കുള ആണെന്നുംപറഞ്ഞ് പേടിപ്പിക്കാൻ ഓടിച്ചിട്ട് അവസാനം പൊട്ടിച്ചിരിക്കുന്ന അതേ ചിരി. 

ഇന്ന് ഇവിടുന്നിറങ്ങി, നമ്മളെല്ലാം വീണ്ടും നമ്മുടെ തിരക്കുകളിലേക്ക് മായും. പലവിധ സന്തോഷങ്ങളിലേക്കും ബുദ്ധിമുട്ടുകളിലേക്കും പതിവുപോലെ നടന്നകലും, വിധി ഉണ്ടെങ്കിൽ നമ്മൾ പുതിയ ലോകം ഇനിയും കാണും, പുതിയ കാര്യങ്ങൾ ചെയ്യും, പാട്ടുകൾ ആസ്വദിക്കും, സിനിമകൾ കാണും, തമാശകൾ പറയും. നമുക്ക് കരുതിവച്ച ദിവസം എത്തുന്നതുവരെ നമ്മൾ ഓടിക്കൊണ്ടേയിരിക്കും. അപ്പോഴും പപ്പയുടെയും മമ്മിയുടെയും ലോകം അവനെ ചുറ്റിപ്പറ്റി നിശ്ചലമായി കാത്തിരിക്കുമോ എന്ന് എന്റെ മനസ്സ് വല്ലാതെ നോവുന്നു. ദൈവം കുറേനേരത്തേക് മറ്റാരെയും കേൾക്കാതെ ഇവരെമാത്രം സമാധാനിപ്പിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നമ്മളെ വിട്ടുപോയ നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരുടെ അതേ രൂപത്തിലോ ഭാവത്തിലോ ഒക്കെയായി പലപ്പോഴും അവരുടെ അതേ നാളിലോ ബർത്ഡേയിലോ ഒക്കെയായി പുതിയ തലമുറയിൽ ഒരാൾ ജനിച്ചുവരും, നമ്മുടെ മുറിവിന്റെ വേദനകളെ സുഖപ്പെടുത്താൻ. നമ്മുടെ ലോകം വീണ്ടും പ്രതീക്ഷയോടെ ഉയിർത്തെഴുന്നേൽക്കുകതന്നെ ചെയ്യും. 

