കുറേക്കഴിഞ്ഞ് മറ്റേയാൾ എത്തി. ആദ്യമായി കാണുകയാണ്, ഹിന്ദിക്കാരനാണ് പുള്ളി. എവിടെയൊക്കെയോ കണ്ടുമറന്ന മുഖം. ഒരു മടിയുംകൂടാതെ പരിചയപ്പെട്ട് കൂടെക്കൂട്ടി. അവന്റെ ആദ്യത്തെ ചെന്നൈ യാത്രയാണ്, എന്നിലാണ് അവന്റെ ധൈര്യം. ഞാൻ പണ്ട് ചെന്നൈയിൽ ജോലിചെയ്തതാണല്ലോ, അതുകൊണ്ട് ഇവിടമൊക്കെ നല്ലപോലെ അറിയാമെന്ന് കരുതുന്നുണ്ടാവും അവൻ. സ്വന്തം വീട്ടിലോട്ടുള്ള വഴിപോലും ഗൂഗിൾ മാപ്പ് ഇട്ട് പോകുന്ന ലെ ഞാൻ തൽകാലം സ്വന്തം ഇമേജ് ഇടിക്കണ്ടാന്നുകരുതി കണ്ണിൽകണ്ട വഴികളിലൂടെയൊക്കെ നല്ല കോൺഫിഡന്റായിട്ട് നടന്നു, പിന്നാലെ അവനും.
വഴിയിൽ കണ്ട പലരോടും ചോദിച്ച് ബെസന്ത് നഗർ ബീച്ച് പോകാൻ ബസിൽ കേറി, കണ്ടക്ടർ ഏതോ ഒരു സ്റ്റോപ്പ് വരെ ടിക്കറ്റ് എടുത്തു, അവിടുന്ന് അടുത്ത ബസിൽ കയറണമെന്ന് പറഞ്ഞു. അവിടെ എത്തുമ്പോൾ പറയാമെന്നും അയാൾ ഉറപ്പുതന്നു. ഇടയ്ക്കുവച്ച് വേറൊരാളോട് ചോദിച്ചപ്പോൾ ഇപ്പോൾ ബസ് നിക്കുന്ന സ്ഥലത്ത് ഇറങ്ങിക്കോളാൻ പറഞ്ഞു. അവിടുന്ന് മറ്റൊരു ബസ് കിട്ടുമത്രേ.
കൂട്ടുകാരനെയും കൂട്ടി അവിടെയിറങ്ങി. ബസ് മുന്നോട്ടെടുത്തു, എന്നിട്ട് പെട്ടന്ന് നിർത്തി. കണ്ടക്ടർക്ക് സംശയം ഞങ്ങൾ ടിക്കറ്റ് എടുത്തോ എന്ന്. അയാൾ എല്ലാരും കേൾക്കെ ഉറക്കെ വിളിച്ചുചോദിച്ചു. ഒരു അമ്പതുരൂപ നോട്ട് തന്നല്ലോ എന്ന് ഞാൻ പറഞ്ഞപ്പോളാണ് അയാൾക്ക് ഓർമവന്നത്. ഓക്കേ പറഞ്ഞ് ബസ് മുന്നോട്ടുപോയി. ആ അയാളോടാണ് സ്റ്റോപ്പ് എത്തുമ്പോ ഓർമിപ്പിക്കണമെന്ന് ഞാൻ ചട്ടംകെട്ടിയത്. എന്തായാലും ഇവിടെ ഇറങ്ങിയത് നന്നായി, ഇല്ലേൽ ആ കണ്ടക്ടർ ഞങ്ങളെ ആ ബസിന്റെ ലാസ്റ്റ് സ്റ്റോപ്പുവരെ എത്തിച്ചേനെ.