Wednesday, 16 April 2025

ഹൗ ടൈം ഫ്ലൈസ്

'ഹൗ ടൈം ഫ്ലൈസ് ', ഇങ്ങനെയൊരു എഴുത്ത് കണ്ണിൽ പതിഞ്ഞു. ഹൈദരാബാദ് ട്രിപ്പ് കഴിഞ്ഞ് തിരിച്ചുള്ള യാത്രയിൽ ഇൻഡിഗോ എയർലൈൻസ്ന്റെ എല്ലാ സീറ്റിന്റെയും ഹെഡ്റസ്റ്റിൽ ഈ വാചകമുള്ള ചെറിയ തുണി കിടക്കുന്നു. ഇൻഡിഗോ തുടങ്ങിയിട്ട് പതിനെട്ടുവർഷമായത്രേ. എത്ര മനോഹരമായ പരസ്യവാചകം. എത്ര ഗംഭീരമായി മറ്റുള്ളവരുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നു അത്. മനസ്സ് ഇൻഡിഗോയിൽനിന്ന് സ്വന്തം ജീവിതത്തിലേക്ക് ആ വാചകത്തെ ചേർത്തുവായിക്കാൻനോക്കി. ഹൗ ടൈം ഫ്ലൈസ്, സമയം എങ്ങനെ പറന്നകലുന്നു. മാസങ്ങളോളം ആഗ്രഹിച്ച ഈ യാത്ര എത്രവേഗം കണ്മുന്നിലൂടെ പാഞ്ഞുപോകുന്നു. രണ്ടുദിവസംമുന്നേ വന്നതും ദാ ഇപ്പോൾ തിരിച്ചുപോകുന്നതുമെല്ലാം എത്ര നൈമിഷികം. ഈ ഒരു നിമിഷത്തിൽമാത്രമേ നമ്മൾ ജീവിക്കുന്നുള്ളു എന്ന വല്ലാത്തൊരു ബോധ്യം വന്ന് പൊതിയുന്നു. പക്ഷേ ഈ ഒരു നിമിഷംപോലും നമ്മുടെ കയ്യിൽ ഇല്ലല്ലോ, മണൽഘടികാരത്തിലെ തരികൾ ഉതിർന്നുവീഴുന്നതുപോലെ നിമിഷങ്ങൾ പൊഴിഞ്ഞുപോകുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം ആദ്യമായി ചെയ്ത പ്ലെയിൻയാത്ര ഇന്നലെ കഴിഞ്ഞതുപോലെ. ഇന്നിപ്പോ ദാ അതേ പ്രതീക്ഷയോടെ കുഞ്ഞ് എന്റെ കണ്ണിലേക്ക് നോക്കുന്നു. എത്രവേഗം ആ കുഞ്ഞുകണ്ണുകളും വലിയ ലോകങ്ങൾ കാണും, മറ്റൊരു കുഞ്ഞിക്കണ്ണിന്റെ പ്രതീക്ഷകൾക്ക് തണലാവും, കാലം മിന്നിമായും. ജീവിത പാതയിൽ ക്ഷണനേരംകൊണ്ട് ഓടിക്കിതച്ച് അച്ഛനേം അമ്മയേംപോലെ ഞാനും വാർദ്ധക്യത്തിലേക്ക് വന്നുചേരും. അതുവരെ നേടിയതെല്ലാം, ആസ്വദിച്ചതെല്ലാം, ടെൻഷനടിച്ചതെല്ലാം മറവിയിലേക്ക് മാഞ്ഞുപോകും. കണ്ടുകൂട്ടിയ സിനിമകളും അതിലെ രംഗങ്ങളും, കണ്ടുമുട്ടിയ കൂട്ടുകാരും അവരുടെ സ്നേഹവും, എടുത്തുകൂട്ടിയ ഫോട്ടോകളും അവയുടെ മനോഹാരിതയും, എത്തിപ്പെട്ട സ്ഥലങ്ങളും അതിന്റെയൊക്കെ ഭംഗിയും, ആസ്വദിച്ച വാസനകളും അതിന്റെ മത്തും, വായിച്ച പുസ്തകങ്ങളും അതിലെ ജീവനുള്ള വരികളും, എല്ലാമെല്ലാം എന്റെകൂടെ അലിഞ്ഞില്ലാതെയാകും. ഇങ്ങനെയൊക്കെയായിരുന്നോ ജീവിക്കേണ്ടിയിരുന്നത്, എങ്ങനെയൊക്കെ ജീവിച്ചാലും അവസാനം ഒന്നും പറയാതെ ഒരു പോക്കല്ലേ,ഭൂമിയുടെ ഈ കാവ്യനീതി അനീതിയല്ലേ എന്ന് തോന്നും, ആ തോന്നൽ ശരിയോ തെറ്റോ എന്ന് തിരിച്ചറിയുംമുന്നേ ഞാനും നമ്മളും കാറ്റത്തുപെട്ട പക്ഷിത്തൂവൽപോലെ അകലങ്ങളിലേക്ക് പറന്നകലും. 

Monday, 7 April 2025

അനന്തം അജ്ഞാതം

പാതിതുറന്ന കണ്ണുമായി വെളുപ്പിനെ ടോയ്‌ലെറ്റിൽ പോയി. ടോയ്‌ലെറ്റിനകത്ത് ആകെയൊരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം. കണ്ണുമിഴിച്ച് നോക്കിയപ്പോ കണ്ടത് ഫോസറ്റിന്റെ ഹാൻഡ് സ്പ്രേയറിൽനിന്ന് വെള്ളം പൊട്ടിയൊഴുകുന്നത്. ഇതിപ്പോ നാലുമാസത്തിൽ രണ്ടാമത്തെ സംഭവമാണ് ഇങ്ങനെ. കണ്ടാൽ സ്റ്റീൽ ആണെന്ന് തോന്നും, പക്ഷേ അകത്ത് പ്ലാസ്റ്റിക് ട്യൂബ് ആണ്, അതാണ് പ്രശ്നം. രാവിലെതന്നെ കടയിൽപോയി പുതിയൊരെണ്ണം വാങ്ങിക്കൊണ്ടുവന്ന് ഫിറ്റ്‌ ചെയ്തു, പഴയത് കളയാനിട്ടു.
അവധിദിവസമല്ലേ, ഒന്ന് ഷേവ് ചെയ്തേക്കാമെന്ന് കരുതി, നോക്കുമ്പോ മാസങ്ങളായി മൂലക്കിരിക്കുന്ന ഷേവിങ് സെറ്റ്. കാര്യമായ താടിവളർച്ച ഇല്ലാത്തോണ്ട് അങ്ങനെ ഒരു ഗുണമുണ്ട്, അത് വല്ലപ്പോഴും വാങ്ങിയാൽമതി. പക്ഷേ ഇന്നെന്തോ മുഖമൊക്കെ വല്ലാതെ മുറിഞ്ഞൊക്കെ തുടങ്ങി. അതോണ്ട് അവനെയും മാറ്റി. 
അല്പം കഴിഞ്ഞ്, ബ്രേക്ഫാസ്റ്റ്ന് ഓട്സ് ആക്കാമെന്നുകരുതി പാൽ തിളപ്പിച്ചു. കവർ കഴുകിയെടുത്ത് വേസ്റ്റ്ബക്കറ്റിലിട്ടു. പ്ലാസ്റ്റിക്കിനും പേപ്പറിനും പ്രത്യേകം ബക്കറ്റുകളാണ്. പ്ലാസ്റ്റിക്കിന് നീല, മറ്റത് ചുവപ്പ്. 
ഉച്ചയാകാറായപ്പോളേക്ക് കുറച്ച് മുന്തിരിങ്ങ തട്ടാം എന്ന് കരുതി, ഫ്രിഡ്ജിൽ ദാ നല്ല ചതുരപാക്കറ്റിൽപൊതിഞ്ഞ ഭംഗിയുള്ള പച്ചമുന്തിരിങ്ങ. പാക്കറ്റ് പോയി നീലബക്കറ്റിൽ വീണു, മുന്തിരിങ്ങ പാത്രത്തിലും. അല്പം കഴിഞ്ഞ് കോളിങ്ങ്ബെൽ കേട്ടു, ആമസോണിൽനിന്ന് എന്തോ സാധനം വന്നിട്ടുണ്ട്. അതിന്റെ കവറുംകൂടി ആയപ്പോഴേക്കും നീല ബക്കറ്റ് നിറഞ്ഞു. ചുവപ്പ് ബക്കറ്റ് ഇപ്പളും കൊട്ടുവായുമിട്ട് വെറുതേ ഇരിക്കുകയാണ്. ഒറ്റദിവസത്തിൽ ഒറ്റവീട്ടിൽനിന്ന് പുറംതള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇത്രയുമാണെങ്കിൽ ഈ ജില്ല മൊത്തമെടുത്താൽ എത്രയാരിക്കും, കേരളം മുഴുവനും നോക്കിയാലോ, ഇന്ത്യ ആയാൽ? അപ്പൊ ലോകം മൊത്തത്തിന്റെ ഒരു കണക്ക് നോക്കിയാലോ. ഇതെല്ലാം സംസ്കരിച്ചെടുക്കാനുള്ള സംവിധാനം ശരിക്കും നമുക്കുണ്ടോ, എവിടെ. അങ്ങ് അമേരിക്കയിൽപോലും പാതിയേ സംസ്കരിക്കാൻ പറ്റുന്നുള്ളൂ, ബാക്കി അവർ മറ്റ് ദരിദ്രരാജ്യങ്ങളിലേക്ക് തള്ളും, പണ്ട് അങ്ങനെ വേസ്റ്റ് ന്റെ കണ്ടെയ്നർകൾ നമുക്കും വിയറ്റ്നാമിനുമൊക്കെ കിട്ടിയിട്ടുണ്ട്. പ്ലാസ്റ്റിക് തിന്നുന്ന ബാക്റ്റീരിയകളെയൊക്കെ വികസിപ്പിച്ചിട്ടുണ്ട് നമ്മൾ, പക്ഷേ അതൊക്കെ തിന്നാവുന്നതിലും കൂടുതലാണ് നമ്മുടെ പ്ലാസ്റ്റിക് ഉത്പാദനവും വലിച്ചെറിയലും. ഈ പോക്ക് പോകുകയാണെങ്കിൽ അധികം വൈകാതെതന്നെ നമ്മൾതന്നെ പ്ലാസ്റ്റിക് ഭക്ഷണമാക്കണ്ടിവരും, അല്ലാതെ ഇതൊക്കെ എങ്ങനെ തീരാൻ, എന്നാലും തീരുമോ, തമ്പുരാനറിയാം. 