വേറൊരു ബസ്കേറി ഇടക്കൊരിടത്തിറങ്ങി. പിന്നെയൊരു ഒരുകിലോമീറ്റർ നടന്ന് ഞങ്ങൾ ബെസന്ത് നഗർ ബീച്ചിലെത്തി. പണ്ടത്തെ ഒരു വൈബ് അവിടെയും തോന്നിയില്ല. നമ്മുടെ മോഹൻലാലും ശ്രീനിവാസനും ദുബായ് എന്നുപറഞ്ഞ് വന്നിറങ്ങിയ ആ സ്ഥലവും കാണാനില്ല, പിന്നെ രക്ഷയില്ലാന്നുകണ്ട് ദൈവത്തെ വിളിച്ചു, സാക്ഷാൽ ഗൂഗിൾ ദൈവത്തെ. ദൈവം പറഞ്ഞു "മോനേ നീ നിക്കുന്നിടത്തൂന്ന് വെറും നൂറ് മീറ്റർകൂടെ നടന്നുനോക്കടാ മടിയാ" എന്ന്.
ദാസൻവിജയന്റെ ഗൾഫ് ഞങ്ങൾ കണ്ടു, ഇന്ത്യക്കാർ എന്തിനാ ഇന്ത്യക്കാരെ ഒളിഞ്ഞുനോക്കുന്നത് എന്നുപറഞ്ഞ് ദാസൻ മറഞ്ഞുനിന്ന ആ സ്മാരകം കണ്ടു, സന്തോഷമായി. ഫോട്ടോയുമെടുത്തു. അത് ഒരു ഓർമ്മ സ്മാരകമാണ്, പേര് കാജ് ഷ്മിത്ത് (kaj schmidt) മെമ്മോറിയൽ. പണ്ടെങ്ങാണ്ട് മുങ്ങിമരിക്കാൻപോയ ഒരു ഇംഗ്ലീഷ്കാരിസ്ത്രീയെ രക്ഷിക്കാൻ കടലിൽ ചാടി സ്വയം മരിച്ച ആളാണ് ഈ കാജ് ഷ്മിത്ത് എന്ന് വിക്കിപീഡിയ പറയുന്നു. ഒന്നും സംഭവിക്കാത്തപോലെ അന്ന് വൈകിട്ട് ആ സ്ത്രീ ഏതോ പാർട്ടി ആഘോഷത്തിൽ പങ്കെടുത്തുവെന്നും പറയുന്നുണ്ട് വിക്കിപീഡിയ, നമ്മുടെ പത്രമൊന്നും അന്നില്ലാത്തത് നന്നായി, ഇല്ലെങ്കിൽ കാജ് ഷ്മിത്ത് ഭക്ഷണംപോലും കഴിക്കാതെ വെള്ളത്തിൽ ചാടിയെന്നും ആ സ്ത്രീ രാത്രി പാർട്ടിയിൽ നല്ല പുട്ടും ബീഫും തട്ടിയെന്നുംവരെ വായിക്കേണ്ടിവന്നേനെ.
ബീച്ച് കണ്ടിട്ട് ഞങ്ങൾ അടുത്തുകണ്ട ഒരു കടയിൽനിന്ന് അവിടുത്തെ ഒരു സ്പെഷ്യൽ കാപ്പി കുടിച്ചു, മുന്നോട്ട് നടന്നിട്ട് ഒരു കച്ചവടക്കാരനോട് അടുത്ത് ഹോട്ടൽ വല്ലോം ഉണ്ടോ എന്ന് ചോദിച്ചു. വലത്തോട്ട് പോയാൽ സ്റ്റാർ ഹോട്ടലും ഇടത്തോട്ടുപോയാൽ പ്ലാറ്റ്ഫോം ടൈപ്പ് ഫുഡും കിട്ടുമെന്ന് പറഞ്ഞു. ഇടത്തരം ഹോട്ടലൊന്നും അവിടെ ആ ഭാഗത്ത് ഇല്ലാന്ന്.