Tuesday, 18 March 2025

ജോലി

പെട്ടന്നൊരുദിവസം ജോലി പോയാൽ എന്തുചെയ്യും. ആലോചിച്ചിട്ടുണ്ടോ. ആലോചിക്കുമ്പോൾ മനസ്സിൽ തോന്നുന്നത് ശൂന്യതയാണ്. ജോലി ഇല്ലാതെയാവുന്നതോടെ ഇല്ലാതാകുന്നത് സാമ്പത്തിക ഭദ്രത മാത്രമല്ല, ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണമാണ്, പർപ്പസ് ഓഫ് ലൈഫ് ആണ് നമുക്ക് നഷ്ടപ്പെടാൻപോകുന്ന ഏറ്റവും വലിയ യാഥാർഥ്യം. ജോലി ഇല്ലെങ്കിലും ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് കരുതുക, നമ്മൾ എന്തുചെയ്യും. കുറച്ചുനാളൊക്കെ യാത്രകളൊക്കെ ചെയ്യുമായിരിക്കും, കുറച്ച് പുസ്തകങ്ങളൊക്കെ വായിക്കുമായിരിക്കും, കുറെയധികം ടിവി കാണുമാരിക്കും, അതുകഴിഞ്ഞാലോ? പിന്നെ ഒരു മരവിപ്പായിരിക്കും, എല്ലാത്തിനോടുമൊരു നിസ്സംഗത. സത്യത്തിൽ ജോലി പോയ ആളുടെ അവസ്ഥതന്നെയല്ലേ റിട്ടയർ ആയ ആൾക്കും. ജീവിതത്തിൽ നാളേയ്ക്ക് പ്രത്യേകിച്ച് പ്രതീക്ഷകളൊന്നുമില്ലെങ്കിൽ പതിയെ നമ്മളിൽനിന്ന് നാളെ അകന്നുപോകും. അപ്പോൾ നമ്മൾ ജോലിക്കുവേണ്ടിയാണോ ജീവിക്കുന്നത്, അതോ ജീവിക്കാൻവേണ്ടി ജോലിചെയ്യുകയാണോ. ഉത്തരമില്ലാത്ത അനേകായിരം ചോദ്യങ്ങളുമായി മനസ്സ് ദൂരേയ്ക്ക് കണ്ണോടിക്കുന്നു. 

Monday, 10 March 2025

ക്രിക്കറ്റ്‌ ഫാൻ

ഇന്നലെ (09/05/23) ഇന്ത്യ ചാമ്പ്യൻസ്ട്രോഫി ക്രിക്കറ്റ്‌ ജയിച്ചപ്പോ മനസ്സിലൂടെ കടന്നുപോയ കുറച്ച് ക്രിക്കറ്റ്‌ ഓർമ്മകൾ. 

കാലവും വർഷവുമൊന്നും ഓർമയില്ല, അപ്പുറത്തെ ഗോപാലകൃഷ്ണൻ കൊച്ചാട്ടന്റെ വീട്ടിലെ ടിവിയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് മാച്ച് കാണുകയാണ്, ഇന്ത്യ പാക്കിസ്ഥാൻ കളിയാണെന്ന് തോന്നുന്നു . ഗാംഗുലി അടിച്ച സിക്സ് സ്റ്റേഡിയത്തിന് വെളിയിലേക്ക് പറക്കുന്നു. ഇത്ര പടുകൂറ്റനൊരു സിക്സ് ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല എന്ന് ലോകം സ്തംഭിച്ചുപോയ നിമിഷം, ആ നിമിഷത്തിൽ ഞാനും ഉണ്ടായിരുന്നു അത്ഭുദം മിഴിക്കുന്ന കണ്ണുമായി. ഗാംഗുലി അടിച്ച സിക്സ് സ്റ്റേഡിയം കടന്നുപോയെങ്കിൽ, പറമ്പിൽ കളിക്കുമ്പോൾ കുട്ടൻചേട്ടൻ അടിച്ച സിക്സ് വന്നുവീണത് ഞങ്ങടെ വീടിന്റെ ഓടിന്റെ മുകളിലേക്കാണ്. ആ ബോൾ പോയി ഓടിൽ പതിക്കുന്നത് ഇപ്പോഴും എനിക്ക് കൺമുന്നിൽ കാണാം.മറ്റൊരുവട്ടം മനോജേട്ടൻ അടിച്ച ബോള് നേരെ പോയി അപ്പുറത്തെ വീട്ടിലെ അപ്പച്ചന്റെ ഗേറ്റിന്റെ ലൈറ്റ് ഇടിച്ചു പൊട്ടിക്കുന്നു, പിന്നെ നോക്കുമ്പോൾ ആരെയും കാണാനില്ല എല്ലാവരും ഓടിക്കളഞ്ഞു.

നല്ല ഒന്നാന്തരം കാപ്പിക്കമ്പ് വെട്ടിയാരുന്നു സ്റ്റമ്പ് ഉണ്ടാക്കിയിരുന്നത്. ഓഫ്സ്പിന്‍ എറിയുമ്പോൾ ഹർഭജനെന്നും ലെഗ്സ്പിൻ എറിയുമ്പോൾ ഷെയിൻ വോൺ എന്നും ഇതിന്റെ രണ്ടിന്റെയും ഇടയിൽ എറിയുമ്പോൾ കുംബ്ലെ എന്നുമൊക്കെ പറഞ്ഞ് അവരുടെയെല്ലാം ആക്ഷനുകൾ അനുകരിച്ചത് ഇന്നും മനസ്സിലൂടെ മിന്നിമായുന്നു. പിന്നെ ഒരു സമയത്ത് ഫേവറേറ്റ് ബോളർമാർ ബ്രെറ്റ്ലിയും അക്തറുമായിരുന്നു, അവരുടെ ആക്ഷനുകളും അനുകരിക്കാൻ ശ്രമിച്ചിരുന്നു, ഏറ്റവും ഒടുവിലായി നമ്മുടെ ശ്രീശാന്തിന്റെയും. ബാറ്റ് ചെയ്യുമ്പോ ചാടി മുട്ടിയിട്ടാൽ ദ്രാവിഡ്‌, ഇടംകൈ നിന്നാൽ ഗാംഗുലി, പിന്നിലേക്ക് റൺ ഇല്ലെങ്കിൽപോലും അനുകരിക്കാൻവേണ്ടി പായിക്കുന്ന മരില്ലിയർ ഷോട്ട്, സ്ട്രെയിറ്റ് സിക്സ് അടിച്ചിട്ട് സ്റ്റാർ സ്പോർട്സ്ന്റെ ക്യാമറാമാൻ ഫോട്ടോ എടുക്കാൻവേണ്ടിയെന്നപോലെ കുറച്ചുനേരം അതേ പോസിൽ നിക്കുന്ന അഹങ്കാരിയായ ഞാൻ, എല്ലാം എനിക്ക് ഇപ്പോഴും കൺമുന്നിൽ കാണാൻപറ്റുന്നുണ്ട്. 

ഇടയ്ക്ക് ഒരുതരം ചൈനീസ് ബോളുകൾ ഇറങ്ങിയിട്ടുണ്ട്. വെറുതെ ഒന്ന് താഴോട്ട് ഇട്ടാൽതന്നെ നല്ല രീതിയിൽ ബൗൺസ് ചെയ്യുന്ന ബോളുകൾ. അങ്ങനത്തെ പല നിറത്തിലുള്ള ഒരു ബോളും അതിന്റെ ചെറിയ ഒരു നീല കളർ ബോളും ഉണ്ടായിരുന്നു. അതും അടിച്ചുവിട്ടത് അപ്പുറത്തെ വീട്ടിലേക്ക് പോയി,അപ്പച്ചൻ തരില്ല എന്ന് കട്ടായം പറഞ്ഞു, പിന്നെ പാവം അമ്മച്ചിയാണ് എടുത്തു തന്നത്. 

ബോർഡിങ്സ്കൂളിൽ പഠിക്കാൻ പോയപ്പോൾ ബോൾ ഒന്നും വാങ്ങാൻ പൈസയില്ല. പിന്നെ കൂട്ടുകാരെല്ലാം ചേർന്ന് സോക്സ്കൊണ്ടോ പേപ്പർ കൊണ്ടോ ഒക്കെ ബോൾ ഉണ്ടാക്കും, പേപ്പർ ബോളിൽ റബർബാൻഡ് ചുറ്റിച്ചുറ്റി നല്ല ഒന്നാന്തരം സ്റ്റിച്ച്ബോളിന്റെ കട്ടിയാവും. സ്റ്റമ്പിന് പകരം രണ്ട് ബക്കറ്റ് ആയിരിക്കും വെക്കുന്നത്. ബക്കറ്റിൽ ബോൾ വന്ന് ഇടിച്ച് വിക്കറ്റ് ആവുന്ന ശബ്ദം ഇപ്പോഴും കാതിൽ കേൾക്കാം. 