ഞങ്ങൾ പിന്നെയും മുന്നോട്ട് നടന്നു. മൂന്ന് അങ്കിൾമാർ മോർണിംഗ് വാക്ക്ന് ഇറങ്ങിയിട്ടുണ്ട്, അവരോട് ചോദിച്ചപ്പോൾ ഒരാൾ ഒരു ഹോട്ടലിന്റെ വഴി പറയാൻ തുടങ്ങി, അപ്പോൾ വേറൊരാൾ പറഞ്ഞു അവരുടെ കൂടെ നടന്നോളാൻ, ഹോട്ടൽ കാണിച്ചുതരാമെന്ന്. അങ്ങനെ ഞങ്ങൾ ഒരു പരിചയോമില്ലാത്ത അവരുടെകൂടെ ഒരുകിലോമീറ്ററോളം നടന്നു. കൂട്ടത്തിൽ അവരെ ചെറുതായി ഒന്ന് പരിചയപ്പെടുകയും ചെയ്തു. ഇടയ്ക്കുവച്ച് രണ്ടുപേർ വഴിപിരിഞ്ഞു. മറ്റേയാൾ ഞങ്ങളെ ഒരു ഇടത്തരം ഹോട്ടലിന്റെ മുന്നിലെത്തിച്ചു, എന്നിട്ട് അവിടുത്തെ ഒരു സ്പെഷ്യൽ ഐറ്റം ന്റെ പേര് പറഞ്ഞുതന്നു, അത് വാങ്ങിയാൽ മതിയെന്നുപറഞ്ഞ് പുള്ളി ഞങ്ങളെ യാത്രയാക്കി. ഞങ്ങൾ ആ പറഞ്ഞ ഐറ്റംതന്നെ ഓർഡർ ചെയ്തു, പൂരിയും ഉപ്പുമാവും ഇഡലിയും വടയും എല്ലാമുള്ള ഒരു കോമ്പോ. നല്ലതായിരുന്നു. കഴിച്ച് വെളിയിലിറങ്ങിയപ്പോ അതേ അങ്കിൾമാർ വട്ടത്തിൽ കസേരയിട്ട് ഇരിപ്പുണ്ട്. ഭക്ഷണം എങ്ങനെയുണ്ടാരുന്നു എന്ന് ചോദിച്ച് ആതിഥ്യമര്യാദയുടെ അങ്ങേയറ്റം കാണിച്ചുതന്ന് അദ്ദേഹം ഞങ്ങളെ യാത്രയാക്കി. നമ്മളും ഇങ്ങനെതന്നെ ആവണം, മറ്റൊരു നാട്ടിൽനിന്ന് നമ്മുടെ നാട്ടിലെത്തുന്ന യാത്രികരെ നമ്മളും ഇങ്ങനെയൊക്കെ സ്വീകരിക്കണം, നമ്മുടെ നാടിന്റെ യശസ്സ് നമ്മളിലൂടെവേണം മറ്റുള്ളവർ മതിക്കേണ്ടത്.
അവിടുന്ന് പിന്നെയും ഒരു കിലോമീറ്റർ നടക്കണം ട്രെയിനിങ് സെന്ററിൽ എത്താൻ. നടക്കുന്ന വഴിക്ക് കരിക്കിൻവെള്ളം കുടിച്ചു, ഗൂഗിൾ പേയിൽ പൈസ കൊടുത്ത് പോകാൻനേരം കച്ചവടക്കാരിചേച്ചി താങ്ക് യു എന്ന് പറഞ്ഞു. അവരോടും ബഹുമാനം തോന്നി. അവർ അവരുടെ തൊഴിലിന്റെ മൂല്യം ആ ഒറ്റവാക്കുകൊണ്ട് മഹത്തരമാക്കി. ചിരിച്ചുകൊണ്ട് ഞാനും താങ്ക് യു പറഞ്ഞ് പിരിഞ്ഞു.