ഒരു വേനലവധിക്ക് കയ്യിൽ കിട്ടിയ മൺവെട്ടിയെടുത്ത് പറമ്പിന്റെ ഒരു മൂലയിൽ നല്ല ഒന്നാന്തരം പിച്ച് വെട്ടി. പിന്നെ ആ രണ്ടുമാസം തകൃതിയായി ക്രിക്കറ്റ് കളിച്ചു. ആ ഒരു അവധിക്ക് മാത്രം ഞങ്ങളുടെ കൂടെ പുതിയൊരു അയൽക്കാരൻ കളിക്കാൻ ഉണ്ടായിരുന്നു, ഉണ്ണിക്കുട്ടൻ. ബോൾ ഏത് സൈഡിലോട്ട് എറിഞ്ഞാലും ലെഗ് സൈഡിലോട്ട് മാത്രം ബാറ്റ് ചെയ്യുന്ന ഒരാൾ, എപ്പോഴും ചിരിക്കുന്ന ഒരു പാവം ആണ് കക്ഷി. ആ അവധി കഴിഞ്ഞ് അവർ താമസംമാറിപ്പോയി, പിന്നെ കണ്ടിട്ടേയില്ല. അങ്ങനെ പെട്ടെന്ന് വിട്ടുപോയ എത്രയെത്ര കൂട്ടുകാർ. 
എത്ര പറമ്പുകൾ മാറിമാറി കളിച്ചിട്ടുണ്ട്. ഓരോന്നും ഞങ്ങടെ ലോർഡ്സ് ഉം ഈഡൻ ഗാർഡനുമൊക്കെ ആയിരുന്നു. ഈഡൻ ഗാർഡനിൽ വാഴവച്ച് തോൽപ്പിക്കാൻ നോക്കിയ വീട്ടുകാരെയൊക്കെ ഹോംഗ്രൗണ്ട് മാറി വേറേ കിടിലൻ പിച്ച് വെട്ടി തോൽപ്പിച്ച ചരിത്രവുമുണ്ട്. ഗ്രൗണ്ടുകളെല്ലാം റബ്ബറിനും വാഴക്കും വഴിമാറിയപ്പോൾ, പലതവണ റബ്ബറിന്റെ കറ ചിരട്ടയിൽനിന്ന് തെറിച്ചുപോയപ്പോൾ, പല വീട്ടുകാരും ഓടിച്ചുവിട്ടപ്പോൾ തോൽക്കുമെന്ന് കരുതിയവർക്ക് തെറ്റി. മടൽ ബാറ്റിൽ എംആർഎഫ് എന്ന് എഴുതി ചങ്കൂറ്റത്തോടെ ടാർ റോഡിൽ കളിച്ചു. കളിനിയമങ്ങൾ ഞങ്ങൾതന്നെ ഉണ്ടാക്കി, ആ വരക്കപ്പുറം കിളത്തി അടിച്ചാൽ ഔട്ട്‌, ഒരുതവണ തറയിൽ കുത്തി വന്നാലും ക്യാച്ച് എടുത്താൽ ഔട്ട്‌, അങ്ങനെയങ്ങനെ എന്തെല്ലാം പുതിയ നിയമങ്ങൾ. എന്തൊക്കെ ത്യാഗം സഹിച്ചാലും, ഒരുനേരത്തെ ആഹാരം മുടക്കിയാലും ക്രിക്കറ്റ്‌ മുടങ്ങരുതെന്നു ഞങ്ങൾക്കെല്ലാം നിർബന്ധമുണ്ടാരുന്നു. പലരീതിയിൽ വീട്ടുകാർ അവഹേളിച്ചപ്പോഴും, പലതവണ ബാറ്റ് അടുപ്പിൽവച്ചപ്പോളും തോൽക്കാത്ത ഞങ്ങൾ പക്ഷേ തോറ്റത് പ്രായത്തിനോടാണ്, ഉത്തരവാദിത്തങ്ങളോടാണ്. അജയ് രാത്ര എന്ന ക്രിക്കറ്റ്‌ കളിക്കാരനെ ചിലപ്പോ അധികംപേർക്കൊന്നും അറിയില്ലാരിക്കും, പക്ഷേ അയാൾ ചെയ്ത ഒരു പറക്കും സ്റ്റമ്പിങ് ഉണ്ട്, അത് കണ്ട് ആവേശംകൊണ്ട് അങ്ങനെ പറന്നുചാടി കീപ്പ് ചെയ്ത എത്രയോ സന്ദർഭങ്ങൾ, ഓർക്കുമ്പോൾ ഇന്നും ആ ചാടിവീണ പല പറമ്പുകളും ഫോർകെ എച്ഡിയിൽ തെളിയുന്നു.

കിറുക്കന്മാരുടെ കളി, നശിപ്പിക്കാനുള്ള കളി, ഇതുകൊണ്ട് നീയൊക്കെ എന്തുനേടി, സച്ചിനും സേവാഗിനുമൊക്കെ ഡിഗ്രി ഉണ്ട് നീയൊക്കെ ഇങ്ങനെ ഈ നശിച്ച കളിയും കളിച്ച് ജീവിതം കളയത്തെ ഉള്ളു, ഇനി ഒരുത്തനേം ഈ പറമ്പിൽ കണ്ടുപോകരുത്, അങ്ങനെ ഞങ്ങൾ കാരണം എന്തെല്ലാം കുത്തുവാക്കുകൾ കേട്ടു പാവം ക്രിക്കറ്റ്‌. പക്ഷേ ഇന്നത്തെ ലോകം കാണുമ്പോൾ അറിയാതെയെങ്കിലും ഞങ്ങടെയൊക്കെ അച്ഛനും അമ്മയുമൊക്കെ ഓർക്കുന്നുണ്ടാവും മക്കൾ ക്രിക്കറ്റും സിനിമയും ലഹരിയായി കൊണ്ടുനടന്നത് എത്ര നന്നായി എന്ന്, അവർക്ക് വഴിതെറ്റിപ്പോവാൻ സമയമേ ഇല്ലായിരുന്നു എന്ന്. കൂട്ടായ്മകളും ഒന്നിച്ചുള്ള കളികളുമൊക്കെ ഇല്ലാതായതോടെ ഇന്ന് ലോകം മറ്റ് ലഹരികളിലേക്ക് അടിഞ്ഞുകൂടുന്നപോലെ. 

നാറ്റ്‌വെസ്റ്റ് ഫൈനലിൽ മുഹമ്മദ്‌ കൈഫ്‌ ജയിപ്പിച്ച ഇന്ത്യ ഇംഗ്ളണ്ട് കളി, ഗാംഗുലി ടീഷർട്ട് ഊരി കറക്കിവീശുന്ന രംഗം, മുൾട്ടാനിൽ സേവാഗ് അടിച്ച ട്രിപ്പിൾ സെഞ്ച്വറി,രണ്ടായിരത്തി ഏഴിൽ യുവരാജ് ഓരോവറിൽ അടിച്ച ആറ് സിക്സ്കൾ, ശ്രീശാന്ത് എടുത്ത ക്യാച്ചിലൂടെ നേടിയ കുട്ടിക്രിക്കറ്റ്‌ ലോകകപ്പ്‌ സ്കൂളിലിരുന്ന് കണ്ടത് , ഏപ്രിൽ രണ്ട് രണ്ടായിരത്തി പതിനൊന്നിന് ധോണി നേടിയ ലോകകപ്പ് കോളേജിലിരുന്ന് കണ്ടത്, ബ്രയാൻ ലാറയടിച്ച 375 റൺസ് മറികടന്ന് മാത്യു ഹയ്ഡൻ 380 അടിച്ചത്, അധികം വൈകാതെ ലാറ അത് 400 അടിച്ച് വീണ്ടും തിരുത്തിയത്, അങ്ങനെ എത്രയെത്ര കാര്യങ്ങൾ ഒന്നുരണ്ട് നിമിഷങ്ങളിൽ മനസ്സിൽ പിടയുന്നു. 
ഒരിക്കലും ഔട്ട്‌ ആവില്ലന്ന് തോന്നിപ്പിക്കുന്ന എത്രയെത്ര ബാറ്റ്സ്മാന്മാർ ഉണ്ടായിരുന്നു ഓരോ ടീമിലും, പ്രാകി ഔട്ട്‌ ആക്കാൻ നോക്കിയ ഒരുപാട് സന്ദർഭങ്ങൾ - ഓസ്ട്രേലിയയുടെ സ്റ്റീവ് വോ, മൈക്കിൾ ബെവൻ, ന്യൂസിലാണ്ടിന്റെ സ്റ്റീവൻ ഫ്ലമിങ്, പാക്കിസ്ഥാന്റെ മുഹമ്മദ്‌ യൂസഫ്, യൂനുസ് ഖാൻ, വെസ്റ്റ് ഇൻഡീസ്ന്റെ ശിവനാരായാൺ ചന്ദർപ്പോൾ, കാൾ ഹൂപർ, സൗത്ത് ആഫ്രിക്കയുടെ ഹാൻസി ക്രോണ്യ, ലാൻസ് ക്ലൂസ്‌നർ, ഇവരെയെല്ലാം എറിഞ്ഞിടാൻ നമുക്കുള്ളത് ജവഗൽ ശ്രീനാഥും വെങ്കടെഷ് പ്രസാദും അനിൽ കുംബ്ലയും, ഹൊ ഒരു കാലഘട്ടം ഓഫ് ഓർമ്മകൾ. 