ട്രെയിനിങ് ഒക്കെ അറ്റൻഡ് ചെയ്ത് തിരിച്ചിറങ്ങി വീണ്ടും ബസ് കാത്ത് വെയ്റ്റിംഗ് ഷെഡിൽ ഇരുന്നു. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ പോകാൻ ഏത് ബസ് കേറണമെന്ന് ചോദിച്ചപ്പോൾ തനി നാട്ടുമ്പുറത്തുകാരിയായ ഒരു ആന്റി പറഞ്ഞു അവരും ആ വഴിക്കാണ്, ബസ് ഉടനെ വരും എന്ന്. അൽപനേരം കഴിഞ്ഞും ബസ് വന്നില്ല. കുറച്ച് പിറകിലോട്ട് നടന്നാൽ ബസ് കിട്ടുമെന്നുപറഞ്ഞ് അവർ എണീറ്റു, ഞങ്ങളോടും കൂടെ ചെല്ലാൻ പറഞ്ഞു. ഞങ്ങൾ അവരുടെകൂടെ നടന്നു. ഒരു പരിചയോമില്ലാത്ത എന്നോട് അവർ അവരുടെ കഥ പറഞ്ഞു ' ഏതോ ഫോട്ടോകോപ്പി മെഷീൻ ഉണ്ടാക്കുന്ന കമ്പനിയിൽ ആരുന്നെന്നും മുതലാളി മരിച്ചെന്നും ജോലി പോയെന്നും അതുമായി ബന്ധപ്പെട്ട ഇൻഷുറൻസ് ക്ലെയിമിന് വന്നതാണെന്നുമൊക്കെയാണ് എനിക്ക് മനസ്സിലായത്'. ഈ നാട്ടിൽ പല രീതിയിൽ പറ്റിക്കുമെന്നുമൊക്കെ അവർ വർത്തമാനം തുടർന്നു. എല്ലാ നാട്ടിലും ഇങ്ങനൊക്കെത്തന്നെയാണെന്ന് അവരെ സമാധാനിപ്പിക്കാൻ നോക്കി. ഞങ്ങൾ മറ്റൊരു ബസ്സ്റ്റോപ്പിൽ എത്തി. ദൂരെ മാറി നിർത്തിയ ഒരു ബസിലേക്ക് അവർ ഓടി, ഓട്ടത്തിനിടയിൽ ഞങ്ങളോടും ഓടിപ്പിടിക്കാൻ പറഞ്ഞു. അങ്ങനെ ആ തിരക്കുള്ള ബസിൽ, കത്തുന്ന ചൂടത്ത്, ഞങ്ങൾ നിന്ന് യാത്രചെയ്തു. ബസിനുള്ളിലെ കമ്പിയൊക്കെ ചുട്ട്പഴുത്തിരിക്കുന്നു, ഡ്രൈവർ പടയപ്പാ സ്റ്റൈലിൽ ഉടുപ്പൊക്കെ തുറന്നിട്ടാണ് വണ്ടി പറപ്പിക്കുന്നത്. ഹോണിന്റെ നീളൻ സ്വിച്ചിൽ ഒരു പ്ലാസ്റ്റിക് കവർ നിറയെ മിച്ചർ തൂക്കിയിട്ടുണ്ട്, ഇടക്കിടക്ക് അതെടുത്ത് കൊറിക്കുന്നു, മുന്നിൽ കുറുകെചാടുന്നവരെ എന്തൊക്കെയോ പറഞ്ഞ് പിറുപിറുക്കുന്നു, ഡോർ അടക്കാനുള്ള സ്വിച്ച് വർക്കാവാത്തതിന് പലതവണ അതിൽ അടിക്കുന്നു, ഡ്രൈവർ മൊത്തത്തിൽ ആക്റ്റീവ് ആണ്.
സ്ഥലമെത്തുമ്പോ പറയാൻ ഈ ബസ്സിലെ കണ്ടക്ടറും മറന്നാലോ എന്നുകരുതി അടുത്തുനിന്ന ഒരു അമ്മാവനോട് ഇന്ന സ്ഥലത്താണ് പോകണ്ടത്, അതിന് എവിടെയിറങ്ങണമെന്ന് ചോദിച്ചു. ആ അമ്മാവൻ കുറച്ച് ഉറക്കെ മറുപടി തന്നു, ചുറ്റുമുള്ളവർ ഏറ്റുപിടിച്ചു, ആ ബസിലുള്ള ഒട്ടുമിക്ക ആൾക്കാരും ഒരുമിച്ചുചേർന്ന് ഞങ്ങൾക്ക് വഴിപറഞ്ഞുതന്നു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ഒരു