പറമ്പ് നിറയുമ്പോൾ റോഡിൽ, റോഡിൽ വണ്ടികൾ കൂടുമ്പോ ആറ്റുമണലിൽ, അവിടെയും പറ്റിയില്ലെങ്കിൽ വീടിനുള്ളിൽ, ഹൊ ക്രിക്കറ്റ്‌ കളിക്കാത്ത ഇടങ്ങൾ ഇല്ല , ആ ബോൾ പതിക്കാത്ത സ്ഥലങ്ങൾ കുറവായിരുന്നു ഞങ്ങടെ നാട്ടിൽ. ഇടയ്ക്ക് ഓർക്കാപ്പുറത്ത് വരുന്ന മഴക്ക് ഒരു ശമനം വന്നു എന്ന് തോന്നിയാൽ പിച്ചിലെ വെള്ളം കോരിക്കളഞ്ഞ് പുതിയ മണ്ണിട്ട് ഒരു പ്രൊഫഷണൽ ടീമിനെപോലെ എത്ര പെട്ടന്നായിരുന്നു കളി തുടങ്ങിയിരുന്നത്. 

റേഡിയോയിൽനിന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് ടീവിയിൽ, അവിടുന്ന് കളറിലേക്കും, കളറിൽനിന്ന് എച്ഡിയിലേക്കും, ഇന്നിപ്പോ ദാ തിയറ്ററുകളിലേക്കും എത്തിനിൽകുന്നു ക്രിക്കറ്റ്‌ മാച്ചിന്റെ പ്രക്ഷേപണം. വീട്ടുമുറ്റത്തുനിന്ന് അയല്പക്കങ്ങളിലേക്കും, അവിടുന്ന് ഗ്രൗണ്ടുകളിലേക്കും, അവിടുന്ന് ഇന്നത്തെ ടർഫുകളിലേക്കും മാറിമാറി ക്രിക്കറ്റുകളി ഒരു അനുഷ്ടാനംപോലെ നടന്നുകൊണ്ടേയിരിക്കുന്നു. 

പല ആക്ഷനിൽ പന്തെറിഞ്ഞ, പല സ്റ്റൈലിൽ ബാറ്റ് ചെയ്ത എന്റെ എല്ലാ ചേട്ടന്മാരെയും അനിയന്മാരെയും, വിരളമായി ക്രിക്കറ്റ്‌ കളിച്ച അനിയത്തിമാരെയും, ക്രിക്കറ്റ്‌ ഒരു വികാരമായി കൊണ്ടുനടന്ന, ഇന്നും കൊണ്ടുനടക്കുന്ന ഓരോ ക്രിക്കറ്റ്‌ പ്രേമിയെയും സ്നേഹത്തോടെ സ്മരിക്കുന്നു. നമ്മളെയെല്ലാം പല കാലഘട്ടങ്ങളിൽ ഒന്നിപ്പിച്ച ഈ മഹത്തായ ഗെയിമിനെ വന്ദിക്കുന്നു.