ജാള്യതയും എന്നാലൊരു അത്ഭുദവുമൊക്കെ തോന്നി. അവസാനം എല്ലാരുംകൂടി ഞങ്ങളെ ഒരു സ്ഥലത്ത് ഇറക്കിയെന്ന് പറഞ്ഞാൽമതിയല്ലോ. അവിടെ ഇറങ്ങിയപ്പോ കത്തുന്ന വെയിൽ, കണ്ണിലോട്ട് അടിച്ചുകയറിയ ചൂടിനെ വകഞ്ഞ് മുന്നോട്ട് നടന്നപ്പോൾ ഒരു വയസ്സായ ആൾ വിയർത്ത് നടന്നുവരുന്നു. പുള്ളിയെ ഈ വെയിലത്ത് നിർത്താൻ മടിച്ചെങ്കിലും വേറേ ആരെയും കാണാത്തതുകൊണ്ട് പുള്ളിയോടുതന്നെ ചോദിച്ചു പോകാനുള്ള വഴി. എത്ര മര്യാദയോടെയാണ് ആ അങ്കിൾ വഴി പറഞ്ഞുതന്നതെന്ന് ബഹുമാനത്തോടെതന്നെ ഞാൻ സ്മരിക്കുന്നു. അല്പം മുന്നോട്ടുനടന്ന് ആ കാണുന്ന ലിഫ്റ്റിൽ താഴേക്ക് ഇറങ്ങി പിന്നെയും മുന്നോട്ട് നടന്നാൽ മെട്രോ കിട്ടുമെന്നും അത് കയറിയാൽ തൊട്ടടുത്ത സ്റ്റേഷൻ ഇറങ്ങി അല്പംകൂടി നടന്നാൽ ചെന്നൈ സെൻട്രൽ എത്തുമെന്നും വളരെ വാത്സല്യത്തോടെ പറഞ്ഞ് തോളത്തുതട്ടി അദ്ദേഹം ഞങ്ങളെ യാത്രയാക്കി. അദ്ദേഹം പറഞ്ഞ വഴിയിലൂടെ മെട്രോസ്റ്റേഷനിലെത്തി, വെയിലിന്റെ ഉച്ചസ്ഥായിയിൽനിന്ന് ഏസിയുടെ കുളിരിലേക്ക് സന്തോഷത്തോടെ നടന്നു. എത്ര മനോഹരമായ സ്റ്റേഷൻ, പ്ലാറ്റ്ഫോമിൽ ആളുകൾ പാളത്തിലേക്ക് വീഴാതിരിക്കാൻ പ്രത്യേകം ഗ്ലാസ് ഡോറുകൾ, ട്രെയിൻ വരുമ്പോ ഓട്ടോമാറ്റിക്ക് ആയിട്ട് അത് തുറക്കും. സിങ്കപ്പൂർ മെട്രോസ്റ്റേഷന്റെ അതേ രൂപകല്പനയും ടെക്നോളജിയും. കൊച്ചിയിൽ ഇല്ലാത്ത, എന്നാൽ അത്യാവശ്യമായി വേണ്ടുന്ന ഒരു സംവിധാനമാണ് അങ്ങനത്തെ ഗ്ലാസ് ഡോറുകൾ.
മെട്രോ ഇറങ്ങി അടുത്ത ആളോട് വഴി ചോദിച്ചു. ഇത്തവണയും ആ ആളും വളരെ മര്യാദയോടെ ഞങ്ങളെ കൂടെ കൊണ്ടുപോയി എക്സിറ്റ് വരെ കാണിച്ചുതന്നു. അങ്ങനെ ചെന്നൈ മൊത്തത്തിൽ ഒത്തുചേർന്ന് ഞങ്ങളെ ചെന്നൈ സെൻട്രൽ റെയിൽവേസ്റ്റേഷൻവരെ എത്തിച്ചു. ഈ നാടിന് എന്തോ ഒരു പ്രത്യേകതയുണ്ട്, നമുക്കില്ലാത്ത എന്തോ ഒന്ന് ഇവർക്കുണ്ട്. അത് ഒരുമയാണോ, മനുഷ്യൻ മനുഷ്യനോട് കൂടുതൽ ഇടപെടുന്നതുകൊണ്ടാണോ, അതോ അവരുടെ സംസ്കാരത്തിന്റെ ഭാഗമാണോ, എന്തുതന്നെയായാലും താങ്ക് യു ചെന്നൈ, ഫോർ ദ വാം ഹോസ്പിറ്റാലിറ്റി. ഞങ്ങൾ വന്നപോലെതന്നെ തിരിച്ചുള്ള യാത്രയ്ക്ക് രണ്ട് ട്രെയിനുകളിൽ കയറി. ട്രെയിൻ നീങ്ങിത്തുടങ്ങി.